Monday 9 September 2019

അസ്വസ്ഥകളുടെ കൊത്തിവെക്കൽ

ശില്പ പരിചയം

സിറിയൻ ആർട്ടിസ്റ്റ് ഖാലിദ് ദവ്വയുടെ ഒരു ശിൽപങ്ങൾ നമ്മെ അസ്വസ്ഥമാക്കും. ജീവിതത്തിന്റെ ജീർണ്ണിച്ച അവസ്ഥ മാത്രമല്ല ശാരീരികവും മാനസികവുമായ കം‌പ്രഷൻ അവസ്ഥയിലുള്ള ആളുകളിലൂടെ മതിപ്പുകളും വികാരങ്ങളും ശില്പത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതവും ഒളിവിൽ കഴിഞ്ഞ കാലവും അധികാരത്തിന്റെ അധിനിവേശ മുഖവും നമുക്ക് ശില്പങ്ങളിൽ വായിച്ചെടുക്കാം. അസ്വസ്ഥപ്പെടുത്തുന്ന രൂപഘടനയും ഭീതിപ്പെടുത്തുന്ന ശില്പ പ്രതലവും, Nicholas Cort ന്റെ കൊഴുപ്പു ഭൂതം എന്ന ശില്പങ്ങൾ പോലുള്ള അവസ്ഥയും അധികാരത്തിന്റെ ജീർണ്ണിച്ച അവസ്ഥയെ കാണിക്കുന്നു.
 


കലയിലൂടെ സ്വീകരിച്ച രാഷ്ട്രീയ പ്രതികരണങ്ങൾ ഭരണകൂടങ്ങളെ പൊള്ളിച്ചു. 2013ന്റെ മധ്യത്തിൽ, അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബോംബെറിഞ്ഞു, ഖാലിദിന് പരിക്കേറ്റു. പിന്നീട് അറസ്റ്റിലാവുന്നു. ജയിലിലടയ്ക്കപ്പെടുന്നു. നിബന്ധിത സൈനിക സേവനത്തിനായി അയക്കുകയും ചെയ്യുന്നു. ഒരു സൈനിക പ്രവർത്തനത്തിലും ഏർപ്പെടാൻ വിസമ്മതിച്ച അദ്ദേഹം ഒളിച്ചോടുകയും സിറിയയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്നു. 2014 ഒക്ടോബറിൽ അദ്ദേഹം ഫ്രാൻസിലേക്ക് പോകുന്നതിനുമുമ്പ് ഒരു വർഷം ഒളിവിൽ താമസിക്കുന്ന ലെബനനിലേക്ക് പോകുന്നു. ഈ സംഭവങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും കലയിലേക്ക് അതിനെ കൊണ്ടുവരികയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ മനുഷ്യനെ ഒരു ഫ്രയിൻറെ ഉള്ളിലേക്ക് കംപ്രസ് ചെയ്യുന്ന രീതിയിൽ ഉള്ള ശില്പങ്ങളും ഒരു രീതിയായിരുന്നു. പാലായനത്തിന്റെ തീവ്രത ശില്പങ്ങളിലും അദ്ദേഹത്തിന്റെ വരകളിലും കാണാം. ഗ്രിൽ ചെയ്ത കളിമണ്ണും, കൂടാതെ മഷി-ഓൺ-പേപ്പർ എല്ലാം തന്റെ സൃഷ്ടിയെ രൂപപ്പെടുത്താനുള്ള മാധ്യമങ്ങളാണ്. അസ്വസ്ഥതയുടെ കൊത്തി വെക്കലുകലാണ് ഖാലിദ്‌ ദവ്വയുടെ രണ്ടു രീതിയിലും ഉള്ള ശില്പങ്ങൾ.
 
 
 
 
 
 
 


 



ജീവിതത്തിന്റെ പുതിയ തുറകൾ

(എ. എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന കഥാസമാഹാരത്തിലൂടെ)

എ എം മുഹമ്മദിന്റെ *രാമനലിയാർ* എന്ന സമാഹാരത്തിലെ ഓരോ കഥയും ജീവിതത്തിന്റെ പുതിയ തുറയെ എഴുതിവെയ്ക്കുന്നു. പുസ്തകത്തിന്റെ ശീർഷകം തന്നെയാണ് ആദ്യ കഥ. *ക്യാമറക്കണ്ണ്, ശ്രീനഗർ മുസാഫറാബാദ് ബസ്സ്, പഴങ്കഥയിലെ മണ്ണ്, പരേതാത്മക്കളുടെ കസേര, വാണീവിലാസം, കൃസ്തുദാസന്റെ കാർട്ടൂണുകൾ, ബലിപ്പെരുന്നാൾ, വിളക്കുകൊളുത്താതെ ഇരുട്ടിനെ പഴിച്ച്, ആഢംബരക്കാറ്, കുഞ്ഞൂട്ടൻ* അത്ര വലുതല്ലാത്ത 11 കഥകൾ അടങ്ങിയ ചെറിയൊരു പുസ്തകം ആണ് രാമനലിയാർ. *നാമെന്തിനാണ് കഥകൾ വായിക്കുന്നത്. ജീവിക്കുന്ന ജീവിതത്തെ പറ്റി കൂടുതലറിയാൻ എന്ന ഉത്തരം അത്ര പ്രസിദ്ധമല്ലെങ്കിലും നന്നേ പ്രസക്തമാണ്. എ.എം. മുദാമ്മദിന്റെ കഥകളും ഉത്തരവാദിത്വത്തോടെ ജീവിതത്തിന്റെ പുതിയ തുറകൾ എഴുതിവെയ്ക്കുന്നു-ഇവകൂടിയടങ്ങുന്നതാണ് നമ്മുടെ കാലത്തെ വാഴ്‌വ്‌ എന്ന് നാം പെട്ടെന്നറിയുന്നു.*  കഥ ജീവിതം തുറക്കുമ്പോൾ എന്ന തലക്കെട്ടിൽ ഇ.പി. രാജഗോപാൽ എഴുതിയ അവതാരികയിൽ പറയുന്നത് ഈ കഥകൾ വായിച്ചു തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും. അരങ്ങിൽ ശ്രീരാമനായി വേഷം കെട്ടി ജീവിച്ച അലിയാരുടെ കഥയാണ് രാമനലിയാർ. ഏകാന്തതയുടെ നീർച്ചുഴികളിൽ പെട്ട അലിയാരിലെ വാർദ്ധക്യ കാല സങ്കടങ്ങളിൽ നിന്നും കഴിഞ്ഞു പോയ മതസൗഹാർദ്ദപരമായ ഒരന്തരീക്ഷത്തെ ഓർക്കുമ്പോൾ പുതിയ കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ചേർത്തു വായിക്കുമ്പോൾ ആണ് പ്രസക്തിയേറുന്നത്. ശ്രീരാമവേഷം ഹരിഹരന് കൈമാറുന്ന ഭാഗമാണ് കഥയിലെ ഏറ്റവും പ്രസക്തവും ഭംഗിയുള്ളതും. *"മറ്റു നടന്മാർ ചേർന്ന് ഹരിഹരനെ സ്റ്റേജിലേക്കാനായിച്ചു. സദസ്സിനു മുന്നിലെത്തിയതും അയാൾ അലിയാരുടെ പാദംതൊട്ടു ശിരസ്സിൽ വച്ചു. ആടയാഭരണങ്ങളിൽ ശ്രീരാമനായി തിളങ്ങുന്ന തന്റെ പിൻഗാമിയെ അലിയാർ മാറോടു ചേർത്തു. തന്റെ ശിരസ്സിന്റെ ചൂരും ചൂടുമേറ്റ കിരീടം അയാൾ ഹരിഹരന്റെ ശിരസ്സിലണിയിച്ചു"* നഷ്ട ഓർമകളുടെ ഊടുവഴിയിലൂടെ കഥ സഞ്ചരിക്കുന്നത്. ഇക്കാലത്ത് അവിശ്വസനീയ ബന്ധങ്ങളുടെ തായ് വഴിയിലൂടെ അലിയാരും ജാനകിയും ഒരു നടന്റെ വാർദ്ധക്യ കാലവും ജാതിയും മതവും ഒക്കെ ചേർത്തു വെച്ചു വായിക്കുമ്പോൾ ആണ് രാമനലിയാർ എന്ന കഥ ഇന്നും പ്രസക്തമാകുന്നത്.

