Tuesday 20 November 2018

കാട്ടൂർക്കടവിലെ കഥാലോകം


അശോകൻ ചരുവിലിന്റെ കഥകളിലൂടെ 


ലയാള ചെറുകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അശോകൻ ചരുവിൽ. ജീവിതത്തിൽ അടർത്തിയെടുക്കുന്ന കഥകളിൽ  സമകാലിക രാഷ്ട്രീയം സാമൂഹികാവസ്ഥ,  പരിസ്ഥിതി, ഇതെല്ലാം ജീവിതത്തോട് ചേർത്തുനിർത്തി പറയുന്ന കഥകളാണ് ചരുവിലിന്റേത്.  കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയക്കാരൻ എന്നനിലയിൽ തന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ പറയുമ്പോൾ കഥകളിലും അതിന്റെ അലയൊലി കാണാം. അശോകൻ ചരുവിലിന്റെ ചില കഥകളിലൂടെ ഒരു യാത്ര
*മണ്ണുവേവുന്ന മണം.*  എന്ന നീണ്ടകഥയിൽ 
*"കാലം കൊറെ കഴിഞ്ഞാൽ വറ്റിപ്പോയ പൊഴകളൊക്കെ വീണ്ടും നെറയും. വഞ്ചികൾ ഇതിലേ പോവും."* ഉറച്ച ഇടതു പക്ഷ മനസിൽ നിന്നും വന്ന പ്രത്യാശയുടെ കഥയാണിത്‌.  പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പ്രത്യാശയാണിത്‌. നർമ്മദാ വാലിയിൽ മേധാപട്കർ ജലസമാധി ചെയ്യുമെന്ന് പറഞ്ഞ ദിവസം മാര്ക്സിസ്റ്റ് വിശ്വാസികളായകുറെപേർ ഒത്തുചേർന്നതിന്റെ സ്മരണയുമായാണൂ ഈ നീണ്ട കഥ ആരംഭിക്കുന്നത്‌. രക്തസാക്ഷിത്വത്തിന്റെ ഹരിത മുഖം ഇവിടെ അനാവൃതമാകുന്നു ഒരു കാലത്ത്‌ പ്രകൃതിയുടെ ധന്യത നിന്നിരുന്ന നദീഗ്രാമമായ പുഴമ്പുള്ളത്ത്‌ കറകളഞ്ഞ മാർക്ക്സിസ്റ്റുകാരൻ പികെയുടെ ജീവിതത്തിലൂടെ യാണിത്‌ കൊണ്ടുപോകുന്നത്‌. ഹരിത-മാര്കിസ്റ്റ് ചിന്തയെ ഉണർത്തുന്ന കഥയാണിത്.

