Wednesday, 5 December 2018

കഥയിലൂടെ ജീവിതമെന്നു വായിക്കുമ്പോൾ

(പ്രശസ്ത കഥാകൃത്ത് ഇ സന്തോഷ് കുമാറിന്റെ ആദ്യ കഥാസമാഹാരമായ ഗാലപ്പഗോസിലെ  കഥകളിലൂടെ) 




ന്തോഷ് കുമാറിന്റെ കഥകളെ കുറിച്ച്  പറയുമ്പോൾ ഏതു കഥയെ പറ്റി പറയാതിരിക്കും എന്ന അങ്കലാപ്പോടെ അടുക്കും ചിട്ടയും ഇല്ലാതെ ഉള്ള ഒരു തെരഞ്ഞെടുപ്പാണ് ഏതെടുത്താലും  ഓരോന്നും ഒന്നിനൊന്നു മെച്ചമാകും എന്ന ആത്മ വിശ്വാസം ഉണ്ട്. കഥയെ അത്ര ആത്മാർത്ഥതയോടെ സമീപിക്കുകയും ആവശ്യമെങ്കിൽ മാത്രം എഴുതുകയും ചെയ്യുന്ന പക്വത കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ് സന്തോഷ്‌കുമാർ ആദ്യം വായിച്ചാ കഥയിൽ തുടങ്ങാം  എന്ന് തോന്നുന്നു സന്തോഷിന്റെ  കഥകളിൽ ഞാൻ ആദ്യം വായിച്ച കഥയാണ് *സങ്കടമോചനത്തിനു ഒരു കൈപുസ്തകം*.  കുന്നംകുളം പശ്ചാതലമാകുന്ന ഈ കഥ യിൽ ഇയ്യുണ്ണി അച്ചുകൂടത്തിന്റെ ചരിത്രത്തിലൂടെയാണു പറയുന്നത്‌. "നാൽപതുകളുടെ തുടക്കത്തിലെപ്പോഴോ കുന്നകുളത്തെ പുരാതന പ്രസാധകരായിരുന്ന ഇയ്യുണ്ണി അച്ചുക്കൂടം.." ഇങ്ങനെയാണു ഈ കഥ തുടങ്ങുന്നത്‌ തന്നെ. അഖ്യാനത്തിൽ കാണിച്ച അസാമാന്യ ധൈര്യം ഈ കഥയിൽ വ്യക്തമാണ്. ദൈവവചനം മാസികയുടെ താളിൽ   കണ്ട പുസ്തകപരസ്യം തേടി പോകുന്ന ഒരന്വേഷണത്തിലൂടെയാണ്  കഥപോകുന്നത് പരസ്യത്തിലെ    വാചകമത്ര ആകര്ഷണീയമൊന്നും അല്ലെങ്കിലും വാക്കുകളുടെ കൂടിച്ചേരലുകൾ ഒരു പുതിയ തലത്തെ സൃഷ്ടിക്കുന്നു എന്നതാവം കഥാകൃത്ത് ഈ സവിശേഷ സാഹചര്യത്തെ ഇങ്ങനെ വിവരിക്കുന്നു. "ആ വാക്കുകൾ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ, കാലം കഥകളിലെ പഴയ 'കുളമ്പടിയൊച്ച'യുമായി ഏറെ പിന്നിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നിച്ചു, പഴക്കമായിരുന്നു ഞാൻ തേടിയിരുന്നതും"  പുസ്തകം കിട്ടാൻ വേണ്ടി വൈകുന്നേരങ്ങളിൽ അലയുകയും ഇയ്യുണ്ണി അച്ചുകൂടത്തിന്റെ പഴയ പ്രൂഫ് റീഡർ പാപ്പുവിലെത്തുകയും ചെയ്യുന്നു സന്തോഷ്‌ കുമാറിന്റെ ഒരോ കഥകളും വളരെ വെത്യസ്തമാണു. അഖ്യാനം കൊണ്ടും വിഷയ സമീപനത്തിലും കഥ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ഗാലപ്പഗോസ് എന്ന ആദ്യ സമാഹാത്തിലെ ആദ്യ കഥയാണിത്. 
അതെ സമാഹാരത്തിൽ തന്നെ യുള്ള മറ്റൊരു കഥയാണ് ബാഘ് ബഹാദൂർ ബുദ്ധദേവ് ദാസ് ഗുപ്‌തയുടെ പ്രശസ്തമായ സിനിമയാണ് കഥയുടെ പശ്ചാത്തലം. ആഗോളവത്കരണത്തിന്റെ ഭൂതകാലത്തെ  ഈ വാക്ക് കണ്ടെത്തിയെടുക്കും മുമ്പ് തന്നെ ആ കെടുതിയുടെ നേർചിത്രം കടുവാ വീരനിലൂടെ വരച്ചിടുന്ന സിനിമയാണ് ഇത്. ആധുനിക കാലത്ത് മകൾ വായിക്കുന്ന പുസ്തകം പോലും ആകുലതയോടെ വായിച്ചെടുക്കുന്ന വർമ്മയിലൂടെയാണ് കഥ തുടങ്ങുന്നത് വിൻഡോസ്-95  എന്ന പുസ്തകത്തെ ജാലകങ്ങൾ എന്ന് വായിച്ചപ്പോൾ മകളത് തിരുത്തുന്നുണ്ട് ഇത് വിൻഡോസ് എന്ന കമ്പ്യൂട്ടർ പുസ്തകം ആണെന്ന് പറയുന്നു. അവൾ ജാലകങ്ങൾ എന്ന് കേട്ടിട്ടേയില്ല അച്ഛനും മകളും തമ്മിലുള്ള സംഭാഷണത്തിൽ ഈ കാലത്തിന്റെ ഗതിയെയാണ് സൂചിപ്പിക്കുന്നത് 

"ജാലകങ്ങളോ? ഞാനങ്ങനെ വിചാരിച്ചിട്ടില്ല വിൻഡോസ് എന്ന് വെച്ചാൽ... വിൻഡോസ്  കമ്പ്യൂട്ടർ പുസ്തകമാണ്"

"പഠിക്കുമ്പോൾ എല്ലാം നോക്കണം, പേരുകളൊക്കെ ശരിക്കും. നിനക്ക് തന്നെ പേര് കണ്ടുപിടിക്കാൻ ഞാനെത്രയാണ് ആലോചിച്ചിട്ടുള്ളത്. ആട്ടെ ഇത്രയും  നല്ലപേരും കമ്പ്യൂട്ടറും തമ്മിലെന്താണ് ബന്ധം?"

"ഓ" അവൾക്കു ചിരിവന്നു. "അതൊരു പേര് പേരിലെന്തിരിക്കുന്നു? വിൻഡോസ് 98ന്റെ എഡിഷൻ കാത്തിരിക്കുകയാണ് ഞങ്ങൾ" 

"അതെയോ" അപ്പോൾ ഇതെന്തു ചെയ്യും?
അപ്പോൾ- അപ്പോൾപ്പിന്നെ ഇത് മതിയാവും"

