Sunday 5 April 2020

ലൈഫ് പോർട്രെയ്റ്റ് (കവിത)



വാൻഗോഗ്,
ഹെമിങ്‌വേ,
കൃഷ്ണകുമാർ,
സുബ്രഹ്മണ്യദാസ്,
ഗുഹൻ,
രാജലക്ഷ്മി.... 
പിന്നെയും എത്രയോ പേർ.

കണ്ണടച്ചു തുറക്കുമ്പോൾ 
ഇവർ മാടി വിളിക്കുന്ന 
മിന്നൽ ചിത്രങ്ങൾ.

വാൻഗോഗ്  ചെവി മുറിച്ച
രക്തംകൊണ്ടു ചുവന്ന 
സൂര്യകാന്തി വരയ്ക്കുന്നു.

ഹെമിങ്‌വേ കടൽ 
തീരത്ത് തോക്കുമായി 
അലറിവിളിച്ചു പായുന്നു.
കൃഷ്ണകുമാർ 
ശില്പത്തിനു തീകൊടുത്ത്
കത്തുന്ന കണ്ണുകളോടെ
നോക്കി നിൽക്കുന്നു.

സുബ്രഹ്മണ്യദാസ് 
തോറ്റ ജനതയെ നോക്കി 
ഓറഞ്ചു മരച്ചോട്ടിൽ
നിൽക്കുന്നു.

ഗുഹൻ
കവിതയിലെ കത്തുന്ന 
അക്ഷരങ്ങൾ തിരയുന്നു.

രാജലക്ഷ്മി
കഥയിലെ ജീവിതത്തെ
ബാക്കിവെച്ച്  ആകാശം തേടുന്നു.

ഏതേതു വഴിയിലൂടെ
പോയാലും
എത്തിച്ചേരുന്ന വഴികളൊന്ന്.

‘ഇല്ലായ്മയുടെ ആശയ’ത്തോടുള്ള
വന്ധ്യമായ പോരാട്ടമല്ലെന്നു'* 
ജീവിതം കൊണ്ടു പറഞ്ഞിട്ടും 
എത്രപേർ വിശ്വസിച്ചു?.

തോറ്റു പോയതല്ലെന്നു
പറയാൻ ശ്രമിച്ചതൊക്കെ
പാഴ്മൊഴിയായി.

വാക്കുകൾ 
കാറ്റിൽ പറന്നുപോയി,
ചിതറിയ കവിതയിൽ
ജീവിതം പിറക്കുന്നു.

മുറിച്ച ചെവി കയ്യിൽ 
കിടന്നു പിടയുന്നു.

കൈത്തോക്ക് നെറ്റിക്കു 
നേരെ നോക്കി ചിരിക്കുന്നു.

ശില്പത്തിന്റെ അസ്ഥിയിൽ
ചോരത്തുള്ളികൾ.

വിലങ്ങു വീണ 
കൈകളിൽ കിടന്നു 
പിടയുന്ന മുദ്രാവാക്യം.

കവിതയിൽ 
പിടയുന്ന ജീവൻ.

കഥയിലെ കടലിൽ 
മുങ്ങി മരിച്ച ജീവിതം.

എൻറെയലച്ചിൽ മാത്രമെന്തേ 
ഒരു നിറത്തിലും
വരക്കാനാവാതെ
വെറും മിന്നൽ 
ചിത്രം മാത്രമായി
ബാക്കിയാവുന്നു.
.......................
*ഒട്ടോ റെനോ കാസ്റ്റില്ലോയുടെ കവിതയിലെ വരികൾ
__________________________________________
Published by Siraj Njayarazhcha 05/april/2020

ചുറ്റും ? (കവിത)


റുത്തു പോകുന്നു ചുറ്റും...
നിസ്സാഹയതയുടെ
ഒച്ചവെയ്ക്കാനാവാത്ത
കരച്ചിൽ.