സമാഹാരത്തിലെ മറ്റൊരു പ്രധാന കഥയാണ് ശ്രീനഗർ മുസാഫറാബാദ്  ബസ്സ്. മതവൈര്യം മുറുകുന്ന കാലത്ത് ഈ കഥക്ക് ഏറെ പ്രസക്തിയുണ്ട്. മതമേതായാലും മാനവികതയിൽ മുൻനിർത്തിയുള്ള ആശയങ്ങൾക്കെ സ്ഥാനമുള്ളൂ എന്നും പ്രാർത്ഥന ഓരോരുത്തരുടെയും ഏറ്റവും സ്വാകാര്യമായ ഒന്നായി മാറുകയും ഹിംസായാകാതെ നോക്കുകയും ചെയ്യുന്നിടത്തെ അതിന്റെ ഗുണകരായ വശം ഉണ്ടാകൂ അല്ലെങ്കിൽ വിലാപം ആയിരിക്കും ഫലം എന്ന വിലാപത്തിലൂണിയുള്ള കഥയാണ് ഇത്. ഇമ്തിയാസ് സുൽത്താന അസ്‌കർ എന്നിവരുടെ ജീവിതവും പരമപ്രധാനമായ ഒരു ബസ്സ് യാത്രയുമാണ് കഥയുടെ പശ്ചാത്തലം. 
ഹിംസാത്മകമായ കനൽ  ബസ്സിൽ എരിയുന്നതായി വായനക്കാരന് തോന്നാം. ആ തോന്നലുകൾക്ക് വായനയുടെ വഴിയിൽ നിന്നും ചിന്തിക്കാൻ കഥയെ വെറുതെ വിടുന്നു.    ഒരു കലാകാരന്റെ അസ്വസ്ഥയും വേദനയും ക്യാമറയിലൂടെ പതിപ്പിക്കുന്ന ക്യാമറക്കണ്ണ്, നമ്മളിൽ നിന്നൊക്കെ അകന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ പച്ചപ്പിന്റെ മങ്ങുന്ന കാഴ്ചയെ  ഓർമ്മിപ്പിക്കുന്ന പഴങ്കഥയിലെ മണ്ണ് തുടങ്ങി രാമനലിയാർ നൽകുന്ന വായനയുടെ ലോകം വൈവിധ്യം നിറഞ്ഞതാണ്. ഏറെ കാലത്തെ പ്രവാസ ജീവിതത്തിന്റെ അകകണ്ണിൽ കണ്ട നാടിന്റെ കാഴ്ചയാണ് ഈ കഥകളെന്നു പറയാം.


എ.എം. മുഹമ്മദ് 

വെള്ളപ്പൊക്കത്തിലെ മനുഷ്യനേക്കാള്‍ മനുഷ്യത്വമുള്ള പട്ടി

വായനാനുഭവം 

(തകഴിയുടെ *വെള്ളപൊക്കത്തിൽ* എന്ന കഥയിലൂടെ) 

എഴുതിയ കാലഘട്ടത്തെയും പിന്നീട് അതാത് സമകാലിക അവസ്ഥയോടും ചേർത്ത് വായിക്കാനാവുക എന്നത് നല്ല കഥകളുടെ ലക്ഷണമാണ്. ഭാവാവിഷ്കാരം കൊണ്ടും , ശില്‍പഘടനകൊണ്ടും  തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയും എക്കാലത്തെയും മികച്ച കഥകളിൽ  ഒന്നാണ്, അരനൂറ്റാണ്ട് മുമ്പ് എഴുതപെട്ട ഈ കഥ  ഇന്നും നമുക്ക് എടുത്തുവായിക്കുമ്പോളും അങ്ങനെ തോന്നും. എക്കാലത്തെയും വരച്ചുകാട്ടാൻ ഈ കഥക്ക് ആകുന്നു. കുട്ടനാടൻ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത കഥകളെ സൃഷ്ടിച്ച തകഴിയുടെ ഈ കഥയിൽ  എഴുത്തുകാരന്റെ  ദലിത് വീക്ഷണവും നമുക്ക് വായിച്ചെടുക്കാം. രണ്ടു പ്രളയങ്ങൾ അടുത്തടുത്ത് അനുഭവിച്ച നമുക്കിന്ന് ഈ കഥയിലൂടെ കടന്നു പോകുമ്പോൾ അതിനോട് കൂടുതൽ ചേർന്നുനിൽക്കാൻ ആകുന്നു. *"നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല"* ഇങ്ങനെയാണ് കഥ ആരംഭിക്കുന്നത് ആദ്യ പാരഗ്രാഫിൽ നിന്നുതന്നെ  നമുക്ക് ആ ഗ്രാമത്തിന്റെ ചിത്രം നമുക്ക് കിട്ടുന്നു. വെള്ളം  കയറി വരുംതോറും ചേന്നപ്പറയന്റെ കുടിലും മുങ്ങിയപ്പോൾ പോകാദി തരമില്ല എന്നായി അകലെ കണ്ട വള്ളത്തെ  വിളിച്ചു കൂവി അതിലേക്ക് കിട്ടിയതൊക്കെ വലിച്ചുവരിയിട്ടു രക്ഷ തേടി പോകുമ്പോൾ തൻ്റെ എല്ലാമായ കൂട്ട് വളർത്തുനായ മാത്രം അവിടെ ഒറ്റപ്പെടുന്നു.

 വെള്ളപ്പൊക്കത്തിൽ എന്ന കഥ ഈ പട്ടിയിലൂടെയാണ് പറയുന്നത്. *"ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി കൂരയുടെ ഓല പൊളിച്ചു ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും, പെണ്ണാളിനെയും, പട്ടിയെയും, പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു."* ചേന്നൻ വള്ളത്തിൽ കയറി പോയതോടെ രക്ഷതേടാൻ കരയില്ലാതെ അറ്റമില്ലാത്ത വെള്ളത്തെ നോക്കി നിൽക്കുന്ന പട്ടിയെ നമുക്ക് സങ്കടത്തോടെയല്ലാതെ കാണാൻ സാധിക്കില്ല.

 *"പട്ടി മുകളെടുപ്പില്‍ തിരിച്ചുവന്നു. ചേന്നന്റെ വള്ളം അങ്ങകലെയായിക്കഴിഞ്ഞു; അതു പറന്നുപോകുന്നു. മരണവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി. നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകള്‍ പുറപ്പെടുവിച്ചു. ആരുണ്ടതു കേള്‍ക്കാന്‍! പുരയുടെ നാലു ചരുവുകളിലും അത് ഓടിനടന്നു; ചിലടമെല്ലാം മണപ്പിച്ചു; മോങ്ങി."* 
ഈ ജീവനു വേണ്ടിയുള്ള മോങ്ങൽ ഇന്നും നമ്മെ ചുറ്റിപിടിക്കുന്നു. രണ്ടു വെള്ളപ്പൊക്കങ്ങളിലും മനുഷ്യരെ പോലെ ഒന്നും ചെയ്യാനാവാതെ പിടയുന്ന ഒട്ടനവധി മിണ്ടാപ്രാണികളെ കണ്ടു ശീലിച്ച നമ്മളിൽ മനുഷ്യ വേദനയോളം സ്പർശിക്കാതെ പോകുന്നു എങ്കിലും തകഴി കതപറയുന്നത്  ഒരു മൃഗമായ പട്ടിയിലൂടെയാണ്. ഒരു ഗ്രാമത്തിന്റെ ജാതി വ്യവസ്ഥിതിയും, വിശപ്പും ജീവിതവും അതിലുപരി മനുഷ്യരല്ലാത്ത ഒരു ജീവിയുടെ തീവ്രമായ ജീവിതാനുഭവത്തെ വരച്ചുവെക്കുന്നു
*"മുകളെടുപ്പില്‍ കുത്തിയിരുന്ന് ആ ക്ഷുല്‍പീഡിതനായ മൃഗം, കാര്‍മേഘാവൃതമായ, അന്ധകാരഭീകരമായ, അന്തരീക്ഷത്തില്‍ നോക്കി മോങ്ങി. ആ നായയുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി. അനുകമ്പാതുരനായ വായുഭഗവാന്‍ അതിനേയും വഹിച്ചുകൊണ്ടു പാഞ്ഞു. വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കള്‍, അയ്യോ, പുരപുറത്തിരുന്നു പട്ടി മോങ്ങുന്നു എന്നു പറഞ്ഞു കാണും. കടല്‍പ്പുറത്ത് അതിന്റെ യജമാനന്‍ ഇപ്പോള്‍ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോള്‍ ഇന്നും ഒരുരുളച്ചോറ് അവന്‍ അതിന് ഉരുട്ടുമായിരിക്കും"* തൻ്റെ യജമാനൻ ഇനി തിരിച്ചുവരുമോ തന്നെ രക്ഷിക്കുമോ എന്ന ശബ്ദം ശക്തിയില്ലാത്ത മോങ്ങലായി അന്തരീക്ഷത്തിൽ പരന്നു.  കഥ നമ്മെ വല്ലാതെ നോവിച്ചുകൊണ്ടാണ് നമ്മെ കൊണ്ടുപോകുക. പട്ടി അതിനകം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥകൾ അവതരിപ്പിക്കാൻ തകഴി ഭാഷയിൽ കാണിച്ചിട്ടുള്ള വിരുത് നമ്മെ അത്ഭുതപ്പെടുത്തും

 *"അല്പസമയം കഴിഞ്ഞപ്പോള്‍ ആ കുടില്‍ നിലത്തുവീണു; വെള്ളത്തിലാണ്ടു. അനന്തമായ ആ ജലപ്പരപ്പില്‍ ഒന്നും ഉയര്‍ന്നുകാണ്മാനില്ല. യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവന്‍ പോയി. അവനുവേണ്ടിയെന്നോണം ആ കുടില്‍ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയര്‍ന്നുനിന്നു. അതു താണു, പൂര്‍ണ്ണമായി ജലത്തില്‍ താണു."* വെള്ളപ്പൊക്കത്തിൽ എന്ന കഥ വായിച്ചു തീരുമ്പോൾ ഉള്ളിൽ എന്നും മോങ്ങി മോങ്ങി ആ പട്ടി നമ്മെ പിന്തുടരും.

