Friday, 24 January 2020

പുതുകാലത്തിന്റെ അടയാളമാകുന്ന കഥകൾ

(സുസ്മേഷ് ചന്ത്രോത്തിന്റെ "മാലിനീവിധമായ ജീവിതം" എന്ന കഥാ സമാഹാരത്തിലൂടെ)
ഴമേറിയ ജീവിതപൊരുളുകൾ പറയാൻ അത്രതന്നെ ജീവിതസ്പർശമായ ആഖ്യാനത്തിലൂടെ കഥയെ കൊണ്ടുപോകുന്ന യുവ എഴുത്തുകാരിൽ ശ്രദ്ധേയനും ഏറ്റവും സജ്ജീവസാന്നിധ്യവുമായ സുസ്മേഷിന്റെ കഥകളുടെ ഭാവനാലോകം വ്യത്യസ്തമാണ്. ഈ സമാഹാരത്തിലെ *ഒരു പള്ളിക്കൂടംകഥ* തുടങ്ങുന്നത് തന്നെ ഒരു ബസ്സ്‌യാത്രയിലൂടെയാണ്, കാട്ടിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഡ്രൈവർ ഉറങ്ങുമോ എന്ന പേടിയിൽ ഒരു യാത്രക്കാരൻ ഭയപ്പെടുന്ന ഭാഗം എത്ര ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
*"ഹേയ് ഡ്രൈവർ നിങ്ങൾ ഉറങ്ങുകയാണോ..?"*
*അയാൾ വേഗമെഴുനേറ്റ് മുന്നോട്ട് ചെന്നിട്ട് ചോദിച്ചു. സാരഥിയായ മനുഷ്യൻ ഗിയർ വലിച്ചിട്ടുകൊണ്ട് അയാളെ നോക്കി.*
*"ആയിരുന്നു. എന്താ..?"*
*അയാൾക്ക് ഉത്തരം മുട്ടി*
*"ഞാനത് കണ്ടു"*
*ഒരു വിജയിയെപ്പോലെ അയാൾ പറഞ്ഞു. ഡ്രൈവർ അതിനെ നിസ്സാരമായി തള്ളിക്കളഞ്ഞു"*
ആദിവാസികുട്ടികൾക്ക് പഠിക്കേണ്ട ഏക സ്‌കൂൾ കത്തിച്ചത് സർക്കാർ ആവശ്യപ്രകാരമാണെന്ന കാര്യം കഥയിൽ പറയുമ്പോൾ അതിനുള്ളിൽ ഒളിപ്പിച്ച രാഷ്ട്രീയം കൂടിയുണ്ട്. ഇനി കുട്ടികൾ വീട്ടിരിലുന്ന് കംപ്യൂട്ടറിൽ പഠിച്ചാൽ മതിയെന്നും അതിനുള്ള അവസ്ഥ സജ്ജീകരിക്കപ്പെടും എന്നൊക്കെ പറഞ്ഞു പോകുന്ന ഒരു ചെറിയ കഥയിൽ ടീച്ചറായ ഭാര്യയും ജോലിസ്ഥലത്തേക്ക് ഭാര്യയെ കാണാൻ പോകുന്ന ഭർത്താവും ആയാത്രയുമാണ് കഥാ പരിസരം.
*മാലിനീവിധമായ ജീവിതം* എന്ന സ്ത്രീപക്ഷ കഥ മറ്റുകഥകളിൽ നിന്നും തീർത്തും വ്യത്യസ്‌തമാണ്‌. പതിനൊന്നു മാലിനിമാരാൽ നിറയ്ക്കപ്പെട്ട ഒരു കഥ ജോലിക്കാരായ രണ്ടു മാലിനിമാർ ഒരു പൂച്ചമാലിനി ഒരു പശുമാലിനി ഇങ്ങനെ നീണ്ടുപോകുന്ന മലിനീ വിധമീജീവിതകഥ. വ്യത്യസ്തമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ കഥ. *"കൂട്ടുകുടുംബത്തിലെ ആദ്യത്തെ മാലിനി എന്റെ അമ്മ തന്നെ, രണ്ടാമത്തെ മാലിനി അച്ഛന്റെ പെങ്ങൾ, മൂന്നാമത്തെ മാലിനി ചേട്ടന്റെ മകൾ, നാലാമത്തെ മാലിനി അച്ഛന്റെ അനുജന്റെ മകൾ, (വീട്ടിൽത്തന്നെയുള്ള രണ്ടു വ്യത്യസ്ത പ്രായത്തിലുള്ള മാലിനികളുടെ പേരു കണ്ട് ഭ്രമിച്ചിട്ട് അച്ചന്റെ അനുജന്റെ മകൾ മാലിനി വാശിപിടിച്ചു സമ്പാദിച്ചതായിരുന്നു അത്. മാലിനി എന്ന പേര് 'കുഞ്ഞുമാലിനി' എന്ന അടയാളവാക്യത്തോടെ ഒടുക്കം ചെറിയച്ഛൻ മകൾക്കു നൽകുകയായിരുന്നുവത്രേ) അഞ്ചാമത്തെ മാലിനി വാദ്യവും നാദവും സുമഗന്ധസഹവാസവമായി വധുവായി വന്നു കയറിയതാണ്, അച്ഛന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ മൂത്ത മകന്റെ ഭാര്യയായിട്ട്. (രാവും പകലും തിമിർത്തോടിക്കളിച്ച ഒരു വിവാഹകാലമായിരുന്നു ഞങ്ങൾ കുട്ടികൾക്കത്. തിന്നു തിന്നു മതിയായി. കളിച്ചുംരസിച്ചും ഉറക്കത്തെപ്പറ്റി ഞങ്ങളേഴു കുട്ടികൾ ആലോചിച്ചതേയില്ല.) ആറാമത്തെ മാലിനി അമ്മയുടെ മൂത്താങ്ങളയായ അമ്മാവന്റെ മകളാണ്. എന്റെ പ്രായമാണവൾക്ക്....."* ഇങ്ങനെ രസകരമായി കഥ മുന്നോട്ടു പോകുന്നു. ഇനി തനിക്കും മാലിനി എന്ന പേരു തന്നെ സ്‌കൂളിൽ കൊടുക്കുമോ എന്ന ഭയമാണ് അവന്..
സുസ്മേഷ് ചന്ത്രോത്ത് 
ഒരു പരമ്പര പോലെ പ്രത്യേക തരത്തിലുള്ള ഒരാഖ്യാന രീതിയിൽ എഴുതിയ കഥകളാണ് ചില അപസർപ്പക കഥകൾ *അപസർപ്പ സഞ്ചാരകഥ, അപസർപ്പക ദിനചര്യകൾ, അപസർപ്പക പരബ്രഹ്മമൂർത്തി* എന്നീ മൂന്നു കഥകൾ ഈ സമാഹാരത്തിലും ഉണ്ട്. ഇവയെ കൂടാതെ *കുളം കര, രൂപയുടെ ഉപമ, ഞായറാഴ്ച നാലായി കീറുന്ന വിധം, പ്രശ്നബാധിത മാനസിക മേഖല, രാക്ഷസധർമചതുഷ്ടയം* എന്നിവയടക്കം പതിനൊന്നു കഥകൾ അടങ്ങിയതാണ് മാലിനീവിധമായ ജീവിതം എന്ന സമാഹാരം. പുതുകാലത്തിന്റെ അടയാളമാകുന്ന കഥകളാണ് ഓരോന്നും. തന്റെതായ ഒരു ഭാഷയും ശൈലിയും സുസ്മേഷിന്റെ കഥകളിൽ കാണാം.


Friday, 17 January 2020

പുതുതലമുറയുടെ ഒച്ച

(വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന സമാഹാരത്തിലൂടെ)
Painting by Renato-Guttuso

പുതുതലമുറയിലെ എഴുത്തുകാരിൽ വിനോയ് തോമസ് എന്ന ചെറുപ്പക്കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. ഉടമസ്ഥൻ എന്ന കഥയടക്കം നല്ല കുറച്ചു കഥകൾ കരിക്കോട്ടക്കരി നോവൽ ഇങ്ങനെ വായനക്കാർ പ്രതീക്ഷയോടെ ഉരുവിടുന്ന പേരാണ് വിനോയ് തോമസ്. *മുള്ളരഞ്ഞാണം* എന്ന കഥാസമാഹാരവും ആ പ്രതീക്ഷ നിലനിർത്തുന്നു.

