Thursday 12 August 2021

കഥാസൂചകങ്ങളുടെ സമ്പന്നത

 

വി.ആർ.സുധീഷിന്റെ കഥകളിലൂടെ  ഫൈസൽ ബാവ
 
 വുഡ്‌വർക്ക്, '#കഥായുവത്വം 101 ചകങ്ങളുടെ സമ്പന്നത വി.ആർ.സുധീഷിൻ്റെ കഥകളിലൂടെ ഫൈസൽബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
കഥാസൂചകങ്ങളുടെ സമ്പന്നതയാണ് വി.ആർ.സുധീഷിന്റെ കഥകളിലെ പ്രത്യേകത. അതിന്റെ മിതത്വം കഥയിൽ കാണാം. സംഭവിച്ചതും സംഭവ്യവുമായ പലതും കഥയിൽ ധ്വനിപ്പിച്ചു തന്റെ സർഗ്ഗശേഷി തെളിയിച്ച എഴുത്തുകാരനാണ് അദ്ദേഹം. കഥയെ അനുഭവിപ്പിക്കാൻ കഥാകൃത്തിനാകുന്നു.
വി.ആർ സുധീഷിന്റെ കഥകളിൽ ചർച്ച ചെയ്യപ്പെടേണ്ട കഥയാണ് 'കല്ലേരിയിലെത്തുന്ന തപാൽകാരൻ'
കല്ലേരി എന്ന ഗ്രാമകാഴ്ചകൾക്കൊപ്പം അവിടുത്തെ ജീവിതങ്ങളുടെ നേർക്കാഴ്ച കൂടിയാണ് ശിവന്കുട്ടിയിലൂടെ വരച്ചു വെക്കുന്നത്.
"വേനലിൽ പൂക്കുന്ന കൃഷ്ണമരം പോലെ വേനലിൽ മാത്രം സൗഹൃദ ഖേദമൊഴികളും പുന്നാരം പറച്ചിലുകളും വിശേഷവൃത്താന്തങ്ങളും നിറച്ച കത്തുകൾ തന്ന് കല്ലേരി ഗ്രാമത്തിന്റെ മനം നിറപ്പിക്കുന്ന തപാൽക്കാരനാണ് ശിവൻകുട്ടി. ശിവൻകുട്ടിതന്നെയാണ് കല്ലേരിയിലെ അഞ്ചൽക്കാരനും. കത്തുകളുമായി വന്ന് കല്ലേരിയുടെ ഒരേയൊരു തപാൽപ്പെട്ടി തുറന്നു കത്തുകളുമായി അയാൾ തിരിച്ചു പോകുന്നു"
ഈ വരിയിലൂടെ കല്ലേരിയുടെ ഗ്രാമചിത്രം വരച്ചിട്ടുണ്ട്, മനുഷ്യ ജീവിതങ്ങളും. ഈ ഗ്രാമത്തിൽ വേനലിൽ വരികയും വർഷക്കാലത്ത് കിട്ടാതെപോകുകയും ചെയ്യുന്ന പ്രണയമുണ്ടിതിൽ. സൗമിനിയുടെ സ്വപ്നങ്ങൾ പൂക്കുന്നത് കല്ലേരിയിലേക്ക് വേനലിൽ എത്തുന്ന ശുവന്കുട്ടിയുടെ കത്തുകളുമായുളള വരവോടെയാണ്.
എന്നാൽ ചിത്രം മാറുകയാണ്.. ശിവൻകുട്ടിയുടെ കയ്യിലൂടെ ഇപ്പോൾ ദുരന്തങ്ങൾ മാത്രമാണ് എത്തിക്കൊണ്ടിരിക്കുന്നത്. 'ആമിനു മരിച്ചു. ആരോ ബലാസംഗം ചെയ്തു കൊന്നു", "അറേബ്യയിൽ റിയാസിന്റെ തലവെട്ടി" നമ്പ്യാരുടെ ആരോ വിഷവാതകം ശ്വസിച്ചു മരിച്ചു, ഇങ്ങനെ ദുരന്തങ്ങൾ മാത്രം നിറച്ച കമ്പി സന്ദേശങ്ങളുമായി കല്ലേരിയിലേക്ക് ശിവൻകുട്ടി വന്നുകൊണ്ടിരുന്നു. സൗമിനിയുടെ നെഞ്ചുകത്തി. ആഴമേറിയ ജീവിത ചിത്രമാണ് കല്ലേരിയിലെത്തുന്ന തപാൽക്കാരനെന്ന കഥ. ചങ്കിടിക്കുന്ന ദുരന്തചിത്രങ്ങൽ ആ ഗ്രാമത്തിന്റെ ഓരോരുത്തരുടേയും ജീവിതം തകർത്തു. ഓരോ കമ്പിയും വേദന മാത്രം നൽകി. സാങ്കേതികമായി മുന്നേറിയിട്ടില്ലാത്ത കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാകുകയാണ് ഈ കഥ. ഇങ്ങനെ അനേകം കല്ലേരികൾ അന്ന് കേരളത്തിൽ ഉണ്ടായിരുന്നു. അവിടെയൊക്കെ ഇതുപോലെ ദുരന്തവാർത്തകൾ കമ്പിസന്ദേശമായി വന്നിരിക്കും. തപാൽകാരനെ ദുരന്തകരണമായി കണ്ട് കല്ലെറിഞ്ഞു കൊല്ലുന്നത് ഒരു സമൂഹം അന്ധമായ തെറ്റിദ്ധരികളുകളുടെ പടുകുഴിയിൽ വീഴുന്നതിന്റെ പ്രതീകം കൂടിയാണ്. പല ഓർമ്മപ്പെടുത്തലുകൂടിയാണ് ഉള്ള് പൊളളിക്കുന്ന ഈ കഥ.
അതുപോലെ ഉള്ള് തൊടുന്ന കഥയാണ് 'ഓർമകളിലെ അച്ഛൻ' ഓർമകൾ മാഞ്ഞുപോയ അച്ഛൻ മക്കളെ സ്നേഹിക്കുമ്പോഴും ആ ബന്ധം മറ്റൊരു തലത്തിൽ എത്തുന്നു. വൈകാരികമായ ഒരു തലം ഈ കഥയ്ക്ക് ഉണ്ട്. നമ്മുടെയൊക്കെ വീട്ടിലോ ചുറ്റുവട്ടത്തോ ഇത്തരം അച്ഛന്മാരെ കാണാൻ സാധിക്കും ഓർമ്മത്തെറ്റ് ഒരു തെറ്റല്ലാത്ത ഒന്നാണ് എന്ന തിരിച്ചറിവിലേക്ക് ഒരച്ഛന്റെ സ്വഭാവസവിശേഷതകളെ വളരെ നന്നായി എഴുതിച്ചേക്കാൻ ഈ കഥയിലൂടെ സാധിച്ചു. സ്നേഹത്തിന്റെ കടലും നമുക്ക് വായിച്ചെടുക്കാം. കഥയുടെ ആഖ്യാനത്തിന്റെ പ്രത്യേകത എടുത്തു പറയേണ്ട ഒന്നാണ്.
"കീറിമുറിച്ചാണ് അവൻ ചരിത്രം പഠിച്ചത് കാരുണ്യവും നീതിയും സകല മനുഷ്യാവകാശങ്ങളും കീറിമുറിച്ചുതന്നെ പഠിച്ചു. കീറിമുറിച്ചുകൊണ്ട് അവർ ചരിത്രത്തിൽ തുടരുകയാണ്" മനുഷ്യന്റെ അന്വേഷനാത്മകമായ യാത്രയിലെ പരീക്ഷണങ്ങളിൽ ഇറയകപ്പെടുന്ന ഉഭയജീവിയാണ് തവള. 'വംശാനനന്തര തലമുറ' എന്ന കഥ വ്യത്യസ്തമായ ഒന്നാണ്. മലയാള കഥകളിൽ തന്നെ വേറിട്ടു വായിക്കേണ്ട കഥ. പ്രകൃതിനിയമത്തെ ചോദ്യം ചെയ്യുന്ന മനുഷ്യർക്കുള്ള വലിയ സന്ദേശം കൂടിയാണ് ഈ കഥ.
ബാബുരാജിന്റെ ഓർമ്മകളെ ഉണർതത്തിയ ശ്രദ്ധേയമായ 'ബാബുരാജ്' എന്ന കഥ, കുട്ടികളുടെ മനസ്സിനെ തൊടുന്ന അവരുടെ നിഷ്കളങ്കമായ സംഘർഷങ്ങൾ വേദനകൾ, അവഗണിക്കപ്പെടുന്ന കുഞ്ഞുമനസുകൾ ഒക്കെ വരുന്ന 'സ്വാതന്ത്ര്യത്തിനു വയസ്സാകുന്നു' എന്ന കഥ, ആത്മാവിദ്യാലയമേ, സൈക്കിൾ, ഭവനവേദനം... ഇങ്ങനെ വിശാലമായ ഒരിടമാണ് വി.ആർ.സുധീഷിന്റെ കഥാലോകം. വായിക്കുന്നവരുടെ ഓർമ്മകളെ ഉണർത്തുന്ന കഥകളാണ് ഓരോന്നും. പറയാതെ പറയുന്ന ഒട്ടേറെ കാര്യങ്ങൾ കതയ്ക്കുള്ളിൽ നിറഞ്ഞു നില്ക്കുന്നുണ്ടാകും. മലയാള ചെറുകഥാ ചരിത്രത്തിൽ നിന്നും മാറ്റിനിർത്താൻ ആകാത്ത വിധം എക്കാലത്തെയും പ്രതിനിധീകരിക്കുന്ന കഥകളാണ് വി. ആർ.സുധീഷിന്റേത്.
*******************
ഒരു വ്യക്തി, താടി, മുടി, നിൽക്കുന്നു, പുറം വസ്‌ത്രങ്ങൾ, മരം, പുറംവേദികള്‍, '#കഥായുവത്വം 101 വി.ആർ.സുധീഷ്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
 
 
 
 
 

Wednesday 11 August 2021

കാലികചരിത്രം അടയാളപ്പെടുത്തുന്ന കഥകൾ

 

 

