Sunday 27 March 2016

നാടകമെന്ന ദൃശ്യശ്രാവ്യകല

മാര്‍ച്ച് 27 ലോക നാടക ദിനം
ല്ലാ കാലത്തും നാടകം എന്നത് മനുഷ്യപക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്ന കലയാണ്‌ ഒട്ടനവധി വിപ്ലവ മുന്നേറ്റങ്ങള്‍ക്കും സാമൂഹ്യ പരിഷ്കരണങ്ങള്‍ക്കും നാടകം എന്ന കല വലിയ പങ്ക് വഹിച്ചിട്ടുണ്ട്, വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു സുകുമാരകലകളിൽ പെട്ട നാടകത്തിന്‍റെ ചരിത്രം ഏറെ പഴക്കമേറിയതും അതാത് കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞതുമാണ്. അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയെറ്റർ (Theatre) ആണ്. അതിനാല്‍ ലോകവ്യാപകമായി തിയറ്റര്‍ ഡേ എന്നാണു അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ തിയറ്റര്‍ ഡേ സന്ദേശം പ്രമുഖ റഷ്യന്‍ നാടക സംവിധായകനും Moscow Theatre School of Dramatic Arts സ്ഥാപകനുമായ അനടോളി വസിലിവേ (Anatoli Vassiliev)യാണ് നല്‍കുക.
നാടകം ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നാണ്.വളരെ പ്രാചീന കാലത്തുതന്നെ നാടകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ രൂപംകൊള്ളുകയും അതാത് രാജ്യങ്ങളില്‍ അവിടുത്തെ അനുഷ്ഠാനമായിബന്ധപ്പെട്ട് രൂപപ്പെട്ട നാടകങ്ങള്‍ ജനങ്ങളുമായി ഏറെ ചേര്‍ന്ന് നിന്നിരുന്നതിനാല്‍ ഒരേ സമയം കലാപരവും ജനപ്രിയവും ആയിരുന്നു. ഇവ വികസിച്ച് വിവിധ പ്രഗല്‍ഭരുടെ കൈകളിലൂടെ നാടകം അന്നും ഇന്നും സുരക്ഷിതമായി സഞ്ചരിച്ചു കൊണ്ടിരുന്നു. 
ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പുരാതനമായ തെളിവ് ഉള്ളത് ബിസി 534ൽ ഏഥൻസിലെ അക്രോപോളീസിലെ ഡയോണിസസ് തിയ്യറ്ററിൽ നടന്നിരുന്നതായി അറിയപ്പെടുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതാതാണ്. ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ആദ്യത്തെ നടനും നാടകകൃത്തും. ഈ വലിയ ഡയോണിസസിൽ 14000 പേർക്ക് നാടകം കാണാൻ സൗകര്യം ഉണ്ടായിരുന്നു. ഇവിടെ അഭിനയിക്കുന്ന വേദിയെ ഓർക്കസ്ട്ര എന്നാണ്‌ വിളിച്ചിരുന്നത്. ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തിൽ വിഭജിച്ചിരിക്കുന്നു. ദുരന്തനാടകം(Tragedy),ആക്ഷേപഹാസ്യ നാടകം(Satyr Plays), ശുഭാന്ത്യ നാടകം(Comedies) എന്നിവയാണ്‌ അവ. ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടുവന്നത്. ഈസ്കിലസ് ആണ്‌ ദുരന്തനാടകപ്രസ്ഥാനത്തിൻറെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു. മറ്റൊരു പ്രധാന ദുരന്തനാടകകൃത്തായിരുന്നു സോഫോക്ലീസ്,
ലോക പ്രസസ്തമായ ഈഡിപ്പസ് ഇദ്ദേഹതിന്റെതായിരുന്നല്ലോ. പുരാതന നാടക കാലം, മദ്ധ്യ നാടക കാലം ആധുനിക നാടക കാലം എന്നിങ്ങനെ മൂന്നായി ഈ കാലഘട്ടങ്ങളെ തരം തിരിക്കാം. കലാരൂപം എന്ന നിലക്ക് നാടകത്തെ കുറിച്ച് 'ഒരു പൂര്‍ണ കലയുടെ അനുകരണം' (An Imitation Of An Action) എന്നാണ് ഗ്രീക്ക് തത്വചിന്തകനായ് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുള്ളത്. 
അരങ്ങ് എന്ന മാധ്യമത്തെ വിശദമായി പരിശോധിച്ച് രംഗവേദിക്കനുസൃതമായ രൂപത്തില്‍ ഈ ഒരു കലാ സൃഷ്ടിയെ ദൃശ്യാനുഭവമാക്കി തീര്‍ക്കുന്നതോടെ ഒരു നാടകം ജനിക്കുകയായി. ഇതിനായി നടക്കുന്ന നാടക പരിശീലന കളരികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഈ കലയുടെ കാതല്‍, രംഗവേദി അതിന്റെ അവസാനത്തെ തുറന്നു വിടലാണ്. പിന്നെ തുറന്നു വിട്ട പക്ഷിയാണ് ഓരോ നാടകവും.