*"അപൂർവമായ ജീവിതമേഖലകളും അത്യപൂർവ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലികജീവിതവുമായി അവയെ വൈരുദ്ധ്യാത്മികമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപാരികല്പനകൾക്കകത്ത് വിമർശനാത്മകമായി വിന്യസിക്കുക, നാടൻ നർമ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യം കൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിർത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാദ്യമാക്കുക... വിനോയ് തോമസിന്റെ സർഗാത്മകതയുടെ അടരുകൾ ഇങ്ങനെ പലതാണ്."* അവതാരികയിൽ എൻ.ശശിധരൻ പറയുന്നതാണിത്.
ക്രൈസ്തവ പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട ജീവിതവും വിലക്കുകളും ഉൾപ്പെട്ട വിശാലമായ കഥപറച്ചിലാണ് വിനോയ്‌തോമസ് കരിക്കോട്ടകരി എന്ന നോവലിൽ ചെയ്യുന്നത്. ഇറാനിമോസ് എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാകില്ല, അത്തരമൊരു ക്രൈസ്തവ കഥാ പരിസരം തന്നെയാണ് വ്യത്യസ്തമായ ആഖ്യാനത്തിലൂടെ മുള്ളരഞ്ഞാണം എന്ന കഥയിലും പറയുന്നത്. സ്ത്രീകൾക്ക് നേരെയുള്ള സദാചാര വിലങ്ങുകൾ പലതും മതകീയ അജണ്ടയിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന യാഥാർഥ്യത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മാവിൽ കേറാൻ പേടിയുള്ള സിബിയെ മാവിലേക്ക് കയറാൻ മാവിൽ മുകളിൽ തൂങ്ങിക്കിടന്നു കൈകൾ നീട്ടുന്ന കവിത മരം കേറുന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥപറയുന്നത്. ചരിത്രപരമായ ചില യാഥാർഥ്യങ്ങൾ കൂടി ഈ മരംകേറ്റതിനു പിന്നിലുണ്ട്. *"അവളുടെ എടുപ്പും നടപ്പും കാണുമ്പോൾ പുഴയ്ക്കക്കരെ താമസിക്കുന്ന കല്ലാനി മേഴ്‌സി പറയും. കവിതയുടെ കോലേക്കേറ്റംകൊണ്ടുമാത്രമല്ല മേഴ്‌സി തന്റെ മക്കളുടെ പിള്ളേരെയൊന്നും പുഴയുടെ ഇക്കരയ്ക്ക് കളിക്കാൻ വിടാത്തത്. കവിതയുടെ അമ്മ അൽഫോൻസയുടെ ചരിത്രം അറിയുന്നത്കൊണ്ട് കൂടിയാണ്"* എല്ലാവരും നോട്ടപുള്ളിയാക്കി വെച്ചിട്ടുള്ള കവിതയുടെ സാഹസം അവിടംകൊണ്ടൊന്നും തീരുന്നില്ല മേരിമമ്മി മാവിന് അൽഫോൻസാ എന്ന് മകളുടെ പേരിട്ടത് അന്നേ സംസാരവിഷമായിരുന്നെന്ന് മനസിലാക്കാം. അതിന്റെ ബാക്കിപത്രമാണ് ഇന്നും കേൾക്കുന്നതും
*"അൽഫോൻസാമാവിന്റെ മൂത്രമത്സരം നടത്തുന്നത്. ഏറ്റവും മുകളിലത്തെ കൊമ്പിൽ കയറിയിരിക്കുന്നത് കവിതയാണ്. മാവിൽ നിന്നും പുഴയിലേക്ക് മുള്ളുന്നതാണ് മത്സരം. വേറെ പെമ്പിള്ളേരൊന്നും മത്സരത്തിൽ പങ്കെടുക്കുന്നില്ല. ആമ്പിള്ളേരെല്ലാം നീട്ടിപ്പിടിച്ച് അകലേക്ക് മുള്ളാൻ നിൽക്കുന്നു. മൂത്രം ഏറ്റവും ദൂരെ തെറിപ്പിക്കുന്ന ആളാണ് വിജയിക്കുക"
ഇത്തരത്തിൽ കവിതയെന്ന കഥാപാത്രത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
*"ഇതാണ് കാർന്നോന്മാര് പറയുന്നത് ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരൂന്ന് വളന്നു വളന്ന് മൂന്നാംക്‌ളാസിലെത്തിയപ്പോഴേക്കും ഇനം ഏതാന്ന് നമ്മക്ക് മനസിലായില്ലേ"* ഇത്തരം മനസിലാക്കലുകൾക്കുമീതെയാണ് ഇന്നും സ്ത്രീജീവിതങ്ങൾ. എല്ലാത്തരം പ്രതിരോധചിന്തകൾക്കും കൂച്ചു വിലങ്ങിടുന്നതിനു മീതെ കയറിനിന്ന് സദാചാരബന്ധനങ്ങളെ തകർത്തുകളയുന്ന ഒരാത്മധൈര്യം കഥയിൽ കാണാം
*കളിഗെമിനാറിലെ കുറ്റവാളികൾ* എന്ന കഥ രണ്ടു പോലീസുകാരുടെ ജീവിതത്തിലൂടെയാണ് പറയുന്നത്. കുറ്റവാളിയെ തേടിയുള്ള അന്വേഷണമാണല്ലോ പോലീസ് ജീവിതത്തിലെ പ്രധാന സംഭവങ്ങൾ. അത്തരത്തിൽ പിടികിട്ടാപുള്ളികളായ പ്രതികളെ പിടിക്കാനായി വേഷംമാറി വിദൂരദേശത്തേക്ക് പോകുന്ന പൊലീസുകാർ അവരുടെ പ്രവൃത്തിയിൽ അവർ തന്നെ കുടുങ്ങിപോകുന്ന അവസ്ഥയൊക്കെ രസകരമായി അവതരിപ്പിച്ച കഥയാണ്. ഇത്.
*"വലിയ ബഹളമില്ലാതെ. മഞ്ഞുപാറിനിൽക്കുന്ന ഒരു രാത്രിയിൽ മഗലാപുരത്തുനിന്നും ധർമ്മസ്ഥലത്തേക്ക് ഓടിത്തുടങ്ങിയ ബസ്സിലിരിക്കുമ്പോൾ ആ യാത്രയ്ക്ക് വേണ്ടി മാത്രം ആന്റണി എന്ന പേര് സ്വീകരിച്ചിരിക്കുന്ന എ.എസ്.ഐ. തന്റെ കൂടെ ഷാജീവൻ എന്ന മാറ്റപ്പേരുമായി വന്നിരിക്കുന്ന പോലീസിനോട് പറഞ്ഞു:* കഥയുടെ തുടക്കത്തിൽ തന്നെ പെരുമാറ്റി പോകുന്ന സന്ദര്ഭത്തെ പറഞ്ഞുകൊണ്ട് ഒരു കാരണവശാലും സാറേ എന്നു വിളിക്കരുതെന്നും ആന്റണിചേട്ടനെന്നേ വിളിക്കാവൂ എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് വിഷയത്തിലെ പുതുമയില്ലായ്മയെ ആഖ്യാനത്തിന്റെ പുതുമയാൽ പുതുക്കി പണിത് കഥ കൊണ്ടുപോകുന്നത്. രണ്ടു പേരും ചെന്നു പെടുന്നിടത്ത് അവർ ചെയ്‌തുപോകുന്ന തെറ്റുകളും കേസന്വേഷണവും ഒക്കെയായി രസകരമായി കഥ പറയുന്നു.
വിനോയ്‌ തോമസിന്റെ വേറിട്ട ഒരു കഥയാണ്
*ആനന്ദബ്രാന്റൻ* ആത്മീയതെപോലെയുള്ള ഒരു ബ്രാന്റ്മീയത അനുഭവിപ്പിക്കുന്ന കഥ മറ്റെല്ലാ കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
*കുട്ടുക്കുറത്തീ കുർ..കുർ..,* എന്ന കഥയിലെ കുട്ടൂസും പിന്നെ കൊച്ചുതെയ്യാ വല്യമ്മച്ചിയും മറക്കാനാവാത്ത കഥാപാത്രങ്ങൾ തന്നെ.
ഇവ കൂടാതെ
*ചൂടൻ ഇങ്കന്റെ ശവമടക്ക്, നായ്കുരണ, തുഞ്ചൻ ഡയറ്റ്* എന്നീ കഥകളക്കം ഏഴുകഥകളാണ് മുള്ളരഞ്ഞാണം എന്ന ഈ സമാഹാരത്തിൽ ഉള്ളത്. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ കഥകളാൽ പുതുതലമുറയുടെ ഒച്ചയാണ് ഈ സമാഹാരം.
ഒരുപക്ഷേ മറ്റാർക്കും ആവർത്തിക്കാനാത്ത ഒച്ച.
വിനോയ് തോമസ്

............
ഡിസി ബുക്ക്‌സ്. വില 130 ₹

കഥയിലെ അഗ്നി

(സിതാര.എസിന്റെ അഗ്നി എന്ന കഥയിലൂടെ)

ലയാള കഥയിൽ ശക്തമായ ആഖ്യാനങ്ങൾ കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിതാര.എസ്. നിലനിൽക്കുന്ന സദാചാര ചിന്തകളെ തള്ളിക്കളഞ്ഞു കൊണ്ടു സാമൂഹ്യവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വാതന്ത്ര്യത്തെകുറിച്ചുള്ള അനന്തമായ സ്വപ്നവും ഉള്ളിലുള്ള എഴുത്തുകാരിയുടെ കഥാനിർമ്മിതിയിൽ അഗ്നി പോലുള്ള കഥകൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
*"സൈക്കിൾയാത്ര പ്രിയയ്ക്ക് അത്ര ഇഷ്ടമുള്ള സംഗതിയല്ല. പക്ഷേ ചിലപ്പോഴൊക്കെ ഓഫീസിലെ കടലാസുകൾ ടൈപ്പുചെയ്തു കഴിയുമ്പോൾ നേരം സന്ധ്യയാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വീട്ടിലേക്കു വേഗം എത്താൻ ഒരു സൈക്കിൾ ഉള്ളതു നല്ലതാണ്. സന്ധ്യയ്ക്ക്, ഓഫീസിനു തൊട്ടുള്ള ടി.പി. നാസർ റോഡിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ പ്രിയ ഇക്കാര്യം ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചു."* അഗ്നി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
പ്രിയ ധൈര്യശാലിയായ യുവതിയാണ് എങ്കിലും നേരം ഇരുട്ടിയാൽ ആളൊഴിഞ്ഞ ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് ഭയമാണ്. ഇത് നമ്മുടെ നാട്ടിലെ അവസ്ഥ കൂടിയാണ്.
*"ഒഴിഞ്ഞ ആ വഴിയിലൂടെ രാവിലെ വരുമ്പോൾപോലും പ്രിയയ്ക്ക് ചെറുതായി പേടി തോന്നും. എതിരേ വല്ലപ്പോഴും വരുന്ന മനുഷ്യരെ അവൾ സംശയത്തോടെ സൂക്ഷിച്ചുനോക്കും-കണ്ണുകളിൽ ആസക്തിയുമായി നടക്കുന്ന അപരിചിതൻ എന്ന ലേബൽ പതിക്കാവുന്നവനാണോ അയാൾ എന്ന്."*
മൂന്നുപേർ ചേർന്ന് പ്രിയയെ കുറ്റിക്കാട്ടിനപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു.
എന്നാൽ തന്നെ ബലാൽസംഗം ചെയ്ത മൂന്നുപോരോട് പിന്നീടുള്ള പ്രിയയുടെ സമീപനമാണ് കഥയെ. മറ്റൊരു തലത്തിൽ എത്തിക്കുന്നത്. സാറാ ജോസഫ് സിതാരയുടെ കഥകളെ പറ്റി ഇങ്ങനെ പറയുന്നു *"എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെണ്കുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിപുറത്താക്കുന്നത്. ലൈംഗികതയെപറ്റി തുറന്നു സംസാരിക്കാൻപോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ സമൂഹത്തോട് ലൈംഗികത കേന്ദ്രപ്രമേയമാകുന്നു..... കാമുക സന്നിധിയിൽ ലജ്ജകൊണ്ടു വിവശയായി കാൽനഖംകൊണ്ട് വരച്ചുനിന്നിരുന്ന 'പെണ്കുട്ടി'യിൽ നിന്ന് അഗ്നി എന്ന കഥയിൽ, തന്നെ ബലാൽസംഗം ചെയ്തവനോട് നീയത്രക്കുപോരാ, ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെടുത്താൻ നിനക്കാവില്ല എന്നു പുച്ഛിക്കുന്ന പെണ്കുട്ടിയിലേക്കുള്ള മാറ്റം അത്ര നിസാരമല്ലല്ലോ."* അഗ്നി എന്ന കഥയുടെ ശക്തി ഈ ട്വിസ്റ്റ് ആണ്. എന്നും മാഞ്ഞുപോകാത്ത കഥയാണ് സിതാരയുടെ അഗ്നി.
-----------------------------------------------------------------------------------
16 / 01 / 2020ന് കണ്ണാടി ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ചു 
http://kannadimagazine.com/article/1189