ഭക്ഷണം എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

എൻ.എസ് മാധവന്റെ കഥകളിലൂടെ ഫൈസൽ ബാവ

എൻ എസ് മാധവന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ കാലികചരിത്രത്തിലൂടെ കൂടിയാണ് സഞ്ചരിക്കുന്നത്. വർത്തമാനത്തിലെ നിലവിളികൾ നാളെക്കുള്ള മുന്നറിയിപ്പായി കഥയാകുന്നു. തിരുത്തലുകളിലേക്ക് വിരൽ ചൂണ്ടുന്ന കഥകൾ, ആഖ്യാനത്തിന്റെ അത്ഭുതമാകുന്ന കഥകൾ, ഓരോ കഥയും ഓരോ ലോകത്തേക്ക് കടന്നുചെല്ലുന്നു. ഭൂമിയും ആകാശവും ഐതിഹ്യവുമൊക്കെ കഥകളിൽ ഉൾച്ചേർന്നു നിൽക്കുന്നു.
'തീരുത്ത്' എന്ന കഥ ഇന്ത്യൻ ചരിത്രത്തിൽ മായാതെ കിടക്കും. ഇന്ത്യകണ്ട ഏററവും കറുത്ത ദിനമായ 1992 ഡിസംബർ 6 ഞെട്ടിക്കുന്ന ഓർമയായി നമ്മളിൽ എത്തും ചുല്യാറ്റിന്റെ പേന ചാട്ടുളിപോലെ വെട്ടിമാറ്റി തിരുത്തിയ വാക്ക് അന്നും ഇന്നും ഒരോർമ്മപ്പെടുത്തലായി ഇന്ത്യാ ചരിത്രത്തിൽ മുഴച്ചു നിൽക്കും.
"ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്തു പരത്തിവെച്ച പ്രധാനവാർത്തയ്ക്കു സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരുന്ന 'തർക്കമന്ദിരം തകർത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകൊണ്ട്, പാർക്കിൻസണിസത്തിന്റെ ലാഞ്ഛ കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിമാറ്റിയ വാക്കിന്റെ മുകളിൽ എഴുതി: 'ബാബരി മസ്ജിദ്'."
എക്കാലത്തും മറക്കാനാവാത്ത ഒരു കഥയായി, അതിലുപരി ജനാധിപത്യത്തെ കശാപ്പു ചെയ്ത ദിനത്തിന്റെ ഓർമ്മയായി ചരിത്രത്തിലെന്നും വേദനിപ്പിച്ചു നിൽക്കും.
"അസീസ് ലോകത്തിനെ അറിഞ്ഞിരുന്നത് അയാളുടെ കുട്ടിക്കാലം കൊണ്ടായിരുന്നു. ഒന്നാലോചിച്ചുനോക്കിയാൽ എല്ലാവരും അങ്ങനെയായിരിക്കും; ആദംനബി ഒഴിച്ച്. ആദിമനുഷ്യനായതുകൊണ്ട് ആദമിന് ബാല്യം ഇല്ലായിരുന്നു. (പോരാത്തതിന് പൊക്കിൾകുഴിയും.ഹ ഹ ഹ അസീസ് ഉള്ളിൽ ചിരിച്ചു) കുട്ടിക്കാലത്തെ ഓർമ്മിപ്പിച്ചിരുന്ന ബോംബെ അയാൾക്ക് ഇഷ്ടമായിരുന്നു. നാട്ടിലെ മട്ടാഞ്ചേരി അടിച്ചു പരത്തിയാൽ ബോംബെ കിട്ടും." ഇങ്ങനെയാണ് മുംബയ് എന്ന കഥ തുടങ്ങുന്നത്
ജന്മകൊണ്ടല്ല മതം കൊണ്ടാണ് പൗരത്വമുറപ്പിക്കേണ്ടതെന്ന കറുത്ത വിധിക്ക് ഭയത്തോടെ കാത്തിരിക്കുന്നകാലത്ത് ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
റേഷൻ കാർഡ് ലഭിക്കാൻ അപേക്ഷയുമായി ഉദ്യോഗസ്ഥ പ്രമീള ഗോഖലെയുടെ മുന്നിൽ അസീസ് എത്തുന്നതാണ് കഥ. മലപ്പുറം ജില്ലയിലെ പാങ് ഇന്ത്യൻ മാപ്പിൽ ഇല്ല, പിന്നെ അസീസിന്റെ കയ്യിൽ ഇന്ത്യകാരനാണ് എന്നു തെളിയിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല.
"ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തിൽ നിങ്ങൾ വിളിച്ചുണർത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാൻ പറഞ്ഞാൽ സഹോദരി എന്ത് ചെയ്യും?. അസീസിന്റെ ശബ്ദം ഉയർന്നു. പെട്ടെന്ന് അരവാതിലിന്റെ അപ്പുറത്തുനിന്ന് അസംഖ്യം കാലുകൾ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ ജനലിൽ കൂട്ടംകൂടി കുറേപ്പേർ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാർമേഘം പോലെ അടന്നുപോകുന്നതും അസീസ് കണ്ടു."
"ഞാനെന്റെ പേരു പറയും. അത്രതന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരുതന്നെയാണ്. പ്രമീള ഗോഖലെ മഹാരാഷ്ട്രക്കാരി, ഹിന്ദു, ചിത്പവൻ ബ്രാഹ്‌മണൻ; മനസ്സിലായോ?" ഇത് പറയുമ്പോഴും പ്രമീള കാമുകിയെപ്പോലെ സ്വാകാര്യം പറയുകയായിരുന്നു. അവരുടെ ഉയർത്താത്ത ശബ്ദം അസീസിനെ പേടിപ്പിച്ചു"
പൗരത്വ ബില്ല് പേടിപ്പിക്കുന്ന ഒന്നായി നിൽക്കുന്ന ഈ കാലത്ത് മുംബയ് എന്ന കഥയുടെ പ്രസക്തി വർധിക്കുന്നു.
എൻ.എസ് മാധവന്റെ 'നിലവിളി' എന്ന കഥയും ഒരു ഇരുണ്ട ഓർമ്മപ്പെടുത്തലാണ്. പേടിച്ചു കൈകൂപ്പി നിറ കണ്ണുകളോടെ ജീവനുവേണ്ടി കേഴുന്ന കുത്ത്ബുദ്ദീൻ അൻസാരി എന്ന 29 കാരന്റെ മുഖം ഒരു ഇന്ത്യക്കാരനും മറക്കാനാകില്ല. ആ മുഖം ഒരു അടയാളമായി മാറുകയായിരുന്നു.
"എന്നാൽ ഞാൻ കുത്ത്ബുദ്ദീൻ അൻസാരി, അടുത്തകാലത്ത് ഒരു ചിഹ്നമായി. ദില്ലിക്ക് ഇന്ത്യാഗേറ്റ്പോലെ, ജയ്പൂറിനു ഹവാ മഹൽ പോലെ, കൊൽക്കത്തയ്ക്ക് ഹൗറ ബ്രിഡ്ജപോലെ, മുംബയ്ക്ക് ഗേറ്റ് വേ ഓഫ് ഇന്ത്യ പോലെ അഹമ്മദാബാദിന് ഒരു ചിഹ്നമുണ്ടായിരുന്നില്ല. ചിഹ്നമില്ലാത്ത നഗരങ്ങൾക്ക് മുഖമില്ല. ഗാന്ധിജിയുടെ സബർമതി ആശ്രമം അഹമ്മദാബാദിന്റെ ചിഹ്നമാകാഞ്ഞത് അതിന് എടുപ്പ് ഇല്ലാത്തതു കൊണ്ടായിരുന്നു"
ഗുജറാത്ത് കലാപകാലത്തിന്റെ നിലവിളി ശരിക്കും കേൾക്കാവുന്ന കഥ
'നാനാർത്ഥം' എന്ന കഥ വായിക്കുമ്പോൾ സമകാലിക രാഷ്ട്രീയ മുഖങ്ങളിൽ പലതിനോടും സാമ്യം തോന്നുക സ്വാഭാവികം. അത്രമാത്രം ആഴത്തിൽ ഉള്ള ഒരു തുറന്നെഴുത്താണ് ഈ കഥ. വർഗീയ ഫാസിസ്റ്റ് സംഘടനയുടെ ത്വത്തികാചാര്യനായ അച്യുതൻ നായർ കാണാതായ മകനെ തേടി ഇറങ്ങുന്നതാണ് കഥ. ബീഹാറിലെ വനാന്തരങ്ങളിലെവിടെയോ അഘോരിയായി മാറിയ ദയാനന്ദൻ എന്ന മകനെ അന്വേഷിച്ചിറങ്ങുമ്പോൾ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ അവസ്ഥ കൂടി വായിച്ചെടുക്കാം.
"നാഗേന്ദ്രമിശ്ര അച്യുതൻ നായരെ പരിചയപ്പടുത്തി. കേരളത്തിൽ നിന്നാണ് അയാൾ എന്നു കേട്ടപ്പോൾ 'വിദ്രോഹി'യുടെ മുഖത്തു ജിജ്ഞാസ പടർന്നു. അയാൾ ചോദിച്ചു "നിങ്ങൾ ഈ മിശ്രാജിയെപ്പോലെ ആയിരിക്കില്ല, അല്ലേ"
"ആയിരുന്നു. നാഗ്പൂരിലായിരുന്നു ഔദ്യോഗിക ജീവിതം. ഞങ്ങളുടെ ബുദ്ധിജീവിയായിരുന്നു. വേദപുരാണങ്ങളും സവർക്കറും സംസ്കൃതവും എല്ലാം പഠിച്ചിട്ടുണ്ട്" നാഗേന്ദ്രമിശ്ര പറഞ്ഞു". മറ്റുകഥകളിൽ നിന്നും ഈ കഥ വേറിട്ടു നിൽക്കുന്നത് വിഷയം അവതരിപ്പിച്ച തീവ്രത കൊണ്ടാണ്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡല്ഹിയിലുണ്ടായ സിക്ക് കൂട്ടക്കൊലയെ കുറിച്ച് രാജീവ് ഗാന്ധി നടത്തിയ ഒരു വൻമരം വീണാൽ അതിനടിയിൽ പുൽകൊടികൾ ചതഞ്ഞരയുന്നത് സാധാരണമാണ്
എന്ന വിവാദ പ്രസ്താവനയുണ്ടാക്കിയ അലയൊലി വർഷങ്ങൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. വൻമരങ്ങൾ വീഴുമ്പോൾ എന്ന കഥ ആ കാലത്തെ തുറന്നു വെക്കുന്നു.
ഇതിഹാസ ഗോൾ കീപ്പർ ഹിഗ്വിറ്റയെ ലോകത്തിനു മറക്കാനാകില്ല. മലയാളിക്ക് ഹിഗ്വിറ്റയെന്ന കഥയും. ഗാലറിയിൽ നിന്നെന്ന പോലെ ഗീവറീതേ..ഗീവറീതേ എന്ന വിളിയുടെ ആവേശത്തോടെ ജബ്ബാറിന്റെ തലക്ക് ഗീവറീതച്ചൻ കൊടുത്ത കിക്ക് മലയാള കഥാ ലോകത്തെ കഥാഖ്യാനത്തിന്റെ അത്ഭുതമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിൽ ഒന്ന്.
ലേഡീസ് നാപ്കിൻ വിൽക്കാൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സെയിൽസ് മാനായിഎത്തുന്ന ശിവന്റെ അവസ്ഥയിലൂടെ ഒരു ഇന്ത്യൻ യുവാവിന്റെ അവസ്ഥയേയാണ് 'ബിയാട്രീസ്' എന്ന കഥയിലൂടെ പറയുന്നത്.
മകൻ പുരൂവരസിന്റെ യൗവ്വനം സ്വീകരിച്ച് തന്റെ ഭാര്യയായ ശർമിഷ്ഠയുടെ അടുത്തെത്തുമ്പോൾ ശർമിഷ്ഠയുടെ ആശങ്കയാണ് 'ശർമിഷ്ഠ'യെന്ന കഥ.
ബഹിരാകാശത്തു നിന്നും തിരിച്ചെത്തുമ്പോൾ തന്റെ രാജ്യം ശിഥിലമായി ഇല്ലാതായ അവസ്ഥയിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ച വരച്ചുവെച്ച 'നാലാംലോകം',
ചൂളൈമേട്ടിലെ ശവങ്ങൾ, കാർമൻ, കപ്പിത്താന്റെ മകൾ, കാണി, ആയിരത്തിരണ്ടാമത്തെ രാവ്, മുയൽ വേട്ട, പാല് പിരിയുന്ന കാലം... ഇങ്ങനെ എൻ എസ് മാധവന്റെ കഥാലോകം ഒരത്ഭുതമാണ്.
കഥകളിലൂടെ കാലിക ചരിത്രം അടയാളപ്പെടുത്തികൊണ്ടിക്കിരികയാണ് ഇന്നും എൻ.എസ് മാധവൻ. പാല്‌പിരിയുന്ന കാലം എന്ന ലാലു പ്രസാദ് യാദവിനെ പ്രസംഗവരിയെ സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ചേർത്തു വെച്ചുകൊണ്ട് കഥയിൽ ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തെ നാളേക്കായി ഒരുക്കി വെക്കുന്നതിലൂടെ കഥ ഇക്കാലത്തേയ്ക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലായി മാറുന്നു. മലയാള കഥാലോകത്ത് എൻ.എസ് മാധവൻ എന്ന വന്മരം തലയെടുപ്പോടെ ഇന്നും നിൽക്കുന്നു.