ഈയിടെ വന്ന കഥയാണ് *അർജന്റീന. ഫാൻസ് കാട്ടൂർക്കടവ്*
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലായ്)
ലോകകപ്പിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന 
അശോകൻ ചരുവിലിന്റെ കഥ മലയാളത്തിലെ ഫുട്‌ബോൾ കഥകളിൽ ഉൾപ്പെടുത്താം. 2014 ലോകകപ്പിലെ പശ്ചാത്തലത്തെ 2018 ലോകകപ്പിന് തൊട്ടു മുമ്പ് എഴുതുമ്പോൾ ഗോഡ്‌സെ എന്ന പേര് എല്ലാ ഇന്ത്യക്കാരെയും പോലെ അർജന്റീനിയൻ ഫാൻസും വെറുപ്പോടെ ഓർക്കും. അന്ന് കൈവിട്ട ഭാഗ്യം മെസ്സിയുടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന അർജന്റീന പക്ഷെ കഥ നമ്മളിൽ എത്തുമ്പോഴേക്കും ആശകൾ വറ്റിയ മനസുകളാൽ ലോകകപ്പ് കാണേണ്ടി വരുന്ന അവസ്ഥയിൽ എത്തി എന്നത് യാഥാർഥ്യം. ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം അറംപറ്റി എന്നു പറയാം. ആ പ്രവചനം പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. അർജന്റീനയുടെ കാര്യത്തിൽ  സാക്സിന്റെ പ്രവചനം ശരിയായി എങ്കിൽ ബ്രസീലിന്റെ കാര്യത്തിൽ പിഴച്ചു. അർജന്റീനയൻ ഫാന്സിന് അർജന്റീന ടീം എന്നാൽ കളി മാത്രമല്ല അവരുടെ രാഷ്ട്രീയം  മെസ്സിയുടെ കുട്ടിക്കാല ജീവിതം ഒക്കെ ഈ കളികമ്പത്തോടൊപ്പം ഉണ്ട്.  സൂചിപ്പിക്കുന്നു കഥയിലും  *"മറഡോണയുടെ മങ്ങിയ പശ്ചാത്തലത്തിൽ ലയണൽ മെസ്സിയുടെ തിളങ്ങിനില്കുന്ന ഫ്ളക്സിൽ ചേർക്കാൻ തയ്യാറാക്കിയ ഒരു കുറിപ്പിൽ അന്ന് മെഹർ ഇങ്ങനെ എഴുതി 'ബ്യുണൻസ് അയേഴ്‌സിലെ കീഴാളച്ചേരിയിൽ നിന്ന് ഒരു ഫുട്‌ബോൾ മാന്ത്രികൻ കടന്നുവന്നുവെങ്കിൽ അത് പ്രവചനങ്ങളുടെ കരുണ കൊണ്ടല്ല. റൊസാരിയോവിലെ അടിച്ചുതെളിക്കാരിയുടെ മകൻ ഒരു പ്രവാചകന്റെയും സഹായം പ്രതീക്ഷിക്കുന്നില്ല"* മെഹർ എന്ന മെഹറുന്നീസ കാദർകുട്ടി ഈ അർജന്റീന ഫാന്സിൽ പെണ് തിളക്കമാണ്. ബ്രസീലിൽ നിന്നും കൂറുമാറി വന്നവൾ എന്നൊരു പ്രത്യേകത കൂടിയുണ്ട്. അങ്ങനെ വരുന്നവരെ പെട്ടെന്നു ചേർക്കണോ എന്ന അംഗങ്ങളുടെ സംശയത്തെ തട്ടികളഞ്ഞത്‌  അവളുടെ മറുപടി ആയിരുന്നു. *"പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്ദെ കിർച്ചനറുടെ സാമ്രാജ്യത്ത വിരുദ്ധ നയങ്ങൾ എന്നെ ആകർഷിച്ചു"*  മെഹറിന്റെയും അജയന്റെയും പിണക്കവും പ്രണയവും കാട്ടൂർക്കടവത്തെ പ്രാദേശിക രാഷ്ട്രീയവും കളിയിലൂടെ കാര്യമായി പറയുന്ന അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന കഥ യുടെ ആഖ്യാനത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ. വായിക്കുമ്പോൾ സിനിമ കാണുന്ന സുഖം അനുഭവിക്കുന്നു. മലയാളത്തിൽ ശക്തമായ രാഷ്ട്രീയകളിൽ ചേർത്തു വെക്കാവുന്ന കഥയാണ് 