പകരം ഒന്ന് വരുംമ്പോൾ ഇതെല്ലാം വേണ്ടാതാവുമോ? 
പ്രസക്തമായ ഈ ചോദ്യം തന്നെയാണ് കടുവാവീരന്റെ കഥ പറയുന്നതിലൂടെ കഥാകൃത്ത് പറയാൻ ശ്രമിക്കുന്നത് കുട്ടികളുടെ ചരിത്രം മരിക്കുകയാണോ എന്നയാൾ ആകുലപ്പെടുന്നു. പുലിയായി വേഷം കെട്ടി  വരുന്ന ഗുനുറാം പ്ര പഴഞ്ചൻ ആകുന്നത് അവിടെ ഒരു സർക്കസ് വരികയും അതിലൊരു യഥാർത്ഥ പുലിയും ഉണ്ട് എന്നതിനാൽ ആണ് രസകരമായ ഈ കഥ പുതിയ കാലത്തോട് ചേർത്ത് വായിക്കപ്പെടേണ്ട കഥയാണ്. 
തുരങ്കങ്ങൾ എന്ന കഥ ഒരു നിമിഷം കൊണ്ട് നമ്മെ സ്‌തംഭരാക്കും ഒരു വാക്ക് മതിയായും നമ്മുടെ വാചാലതയെ സൗഹൃദത്തെ ഒക്കെ നിശബ്ദമാക്കാൻ. തീവണ്ടി തുരങ്കത്തിലേക്ക് കയറുന്നതോടെ അതുവരെ അവരുടെ സൗഹൃദ സംഭാഷണത്തിൽ എവിടെയോ കടന്നു കൂടിയ സ്വകാര്യതയിൽ ഒരമ്പ് ആ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു, പിന്നെ  തുരങ്കങ്ങൾ നൽകിയ ഇരുട്ടിൽ നിശബ്ദത  നിറഞ്ഞു. കഥയുടെ ട്വിസ്റ്റ് കഥാകൃത്ത് അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നു. 
ഗാലപ്പഗോസ് എന്ന കഥ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാ പരിസരമാണ്. സർക്കസ് കൂടാരം തന്നെയാണ് പശ്ചാത്തലം എങ്കിലും ആഴമേറിയ ഒരു വിഷയത്തത്തിലേക്ക് കഥ കൊണ്ടുപോകുന്നു. കഥാ പഠനത്തിൽ എംകെ ശ്രീകുമാർ ഈ കഥയെ പറ്റി പറയുന്നത് "ഭൂമിലിലെ ജൈവവൈവിധ്യത്തിന്റെ വർണശബളതകളത്രയും മായ്ച്ചുകളയുന്ന വർത്തമാനനിഷ്ഠുരതക്കെതിരെയുള്ള സ്വപ്നസഞ്ചാരമാണ് 'ഗാലപ്പഗോസ്' "   സന്തോഷിന്റെ കഥയിൽ സിനിമ ഒരു പ്രധാന ഘടകമാണ് 'ചിത്രശാല', 'ചെറുപ്പക്കാരൻ എന്ന നിലയിൽ എഴുത്തുകാരന്റെ ഛായാചിത്രം' എന്നീ കഥകളിലും സിനിമയോട് ചേർന്ന് നിൽക്കുന്നു മിടുക്കനായ ഒരു ഛായാഗ്രാഹകൻ കാമറയിൽ പകർത്തുന്ന ചിത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ നല്കാൻ കഥാകൃത്തിനു ആകുന്നുണ്ട്. ഗാലപ്പഗോസ് എന്ന ആദ്യ സമാഹാരത്തിലെ നദിക്കരയിലേക്ക്, ഹിജഡകൾ, ശീതകാലത്തെ ഗീതം, ജീവിതമെന്നു വായിക്കുന്നത്, അളവുകൾ എന്നീ കഥകൾ കൂടിയുണ്ട്.  
ഈ എഴുത്തുകാരൻ  സ്വീകരിക്കുന്ന രീതി  ഗാലപ്പഗോസ്‌, മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്ന വിധം, തുരങ്കങ്ങൾ തുടങ്ങി നിരവധി മികച്ച കഥകളിൽ നിന്നും നമുക്ക് മനസിലാക്കാം ഗാലപ്പഗോസ് എന്ന ആദ്യ സമാഹാരത്തിലാണു ഈ കഥയുള്ളത്‌. ഏവരും വായിക്കേണ്ട ഒരു മികച്ച കഥയാണിത്‌.

സന്തോഷ്കുമാറിന്റെ മറ്റുകഥകളെ കുറിച്ച് പറയാൻ കൂടി ആഗ്രഹം  ഉണ്ട് 'മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്ന വിധം', 'പരുന്ത്', 'ഈദ്', 'ചാവുകളി', 'സർപ്പസത്രം', 'ജാരൻ', 'ബോൺസായ്'... ഏറ്റവും അവസാനം 'നാരകങ്ങളുടെ ഉപമ' വരെ ആഖ്യാനത്തിന്റെ മികവിലും ഭാഷയുടെ സൗന്ദര്യത്തിലും മികവ് പുലർത്തി   നല്ല കഥകൾ മാത്രം എഴുതുക എന്ന ദൗത്യത്തിൽ മുഴുകിയ എഴുത്തുകാരൻ.  

Tuesday, 20 November 2018

കാട്ടൂർക്കടവിലെ കഥാലോകം


അശോകൻ ചരുവിലിന്റെ കഥകളിലൂടെ 


ലയാള ചെറുകഥാകൃത്തുകളിൽ ശ്രദ്ധേയനാണ് അശോകൻ ചരുവിൽ. ജീവിതത്തിൽ അടർത്തിയെടുക്കുന്ന കഥകളിൽ  സമകാലിക രാഷ്ട്രീയം സാമൂഹികാവസ്ഥ,  പരിസ്ഥിതി, ഇതെല്ലാം ജീവിതത്തോട് ചേർത്തുനിർത്തി പറയുന്ന കഥകളാണ് ചരുവിലിന്റേത്.  കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയക്കാരൻ എന്നനിലയിൽ തന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ പറയുമ്പോൾ കഥകളിലും അതിന്റെ അലയൊലി കാണാം. അശോകൻ ചരുവിലിന്റെ ചില കഥകളിലൂടെ ഒരു യാത്ര
*മണ്ണുവേവുന്ന മണം.*  എന്ന നീണ്ടകഥയിൽ 
*"കാലം കൊറെ കഴിഞ്ഞാൽ വറ്റിപ്പോയ പൊഴകളൊക്കെ വീണ്ടും നെറയും. വഞ്ചികൾ ഇതിലേ പോവും."* ഉറച്ച ഇടതു പക്ഷ മനസിൽ നിന്നും വന്ന പ്രത്യാശയുടെ കഥയാണിത്‌.  പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പ്രത്യാശയാണിത്‌. നർമ്മദാ വാലിയിൽ മേധാപട്കർ ജലസമാധി ചെയ്യുമെന്ന് പറഞ്ഞ ദിവസം മാര്ക്സിസ്റ്റ് വിശ്വാസികളായകുറെപേർ ഒത്തുചേർന്നതിന്റെ സ്മരണയുമായാണൂ ഈ നീണ്ട കഥ ആരംഭിക്കുന്നത്‌. രക്തസാക്ഷിത്വത്തിന്റെ ഹരിത മുഖം ഇവിടെ അനാവൃതമാകുന്നു ഒരു കാലത്ത്‌ പ്രകൃതിയുടെ ധന്യത നിന്നിരുന്ന നദീഗ്രാമമായ പുഴമ്പുള്ളത്ത്‌ കറകളഞ്ഞ മാർക്ക്സിസ്റ്റുകാരൻ പികെയുടെ ജീവിതത്തിലൂടെ യാണിത്‌ കൊണ്ടുപോകുന്നത്‌. ഹരിത-മാര്കിസ്റ്റ് ചിന്തയെ ഉണർത്തുന്ന കഥയാണിത്.