 

ഒരു വ്യക്തി, ഭക്ഷണം, '#കഥായുവത്വം എൻ എസ്. മാധവൻ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

ഉന്നം തെറ്റാത്ത കഥ

 

പ്രിൻസ് അയ്മനത്തിന്റെ 'ചാരുമാനം' എന്ന കഥയിലൂടെ ഫൈസൽ ബാവ
 
 '#കഥായുവത്വം 104 ഉന്നം തെറ്റാത്ത ക ഫൈസൽബാവ ம പ്രിൻസ് അയ്‌മനത്തിൻ്റെ 'ചാരുമാനം' എന്നകഥയിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
 
കഥയിലെ പുതിയ കാലത്തിന്റെ പ്രതിനിധിയാണ് പ്രിൻസ് അയ്‌മനം. മലയാളം വാരികയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ന കഥയാണ് ചാരുമാനം. പഴയ കാലത്തെയും പുതിയ കാലത്തെ കൂട്ടിക്കെട്ടുന്ന ഒട്ടേറെ ഘടകങ്ങൾ ഈ കഥയിൽ ഉണ്ട്. കെട്ടുവളളത്തിൽ ജീവിതം കരു പിടിപ്പിക്കാൻ വേണ്ടി ഒഴുകി ജീവിച്ച ഒരു കാലവും, അങ്ങനെ ജീവിച്ചവർ നിർമിച്ച ഒരു വ്യവസ്ഥിതിക്കുള്ളിലെ നേർചിത്രം വരച്ചുവെക്കുന്നു ഈ കഥയിൽ. കഥയിലെ സ്ഥലമായ അപ്പര് കുട്ടനാടിന്റെ അവസ്‌ഥയും മനോഹരമായി പ്രിന്സ് കഥയില് അവതരിപ്പിച്ചിട്ടുണ്ട്.
"നാടൻ പുഴുകല്ലരിയും വാഴക്കുലകളും നാട്ടിലെ ചെറുകിട കർഷകരുടെ അന്നത്തെ വിളവെടുപ്പിലെ പച്ചക്കറികളും നടുതലകളും കയറ്റിയ കെട്ടുവെള്ളം പുലിക്കുട്ടിശ്ശേരി കടവിൽ നിന്ന് കുഞ്ഞാപ്പി തള്ളുമ്പോൾ നേരം പരപര വെളുക്കുന്നതേയുള്ളൂ. തലയ്ക്കൽ കോതിലെ പടിയിൽ കാലുനീട്ടിയിരിക്കുന്ന കേശുപ്പിള്ള ഉറക്കച്ചടവിന്റെ കമ്പളക്കെട്ടിനു പുറത്തുവന്നിട്ടില്ല. കേശുപ്പിള്ളയുടെയും ഊന്നകാരൻ കുഞ്ഞാപ്പിയുടെയും ജീവിതത്തിന്റെ മുക്കാൽ പങ്കും വള്ളത്തിലും വെള്ളത്തിലുമാണ്‌"
ഇങ്ങനെയാണ് ചാരുമാനം എന്ന കഥ തുടങ്ങുന്നത്. ആഖ്യാനത്തിൽ സൂക്ഷിച്ചിട്ടുള്ള ശ്രദ്ധയോടൊപ്പം മറ്റൊരു പത്യേകത കഥയുടെ ഭാഷയാണ്.
കുഞ്ഞാപ്പിയും കേശുപ്പിള്ളയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആ കാലത്തേയും അന്നത്തെ സമൂഹികാവസ്ഥയെയും സൂചിപ്പിക്കുന്നു. ചെറു സംഭാഷങ്ങളിലൂടെയും മറ്റും സൂചിപ്പിക്കുന്ന ചിലകാര്യങ്ങൾ കച്ചോടം ചെയ്യാൻ പറ്റാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് പിള്ളേച്ഛൻ. "വലുപ്പത്തിൽ മുന്തിയ പടപ്പുകളോട് മനുഷ്യർ എക്കാലത്തും പുലർത്തിപ്പോരുന്ന അതിശയം കലർന്ന ഒരു അടുപ്പമോ അകലമോ ആയിരുന്നു കെട്ടുവളളങ്ങളോടും അക്കാലത്തെ മനുഷ്യർക്ക്" നമ്മളിലെ നിരീക്ഷണത്തിന്റെ അളവുകോലാകുകയാണ് ഇത്തരം വാക്കുകൾ.
എന്നാൽ അബൂബക്കറിക്കയുടെ പണം കയ്യിലെത്തുമ്പോൾ കേശുപിള്ളയിൽ ഉണ്ടാകുന്ന മാറ്റം ഓരോ മനുഷ്യരിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് കാണിക്കുന്നത്. കേശുപിള്ള ഒരു പ്രതീകമാണ്, തന്റെ തറവാട്ടിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ കലഹിച്ചു വീട്ടിൽ നിന്നിറങ്ങിയ കേശുപിള്ളയിൽ അപ്രതീക്ഷിതമായി എത്തുന്ന പണം അയാൾക്കുള്ളിലെ മറ്റൊരു മനുഷ്യനെ തുറന്നു കാണിക്കുന്നുണ്ട്. ഒരു നിഴൽപോലെ തന്റെ കൂടെ ജീവിച്ച കുഞ്ഞാപ്പിയെ പ്രതിയാക്കി അയാൾ സ്വയം രക്ഷ നേടുമ്പോൾ അയാൾക്കുള്ളിലെ കറുത്ത മനുഷ്യനെ തുറന്നു കാണിക്കുന്നുണ്ട്. ഒരു പക്ഷെ നമ്മളറിയാതെ നമ്മുടെയൊക്കെയുളളിൽ ഇത്തരം കേശുപിള്ളമാർ ഒളിച്ചിരിക്കുന്നുണ്ടാകും. ഒരവസരം വരുന്നത് വരെ കാത്തുസൂക്ഷിക്കുന്ന നമ്മെ അപ്പോൾ മാത്രം കൈവിടും.
എന്നാൽ കേശുപിള്ളയിൽ ഊറിക്കിടക്കുന്ന മറ്റു പലതുമുണ്ട്.
"അന്നവിടുന്ന് എറങ്ങുമ്പം ആ മതിൽക്കെട്ടിനകത്ത് ഇട്ടേച്ചു പോന്നതാ ഊമ്പിയ ജാതീം മതോം അതിന്റെ മഹത്തോം. അത്കൊണ്ടെന്തുനേണ്ടി ഇപ്പം കാറ്റും വെളിച്ചോമൊള്ള മണ്ണിൽ മനുഷ്യനായി ജീവിക്കുന്നു" ഓർമ്മകളിൽ നിന്നുണർന്ന് കേശുപിള്ള പറഞ്ഞു."
പച്ചയായ ജീവിതത്തിന്റെ നേർചിത്രമാണ് കുഞ്ഞാപ്പി എന്ന കഥാപാത്രം. കാലങ്ങളായി കേശുപ്പിള്ളകൂടെ നിഴൽപോലെ കൂടിയ കുഞ്ഞാപ്പി തന്റെ മുതലാളിയായ കേശുപ്പിള്ളയുടെ തളർച്ചയിലും വളർച്ചയിലും കൂടെ നിന്നിട്ടുണ്ട്, അവരുടെ ആത്മബന്ധവും അത്ര ആഴത്തിലായിരുന്നു.
ജാതീം മതോം ഒക്കെ ഉപേക്ഷിച്ചു എന്നു പറയുമ്പോഴും അതെല്ലാം ഉയർന്നത് ആയതുകൊണ്ട് ഒരിടത്തും ഒരു ബാധ്യതയാകാതെ കൂടെയുണ്ട് എന്ന് കുഞ്ഞാപ്പിക്ക് കേശുപ്പിള്ളയുടെ മുഖത്ത് നോക്കി പറയാൻ കഴിയുന്നത് ആ ആത്മബന്ധം കൊണ്ടാണ്.
"ഞാനെത്ര കൊല്ലവായി പിള്ളേച്ചന്റെ കൂടെക്കൂടീട്ട്. ഇന്നേവരെ എന്റേതല്ലാതത്തൊരു കാലണാ നെലത്ത് കെടന്നാ ഞാനെടുക്കുന്ന കണ്ടിട്ടുണ്ടോ, ഇല്ലല്ലോ. പിന്നെന്താ എന്നോടൊരു വിശ്വാസക്കൊറവ്."
"അങ്ങനെ ചോയിച്ചാ..." പിള്ളേച്ചന് ഉത്തരം മുട്ടി"
കുഞ്ഞാപ്പി ചോദിക്കുന്ന ഓരോ ചോദ്യവും അന്നത്തെ അവസ്‌ഥയുടെ യാഥാർഥ്യങ്ങളെ ചോദ്യം ചെയ്യൽ കൂടിയാണ്.
"ങാ... അതിന്റെ പേരാ ജാതി. വരിക്കമാലിയെന്ന തറവാട്ടുപേരും പിള്ളേച്ചനെന്ന വിളിപ്പേരുമാരുന്ന് നിങ്ങടെ മൊടക്ക് മൊതല്. അതങ് സമ്മതിച്ചാമതി"
ഇങ്ങനെ കുഞ്ഞാപ്പിയുടെ ചോദ്യങ്ങൾ പൊളിറ്റിക്കൽ കൂടിയാണ്. ഇത്തരം ചോദ്യങ്ങള് വളരേ ഭംഗിയായി കഥാപാത്രങ്ങളെ കൊണ്ട് ചോദിപ്പിക്കുന്ന ചാരുമാനം എന്ന പുതിയ കാലത്തെ കഥ ഒരു അടയാളപ്പെടുത്തൽ കൂടിയാണ്. കഴിഞ്ഞ കാലത്തിന്റെ ജീവിതചിത്രം വരച്ചുവെച്ചുകൊണ്ട് പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ കൂടി ഉൾച്ചേർക്കുന്നു. ഉന്നം തെറ്റാത്ത കഥകൾ പ്രിൻസ് അയ്മനം എന്ന എഴുത്തുകാരനിൽ നിന്നും നമുക്കിനിയും പ്രതീക്ഷിക്കാം.
______________
Sculpture by An Xian
 
 
ഒരു വ്യക്തി, '#കഥായുവത്വം 104 പ്രിൻസ് അയ്‌മനം' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 

Tuesday 10 August 2021

കഥ, ചരിത്രം, അലച്ചിൽ

ആനന്ദിന്റെ 'നാലാമത്തെ ആണി' എന്ന കഥയിലൂടെ ഫൈസൽ ബാവ

'#കഥായുവത്വം 103 'കഥ ചരിത്രം അലച്ചിൽ' ആനന്ദിൻ്റെ 'നാലാമത്തെ ആണ എന്നകഥയിലൂടെ ഫൈസൽബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