 'സമുദായവും  വർഗ്ഗവും വെള്ളപ്പൊക്കത്തിൽ എന്ന കഥയിലെ മൃഗവൽക്കരണം' എന്ന കെ.കെകൊച്ചിന്റെ പഠനം കഥയിലെ ജാതിവ്യവസ്ഥയെ കൃത്യമായി ചൂണ്ടികാണിക്കുന്നു. ‘മനുഷ്യനേക്കാള്‍ മനുഷ്യത്വം’  എന്നാണ് കഥയിലെ   പട്ടിയെ പറ്റി ഡോ. അയ്യപ്പപ്പണിക്കര്‍ പറഞ്ഞത്, “സമൂഹത്തിലെ ഭ്രഷ്ടരായവരുടെ പ്രതീകമാണ് വെള്ളപ്പൊക്കത്തിലെ പട്ടി” എന്ന് ഡോ. സുകുമാര്‍ അഴീക്കോടും പറയുന്നു.  മുങ്ങിക്കൊണ്ടിരുക്കുന്ന ഒരു നാടിൻറെ വേദന പേറുന്ന തകഴിയുടെ ഈ കഥ എന്നും മാഞ്ഞു പോകാതെ  മലയാളത്തിൽ നിറഞ്ഞു നിൽക്കും.

കവിത: മണ്ണും വീടും


രു വീടുണ്ടാക്കാൻ ആഗ്രഹിച്ചു.
മക്കളൊക്കെ കൊതി പറഞ്ഞപ്പോൾ, 
ഭാര്യ പരിതപിച്ചപ്പോൾ, 
നാട്ടുകാർ കുറ്റം പറഞ്ഞപ്പോൾ,
വീടുകൾ കാണുമ്പോൾ 
ആഗ്രഹിച്ചു പോയതാണ്, 

മലയിലേക്ക് കയറി നോക്കി 
വിങ്ങിവീർത്ത മുഖങ്ങൾ 
കണ്ടു, 
ആഴമുള്ള കിണറുകളെ പോലെ- 
ഓരോ കണ്ണുകളും, 
വാക്കുകൾ വറ്റിയ നാക്കുകൾ. 
മണ്ണും ആകാശവും അവർക്കിന്നില്ല. 

താഴെയിറങ്ങിയപ്പോൾ 
പേമാരിയിൽ കുതിർന്ന, 
മണ്ണിൽ കുഴഞ്ഞു പോയ ദേഹങ്ങൾ, 
കഴുകിക്കഴുകി നിറയെ 
ചളിയായ വീടുകൾ, 

മഴയും മലയും  വിളിക്കാതെ വന്ന 
അതിഥിയായപ്പോൾ 
പോയതത്രയും.   
ആഗ്രഹിച്ചു വെച്ച വീടുകൾ.

മകളുടെ, 
ഭാര്യയുടെ, 
നാട്ടുകാരുടെ 
പരാതികൾ തീർക്കാൻ 
വീട് വെച്ചേ തീരൂ...

കാറ്റും മഴയും മലയും 
ഇങ്ങനെ കോപിച്ചു തുടങ്ങിയാൽ 
ഞാനെങ്ങനെ വീട് വെക്കും 

എനിക്കിപ്പഴും എൻ്റെ കാര്യമേയുള്ളൂ, 
നിന്നെക്കുറിച്ച് ഒരിക്കൽ പോലും 
ചിന്തിച്ചില്ലല്ലോ?

Published Gulf  Siraj Daily 08-sep-2019 Sunday Supliment


Tuesday 20 August 2019

ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്നെടുത്ത മാനവികത കഥകളിൽ

വായനാനുഭവം

മനുഷ്യമഹത്വം പ്രമേയമാക്കി ഒട്ടേറെ കഥകൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. മാനവികതയുടെ അക്ഷരവിളക്കായി ആ കഥകൾ ഇന്നും ലോകത്തിനു വെളിച്ചം നൽകുന്നുണ്ട്. ലോകോത്തര കഥകളുടെ പട്ടിക എടുത്താൽ അത്ര പെട്ടെന്നൊന്നും ആ പുഴ നീന്തി കടക്കാൻ ആകില്ല അത്രയും വിശാലമായി കിടക്കുന്ന ഒന്നാണ് കഥാപ്രപഞ്ചം. ഈ വിഷയം അടിസ്ഥമാക്കി ക്ലാസിക്ക് ബുക്ക് ട്രസ്റ്റ്  എം പി മുഹമ്മദ് എഡിറ്റർ ആയി 1984ൽ ഇറക്കിയ *ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്* എന്ന പുസ്തകത്തിൽ രണ്ടു ഇന്ത്യൻ കഥകൾ അതിൽ ഒന്ന് മലയാളത്തിൽ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെയും  അടക്കം 8 കഥകളാണ് ഉള്ളത്.

ജർമനിയിൽ നിന്നുള്ള കാസ്മിർ എഡ്‌സ്മിത്ത്ന്റെ *കുഷ്ഠരോഗികളുടെ കാട്*, 
അമേരിക്കയിലെ ലോകപ്രശസ്ത എഴുത്തുകാരൻ ഒ.ഹെൻറിയുടെ *എന്തും ചെയ്യാൻ മടിയ്ക്കാത്ത രണ്ടുപേർ*
ഫ്രാൻസിൽ നിന്നുള്ള ഫ്രാൻസ്വ കോപ്പേയുടെ *കാണാതായ കുട്ടി*
 ബ്രിട്ടനിൽ നിന്നുള്ള കാതറിൻ മാൻസ് ഫീൽഡിന്റെ *ഒരു കപ്പ് ചായ*
ജപ്പാനിൽ നിന്നുള്ള റിയുനോസുകെ അകുതഗാവായുടെ  *ഒരു കാട്ടിൽ*
ഇന്ത്യൻ എഴുത്തുകാരിൽ പ്രശസ്തനായ കെ.എ. അബ്ബാസിന്റെ *പടച്ചവനൊരു കത്ത്* 
നമ്മുടെ ബേപ്പൂർ സുൽത്താന്റെ *ഇതാ ഒരു മനുഷ്യൻ* 
ഉക്രൈനിൽ നിന്നുള്ള മിഖായ്ലോ കോട്സുബുൻസ്കിയുടെ ഈ പുസ്തകത്തിന്റെ ശീര്ഷകമായ *ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്*  എന്നീ എട്ടു കഥകളുടെ സമാഹാരാണ് ഇത്.

ജർമനിയിൽ നിന്നുള്ള കാസ്മിർ എഡ്‌സ്മിത്ത്ന്റെ *കുഷ്ഠരോഗികളുടെ കാട്* എന്ന കഥയുടെ കാലഘട്ടം പ്രസക്തമാണ് കുഷ്ഠം എന്ന അസുഖം തന്നെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയ ആധുനിക കാലത്താണ് നമ്മൾ ഇപ്പോൾ ഈ കഥ വായിക്കുന്നത് എന്ന പ്രത്യേകത ഉണ്ട്. ജഹാൻ ബോഡൽ എന്ന മനുഷ്യന്റെ ക്രൂരമായ ഒരു വിനോദം കുഷ്ഠരോഗികളെ പീഡിപ്പിക്കുന്ന എന്നതാണ് മാത്രമല്ല അങ്ങനെ പീഡിപ്പിച്ചവർക്ക് നല്ല സമ്മാനവും അയാൾ നൽകിയിരുന്നു ഇത്തരം സാഡിസ്റ്റായ ഒരു മനുഷ്യന്റെ ഉള്ളിൽ ഉണ്ടാകുന്ന രൂപാന്തരമാണ് ഈ കഥ. ബിയാട്രീസ് എന്ന  അടിമപ്പെണ്ണിലെ   അയാൾ വാങ്ങുകയും അവളിൽ അയാൾക്ക് അനുരാഗം കിളിർക്കുന്നു. പിന്നീട അയാളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. അയാളിലും കുഷ്ഠരോഗം ഉണ്ടാകുന്നതോടെ ആയാളും കുഷ്ഠരോഗികളുടെ കാട്ടിലേക്ക് പോകുന്നു ഒപ്പം ബിയാട്രീസും പോകാൻ വാശി പിടിക്കുന്നു മനുഷ്യരിൽ വരുന്ന മാറ്റം ആണ് കഥ. മുമ്പെന്താണോ അദ്ദേഹം നിഷേധിച്ചിരുന്നത് അതെല്ലാം സ്വീകരിക്കുകയാണ്. 

ഒ.ഹെന്റിയെ ഒരു പരിചയപെടുത്തലിന്റെ ആവശ്യമില്ല. വളരെ ലളിതായി കഥ പറഞ്ഞു പോകുകയും അവസാനത്തിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്ന കഥകളാണ് അദ്ദേഹത്തിന്റേത്.ഒ. ഹെൻറിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ' എന്ന വളരെ സരസമായി പറയുന്ന കഥയുടെ സവിശേഷമായ ഈ രീതി പഠനമർഹിക്കുന്ന ഒന്നാണ്. ലോകാതെലയുടത്തും സ്വാധീനം ചെലുത്തിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഒ.ഹെൻറി. അലസരും മോശം സ്വാഭാവക്കാരുമായ രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങൾ വഴി ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് കഥയിലെ ട്വിസ്റ്റ്. കഥ വായിക്കുക മാത്രമാണ് ഹെൻറിയുടെ കഥകളെ അറിയാൻ ഉള്ള ഏറ്റവും എളുപ്പ മാർഗ്ഗം. 

ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാൻസ്വാ കോപ്പേയുടെ കാണാതായ കുട്ടി എന്ന കഥയാണ് മൂന്നാമത്തേത്. ഏറെ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഇത്.  1800റുകളുടെ മധ്യത്തിൽ ജനിച്ച ഇദ്ദേഹം എഴുതിയ കഥകളിൽ അക്കാലത്തു തന്നെ കറുത്ത ഹാസ്യത്തിന്റെ വേരുകൾ കാണാം, പണക്കാരനായ ഗോഡ് ഫ്രോയിയിടെ റാവുൾ എന്ന  മകനെ കാണാതാകുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളും ആണ് കഥ. ഗോഡ്‌ഫ്രോയിയുടെ കടുപിടുത്തവും കണിശവുമായ സ്വഭാവ രീതിയിൽനിന്നും താൻ നിസ്സാരരെന്ന് കരുതുന്നവർ വഴി ഉണ്ടാകുന്ന മാറ്റം ആണ് കഥ. പിയറോണി എന്ന സാധാരണക്കാരനിൽ നിന്നും അദ്ദേഹം പഠിക്കുന്ന പാഠങ്ങൾ വളരെ വലുതാണ്. കാണാതായ തന്റെ മകനെ തന്റെ കൈകളിൽ തന്നെ 
തിരിച്ചെത്താൻ കാരണമായതിനു പ്രതിഫലം നൽകുമ്പോൾ അയാൾ പറയുന്ന വാക്കുകൾ പ്രസക്തമാണ് 
"അരുത് സാർ അരുത്. ഞങ്ങളീ ചെയ്തതൊക്കെ ആരായാലും ചെയ്യും. എനിക്കൊരു പ്രതിഫലവും തരരുത്. ഞാൻ വാങ്ങിക്കില്ല. താങ്കൾക്കതിൽ വിഷമം തോന്നരുത്. ഞാൻ ധനികനായിട്ടല്ല. ഒരു പഴയ പട്ടാളക്കാരന്റെ അഭിമാനം എന്ന് വേണമെങ്കിൽ പറയാം. വിശിഷ്ടസേവനത്തിനുള്ള മെഡൽ നേടിയവനാണ് ഞാൻ.. പിന്നെ-സാർ, അദ്ധ്വാനിക്കാതെ കിട്ടുന്ന ആഹാരം കഴിക്കില്ലെന്നതും എന്റെ ഒരു നിര്ബന്ധമാണ്"  വൈകാരികത  തലങ്ങൾ അത്ര ഭംഗിയായാണ് കഥയിൽ ലയിപ്പിച്ചിരിക്കുന്നത്. 

കാതറീൻ മാൻ ഫീൽഡിന്റെ കഥകളെ സൈക്കോളജിക്കൽ റിയലിസം എന്ന സങ്കേതത്തിൽ ഉൾപ്പെടുത്താം   മാനസിക വ്യാപാരങ്ങൾ ആണ് കഥയിലൂടെ പറയാതെ പറയുന്ന പലതും.  ഒരു കപ്പ് ചായ എന്ന കഥയും മുൻ കഥപോലെ  ഒരു സമ്പന്നരുടെ ജീവിത്തിലൂടെ പറയുന്ന കഥയാണ്. 

ജപ്പാനിൽ നിന്നുള്ള റിയുനോസുകെ അകുതഗാവയുടെ പ്രശസ്തമായ കഥയാണ്  In a Grove - ഒരു കാട്ടിൽ*

പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം, 
എഴുത്തുകാനായ റിയുനോസുകെ അകുതഗാവയും മുപ്പത്തിയഞ്ചാം വയസിൽ സ്വയം ജീവിനൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാട്ടിൽ എന്ന ഈ കഥ വായിക്കുന്നതിനു മുമ്പ് തന്നെ ഈ കഥയെ ആധാരമാക്കി അകിര കുറോസോവ സംവിധാനം ചെയ്ത ക്ലാസിക്ക് സിനിമ *റാഷമോണ്* കണ്ടിരുന്നു. ഒരു സംഭവം തന്നെ പങ്കാളികളായ മൂന്നു പേരുടെ കാഴ്‌ചപ്പാടിൽ വ്യത്യസ്തമായി മാറുന്ന കഥ. നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കുമെന്നും ഒക്കെയുള്ള അവസ്‌ഥ. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ് സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്.
 പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു.
സഞ്ചാരിയായ ബുദ്ധ സന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തെ കുറിച്ചും സാഹചര്യങ്ങളും സന്യാസിയുടെ ഊഹങ്ങളും ആണ് കമ്മീഷണറുമായി  പങ്കുവെച്ചു
സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം മേലധികരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം.

പോലീസുകാരൻ  കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ. "കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ് സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ ഉള്ള വാദം. 
എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം.
എന്നാൽ തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ അവസാനിക്കും എന്നു കരുതിയാൽ തെറ്റി തീർത്തും വ്യത്യസ്തമായ മോഴിയുമായി ഷിമീഡു ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീയുടെ മൊഴി. പിന്നീട് കഥ അസാധാരണമായ അവസ്തയിലേക്ക് പോകുന്നു. കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി ആയതോടെ കഥ മറ്റൊരു തലത്തിൽ എത്തുന്നു. റാഷമോണെന്ന ക്ലാസിക്ക് സിനിമ കണ്ടവർ ഈ കഥ വായിക്കണം. നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചു എഴുതിയ കഥ ലോകത്തെ വിശ്വാത്തര കഥകളിൽ ഒന്നാണ്. എം ടി വാസുദേവൻ നായർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും ഉള്ള ഖോജാ അഹമ്മദ് അബ്ബാസ് എന്ന കെ.എ അബ്ബാസിന്റെ പടച്ചവനൊരു കത്ത് എന്ന കഥ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തോട് വളരെ അടുത്തു നിൽക്കുന്നു. സാമൂഹിക സാസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നു പ്രവർത്തിക്കുന്ന ഒരാളുടെ  സ്വാഭാവ സവിശേഷതകളിലൂടെ കടന്നുപോകുന്ന ഈ കഥ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ജാതി മത വർഗീയതയെ കൂടി ചേർത്ത് യാഥാർഥ്യങ്ങളിലേക്ക് കഥ ഇറങ്ങി ചെല്ലുമ്പോൾ കഥ സമകാലികമാകുന്നു.





വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതാ ഒരു മനുഷ്യൻ എന്ന കഥയെ പറ്റി ഒരു പരിച്ചപ്പെടുത്തലിന്റെ ആവശ്യം ഇല്ല. ഏതൊരു മനുഷ്യനിലും നന്മയുണ്ടെന്നും എത്ര ദ്രോഹങ്ങൾ ചെയ്യുന്ന ആളാണ് എങ്കിലും ഒരു മനുഷ്യന്റെ ദയനീയാവസ്ഥകണ്ണിൽ തടഞ്ഞാൽ അതിൽ അയാൾ തന്റെ അവസ്‌ഥയാണ്‌ എന്ന് കൂട്ടി ചേർത്ത് അത് തന്റേതാക്കി എടുക്കുന്നവൻ ആരാണോ അവനാണ് മനുഷ്യൻ എന്ന ഭൗതിക സത്യം ഒരു കളളനിലൂടെ വളരെ ലളിതമായി പറയുന്ന ഈ കഥ മാനവികതയുടെ സ്രേഷ്ടതയാണ് കാണിക്കുന്നത്. ബേപ്പൂർ സുൽത്താൻ തന്റെ ശൈലിയിൽ അത് പഠയുമ്പോൾ കഥ ലോകോത്തര നിലവാരത്തിൽ എത്തുന്നു.