'കറപ്പൻ' ദളിത് രാഷ്ട്രീയത്തിന്റെ കഴിഞ്ഞുപോയ കാലത്തിന്റെ നേർ ചിത്രങ്ങളാണ് ഈ കഥ. ഒറ്റ ദിവസംകൊണ്ട് പാർട്ടി മാറിയ കറപ്പനെ പോലുള്ള രാഷ്ട്രീയ മനുഷ്യരെ എല്ലാ കാലത്തും എല്ലായിടത്തും കാണാം. റോഡിലൂടെ നടക്കുക എന്ന അന്നത്തെ വലിയ വിപ്ലവത്തെ അവതരിപ്പിക്കുന്ന ഭാഗത്തിൽ പാർട്ടി മാറിയ രംഗം പറയുമ്പോൾ.  ജാതി വിവേചനത്തിനെതിരെ  കേരളത്തിൽ ഉണ്ടായ  മുന്നേറ്റങ്ങളെയാണ്  ഓർമ്മിപ്പിക്കുന്നത്. "റോട്ട്ക്കൂടെ താണജാതിക്കാര്ക്ക് നടക്കാന്‍ പാടില്ല.....  ഞങ്ങള്‍ പ്രജാമണ്ഡലക്കാരായിട്ടാ അവിടെ ചെല്ലുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. അപ്പൊ പി. ഗംഗാധരന്‍ പറഞ്ഞു നമുക്കൊരു കാര്യം ചെയ്യാ. എല്ലാരും കൂടെ ആ റോട്ടീക്കൂടെ നടന്നു നോക്ക്വാ. എന്താണ്ടാവ്വ്വാന്ന് അറിയ്യാലോ. അപ്പോള്‍ പുതൂര്‍ അച്ചുതമേന്‍ പറഞ്ഞു:  മഹാപാപം ചെയ്യാന്‍ ഞങ്ങളില്ല. ഞങ്ങക്ക് ദൈവഭയണ്ട്. പ്രജാമണ്ഡലം പിന്മാറി. ഗംഗാധരന്‍ ഒരു ചോന്ന കൊടീം പിടിച്ച് മുന്നില് നടന്നു. എസ്എന്‍ഡിപിക്കാരും പൊലയ സഭക്കാരും പിന്നാലെ. ഞാന്‍ ആ ജാഥേല് കേറി നടന്നു." കേരളത്തോട് ആ കാലത്തേക്ക് പിന്തിരിഞ്ഞു നടക്കാൻ 
ഒട്ടും നാണമില്ലാതെ പറയുന്ന ജാതി രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സമകാലിക അവസ്‌ഥയിൽ കറപ്പൻ എന്ന കഥ കൂടുതൽ പ്രസക്തമാകുന്നു. 
മരിച്ചവരുടെ കടൽ എന്ന കഥ ജീവിതത്തോളം ആഴമുള്ള ഒരു ആഖ്യാനമാണ്. കങ്കാരു നൃത്തം, കഥയിലെ വീട്, ചിമ്മിനി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം, പരിചിതഗന്ധങ്ങൾ, നിറഭേതങ്ങൾ ഒരു പഴയ നോവൽ ഇങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്.  കഥകളിലെ ദേശം എന്ന വിഷയത്തിൽ ചർച്ച വരുമ്പോൾ കാട്ടൂർ എന്ന ഗ്രാമം മാറ്റിനിർത്താൻ ആകില്ല. അത്രകണ്ട് കാട്ടൂരും കടവും കഥളിൽ ലയിച്ചു നിൽകുന്നു. അശോകൻ ചരുവിലിന്റെ കഥകളിലേക്ക് ഇനിയും ആഴത്തിൽ പോകാൻ ഉള്ള സാധ്യതകൾ ധാരാളം നിലനിൽക്കുന്നു. പോകാന് കഴിയാത്തത് എന്റെ മാത്രം പരിമിതിയും. മലയാള കഥാ സാഹിത്യ ശാഖയിൽ മാറ്റിനിർത്താൻ ആകാത്ത കഥകളാൽ ഇന്നും നിറ സാന്നിദ്ധ്യമാണ് ഈ കാട്ടൂരിന്റെ കഥാകാരൻ