Sunday, 12 January 2020

പശ്ചിമേഷ്യൻ ദേശം-രാഷ്ട്രം-രാഷ്ട്രീയം റിക്ലിസിന്റെ സിനിമകളിൽ

(ഇസ്രായേലി സംവിധായധകൻ എറാൻ  റിക്ലിസിന്റെ 'ലെമൺ ട്രീ',  സൈത്തൂൻ  എന്നീ സിനിമകളുടെ ആസ്വാദനം) 


ശ്ചിമേഷ്യൻ ജീവിതത്തിന്റെ  കഥകൾ പറയുമ്പോൾ  അത്രയും അതിജീവനതിന്റെ ആകുന്നതിന്റെ പൊരുൾ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകല്ക്കും ഈ അതിജീവനത്തിന്റെ കഥകൾ പറയാനുണ്ടാകും അത്തരത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന രണ്ടു സിനിമകളാണ് ലെമൺ ട്രീയും സൈതൂണും. അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ  സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമായി ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാർഥ്യങ്ങളെ പകർത്താം എന്ന് റിക്ലിസിന്റെ   സിനിമകൾ  മനസിലാക്കി തരുന്നു.  പ്രതിരോധത്തിന്റെ നാരങ്ങാ മണം നിറഞ്ഞ സിനിമയാണ്  "ലെമണ്‍ ട്രീ"  പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സൽമ സിദാൻ എന്ന 45 വയസുള്ള  പലസ്തീൻ കാരിയാണ് നായിക. 

വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസവും  തുടങ്ങുന്നതും ഈ തോട്ടതിൽ നിന്നാണ്. നാരങ്ങ ചെടിയിൽ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവർ തന്നെ അവ വിവിധ മാർകറ്റിൽ എത്തിക്കുന്നു. ഇവർക്ക് ഭർത്താവില്ല.  ആകെയുള്ള ഒരു മകൻ അമേരിക്കയിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ്‌ ബാങ്കിലെ ഇസ്രയേൽ പലസ്തീൻ അതിര്ത്തി പ്രദേശത്താണ് ഈ തോട്ടം സ്ഥിതിചെയ്യുന്നത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണിൽ എപ്പോൾ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം. സംഘര്ഷ ഭരിതമായ അതിര്ത്തി പ്രദേശങ്ങളില ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്ക്ക് നേരിടേണ്ടി വരുന്നുണ്ട്.  പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങൾ നമുക്കും കാണാൻ ആകുന്നുണ്ട് എന്നാൽ വലിയ സംഘർഷ ഭാരം കാഴ്ചക്കാരനിൽ അടിച്ചേൽപ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട് പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാർത്യത്തെ ചോർത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്ത്തിനടുത് ഇസ്രയേൽ പ്രതിരോധ മന്ത്രി ഈസ്ര എൽനോവോന്റെ വീട് ഈ അതിര്ത്തിക്കരികിൽ വരികയാണ് അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു ഇതോടെ സല്മയുടെ ജീവിതത്തിൽ വരുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു. പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികൾ സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് നേരെ ഉയർത്തി കാട്ടി "ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാൻ സാധ്യമല്ല" എന്നവർ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകൾ മന്ത്രിയും മറ്റുള്ളവരും നോക്കി നില്ക്കെ തന്നെ അവർക്കുനേരെ വലിച്ചെറിയുന്നുണ്ട്. തന്റെ നാരങ്ങ തോട്ടം നിലനിർത്താനായി അവർ നിയമ നടപടിക്കൊരുങ്ങുന്നു അതിനായി അവരെ സഹായിക്കാൻ ഒരു വക്കീൽ എത്തുന്നു അവർക്കിടയിൽ പ്രണയത്തിന്റെ നേരത്ത രേഖകൾ  മുളക്കുന്നുണ്ട്. കേസിന്റെ കാര്യങ്ങൾക്കായി അവർ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസിൽ എത്തിയപ്പോൾ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സൽമ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. 

ആരും സ്നേഹിക്കാനില്ലാത്ത സൽമയുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ് അവർക്കിടയിൽ എങ്ങിനെയോ പ്രണയത്തിന്റെ നേർത്ത രേഖകൾ പിറക്കുന്നു. എന്നാൽ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളിൽ പ്രണയം മാത്രം ആയിരുന്നില്ല ലക്ഷ്യം സൽമയുടെ ശരീരം തന്നെയായിരുന്നു എന്നവർ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവർ തന്റെ  ജീവിതത്തിൽ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ഒതുക്കി നിര്ത്തുന്നു. പുരുഷനോട്ടം പതിയുമ്പോൾ അതിന്റെ ആത്മാർത്ഥത തിരിച്ചറിയാൻ അവർക്കാവുന് അതിനെ പക്വതയോടെ മാറ്റി നിർത്താൻ അവർക്കു കഴിഞ്ഞു.  മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര് അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തിൽ  പ്രതിരോധ മതിൽ  തീർത്തതോടെ അവർ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളിൽ സഹായിക്കുന്ന വൃദ്ധൻ ഇവരുടെ അവസ്ഥയിൽ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളിൽ എത്തൂ എന്നൊക്കെ അവർ മനസിലാക്കുന്നുണ്ട് എങ്കിലും താൻ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവർക്ക് ഉറപ്പുണ്ട് അതിനവർ കഠിന പ്രയത്നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം  ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകൻ അമേരിക്കയിൽ ഇരുന്നു കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ്‌ ആണ് സൽമ സിദാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതൽ ഉയരത്തിൽ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി റോണ ലിപാസ് മിഷേൽ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്....പ്രതിരോധത്തിന്റെ നാരങ്ങാമണം പരത്തി അവരുടെ സമരജൈത്രയാത്ര വിജയിക്കുന്നു മികച്ച ഷോട്ടുകളാൽ സമ്പന്നമായ സിനിമ. 

ഏറാൻ  റിക്ലിസിന്റെതന്നെ മറ്റൊരു സിനിമയാണ്  സൈത്തൂന്‍   യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ്  സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

കുട്ടി പട്ടാള ക്യാമ്പിൽ അവന്‍ കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... സ്റ്റെഫാൻ  ഡോര്‍ഫനാണ്‌  യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍. 

Director: Eran Riklis

എറാൻ റിക്ലിസ് എന്ന സംവിധായകന്റെ സിനിമകിലൂടെ കടന്നുപോകുമ്പോൾ  തീക്ഷ്ണമായ ജീവിത ചിത്രങ്ങൾ കാണാം. നിരന്തരം യുദ്ധപശ്ചാത്തലങ്ങളിലൂടെ കഥ പറയുമ്പോളും സിനിമ അധികം വയലൻസിന്റെ ശബ്ദകോലാഹലങ്ങൾ സിനിമകളിൽ കാണാൻ സാധിക്കില്ല.  1984ൽ ഇറങ്ങിയ  ഓൺ എ ക്ലിയർ ഡേ യു കാൻ സീ ഡമാസ്കസ് ആണ് ആദ്യസിനിമ 1991ൽ ഇറങ്ങിയ ദി കപ്പ് ഫൈനൽ മോസ്‌കോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടി. ലെമൺ ട്രീ യുടെ തിരക്കഥയ്ക്ക്  2008ൽ ഏഷ്യ ഫസഫിക് സ്ക്രീൻ അവാർഡും, ദി ഹ്യൂമൻ റിസോഴ്‌സ് മാനേജർ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചു സൈതൂൺ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
--------------------------------------------------------
ആഡ്കോം മാസികയിൽ ചെയ്തുവരുന്ന  കോളം  2020 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു 
 


Saturday, 11 January 2020

കഥ: വെളുത്ത വൈറസ് 

കഥ


"നടവഴിയിൽ നാലുകെട്ടിൽ
നാട്ടിലെല്ലാം നടപ്പുദീനം
നാട്ടമ്മ നല്ലതേവി
കോട്ടയിൽനിന്നരുൾ ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാൻ"  
(നാവുമരം : സച്ചിദാനന്ദൻ)

ഇരുട്ട് മൂടിത്തുടങ്ങി, വളവൻ പറമ്പിലെ ഓരോ മരച്ചില്ലകളിലും ഇരുട്ടുകട്ട പിടിച്ചപോലെ വവ്വാലുകൾ തൂങ്ങികിടന്നു, വവ്വാലുകളുടെ  കരച്ചിൽ ഇരുട്ടിൽ പടർന്നു,  അവകാശികൾ ഒഴിവാക്കിയ മനയിൽ പ്രേതങ്ങൾ കുടിയൊഴിഞ്ഞിട്ടില്ലെന്നും, ഇരുട്ടിൽ വവ്വാൽ കരച്ചിലുകളായി പറമ്പാകെ മുരണ്ടുകൊണ്ടിരിക്കുന്നതും, ഇരുട്ടിലൂടെ വവ്വാൽ കണ്ണുകൾ ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് പറക്കുമ്പോൾ പ്രേതങ്ങൾ പറക്കുകയാണെന്നാണ് നാട്ടുവർത്തമാനം.  മനയും കാടായിക്കിടക്കുന്ന വളവൻപറമ്പും പടപ്പൂരിൽ വേറിട്ട് നിന്നു,  പകലുപോലും വളവൻ പറമ്പിലേക്ക് ആരും ചെല്ലാറില്ല, ഭ്രാന്തൻ കുഞ്ഞാണ്ടി മാത്രമാണ് മനയിൽ  ഉള്ള ഏക മനുഷ്യജീവി, അയാൾ കിടക്കുന്ന വരാന്തയിലെ മൂലയൊഴിച്ച് ബാക്കി  എല്ലായിടത്തും കാറ്റിൽ പാറിവന്ന ഉണങ്ങിയ ഇലകൾ  കുന്നുകൂടിക്കിടന്നു. വവ്വാലുകൾ മനയുടെ ഓരോ മല്ലിലും  തലകീഴായി  തൂങ്ങിക്കിടന്നു ഭ്രാന്തൻ കുഞ്ഞാണ്ടിയോടു ഏതോ ഭാഷയിൽ  സംസാരിച്ചുകൊണ്ടിരുന്നു. 