ഇന്ത്യന്‍ നാടകവേദിക്കും ലോക നാടക ചരിത്രത്തില്‍ സവിശേഷമായ ഇടമുണ്ട് ഭരതമുനിയുടെ നാട്യശാസ്ത്രമാണ് ഭാരതീയ നാട്യകലയുടെ വേദപുസ്തകം എന്ന് പറയാം, നാട്യശാസ്ത്രവും സംഗീതവും കൂടി ചേര്‍ന്നു രൂപപ്പെടുത്തിയ രംഗവേദി നാടക തുടര്‍ച്ചക്ക് ഏറെ ഗുണകരമായിട്ടുണ്ട്. സംസ്കൃത നാടകങ്ങൾ ഒരു കാലത്ത് ഇന്ത്യൻ നാടകത്തിന് പുതിയ വഴിതുറക്കുന്നതായിരുന്നു, ഭാസന്റെ കർണ്ണഭാരം ഒരു ഉദാഹരണം മാത്രം. നാടോടികഥകളില്‍ നിന്നും രൂപപ്പെട്ട രംഗ സാധ്യതകളും നാടകത്തെ വളരാന്‍ ഏറെ സഹായിച്ചു. ഭാരതീയ നാടകചരിത്രത്തിന്റെ ഭാഗികമായ പുനർനിർമ്മാണത്തിൽ ഭാഗഭാക്കാകാനും സങ്കീർണമായ സാംസ്കാരിക പ്രതിസന്ധികളെ മറികടക്കാനും ഫോക് തിയെറ്റർ ഏറെ സഹായിക്കുകയുണ്ടായി. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയിൽ ആധുനിക നാടകസങ്കല്പത്തിന് അരങ്ങൊരുന്ഗുകയും ആ നൂറ്റാണ്ടിന്‍റെ മധ്യകാലം ആകുംമ്പോഴേക്കും കൂടുതല്‍ ശക്തി പ്രാപിക്കുകയും വൈദേശിക ശക്തികളുടെ കടന്നുവരവോടെ സംഭവിച്ച കൊളോണിയൽ ജീവിതവ്യവസ്ഥ ജീവിതത്തെ കാര്യമായി ബാധിച്ചപോലെ നാടകത്തില്‍ വളരെ പെട്ടെന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഷേയ്ക്ക്സ്പിയറിന്റെ ക്ലാസിക്ക് നാടകങ്ങള്‍ ഇന്ത്യന്‍ രംഗവേദികളില്‍ ഇടം നേടുകയും മറ്റു വിദേശ നാടകങ്ങള്‍ നമ്മുടെ രംഗ സാധ്യതകളില്‍ വലിയ ഇടപെടല്‍ നടത്തുകയും ചെയ്തു. ഇതോടെ ഒരു പുതിയ ഭാവുകത്വം ഭാരതീയ നാടകകലയെ ആവേശിക്കാൻ തുടങ്ങി.
നാടകം കേരളത്തില്‍ ഉണ്ടാക്കിയ ഇടപെടലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ജാതി വ്യവസ്ഥിതിയില്‍ കുടുങ്ങി കിടന്ന ഒരു ജനതയിലേക്ക്‌ സ്വാതന്ത്രത്തിന്റെ വെളിച്ച വീശാന്‍ മലയാള നാടകവേദി അതാത് കാലത്ത് നടത്തിയ ഇടപെടല്‍ വളരെ വലുതാണ്‌. തമിഴ് സംഗീത നാടകസംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുണ്ടായിരുന്നു എങ്കിലും വളരെ പെട്ടെന്ന് അതില്‍ നിന്നും കുതറി മാറി ഒരു പുതു വഴി വെട്ടാന്‍ മലയാള നാടകങ്ങള്‍ക്ക് കഴിഞ്ഞു. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്സ്പിയർ കൃതിയിൽനിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് (കോമഡി ഒഫ് എറേഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). തുടര്‍ന്ന്‍ ശാകുന്തളത്തേ അടിസ്ഥാനമാക്കി രൂപപെട്ട സംഗീത നാടകങ്ങള്‍ ഒരു വഴിവിളക്കായി. എന്നാല്‍ 1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴിതെളിച്ചു.സിവി രാമൻ പിള്ള കേരള ഇബ്സൻ എന്നറിയപെട്ട എൻ കൃഷ്ണപിള്ള, സി എൻ ശ്രീകൺഠൻ നായർ, ഇ.വി. കൃഷ്ണപിള്ള, കൈനിക്കര കൃഷ്ണപിള്ള, എൻ.ബാലകൃഷ്ണപിള്ള, പുളിമന പരമേശ്വരൻപിള്ള, ഇടശ്ശേരി ഗോവിന്ദൻ നായർ, സി.ജെ.തോമസ് പണ്ഡിറ്റ്‌ കെ പി കറുപ്പൻ തുടങ്ങിയ നിരവധി പ്രഗൽഭരുടെ കൈകളിൽ മലയാള നാടകം സുരക്ഷിതമായി. 
വീടിനകത്ത് വാതിലടച്ച് ഒതുങ്ങി കൂടുന്ന സ്ത്രീകളെ അരങ്ങിലെക്കെത്തിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വെച്ചു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ കെ ദാമോദരന്റെ 'പാട്ടബാക്കി' എം ആര്‍ ബിയുടെ 'മറക്കുടക്കുള്ളിലെ മഹാനരകം' തുടങ്ങിയ സാമൂഹിക പരിഷ്ക്കാരങ്ങൾക്ക് വഴി വെച്ചു, കെപിഎസി, കാളിദാസ കലാ കേന്ദ്രം, എന്നീ നാടക സമിതികളിലൂടെ കേരള രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കാൻ പാകത്തിൽ നാടകങ്ങൾ ജനങ്ങളെ സ്വാധീനിച്ചു, കേരള കലാനിലയം, കലിംഗ തിയ്യറ്റെഴ്സ്, സൂര്യസോമ, രംഗ ചേതന ഇങ്ങനെ നിരവധി സംഘങ്ങളും നാടകത്തെ കേരളത്തിന്റെ മച്ചകത്തിൽ സുരക്ഷിതമാക്കി നിർത്തി, 1950-60കളിലെ നാടകങ്ങൾ നാടക ഗാനങ്ങൾക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ-സാമൂഹിക ചായ്‌വുകൾ ഉള്ളവയുമായിരുന്നു. 