ഈയിടെ വന്ന കഥയാണ് *അർജന്റീന. ഫാൻസ് കാട്ടൂർക്കടവ്*
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലായ്)
ലോകകപ്പിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന 
അശോകൻ ചരുവിലിന്റെ കഥ മലയാളത്തിലെ ഫുട്‌ബോൾ കഥകളിൽ ഉൾപ്പെടുത്താം. 2014 ലോകകപ്പിലെ പശ്ചാത്തലത്തെ 2018 ലോകകപ്പിന് തൊട്ടു മുമ്പ് എഴുതുമ്പോൾ ഗോഡ്‌സെ എന്ന പേര് എല്ലാ ഇന്ത്യക്കാരെയും പോലെ അർജന്റീനിയൻ ഫാൻസും വെറുപ്പോടെ ഓർക്കും. അന്ന് കൈവിട്ട ഭാഗ്യം മെസ്സിയുടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന അർജന്റീന പക്ഷെ കഥ നമ്മളിൽ എത്തുമ്പോഴേക്കും ആശകൾ വറ്റിയ മനസുകളാൽ ലോകകപ്പ് കാണേണ്ടി വരുന്ന അവസ്ഥയിൽ എത്തി എന്നത് യാഥാർഥ്യം. ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം അറംപറ്റി എന്നു പറയാം. ആ പ്രവചനം പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. അർജന്റീനയുടെ കാര്യത്തിൽ  സാക്സിന്റെ പ്രവചനം ശരിയായി എങ്കിൽ ബ്രസീലിന്റെ കാര്യത്തിൽ പിഴച്ചു. അർജന്റീനയൻ ഫാന്സിന് അർജന്റീന ടീം എന്നാൽ കളി മാത്രമല്ല അവരുടെ രാഷ്ട്രീയം  മെസ്സിയുടെ കുട്ടിക്കാല ജീവിതം ഒക്കെ ഈ കളികമ്പത്തോടൊപ്പം ഉണ്ട്.  സൂചിപ്പിക്കുന്നു കഥയിലും  *"മറഡോണയുടെ മങ്ങിയ പശ്ചാത്തലത്തിൽ ലയണൽ മെസ്സിയുടെ തിളങ്ങിനില്കുന്ന ഫ്ളക്സിൽ ചേർക്കാൻ തയ്യാറാക്കിയ ഒരു കുറിപ്പിൽ അന്ന് മെഹർ ഇങ്ങനെ എഴുതി 'ബ്യുണൻസ് അയേഴ്‌സിലെ കീഴാളച്ചേരിയിൽ നിന്ന് ഒരു ഫുട്‌ബോൾ മാന്ത്രികൻ കടന്നുവന്നുവെങ്കിൽ അത് പ്രവചനങ്ങളുടെ കരുണ കൊണ്ടല്ല. റൊസാരിയോവിലെ അടിച്ചുതെളിക്കാരിയുടെ മകൻ ഒരു പ്രവാചകന്റെയും സഹായം പ്രതീക്ഷിക്കുന്നില്ല"* മെഹർ എന്ന മെഹറുന്നീസ കാദർകുട്ടി ഈ അർജന്റീന ഫാന്സിൽ പെണ് തിളക്കമാണ്. ബ്രസീലിൽ നിന്നും കൂറുമാറി വന്നവൾ എന്നൊരു പ്രത്യേകത കൂടിയുണ്ട്. അങ്ങനെ വരുന്നവരെ പെട്ടെന്നു ചേർക്കണോ എന്ന അംഗങ്ങളുടെ സംശയത്തെ തട്ടികളഞ്ഞത്‌  അവളുടെ മറുപടി ആയിരുന്നു. *"പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്ദെ കിർച്ചനറുടെ സാമ്രാജ്യത്ത വിരുദ്ധ നയങ്ങൾ എന്നെ ആകർഷിച്ചു"*  മെഹറിന്റെയും അജയന്റെയും പിണക്കവും പ്രണയവും കാട്ടൂർക്കടവത്തെ പ്രാദേശിക രാഷ്ട്രീയവും കളിയിലൂടെ കാര്യമായി പറയുന്ന അർജന്റീന. ഫാൻസ് കാട്ടൂർക്കടവ് എന്ന കഥ യുടെ ആഖ്യാനത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ. വായിക്കുമ്പോൾ സിനിമ കാണുന്ന സുഖം അനുഭവിക്കുന്നു. മലയാളത്തിൽ ശക്തമായ രാഷ്ട്രീയകളിൽ ചേർത്തു വെക്കാവുന്ന കഥയാണ് 
'കറപ്പൻ' ദളിത് രാഷ്ട്രീയത്തിന്റെ കഴിഞ്ഞുപോയ കാലത്തിന്റെ നേർ ചിത്രങ്ങളാണ് ഈ കഥ. ഒറ്റ ദിവസംകൊണ്ട് പാർട്ടി മാറിയ കറപ്പനെ പോലുള്ള രാഷ്ട്രീയ മനുഷ്യരെ എല്ലാ കാലത്തും എല്ലായിടത്തും കാണാം. റോഡിലൂടെ നടക്കുക എന്ന അന്നത്തെ വലിയ വിപ്ലവത്തെ അവതരിപ്പിക്കുന്ന ഭാഗത്തിൽ പാർട്ടി മാറിയ രംഗം പറയുമ്പോൾ.  ജാതി വിവേചനത്തിനെതിരെ  കേരളത്തിൽ ഉണ്ടായ  മുന്നേറ്റങ്ങളെയാണ്  ഓർമ്മിപ്പിക്കുന്നത്. "റോട്ട്ക്കൂടെ താണജാതിക്കാര്ക്ക് നടക്കാന്‍ പാടില്ല.....  ഞങ്ങള്‍ പ്രജാമണ്ഡലക്കാരായിട്ടാ അവിടെ ചെല്ലുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. അപ്പൊ പി. ഗംഗാധരന്‍ പറഞ്ഞു നമുക്കൊരു കാര്യം ചെയ്യാ. എല്ലാരും കൂടെ ആ റോട്ടീക്കൂടെ നടന്നു നോക്ക്വാ. എന്താണ്ടാവ്വ്വാന്ന് അറിയ്യാലോ. അപ്പോള്‍ പുതൂര്‍ അച്ചുതമേന്‍ പറഞ്ഞു:  മഹാപാപം ചെയ്യാന്‍ ഞങ്ങളില്ല. ഞങ്ങക്ക് ദൈവഭയണ്ട്. പ്രജാമണ്ഡലം പിന്മാറി. ഗംഗാധരന്‍ ഒരു ചോന്ന കൊടീം പിടിച്ച് മുന്നില് നടന്നു. എസ്എന്‍ഡിപിക്കാരും പൊലയ സഭക്കാരും പിന്നാലെ. ഞാന്‍ ആ ജാഥേല് കേറി നടന്നു." കേരളത്തോട് ആ കാലത്തേക്ക് പിന്തിരിഞ്ഞു നടക്കാൻ 
ഒട്ടും നാണമില്ലാതെ പറയുന്ന ജാതി രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സമകാലിക അവസ്‌ഥയിൽ കറപ്പൻ എന്ന കഥ കൂടുതൽ പ്രസക്തമാകുന്നു. 
മരിച്ചവരുടെ കടൽ എന്ന കഥ ജീവിതത്തോളം ആഴമുള്ള ഒരു ആഖ്യാനമാണ്. കങ്കാരു നൃത്തം, കഥയിലെ വീട്, ചിമ്മിനി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം, പരിചിതഗന്ധങ്ങൾ, നിറഭേതങ്ങൾ ഒരു പഴയ നോവൽ ഇങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്.  കഥകളിലെ ദേശം എന്ന വിഷയത്തിൽ ചർച്ച വരുമ്പോൾ കാട്ടൂർ എന്ന ഗ്രാമം മാറ്റിനിർത്താൻ ആകില്ല. അത്രകണ്ട് കാട്ടൂരും കടവും കഥളിൽ ലയിച്ചു നിൽകുന്നു. അശോകൻ ചരുവിലിന്റെ കഥകളിലേക്ക് ഇനിയും ആഴത്തിൽ പോകാൻ ഉള്ള സാധ്യതകൾ ധാരാളം നിലനിൽക്കുന്നു. പോകാന് കഴിയാത്തത് എന്റെ മാത്രം പരിമിതിയും. മലയാള കഥാ സാഹിത്യ ശാഖയിൽ മാറ്റിനിർത്താൻ ആകാത്ത കഥകളാൽ ഇന്നും നിറ സാന്നിദ്ധ്യമാണ് ഈ കാട്ടൂരിന്റെ കഥാകാരൻ