ഭ്രാന്തൻ കുഞ്ഞാണ്ടിയെ കുറച്ചു ദിവസമായി ആരും കണ്ടിട്ടില്ല, ഉച്ചക്ക് അറബിക്കാടെ ചായക്കടയിൽ നിന്ന് കഞ്ഞിവെള്ളം കുടിക്കാൻ വന്നിട്ട് രണ്ടു ദിവസമായി,
"ഞമ്മടെ കുണ്ടാണ്ടിക്ക് എന്ത് പറ്റി" 

"രണ്ടീസായി ഇബടേം വന്നിട്ട്"  
അറബിക്ക മനപ്പറമ്പിലേക്ക് നോക്കി പറഞ്ഞു, 

"ഓനാ വാവൽജാതിക്കളെ ഒപ്പം  അബടെ കെടക്കണുണ്ടാവും"

മഴക്കാറിനു മീതെ തങ്ങികിടന്നിരുന്ന സൂര്യൻ വെളിച്ചത്തെ പുറത്തേക്ക് തള്ളിനീക്കി, ചേരാലൂർ കവലയിലേക്ക് ചിതറി വീണ സൂര്യ വെളിച്ചത്തിൽ വിയർത്തു കുളിച്ച് ഭയം നിറച്ച  കണ്ണുകളോടെ കുമാരൻ  അറബിക്കാടെ ചായക്കടയിലേക്ക് ഓടിക്കേറി, പറയാൻ വന്ന വാക്കുകൾ പുറത്തേക്ക് വീഴാതെ നിന്ന് കിതച്ചു. 

"എന്തേ കുമാരാ ?"

"മനേടെ മുറ്റത്ത് പ്രാന്തന് കുഞ്ഞാണ്ടി ചത്ത് കെടക്കണ്"  
കുമാരൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു  നിന്നുകിതച്ചു. എല്ലാവരും ഞട്ടലോടെ ഒരേ സമയം ബഞ്ചിൽ നിന്നും എണീറ്റു, 

"ഇയ്യ്‌ ശരിക്കും കണ്ടാ കുമാരാ, ഓന് അബടെ കെടക്കാവും, അനക്ക് പേടിയോണ്ട് തോന്നീതാവും"    

"അല്ല അർമാൻക്ക, മേത്തൊ ക്കെ ഉറുമ്പ് അരിക്ക്ണ്ണ്ട്, നാറീട്ട് ആടെ നിക്കാൻ വയ്യ, വവ്വാൽജാതിക്കളാ ആടെ ആകെ,  എല്ലാടത്തും  തൂങ്ങി കെടന്ന് തുറിച്ച്  നോക്കണ്, ഇച്ച് പേടിയായി" 

എല്ലാവരും മനപ്പടിയിലേക്ക് നടന്നു, വരുന്നവർ വരുന്നവർ ഒരു ജാഥയിലേക്കെന്നപോലെ കൂട്ടത്തിൽ ചേർന്നു. മെമ്പർ  രാഘവേട്ടൻ  വന്നു മരണം സ്ഥിരീകരിച്ചതോടെ  പൊലീസിനെ വിവരം അറിയിച്ചു, പോലീസ് എത്തി, ഭ്രാന്തൻ കുഞ്ഞാണ്ടിയുടെ ശവമടക്കിനുള്ള കാര്യങ്ങൾ നാട്ടുകാർ നീക്കി,  ഭ്രാന്തൻ കുഞ്ഞാണ്ടി ഒരു ഓർമ്മയായി, വവ്വാലുകൾ പിന്നേം വളവൻ പറമ്പിൽ തൂങ്ങി കിടന്നു  


സ്‌കൂളിൽ കൂട്ടമണി അടിച്ചു അനിശ്ചിത കാലത്തേക്ക് സ്‌കൂൾ അടച്ചു,  കളക്ടറുടെ ഓർഡർ വന്നു, തിരൂർ വിഭ്യാഭാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കെബി ആശുപത്രിയിലും പനിപിടിച്ചവരെ കൊണ്ട് നിറഞ്ഞു, പടപ്പൂരിലും  പ്രധാന കവലയായ പാറമുക്കും  ഒഴിഞ്ഞ ഇടങ്ങളായി കിടന്നു. പനി നാടാകെ പടർന്നതോടെ പടപ്പൂരിലേക്ക് സൂര്യൻ നൽകിയ വെളിച്ചത്തിലും പിശുക്കി തുടങ്ങി, ആകാശം കരഞ്ഞുകൊണ്ടിരുന്നു, ചിണുങ്ങി പെയ്യുന്ന മഴയിൽ ദേശമാകെ നാട്ടുദീനത്തിൽ മുങ്ങി, എങ്ങും കണ്ണീരും കരച്ചിലും  എന്താണെന്നു കണ്ടെത്താനാകാത്ത പുതിയ തരം  പനി പരിഭ്രാന്തി  പരത്തി.  കടകൾ അടഞ്ഞു കിടന്നു ആരും  വരാതായപ്പോൾ അറബിക്ക നിരപ്പല  പോലും എടുത്തുമാറ്റാതെ കടയുടെ തിണ്ണയിൽ ഇരുന്നു
"അറബിക്ക ഇങ്ങളും കട തൊറക്കണില്ലേ"  ആറാം വാർഡിലെ മെമ്പറും യുവജനനേതാവുമായ ഹംസയുടെ ചോദ്യം കേട്ടപ്പോൾ   അറബിക്കയുടെ കണ്ഠമിടറി 
"ഇന്റെ ഹംസട്ട്യേ എന്താ ഞമ്മടെ നാടിനു പറ്റ്യേ"   

"ഇത് മാറും അറബിക്കാ, സർക്കാരും കാര്യായി രംഗത്ത്ണ്ട് , എന്താണെന്ന്  ഇതുവരെ പിടി കിട്ടീല  കണ്ടു പിടിക്കും ഞമ്മടെ ഡോക്ടർമാർ മിടുക്കന്മാരാ" 

"മഴ ദാ പിന്നേം ബരണ് മോന് ഇങ്ങണ്ട് കേറിനിന്നോ " 

"ഇന്റെ പൊന്നാര മോളേ " 
നിലവിളിച്ചുകൊണ്ട്   അമ്മദുക്കേം  കുഞ്ഞാമിനാത്തയും പാറമുക്ക് ഭാഗത്തേക്ക് ഓടി, പിന്നാലെ വന്ന കോയ ഹംസയെ കണ്ടപ്പോൾ നിന്നു 

"മെമ്പറെ അമ്മദ്ക്കാടെ മോളും പേരക്കുട്ടീം പോയി"

"ഇന്റെ ബദരീങ്ങളേ" അറബിക്ക വെട്ടിയിട്ടപോലെ ബെഞ്ചിൽ ഇരുന്നു ഹംസ കോയയുടെ കൂടെ അവർക്കു പിന്നാലെ ഓടിപോയി. ചാനലുകാരും പത്രക്കാരും ആശുപത്രി മുറ്റത് നിറഞ്ഞു, 

മരച്ചില്ലകളിൽ നിന്നും  വളവൻ പറമ്പിലെ മുഴുവൻ വവ്വാലുകളും ആകാശത്തേക്ക് ലക്ഷ്യമില്ലാതെ ചിതറി പറന്നു. വെളിച്ചത്തിൽ കണ്ണുകൾ കാണാതെ കൂട്ടിയിടിച്ചു പലതും വീണു.   വളവൻ പറമ്പിലെ മരങ്ങളിലേക്ക് കല്ലുകൾ തുരുതുരാ ചെന്നു  ചില്ലകളിൽ തട്ടിത്തെറിച്ചു. വവ്വാലുകളുടെ കരച്ചിൽ വളവൻ പറമ്പിൽ മുഴങ്ങി, ദീനരോദനം പോലെ പടപ്പൂരിന് മേലെ  ആ കരച്ചിൽ തലകീഴായി തൂങ്ങിക്കിടന്നു. പനിക്ക് കാരണം വവ്വാലുകളാകാം എന്ന വാർത്ത ചാനലുകളിൽ ഫ്ലാഷ് ന്യൂസുകളായി  മിന്നിക്കൊണ്ടിരുന്നു. പടപ്പൂരിലേക്ക് കെട്ടികൊണ്ടുവന്ന പെണ്ണുങ്ങളെ ഒക്കെ ഓരോരുത്തരുടെയും വീട്ടുകാര് വന്നു കൊണ്ടുപോയി. പാറമുക്ക് വിജനമായി, മീൻകാരൻ മമ്മദ്‌ക്കേം അൽമാദും വരാതായി. എംകെ  ബേക്കറിയുടെ വരാന്തയിൽ നേർച്ചകൊറ്റൻ ചുരുണ്ടുകൂടി കിടന്നു.   തല കീഴായി കിടക്കുക ചെകുത്താനാണ് പനി കൊണ്ടുവന്നതെന്ന്  കവലയിൽ പരന്നു. കണ്ടം  പറമ്പിൽ കൃഷ്ണനും, പലചരക്ക് പീടിക നടത്തിയിരുന്ന ഉസ്മാനിക്കയും നാല് കുട്ടികളും ഇതിനകം മരിച്ചു. പടപ്പൂരിപ്പോൾ ചാനലുകളുടെ ന്യൂസ് അവർ  ചർച്ചകളിലെ ഇഷ്ടവിഷയമാണ്. വാഗ്വാദങ്ങളും വെല്ലുവിളികളും നിറഞ്ഞ ന്യൂസ് അവറുകൾ ചാനലുകളിൽ നിറഞ്ഞു. മെമ്പർ ഹംസയും സിസ്റ്റർ ആനിയും  ഈ വൈറസിനെ ഉടൻ ഇല്ലാതാക്കി നാടിനെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന നിശ്ചയദാര്ഢ്യത്തോടെ  അവർ വീടുകൾ തോറും കയറിയിറങ്ങിനുണപ്രചാരണങ്ങളിൽ വീണുപോകരുതെന്ന്  പറഞ്ഞുകൊണ്ടിരുന്നു.  ഇരുട്ടിലൂടെ മരണത്തിന്റെ കറുത്ത കയറുകളിൽ കൂടുതൽ കൂടുതൽ കഴുത്തുകൾ കുടുങ്ങി, വവ്വാലുകളോടുള്ള നാട്ടുകാരുടെ ദേഷ്യം അണപൊട്ടി, തല കീഴായി കിടന്ന വവ്വാലുകൾ പിടിച്ചു തലമേലെയാക്കി കെട്ടിത്തൂക്കി കൊന്നു കൊണ്ടിരുന്നു. അപമാനകരമായ മരണം സ്വീകരിക്കേണ്ടതായിവന്ന വവ്വാലുകൾ  പിടഞ്ഞു. വളവൻ പറമ്പിലെ വവ്വാലുകൾ ജീവൻ തേടി ആകാശത്തേയ്ക്ക് പറന്നു, തലതിരിഞ്ഞ ലോകത്തെ നേരെചൊവ്വേകാണാൻ ഇനി അവക്കാവില്ല. 'വിഷം തിന്നു ശീലിച്ച മനുഷ്യർക്ക് വിഷമില്ലാത്ത പഴങ്ങൾ കഴിക്കുന്ന വവ്വാലുകളോട് അസൂയയാ' ഭ്രാന്തൻ കുഞ്ഞാണ്ടി വിളിച്ചു പറഞ്ഞിരുന്നത് അറംപറ്റിയെന്ന് അറബിക്ക. അമ്പലപറമ്പിലെ ആലിൽ തൂങ്ങികിടന്നിരുന്ന വവ്വാലുകൾ കൂട്ടത്തോടെ പാലായനം ചെയ്തു. പടപ്പൂരിന് മേലെ ദുഃഖം ഇരുട്ടായി തങ്ങി നിന്നു. 