കണ്ണാടി ഓൺ ലൈൻ മാഗസിനിൽ 02/11/ 2018 ൽ വന്നത്  

Monday 19 November 2018

സമകാലികനായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക്



മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു  യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത  എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത് , സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും എണ്ണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍ , മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.'ചില സസ്തന  ജീവികൾ', 'തെയ്യങ്ങൾ', 'ശിശിരത്തിലെ ആദ്യത്തെ വെടിയൊച്ചകൾ, ഒരു പൗരന്റെ സംശയങ്ങൾ.ശവഭോജനം . വനഗീതികൾ കേട്ടുറങ്ങുന്നവർക്ക് താക്കീതുകൾ, സമകാലികമായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക് ..ഇങ്ങനെ എത്രയെത്ര കഥകൾ   
കഥകളുടെ സിദ്ധാന്തങ്ങളെ കുറിച്ച് ആകുലതകൾ പെറാത്ത ഒരെഴുത്തുകാരനായിരുന്നു യുപി ജയരാജ്.  അദ്ദേഹത്തിൽ നിറയെ കഥകളെഴുതുക എന്ന ഉത്സാഹമായിരുന്നു, 'തെയ്യങ്ങൾ'  ആ സർഗ്ഗവൈഭവത്തെ രേഖപ്പെടുത്തുന്ന കഥയാണ്. നാടിന്റെ തുടിപ്പും ജീവനും നിറഞ്ഞു നിൽക്കുന്ന കഥ, കഥയിലെ ഗുളികൻ നൽകുന്ന രാഷ്ട്രീയതലം ഒരു നാടിൻറെ തുടിപ്പാണ് കയ്യിലുള്ള വെള്ളിദണ്ഡ് ചുഴറ്റുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം നൽകുന്ന ഒരു സാഹസികതയുണ്ട് അത് കഥയിൽ നിറഞ്ഞു നില്കുന്നു. കഥ തുടങ്ങുന്നത് തന്നെ ആ ഊർജ്ജത്തോടെയാണ്, 
"പിന്നെ മധ്യാഹ്നത്തിന്റെ പാതിമയക്കത്തിൽ അലസത പൂണ്ടിരുന്ന ഗ്രാമങ്ങൾ പെട്ടെന്ന് ഞെട്ടിയുണർന്നു, ചെണ്ടകളുടെ താളാത്മകമായ തകർപ്പ ശബ്ദം ഗ്രാമത്തെയാകെ ഉണർത്തിക്കഴിഞ്ഞിരുന്നു. പിറുത്തിച്ചോലകളിലെ ചരൽകല്ലുകളെ ചവിട്ടിത്തള്ളി നഗ്നപാദരായ കുട്ടികൾ ഇടവഴികൾ കടന്ന് ചാടിയും ആർത്തുവിളിച്ചും കാവിലേക്കോടി. അതാ, അതാ ദൃഢഗാത്രരായ മലയന്മാർ തോളിൽ തൂക്കിയിട്ട ചെണ്ടയുടെ ഭാരംകൊണ്ടു അലപം കുനിഞ്ഞു കയകപ്പുരയെയും പള്ളിയറയേയും മണ്ഡപങ്ങളെയും ഭണ്ടാരങ്ങളേയും പാമ്പിൻ കാവുകളെയും വളം വെച്ച് അവയെ വിളിച്ചുണർത്തി നേർത്ത ചെണ്ടക്കോലുകൾ അത്യധികമായ വിരുതോടെ അവരുടെ കൈവിരലുകളിൽ കിടന്നു തുടിച്ചു നൃത്തംവെച്ചു. നാഗ ദേവതകളെ ഉണരുക, കാരണൻമാരെ ഭണ്ടാരങ്ങളെ ഉണരുക, ശാസ്തപ്പാ, ചാമുണ്ടീ, ഭഗവതീ, ഗുളികാ, വസൂരിമാലേ ഉണരുക, ആദ്യത്തെ വേല തുടങ്ങുകയായി. തിറകൾ ആരംഭിക്കുകയായി. കാവുകളേ ഉണരുക..." 
ഗുളികനായി  വരുന്ന നന്ദന്റെ ഉള്ളിലെ രാഷ്ട്രീയബോധത്തെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തുവെക്കാൻ ആകും, നാട്ടിൻപുറത്തെ തെയ്യങ്ങൾ നൽകുന്ന ബിംബങ്ങൾ മാഞ്ഞുപോയികൊണ്ടിരിക്കുന്ന കാലത്ത് തെയ്യം കെട്ടാൻ ആളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തെയ്യം കെട്ടിക്കുന്ന ഈ കാലത്ത് തെയ്യങ്ങൾ എന്ന കഥക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. 