കണ്ണീരിറ്റി
മറ്റൊയൊരാൾക്ക്
പടരാതിരിക്കാൻ
തുള്ളികൾ
തിരിച്ചെടുത്ത്
വരണ്ടു കരയുന്ന
കണ്ണുകൾ.

കരച്ചിലൊന്നും
പുറത്തറിയാതിരിക്കട്ടേയെന്ന
കരുതലുള്ള
സങ്കടം.

ചില്ലുജാലകത്തിനപ്പുറം
ദൂരക്കാഴ്ചയിൽ
ഒതുങ്ങുന്ന
നോട്ടങ്ങൾ.

ചില്ല് മുറിച്ചു കടക്കുന്ന
ഫിൽറ്റർ ചെയ്ത സ്നേഹം.

ദൂരെയല്ലാതെ
കാത്തുനിൽക്കുന്ന
മരണം.

ദുസ്സഹമായ
ഈ കാത്തിരിപ്പുണ്ടല്ലോ..

എല്ലായിടത്തേക്കും
ഒരു നൂൽപ്പാലം പണിത്
നടന്നോളൂ
എന്നുപറയുന്ന
ആ അവസ്‌ഥയുണ്ടല്ലോ...

കാത്തിരിപ്പിന്റെ
ആ കറുത്ത ചിരി
കാണാനും
കേൾക്കാനും
വയ്യ.

ചുറ്റും കറുത്തു പോകുന്നു.
_______

അച്ഛന്റെ ജീവിതം തിരയുന്ന കുട്ടി (സിനിമ)

സിനിമ

El Sur (The* South) സ്പാനിഷ്
സംവിധാനം: വിക്റ്റർ എറിസ് (Victor Erice)

സ്പാനിഷ് സംവിധായകൻ വിക്റ്റർ എറിസി (Victor Erice) സിനിമയാണ് ദി സൗത്ത് (El Sur). ഇതിനകം തന്നെ The Spirit of the Beehive (El espíritu de la colmena),എന്ന സിനിമയിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം ഓരോ സിനിമകൾക്കിടയിലും പത്തു വർഷത്തെ ഇടവേളയുണ്ട് The Spirit of the Beehive ഇറങ്ങുന്നത് 1973ലാണ് അതിനു ശേഷം ഈ സിനിമ വരുന്നത് 1983ലും മൂന്നാമത്തെ സിനിമ El Sol del Membrillo (The Quince Tree Sun) ഇറങ്ങുന്നത് 1992ലും Adelaida García Moralesയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് വിക്ടർ എറിസ് ദി സൗത്ത് എന്ന സിനിമ ചെയ്തത്. ഫാന്റസിപോലെയാണ് കഥപറയാൻ ഉപയോഗിച്ച ആഖ്യാനരീതി സ്‌പെയിനിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന എസ്‌ട്രെല്ല എന്ന എട്ടുവയസുകാരിയുടെ മാനസിക വിചാരങ്ങളിലൂടെ കഥ പറയുന്നത്. തന്റെ അച്ഛന്റെ നിഗൂഢമായ ഒരു ലോകത്തെ മനസിലാക്കാനും തെക്കുഭാഗം ഇത്തരം നിഗൂഢതകളാൽ നിറഞ്ഞതാണ് എന്നും അതിനെ കുറിച്ചുണ് അന്വേഷണവും എന്നാൽ പിതാവിന് അവിടെ ഒരു കാമുകിയുണ്ടെന്നും അവരുമായി കടുത്ത പ്രണയത്തിലുമാണ് എന്നുമവൾ മനസിലാകുന്നു ഒരു രാജ്യത്തിൻറെ തെന്നെ രണ്ടു ഭാഗങ്ങളിൽ ഉള്ള വ്യത്യസ്തമായ കാര്യങ്ങളിലൂടെ സിനിമ നന്നായി മുന്നോട്ട് പോകുന്നു എസ്‌ട്രെല്ല യുടെ വേഷത്തിൽ അഭിനയിച്ച എട്ടുവയസുകാരി Sonsoles Aranguren ഉം മുതിർന്ന എസ്‌ട്രെല്ലയായി വേഷമിട്ട Icíar Bollaín (ഇവർ അറിയപ്പെടുന്ന നടിയും സംവിധായികയുമാണ്) ഇവരുടെ അച്ഛനായി വേഷമിട്ട Omero Antonuttiവും വികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ഓർമ്മകളുടെ നനവുള്ള കഥകൾ

(അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം)

അഹ്മദ് മുഈനുദ്ദീന്റെ കഥകൾ അതി തീക്ഷ്ണമായ ഓർമകളുടെ ശേഷിപ്പുകൾ ആണ്. *"ഓർമ്മകളാണ് കാലത്തേയും ചരിത്രത്തേയും നനവുള്ളതാക്കി മാറ്റുന്നതും പച്ചപ്പുകൾക്ക് ഇടമൊരുക്കുന്നതും"* അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ അഹ്മദ് മുഈനുദ്ദീന്റെ കഥകളെ കുറിച്ചും കഥയിലെ മനുഷ്യ ബന്ധങ്ങളെ കുറിച്ചും വിശദമായി പറയുന്നുണ്ട്. ഓർമകളുടെ  നനവുള്ള 17 ചെറിയ കഥകളാണ് ഈ സമാഹാരത്തിലുളളത്.

മലയാളിയുടെ ആത്മബോധത്തെ ആഗോളമാനത്തിൽ അടയാളപ്പെടുത്തുന്ന ആഖ്യാന രീതി ചെറിയ ഒരു കഥയാണ് *ചക്കമണം* മലയാളിയുടെ ജീവിതങ്ങളെ സ്വാധീനിച്ച മരമാണ് പ്ലാവ്. ഗൃഹാതുരത്വത്തോടെ ചക്കയെ കുറിച്ചോർക്കാത്ത ഒരു മലയാളിയും ഉണ്ടാകാനിടയില്ല. എന്നാൽ വന്മാരാമെന്ന കാരണത്താലും ഏറ്റവും നന്നായി ഉപയിഗിക്കാൻ പാകത്തിലുള്ള തടിയെന്ന തിനാലും മലയാള മണ്ണിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന മരമാണ് പ്ലാവ്. വീടുപണി എന്ന ചിന്ത ഉണ്ടാവുമ്പോൾ തന്നെ കണ്ണുകൾ ആദ്യം പതിയുക പറമ്പിലെ പ്ലാവിലായിരിക്കും. ചക്കമണം എന്ന കഥ തുടങ്ങുന്നത് തന്നെ ഈ വിഷയത്തോടെയാണ്. 
 *"വീട് പണിക്കാവശ്യമായ  മരം പുറത്ത് നിന്ന് വങ്ങേണ്ടിവരില്ലെന്ന് ഏട്ടൻ പറഞ്ഞപ്പോഴേ ഞാൻ തടഞ്ഞു. വേണ്ട തെക്കേ മുറ്റത്തെ വരിയ്ക്കപ്ലാവ് മുറിക്കേണ്ട. ഇവന്റെ പ്രാന്ത് ഇപ്പോഴും മാറീട്ടില്ലെന്ന് ഏടത്തിയോട് മുരുമുരുക്കുന്നത് ഞാനും കേട്ടു."* ശരാശരി മലയാളിയുടെ ചിന്തയിൽ നിന്നും ഉയരുന്നതാണ് തന്റെ ജേഷ്ഠനിൽ നിന്നും അയാൾ കേട്ടത്. എന്നാൽ അയാളിൽ പ്ലാവ് ഒരു മരം മാത്രമല്ല *"വൈക്കപ്ലാവിന്റെ സമൃദ്ധിയിൽ മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഏട്ടൻ മറന്നതാവില്ല. പച്ചപ്പില്ലാത്ത ഓർമ്മകളായത്കൊണ്ട് പിന്തിരിഞ്ഞ് നോക്കാത്തതാവാം."*