പടപ്പൂരിനെ ഞെട്ടിച്ചുകൊണ്ടാണ്  സൂര്യൻ ഉദിച്ചത്, പനിക്കിടക്കയിൽ തലോടലായി നിന്ന് പരിചരിച്ചിരുന്ന ആനിസിസ്റ്റർ വെളുത്ത കുപ്പായത്തിൽ പുലർച്ചെ ആകാശത്തേക്ക് പറന്നുപോയി, സൂര്യൻ ഉദിച്ചിട്ടും പടപ്പൂരിൽ നിന്നും ഇരുട്ട് പോയില്ല. ആൾക്കൂട്ടം ആനിസിസ്റ്ററുടെ വീടിനു മുന്നിൽ തടിച്ചു കൂടി, വഴിയരികിൽ വിളക്കേന്തിയ  മാലാഖ നമ്മെ വിട്ടുപോയി എന്നുള്ള ഫ്ളക്സ് ബോർഡുകൾ നിരന്നു.  പടപ്പൂർ ഈ ഭൂഖണ്ഡത്തിൽ നിന്നും വേറിട്ട് നിന്നു, ഭൂപടത്തിലിടമില്ലാതെ ഫസഫിക്കിലെ മഞ്ഞുമലകൾ പോലെ ഒഴുകി നടന്നു, സ്വയം പഴിച്ചും സങ്കടപെട്ടും പലരും കിട്ടുന്ന ബസ്സിൽ കേറിപോയി. ആനി സിസ്റ്ററുടെ മരണത്തോടെ നാട്ടിലാകെ വിവിധ കഥകൾ പ്രചരിക്കാൻ തുടങ്ങി, വീടുകൾ കേറിയിറങ്ങി നുണ വിളമ്പുന്നവർ  നാട്ടുകാരെ കൊണ്ട്  നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ കണ്ണുരുട്ടി നോക്കിപ്പിക്കാൻ  കാരണമായി.

"എന്താണ് ചേട്ടന്റെ വിശേഷങ്ങൾ,  എനിക്കും മോൾക്കും സുഖം തന്നെ,  അവിടെ കടുത്ത ചൂടാണെന്ന് സുബൈർ വന്നപ്പോൾ പറഞ്ഞു, സൂക്ഷിക്കണം ചൂടിൽ അധികം ഇറങ്ങി നടക്കേണ്ട ഇടക്കിടക്ക് വെള്ളം കുടിക്കണം, ഇവിടുത്തെ   വാർത്തകൾ കേട്ട് പേടിക്കേണ്ട, ഇവിടെ മനുഷ്യർക്കൊപ്പം നിന്ന് പ്രവൃത്തിക്കുന്നു, ആതുരസേവനം എന്നത് മനുഷ്യന് വേണ്ടിയുള്ളതല്ലേ അവർക്കൊപ്പം കുടുംബക്കാർ പോലും ഇല്ലാതാകുമ്പോളും നമുക്ക് നിൽക്കാതിരിക്കാൻ ആകില്ല" 
ആനി സിസ്റ്റർ ഭർത്താവിനെഴുതിയ കത്ത്   സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. ലോകമാകെ വിളക്കേന്തിയ മാലാഖക്ക് പ്രാർത്ഥനാ പോസ്റ്റുകൾ നിറഞ്ഞു. 
കുത്തിവെപ്പുകൾക്കെതിരെ  ചിലർ  രംഗത്തു വന്നചിലർ നുണകളുടെ ഭാണ്ഡം അഴിച്ചു വിതറി. അവർ കുടഞ്ഞിട്ട നുണകൾ കൊണ്ട്  പടപ്പൂര്   അങ്കലാപ്പിൽമൂടി, പനിയുടെ വൈറസിനേക്കാൾ വേഗത്തിൽ ഭീതിയുടെ വൈറസ് പടർന്നു. ബാംഗൂളിരിൽ സോഫ്റ്റ്‌വെയർ പഠനം കഴിഞ്ഞെത്തിയ ആഷിഖും, മുബീറും   ലഘുലേഖകൾ വീടുവീടാന്തരം വിതരണം ചെയ്തു. 
"അന്നു ഞങ്ങൾ പറഞ്ഞതാ ഈ കുത്തിവെപ്പ് അപകടാമാണെന്ന് നിങ്ങളാരും കേട്ടില്ല,"   അവർ വീടുവീടാന്തരം പറഞ്ഞു നടന്നു. അവർക്ക്‌ പിന്നാലെ ഇരുട്ടിൽ കുട്ട്യാലിക്കയും.  
അമ്പലകുളത്തിലെ വെള്ളം കലക്കി മീൻ പിടിക്കുമ്പോൾ  ജീവവായു കിട്ടാൻ മേലേക്ക് വരുന്ന മൽസ്യങ്ങളുടെ ദയനീയമായ നോട്ടം പോലെ ഓരോരുത്തരും ഇവരെ നോക്കി.  

ഡോക്ടർ ഷബീറും, ഹംസയും ആർക്കുവേണ്ടിയാണ് ഇങ്ങനെ ഓടി നടക്കുന്നത് എന്ന് ചോദിച്ചിരുന്നു ആച്ചുത്തയെ  ആശുപത്രിയിലേക്ക് താങ്ങി കൊണ്ടുപോയത് ഹംസയായിരുന്നു, പനി പേടിച്ച് മകളും ഭർത്താവും പടപ്പൂരിൽ എത്തിയില്ല. ആച്ചുത്ത നിറകണ്ണുകളോടെ ഹംസയെ നോക്കി. 
"മോനേ ഹംസേ... ഇയ്യന്നു വോട്ട് ചോയ്ച്ച് ബന്നപ്പോ അന്നെ ഞമ്മ ആട്ടി വിട്ട്, ന്നാലും ഇന്റെ വോട്ടിലാണ്ടും ഇയ്യ്‌ ജയ്ച്ച്... "

"ആച്ചുത്താ ഇങ്ങ വയ്യാണ്ട് കിടക്കുമ്പോൾ എനിക്കെങ്ങനെ ആ ഇടവഴിലൂടെ പോകാൻ പറ്റും, പിന്നെ ഈ പനി ഇത് കൂടുതൽ പടർന്നാൽ നമ്മടെ പടപ്പൂരിൽ ആരും ഉണ്ടാവൂല, അപ്പൊ അത് തടുക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ?"


പടപ്പൂരിലെ ഒരു പ്രഭാതം, സുബ്ഹി ബാങ്കൊലി പടപ്പൂരിനെ ഉണർത്തി, വെളിച്ചം ഇരുട്ടിനെ ചീന്തി വീണു. അറബിക്കാടെ കടയിൽ രാവിലെ പാലുമായി എത്തുന്ന മണിക്കുട്ടൻ എത്തിയില്ല. ചായകുടിക്കാൻ സുബ്ഹി നിസ്കാരം കഴിഞ്ഞു എത്താറുള്ള അബ്ദുറഹ്മാന് മുസ്ല്യാരും ചേക്കുട്ടിക്കയും എത്തിയില്ല. അറബിക്ക നിരപ്പല മാറ്റാതെ ബഞ്ചിൽ തന്നെയിരുന്നു. പനി വന്നതോടെ ആരും ആരോടും ഒന്നും പറയാനും ചോദിക്കാനും മറന്നുപോയപോലെ. ഉത്തരം ഇല്ലാത്ത ഒരു നിശബ്ദത പടപ്പൂരിന് മേലെ താങ്ങി നിന്നു. പടപ്പൂരിന്റെ തലസ്ഥാനം അറബിക്കാടെ കടയാണെന്നു പറഞ്ഞ ബാബുവിനെയും ഈ പനി കൊണ്ടുപോയി. കഴിഞ്ഞ രണ്ടു ദിവസമായി ഇരുട്ടിൽനിന്നും പെട്ടെന്നുള്ള  ഒരു നിലവിളിയും ഉയർന്നില്ല എന്നതാണ് ആകെ ഒരാശ്വാസം. മന്ത്രിയും കളക്ടറും പടപ്പൂരിൽ ക്യാമ്പ് ചെയ്തു ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ചില  പത്രങ്ങളിൽ മാത്രം വന്നു.  വെളുത്ത ഒരു രൂപം ദൂരെ നിന്നും വേഗത്തിൽ വരുന്നു. അറബിക്ക സൂക്ഷിച്ചു നോക്കി. കുത്തിത്തിരുപ്പ് കോട്ട്മുക്രി എന്ന് കുട്ടികൾ വിളിക്കുന്ന കുട്ട്യാലിക്ക.. 
വരാന്തയിലേക്ക് കേറി ഉരുട്ടിയ കണ്ണുകളോടെ അറബിക്കയെ നോക്കി. 