ഉക്രേനിയൻ എഴുത്തുകാരൻ മിഖയലോ കൊട്സുബിൻസ്കിയുടെ കഥയായ 'ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്' ആണ് ഇതേ പേരിലുള്ള ഈ പുസ്തകത്തിലെ അവസാന കഥ 
ഈ എഴുത്തുകാരൻ അത്ര പരിചിതനാകാൻ വഴിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്  എന്ന കഥ വിവർത്തനം ചെയ്തിരിക്കുന്നത് എൻപി മുഹമ്മദാണ്. എംടി വാസുദേവൻനായർ ഈ കഥ കണ്ടെത്തി എൻപി മുഹമ്മദിന് നൽകിയതിനെ പറ്റി ആമുഖത്തിൽ എൻപി ഇങ്ങനെ പറയുന്നു. *"അദ്ദേഹത്തിന്റെ 'ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്' എന്ന കഥയെ കുറിച്ച് ഒരിക്കൽ എംടി വാചാലനായി എന്നോട് സംസാരിക്കുന്നു. ഞാനത് കേട്ട് കോരിത്തരിച്ചിരിക്കുന്നു. ഒരു മായാജാലക്കാരന്റെ പൈക്കൂറയിൽ നിന്നെന്നപോലെ എംടി ആ കഥാസമാഹാരം പുറത്തേക്കെടുത്ത് എനിക്ക് തരുന്നു."* കാലപ്പഴക്കം കഥയെയോ കഥാ സന്ദര്ഭത്തെയോ ബുദ്ധിമുടിക്കുന്നില്ല എന്നു മാത്രമല്ല ഇന്നിനോട് കൂട്ടിക്കെട്ടി വായിക്കാനും ആകുന്നു എന്നതാണ്.  പരിചിതമായ ഒരു വിഷയത്തെ പ്രമേയമാക്കി അതിന്റെ ആഴങ്ങളിൽ അത്ര പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നു.
വിശപ്പ് ദാരിദ്ര്യം ഒക്കെയാണ് പ്രധാന വിഷയം. ദാരിദ്ര്യം മൂലം അമ്മൂമ്മയെ കാട്ടിൽ തള്ളാൻ അമ്മൂമ്മ തന്നെ നിർദേശം നൽകുകയും കൊച്ചുമകൻ അനുസരിച്ചു പ്രവർത്തിക്കുകയും ആണ് കഥ. എല്ലാവരെയും മരണം കൊണ്ടുപോയിട്ടും തന്നെ കൊണ്ടുപോയില്ലല്ലോ എന്ന് അമ്മൂമ്മ വിലപിക്കുന്നുണ്ട്
*"ഓ എന്റെ മരണമേ. നീ എവിടെ പോയീ??"* ചെറുമകനും ഭാര്യയും ഒക്കെ ഈ പറച്ചിലിൽ അസ്വാസ്ഥരാകുന്നുണ്ട്. പക്ഷെ അവരിത് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു... കഥയുടെ ക്ളൈമാക്‌സ് അത്യന്തം വൈകാരികമാണ്... ലോകത്തെ മികച്ച കഥകളിൽ ഒന്നാണിത്...

മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടു എഴുത്തുകാരും കേരളത്തിലെ ഏറ്റവും നല്ല രണ്ടു വായനക്കാരുമായ
-----------------------------------------------------------------------
കണ്ണാടി മാഗസിനിൽ വന്നു 

മനുഷ്യത്വത്തിൻ്റെ ഓട്ടമത്സരത്തിലാണ് ഞാൻ

അനുഭവം

ഞാനൊരു ഓട്ടമത്സരത്തിൽ ആണ്, 
പക്ഷെ ഈ മത്സരത്തിൽ എനിക്ക് തോൽക്കാനാണ് ഇഷ്ടം. മത്സരത്തിൽ നോക്കുമ്പോൾ ഹുസ്സൈൻ ബോൾട്ട് ആണ് മുന്നിൽ അയാളുടെ യഥാർത്ഥ പേര് നൗഷാദ്, അദ്ദേഹവുമായി എങ്ങനെ ഓടിയെത്താനാണ്, പിന്നെയതാ ആന്റോ ചേട്ടൻ, തോളിൽ പഴക്കുല തൂക്കി അശോകേട്ടൻ. എന്നും ഓട്ടമത്സരത്തിൽ എന്നെ തോൽപ്പിക്കാറുള്ള നർഗീസ് ബീഗം, ഒരു ബറ്റാലിയനുമായി അതാ മൊയ്ദുപ്പ മാഷ്. അനീഷ്, അജയ്, പിറന്നാൾ മരച്ചോട്ടിൽ നിന്നും രഞ്ജിനി........ നോക്കുമ്പോൾ മുന്നിൽ കുറെ പച്ചമനുഷ്യരുടെ ആൾക്കൂട്ടം ഇവരോട് എങ്ങനെ ഓടിജയിക്കാനാണ് അതുമാത്രമല്ല ഇവരോട് തോല്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖമുണ്ട്, അർഹരായവരുടെ വിജയമാണ്  പരാജിതനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക.. 
ഇപ്പോൾ ഇവരൊക്കെ നിലമ്പൂരും വയനാട്ടിലും ഓടിക്കൊണ്ടിരിക്കുന്നു. അവിടുത്തെ ജീവിതം വഴി മുട്ടിയ മനുഷ്യരുടെ കൈ കോർത്ത് പിടിച്ചു ഫിനിഷിങ് പോയന്റിൽ എത്താൻ. അതെ ഇത് മനുഷ്യർക്കായുള്ള ഓട്ടമാണ്, തോറ്റുപോകാത്ത കേരളത്തിനു വേണ്ടി... നമ്മളെങ്ങനെ തോൽക്കും, ആരാധനാലയമായ പള്ളി  മോർച്ചറിയാക്കാനും അവിടെ മൃതദേഹങ്ങൾ വെക്കാനും  തയ്യാറുള്ള ഒരു ജനത, പെരുന്നാൾ ജുമുഅഃ നടത്തേണ്ട പള്ളി തകർന്നപ്പോൾ ശ്രീ നാരായണ മന്ദിരത്തിൽ സ്ഥലം വിട്ടുകൊടുത്തവർ,  തെരുവ് കച്ചവടക്കാരൻ കുന്നോളം സാധനങ്ങൾ സൗജന്യമായി  നൽകുന്ന ജനത, കാറ്റെടുത്ത് കാർഷിക വിഭവങ്ങളിൽ വിൽക്കാനായി ബാക്കി വെച്ച മുഴുവൻ പച്ചക്കറിയും എടുത്ത് കൊടുത്ത കർഷകൻ, കട മുഴുവൻ നൽകിയ കച്ചവടക്കാരൻ... മുന്നിലുള്ള റോഡിലൂടെ ശവം കൊണ്ടുപോയാൽ ആരാധാനാലയത്തിന്റെ പരിശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞു ഒരു കലാകാരന്റെ  ശവം കൊണ്ടുപോകുന്നത് തിരിച്ചു വിട്ട കേരളത്തിൽ ഇങ്ങനെ കേൾക്കുമ്പോൾ മനുഷ്യത്വത്തിന്റെ പ്രകാശം നിറയുകയാണ്, വർഗീയതയുടെ ഇരുട്ടിനെ അകറ്റാൻ ഈ ജനതയ്ക്ക് ആകും എന്നുറപ്പുണ്ട്, അത് കൊണ്ട് തന്നെ എല്ലാവർക്കും  എന്നെ തോല്പിക്കുന്നവർ ആകട്ടെ, ഞാനൊരു മരുഭൂമിയിൽ നിന്നാണ് ഓടുന്നത് ചുട്ടുപഴുത്ത മണലിൽ നിന്നും എന്നാലും ഇവരോടൊപ്പം തോല്കക്കാനാണ് എങ്കിലും ഓടിക്കൊണ്ടിരിക്കും, പിറന്നാൾ മരച്ചോട്ടിൽ നിന്നാണ് എന്റെ സ്റ്റാർട്ടിങ് പോയന്റ് ഇപ്പോൾ നട്ട ഒരു ചെടിയാണ്  രണ്ടിലകളെ ഉള്ളൂ മേല്പറഞ്ഞവർ മഹാ വൃക്ഷങ്ങളാണ് അത്രേം ശിഖരങ്ങളും ഇലകളും00 പൂക്കളയും ഫലങ്ങളും ഉണ്ടാവണം എങ്കിൽ ഇനിയും എത്രയോ വളരണം. 
ഓട്ട  മത്സരം ഇനിയും നടക്കട്ടെ, എല്ലാവരും തോല്പിച്ച് ഓടട്ടെ എന്നാലും കഴിയുന്ന പോലെ ഓടിക്കൊണ്ടിരിക്കും, 
മുന്നിലെ നന്മകളെ പിന്തുടർന്ന്... തോൽക്കാത്ത കേരളത്തിന് വേണ്ടി ആരെങ്കിലും തോൽപിക്കാൻ ഒരുങ്ങിയാൽ ഇതാ മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ ഒറ്റക്കെട്ടായ ഒരു ജനതയായി ഞങ്ങൾ തോല്പിക്കാനാവാത്ത ഹുസ്സൈൻ ബോൾട്ട്മാരായി ഒറ്റ ടീമായി ഞങ്ങൾ ഓടിവരുന്നു. 
ഓട്ടം തടസടപെടുത്തി ഈ ഒത്തൊരുമയെ തകർക്കാൻ ഒരുങ്ങുന്ന ഒരു കൂട്ടരുണ്ട്, അവർക്ക് മനുഷ്യരെ വിഭജിക്കാൻ പല വഴികളുണ്ട്, ഭക്ഷണം പോകും അവർക്ക് വർഗീയതയുടെ വജ്രായുധമാണ്. മൃതദേഹം ആധനലത്തിന് മുണമിലൂടെ പോയാൽ ആശുദ്ധമാകും എന്നു പറഞ്ഞത്, അവർ തന്നെയാണ് ഗാന്ധിജിയെ കൊന്നതും. എന്നാൽ  നിങ്ങൾക്ക് ഞങ്ങൾക്ക് മുന്നിലെത്താൻ ആകില്ല ആകാൻ ഞങ്ങൾ സമ്മതിക്കില്ല. അതാണ് കേരളം. മഹാ പ്രളയത്തെ അതിജീവിക്കാൻ കഴിഞ്ഞവർക്ക് ഈ ഓടയിലെ ഒഴുക്ക് ഒരു തടസ്സമേ അല്ല. നിങ്ങൾ ആ ഓടയിൽ തന്നെ ആയിരിക്കും തുടക്കവും ഒടുക്കവും അവിടെ തന്നെ.  ഒരിക്കലും ജീവിതത്തിന്റെ സുഗന്ധം നുകരാൻ നിങ്ങൾക്കാവില്ല, കാരണം ഇവിടെ ഞങ്ങൾ വിരിയുന്നത് മനുഷ്യത്വത്തിന്റെ പൂക്കളുടെ സുഗന്ധമാണ്, നിങ്ങളിൽ നിന്നും ചോർന്നുപോയതും അതാണ്. 
തോൽക്കാനിഷ്ടമില്ലാത്ത ഒരു യുവ സമൂഹം ഇവിടെ വളരുന്നുണ്ട് അവർക്ക് മുന്നിൽ ഉള്ളത്  ആഗോളഇടങ്ങൾ ആണ്, അത് ഇടുങ്ങിയ ഇടവഴികൾ അല്ല, വിരലമർത്തി അവർ മനുഷ്യത്വത്തെ തൊട്ടു തലോടുന്നു, ഒരാഴ്ചയായി അവർ പലരും ഉറക്കമില്ലാതെ തെരുവിലാണ്, മുട്ടോളം ചെളിയിൽ നിന്ന് അത് വാരിയെടുത്ത് കളയുന്നു, ജീവിതം വഴിമുട്ടി എന്ന് കരുതുന്നവരെ കരുണയോടെ നോക്കി നിങ്ങൾക്കിതാ ഞങ്ങൾ വഴിവെട്ടിത്തരുന്നു എന്ന് കാണിച്ചു കൊടുക്കുന്നു, നേരിട്ടെത്താൻ കഴിയാത്തവർ  ആഗോള തലത്തിൽ അതിനു സാദ്ധ്യതകൾ  തെരയുന്നു,  സോഷ്യൽ മീഡിയ അതിന്റെ ഏറ്റവും പോസറ്റിവ് ആയ ഇടപെടലിന്റെ തലമാണ് എന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്നു. 
പാതി വെളളത്തിൽ വഴിയറിയാതെ കുടുങ്ങിയ ആംബുലൻസിന് ദിശ തെറ്റാതിരിക്കാൻ അരക്കൊപ്പം വെള്ളത്തിലൂടെ ഓടുന്നത് പത്തു വയസോളം പ്രായമുള്ള കുട്ടിയാണ് നിങ്ങൾക്ക് ഇവരെയൊക്കെയാണ് ഓടി തോല്പിക്കേണ്ടത്.  തോൽവിയുടെ സുഖം അനുഭവിക്കുന്നത് ഇവരൊക്കെ ഓടി ജയിക്കുന്ന സന്തോഷത്തിൽ ആണെങ്കിൽ നിങ്ങൾക്ക് മത്സരിക്കാൻ പോലും ആവാതെ  തോൽക്കുന്നത് മനുഷ്യത്വത്തോട് ആണ്. ഞങ്ങൾ മനുഷ്യന്മാർ ഓടുകയാണ്, നിങ്ങൾക്ക് ഇടമില്ലാത്ത, ഒരു സാധ്യതയും ഇല്ലാത്ത ട്രാക്കിലൂടെ. ഞങ്ങളിലെ ഏറ്റവും പിന്നിലുള്ള ആളെ പോലും കാണാനാകാത്ത അത്രയും വ്യത്യാസത്തിൽ ആണ് ഞങ്ങളും നിങ്ങളും.  നന്മ നിങ്ങളിൽ അവശേഷിക്കുന്നു എങ്കിൽ ഞങ്ങളോടൊപ്പം ഓടിത്തുടങ്ങുക ഞാൻ ഒരു കൈ നീട്ടാം ഹുസ്സൈൻ ബോൾട്ടുമാരോടൊപ്പമാണ്  ഓടാൻ ഉള്ളതെന്ന് ഓർക്കുക,  ഉണ്ടെങ്കിൽ പോരൂ ഈ തോൽവിക്കും ഒരു സുഖവും ആശ്വാസവും ഉണ്ടാകും. ട്രാക്കിലാതെ അലയുന്നതിനേക്കാൾ നല്ലതാണ്. നന്മയാണ് മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ഗുണം അത് തിരിച്ചറിയുക, അത്രേ വേണ്ടൂ. വിഷ ചിന്തകൾ താനേ ഇല്ലാതായിക്കോളും. അങ്ങനെ സംഭവിക്കട്ടെ, പ്രതീക്ഷയോടെ കേരളത്തെ ജയിപ്പിക്കാം