കണ്ണാടി ഓൺ ലൈൻ മാഗസിനിൽ 02/11/ 2018 ൽ വന്നത്  

Monday, 19 November 2018

സമകാലികനായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക്



മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു  യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത  എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത് , സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും എണ്ണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍ , മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.'ചില സസ്തന  ജീവികൾ', 'തെയ്യങ്ങൾ', 'ശിശിരത്തിലെ ആദ്യത്തെ വെടിയൊച്ചകൾ, ഒരു പൗരന്റെ സംശയങ്ങൾ.ശവഭോജനം . വനഗീതികൾ കേട്ടുറങ്ങുന്നവർക്ക് താക്കീതുകൾ, സമകാലികമായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക് ..ഇങ്ങനെ എത്രയെത്ര കഥകൾ   
കഥകളുടെ സിദ്ധാന്തങ്ങളെ കുറിച്ച് ആകുലതകൾ പെറാത്ത ഒരെഴുത്തുകാരനായിരുന്നു യുപി ജയരാജ്.  അദ്ദേഹത്തിൽ നിറയെ കഥകളെഴുതുക എന്ന ഉത്സാഹമായിരുന്നു, 'തെയ്യങ്ങൾ'  ആ സർഗ്ഗവൈഭവത്തെ രേഖപ്പെടുത്തുന്ന കഥയാണ്. നാടിന്റെ തുടിപ്പും ജീവനും നിറഞ്ഞു നിൽക്കുന്ന കഥ, കഥയിലെ ഗുളികൻ നൽകുന്ന രാഷ്ട്രീയതലം ഒരു നാടിൻറെ തുടിപ്പാണ് കയ്യിലുള്ള വെള്ളിദണ്ഡ് ചുഴറ്റുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം നൽകുന്ന ഒരു സാഹസികതയുണ്ട് അത് കഥയിൽ നിറഞ്ഞു നില്കുന്നു. കഥ തുടങ്ങുന്നത് തന്നെ ആ ഊർജ്ജത്തോടെയാണ്, 
"പിന്നെ മധ്യാഹ്നത്തിന്റെ പാതിമയക്കത്തിൽ അലസത പൂണ്ടിരുന്ന ഗ്രാമങ്ങൾ പെട്ടെന്ന് ഞെട്ടിയുണർന്നു, ചെണ്ടകളുടെ താളാത്മകമായ തകർപ്പ ശബ്ദം ഗ്രാമത്തെയാകെ ഉണർത്തിക്കഴിഞ്ഞിരുന്നു. പിറുത്തിച്ചോലകളിലെ ചരൽകല്ലുകളെ ചവിട്ടിത്തള്ളി നഗ്നപാദരായ കുട്ടികൾ ഇടവഴികൾ കടന്ന് ചാടിയും ആർത്തുവിളിച്ചും കാവിലേക്കോടി. അതാ, അതാ ദൃഢഗാത്രരായ മലയന്മാർ തോളിൽ തൂക്കിയിട്ട ചെണ്ടയുടെ ഭാരംകൊണ്ടു അലപം കുനിഞ്ഞു കയകപ്പുരയെയും പള്ളിയറയേയും മണ്ഡപങ്ങളെയും ഭണ്ടാരങ്ങളേയും പാമ്പിൻ കാവുകളെയും വളം വെച്ച് അവയെ വിളിച്ചുണർത്തി നേർത്ത ചെണ്ടക്കോലുകൾ അത്യധികമായ വിരുതോടെ അവരുടെ കൈവിരലുകളിൽ കിടന്നു തുടിച്ചു നൃത്തംവെച്ചു. നാഗ ദേവതകളെ ഉണരുക, കാരണൻമാരെ ഭണ്ടാരങ്ങളെ ഉണരുക, ശാസ്തപ്പാ, ചാമുണ്ടീ, ഭഗവതീ, ഗുളികാ, വസൂരിമാലേ ഉണരുക, ആദ്യത്തെ വേല തുടങ്ങുകയായി. തിറകൾ ആരംഭിക്കുകയായി. കാവുകളേ ഉണരുക..." 
ഗുളികനായി  വരുന്ന നന്ദന്റെ ഉള്ളിലെ രാഷ്ട്രീയബോധത്തെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തുവെക്കാൻ ആകും, നാട്ടിൻപുറത്തെ തെയ്യങ്ങൾ നൽകുന്ന ബിംബങ്ങൾ മാഞ്ഞുപോയികൊണ്ടിരിക്കുന്ന കാലത്ത് തെയ്യം കെട്ടാൻ ആളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തെയ്യം കെട്ടിക്കുന്ന ഈ കാലത്ത് തെയ്യങ്ങൾ എന്ന കഥക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. 
ജയരാജിന്റെ കഥകളെ പറ്റി കോവിലൻ പറയുന്നു " സരളവും വ്യാകുലവുമായ ഒരു മനസ്സാണ് ജയരാജിന്റെ കഥകൾക്കു പിന്നിൽ ഞാൻ കണ്ടത്. സരളവും വ്യാകുലവുമായതുകൊണ്ടു തന്നെ ഇ മനസ്സ് വിഭ്രാമകവുമാകുന്നു".
 'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്'  എന്ന കഥയിൽ  "നിന്റെ വാക്കുകൾ ഇത്രയും ഉചിതമായിരിക്കുന്നു, നിന്നെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് ഈ പകലും രാത്രിയും എനിക്കിവിടെ വിശ്രമിക്കാമെന്ന് നിന്റെ വാക്കുകൾ എനിക്കുറപ്പു തരുന്നു. ഒരു അന്യവർഗ ചിന്താഗതിക്കാരന് ഒരിക്കലും ഇങ്ങനെ നിഷ്കപടമായി സംസാരിക്കാൻ ആവുകയില്ല" വാക്കുകളിൽ വിശ്വസിക്കുന്ന കഥാകാരൻ വാക്കുകൾ കൊണ്ട് തന്നെ വേദനപേറുന്ന ആകുലതകളും കുറിച്ചിട്ടു. ഒക്കിനാവയിലെ പതിവ്രതകളിൽ പറയുന്ന രാഷ്ട്രീയം ആഗോള വിഷയമാണ് കഥയുടെ അവസാനം ചോദിക്കുന്ന ചോദ്യവും പ്രസക്തം തന്നെ "എയ്ഡ്‌സ് ഇങ്ങനെ പ്രത്യഔശധമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുന്ന കാലംവരെയും ഒക്കിനാവയിലെ പതിവ്രതകളെ ആര് എങ്ങനെ സംരക്ഷിക്കും?" ജയരാജ് കഥകളിലാകെ നിറച്ചു വെക്കുന്ന ഈ ആകുലതകൾ ഉള്ളിൽ പിടയുന്ന രാഷ്ട്രീയ ബോധത്തെ തൊട്ടുണർത്തും ഒക്കിനാവ പോലുള്ള ഇടങ്ങൾ ഉണ്ടാകുന്ന സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി അതിലുപരി സർഗാത്മകമായി പ്രതിരോധിക്കുന്നു എന്നതാണ് ഈ കഥയുടെ പ്രത്യേകത. 
"ഇരുട്ടിലും  നിശ്ശബ്ദതയിലും ഗ്രാമങ്ങൾ തളർന്നുറങ്ങുമ്പോൾ അവർ വന്നു. രാത്രിയുടെ സംഗീതത്തെ അവരുടെ കാലൊച്ചകൾ അലങ്കോലപ്പെടുത്തി. ശാലീനമായ ഗ്രാമ സൗന്ദര്യത്തിൽ ഈ പരിചിതരുടെ രൂപങ്ങൾ വികൃതമായി മുഴച്ചു നിന്നു. ഗ്രാമങ്ങൾ അപ്പോഴും തളർന്നുറങ്ങുകയായിരുന്നു" ഗ്രാമചിത്രങ്ങൾ എന്ന കഥയിൽ പറയുന്ന പോലെ ഗ്രാമങ്ങൾ ആ കാലൊച്ചകൾ അറിയാതെ തളർന്നുറങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ ആയി കഥകൾ തെയ്യങ്ങളെ പോലെ നമുക്ക് മുന്നിൽ നിൽക്കുന്നു. ഇടക്ക് ഉറഞ്ഞു പറയുന്നു. പറയാനുള്ളത് വേഗത്തിൽ പറഞ്ഞു അതിനേക്കാൾ വേഗത്തിൽ കഥപറയാനാകാത്ത ലോകത്തേക്ക് അയാൾ എത്ര പെട്ടെന്നാണ് പറന്നു പോയത്.  യുപി ജയരാജിന്റെ കഥകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ തുറക്കപ്പെടുന്ന ലോകം ചിലപ്പോൾ നമ്മൾ കാണാതെ പോയ, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച ഇടങ്ങളാണ്. പ്രതിഭയുടെ ചൈതന്യം നിറഞ്ഞ കഥകൾ മലയാളത്തിന് എന്നും അലങ്കാവുമാണ്.   


കണ്ണാടി മാഗസിനിൽ 15-11-2018ൽ പ്രസിദ്ധീകരിച്ചു   

Saturday, 20 October 2018

ജാതിചോദിക്കുന്ന കാലം തിരിച്ചു വരുമ്പോൾ 'ജാതിക്കുമ്മി'യുടെ പ്രസക്തി

ലേഖനം 
വർത്തമാനകാലത്ത് ജാതി പുതിയ രൂപത്തിൽ ഇറങ്ങിവരികയും രാഷ്ട്രീയത്തിലും സംസ്കാരത്തിലുംതിരിച്ചു വരികയും ഒപ്പം അധികാരവും കയ്യാളുന്ന ഈ കാലത്ത് മലയാളത്തിലെആദ്യകാല ജാതി വിരുദ്ധ കാവ്യം എന്ന് അറിയപ്പെടുന്ന ജാതിക്കുമ്മി എഴുതിയ കീഴാള വർഗ്ഗത്തോടൊപ്പം നിന്ന്‌ അവരും മനുഷ്യരാണെന്ന് വീറോടെ പറഞ്ഞ വ്യത്യസ്തമേഖലകളിൽ തന്റെ കയ്യൊപ്പ് പതിച്ച പണ്ഡിറ്റ് കെപി കറുപ്പൻ  എന്നവലിയ മനുഷ്യനെ പറ്റി പഠിക്കേണ്ടതും ആ ചരിത്രത്തെ തിരിച്ചറിയേണ്ടതും എന്തുകൊണ്ടും  പ്രസക്തമാണ്. എന്നാൽ ചരിത്രത്തിൽ പണ്ഡിറ്റ് കറുപ്പൻ എന്ന പേര് അത്ര തിളക്കത്തോടെ എഴുതി ചേർക്കാൻ ആയോ എന്ന സംശയം ബാക്കി നിൽക്കുന്നു. സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു പണ്ഡിറ്റ് കറുപ്പൻ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. 'അയ്യൻകാളി മുതൽ വിടി വരെ' എന്ന അരവിന്ദൻ പണിക്കശ്ശേരിയുടെ പുസ്തകത്തിൽ പണ്ഡിറ്റ് കറുപ്പനെ പറ്റി ഇങ്ങനെ പറയുന്നു "ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ ആട്ടിയിടിക്കുകയും കീഴ്ജാതിക്കാരെ മൃഗങ്ങളെക്കാൾ ഹീനരായി കണക്കാക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽസാമൂഹിക പരിവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചു അനാചാരങ്ങൾക്കെതിരെ കാവ്യകലയെ പടവാളാക്കിയ ധീരനായ കവിയാണ് പണ്ഡിറ്റ് കറുപ്പൻ" കുമാരനാശാൻ ദുരവസ്ഥ എഴുതുന്നതിനും പത്തു വർഷം മുമ്പാണ് പണ്ഡിറ്റ് കറുപ്പൻ  എഴുതിയ 'ജാതിക്കുമ്മി' ഇറങ്ങുന്നത്. ജാതിക്കെതിരായ മലയാളത്തിലെ ആദ്യകാല കാവ്യങ്ങളിൽ ഒന്നാണ് ഇത്. കേരളത്തിലെ ജാതി വിവേചനവും അതിന്റെ കറുത്ത വശങ്ങളും  തുറന്നു കാട്ടുന്നതിൽ ഈ കവിത വലിയ  പങ്കു വഹിച്ചു.  എന്നാൽ നമ്മുടെ ചരിത്രവും സാഹിത്യവും പണ്ഡിറ്റ് കറുപ്പനോടും ജാതികുമ്മിയോടും അത്ര പരിഗണന നൽകിയോ എന്ന കാര്യത്തിൽ നാം ഒന്നുകൂടി പരിശോധിക്കണം. 