"അനക്ക് കിട്ടും, ഈ ദീനം വന്നെന്നെ ഇയ്യും പോകും,  ഇയ്യാണാ പ്രാന്തന് എന്നും തിന്നാൻ കൊടുത്തത് ഈ നാട്ടീക്ക് ദീനം കൊണ്ടന്നതും ഓനാ... ആ നായി.... കുത്തിവെപ്പിന് ഇയ്യും കൂടീതല്ലേ അനുഭവിക്കും " 

അറബിക്ക അയാളെ ശക്തമായി തള്ളി, അയാൾ റോഡിലേക്ക് വീണു... ഉടൻ എണീറ്റ് കൈചൂണ്ടി 

"ഹറാംമ്പെർന്നോനെ ഇയ്യും ആ ചഖാവ് ഹംസേം ആണ് ഈ നാടിനെ ഈ ദീനം വരാൻ കാരണം" 

അറബിക്ക ഷവാമറിന് അടുത്തേക്ക് നീങ്ങി, തിളച്ച വെള്ളം എടുത്ത് ചാടിയിറങ്ങി 
"പോ ഹിമാറെ... പനിയല്ല അന്നെപോലെള്ള  വൈറസാ ആദ്യല്ലാണ്ടാവേണ്ടത്" 

ചൂടുവെള്ളം പറ്റുന്നത്ര ഊക്കിൽ കുട്ട്യാലിക്കയുടെ നേരെ ഒഴിച്ചു... 
***************************
Bats In The Belfry is a painting by Richard Menninger

(കലാകൗമുദി പ്രസിദ്ധീകരണമായ കഥ മാസികയിൽ 2020 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു) 




കഥ: സെൽഫ് ഗോൾ

കഥ


(Painting by  by Aron Zinshtein, (1986) in Erarta Museum of Contemporary Art. Saint Petersburg, Russia)


സിയാദ് ജര്മനിയിൽ നിന്നും  വാട്‌സ് ആപ്പിലൂടെ അയച്ചുതന്ന  ന്യൂസ് ക്ലിപ്പ് ഹാരിസ്  വീണ്ടും വീണ്ടും കണ്ടു,
ഫ്രാങ്ക് ഫർട്ട് വിമാനത്താവളത്തിൽ ഷാരൂഖ് ഖാനെ പോലെ ക്ളീൻഷേവ് ചെയ്തു സുന്ദരനായ യൊക്കിം ലോ* പത്രക്കാർക്ക് മുന്നിൽ വിളറി വെളുത്തു നിൽക്കുന്നത് കണ്ടപ്പോൾ ഹാരിസിന്റെ ഉള്ളൊന്നു ആനന്ദിച്ചു. എന്നിട്ട് അപ്പോൾ തന്നെ  ആ വീഡിയോ  ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു. സീക്കോ സെവൻസ് മമ്മാടൂർ  7.1ന് ബോവർ സെവൻസ് കൂളിക്കടവിനെ തോല്പിച്ചപ്പോൾ ഉണ്ടായ ഒരാനന്ദനം. 2014ന് ശേഷം മനസിലൊതുക്കിയ സങ്കടങ്ങളാണ് അന്ന് പള്ളിമുക്ക്ഗ്രൗണ്ടിൽ  സീക്കോക്ക് വേണ്ടി മുത്തുവിന്റെ ഗോളിലൂടെ കിട്ടിയത്. അത്   സന്തോഷത്തിന്റെ  അലകൾ തീർത്തു. മധുരമായ ഒരു പ്രതികാരത്തിന്റെയും. സീക്കോ സെവൻസ് മമ്മാടൂരിന്റെ നെയ്മറാണ് മുത്തു എന്ന്  ഓരോ ഗോൾ വീഴുമ്പോളും ഗ്രൗണ്ടിന്റെ ഇടത്തെ മൂലയിൽ നിന്നും കുട്ടികൾ വിളിച്ചു പറഞ്ഞു. ഇപ്പുറത്ത് റസാഖ് കൈകൾ ചുരുട്ടി സ്വന്തം തുടയിൽ ഇടിച്ചു. നാലാം ഗോളും വീണതോടെ അതും മുത്തുവിന് ഹാട്രിക്ക് എന്ന് അനൗണ്സ്മെന്റ് ഡസ്കിൽ നിന്നും ആവേശത്തിൽ വിളിച്ചു പറഞ്ഞപ്പോൾ പള്ളിമുക്ക് മുഴുവൻ കുലുങ്ങുന്ന പോലെ ആർപുവിളി ഉയർന്നു. റസാക്ക് ആൾക്കൂട്ടത്തിൽ നിന്നും മെല്ലെ ഊരി പോകുന്നത് കളിക്കിടയിലും റഫീഖ് കണ്ടത് ഗോളടിച്ചപ്പോൾ ഗ്രൗണ്ടിൽ  അനുകരിച്ചു കാണിച്ചു. 

ഒരു കടവിനക്കരെയിക്കരെയുള്ള കൂളിക്കടവും മമ്മാടൂരും ഈ നാടുണ്ടായ അന്നേ ബദ്ധ വൈരികളാണെന്നാണ് കുഞ്ഞാപ്പുക്കയുടെ അഭിപ്രായം. പഴങ്കഥകൾ നിരത്തി കുഞ്ഞാപ്പുക്ക വിവരണത്തിനിടയിൽ ചില ചോദ്യങ്ങളും ഉയർത്തും,

 "ഇത്രേം കാലായി എന്തോണ്ടാ കൂളിക്കടവീന്ന് ഞമ്മളുമായി ഒര് കെട്ട്ബന്ധം* പോലും ഇണ്ടാവാഞ്ഞേ?" 

കുഞ്ഞാപ്പുക്കാടെ ചോദ്യത്തിന് മുന്നിൽ എല്ലാവരും പര്സപരം മുഖത്തോട് മുഖം നോക്കി നിന്നു. 

"ഉണ്ടാവൂല... അത് ഇങ്ങക്ക് പറഞ്ഞാ മൻസലാവൂല... അത്    ഓന് അറിയ  ആ ചരിത്രം,... ഹാരിസിന് " 

ചായക്കടയിലെ എല്ലാ കണ്ണുകളും ഹാരിസിലേക്ക് തിരിഞ്ഞു. കുഞ്ഞാപ്പുക്ക കിങ് ബീഡി വലിച്ചുള്ള ആ ഇരുത്തം കണ്ടപ്പഴേ തനിക്കിട്ട്  പണി തരുമെന്ന് ഹാരിസിന് തോന്നി. .  

"മമ്മാടൂറിന്റെ ചരിത്രം അനക്ക് അറിയണത് ഇയ്യ്‌ പറ ഹാരിസേ... " ബഷീറത് പറയുമ്പോൾ ചായ കുടിക്കുന്നതിനിടയിൽ കുഞ്ഞാപ്പുക്ക ഹാരിസിനെ  നോക്കി കണ്ണിറുക്കി.

"ബഷീറെ... അത് കുഞ്ഞാപ്പുക്കാ തന്നെ പറേണം അതാ അതിനെയൊരു രസം, അത് വിട്,  ഇങ്ങള്  യൊക്കിം ലോയുടെ ഈ നിപ്പ് കണ്ടാ കുഞ്ഞാപ്പുക്കാ"

വീഡിയോ കണ്ടു കുഞ്ഞാപ്പുക്ക കുറച്ചു നേരം മിണ്ടാതെ നിന്നു

"അവറ്റകൾടെ വംശീയത ഇനീം തീർന്നില്ല അതാ" 
എന്നും പറഞ്ഞു കുഞ്ഞാപ്പുക്ക ഇറങ്ങി
 "അതേ  ഈ ചിരിക്കേ 'ഷ്കാൻഡെൻഫ്യൂഡ്'* എന്ന് പറയും" കുഞ്ഞാപ്പുക്ക ആ പറഞ്ഞത് ആർക്കും ഒട്ടും മനസിലായില്ല.  

ഇഷ്ട ടീം ആദ്യ റൗണ്ടിൽ പോയ ദേഷ്യം ആ ഇറങ്ങി നടത്തത്തിൽ ഉണ്ടായിരുന്നു. ട്രാൻസ്‌ഫോർമർ കഴിഞ്ഞു കുഞ്ഞാപ്പുക്ക തിരിഞ്ഞു നിന്ന് വീണ്ടും പറഞ്ഞു. 
"ബഷീറേ  അപരന്റെ സങ്കടത്തിൽ നിന്നുള്ള ആ ആനന്ദം   അത്ര നല്ലതല്ല" 

കുഞ്ഞാപ്പുക്ക നടന്നകന്നു. ഏതുകാര്യത്തിലും ഒരന്വേഷണ ബുദ്ധി, അതിനെ കുറിച്ചുള്ള അറിവ് തേടൽ അതാണ് അയാളിൽ ഉള്ള പ്രത്യേകത. മൂന്നാം ക്‌ളാസിൽ പഠിത്തം അവസാനിപ്പിച്ച് നാടുവിട്ട് ഏറെ കാലം കഴിഞ്ഞെത്തി പിന്നെ പല കച്ചവടങ്ങൾ, പെട്ടിക്കട,  ചേർത്ത് അങ്ങനെ ഒരാളിൽ നിന്നും ഇതുവരെ കേൾക്കാത്ത വിവിധ അറിവുകൾ കേൾക്കാൻ രസമാണ്, അതൊക്കെ  തമാശയിലൂടെ അവതരിപ്പിച്ചു ഫലിപ്പിക്കാനും  അറിയാം. എന്നാലും എന്തുകൊണ്ടാകാം കുഞ്ഞാപ്പുക്ക അങ്ങനെ പറഞ്ഞത്, സദാ മുഖത്ത് വരാറുള്ള ആ ചിരിയും മാഞ്ഞിരുന്നു ഹാരിസ് ഏറെ നേരം അക്കാര്യം ഓർത്തുകൊണ്ട് കടവത്ത് തന്നെ നിന്നു. 

ചായപ്പീടിക വീണ്ടും തർക്കത്തിലേക്ക് വീണു. 
"ഈ ലോകകപ്പിൽ  ഇത്തവണ പതിനഞ്ചടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ടർ വെച്ചത് ഞങ്ങളാ "
"അതിപ്പോ ഏതോ കോഴിക്കൂടിന്റെ മോളിലാ"  ആരോ കളിയാക്കി പറഞ്ഞു  , 
ഏറ്റവും വലിയ കട്ടൗട്ടർ   വെച്ചതോടെ ലോകകപ്പിന്റെ ആരവം റഷ്യയിൽ നിന്നും ഗ്രാമ വീഥികളിൽ നിറഞ്ഞിരുന്നു.  മാർകിസ്റ്റു പാർട്ടിയുടെയും കോണ്ഗ്രസ്സിന്റെയും കൊടിയേക്കാൾ അധികം അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികളും തോരണങ്ങളായി മാറി.  ചെറുപാർട്ടികൾ പോലെ ജർമനി, പോർച്ചുഗൽ, സ്‌പെയിൻ. ഫ്രാൻസ്... ഒറ്റ എംഎൽ എ പാർട്ടിപോലെ സെനഗൽ ഇങ്ങനെ കൊടിതോരണങ്ങൾ നിറഞ്ഞ തുരുത്ത് ആയി മാറിയത് എത്ര പെട്ടെന്നാണ് എല്ലാം പോയത്.