നാടിവിട്ടു മറ്റു രാജങ്ങളിലെ വൈവിധ്യമാർന്ന പഴങ്ങൾ കഴിക്കുമ്പോളും അയാളിൽ പ്ലാവ് നൽകിയ വിശപ്പിന്റെ ആശ്വാസം പിടക്കുന്നുണ്ട്
 *"ഇവിടെ വന്നതിനുശേഷം ഏതെല്ലാം രാജ്യങ്ങളിലെ പഴങ്ങള്‍ കഴിക്കാൻ അവസരമുണ്ടായി. എന്നിട്ടും വരിയ്ക്കചക്കയുടെ കടുംമാധുരം നാവിൽ നിന്ന് തേഞ്ഞുപോയിട്ടില്ല. വിശപ്പിന്റെ വേദനയിലാണ്  പ്ലാവ് താങ്ങും തണലുമാകുന്നത്. നെഞ്ചില്‍ അതിനു കാര്ന്നവരുടെ സ്ഥാനമാണ്."* ആൻഡ്രൂ ഫിലിപ്പ് എന്ന ഫ്രഞ്ചു കാരനെ പരിചയപ്പെടുന്നതോടെ ചക്ക എന്നതിന് ഒരു ആഗോളമാനം കൈവരിക്കുന്നു. 
ലളിതമായി പറയുന്ന കഥയുടെ ആഴം വളരെ വലുതാണ്. വിശപ്പിന്റെ കുട്ടിക്കാലവും വർത്തമാനകാലവും കൂട്ടിച്ചേർത്തു കഥ പറയുന്ന ഓർമ്മകളുടെ നനവും ഇന്നിന്റെ യാഥാർഥ്യവും ചേർത്തു വെച്ച മനോഹാരമായ രചന.
 *മഴ* എന്ന കഥ മഴപോലെ നമ്മളിൽ പെയ്തിറങ്ങും. ശരിക്കും പ്രണയമഴ നനഞ്ഞ അനുഭവത്തിലേക്ക് കൊണ്ടുപോകും. 
*"ജനലിലൂടെ തണുത്ത കാറ്റ് വരുന്നു. ഒരു മഴയുടെ തുടക്കമാണ്. ചാറൽ മഴയുടെ സംഗീതം ആദ്യമായ് "കേൾപ്പിച്ച് തന്നത് അപ്പുവാണ്". മഴ നനഞ്ഞു നടക്കുമ്പോൾ അപ്പു കൂടെയുണ്ട്‌. ഇരുട്ട് നാക്ക് നീട്ടിയ ഇടവഴികളിലും  അവന്റെ ശരീരത്തിന്റെ ഗന്ധമുണ്ട്. ഇപ്പോൾ അപ്പുവിനോട് സംസാരിക്കാം, സംവാദിക്കാം, കലാഹിക്കാം"*  മഴ നനഞ്ഞ പ്രണയത്തിന്റെ തീവ്രത കഥയിൽ അറിയാം. അപ്പുവിന്റെ പഴയ കാമുകിയായ റോസ്മേരിയെ അന്വേഷിച്ചു ചെല്ലുന്ന ശ്രീലത കഥയുടെ ആഴവും പ്രണയ തീവ്രതയും കഥയിൽ വായിക്കാം.  