Wednesday 7 August 2019

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും



(ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ എന്ന നോവലിന്റെ വായനാനുഭവം)

മലയാളിയുടെ ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് നടത്തിയ ഈ പ്രയാണം ജീവിതം കൂടുതൽ മെച്ചപ്പെട്ടരീതിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു, അതുകൊണ്ടു തന്നെ ഇവരെ എല്ലാം സ്വദേശസമ്പദ് വ്യവസ്ഥയുടെ അഭയാർത്ഥികൾ എന്നു വിളിക്കാം. അത്തരം പ്രവാസത്തിന്റെ അഭയാർഥികൾ ഇന്ന് കേരളത്തിൽ സാമൂഹികമായും സാമ്പത്തികമായും ഒട്ടേറെ മാറ്റങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രവാസമാണ് ഗൾഫ് മേഖലയിലേക്ക് അറുപത്‌കളിൽ തുടങ്ങി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ത്യാഗോജ്ജലമായ ഈ  ജീവിതം നമ്മുടെ സാഹിത്യത്തിൽ വളരെ വിരളമായെ സപർശിച്ചിട്ടുള്ളൂ, ഏറ്റവും അടിസ്ഥാന വിഭാഗത്തിൽ പെട്ടവരുടെ ജീവിതം ആടുജീവിതത്തിൽ നജീബിലൂടെ ബെന്യാമിൻ വരച്ചുവെച്ചു. എന്നാൽ. മധ്യവർഗ്ഗത്തിൽ പെട്ടവരുടെ ജീവിതം എവിടെയും സ്പര്ശിക്കാതെ പോകുന്നു. അത്തരം ജീവിത പരിസരത്തെ സാഹിത്യത്തിലേക്ക്  പറിച്ചു നടുമ്പോൾ ഉണ്ടായേക്കാവുന്ന പരിമിതി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവിത പശ്ചാതലത്തെയാണ്  കൊണ്ടുവരുന്നത് എന്നതാണ്. അത് മനസിലാക്കിപ്പിക്കുവാൻ  ബുദ്ധിമുട്ടേറിയതാണ്. ബഷീർ മേച്ചേരി തന്റെ നദിയുടെ അടയാളങ്ങൾ എന്ന നോവലിലൂടെ പറയുന്നതും ഇത്തരം ജീവിതത്തെയാണ്.

മരുഭൂമിയുടെ മുരൾച്ച കേൾക്കാത്തവർ ഉണ്ടാകുമോ? ചിലർക്കത് മനസിലായെന്ന് വരില്ല അതൊരു അകൽച്ചയാണ് തൊട്ടടുത്ത് ഉണ്ടായിട്ടും മനസിലാക്കാൻ ആകാത്ത വിധം ഒരു അകൽച്ച. പ്രവാസമെന്നോ ദേശങ്ങൾ താണ്ടിയുള്ള ജീവിതമെന്നോ ഒക്കെ വിളിക്കാവുന്ന ഈ അവസ്ഥയുടെ നേർചിത്രമാണ് ബഷീർ മേച്ചേരിയുടെ നദികളുടെ അടയാളങ്ങൾ എന്ന നോവൽ. സൂരജ് എന്ന കഥാപാത്രത്തിലൂടെ പ്രവാസ ജീവിതത്തിന്റെ വരൾച്ചയും ആർദ്രതയും നമുക്കീ നോവലിൽ കാണാം. ഇത്തരത്തിൽ ഒട്ടനവധി പേരുടെ  ഒരു പ്രതിനിധിയാണ് സൂരജ് എന്ന ഈ കഥാപാത്രം. ആത്മാംശത്തെ ഉൾച്ചേർത്തു രചിച്ച ഈ നോവലിൽ ജീവിതത്തിന്റെ നോവുകൾ കൃത്യമായി വരച്ചിടുന്നു. അതിനൊരു യൂണിവേഴ്‌സൽ മാനവും ഉണ്ട്. നൂറ്റി അമ്പതിലധികം രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങൾ അവരുടെ ഉള്ളിലെ സംഘർഷങ്ങലെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ അനുഭവിപ്പിക്കുന്നുണ്ട്. മലയാളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പല കഥാപാത്രങ്ങളും നോവലിൽ ഇടക്കിടക്ക് കയറിവന്നു നമ്മുടെ നെഞ്ചിലേക്ക് കയറിപോകുന്നു. സൂരജിന്റെ ജീവിതത്തിലൂടെ ഒരു ഭൂമിക തീർക്കുകയും അതിലേക്ക് ഓരോ കഥാപാത്രങ്ങളും കയറിയിറങ്ങിപോകുന്ന തരത്തിൽ ഒരു യാത്രാനുഭവം പോലെ
തോന്നിപ്പിക്കും. പ്രവാസം തന്നെ അത്തരത്തിൽ ഒരു ബസ് യാത്രയാണല്ലോ, ഒരു ദീര്ഘയാത്ര. 'ഈ മരുഭൂമിയിൽ എളുപ്പമല്ല ജീവിതം' എന്ന് നോവലിൽ തന്നെ ഒരിടത്ത് പറയുന്നുണ്ട്. എന്നാൽ ഈ പ്രയാസങ്ങൾ ഈ ജീവിതം അനുഭവിക്കാത്തവരെ സംബന്ധിച്ച് ഒരു കേൾവിക്കപ്പുറം കൗതുകം
ഉണ്ടാകാറില്ല.