"ഇക്കാണും ലോകങ്ങളീശ്വന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കനിർത്താമോ സമസൃഷ്ടിയെ?
ദൈവം നോക്കിയിരിപ്പില്ലേ,യോഗപെണ്ണേ? –
തീണ്ടൽ ധിക്കാരമല്ലയോ ജ്ഞാനപെണ്ണേ?

കവിതയിലൂടെ ഇക്കാര്യങ്ങൾ ചോദിക്കുന്ന കാലഘട്ടം ഏറെ പ്രസ്കതമാണ്. ജാതി  സമസ്ത മേഖലകളിലും അരങ്ങു വാണിരുന്ന കാലത്താണ് പണ്ഡിറ്റ് കറുപ്പൻ തന്റെ ജാതിവിരുദ്ധ സാഹിത്യവുമായി രംഗത്തു വരുന്നത്. 

"കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്ക് ചാരെ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്ക് പാടില്ല എന്നുള്ള
ചട്ടം നിരുത്തേണ്ടേ യോഗപെണ്ണേ–
നിങ്ങൾ ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!

ഇങ്ങനെ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കാൻ അക്കാലത്ത് കൊച്ചി സഭയിൽ ഒരു എം എൽ സികൂടിയായിരുന്ന കവിക്ക് ആകുന്നു എന്നത് ഏറെ പ്രസക്തമാണ്. അർഹമായ സ്ഥാനത്ത് ഇരിക്കുമ്പോഴും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട നിരവധി ദുരനുഭവങ്ങൾ പണ്ഡിറ്റ് കറുപ്പൻ നേരിടേണ്ടി വന്നിട്ടുണ്ട്. മദിരാശി ഗവർണർ ആയിരുന്ന ഘോഷൻ പ്രഭുവിന്റെ സന്ദർഷണവുമായി ബന്ധപ്പെട്ടു മഹാരാജാവ് നടത്തിയ വിരുന്നിൽനിന്നും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടപ്പോൾ അദ്ദേഹമെഴുതിയ വരികൾ ആ വ്യവസ്ഥയോടുള്ള കടുത്ത പ്രതിഷേധവും വിമർശനവുമായി കാണാം. 

"ചൊല്ലാളുന്നെറണാകുളത്തു മരുവു -
'ന്നെമ്മൽസി'കൾക്കൊക്കെയും
ചെല്ലാവുന്ന വിരുന്നിലീയടിയനെ-
ക്കൂടെ ക്ഷണിച്ചീടുകിൽ
വല്ലായ്മക്കിട മെന്തു? താടികലരും
മർത്ത്യൻ കരേറീടുകിൽ
കല്ലോലങ്ങളിലാഴുമോ തരണി? ആർ
ചെയ്തിവിധം ദുർവിധി?"

ഇങ്ങനെ യഥാ സമയങ്ങളിൽ തന്നെ കവിതകളിലൂടെ അദ്ദേഹം പ്രതികരിച്ചു കൊണ്ടിരുന്നു.  നവോത്ഥാന മൂല്യങ്ങൾക്ക് ഏറെ വെല്ലുവിളി നേരിടുന്ന സമകാലിക അവസ്ഥയിൽജാതിക്കുമ്മി പോലുള്ള കവിതകളുടെ പുനർവായന കാലം ആവശ്യപ്പെടുന്നുണ്ട്. അന്ന്  പുലയരും മറ്റു കീഴ്ജാതിയിൽ അനുഭവിച്ച അവസ്ഥയെ കുറിച്ചു എഴുതിയ 
"പശുക്കളെയടിച്ചെനാലുടമസ്ഥൻ തടുത്തീടും
പുലയരെയടിച്ചെന്നാലൊരുവാനുമില്ല.
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കൊന്നിറങ്ങിയാൽകല്ലേറുകൊള്ളും"
ഈ വരികളിലൂടെ പോകുമ്പോൾ ഇന്നും നാം ഉത്തരേന്ത്യയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളോട് ഏറെ വ്യത്യാസങ്ങൾ ഇല്ല എന്നതു കൂടി ഇതിനോട് ചേർത്തു വായിക്കാം. സാമൂഹികാവസ്ഥയേ കവിതയിലൂടെ തന്നെ വിമർശനത്തിന്റെ കൂരമ്പുകളയക്കാൻ സാധിച്ചു. 

കൊച്ചി നിയമസഭയിലേക്ക് സാമാജികനായി   നടത്തിയ ആദ്യപ്രസംഗം തന്നെ നിമസഭയുടെ പ്രവർത്തനങ്ങളിൽ കഴിയുന്നതും മലയാളം തന്നെ ഉപയോഗിക്കണം എന്ന പ്രമേയംഅവതരിപ്പിച്ചുകൊണ്ടായിരുന്നു.
സമസ്ത മേഖലകളിലും പണ്ഡിറ്റ് കറുപ്പൻ തന്റെതായ ഇടപെടൽ നടത്തിയിരുന്നു. ഈ ആസുരകാലത്ത് പണ്ഡിറ്റ് കറുപ്പനെ പോലുള്ളവരുടെ ചരിത്രം പുതു തലമുറയ്ക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. സാഹിത്യത്തിൽ പണ്ഡിറ്റ് കറുപ്പൻ നൽകിയ വിലപ്പെട്ട സംഭാവനകൾഅന്നും അതുപോലെ തന്നെ ഇന്നും പ്രസക്തി ഏറിവരികയാണ്. ചരിത്രത്തിലെ ചില പുനർവായനകൾ ആവശ്യമായി കൊണ്ടിരിക്കുന്ന ഈ കാലം എന്തുകൊണ്ടും കൂടുതൽപഠിക്കേണ്ട ഒന്നാണ് പണ്ഡിറ്റ് കെപി കറുപ്പനെയും അദ്ദേഹത്തിന്റെസാഹിത്യവും. കേരളം മറക്കാൻ പാടില്ലാത്ത നവോത്ഥാന നായകരിൽ ഒരാളാണ് പണ്ഡിറ്റ് കെപി കറുപ്പൻ. 1938 മാര്‍ച്ച്‌ 23നാണ് പണ്ഡിറ്റ് കെപി കറുപ്പൻ അന്തരിച്ചത്

കണ്ണാടി മാഗസിനിൽ 20-10-2018ൽ പ്രസിദ്ധീകരിച്ചു

http://kannadimagazine.com/index.php?article=362  

Saturday, 8 September 2018

വീടും കൂടും

മിനിക്കഥ 


പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന അയാൾ വില്ലേജ് ഓഫീസിൽ പുതിയ വീട് നിർമ്മിക്കാൻ  അപേക്ഷ കൊടുത്തു ഇറങ്ങി, വില്ലേജ് മുറ്റത്ത് വീട് നഷ്ടപ്പെട്ടതും അതുണ്ടാക്കാൻ നേരിട്ട  കഷ്ടപ്പാടും ഓർത്ത് സിഗരറ്റിനു തീ കൊളുത്തി. 

മരത്തിൽ നിന്നും പക്ഷി കാഷ്ഠിച്ചത് അയാളുടെ വെള്ള ഷർട്ടിൽ തന്നെ വീണു, ദേഷ്യത്തിൽ മേലേക്ക് നോക്കി 
"നാശംപിടിച്ച ഈ കിളിക്കൂടുകൾ"  
അയാൾ ടവ്വൽ എടുത്തു തുടച്ചു. 

വില്ലേജിന്റെ പടിക്കൽ പൊതുജനങ്ങൾക്ക് ശല്യമായ  പക്ഷിക്കൂടുകൾ നിറഞ്ഞ ഈ മരം മുറിച്ചുമാറ്റണം എന്ന ഒപ്പുശേഖരത്തിൽ അയാളും  ഒപ്പുവെച്ചു.  