ജീവിതപ്രശ്‌നങ്ങളെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും ധൈഷണിക സംവാദങ്ങളിലേര്പ്പെടുന്ന ആവിഷ്കാര രീതിയാണ് ആനന്ദിന്റെ കഥകളിൽ കാണാൻ കഴിയുക. അക്കാര്യങ്ങൾ വളരെ ആഴത്തിൽ പറയുമ്പോഴും ഏറെ ലളിതമായിരിക്കുമെന്ന പ്രത്യേകതകൾ കൂടിയുണ്ട് ആനന്ദിന്റെ എഴുത്തിന്. യാഥാര്ത്ഥ്യത്തിന്റെയും ചരിത്രത്തിന്റെയും വിവിധവും വ്യത്യസ്തവുമായ മുഖങ്ങളെ അവതരിപ്പിക്കുകയാണ് മിക്കവാറും എല്ലാ കഥകളിലും. ചരിത്രത്തിലും, ഐതിഹ്യത്തിലും, രാഷ്ട്രീയത്തിലുമൊക്കെയുള്ള പ്രധാന സംഭവങ്ങളെ ധൈഷണികമായി നിരീക്ഷിക്കുകയും കഥകളിൽ അതിന്റെ സർഗാത്മക രീതിയിൽ ആവിഷ്ക്കറിച്ച് വായനക്കാരെ ചിന്തിപ്പിക്കാൻ ആനന്ദിന്റെ കഥകൾക്ക് ആകുന്നു. കഥയിലെ കാലം, അലച്ചിൽ എല്ലാം നമ്മെ വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നു.
ആനന്ദിന്റെ 'നാലാമത്തെ ആണി' ഒരു നീണ്ട കഥയാണ്. ക്രിസ്തുവിന്റെ ക്രൂശിക്കാനുപയോഗിച്ച ആണികൾ പണിതത് ഡോംബ എന്നൊരു ജിപ്സി കരുവാൻ ആണെന്ന യൂറോപ്പിലാകാമാനം പ്രചാരത്തിലുള്ള കഥയുടെ പശ്ചാത്തലത്തിലാണ് ആനന്ദ് നാലാമത്തെ ആണി എന്ന കഥ പറയുന്നത്.
ഈ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
"മറിയയുടെ മകൻ യേശുവിനെ ക്രൂശിപ്പാനായി റോമൻ നാടുവാഴി പീലാത്തോസ്‌ തടവറനോട്ടക്കാരനെ ഏല്‌പിച്ചപ്പോൾ അവൻ രണ്ടു കാവൽക്കാരെ വിളിച്ചു നാലു നീണ്ട ആണികൾ കരുവാനെക്കൊണ്ട്‌ ഉണ്ടാക്കിച്ചു കൊണ്ടുവരുവാനായി പറഞ്ഞയച്ചു. ഒരാളെ ക്രൂശിക്കുവാനുളള ആണികൾ ഉണ്ടാക്കുവാനായി എൺപതു കാശാണ്‌ തടവറനിയമം അനുവദിച്ചിട്ടുണ്ടായിരുന്നത്‌. കാശും കൊണ്ട്‌ പുറപ്പെട്ട കാവൽക്കാർ വഴിയിൽ കണ്ട ഒരു മദ്യശാലയിൽ കയറി. യെരുശലേമിൽ അക്കാലത്ത്‌ ഗ്രീസിൽനിന്നു വന്ന വ്യാപാരികൾ നടത്തിയിരുന്ന മധുരവും പുളിയും കലർന്ന വീഞ്ഞിന്റെ കടകൾ ഉണ്ടായിരുന്നു. മദ്യപിക്കാൻ തുടങ്ങിയ കാവൽക്കാർ വൈകുന്നേരമാകാൻ തുടങ്ങിയപ്പോഴാണ്‌ ഓർത്തത്‌, തങ്ങൾക്ക്‌ ഇരുളുംമുൻപേ ആണികളുമായി പാളയത്തിൽ മടങ്ങിയെത്തണമല്ലോ എന്ന്‌. എൺപതുകാശിൽ നാല്‌പതും മദ്യശാലയിൽ ചെലവായിക്കഴിയുകയും ചെയ്‌തിരുന്നു."
മദ്യപിച്ചു ലക്കുകെട്ട പടയാളികൾ ആണികൾ ഉണ്ടാക്കാനായി പലരെയും സമീപിച്ചു എങ്കിലും ആരും സമ്മതിക്കാതെ വന്നപ്പോഴാണ് നാടോടിയായ ഡോംബായിൽ എത്തുന്നത്. നാല് ആണിയിൽ മൂന്നെണ്ണമേ അയാൾ ഉണ്ടാക്കിയുള്ളൂ നാലാമത്തെ ആണിയുടെ ഇരുമ്പ് ജ്വലിച്ചുകൊണ്ട് അയാളെ പിന്തുടർന്നുവെന്നും അതാണ് എവിടെയും വേരുകളില്ലാതെ ജിപ്സികൾ അലയുന്നവരായി മാറിയതെന്നൊരു ചൊല്ലുണ്ട്.
നമ്മൾ കേട്ട ഉയിര്ത്തെഴുനേല്പിന്റെ ഒരു കഥയിൽ നിന്നും വ്യത്യസ്തമായ ഒരു ചിന്തയിലേക്കാണ് നാലാമത്തെ ആണി എന്ന കഥ സഞ്ചരിക്കുന്നത്.
"എന്റെ ശിഷ്യന്മാർക്കും എന്നെ മനസ്സിലായിട്ടില്ല, യോസേഫ്. എന്നെ ആർക്കും മനസിലായിട്ടില്ല. ഞാൻ ഒറ്റയ്ക്കാണ് യോസേഫ്. പക്ഷെ ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നു. എന്റെ ശിഷ്യന്മാർ ഇന്ന് എന്നെ കുരിശിലും കല്ലറയിലും മാത്രം കാണുവാൻ ആഗ്രഹിക്കുന്നവരാണ്. അവർ തന്നെ, എന്നെ കുരിശിൽ തറയ്ക്കുവാൻ ആണികൾ ഉണ്ടാക്കിയ കരുവാനേയും താമസിയാതെ വേട്ടയാടുവാൻ തുടങ്ങും. ഞാൻ ആ വേട്ടയുടെ കൂടെയല്ല. എനിക്ക് അവനെ കണ്ടുപിടിക്കണം അവനു മുന്നിൽ എന്റെ ശിഷ്യന്മാർക്ക് എതിരേ ആണ് യോസേഫ്, എന്റെ സ്ഥാനം"
ഈ കഥ സവിശേഷമായ ഒരു തലത്തിലേക്കാണ് കൊണ്ടുപോകുന്നത്. ക്രിസ്തുവിന്റെ ജീവിതവും ചരിത്രവും നീതിയെക്കുറിച്ചുള്ള ഉല്ക്കണ്ഠകളും ഇരമ്പിയാര്ക്കുന്നത് കാണാം. കഥാഖ്യാനത്തിന്റെയും ഭാഷയുടെയും സവിശേഷമായ രീതി നമ്മളിതുവരെ വായിക്കാത്ത ഒരു പുതിയ വിചാരങ്ങളിലേക്കും ചിന്തയിലേക്കും നയിക്കുന്നു. എന്നത്തേയും
സാമൂഹിക, ജീവിതസാഹചര്യങ്ങളെ രേഖപ്പെടുത്താന് ശക്തിയുള്ളതാണ് ആനന്ദിന്റെ നാലാമത്തെ ആണി എന്ന കഥ.
 
ഒരു വ്യക്തി, '#കഥായുവത്വം ായുവത്വം-103 ആനന്ദ്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

 

 

സ്വാനുഭവങ്ങളായ കഥാപ്രവചനം

 

മനോഹരൻ വി പേരകത്തിന്റെ 'സ്വപ്നശേഷം' എന്ന കഥയിലൂടെ
ഫൈസൽ ബാവ

 

'#കഥായുവത്വം 106 മനോഹരൻവി പേരകത്തിൻ്റെ സ്വപ്‌നശേഷം എന്ന കഥയിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ആയിരിക്കാം

 

കഥ ഒരു പ്രവചനമായി സ്വാനുഭങ്ങളിൽ വന്നു മുട്ടി നിൽക്കുകയോ, തുളച്ചു കയറുകയോ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് മനോഹരൻ വി പേരകം എഴുതിയ 'സ്വപ്നശേഷം' എന്ന കഥ.
"അച്ഛനില്ലേ?"
ആരൊക്കെയോ അച്ഛനെ അന്വേഷിച്ച് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നത്.
അവർ,അഞ്ചാറുപേർ ഉണ്ടായിരുന്നു.
സംഗതി എന്താണെന്ന് മനസ്സിലാവാതെ എന്റെ ഭീതിപൂണ്ട നിൽപ് കണ്ടിട്ടാവണം ആഗതരിലൊരാൾ വീണ്ടും ചോദിച്ചു. "അച്ഛനില്ല."
" ഉണ്ട്. " ഞാൻ പറഞ്ഞു.
"എങ്കിൽ വിളിക്കൂ." കൂട്ടത്തോടെ അവർ പറഞ്ഞപ്പോൾ എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ തെല്ലുനേരം ഞാൻ ശങ്കിച്ചു നിന്നു." ഇങ്ങനെയാണ് ഈ കഥ തുടങ്ങുന്നത്. ഉറങ്ങുന്ന അച്ഛനെ ഉണർത്താൻ ആകില്ലെന്ന് മകന്റെ പക്ഷം. എന്നാൽ അത് കഥയെ കൊണ്ടുപോകുന്ന രീതിയിൽ വളരെ വ്യെത്യസ്തമാക്കുന്നു. മരണം വരുന്ന വഴികളിലൂടെ അറിയാതെ പ്രവചനം നടത്തുമ്പോൾ ചിലപ്പോൾ അതൊരു വേദനയായി തങ്ങി നിൽക്കും. എന്നാൽ അത് എഴുത്തുകാരന്റെ കഥക്ക് ശേഷം ഉള്ള അനുഭവമാണെങ്കിൽ വായനക്കാർക്ക് കഥയിലെ മരണം മറ്റു പല തലത്തിലേക്കും ചിന്തിപ്പിക്കുന്നു.
""വേഗം നീ അച്ഛനെ വിളിച്ചുണർത്ത്. " ക്രുദ്ധനായി അവരിലൊരാളുടെ ആജ്ഞ എന്നെ വല്ലാത്ത ആശയക്കുഴപ്പത്തിലെത്തിച്ചു. കിടന്നുറങ്ങുന്ന നിരുപദ്രവിയായൊരു വൃദ്ധനെ വിളിച്ചുണർത്തുകയെന്നു വെച്ചാൽ.... ആ പ്രവർത്തിയോട് അത്ര എളുപ്പത്തിൽ യോജിക്കുവാൻ എനിക്കായില്ല"
വന്നവർ ദേഷ്യപ്പെടുമ്പോൾ അയാളിൽ വന്നവരുടെ ആജ്ഞ വല്ലാത്ത ആശയക്കുഴപ്പത്തിലെത്തിക്കുന്നു.
"നിങ്ങളിപ്പോൾ പോകൂ. അച്ഛൻ നല്ല ഉറക്കത്തിലാണ്. ഉണരുന്ന സമയത്ത് നിങ്ങൾ വരുകയാണെങ്കിൽ.... " എന്ന സൗമ്യമായ മകന്റെ പറച്ചിൽ അവരിൽ കൂടുതൽ ദേഷ്യം ഉണ്ടാക്കുന്നു. നിർബന്ധമായും ഞങ്ങൾ കൊണ്ടുപോകും എന്നിടത്ത് കഥ വല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കുന്നു. എത്ര ലളിതമായാണ് കഥയിലൂടെ കാര്യം പറയുന്നത്. മരണം വന്നുകേറുന്ന വഴികൾ ഇതൊക്കെയാണ് എന്ന് ആർക്കാണ് പറയാനാകുക. ഇത്തരത്തിൽ അനുഭവം വന്ന് കേറിയ ചിലരെങ്കിലും ഉണ്ടാകാം. അവരിൽ ഈ കഥ മറ്റൊരു ലോകം തീർക്കും.
1996ൽ എഴുതിയ ഈ കഥയ്ക്ക് കാലം ഒരു അതിർത്തിയേയല്ല. മനോഹരൻ വി പേരകത്തിന്റെ 'ജലജന്മം' എന്ന സമാഹാരത്തിലാണ് 'സ്വപ്നശേഷം' എന്ന ഈ കഥയുള്ളത്. 
 