രാഷ്ട്രീയ മുറിപ്പാടുകളുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന *എഴുപത്കൾകിപുറത്ത്*. കമ്യുണിസ്റ്റ് പച്ചയെന്ന ബിംബത്തെ ചരിത്രത്തോട് ചേർത്തു വെച്ചു രാഷ്ട്രീയം പറയുന്ന *ലെനിൻ കുഞ്ഞഹമ്മദ്*.  തുടങ്ങി പതിനേഴ് കഥകളുടെ ഒടുവിൽ ബാക്കിയാവുന്നത് എന്ന അഹ്മദ് മുഈനുദ്ദീന്റെ കഥാ സമാഹാരം എന്തുകൊണ്ടോ കാര്യമായി ശ്രദ്ധിക്കാതെ പോയി എന്നത് പറയാതെ വയ്യ. മനുഷ്യ ബന്ധങ്ങളുടെ സരളവും തീവ്രവുമായി ആവിഷ്ക്കരിക്കുന്ന കഥകൾ.

അഹ്മദ് മുഈനുദ്ദീൻ


ജീവിതയാഥാർത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകൾ

(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ  കഥകളിലൂടെ)

*പ്രണയം, പ്രകൃതി, സമുദായം, സമൂഹം* എന്നിങ്ങനെ നാല് ഭാഗങ്ങളായി  തിരിച്ചിട്ടുള്ള  ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച *ഹാഫിസ്മുഹമ്മദിന്റെ കഥകൾ.* വൈയക്തികവും സമൂഹികവുമായ ജീവിത യാഥാർഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നാലു ഭാഗങ്ങളിലായി ജീവത്തിന്റെ എല്ലാ ഭാഗങ്ങളും സ്പര്ശിക്കുന്നത് കാണാം. *നിറമില്ലാത്ത പൂവ്, പ്രണയസഞ്ചാരം, ചാരനിറത്തിലുള്ള പൂവ്, എക്‌സ് വൈ ആൻഡ് സെഡ്, ചുവന്ന പൂവ്, അസ്റാഈൽ* എന്നിങ്ങനെ ആറു കഥകൾ അടങ്ങിയതാണ് പ്രണയം എന്ന ഭാഗത്തിൽ ഉള്ളത്. വ്യത്യസ്തമായ ഒരാഖ്യാനമാണ് നിറമില്ലാത്ത പൂവ് എന്ന കഥ. അയാളെ പിന്തുടരുന്ന വെളുത്ത് മെലിഞ്ഞ പെണ്കുട്ടി. അയാളെ അവൾ അയാൾ എത്തിപ്പെടുന്ന എവിടെയും കാണുന്നു. അയാളുടെ ഏറ്റവും സ്വാകാര്യ നിമിഷത്തിൽ അവൾ ചെവിയിൽ പറഞ്ഞു "മനസ്സിൽ വിരിഞ്ഞ പൂവുണ്ടല്ലോ, നന്നായിട്ടോ... നല്ല രസണ്ട്"... പ്രണയമൊരു നിറമില്ലാത്ത പൂവായ് അയാളിൽ ഇപ്പഴും പിടയുന്നുണ്ടാകും...

പ്രകൃതി എന്ന ഭാഗത്ത് *കളളപ്പുഴ, അമ്മയിലെത്താതെ, ഏകം, നിശ്ചലം പുഴ, വേവലാതിയുടെ പുഴ, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യവും* എന്നീ കഥകളാണ് ഉള്ളത്.
 ആലിഹസ്സൻകുട്ടിയുടെ കുളത്തിലെ ചെറിയ മീനുകളെ ലക്ഷ്യമാക്കി വരുന്ന സായിപ്പിന്റെ ലക്ഷ്യം ചെറുമീനുകളെ തിന്നുന്ന വലിയ മീനുകളെ പ്രചരിപ്പിക്കുകയാണ്. ഈ കഥ പറയുന്ന രാഷ്ട്രീയം ആഗോളവൽക്കരണ കാലത്തിന്റെ യാഥാർഥ്യങ്ങൾ കൂടിയാണ്. ഗ്രാമീണമായ ചിന്തയിലേക്ക് കമ്പോളവത്കരിക്കപ്പെട്ട ആശങ്ങളെ തിരുകി കയറ്റാൻ എത്തുന്ന സായിപ്പ് ഒരു പ്രതീകമാണ്. മൽസ്യ കൃഷിയിലൂടെ ഗ്രാമങ്ങളിലെ സ്വാഭാവിതയെ തിന്നു തീർക്കുന്ന ചിന്തകളാണ് വലിയ മീനുകളായി വന്നു ചെറിയ മീനുകളെ തിന്നു തീർക്കുക എന്ന സത്യമാണ് ഈ കഥ. പ്രകൃത്യാലുളള സവിശേഷതകളെ തകിടം മറിക്കുന്ന ഇടപെടലുകൾ എന്നും കച്ചവട താൽപര്യത്തിലൂന്നിയായിരുന്നു. കഥ പറയുന്ന രഷ്ട്രീയവും അതുതന്നെ.