Tuesday, 4 September 2018

കഥ തേടുന്ന കടലും, കടൽ കടന്ന കഥയും

പുസ്തക പരിചയം

കഥയിലെ കടൽ
(കഥാസമാഹാരം)
ബഷീർ മേച്ചേരി


പ്രകൃതിയുമായി സംഭാഷണതിലേർപ്പെടുന്ന ഒരു രസവിദ്യ കഥകളിൽ ഉൾപ്പെടുത്തി പച്ചപ്പ് സൂക്ഷിക്കുന്ന കഥാകൃത്താണ് ബഷീർ മേച്ചേരി.  നാഗരികതയുടെ തിരക്കുകൾ ചേർത്തു പറയുംപോളും അകലെ ജീവിതത്തിൽ ചാഞ്ഞു കിടന്നിരുന്ന ഒരു ഗ്രാമാന്തരീക്ഷത്തെ തൊടാൻ വെമ്പുന്ന ഒരു മനസ് കഥകളിൽ കാണാം. 
ബഷീർ മേച്ചേരിയുടെ പുതിയ കഥാ സമാഹാരമാണ് കഥയിലെ കടൽ.
ഏറെ കാലം ഗൾഫ് മേഖലയിൽ ജീവിച്ച ഒരെഴുത്തുകാരൻ ആ ഭൂമികയിൽ നടത്തുന്ന സസൂക്ഷ്മമായ നിരീക്ഷണത്തിന്റെ പ്രതിഫലനം പ്രാണൻ എന്ന കഥയിൽ കാണാം. 
അടിമുടി ഒരു ഗൾഫ് ലോകത്തെ കഥയാണ് പ്രാണൻ. ജോലിക്കായി ഇവിടെ എത്തിയവരുടെ താരതമ്യങ്ങൾ പലതും ജീവിതത്തോട് അത്ര യോജിച്ചതല്ല. പലർക്കും ആഴമേറിയ ജീവിതത്തെ മാറ്റി നിർത്തി പുറംമോടിയിലാണ് താല്പര്യം. എന്നാൽ ഈ പ്രത്യാശാ മുനമ്പിൽ ഉള്ള പ്രകാശ നഷ്ടങ്ങളാണ്  ഈ കഥയിലെ ദിലീപനും അഹമ്മദ്ക്കയും.  നാട്ടിലേക്ക് വെള്ളയിൽ പൊതിഞ്ഞു കൊണ്ടുപോകുന്ന ശരീരമാണെങ്കിൽ കൂടി എന്തിനായിരുന്നു ഈ ജീവിതമെന്ന ചോദ്യം മീസാൻ കല്ലായി കുത്തി മറവിയുടെ ലോകത്തേക്ക് മാഞ്ഞു പോകുന്ന ജീവിതങ്ങൾ. നഗരത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജീവിതമാണ് പലരുടെയും. ജീവിതം ഇത്രയേറെ ഭാരമേറിയതാണ് എന്ന് അനുദിനം തിരിച്ചറിയുന്ന നിസ്സാഹരായവരുടെ പ്രാണൻ ആണ് ഈ കഥ. 
"എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ പിറ്റേന്ന് അതിരാവിലെത്തന്നേ എഴുന്നേൽക്കണമെന്നു ദിലീപൻ ആഗ്രഹിക്കും ഉള്ളിലുറപ്പിക്കും" ഇങ്ങനെയാണ് കഥ തുടങ്ങുന്നത് നാട്ടിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ തുറന്നു നോക്കാനോ ഒന്നു അലഞ്ഞു നടക്കാനോ സാധിക്കാതെ എണ്ണയിട്ട യന്ത്രം പോലെ ജീവിക്കുന്നവരുടെ കൂട്ടവാസം ഉള്ള ഇടമണല്ലോ ഗൾഫ്. അവനവനു മാത്രം മനസിലാകുന്ന വേദനകൾ പേറുന്നവർ. 
"ആരെങ്കിലും ഇതൊക്കെ കേട്ടാൽ വിശ്വസിക്കുമോ? ഒന്നു പുറത്തിറങ്ങി നടന്നുവരാനും ഇത്രയൊക്കെ തയ്യാറെടുപ്പുകൾ വേണോ? അതേ , ഇവിടെ മരുഭൂമിയുടെ നാട്ടിൽ ഇങ്ങെയൊക്കെയാകുന്നു." ഈ മരുഭൂമിയിൽ വാസിക്കുന്നവരുടെ ഗതികേടും അതുതന്നെ. പറഞ്ഞാലും ആരും വിശ്വസിക്കാത്ത ഉറ്റവർ പോലും തിരിച്ചറിയാത്ത ജീവിതത്തിന്റെ കഥയാണ് പ്രാണൻ. അധികമാരും പറയാത്ത ഗ്രോസറിജീവനക്കാരുടെ രാവും പകലും ഓടിയും കയറിയും ഇറങ്ങിയും ഉള്ള ജീവിതത്തിന്റെ നേർ ചിത്രം. അഹമ്മദ്ക്കയുടെ വിയോഗം വേദന നൽകുന്നതോടൊപ്പം ഈ മണ്ണിൽ ജീവിക്കുന്നരുടെ പലരുടെയും അനുഭവത്തിലൂടെ ആ പ്രാണൻ കടന്നുപോകുന്നുണ്ടാകാം. 

കരിമ്പല്ലികളുടെ ദ്വീപ് എന്ന കഥയിൽ  സാധ്യകളുടെ ആകാശം തേടി അലയുന്ന ഒരാളെ നമുക്ക്  കാണാം. നാഗരിക ജീവിതത്തിന്റെ പ്രതിനിധിയാണ് ആൽബർട്ട് കാപ്പൻ കാവീട്. UTI ബാധിച്ച ആൽബർട്ട് തിരക്കേറിയ ജീവിത ഭാരം അയാൾ അതുവരേ നേടിയെടുത്ത അഭിമാനത്തെ പോലും ഇല്ലാതാക്കി അവസാനം നെല്ലിക്ക തിന്നാൽ ആദ്യം കയ്ക്കും എങ്കിലും പിന്നെ വെള്ളം കുടിച്ചാൽ മധുരിക്കും എന്ന മലയാളത്തിന്റെ പച്ചപ്പുള്ള പഴഞ്ചൊല്ല് സമകാലിക ലോകത്തെ ജീവിതത്തെ തുറന്നു വെച്ച് അവതരിപ്പിക്കുമ്പോൾ മരുഭൂ ജീവിതത്തിൽ നേരിടേണ്ട ഒറ്റപ്പെടൽ അനുഭവിക്കാൻ സാധിക്കുന്നു. 
കാപ്പൻ അനുഭവിക്കുന്ന മൂത്രശങ്ക  ഈ തിരക്കേറിയ ജീവിത്തിൽ വിവിധ രീതികളിൽ ഓരോരുത്തരും അനുഭവിക്കുന്ന ശങ്ക തന്നെയാണ്. ഏറെക്കുറെ ടെക്കികൾ അനുഭവിക്കുന്ന അവസ്ഥ. മൂത്രം തൊണ്ടിമുതൽ ആകുന്ന കാലം.
"ഭയപ്പാടോടെ, നഗരപാതകൾ വിട്ട് അയാൾ ഉൾപ്രദേശത്തേക്ക് നടന്നു. 
മങ്ങിയ വെളിച്ചമുള്ള മണൽ പാതയിലെ ചെറു മരങ്ങൾക്കു ചോട്ടിലൂടെ അലഞ്ഞു. 
പാൻസിന്റെ  പോക്കറ്റിൽ റാഷിദ് നൽകിയ നെല്ലിക്ക കയ്യിൽ തടഞ്ഞു. നെല്ലിക്ക വായിലിട്ട് അയാൾ കുറേശ്ശേ ചവച്ചിറക്കി. ഇലകളുറങ്ങിയ ഒരു മരത്തിന്റെ താഴെ അയാൾ ആകാശം നോക്കി നിന്നു. ചാരനിറമാർന്ന ആകാശത്ത് വിളറിയ മഞ്ഞച്ചന്ദ്രൻ..." ഇങ്ങനെ നഗരമാധ്യത്തിൽ തിരക്കുകൾക്കിടയിലും ഏതൊരു മനസും തന്റെ ഉള്ളറിഞ്ഞ ഗ്രാമത്തിലൂടെ നടക്കാൻ വെമ്പുന്ന ഒരു മനസ് തന്നെ പുണരുന്നുണ്ടായിരിക്കും. ആഡംബര ഫ്‌ളാറ്റിൽ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും നിറഞ്ഞ ലോകത്തിലും നാടൻ ലുങ്കി മടക്കിക്കുത്തി ഓർമ്മകളിലേക്ക് നടക്കാനുളള  ത്വര കരിമ്പല്ലികളുടെ ദ്വീപിൽ നമുക്ക് കാണാം. 