നോവലിൽ പ്രധാന കഥാപാത്രമായ സൂരജിനെ കൂടാതെ ഇടക്ക് വന്നു ഒന്നെത്തിനോക്കി പോകുകയും എന്നാൽ നമ്മുടെ ഉള്ളിൽ തീ കോരിയിടുന്ന ചില കഥാപാത്രങ്ങൾ ഉണ്ട് അവരുടെ ജീവിത പശ്ചാത്തലം എന്നത് ഈ ഭൂമികയിലെ ഇത്തരത്തിൽ എങ്ങും അടയാളപ്പെടുത്താത്ത ആരുടെ കണ്ണിലും പതിയാതെ പോകുന്ന വേദനിപ്പിക്കുന്ന കഥാപാത്രങ്ങളാണ്.  ഫ്രൈഡ്ഡി അത്തരത്തിൽ ഒരു കഥാപാത്രമാണ് അങ്ങേതലക്കൽ ആരുമില്ലാഞ്ഞിട്ടും  മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്ന ഫ്രൈഡ്ഡി നമ്മെ വല്ലാതെ അലോസരപ്പെടുത്തികടന്നു പോകും.
"ഫ്രെഡി മൊബൈല്ഫോണ് ചെവിയോട് ചേർത്ത് നിർത്താതെ ഭാര്യയുമായി സംസാരംതുടങ്ങി. മുറിയിലെ മറ്റു തമാസക്കാരുമായോ, പുറത്തുകണ്ടുമുട്ടുന്ന പരിച്ചയക്കാരുമായോ ഒന്നും മിണ്ടാട്ടമില്ല. തോന്നുമ്പോൾ ഫോണെടുത്തു സംഭാഷണം തുടങ്ങും. ഇടയ്ക്കിടെ മുറിയിൽ നിന്നിറങ്ങി ധൃതിയിൽ റോഡരികിലെ ഫോണ്ബൂത്തിൽ ചെല്ലും. ഫോണ് കാർഡൊന്നും കയ്യിലുണ്ടാകില്ല. റിസീവറെടുത്ത് നിരന്തരമായ സംസാരംതന്നെ. സിം ഇല്ലാത്ത മൊബൈൽ ഫോണ് ചത്ത ഒരു ഉപകരണമായി കുപ്പായകീശയിൽ കൊണ്ടുനടക്കുകയാണ്"
ഫ്രെഡി എന്ന ഈ കഥാപാത്രം വളരെ കുറച്ചേ നോവലിൽ വന്നുപോകുന്നുള്ളൂ മറ്റാരോ ആയി ഓളിച്ചോടിപ്പോയ ഭാര്യക്കാണ് അയാൾ വിളിക്കുന്നത്. ഒരിക്കലും അങ്ങേതലക്കൽ ഒരു ശബ്ദം കേൾക്കില്ലെന്നു അറിഞ്ഞിട്ടും അയാൾ സംസാരിച്ചു കൊണ്ടിരിക്കുന്നു ചത്ത മൊബൈൽ ഫോണിലും കാർഡ് ഇടാതെ ഫോണ് ബൂത്തിലും ഒക്കെ അയാൾ നിരന്തരം സംസാരിക്കുന്നു. ഈ കഥാപാത്രത്തെ നോവലിൽ കുറച്ചുകൂടി വിശാലമായി കൊണ്ടുപോകേണ്ടതായിരുന്നു എന്നു തോന്നി.

നോവലിൽ ജീവിതത്തിന്റെ അടയാളങ്ങൾ തേടുന്നത് പോലെ തന്നെ മരുഭൂമിയുടെ അടയാളങ്ങളും തേടാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. പ്രകൃതിയെ വളരേ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ഓരോ ചലങ്ങളെയും ജീവിതത്തോട് കൂട്ടികെട്ടുകയും ചെയ്യുന്നു. സൂരജിന്റെ ഓരോ യാത്രയും, വെറുതേയുള്ള നടത്തംപോലും ഇതെല്ലാം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ഗവേഷണ വിദ്യാർത്ഥിയുടെ മനസ്‌പോലെ അലയുന്നുണ്ട്.
"സൂരജ് മരച്ചുവട്ടിലെ കോണ്ക്രീറ്റ് ബെഞ്ചിൽത്തന്നെയിരുന്നു. കഴിഞ്ഞ കൊല്ലവും ഈ ചെറുപക്ഷികളെ ധാരാളമായി കണ്ടിരുന്നു. രാത്രിയിലും മരങ്ങളിലായിരുന്നു കലമ്പികൊണ്ടിരുന്നു. ഇവയ്ക്ക് ഉറക്കമില്ലേ? കഴിഞ്ഞ വർഷം ഒരു ദിവസം അയാൾ പാതിരാത്രി കഴിഞ്ഞ് ഇതേ മരച്ചുവട്ടിൽ വന്നുനോക്കിക്കിയിരുന്നു. അന്നേരം അവ കലമ്പൽ നിർത്തിയിരുന്നു. അയാൾ മരച്ചില്ലകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ കിളികൾ കൂടുകൾ ഉണ്ടാക്കിയിട്ടില്ലെന്നു അയാൾ കണ്ടുപിടിച്ചു. ഒരു പക്ഷി അയാളെ നോക്കി ഉറങ്ങാത്ത രണ്ടു ജീവികളുടെ സമാഗമം. ഇപ്പോൾ ഇവിടെയിരുന്നപ്പോൾ അതൊക്കെ സൂരജിനു ഓർമ്മ വന്നു
മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നും പറന്നുവരുന്ന നീ, വീണ്ടും ഇതേ മരത്തിൽ, ഇതേ ചില്ലയിൽതന്നെ വന്നിരിക്കുമെന്നറിയുന്നതിനാൽ എന്റെ പക്ഷീ, ഞാൻ കാത്തിരിക്കുന്നു, ഈ മരച്ചുവട്ടിൽ." എഴുത്തുകാരന്റെ പ്രകൃതിയോടും കിളികളോടുമുള്ള ഒരാത്മ ബന്ധം നമുക്കിവിടെ കാണാം. ലോകത്തിൽ എടെയാണെങ്കിലും മുമ്പ് വന്നിരുന്ന അതേ ഇടത്തിൽ അതേ ചില്ലയിൽ വന്നിരിക്കുന്ന ആ  പക്ഷിയെ നോക്കിയുള്ള കാത്തിരുപ്പ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിൽ പറയുന്ന കാലുമുറിഞ്ഞ തത്തയെ ഓർമ്മിപ്പിക്കുന്നു.
മറ്റൊരിടത്ത് "വെളിമ്പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരുതരം നാട്ടുമരങ്ങൾ 'ഗാഫ്‌ മരങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞിലകൾ നിറഞ്ഞ് പച്ചപിടിച്ചിരുന്ന അവയിപ്പോൾ ഉണങ്ങിപോയിരിക്കുന്നു. മരം പട്ടു പോയോ? അങ്ങനെ സംശയിക്കാം. സൂക്ഷിച്ചു നോക്കിയാൽ ഗാഫ് മരത്തിന്റെ ശിഖരങ്ങളും വസന്തത്തിന്റെ കിരീടം ചൂടിയിരിക്കുന്നതായി കാണാം. നാട്ടിലെ തൊട്ടാവാടിച്ചെടികളിൽ  വിടരുന്ന തരം  ഓമനത്തമുള്ള കൊച്ചുപൂക്കൾ ഇളം മഞ്ഞനിറത്തിൽ അവയുടെ ശിഖരങ്ങളിൽ വിരിഞ്ഞിരിക്കുന്നു. തേനീച്ചകളുടെ നിരന്തര സാന്നിദ്ധ്യവുമുണ്ട്." ഇങ്ങനെ മരുഭൂമിയിലെ പ്രകൃതിയെ സൂഷ്മായി നിരീക്ഷിക്കുന്നു. നാട്ടിൽ നിന്നും വിലയിരുത്തുമ്പോൾ ഇതൊക്കെ ഒരു കാഴ്ചയാണോ എന്നു തോന്നിയേക്കാം എന്നാൽ ഇവിടെ ഗാഫ് മരത്തിന്റെ ചെറിയ പച്ചപ്പിന്റെ കുനിപ്പ് വസന്തത്തിന്റെ കിരീടമയാണ് എഴുത്തുകാരൻ കാണുന്നത്. പ്രവാസ ജീവിതവും ഇതേ രീതിയിൽ തന്നെയാണ് കാണുന്നത്. പ്രത്യേകിച്ചു നമ്മൾ മധ്യവർഗ്ഗ മെന്നു വിശേഷിപ്പിച്ചു മാറ്റി നിർത്തി ജീവിതത്തെ കാണുന്ന പ്രവാസികളുടെ. പല കണ്ണുകളോടെയും സംശയത്തോടെയും, ചിലർ പുച്ഛത്തോടെയും ഒക്കെ കാണുന്ന മധ്യവർഗ്ഗമെന്ന എന്നാൽ പ്രതിസന്ധികളുടെ നടുക്കടലിൽ കര തേടി നീന്തുന്നവരെയാണ് സൂരജിലൂടെ, സൂരജിന്റെ കാഴ്ചയിലൂടെ വരച്ചുകാണിക്കുന്നത്. വിവരിച്ചു മനസിലാക്കാൻ എളുപ്പമല്ലാത്ത, ഇക്കാലമാത്രയും മനസിലാക്കാതെ മാഞ്ഞുപോയ, പോയിക്കൊണ്ടിരിക്കുന്ന പ്രവാസ ജീവിതങ്ങളെ സൂരജിലൂടെയും ഒപ്പം നോവലിൽ വരുന്ന മറ്റു കഥാപാത്രങ്ങളിലൂടെയും ലളിതമായ ആഖ്യാനത്തിലൂടെ ആഴത്തിൽ അവതരിപ്പിക്കാൻ നോവലിന് ആയിട്ടുണ്ട്.