കവലയിൽ അബ്ദുക്ക പഴയകാല കളിയെപ്പറ്റി വാചാലനായി 
'' യോഹാൻ ക്രൈഫ്* പോലെ ഒരു കളിക്കാരൻ ലോകത്തുണ്ടാട്ടില്ല ഈ ചാടണോർക്കൊന്നും ആ പേരെന്നെ അറീല"
ഉച്ചത്തിൽ സംസാരിക്കുന്ന അബ്ദുക്ക  അർമാനുക്കയുടെ ചായപ്പീടികയിലെ നിത്യ സന്ദർശകനാണ്. അബ്ദുക്ക എത്തിയാൽ ലോകകപ്പ് ചർച്ചകൾ ചരിത്രത്തിലേക്ക് പോകും അതുവരെ നെയ്മർ, മെസ്സി എന്ന് തർക്കിച്ചവർ മെല്ലെ ഇറങ്ങിപോകും. ബ്രസീൽ പക്ഷത്തു റഫീക്കും അർജന്റീനൻ പക്ഷത്തു ജാഫറും പാലത്തിൽ ഇരുന്ന് പിന്നേം ഏറെ നേരം  തർക്കത്തിൽ മുഴുകും 
''86നു അന്ന് കയ്യോണ്ട് ഗോളടിച്ചു കിട്ടിയ കപ്പല്ലേ''
''എന്നാലും ഏഴെണ്ണം വാങ്ങി തോറ്റതില്ല" ജാഫർ തിരിച്ചടിച്ചു. ലോകകപ്പ് തീരും വരെ ഈ തർക്കത്തിൽ മുഴുകി മമ്മാടൂർ. 
പുൽത്തകിടിൽ പന്തുകൊണ്ട് കവിത രചിക്കാൻ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും എത്തിയവരുടെ കൂട്ടം സ്റ്റേഡിയം എന്ന ഒരുമാസം മാത്രമുള്ള  ലോകത്ത്നിന്നും പിരിഞ്ഞപ്പോൾ പലരിലും സങ്കടം തങ്ങി നിന്നു എന്നിട്ടും അതു സമ്മതിക്കാത്തവർ മറ്റുള്ളവരുടെ തോൽവിയിൽ ആശ്വാസം കണ്ടു. കളിയോർമ്മകൾ സ്റ്റേഡിയത്തിലെ ആരവം കുറയുമ്പോലെ മെല്ലെ മെല്ലെ  ഇല്ലാതായി. ഫ്ളക്സുകളൊക്കെ കോഴിക്കൂടുകൾക്കു  മുകളിൽ കിടന്നു വെയിൽ കാഞ്ഞു. 

കുഞ്ഞാപ്പുക്ക ബഷീറിനോടാണ് അന്നത് പറഞ്ഞതെങ്കിലും ആ കണ്ണുകൾ ഹാരിസിന്റെ മുഖത്താണ് തട്ടി നിന്നത്. അവന്  എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. 
കുഞ്ഞാപ്പുക്ക അന്ന് രാത്രി തന്നെ വണ്ടൽപേട്ട് പോയതിനാൽ കാര്യം ചോദിക്കാനും പറ്റിയില്ല.  ഇനി കാണുമ്പോൾ ചോദിക്കണം എന്ന് കരുതി ഹാരിസ് നടന്നു.

വെട്ടേറ്റു കൊല്ലപ്പെട്ട ബാബുവിന്റെ ഓർമ്മദിനപ്പരിപാടിയുടെ അനൗണ്സ്മെന്റ് ചോര ചീന്തിയ ആ രാത്രിയോർമ്മിപ്പിച്ചുകൊണ്ട് കടന്നു പോയി. 

* * * * *

"ഹാരിസേ.... അന്നെ തെരക്കി കുഞ്ഞാപ്പുക്ക നടന്നേർന്നല്ലോ, അന്റെ കുടീലും പോയി ചോയ്ച്ചിരുന്നു"

"എന്നിട്ട് മൂപ്പരെവടെ"

"പാലത്തിമ്മേൽ ഇരിക്കേണ്ട്"

പലപ്പോഴുമിങ്ങനെയാണ് നാം, അന്വേഷിക്കുന്നതെന്തോ അത് നമ്മെയും അന്വേഷിക്കുന്നുണ്ടാകും എന്നത് ഒരു യൂണിവേഴ്‌സൽ ട്രൂത്താണ് എന്ന് ഇംഗ്ലീഷ് ക്ലാസിൽ സുരേന്ദ്രൻ സാർ പറയുമ്പോൾ എന്റെയും ജൂലിയുടെയും മുഖത്തേക്ക് മാറിമാറി നോക്കി ചുണ്ടിൽ നിന്നും പുറത്തു വിടാതെ സൂക്ഷിച്ച പുഞ്ചിരിയുണ്ടായിരുന്നു.  മൂന്നുപേർക്കല്ലാതെ മറ്റാർക്കും മനസിലാകാതെ പിടിക്കപ്പെട്ട ആ പ്രണയ രഹസ്യം  അതങ്ങനെ കിടന്നു, ആ വാക്കുകൾ ഇന്നോർക്കുമ്പോൾ ഒരിക്കലും നശിക്കാത്തത് വാക്ക് മാത്രമാണല്ലോ. ഓർമകളിൽ തട്ടിത്തടഞ്ഞു പാലത്തിൽ എത്തിയത് അറിഞ്ഞില്ല. കുഞ്ഞാപ്പുക്ക ദൂരത്തേക്ക് നോക്കിയിരിക്കുകയാണ്. ഹാരിസിന്റെ  കണ്ടതും ആംഗ്യത്തിൽ വാ എന്ന് വിളിച്ചു പാടവരമ്പത്തേക്ക് ഇറങ്ങി. 

വെളിച്ചം മാഞ്ഞുതുടങ്ങിയ ആകാശത്ത് ദൂരെ നിന്നും ഇരുട്ട് പറന്നു വന്നുകൊണ്ടിരുന്നു. പാടത്ത് നിന്നും ചിവീടുകളെ കരച്ചിൽ ക്രമമില്ലാതെ ചെവിയിലേക്ക് തുളച്ചു കയറി.  ഏറെ നേരം രണ്ടുപേരുംവരമ്പിലൂടെ നടന്നിട്ടും കുഞ്ഞാപ്പുക്ക കിംഗ്‌ ബീഡി വലിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. 

"കുഞ്ഞാപ്പുക്കാ എന്താ കാണണംന്ന് പറഞ്ഞത്"

"ആ" ഒരു ഞെട്ടൽ പോലെയാണ് കുഞ്ഞാപ്പുക്ക തിരിഞ്ഞു നോക്കിയത്. 

"ഞാനും ഇങ്ങളെ കാണാൻ ഇരിക്കേര് ന്ന്"

"അതെന്തിനായിരുന്നു" എന്തോ ചോദിക്കണമല്ലോ എന്ന ഭാവം മുഖത്തുനിറഞ്ഞു

"അന്ന് ഇങ്ങള് പറഞ്ഞത് ഒരു പിടീം കിട്ടീല.. 'ഷ്കാൻഡെൻഫ്യൂഡ്' പലേടത്തും തപ്പിനോക്കി കിട്ടീല"

"അതോ, കളിയല്ലേ, മറ്റുള്ളവർ തോറ്റത് ഇഷ്ടപ്പെടുന്നവരാ നമ്മൾ, അതെന്തായാലും നല്ല ശീലമല്ല" അതു പറയുമ്പോൾ മുഖഭാവം മാറുന്നത് ഹാരിസ്  ശ്രദ്ധിച്ചു. എന്തു പറയുമ്പോളും അതിലൊരു തമാശ ഒളിപ്പിക്കുന്ന രീതിയിൽ പറയാറുള്ള ആളാ ഇതെന്തുപറ്റി. 

"അത് പോട്ടെ ഇങ്ങളെന്തിനാ ഇന്നെ കാണണംന്ന് പറഞ്ഞത്" 
ഹാരിസിന് കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കം കൂടി. തോട്ടിൽ നിന്നും മീനുകളുടെ ശബ്ദം, വലിയ മീനുകൾ ചെറു മീനുകളെ വെട്ടി പിടിക്കുകയാണ്

"ഇയ്യാ ഒച്ച കേട്ടാ..ആഫിക്കൻ മൊയ്യും കട്ടളയും, രോഹുവും* പെടക്ക്ണതാ, കായല് മുഴുവൻ വരത്തൻ മീനേള് നെറഞ്ഞ്, ഇമ്മടെ പൂട്ടേം കോലാനും പരലും* ഓക്കേ ഈ പണ്ടാറങ്ങള് തിന്ന് തീർക്കും" കുഞ്ഞാപ്പുക്ക വലിച്ചു കഴിഞ്ഞ ബീഡി തോട്ടിലേക്കെറിഞ്ഞു. അതും ഏതോ വലിയ മീൻ വന്നു വിഴുങ്ങുന്ന ശബ്ദം കേട്ടു.

"നമുക്കീ ഇഞ്ചൻ തറയിൽ ഇരിക്കാം" കുഞ്ഞാപ്പുക്ക ഇരുന്ന് അടുത്ത കിംഗ്‌ ബീഡി കത്തിച്ചു. പാടശേഖരമാകെ ഇരുട്ട് പുതച്ചു കിടന്നു. ബീഡി പുകയുമ്പോൾ ആ വെളിച്ചത്തിൽ കണ്ണിൽ നിന്നും ഇറ്റി വീഴുന്ന കണ്ണീർ ഹാരിസ് കണ്ടു. 
"കുഞ്ഞാപ്പുക്കാ" ഹാരിസ്  പുറത്തു തൊട്ടപ്പോൾ ബീഡി തോട്ടിലേക്കെറിഞ്ഞു
"ആ"
എന്തും തമാശ കലർത്തി പറയുന്ന ചുണ്ടുകൾ വിതുമ്പുന്ന പോലെ തോന്നി. 

"ഇങ്ങള് എന്ത് വെഷമമാണെങ്കിലും  കാര്യം  പറയ്,  പരിഹരിക്കാൻ പറ്റാത്ത കാര്യങ്ങള്ണ്ടാ ദുനിയാവില്"

"അന്നോടല്ലാതെ വേറെ ആരോടും പറയാൻ പറ്റൂല"

"എന്താ കാര്യം ഇങ്ങ പറ"

"ഇന്റെ ഹംസടെ കാര്യം ഓർക്കുമ്പോൾ പേടിയാവണ്... ബാബുന്റെ ഓർമ്മദിനംന്നൊക്കെ പറഞ്ഞവര് നടക്കണത്....."

ഞെട്ടലോടെ ഉള്ളിലേക്ക് ഒരു വാൾ തലപ്പിന്റെ തിളക്കം ചിന്നി വന്നു. ചന്ദ്രനപ്പോൾ ചുവന്നുപ്രകാശിക്കുന്നതായി തോന്നി. ദൂരെനിന്നും അലർച്ചകളും നിലവിളിയും കാതിലേക്ക് തുളച്ചുകേറി. 

"ഇക്കറിയാം, ഓന് അമ്മാതിരി സെറ്റിലാണ് ചെന്നു പെട്ടത്, ആര് പറഞ്ഞാലും തലേ കേറാത്ത കൂട്ടങ്ങൾ, അവരെന്തൊ മല മറിക്കുംന്നൊക്കെ, റൂഹ്* ഇട്ത്തിട്ട്ള്ള കളിയേ.. ഓറ്റിങ്ങള് ഇനി വെറ്തെ ഇരിക്കോ" 

"ഞാനെന്ത് ചെയ്യാനാ?, പിന്നെ ഓന് ചെയ്തതും?"