ജീവിതം പോലെ ഒരു കാഴ്ചയാണ് കടലും, ആഴമേറിയ കാഴ്ച.  കഥയിലെ കടൽ എന്ന കഥയിൽ നഗര ജീവിതം തന്നെയാണ് വിഷയം.  നഗര ജീവിതം നയിക്കുന്ന രാമാനുജം രാധിക ദമ്പതിമാരുടെ കാഴ്ചകളിലൂടെ നീളുന്ന കഥ, പുറം കാഴ്ചകൾ വിവിധ രൂപത്തിൽ മലയാള കഥകളിൽ വന്നിട്ടുണ്ട്. കഥയിലെ കടലിലും ഇതുപോലൊരു കാഴ്ചയാണ്.  "പുറത്ത് റോഡിൽ നിന്ന് സാകൂതം റസ്റ്റോറന്റിലേക്ക് നോക്കിനിൽക്കുന്ന ഒരു കുട്ടി. യൂണിഫോമിലാണ്. മൂന്നാം ക്ളാസിലോ നാലിലോ ആകാനുള്ള പ്രായം. തോളിൽ ബാഗ്. സിനിമാനടന്റെ പൂര്ണകായ ചിത്രങ്ങൾ നോക്കിനിൽക്കുകയാണ്. ഒപ്പം കറുത്തു മെല്ലിച്ച ഒരാളും. വെയിലേറ്റ് കരുവാളിച്ച മുഖം. കുഴിലാണ്ട കണ്ണുകൾ. ചീകിവെക്കാത്ത എണ്ണ മായമില്ലാത്ത തലമുടി. അയാൾ ഒരു കൃഷിക്കാരനായിരിക്കണം. ആ കുട്ടി അയാളുടെ മകനും.... രാധിക അപ്രകാരം ഊഹിച്ചു" രാധിക തന്റെ ജീവിതത്തിൽ നിന്നും മാറി പുറത്തെ കാഴ്ചകൾ കാണുകയും താൻ കണ്ട ദുഃസ്വപ്നത്തോളം കൂട്ടി കെട്ടുകയും ചെയ്യുന്നു. തിയ്യറ്ററിൽ സിനിമ കാണുമ്പോളും രാധികയെ അലട്ടുന്നത് പുറത്തു കണ്ട കാഴ്ചയാണ് അർദ്ധ നഗ്നയായ നടിയെ നോക്കി നിൽക്കുന്ന അയാൾ ആ കുട്ടിയെ ശ്രദ്ധിക്കുന്നിവോ എന്ന ആകുലത. ശരീരം മാത്രം മാറി തിയറ്ററിൽ കാണുള്ള ആളിലും ആ മുഖം കാണുമ്പോൾ രാധിക പൊട്ടിത്തെറിക്കുന്നു
"എവിടെ? നിന്റെ മോനെവിടെ? കുട്ടിയെ സ്കൂളിലാക്കാതെ നീ നഗരം തെണ്ടാനിറങ്ങി അല്ലേ? എവിടെ, അവനെവിടെ...?"
കാണുന്നത് മാത്രമല്ല തോന്നലുകളും കാഴ്ചയാണ്..രാധിക കാണുന്നത് വെറും കാഴ്ചകൾ അല്ല ജീവിത ചിത്രങ്ങൾ തന്നെയാണ് കഥ പറയുന്ന കടൽ പോലെ.
പരേതരുടെ ലോകം എന്ന കഥയിലെ അനസിന് ഭൂമിയെ പറ്റി മിണ്ടിപറയാൻ ആരുമില്ല. യന്ത്ര സമാനമായ തിരക്കേറിയ ജീവിതത്തിന്റെ നിസ്സഹായതയാണിത്. മണൽ നഗരത്തിലെ ഒറ്റപ്പെടൽ എന്നത് അനുഭവിച്ചവർക്ക് അനസിന്റെ ചോദ്യം പെട്ടെന്ന് പിടികിട്ടും. ഫോണിന്റെ റസീവറിലൂടെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു തണുപ്പുണ്ട്, ചുട്ടുപൊള്ളുന്ന മണൽകാറ്റിൽ ചെവിയിലൂടെ ഇറങ്ങി ശരീരമാസകലം നിറയുന്ന നാടിന്റെ ഒരു കുളിർമ്മ. അസ്‌റയുടെ ശബ്ദം കേൾക്കുമ്പോൾ അനസിന് തോന്നുന്നത് ആ കുളിർമയല്ല, അസ്ര മനുഷ്യർ പോരാടിച്ചു ആകാശത്തിനു പോലും ചുവപ്പു നിറമായി മാറിയ ഭൂമികയിലേ പുത്രിയാണ്. ഓരോരുത്തരും അഭയാർഥികൾ ആകുന്ന ലോകത്ത് മനുഷ്യർക്ക് തിരിച്ചറിയാൻ രാഷ്ട്രത്തിന്റെ മനുഷ്യ നിർമ്മിത അതിർത്ഥികൾ ഒരു തടസമേ അല്ല. ബഷീർ മേച്ചേരിയുടെ കഥകളിലൊക്കെ ഇലമണം ശ്വസിക്കാൻ വെമ്പുന്ന മനസുള്ളവരെ കാണാം സെൽഫോൻ ആകാശത്തേക്ക് വലിച്ചെറിഞ്ഞു മൈനകളുടെ സംഭാഷണങ്ങൾക്ക് കാതോർക്കുന്നത് അതുകൊണ്ടാണ്. അതേ ഈ  പരേതരുടെ   ലോകത്ത് ജീവിച്ചവർക്കൊക്കെ ഉണ്ടാവുന്ന അനുഭവം. 


"മരിച്ചവരുടെ സംഭാഷണശകലങ്ങളാണ് രാത്രി സ്വപ്നത്തിൽ ഒച്ചയില്ലാതെ അടർന്നു വീണുകൊണ്ടിരിക്കുന്നത്..." ഉറുമ്പുകളുടെ ഉറക്കം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ആഖ്യാനത്തിൽ വ്യത്യസ്തമായ ഈ കഥയെ കൂടാതെ തലവേട്ടയുടെ കളികൾ, പ്രേത വാഴ്ച, എന്റെ തത്തയെ ആരാണ് കൊന്നത്?, നാമാവശേഷം, താപനം, യുറേനിയ, വൈറസ്, ഒറ്റ്, കുരുതി, വംശനാശം തുടങ്ങിയ 15 കഥകൾ അടങ്ങിയ സമാഹാരമാണ് ബഷീർ മേച്ചേരിയുടെ കഥയിലെ കടൽ. 
ആഗോളീകരണത്തിന്റെ കാലത്ത് സമൂഹത്തിലെ സങ്കീർണ്ണതകളെ, മാനുഷിക ബന്ധങ്ങളിലെ വിള്ളലുകളെ, നവമുതലാളിത്തം ശീലിപ്പിച്ചു കൊണ്ടിരിക്കുന്ന ജീവിതക്രമവും ചൂഷണങ്ങളെ, യുദ്ധം നൽകുന്ന കറുത്ത ചിത്രങ്ങൾ, ആണവ ഭീകരതയുടെ കച്ചവടവും ഭീതിയും, പ്രവാസത്തിലെ വിഹ്വലതകളെയൊക്കെ സമകാലിക ജീവിതത്തോട് ചേർത്തുവെച്ചു കഥ പറയുമ്പോളും, ഏതൊരു മനസിലും ഉള്ളിന്റെ ഉള്ളിൽ കിളിർക്കുന്ന പച്ചപ്പിനെ കഥയുടെ പ്രതലത്തിൽ നിരത്തിവെച്ചു പച്ചയായ ജീവിതത്തെ ആവിഷ്കരിക്കുന്നു എന്നതാണ് ബഷീർ മേച്ചേരിയുടെ കഥകളുടെ പ്രത്യേകത.  അമ്മയായോരമ്മ, ഇലമണം ശ്വസിക്കാൻ എന്നീ രണ്ടു സമാഹാരങ്ങൾക്ക് ശേഷം ഇറങ്ങിയ കഥയിലെ കടൽ എന്ന ഈ സമാഹാരവും പ്രതീക്ഷ നിലനിർത്തുന്നു. 
______________________________________________________________
കഥയിലെ കടൽ
(കഥാസമാഹാരം)
ബഷീർ മേച്ചേരി
സൈതകം ബുക്ക്സ്
പേജ് 126. വില 110 ₹

(സിറാജ് ഞായറാഴ്ച 2/8/2018)

Sunday, 26 August 2018

പ്രവേശനമില്ല

മിനിക്കഥ
പുഴ കരകവിഞ്ഞൊഴുകിയതോടെ ഓരോരുത്തരായി കര വിട്ടൊഴിഞ്ഞു. വെള്ളം ആദ്യം മോട്ടോളവും പിന്നെ കഴുത്തോളവും ആരോടും ചോദിക്കാതെ തന്നെ വന്നു. 
സങ്കടങ്ങളും കൂട്ടക്കരച്ചിലുകളും കര കവിഞ്ഞൊഴുകി. വീടുകളും ആരാധനാലയങ്ങളും,
അന്യ മതസ്ഥർക്ക് പ്രവേശനം ഇല്ലെന്നെഴുതിയ ബോർഡ് കുത്തൊഴുക്കിൽ പെട്ടു.
സ്‌കൂൾ വരാന്തയിൽ എല്ലാവരും ഒരുമിച്ചിരുന്നു ചോറുണ്ടു. ഓണവും പെരുന്നാളും എല്ലാം കഴുകി വെളുപ്പിച്ചു പുഴ മെല്ലെ മെല്ലെ ഇറങ്ങിപ്പോയി. കോരിച്ചൊരിയുന്ന മഴയും കൂടെ പോയി. കണ്ണീർമഴ പിന്നേം പെയ്തുകൊണ്ടിരുന്നു.
ഇക്കാലമത്രയും പുഴയിലേക്ക് പുഴയിലേക്ക് വലിച്ചെറിഞ്ഞ ബാക്കിയായ മാലിന്യങ്ങൾ അഴുകാൻ സമ്മതിക്കാതെ വെള്ളത്തോട് സമരം ചെയ്തത് വെറുതെയായില്ല. അവ മുഴുവൻ പാലത്തിൽ തങ്ങി കിടന്നു. ഉപയോഗശേഷം പുഴയിലേക്കെറിഞ്ഞത് മുഴുവൻ പുഴ തിരിച്ചു നൽകി, സൂക്ഷിതത്രയും ചോദിക്കാതെ തന്നേ പുഴയെടുത്തു. ആണിയടിച്ചു നിർത്തിയ
അന്യമതസ്ഥർക്ക് പ്രവേശനം ഇല്ലെന്ന ബോർഡ് പുഴയും എടുത്തില്ല. മാലിന്യങ്ങൾക്കൊപ്പം പാലത്തിൽ തങ്ങികിടന്നു.
*********

Wednesday, 1 August 2018

വിശുദ്ധ വിലക്കുകൾ മറികടക്കുന്ന പ്രണയം

സിനിമാ ലേഖനം


സിനിമ.         വൂംബ്  (Womb), (ഹംഗറി) 
സംവിധാനം. Benedek Fliegauf





"അപകടത്തിൽ മരിച്ച കാമുകനെ  ക്ലോൺ  ചെയ്തു ഗർഭം ധരിച്ചു  വീണ്ടും ജനിപ്പിക്കുന്നതതിനു  വേണ്ടി  കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ്  സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു". 