തോപ്പിൽ ഭാസി, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, തിക്കോടിയൻ, ജോസ് ചിറമേൽ തുടങ്ങിയവർ മലയാള നാടകത്തെ ലോക നടകത്തോടൊപ്പം എത്തിച്ചു. ഇന്നിതാ ദീപൻ ശിവരാമൻ, ശങ്കർ വെങ്കിടേഷ്, സുവീരൻ, പ്രിയനന്ദനൻ, തുടങ്ങി പുതിയ തലമുറയിൽ ശക്തരായ നിരവധി പേരുടെ കൈകളിലൂടെ ഇന്നും മലയാള നാടകവേദി ശക്തമായി നിലനിൽക്കുന്നു, ഇന്ന് കേരളത്തിൽ നടക്കുന്ന നാടകോത്സവങ്ങൾ എല്ലാം തന്നെ നിറഞ്ഞ ഇടങ്ങള ആണ് ഈ നാടക ദിനം വ്കടന്നു പോകുമ്പോളും മലയാള നാടകവേദി ഏറ്റവും പ്രാഗത്ഭ്യം ഉള്ള ചെറുപ്പക്കാരുടെ കൈകളിൽ തന്നെയാണ് എന്ന് ആശ്വസിക്കാം. ഈ പ്രവാസ ഭൂമിയിലും മികച്ച നാടക പ്രവർത്തകരാൽ സമ്പന്നമാണ് അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിവരുന്ന ഭരത് മുരളി നാടകോത്സവം തന്നെ അതിനൊരു ഉദാഹരണമാണ്. സ്വന്തം നാടും മണ്ണും വിട്ടിട്ടും ഇന്നും നാടകത്തെ നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന മലയാളികൾ മറുനാട്ടിലും ഉണ്ടെന്ന സത്യം ഇതിനോട് ചേര്ത്ത് വായിക്കണം. ഇന്ന് സാങ്കേതിക മികവോടെ ജീവിതത്തെ തീക്ഷണമായി അവതരിപ്പിക്കുകയും അഭിനയം സംഭാഷണം എന്നിവയിലൂടെ ജന മനസുകളില്‍ കുടിയേറുന്ന ഒന്നായി നാടകം മാറുകയാണെന്ന സത്യം ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

ഈ വര്‍ഷത്തെ നാടക സന്ദേശം (2016)

No comments:

Post a Comment