ഒരു വ്യക്തി, '#കഥായുവത്വം 106 മനോഹരൻ വി പേരകം' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

 

 

Tuesday 3 August 2021

കറുപ്പ് ഒരു നിറം മാത്രമല്ല

 

മുഖ്താർ ഉദരംപൊയിലിന്റെ 'ബ്ളാക്ക്മാൻ' എന്ന കഥയിലൂടെ
ഫൈസൽ ബാവ
ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം യുവത്വം 108 കറുപ്പ് ഒരു നിറം മാത്രമല്ല ഫൈസൽബാവ MAN മുഖ്താർ ഉദരംപൊയിലിൻ്റെ ബ്‌ളാ മാൻ' എന്ന കഥയിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ കലയായിരിക്കാം

കറുപ്പ് എന്ന നിറം പലപ്പോഴും അതിന്റെ രാഷ്ട്രീയപരമായ വേദന നൽകിയിട്ടുള്ള നിറമാണ്. മാനുഷികമായ പരിഗണനയിൽ തഴപ്പെടുന്നനിറം എന്ന നിലയിൽ കറുത്തുപോകുന്നതോടെ ഉണ്ടാകുന്ന വിവേചനം ആ നിറത്തെ കൂടെ ചേർക്കുന്നു. എന്നാലും കറുപ്പിനേഴഴക് എന്നൊക്കെ വെറുതെ പറഞ്ഞു വെയ്ക്കും.
മുഖ്താർ ഉദരംപൊയിലിന്റെ ബ്ലാക്ക്മാൻ എന്ന കഥയും കറുത്തവനു നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ നേർചിത്രമാണ്. എനിക്കൽപ്പം ശ്വാസം നൽകൂ എന്നു ലോകത്തോട് കെഞ്ചിയ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത അമേരിക്കക്കാരൻ ഇന്നും നമുക്ക് മായാത്ത മുഖമാണ്.
എട്ടു മിനുറ്റ് ഒരു വെള്ളക്കാരൻ പോലീസിന്റെ ബൂട്ടിനടിയിൽ ഫ്ലോയിഡിന്റെ തല ഞെരിഞ്ഞമരുമ്പോൾ ലോകം ഞെട്ടലോടെ കണ്ടുനിന്നു. ഇത്തരം ഒട്ടേറെ വിവേചനങ്ങളുടെ
ബ്ളാക്ക്മാൻ എന്ന ഭീതിയിലൂടെ കഥയെ കൊണ്ടുവരുമ്പോൾ കറുപ്പ് എന്ന നിറം ഉണ്ടാക്കുന്ന രാഷ്ട്രീയത്തെയാണ് തുറന്നു വെയ്ക്കുന്നത്.
"സംഭവം വിചാരിച്ച പോലെയായിരുന്നില്ല. പള്ളിയിലെ ഉസ്താദിന്റെ ചെലവുവീട്ടിൽ നിന്ന് രാത്രിഭക്ഷണം കൊണ്ടുപോകുന്ന അബുമൊല്ലയെ അങ്ങാടിവളപ്പിൽ വെച്ച് അജ്ഞാത സംഘം വളഞ്ഞിട്ട് തല്ലി. അബുമൊല്ലക്ക് കിറുക്കെളകിയ ദിവസമായിരുന്നു അത്. കൂവിയാർത്ത് സൈക്കിളിൽ നിന്ന് കൂത്തക്കംമറയിമ്പോഴാണ് അടി വീണത്. തെറിച്ചുവീണ അബുമൊല്ലയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. " ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ടഅക്രമങ്ങളുടെ രാഷ്ട്രീയം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നതിന്റെ നേർചിത്രം കഥയിൽ ഭംഗിയായി വരച്ചുവെക്കുന്നു. ബ്ളാക്ക്മാൻ എന്ന ഭീതിയുടെ നിഴലിൽ ഒളിച്ചുകൊണ്ടാണ് ഇതും കടത്തിവിടുന്നത്. പൊയ്കാലിൽ അഭ്യാസങ്ങൾ കാണിക്കുന്ന ബാബുവും അബുമൊല്ലയും തമ്മിലുള്ള ആത്മബന്ധം ഗ്രാമത്തിന്റെ കമ്മ്യൂണൽ ഹാർമണിയാണ് കാണിക്കുന്നത്. പ്രാദേശിക ഭാഷയിൽ കഥ നന്നായ് പറയാൻ ശ്രമിക്കുമ്പോൾ തന്നെ ആഗോള രാഷ്ട്രീയവും ഒപ്പം സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയും കൃത്യമായി പറയുന്നുണ്ട്. ബാബുവിന്റെ കയ്യിൽ ഉള്ള പാർദ്ദയും അവന്റെ ജാതിയും നിറവും എല്ലാം എളുപ്പത്തിൽ അവനിൽ ചാർത്താവുന്ന കുറ്റമായി മാറുമ്പോൾ അതിലൂടെ പറയുന്ന രാഷ്ട്രീയമാണ് കഥയെ പ്രസക്തമാക്കുന്നത്.
കഥയിലെ രാഷ്ട്രീയം സമകാലിക ഇന്ത്യൻ മുഖം കൂടിയാണ്. കഥാകൃത്തിന്റെ തന്നെ വരയും കഥയോട് കൂടുതൽ ചേർന്നു നിൽക്കുന്നു.
ഒരു വ്യക്തി, താടി, കണ്ണടകൾ, '#കഥായുവത്വം 108 മുഖ്‌താർ ഉദരംപൊയിൽ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

കഥയുടെ കടൽത്തീരത്ത്

 

ഒ.വി.വിജയന്റെ 'കടൽത്തീരത്ത്' എന്ന കഥയിലൂടെ.
ഫൈസൽ ബാവ

 

 ഒരു വ്യക്തി, പൂച്ച, '#കഥായുവത്വം കഥയുടെ കടൽത്തീരത്ത്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു മീം  ആയിരിക്കാം

 

 

മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിൽ ഒന്നായ കടൽത്തീരത്ത് ആണ് ഇന്ന് കഥായുവത്വത്തിൽ. ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും അധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കഥയാകാം കടൽത്തീരത്ത്.
വെള്ളായിയപ്പൻ പാഴുതറയിൽ നിന്നും പൊതിച്ചോറുമായി ഇറങ്ങുമ്പോൾ അമ്മിണിയേടത്തിയും, മുത്തുവണ്ണനും, നാകോലച്ചനും, കോമ്പിപ്പൂശാരിക്കും ഒക്കെ വെള്ളായിയപ്പനോടൊപ്പംപോകണം എന്നുണ്ട് തീവണ്ടിയുടെ ടിക്കറ്റിനുള്ള പണംപോലും അവരിൽ ഇല്ല. വെള്ളായിയപ്പന്റെ വേദനയോടെയുള്ള ഇറക്കം മലയാളക്കര അത്രമാത്രം ചേർത്തു പിടിച്ചിരുന്നു. ഒ.വി.വിജയൻ എന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. ആ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
*"നാമൊക്കെ വാക്കുകള് പണിയുന്ന തച്ചന്മാരാണ്. ഒരു തരത്തില് അല്ലെങ്കില് മൻറ്റൊരു തരത്തില് നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്മാര് തന്നെ."* ഒ.വി. വിജയന്റെ വാക്കുകളാണിത്. എഴുത്തിലും, വരയിലും, ദര്ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള് നല്കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസക്കാരന്. വിജയന്റെ കഥകൾ എക്കാലത്തും മലയാളത്തിന്റെ വിലപ്പെട്ട സംഭാവനകൾ ആണ്. എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്ത്തീരത്തും, വാൽനക്ഷത്രം, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്. ശ്രീകൃഷ്ണപ്പരുന്ത്.. അങ്ങിനെ എത്രയെത്ര കഥകള്.
കടൽത്തീരത്ത് എന്ന കഥ വായിക്കാത്തവർ വളരെ കുറവായിരിക്കാം വെള്ളായിയപ്പന്റെ കണ്ണൂരിലേക്കുള്ള യാത്ര വേദനയോടെ ഓരോരുത്തരും നെഞ്ചിലേറ്റി.
*"കണ്ണൂരിലേക്കുള്ള തീവണ്ടിയാത്ര പാഴുതറ എന്ന ഗ്രാമത്തിനു വേണ്ടിയായിരിന്നു. വെള്ളായിയപ്പൻ കുടിയിരുപ്പുകൾ വിട്ട് നേടുവരമ്പത്തൂടെ പാടം മുറിച്ചു നടന്നു. പിന്നിൽ നിലവിളി അകന്നു ശമിച്ചു. ഇപ്പോൾ നേടുവരമ്പു വിട്ട് വെള്ളായിപ്പൻ പറമ്പിലേക്കു കയറി. പറമ്പിലെ മഞ്ഞപ്പൂല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടി പാത നീണ്ടു പോകുന്നു"*
കഥയുടെ ഓരോ ഭാഗവും അത്രമാത്രം സൂക്ഷ്മതയോടെയാണ് എഴുതിയുട്ടുള്ളത്.
"വെള്ളായിയേ" എന്ന കുട്ട്യസ്സൻമാപ്പിളയുടെ വിളി എത്ര ആദരവോടെ ആയിരുന്നു, അത്രയും വേദനയുടെയും കൂടിയായിരുന്നു. ഇങ്ങനെ ആദ്യവസാനം വേദന നിറച്ച കഥ. കണ്ടംസെല്ലിൽ വിധി കത്തുകിടക്കുന്ന മകന്റെ അരികിലേക്കുള്ള പൊതിച്ചോറുമായി ഉള്ള വികാര തീവ്രമായ യാത്രയും ആ കണ്ടുമുട്ടലും...
ഒ.വി. വിജയന്റെ എഴുത്തിന്റെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. എത്ര വായിച്ചാലും വീണ്ടും വിസ്മയിപ്പിക്കുന്നു കഥയാണ് കടൽത്തീരത്ത്.
 
 

ഗോത്രഭാഷയെ അടയാളപ്പെടുത്തുന്ന കഥകൾ

 