പ്രണയം ആണ് ഏറ്റവും തീക്ഷ്ണമായ വികാരമെന്ന്  തെളിയിക്കുകയും  ചിലപ്പോഴൊക്കെ  നമ്മെ അന്ധാളിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ് ഗർഭപാത്രം   എന്ന് അർത്ഥംവരുന്ന  ‘വൂംബ്എന്ന ഹംഗേറിയൻ  സിനിമയിൽ   ഉള്ളത്. എന്തുകൊണ്ടും സിനിമ  വ്യത്യസ്തം   തന്നെ .ഇതൊരു പ്രണയകഥ  മാത്രമല്ല കലാപരമായി സയൻസിനെ  എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞു തരുന്നു.
ഒരു വിഷയം എങ്ങനെ സാമൂഹിക ഇടപെടലിലേക്ക് ഇഴകിച്ചേരാം,  അതൊരു സംവാദമാക്കാം,  ഇങ്ങനെയും ചിന്തിക്കാം എന്ന് ഒരു നാമ്പ് സിനിമയോർമ്മിപ്പിക്കുന്നുണ്ട്.

റെബേക്കടോമി എന്നീ രണ്ട് കുട്ടികൾ തമ്മിലുള്ള പ്രണയകഥയാണ് സിനിമയിൽ പറയുന്നത് എങ്കിലും  നാം കണ്ടു ശീലിച്ച പ്രണയ കഥയുടെ ശ്രേണിയിൽ ഇതിനെ ഉൾപ്പെടുത്താനാവില്ല. റബേക്ക അമ്മോയോടൊപ്പം ജപ്പാനിലേക്ക് പോകുന്നത്തോടെ റബേക്കയും ടോമും കണ്ടുമുട്ടാൻ സാധിക്കാത്തവിധം അകലെയാകുന്നു, എന്നാൽ രണ്ടുപേരുടെയും ഉള്ളിൽ കിളിർത്ത പ്രണയം അതെ പച്ചപ്പോടെ വീണ്ടും പന്ത്രണ്ട് വർഷത്തിനു ശേഷം കാണുമ്പോളും നിലനിൽക്കുന്നുടോം അപ്പോഴേക്കും ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയി മാറി, അതും ക്ളോണിങ് വഴി കൃത്രിമമായി സൃഷ്ടിച്ച മൃഗങ്ങളെ ഉൾപ്പെടുത്തി ഒരു പാർക്ക് നിർമ്മിക്കാൻ ഒരുങ്ങുന്ന ബയോടെക് കമ്പനിക്കെതിരെ സമരമുഖത്താണ് ടോം.

റബേക്ക കംപ്യൂട്ടർ സോഫ്റ്റ് വെയർ പ്രോഗ്രാമറും. തുടർന്ന് സംഭവിക്കുന്നത്    ചിലപ്പോൾ നമ്മുടെ സദാചാര വിചാരങ്ങളെയും ചോദ്യം ചെയ്തേക്കാം. വിശുദ്ധ വിലക്കുകളെ മറികടന്നുള്ള   സയൻസ് അതിന്റെ മുന്നേറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നേടിയെടുത്ത വ്യത്യസ്തമായ ഒരു ബന്ധത്തിന്റെ കഥയാണ്   വൂമ്പ് എന്ന സിനിമയിലൂടെ നാം കാണുന്നത് .    ക്ളോണിംഗ് എന്ന വിപ്ലവകരമായ കണ്ടുപിടുത്തം ജീവശാസ്താപരമായ വലിയ ചിന്തകൾക്കും ഒപ്പം ഇതുപോലുള്ള കലാ സൃഷ്ടികൾക്കും കാരണമാകുന്നു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന കാമുകൻ ഒരു ദിവസം അപ്രതീക്ഷിതമായി അപകടത്തിൽ മരണപ്പെട്ടാൽ ഏതൊരു കാമുകിയും അവരുടെ ജീവൻ വരെ കാമുകന് നല്കാൻ തയ്യാറാകും . അത്തരത്തിൽ നിരവധി പ്രണയ സിനിമകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അവൾ ചെയ്യുന്നത് അതല്ല. അപകടത്തിൽ മരിച്ച കാമുകനെ ക്ലോൺ ചെയ്തു ഗർഭം ധരിച്ചു വീണ്ടും ജനിപ്പിക്കുന്നതതിനു വേണ്ടി കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ് സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു.തന്റെ ഉദരത്തിൽ കാമുകൻ ഭ്രൂണമായി വളരുന്നു എന്ന യാഥാർഥ്യം  , ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ സദാചാര വിചാരങ്ങളിലൂടെ ഒക്കെ സമർത്ഥമായി സിനിമ കടന്നുപോകുന്നു.

ടോം ഒരു പൂർണ്ണ യുവാവ് ആകുന്നതോടെ തന്റേതായ ചിയ വ്യക്തിത്വ സ്വഭാവങ്ങൾ പ്രകടമാകുന്നു, റബേക്കയുടെ മുതിർന്ന പുത്രൻ എന്നാൽ ടോം എന്ന കാമുകനും അങ്കലാപ്പിലൂടെ സമർത്ഥമായി സിനിമ കൊണ്ടുപോകുന്നു. നാം സ്വീകരിച്ചുപോരുന്ന സദാചാര്യ മൂല്യങ്ങളെ വ് വെല്ലുവിളിക്കുന്ന രീതിയിൽ റബേക്കയും ടോമും ഉണ്ടാകുന്ന ലൈംഗിക ബന്ധം ഏവരെയും അത്ഭുതപ്പെടുത്തും.   പുരുവരസിന്റെ യുവത്വം വാങ്ങി വരുന്ന യയാതിയെ കണ്ടു വരുന്നത് മകനോ അമ്മയോ എന്ന് അങ്കലാപ്പിലാകുന്ന ശർമിഷ്ഠയെ എൻ എസ് മാധവൻ കഥയാക്കിയിട്ടുണ്ട്. ടോമിന്റെ  ഡി എൻ വഴി റബേക്ക ഗർഭിണിയാകുമ്പോൾ തന്നിൽ വളരുന്നത്പത്തു മാസത്തിൽ    പ്രസവിക്കുന്ന കുഞ്ഞിനെ കാമുകനോ മകനോ ആയി കാണാൻ സാധിക്കുക എന്ന അങ്കലാപ്പ് കാതിരിപ്പിൽ നമ്മെ എത്തിക്കും.. ഇവ ഗ്രീനിന്റെ മികച്ച അഭിനയം നമ്മെ അത്ഭുതപ്പെടുത്തും, റബേക്കയാകാൻ കുറച്ചു ധൈര്യം വേണം…. കാമുകനെ ഗര്ഭം ധരിച്ചു കത്തിരിക്കുന്ന റബേക്കയായി ഇവ ഗ്രീൻ നന്നായി കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്തു.

ടോം ആയി മാറ്റ് സ്മിത്തും മത്സരിച്ചു അഭിനയിച്ചുഈഡിപ്പസ് കോംപ്ലസ് വിഷയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട് എന്നാൽ ഇത് മറ്റൊരു തലം നമുക്ക് മുന്നിൽ തുറന്നു വെക്കുന്നു. ഗർഭപാത്രം എന്ന സിനിമാ എന്തുകൊണ്ടും വ്യെത്യസ്ഥം തന്നേ. പ്രണയം നൽകുന്ന വ്യത്യസ്തമായ ഒരനുഭവം ആണ് സിനിമ ലിസ്ലി മാൻവില്ല, പീറ്റർ വൈറ്റ്,ഹന്നാ മുറെ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബെനഡിക് ഫ്ലിംഗാഫിന്റെ  2009 ഇറങ്ങിയ ചിത്രം വിവിധ ചലചിത്രമേളകളിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇന്നും ചിത്രം ചർച്ചാവിഷയമാണ്

                                        ************************************

http://myimpressio.com/       
myimpressio എന്ന വെബ് മാഗസിനിൽ 2018 ജൂൺ 15നു പ്രസിദ്ധീകരിച്ചത്   

http://myimpressio.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%AE%E0%B4%B1%E0%B4%BF%E0%B4%95%E0%B4%9F%E0%B4%95/