സമാഹാരത്തിലെ ഭാഗമായ സമുദായത്തിൽ ഉള്ളത് *പിതൃഭൂമി, സൂര്യനുതാഴേ അനാഥർ, അപ്പാവാണിഭം നേർച്ച, ഈ നില്ക്കുന്ന സ്ത്രീ, യാഗശാല, പച്ചയും കാവിയും* എന്നീ ആറു 
കഥകളാണ്. സമൂഹത്തിലെ വിവിധ ചിത്രങ്ങൾ വായിച്ചെടുക്കാനാവുന്ന വ്യത്യസ്തമായ കഥകൾ. 
സൂര്യനുതാഴേ അനാഥർ എന്ന കഥ തുടങ്ങുന്നത് തന്നെ *"ആകാശത്തോടുരുമ്മിക്കിടക്കുന്ന ഒരു കുന്നിന്റെ നെറുകയിലാണ്‌ അനാഥാലയം. കലാപത്തിന്റെ നാളുകളിൽ മുളപൊട്ടിയ അനാഥത്വം പരിച്ചുനട്ട്, ആർക്കും വേണ്ടാത്തഒരിടം കാരുണ്യത്തിന്റെ കുന്നാക്കിയെടുക്കാൻ പണിത സ്ഥാപനമാണ്. അന്നതിന്, ആഴത്തിൽ ഭൂമി തുരന്ന്‌ കിണർ കുത്തി; ആകാശം തുളച്ച് മിനാരം വെച്ച് പള്ളിയുണ്ടാക്കി. എമ്പാടും മുറികളുള്ള കെട്ടിടം പടച്ച് ഇളം പച്ചച്ചായം പൂശി....."* ഇതൊരു അനാഥാലയത്തിന്റെ കഥ മാത്രമല്ല. സമൂഹത്തിൽ പല്ലിളിച്ചു നിൽക്കുന്ന ചില യാഥാർഥ്യങ്ങളുടെ നേർചിത്രമാണ്. 
നാലാമത്തെ ഭാഗത്തിന് സമൂഹം  എന്നാണ് പേരിട്ടിരിക്കുന്നത്. *പിന്തുടരുന്നത്, കാലഭേതം, ചിഹ്നങ്ങൾ അഗ്നിയുടേത്, പിതൃവേഷം, സൈക്ക്ൾ യജ്ഞം, അത്ഭുതപരിണാമം, ആ നിൽക്കുന്ന സ്ത്രീ* എന്നീ ഏഴു 
കഥകളാണ് ഉള്ളത്. എല്ലാ കാലത്തും സംഭവിക്കാവുന്ന പല സംഭവങ്ങളുടെ വ്യത്യസ്തത ഓരോ കഥകളിലും നിറഞ്ഞു നിൽക്കുന്നു.

 മലയാളത്തിന്റെ ഇക്കാലത്തേയും നല്ല എഴുത്തുകാരിൽ ഒരാളായ എൻപി മുഹമ്മദിന്റെ മകൻ എൻപി ഹാഫിസ് മുഹമ്മദിന്റെ കഥകൾക്കും ജീവിതത്തിന്റെ ആഴവും പരപ്പും ഉള്ള കഥകളാണ്.