"അതിക്കറിയാ ഹാരിസേ.. അവരതിന് പകരം ചോയ്ക്കാണ്ടിരിക്കോ.?"

പിന്നെയെന്ത് പറയണം എന്നറിയാതെ ഹാരിസ്  ഇരുട്ടിലേക്ക് നോക്കിയിരുന്നു

"സീക്കോ സെവൻസ് മമ്മാടൂരും  ബോവർ സെവൻസ് കൂളിക്കടവും മറ്റന്നാൽ ഫൈനലല്ലേ, ഇയ്യ്‌ ഇപ്രാവശ്യം കളിക്കാൻ ഇറങ്ങണം, ഹംസയെ കളിപ്പിക്കരുത്"

"അതൊന്നും നടക്കൂല ഇക്കാ, ഒന്നാമത് എനിക്ക് പഴയപോലെ കളിക്കാൻ പറ്റുന്നില്ല, പിന്നെ ക്ലബ്ബിലൊക്കെ പുത്യേ പിള്ളേരല്ലെ, മുത്തു ഗൾഫിൽ പോയെ പിന്നെ  ഹംസയെ ആണ് അവർക്ക് അവർക്ക് പ്രതീക്ഷ, സെമിയിൽ ഹംസയുടെ ആ ഹെഡർ ഗോളായില്ല എങ്കിൽ ഈ ഫൈനലേ പോയേനെ"

"എന്തോ എനിക്ക് ഒരു പേടി.. അന്നവൻ വരരുത്.. അത്രേ ഇക്കുള്ളൂ" എന്നും പറഞ്ഞു കുഞ്ഞാപ്പുക്ക നടന്ന് ഇരുട്ടിൽ ലയിച്ചു. ഹാരിസ് ഇരുട്ടിൽ നോക്കി നിന്ന്. ചോര ചീന്തിയ ആ രാത്രിയുടെ ഓർമ്മകൾ ഹാരിസിനെ അസ്വസ്ഥനാക്കി, 

*  *  *  *  *
ഗ്രൗണ്ടിൽ ജനങ്ങൾ നിറഞ്ഞു, ഫൈനലിന്റെ ആവേശം മുഴക്കി അനൗൺസ്‌മെന്റിന്റെ ശബ്ദം നിറഞ്ഞു. കളിക്കാരോട്  ലൈനപ്പ് നിൽക്കാൻ ആവശ്യപ്പെട്ട് കമ്മറ്റിക്കാർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.  മമ്മാടൂറിന്റെ കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ഒരു മൂലയിൽ നിന്നും ചെണ്ടമേളം ഉയർന്നു.  പത്താം നമ്പർ ജഴ്‌സിയുമായി വന്നു  ബഷീർ വന്നു പറഞ്ഞു "ഹാരിസ്ക്കാ  ഇതിട്ട് ഇങ്ങള് എറങ്ങണം, ഹംസ ഇതുവരെ എത്തിയിട്ടില്ല" 
കൂളിക്കടവിന്റെ കളിക്കാർ ആ കൂട്ടത്തിലേക്ക് നോക്കി "ഹാവൂ ഹംസ എത്തീട്ടില്ല" അവരിൽ ആശ്വാസത്തിന്റെ തിരി കത്തി 

ഇടവഴിയിലൂടെ പൊടി പാറിച്ചുകൊണ്ട് ആർ.എക്സ് 100 യമഹ ചീറിവന്നു.  മമ്മാടൂരിന്റെ കുട്ടികൾ ആവേശത്തിൽ തുള്ളിച്ചാടി ഹാരിസ്  പത്താം നമ്പർ ജഴ്‌സി അഴിക്കാൻ നോക്കിയപ്പോൾ ഹംസ സമ്മതിച്ചില്ല. "വേണ്ട ഹരിസ്ക്ക  ഞാൻ പതിമൂന്നാം നമ്പർ ഇട്ടോളാം" 

എല്ലാവരും ലൈനപ്പായി നിന്നു, ഒരു മൂലയിൽ നിന്നും അതാ കുഞ്ഞാപ്പുക്ക  ഭീതിനിറഞ്ഞ ആ കണ്ണുകൾ. 
കളി ആരംഭിച്ചു പന്ത്രണ്ടാമനായി പത്താം നമ്പർ ജഴ്‌സി അണിഞ്ഞു  ഹാരിസ് ബഞ്ചിൽ ഇരുന്നു. കുഞ്ഞാപ്പുക്ക വന്നു ഹാരിസിന്റെ തോളിൽ കൈവെച്ചു. 
"ഹാരിസേ എനിക്ക് പേടിയാവ്ണെടാ, നീ അവനെ നോക്കണേ"
"ഒന്നും സംഭവിക്കില്ല കുഞ്ഞാപ്പുക്ക, നമ്മളൊക്കെ ഇവിടെ ഇല്ലേ" ഹാരിസ് ചുറ്റും നോക്കി പരിചയമില്ലാത്ത ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്നതായി തോന്നി "ഇവരിലാരെങ്കിലും ?"
ഒന്നാം പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു, സ്വർണ നിറത്തിൽ കപ്പ് തിളങ്ങി, സൂര്യൻ ചാഞ്ഞു തുടങ്ങി കളിയുടെ രണ്ടാം പകുതി ആവേശത്തിൽ തന്നെ തുടങ്ങി ഇടക്ക് ഫൗളും തർക്കവും മൂത്തു. 
കളി തീരാൻ രണ്ടു മിനിട്ടു മാത്രം. കളി  പെനാൽറ്റിയിലേക്കെന്ന് പലരും പറഞ്ഞു. ഹംസ ഒരു സുവർണാവസരം പാഴാക്കി, സെന്ററിൽ നിന്നും റൈറ്റ് കോർണറിൽ പാസ് കിട്ടുമ്പോൾ ഹംസ ഒറ്റക്ക് ബോള് ഒന്ന് കട്ട് ചെയ്തു ഗോൾകീപ്പർ കബളിപ്പിക്കാൻ നടത്തിയ ശ്രമം പാളി. ബോൾ ഗോൾ കീപ്പർ കൈകളിൽ ഒതുക്കി,  ഒരുമിനുട്ട് ബാക്കിയുള്ളപ്പോൾ ബോവറിന്റെ താരം  പന്തുമായി കുതിച്ചു,  ഹംസ പാഞ്ഞു. പെനാൽറ്റി ബോക്സിന്റെ ഇടത്തെ  മൂലയിൽ നിന്നും തൊടുത്തുവിട്ട ഷൂട്ട്  ഉയർന്നു വന്നു, ഹംസ ഒരു പോരാളിയെ പോലെ പറന്നു, ഉയരുന്നു വരുന്ന പന്ത് ഒഴിവാക്കാനായി ഹംസ തലകൊണ്ട്  പന്തിൽ ആഞ്ഞുകുത്തി, പന്ത് പൊന്തി, വലത്തോട്ട് തിരിയേണ്ട പന്ത് അതാ തിരിഞ്ഞു  ഗോളിയെയും മറികടന്ന് മമ്മാടൂരിന്റെ ഗോൾ പോസ്റ്റിലേക്ക്. ഹാരിസിന്റെ  നെഞ്ചു പിടച്ചു 
"ചതിച്ചല്ലോ"
 മമ്മാടൂരിന്റെ ഭാഗത്ത് നിന്നും ഞെട്ടലോടെ പലരും ആർത്തു, ചിലർ തെറി വിളിച്ചു. കളി തീരാൻ ഒരു നിമിഷം ഉള്ളപ്പോൾ  ഹംസയുടെ സെല്ഫ് ഗോളിൽ  ഒന്നേ പൂജ്യത്തിന് ബോവർ കൂളിക്കടവ് വിജയിച്ചു. 
ഹംസ ഗ്രൗണ്ടിൽ കമഴ്ന്നു കിടന്നു ബോവർ കൂളിക്കടവിന്റെ അനുകൂലികൾ ആരവം മുഴക്കി ഗ്രൗണ്ടിൽ ആനന്ദ നൃത്തമാടി. സൂര്യൻ ചാഞ്ഞു തുടങ്ങി. ഇരുട്ടിന്റെ പുതപ്പ് ദൂരെ മരച്ചില്ലകൾക്കിടയിൽ നിന്നും പാടത്തേക്ക് നീണ്ടുവന്നു 

എല്ലാവരും ഒറ്റക്കും കൂട്ടമായും മടങ്ങി. ഹംസയെ വിളിച്ചു ഹാരിസ്  ബഷീറിന്റെ കൂടെ പറഞ്ഞയച്ചു. ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. പത്താം  നമ്പർ ജഴ്‌സിയണിഞ്ഞു തന്നെ തല കുനിച്ചു ഹാരിസ് ഇടവഴിയിലേക്ക് നടന്നു,   ഹാരിസിന് പിന്നാലെ കറുത്ത് തടിച്ച രണ്ടുപേരും നടന്നു. 
ഇരുട്ട് കട്ടകുത്തി നിന്നു,   ഇരുട്ടിൽ തെന്നിവന്ന വെളിച്ചത്തിന്റെ ചീളിൽ വാളുകൾ മിന്നുന്നത് ഹാരിസ് കണ്ടു. ഹാരിസ് ശബ്ദം കേട്ട് ഒന്ന് തിരിഞ്ഞു ഞെട്ടലോടെ ഓടി, ചങ്കിൽ നിന്നും ഉയർന്ന ശബ്ദം പാതിയിൽ മുറിഞ്ഞു.
___________________________

 ഷ്കാൻഡെൻഫ്യൂഡ്* = അപരന്റെ സങ്കടത്തിൽ നിന്നുള്ള ആനന്ദം

യൊക്കിം ലോ*. ഈ കഴിഞ്ഞ ലോകകപ്പ് കാലത്ത്  ജർമ്മൻ ഫുട്‌ബോൾ ടീമിന്റെ കോച്ച്.

കെട്ട്ബന്ധം*. വൈവാഹിക ബന്ധം

റൂഹ്*. = ജീവൻ 

ആഫിക്കൻ മൊയ്യ്‌, കട്ടള, രോഹു*. വളർത്തു മത്സ്യങ്ങൾ

 പൂട്ട, കോലാൻ, പരൽ*. കായലുകളിൽ കണ്ടുവരുന്ന ചെറു മത്സ്യങ്ങൾ.
-----------------------------------------------------------------------

2019 മെട്രോ വാർത്ത വർഷികപ്പതിപ്പിൽ വന്ന പ്രസിദ്ധീകരിച്ചത്