മനോജ് വെങ്ങോലയുടെ 'പൊറള്' 'പറയപ്പതി' എന്നീ കഥകളിലൂടെ
 
ഫൈസൽ ബാവ
 
 '#കഥായുവത്വം യുവത്വം 110 ഗോത്ര ത്ര ാഷയെ അടയാളം പടുത്തുന്ന കഥ കൾ ഫൈസൽബാവ മനോജ് വങ്ങോലയുടെ 'പൊറള് പറയപ്പതി' എന്നീ കഥകളിലൂടെ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
-------------------------
പുതിയ കാല കഥകളിലെ പ്രതീക്ഷയാണ് മനോജ് വെങ്ങോല. സമകാലിക സമൂഹികാവസ്ഥയുടെ നേർചിത്രങ്ങൾ കഥയിലൂടെ അവതരിപ്പിക്കുമ്പോൾ കീഴാളന്റെ ഭാഷയും ജീവിതവും പുതിയൊരാഖ്യാനത്തിലൂടെ എഴുതിവെയ്ക്കുന്നു. മനോജ് വെങ്ങോലയുടെ 'പൊറള്' 'പറയപ്പതി' എന്നീ കഥകളിലൂടെയാണ് 110മത്തെ ലക്കം കഥായുവത്വം കടന്നുപോകുന്നത്
മനോജിന്റെ ഏറ്റവും പുതിയ കഥയാണ് പൊറള്. ഈയിടെ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കഥ. അന്യം നിന്നു പോയേക്കാവുന്ന കീഴാള ഭാഷയിലൂടെ ജന്മികുടിയാൻ ബന്ധത്തെയും, തെറിയിലൂടെ ആ ജീവിതം നേരിട്ടിരുന്ന അവസ്‌ഥകളേയും തിരിച്ചറിയാം. ഇവിടെ തെറി മുന്നോട്ട് വെക്കുന്നത് ആ സാമൂഹിക ഘടനയുടെ രാഷ്ട്രീയമാണ്. അതിലൂടെ പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും നിറങ്ങൾ കാണാം. കഥകളിൽ എന്നും കീഴാളരായി ജീവിതം ഒടുങ്ങിപോകുന്ന കുറെ മനുഷ്യരേയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവരുടെ ഭാഷയെയും കാണാം.
"എറിഞ്ഞും കൊല്ലാം
പറഞ്ഞും കൊല്ലാം.
എറിഞ്ഞു കൊന്നാൽ ചാവും
പറഞ്ഞു കൊന്നാൽ പിടഞ്ഞേ ചാവൂ.'"
മനോജ് വെങ്ങോലയുടെ പൊറള് എന്ന കഥയുടെ തുടക്കത്തിൽ തന്നെ കൊടുത്തിട്ടുള്ള ചൊല്ല് കഥയെ സംബന്ധിച്ചു വളരെ പ്രസക്തമാണ്. അടിച്ചമർത്തപ്പെട്ടവന്റെ ആധിയും വ്യഥയും ദൈന്യവുമൊക്കെ ഗോത്രഭാഷയെ അടയാളപ്പെടുത്തികൊണ്ട് എഴുതുമ്പോൾ കഥാകൃത്ത് കൃത്യമായി സാമൂഹ്യ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥയെ ഉപയോഗിക്കുന്നു. പ്രതികാരത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടാം. മണ്ണിനെയും മനുഷ്യനെയും മണ്ണിൽകുഴഞ്ഞ ജീവിതങ്ങളെയും അതിലൂടെ കീഴാളരാക്കപ്പെട്ടവരെയും പരിചയപ്പെടാം. അടിമ ജീവിതത്തിന്റെ ആഴങ്ങളിലെ ആരും കാണാതെ മൂടപെട്ടതിനെ മണ്ണിൽ നിന്നും കുഴിച്ചെടുത്ത് കഥയിൽ കൊണ്ടുവരാനുള്ള അസാമാന്യ ധൈര്യം കാണാം.
തമ്പിചേട്ടൻ പേര് പറഞ്ഞു:
"ചോതി"
എന്റെ പേരിന്റെ നടുനിവർത്തി സായ്പ്പ് ഉച്ചരിച്ചു
"ജ്യോതി"
അതുകേട്ട് തമ്പിച്ചേട്ടൻ ചിരിച്ചു. "ഓ... ഞങ്ങൾക്കങ്ങനെ ഫാഷനൊന്നും ഇല്ല... ഇവൻ ചോതി. ഇവന്റപ്പൻ നീലൻകുഞ്ഞ്. അപ്പന്റപ്പൻ കോന്നൻ. ഇവരൊക്കെ കാലങ്ങളായി ഇവിടുത്തെ പണിക്കാരാ. അവര് നട്ടുണ്ടാക്കിയതാ ഈ പറമ്പും പാടോം"
ഈ പറച്ചിലിലൂടെ തന്നെ കാലങ്ങളായി അടിയാളരായി ജീവിച്ച കുറെ മനുഷ്യരുടെ ജീവിതത്തെ തൊട്ടുപോകുന്നു കഥ.
കീഴാളന്റെ ഭാഷയിൽ ഇഴുകിച്ചേർന്ന് കിടക്കുന്ന പലവാക്കുകളേയും ആഢ്യഭാഷാ മേൽക്കോയ്മ കീഴാളന്റെ ഭാഷയെ തെറികളാക്കിമാറ്റി. ഭാഷാ നിർമിതിയിൽ തന്നെയുണ്ടാക്കിയ ആ ആധിപത്യം ഇന്നും തുടരുന്നു. നമ്മുടെ തെറികളുടെ ആന്തരികാർത്ഥം പലതും കീഴാളജീവിതത്തേയും ജാതീയതയേയും, സാമൂഹിക സാമ്പത്തിക അസമത്വത്തേയും സൂചിപ്പിക്കുന്നതാണ്.
സായിപ്പിന്റെ താൽപര്യവും ആ തെറികളുടെ ആഴങ്ങൾ അറിയൽ തന്നെയാണ്.
"ജ്യോതി, പറയൂ. നിനക്ക് എത്രയെണ്ണം അറിയാം.
ഞാനൊന്നു മടിച്ചു.
"കുറെയുണ്ട്. എന്തിനാണീ ചീത്തവാക്കുകൾ. നല്ല വാക്കുകൾ ധാരാളം ഉണ്ടല്ലോ..."
അയാളപ്പോൾ അടുത്ത് വന്ന എന്റെ ചുമലിലൂടെ കൈയിട്ടു.
"ഒരു ഭാഷയിൽ ജീവിക്കുന്നവർക്ക് അവരുടെ രോഷവും സങ്കടവും നിസ്സഹായതയും പ്രകടിപ്പിക്കാൻ വേറെന്ത് വഴി. മലയാളത്തിലെ ചിലത് നീയെനിക്ക് പറഞ്ഞു തരണം"
സായിപ്പ് കണ്ടെത്താൻ ശ്രമിക്കുന്ന ചരിത്രം ആ കാലത്തിന്റെ ഇരുണ്ട ദിനങ്ങൾ കൂടിയാണ്. പുതിയ കാലത്തിന്റെ ഏടുകളിലേക് വിവർത്തനം ചെയ്യാൻ പാകത്തിലുള്ളതാണ്.
"പോളതാഴത്ത് മാതുപൈലി എഴുതുമലേക്കുരിശുപള്ളി കായ്ക്കാരെ ബോധിക്കക്കൊണ്ടും തൻഅവസ്ഥ എന്നാൽ, എന്റെ ഒഴുത്തിൽ ഉള്ള വെള്ള എന്ന പറയനെ പണയം തന്നു മേടിച്ചു നെല്ലു ഒൻപത് പറക്ക് ഒൻപതിന് മൂന്ന് പലിശയും കൂടി തന്നു ശീട്ടു മേടിച്ചു കൊൾകയും ഈ അവധിക്ക് തന്നില്ലെങ്കിൽ പണയം എഴുതിയ ആളെ ഒഴാത്തിൽ എറക്കി തന്നിരിയ്ക്ക കൊണ്ടു കൂട്ടിച്ചുകൊണ്ടുപോന്ന ചെയ്യിയ്തണ്ടെന്നതിതന്ന ശോദ്യവുമില്ല"
മരണാസന്നനായ ഒരാളോട് ഏറ്റവും മോശപ്പെട്ട വാക്കുകൾകൊണ്ട് മരണത്തിലേക്ക് യാത്രയാക്കുന്ന
തലമുറകൾക്ക് മുമ്പ് ഉണ്ടായിരുന്ന ആചാരം ഇന്നും മധ്യകേരളത്തിൽ ഉണ്ടെന്ന കണ്ടെത്തൽ കഥയിലൂടെ രസകരമായവതരിപ്പിക്കുന്നു.
ഈയിടെ വന്ന മികച്ച കഥകളിൽ ഒന്നാണ് പൊറള്.
മനോജിന്റെ കഥാ സമാഹാരത്തിന്റെ ശീർഷകം 'പറയപ്പതി' എന്നാണ്. അതിലെ
പറയപ്പതി എന്ന കഥ തുടങ്ങുന്നത് തന്നെ സമകാലികമായ ഒരു രാഷ്ട്രീയ മുഖത്തെ തുറന്നുവെച്ചുകൊണ്ടാണ്.
"മോദി സര്ക്കാര് അധികാരത്തില്വന്ന അന്നാണ് കുഞ്ഞാളി എന്നെ കാണാന് വന്നത്. ഓഫീസിലാകട്ടെ ആ സമയത്ത് വലിയ തിരക്കായിരുന്നു. ചാനലില്, ഞങ്ങളുടെ ന്യൂസ് ഡസ്കിന് മുകളിലും കോര്പ്പറേറ്റ് മൂലധനം, കലാപം, ഗുജറാത്ത്‌, മതേതരത്വം, ന്യൂനപക്ഷപ്രീണനം തുടങ്ങിയ വാക്കുകള് കരയില് പിടിച്ചിട്ട മീനുകള് പോലെ പിടച്ചുകൊണ്ടിരുന്നു."
ശക്തമായ രാഷ്ട്രീയം പറയുന്ന കഥയാണ് പറയപ്പതി. കുഞ്ഞോളി ഒട്ടനവധി പേരുടെ പ്രതിനിധിയാണ്, വീടും സ്ഥലവും വികസനത്തിന്റെ അടിയിൽ പെട്ട് എങ്ങുമെത്താതെ തീരുന്ന അനേകായിരം ദരിദ്രരുടെ പ്രതിനിധി. താഴ്ന്ന ജാതിക്കാരാകുന്നതോട് കൂടി ഇതൊക്കെ അനുഭവിക്കാൻ അവർ ബാധ്യസ്ഥരാണ് എന്ന സ്ഥായിയായ കാര്യങ്ങൾ കൃത്യമായി ചേർത്തുവെച്ച പൊളിറ്റിക്കൽ കഥ.
പുതിയ കാലത്ത് വാർത്താ ചാനലുകളും സോഷ്യൽ മീഡിയകളും ഏറ്റെടുക്കുന്നതോട് കൂടി ഇതുവരെ ഹരജിയുമായി കയറിയിറങ്ങി മടുത്ത കുഞ്ഞോളിമാർക്ക് ചില പ്രതീക്ഷകൾ ഉണ്ടെന്ന തോന്നലാണ് ന്യൂസ് ഹവർ അവതരിപ്പിക്കുന്നയാളിൽ എത്തപ്പെടാൻ കാരണം.
"പതിനേഴു കൊല്ലായിട്ട് ഞങ്ങളൊരു ത്രിശങ്കുവിലാ ജീവിക്കണത് സാറേ. വീടിന്റെ ഭിത്തിയേല് റെയിവേക്കാര് വന്ന് ചാപ്പ കുത്തിയ മുതല് സ്ഥലം വില്ക്കാന് പറ്റണില്ല. ഒരു ലോണ് എടുക്കാന് പറ്റണില്ല. അന്ന് വേറെ സ്ഥലം തരാന്ന് പറഞ്ഞാരുന്നു വന്ന സാറന്മാര്. അതും ഇല്ല. മക്കള് കുഞ്ഞായിരുന്നപ്പോ അളന്നു പോയതാണ്. ഇപ്പഴവര് കെട്ടിയ്ക്കാന് പ്രായായി. എന്നിട്ടും ഒരു തീരുമാനോല്ല..." എന്തും കാലത്തെ ദീർഘിപ്പിച്ചു മനുഷ്യരെ മുൾമുനയിൽ നിർത്തുക എന്നത് ഇന്ത്യൻ രീതിയാണല്ലോ. സങ്കടങ്ങൾ കാലത്തോടൊപ്പം വലുതായികൊണ്ടിരിക്കും.
പൂർവ്വികരെ അടക്കിയ മണ്ണാണ് പറയപ്പതി. തീവണ്ടിപ്പാത വരുന്നതോടെ മണ്മറഞ്ഞവരുടെ തലക്ക് മുകളിലൂടെ ഇരുമ്പു ചക്രമുരുളും അതവരുടെ വിശ്വാസത്തെ കീറിമുറിക്കും എന്നാൽ ശബരിമല റെയിൽവേ വികസനമെന്നത് അതിനെല്ലാം മറികടക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണല്ലോ. 'ചെറിയ മീനുകളെ വലിയ മീനുകൾ തിന്നുന്നു' എന്ന പ്രയോഗം ആഗോളവൽക്കരണ വിമർശനങ്ങളിൽ മാത്രം ഒതുങ്ങിയാൽ പോര എന്നർത്ഥം.
"ഞങ്ങടെ പതിയാണ്. പറയപ്പതി."
അയാള് തന്റെ കുലം വെളിപ്പെടുത്തുകയായിരുന്നു.
"പതി എന്ന് പറഞ്ഞാല് അപ്പനപ്പൂപ്പന്മാര് കുടിയിരിക്കണ ഇടം."
ഒന്ന് നിര്ത്തി കുഞ്ഞാളി കൂട്ടിചേര്ത്തു.
"ഈ പതിയും അളന്നുപോയിട്ടുണ്ട്. മരിച്ചു തലയ്ക്കു മുകളില് നില്ക്കണ എന്റെ കാരണവന്മാര് ഇനി എങ്ങോട്ട് പോകും..?"
താനും ഒരു പറയനാണ് എന്ന അവതാരകന്റെ രഹസ്യം വെളിപ്പെടുത്തൽ കേട്ടപ്പോൾ അത്ഭുതപ്പെടുത്തിയ കുഞ്ഞോളിയുടെ മറുപടിയാണ് നാം ഇപ്പഴും നേരിടുന്ന ജാതീയതയുടെ നേർചിത്രം.
"ഒരു രഹസ്യം പോലെ ഞാന് കുഞ്ഞാളിയോട് പറഞ്ഞു: '’ ഞാനും ഒരു പറയനാണ്." കുഞ്ഞാളി പൊട്ടിച്ചിരിച്ചു: "ആരോടും പറയണ്ട...ഓഫീസിലൊക്കെ അറിഞ്ഞാ രഹസ്യമായൊരു തീണ്ടല്വരും. സ്വന്തം കുലം പറയാന് ജോലീം പത്രാസുമുള്ള ചില പറയര് മടിയ്ക്കുന്നതും അതുകൊണ്ടാ.."
കുഞ്ഞാളി നിസാരനല്ലെന്ന് പെട്ടെന്ന് എനിയ്ക്ക് മനസിലായി. അയാള് ഉപയോഗിച്ച വാക്കുകള് എന്നെ ഭയപ്പെടുത്തി.
അയാള് തുടര്ന്നു: "ശ്രീമൂലം സഭയില് അംഗമായിരുന്ന കാവാരിക്കുളം കണ്ടന്കുമാരനെ ആരറിയും. പറയനായിരുന്നു. ചരിത്രം സൗകര്യപൂര്വ്വം അദ്ദേഹത്തെ മറന്നു കളഞ്ഞില്ലേ... അയ്യങ്കാളിയെ മറക്കാതിരുന്നതിന് കാലത്തെ നമിയ്ക്കാം"
കുഞ്ഞോളിയുടെ രാഷ്ട്രീയ ബോധ്യം ജീവിതത്തിന്റെ തഴമ്പിച്ച അനുഭവത്തിൽ നിന്നും കിട്ടിയതാണ്. കീഴാളന്റെ ഭാഷ പറയൽ മാത്രമല്ല മനോജ് കഥകളിലൂടെ ചെയ്യുന്നത്. ആ ജീവിത യാഥാർഥ്യങ്ങളെ അതോടൊപ്പം ഉരുക്കിയൊഴിക്കുകയാണ്. പലതും തച്ചുടക്കുന്ന തുറന്നു പറച്ചിൽ പോലെ ഓരോ കഥയും കല്ലിൽ കൊത്തിയ ശാസനയായി എന്നും മായാതെ കിടക്കും. ഈ കഥകൾ ഒരു മുന്നറിയിപ്പാണ് അന്യം നിന്നുപോയ ഗോത്രഭാഷയിലൂടെ ചരിത്രം മറച്ചുവെക്കാൻ ശ്രമിക്കുന്നത് തുറന്നുവിടുന്ന കഥയുടെ രസവിദ്യ.
 