മലമടക്കുകൾ കാണുമ്പോൾ വിവിധ രൂപങ്ങളായി വിവിധ ശബ്ദങ്ങൾ പുറത്തുവിടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സൂരജിന്റെ ജീവിത പശ്ചാത്തലം വളരെ പ്രാധാന്യം അർഹിക്കുന്നു. അടിയന്തിരാവസ്‌തയുടെ കാലത്ത് കലാലയ വിദ്യാർത്ഥിയായിരുന്ന ഒരാളുടെ മനസികാവസ്തയിൽ നിന്നും രൂപം കൊണ്ട ആശയങ്ങളുടെ ബാക്കിപത്രം ഇപ്പഴും അയാളിൽ പിടക്കുന്നുണ്ട്. മനുഷ്യരോടും പ്രകൃതിയോടും സൂരജിനുള്ള അടുപ്പം എങ്ങനെ എന്നു മനസിലാക്കാം. കവാബാത്തയുടെ മലയുടെ ശബ്‌ദം വായിച്ചതിന്റെ സ്വാധീനവും നോവലിൽ രേഖപ്പെടുത്തുന്നു. "അമ്മമലയും  കുഞ്ഞുങ്ങളും. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമലകൾ..!" മലകളെ നോക്കി സൂരജ് ശൈലജയോട് പറയുന്നതാണ്. "മലകൾ തൊട്ടരികെത്തന്നെ യുണ്ടെന്ന ഇത്തിരി ആഹ്ലാദം അവർക്കുള്ളിൽ നിറഞ്ഞു. ഭൂമിയുടെ കിടക്കപ്പായായിൽ നവജാത ശിശുക്കളെപ്പോ ലെ അവർ മയങ്ങിക്കിടന്നു. അമ്മമലയുടെ രണ്ടു കുഞ്ഞുങ്ങൾ...!"

പ്രവാസ ജീവിതത്തിലെ വരൾച്ചയും അതുവഴി  ഉണ്ടാകുന്ന പ്രതിസന്ധികളും, അങ്ങനെ ആൾക്കൂട്ടത്തിൽ തനിയെ ആയിപോകുന്ന ജീവിതത്തിന്റെ നാൾ വഴികളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. തൊട്ടടുത്ത് കിടക്കുന്ന സ്വന്തം ഭാര്യപോലും മനസിലാക്കാത്ത വിവരണാതീതമായ ഒരേകാന്തതയുടെ ആൾക്കൂട്ടമാണ്  പ്രവാസ ജീവിതമെന്ന സത്യത്തിലേക്ക് ഉള്ള തുഴച്ചിലാണ് നദികളുടെ അടയാളങ്ങൾ എന്ന നോവൽ. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ജീവിതത്തെ ഒരു യന്ത്രസമാനമായ രൂപാന്തരപ്പെടുത്തുന്നവർ.  തന്നിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വാസ്ഥ്യം തൻെറ നാട്ടിൽ തന്നയാണ് എന്ന് തിരിച്ചറിവിലേക്കുള്ള പടിയിലൂടെ ഇറങ്ങിപോകാനാകാത്ത അവസ്‌ഥയിൽ എത്തിപ്പെടുന്നവർ. നഷ്ടമായ നാട്ടിപുറത്തിന്റെ നന്മയെ ഉള്ളിൽ നിറച്ച് എന്നും നേരിടേണ്ടി വരുന്ന അസ്വസ്ഥകളോട് പൊരുത്തപ്പെട്ടും സഹിച്ചും, പോരാടിയും തളർന്നുജീവിക്കുന്നവർ. പ്രധാന കഥാപാത്രമായ സൂരജ്മാരും, ബോധമണ്ഡലത്തിൽ നിന്നും യാഥാർഥ്യങ്ങളെ മായ്ച്ചു കളഞ്ഞു പൂർവകാലത്തെ ഓർമ്മകളെ തിരുകി ജീവിതത്തെ അപ്പൂപ്പൻ താടി പോലെ പറത്തിവിടുന്ന ഫ്രെഡിയും, ഈ സമ്മർദ്ദങ്ങളെ താങ്ങാനാവാതെ പതിനാലാം നിലയിൽ നിന്നും ജീവിതത്തെ വലിച്ചെറിയുന്ന ഹരിയും, കിട്ടിയ അവസരത്തെ പുറംകാലുകൊണ്ടു തട്ടിത്തെറിപ്പിച്ചുകൊണ്ട് ലക്ഷ്യമായ ജീവിതത്തിലേക്ക് വഴുതി പ്പോയ സൂരജിന്റെ അമ്മാവന്റെ മകൻ സന്ദീപും,  ഇങ്ങനെ മണൽ നഗരത്തിലെ ഓരോ ജീവിതങ്ങൾ ഒട്ടനവധി പേരെയാണ് പ്രതിനിധീകരിക്കുന്നത്. സൂരജിന്റെ ഇലക്ട്രോണിക് ഷോപ്പിലേക്ക് ഉപഭോക്താവായി വരുന്ന ലോകത്തെ വിവിധ രാജ്യങ്ങളിലുളളവരിലൂടെയും അവരുമായുള്ള ബന്ധവും, ഇടപെടലും, അവരുടെ ഒച്ചയും ദേഷ്യവുമൊക്കെ നോവലിൽ അലിയിച്ചു ചേർത്തു പറഞ്ഞിരിക്കുന്നു. ഒപ്പം കാലത്തിന്റെ മാറ്റങ്ങൾ ആഗോള രാഷ്ട്രീയ ഇടപെടലുകൾ മനുഷ്യത്വം നഷ്ടമാകുന്ന വിപണിയുടെ പടർന്നു കയറ്റം, ആഗോളവൽക്കരണ കുരുക്കുകൾ ഇങ്ങനെ പ്രവാസ ജീവിതത്തിന്റെ ഒട്ടുമിക്ക വിഷയങ്ങളിലൂടെ കടന്നുപോകുന്നു ബഷീർ മേച്ചേരിയുടെ ഈ നോവൽ. അത്ര എളുപ്പമല്ലാത്ത ഒരു വിഷയത്തെ വളരെ ലളിതമായി ഒതുക്കത്തോടെ പറയാൻ സ്വീകരിച്ച വഴിയാണ് നദിയുടെ അടയാളങ്ങൾ ജീവിതത്തിന്റെയും അടയാളങ്ങളാക്കി മാറ്റുന്നത്.


പ്രസാധകർ
കറന്റ് ബുക്ക്സ് തൃശ്ശൂർ
വില. 150₹
പേജ്. 148

Saturday 27 July 2019

മിനിക്കഥ- നഗ്നൻ

മിനിക്കഥ


യുദ്ധ വിജയാനന്തരം രാജാവും മന്ത്രിയും ആഹ്ലാദത്തോടെ നെഞ്ചുവിരിച്ച് പൂക്കൾ വിരിച്ച രാജവീഥിയിലൂടെ കൈകൾ വീശി നടന്നു. 
ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൊച്ചു കുട്ടി
"അയ്യേ രാജാവ് നഗ്‌നനാണേ.... രാജാവ് നഗ്നനാണേ..."
എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 

രാജാവിന്റെ കണ്ണുകൾ ചുവന്നു. 
"അവനെ തൂക്കിയെടുക്കൂ" രാജാവ് അലറി, പടയാളികൾ അങ്ങോട്ട് കുതിച്ചു. മന്ത്രി രാജാവിന്റെ ചെവിയിൽ മന്ത്രിച്ചു
"രാജാ... അവൻ വളർന്ന മണ്ണ് ഇനിയും കുറച്ചുകൂടി  ഈ മഹാരാജ്യത്ത് ബാക്കിയുണ്ട്, അതുകൂടി തന്ത്രപൂർവ്വം ഇല്ലാതാക്കണം" 
രാജാവ് എഴുനേറ്റു "ആരവിടെ".. 

രാജാവ് എഴുനേറ്റപ്പോൾ മന്ത്രി ആ സിംഹാസനത്തിലേക്ക് നോക്കി ചിരിച്ചു...

പ്രജകൾ വിജയാരവം മുഴക്കി


(Bad Rich Man by Autogiro Illustration)


19/07/ 2019 ൽ തത്സമയം വെള്ളിയാഴ്ചയിൽ പ്രസിദ്ധീകരിച്ചു