ജയരാജിന്റെ കഥകളെ പറ്റി കോവിലൻ പറയുന്നു " സരളവും വ്യാകുലവുമായ ഒരു മനസ്സാണ് ജയരാജിന്റെ കഥകൾക്കു പിന്നിൽ ഞാൻ കണ്ടത്. സരളവും വ്യാകുലവുമായതുകൊണ്ടു തന്നെ ഇ മനസ്സ് വിഭ്രാമകവുമാകുന്നു".
 'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്'  എന്ന കഥയിൽ  "നിന്റെ വാക്കുകൾ ഇത്രയും ഉചിതമായിരിക്കുന്നു, നിന്നെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് ഈ പകലും രാത്രിയും എനിക്കിവിടെ വിശ്രമിക്കാമെന്ന് നിന്റെ വാക്കുകൾ എനിക്കുറപ്പു തരുന്നു. ഒരു അന്യവർഗ ചിന്താഗതിക്കാരന് ഒരിക്കലും ഇങ്ങനെ നിഷ്കപടമായി സംസാരിക്കാൻ ആവുകയില്ല" വാക്കുകളിൽ വിശ്വസിക്കുന്ന കഥാകാരൻ വാക്കുകൾ കൊണ്ട് തന്നെ വേദനപേറുന്ന ആകുലതകളും കുറിച്ചിട്ടു. ഒക്കിനാവയിലെ പതിവ്രതകളിൽ പറയുന്ന രാഷ്ട്രീയം ആഗോള വിഷയമാണ് കഥയുടെ അവസാനം ചോദിക്കുന്ന ചോദ്യവും പ്രസക്തം തന്നെ "എയ്ഡ്‌സ് ഇങ്ങനെ പ്രത്യഔശധമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുന്ന കാലംവരെയും ഒക്കിനാവയിലെ പതിവ്രതകളെ ആര് എങ്ങനെ സംരക്ഷിക്കും?" ജയരാജ് കഥകളിലാകെ നിറച്ചു വെക്കുന്ന ഈ ആകുലതകൾ ഉള്ളിൽ പിടയുന്ന രാഷ്ട്രീയ ബോധത്തെ തൊട്ടുണർത്തും ഒക്കിനാവ പോലുള്ള ഇടങ്ങൾ ഉണ്ടാകുന്ന സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി അതിലുപരി സർഗാത്മകമായി പ്രതിരോധിക്കുന്നു എന്നതാണ് ഈ കഥയുടെ പ്രത്യേകത. 
"ഇരുട്ടിലും  നിശ്ശബ്ദതയിലും ഗ്രാമങ്ങൾ തളർന്നുറങ്ങുമ്പോൾ അവർ വന്നു. രാത്രിയുടെ സംഗീതത്തെ അവരുടെ കാലൊച്ചകൾ അലങ്കോലപ്പെടുത്തി. ശാലീനമായ ഗ്രാമ സൗന്ദര്യത്തിൽ ഈ പരിചിതരുടെ രൂപങ്ങൾ വികൃതമായി മുഴച്ചു നിന്നു. ഗ്രാമങ്ങൾ അപ്പോഴും തളർന്നുറങ്ങുകയായിരുന്നു" ഗ്രാമചിത്രങ്ങൾ എന്ന കഥയിൽ പറയുന്ന പോലെ ഗ്രാമങ്ങൾ ആ കാലൊച്ചകൾ അറിയാതെ തളർന്നുറങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ ആയി കഥകൾ തെയ്യങ്ങളെ പോലെ നമുക്ക് മുന്നിൽ നിൽക്കുന്നു. ഇടക്ക് ഉറഞ്ഞു പറയുന്നു. പറയാനുള്ളത് വേഗത്തിൽ പറഞ്ഞു അതിനേക്കാൾ വേഗത്തിൽ കഥപറയാനാകാത്ത ലോകത്തേക്ക് അയാൾ എത്ര പെട്ടെന്നാണ് പറന്നു പോയത്.  യുപി ജയരാജിന്റെ കഥകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ തുറക്കപ്പെടുന്ന ലോകം ചിലപ്പോൾ നമ്മൾ കാണാതെ പോയ, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച ഇടങ്ങളാണ്. പ്രതിഭയുടെ ചൈതന്യം നിറഞ്ഞ കഥകൾ മലയാളത്തിന് എന്നും അലങ്കാവുമാണ്.   


കണ്ണാടി മാഗസിനിൽ 15-11-2018ൽ പ്രസിദ്ധീകരിച്ചു