ഒരു വ്യക്തി, താടി, 'മനോജ് വെങ്ങോല #കഥായുവത്വം 110' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
 
 
 

പ്രാണവായുവിനായി കേഴുന്ന കാലം

 അംബികാസുതന് മാങ്ങാടിന്റെ 'പ്രാണവായു' എന്ന കഥയിലൂടെ

 

ഒന്നോ അതിലധികമോ ആളുകൾ, '#കഥായുവത്വം 111 പ്രാണവായുവിനായി കേഴുന്ന കാലം അംബികാസുതൻ മാങ്ങാടിൻ്റെ 'പ്രാണവായു' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഫൈസൽ ബാവ
---------------------------
ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാലം. ഒരു കൊല്ലത്തിലധിമായി കോവിഡ് മഹാമാരിയുടെ ദുരന്തങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു. . പ്രണവായുവിനായി കേഴുന്നവരുടെ രോദനം രാജ്യമാകെ നിറയുന്നു. ജീവിതം തന്നെ കഥയില്ലായ്മ എന്ന അവസ്ഥ നേരിടുന്നു.
ചില എഴുത്തുകാരുടെ എഴുത്തിന് പ്രവചനസ്വരമായിരിക്കും. എഴുതിവെച്ചത് നാളുകൾ കഴിഞ്ഞും കഥയിലെ കാലമങ്ങനെ നമ്മിലേക്ക് വരും. അംബികാസുതൻ മാങ്ങാട് 2015ൽ എഴുതിയ കഥയാണ് പ്രാണവായു. ആ കഥ ഇന്ന് വായിക്കുമ്പോൾ ഏറെ പ്രസക്തിയുണ്ട്. ഓക്സിജൻ സിലിണ്ടറിനായി ജനങ്ങൾ ഓടിപ്പായുകയാണ്. കഥയിലും ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ നഗരമാകെ ഓടിയലയുകയാണ് വരുൺ. രാജ്യത്തിന്റെ അവസ്ഥ കണ്ട് അനീഷ ചോദിക്കുന്ന ചോദ്യം "അനീഷ വേവലാതിപ്പെട്ടു: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര് ഇങ്ങനെ മരണപ്പെട്ടാല്... ഗവണ്മെന്റ് ഇതിനൊക്കെ ഉത്തരംപറയേണ്ടിവരില്ലേ? തിരഞ്ഞെടുപ്പല്ലേ വരാന്പോകുന്നത്?'' രാജ്യത്ത് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നതും അതേ ചോദ്യം തന്നെ.
പക്ഷെ ഭരണകൂടത്തിൽ നിന്ന് നിസ്സംഗത മാത്രം.
"പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന് നഗരം മുഴുവന് അലഞ്ഞു.
ഒരു ഓക്‌സിജന് ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്ക്കൂട്ടം
ബൂത്തുകള് തകര്ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന് കിറ്റുകള് തട്ടിയെടുക്കാന്... ഓക്‌സിജന് തീര്ന്നുപോയ
കുറേ മനുഷ്യര് റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്."
ശ്വാസിക്കാൻ ശുദ്ധവായു കിട്ടാത്ത അവസ്ഥയിലേക്ക് നാം സ്വയം നടന്നു നീങ്ങികൊണ്ടൊരിക്കുകയായിരുന്നു. ആ അവസരത്തിലാണ് ലോകത്തെ വിറപ്പിച്ചുകൊണ്ടു കൊറോണ വൈറസ് അതിന്റെ താണ്ഡവനൃത്തം ആടാൻ തുടങ്ങിയത്.
"കുറേനിമിഷങ്ങള് കഴിഞ്ഞ് അയാള് കൂട്ടിച്ചേര്ത്തു: ''അനീഷാ,
നീ പേടിക്കരുത്. വഴിയിലൊക്കെ ആളുകള് ഓക്‌സിജന് കിട്ടാതെ മരിച്ചുകിടപ്പുണ്ട്. ഈ ഫ്‌ലാറ്റിന്റെ താഴെയും
കിടപ്പുണ്ട് രണ്ട് ശരീരങ്ങള്.''
അനീഷയുടെ കണ്ണുകള്
ഭയത്താല് തുറിച്ചു."
ഇപ്പോൾ 2021ൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങൾ ആണ് ആറു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഈ കഥയിൽ വരുന്നത്. രാഷ്ട്രീയമായ പലതും തുറന്ന് പറയുന്ന കഥകൂടിയാണ് പ്രാണവായു.
"''ഇത് കൃത്രിമക്ഷാമമാണ് അനീഷ. കരിഞ്ചന്തയില് കിട്ടുമെന്നൊക്കെ ആള്ക്കാര് പറയുന്നുണ്ട്. ക്ഷാമവാര്ത്തകള് ചാനലുകളില് വന്നുതുടങ്ങിയപ്പോള്ത്തന്നെ പണക്കാെരാക്കെ കുറേ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. കിറ്റിന്റെ വിലകൂട്ടാന് കമ്പനിക്കാര് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാകാം. കഴിഞ്ഞാഴ്ച ഓക്‌സിജന്
കിറ്റിനുള്ള സബ്‌സിഡി സര്ക്കാര്
എടുത്തുകളഞ്ഞതോടെയാണ്
എല്ലാ ദുരിതങ്ങളും ആരംഭിച്ചത്."
ഇന്നിന്റെ വേദനയിലൂടെ കടന്നുപോകുന്ന ഈ കഥയുടെ പുനർവായന അനിവാര്യമാണ്. കഥ അവസാനിക്കുമ്പോൾ വേദനാജനകമായ ഒരവസ്ഥയിലേക്ക് കൊണ്ടുപോകുന്നു.
"ഇന്നു രാത്രിയില് ഒരാള് മരിച്ചേ
ഒക്കൂ. എങ്കില് നാലഞ്ചു ദിവസംകൂടി പിടിച്ചുനില്ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്തന്നെയിട്ട് വരുണ് പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ
മാസ്‌ക് ഇപ്പോള് നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല് മതി!''.
വേദനയോടെ കഥ തീരുന്നു. അടുത്തത് ആരെന്ന ചോദ്യം നമ്മുടേ തലക്ക് മീതെ ഡെമോ‌ക്ലീസിന്റെ വാള് പോലെ തൂങ്ങികിടക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കഥ.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഓരോരുത്തരും സ്വയം തയ്യാറാകുക. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക. വേറെ പ്രതിവിധിയില്ല.
 
ഒരു വ്യക്തി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

മരണപുസ്തകം വായിച്ച ഒരാൾ

 

വി.ബി.ജ്യോതിരാജിന്റെ 'ഏതോ ഒരാൾ' എന്ന കഥയിലൂടെ

 

ഒരു വ്യക്തി, '#കഥായുവത്വം 112 Cưng വിബി.ജ്യോതിരാജ്' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഫൈസൽ ബാവ
വേദനയോടെയും കുറ്റബോധത്തോടെയുമാണ് ഈ കഥായുവത്വം അവതരിപ്പിക്കുന്നത്. അതിനു കാരണം തൊട്ടടുത്തുണ്ടായിട്ടും വി.ബി.ജ്യോതിരാജിന്റെ കഥായുവത്വം വൈകി. ആ വൈകലിനു കാത്തുനിൽക്കാതെ അദ്ദേഹം മരണ പുസ്തകം വായിച്ചുകൊണ്ടു നമ്മെ വിട്ടുപോയി. ആ തീരാത്ത വേദന പങ്കുവെക്കുന്നു.
ജ്യോതിരാജിന്റെ ഏതോ ഒരാൾ എന്ന കഥ തുടങ്ങുന്നത് തന്നെ
ഇങ്ങനെയാണ്. 
 ശിൽപ്പം, 'മരണ പുസ്‌തകം വായിച്ച ഒരാൾ കഥായുവത്വം 112 വി.ബി.ജ്യോതിരാജിൻ്റെ ഏതോ ഒരാൾ' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
"ഞാന് ഒരു മരണപുസ്തകം വായിക്കുകയായിരുന്നു. കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ട്. മരണനേരത്ത് ഒരാളുടെ അവസാനത്തെ ഓര്മ്മകള് എന്തായിരിക്കും?"
തന്നിലമർന്ന മരണ ഭയത്തെ എഴുത്തിലൂടെ മറികടക്കുക എന്ന ഒരു വെമ്പൽ ഈ കഥയിൽ കാണാൻ സാധിക്കും.
ജീവിതാന്ത്യത്തിലേക്കുള്ള യാത്രയിൽ ഉടലെക്കുന്ന ആകുലത കഥയിൽ നിറയുന്നു. അതുകൊണ്ടുതന്നെ തന്നിലെ അപരിചിതനായ ഏതോഒരാളെ കണ്ടെത്താനുള്ള ശ്രമമാണ് കഥ. തനിക്കു എങ്ങിനെയോ നഷ്ടപ്പെട്ട ഒരു യൗവനത്തിലെ കാമനകളെ ജീവിതാന്ത്യത്തിൽ തന്റെ ആഗ്രഹങ്ങൾക്കൊപ്പം കെട്ടുകയാണ്. മരണമുഖത്തു നിന്നും ഉദാരമായ ലൈംഗിതാസക്തിയിലേക്ക് എത്താൻ കൊതിക്കുമ്പോൾ യൗവനത്തിലെ സദാചാര വിലങ്ങുകളാൽ തടപ്പെടലിൽ കുടുങ്ങിക്കിടന്ന ഏതോ ഒരാളായ തന്നേയും കാണാം.
"ഇപ്പോഴൊന്നുമല്ല, കുറേയേറെ വര്ഷങ്ങള്ക്കു മുന്പ് സംഭവിച്ചതാണ്. ഒരു പ്രവാസ ജീവിതത്തിന്റെ അവസാനം ഹെമിങ്‌വേയുടെ 'കടലും കിഴവനും' നോവലിലെ കഥാപാത്രത്തെപ്പോലെ ഒരു തിമിംഗലത്തിന്റെ അസ്ഥികൂടവുമായാണ് ഞാന് നാട്ടില് പറന്നിറങ്ങിയത്. ആര്ക്കും വേണ്ടാത്ത ഒരു പാഴ്‌വസ്തുപോലെ എന്റെ കിടപ്പുമുറിയുടെ ഏകാന്തത്തില് ഞാന് ദിവസങ്ങള് തള്ളിനീക്കുകയായിരുന്നു. എന്റെ മുഖത്ത് അക്കാലത്ത് ദുഃഖത്തിന്റെ പാരമ്യത്തിലുള്ള ഒരു കടലുണ്ടായിരുന്നു. സുന്ദരിയായ ഭാര്യയുടെ പ്രണയത്തുടിപ്പുകള്, മക്കളോടൊത്തുള്ള സഹവാസങ്ങള്, എല്ലാം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ജീവിക്കുന്ന ഒരു ശവം എന്നതിലപ്പുറം ഒരു വിശേഷണവും അര്ഹിക്കാത്ത എനിക്ക് മരിച്ചാല് മതിയെന്ന തോന്നലായിരുന്നു. പഴയ സുഹൃത്തുക്കളെ കാണാറില്ല. സ്‌നേഹമുള്ള ഒരു വാക്ക് എവിടെ നിന്നുമില്ല..."
ഒറ്റപ്പെടുന്ന ഒരാളിലെ ആഗ്രഹങ്ങളുടെ നഷ്ടത്തെ തിരിച്ചു പിടിക്കുന്ന ശ്രമം യാദൃച്ഛികമായി എത്തുന്ന മെസേജ്. മൈബൈലിലൂടെ തിരിച്ചുവരുന്ന പ്രണയ കാലം, കാമ വിചാരങ്ങൾ, ഇങ്ങനെ പറയാൻ ബാക്കിവെച്ചത് ആത്മഭാഷണമായി മാറുന്നു.
"ഈയിടെയായി ഓരോന്നോര്ത്ത് വെറുതെ എനിക്ക് ചിരി വരും. എന്റേത് എന്നു പറയാന് എനിക്കെന്താണുള്ളത്? ഉള്ള് നോവുന്ന എന്തെങ്കിലും സംഭവമുണ്ടായാല് ഉടനെ ഞാനത് എന്റെ മനസ്സിന്റെ ഭൂപടത്തില്നിന്ന് മായ്ചുകളയും. മനസ്സിന്റെ സ്വഭാവത്തെക്കുറിച്ച് പറയുക ആര്ക്കും എളുപ്പമല്ല. എന്റെയുള്ളില് മരിച്ചവരുടെ മുഖങ്ങള് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ഞങ്ങള് അനുഭവിച്ച കൊടിയ വേദനകള്ക്കു മുകളിലാണ് നിങ്ങള് സ്വര്ഗ്ഗകുടീരങ്ങള് പടുത്തുയര്ത്തുന്നതെന്ന് അവരെന്നെ ഓര്മ്മപ്പെടുത്തും. എനിക്ക് പേടിയാണ്; ഇന്നലെകളുടെ ഓര്മ്മകളിലേക്ക് തിരിഞ്ഞുനോക്കാന്!..."
കഥപറച്ചിലിന്റെ വേറിട്ട വഴി തേടിയുള്ള ഒരലച്ചിലിന്റെ ഒടുക്കം നമുക്ക് കണ്ടെത്താൻസാധിക്കും
മനഃശാസ്ത്രപരമായ തലത്തിലൂടെ ഒരാളിന്റെ അവസാന സമയങ്ങളിൽ ഉണ്ടാകുന്ന അടുക്കും ചിട്ടയുമില്ലായ്മ അങ്ങിങ്ങായി കാണാം.
"ശ്വസിക്കാനാവാത്തവിധം ഒരു ശ്വാസതടസ്സം തൊണ്ടയിലിപ്പോള് കുറുകിയിരിക്കുന്നു. അവളിപ്പോള് എവിടെയായിരിക്കും? ആ പെണ്കുട്ടി... പ്രായപൂര്ത്തിയാകാത്ത... ഹോ, എന്റെ ദൈവമേ! ഞാനെന്തൊരു പാപിയാണ്! മനുഷ്യമനസ്സുകളുടെ സങ്കീര്ണ്ണതകളെ വിശദാംശങ്ങളോടെ വ്യാഖ്യാനിക്കുക എന്നത് അത്രയ്‌ക്കെളുപ്പമാകില്ല എന്ന കാര്യം ഞാനിപ്പോള് തിരിച്ചറിയുന്നു." ഒട്ടേറെ വേദന ബാക്കിവെച്ച് അത്ര എളുപ്പത്തിൽ വ്യഖ്യാനിക്കാനാവാത്ത ജീവിതത്തെ തുറന്നു വെക്കുന്നു. വേദന ബാക്കിവച്ചു ജ്യോതിരാജ് വിടവാങ്ങി കഴിഞ്ഞു. ആ വേറിട്ട എഴുത്തും മനുഷ്യനും മായാത്ത ഓർമ്മയായി. പ്രണാമം

പുതുകഥയുടെ കുളമ്പടിയൊച്ച

 എൻ. ഹരിയുടെ 'ഝാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ

'#കഥായുവത്വം 你 പുതുകഥയുടെ കുളമ്പടിയൊച്ച എൻ. ഹരിയുടെ 'ത്ധാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ ഫൈസൽ ബാവ' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം


ഫൈസൽ ബാവ
 
വാർദ്ധക്യകാലത്തെ അന്വേഷണങ്ങൾക്ക് പിന്തുണ ലഭിക്കുമോ? അതും സ്വന്തക്കാരിൽ നിന്ന്? ഇല്ലെന്ന് പറയേണ്ടി വരും ഈ സ്വാഭാവിക അവസ്‌ഥയെ എൻ.ഹരി 'ഝാൻസിറാണിയുടെ കുതിരകൾ' എന്ന കഥയിലൂടെ മനോഹരമായി ചിത്രീകരിക്കുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം തന്റെ മകളെ ഭർത്താവ് രാഘവൻ തന്നെ കൊന്നതാണ് എന്നറിയുമ്പോൾ അയാൾ തളർന്നു പോകുന്നു.
"മകളുടെ മരണം ഒരു കൊലപാതമായിരുന്നുവെന്ന അറിവിനേക്കാൾ, അങ്ങനെയൊരു സംശയം തോന്നിയിട്ടില്ലല്ലോ എന്ന ഓർമയാണ് ധർമനെ നടുക്കിയത്. എത്ര വിദഗ്ധമായാണവൻ കൊലപാതകം ചെയ്തത്! ഒരു തെളിവുമില്ലാതെ ആർക്കെങ്കിലും അങ്ങനെയൊരു പാതകം ചെയ്യാനാവുമോ?"
മകളുടെ മരണം കൊലപാതകം ആണെന്ന് തെളിയിക്കാൻ ധർമ്മൻ മുൻ പോലീസ് ഉദ്യോഗസ്ഥനായ തന്റെ കളിക്കൂട്ടുകാരൻ
രാജശേഖരനുമായി ചേർന്നുള്ള ശ്രമങ്ങളാണ് കഥ.
രണ്ടുപേരുടെ സൗഹൃദത്തിന്റെ ആഴവും സുഹൃത്തിന് വേണ്ടി ചെയ്യാവുന്ന ഉപകാരങ്ങൾ ചെയ്യാൻ ഇടങ്ങുമ്പോൾ മക്കൾക്ക് അതൊരു ഭാരമാകുന്നു. മകളെ കൊലപ്പെടുത്തിയ മരുമകൻ രാഘവന്റെ വെളിപ്പെടുത്തലിൽ നടുങ്ങിയ ധർമ്മനും പോലീസിൽ നിന്നും വിരമിച്ച കളിക്കൂട്ടുകാരൻ. രാജശേഖരനും തമ്മിലുളള സൗഹൃദത്തിന്റെ ആഴം വളരെ വലുതാണ്
ഇത്തരം കേസുകളിൽ ഒന്നും ഇടപെടേണ്ട എന്ന മകന്റെ ഉത്തരവ് രാജശേഖരനെ വീട്ടിൽ പിടിച്ചിരുത്തുന്നു
"രായ, അപ്പൊ ആ പാതകിയെ പിടിക്കാൻ പറ്റത്തില്ലേ?'
"ഇവിടുന്ന് പൊറത്തിറങ്ങാതെ പറ്റുമെന്നു തോന്നുന്നില്ല".
"എന്നാൽ ഞാൻ എങ്ങനെയും രായനയെ എറക്കും"
തന്റെ പഴയ പ്രതാപകാലത്തിന്റെ ഊർര്ജം ബാക്കിയായ നിമിഷങ്ങൽ ധർമനുമായി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ രാജശേഖരൻ കാണിക്കുന്നുണ്ട്.
"അന്വേഷണം ഒരു കലയാണ്. അതിന്റെ സർഗാത്മകതയിൽ സ്വയം ഉരുകേണ്ടതായി വരും" എന്നു പറയുമ്പോൾ അദ്ദേഹത്തിൽ പഴയ പോലിസ് കാലം ഉണരുന്നുണ്ട്.
"കുറ്റവാളികളെപ്പോലെ ഭാവനാവിലാസം പ്രകടിപ്പിക്കാൻ സാഹിത്യകാരൻമാർക്കു പോലും കഴിഞ്ഞെന്നു വരില്ല. അതു കൊണ്ട് അവരെ അന്വേഷിച്ചിറങ്ങുമ്പോൾ കുറച്ച് ഭാവനയൊക്കെ വേണം. അത് സാമർഥ്യമുള്ള പോലീസ് നായയെപ്പോലെ സഞ്ചരിച്ച് കനപ്പെട്ട തെളിവുകളിൽ ചെന്ന് മൂക്ക് മുട്ടിക്കും" ഇങ്ങനെ കഥയെ കൂടുതൽ കരുത്തേക്കുന്ന നിമിഷങ്ങളും ഉണ്ട്.
എൻ ഹരിയുടെ 'പാശി', 'അപസർപ്പകൻ' എന്നീ കഥകൾ വായിച്ചവർക്ക് ഝാൻസിറാണിയുടെ കുതിരകൾ എന്ന കഥയും ഒട്ടും നിരാശപ്പെടുത്തുന്നില്ല.
__________________
ഒരു വ്യക്തി, ഇഷ്‌ടിക മതിൽ, '#കഥായുവത്വം 113 എൻ.ഹരി ഹരി' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രീകരണം ആയിരിക്കാം