സ്റ്റീഫൻ ഹോക്കിങ്‌സും  ആസിഡ് ഫ്രെയിംസും

(സ്റ്റീഫൻ ഹോക്കിങ്‌സ് എന്ന അത്ഭുതം. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ബാലൻ വേങ്ങര എഴുതിയ നോവലാണ്  'ആസിഡ് ഫ്രെയിംസ്'   ഈ നോവലൂടെ)

"ഞാനൊരിക്കലും വിശ്വസിക്കുന്നില്ല സ്റ്റീഫൻ ഹോക്കിങ്ങ് മരണപ്പെട്ടെന്ന്. വയനാട്ടിൽ ഇരുന്ന് ഹോക്കിങ്ങിനെ നേരിൽ സന്ദർശിക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു.... എന്നിട്ടും നോവൽ പുറത്തിറങ്ങും മുമ്പ് സ്റ്റീഫൻ അകന്നുപോയ വിഷമം ഞാനാരോടു പറയാൻ. സ്റ്റീഫൻ ഹോക്കിങ്ങ് അങ്ങേക്ക് മരണമില്ല " അതെ ചില മനുഷ്യർക്ക് മരണമില്ല, ബാലൻ വേങ്ങരയുടെ യുടെ 'ആസിഡ് ഫ്രെയിംസ്' 
എന്ന നോവലിലെ സഞ്ചരിക്കുമ്പോൾ ഇതിനു മുമ്പ് 
പരിമിതികളെ അതിജീവിച്ച ഒട്ടേറെ മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ടാകും വായിച്ചിട്ടുണ്ടാകും  എന്നാൽ  ഈ നോവലിൽ ബാലൻ വേങ്ങര പറയുന്നത്  മോട്ടോർ ന്യൂറോൺ എന്ന മാരക രോഗത്തിന്റെ പിടിയിലകപ്പെട്ട് യന്ത്ര ക്കസേരയിലേക്ക് ജീവിത മൊതുങ്ങിയിട്ടും, ദൃഢമനസ്സോടെ ജീവിച്ച സ്റ്റീഫൻ ഹോക്കിങ്ങ്സിന്റെ ജീവിതം എന്ന  അത്ഭുതമാണ്. ലോകത്തെ അതിശയിപ്പിച്ച ഒരു മനുഷ്യന്റെ ജീവിതത്തെ ഒരു നോവലിലേക്ക് പകർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എന്നാൽ ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പീറ്ററെന്ന  ഒരു പുസ്തക പ്രസാധകകന്റെ  മകൾ ഇലയുടെ കാഴ്ചപ്പാടിലൂടെ പറയാൻ ശ്രമിക്കുമ്പോൾ നാം അറിഞ്ഞ സ്റ്റീഫൻ ഹോക്കിങിസിനു മപ്പുറം ഒരു പുതിയ സർഗാത്മക ലോകം തുറക്കാൻ ശ്രമിക്കുയാണ് ബാലൻ വേങ്ങര ഈ നോവലിലൂടെ.
എന്തുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്‌സ് ജീവിതം  ഒരു നോവലാകുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. തിയറികൾ മാത്രം നിറച്ചു വെച്ച ഒരു ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇത്ര മാരകമായ ഒരു രോഗാവസ്ഥയിൽ. ചിന്തയൊഴികെ എല്ലാം നിശ്ചലമായ അവസ്ഥയിൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലൂടെ ആ  അത്ഭുതം നിറഞ്ഞ ജീവിതത്തിന്റെ സമന്വയമായി പീറ്ററിന്റെ ജീവിതഥവും ഇഴചേർത്ത് കൊണ്ട്  വായനക്കാരനെ നോവലിനോട് അടുപ്പിക്കുന്നു. ഇത് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എങ്കിലും എഴുത്തുകാരൻ വളരെ ആഴത്തിൽ എന്നാൽ   വഴിയെ ലളിതമായി വരച്ചു വെക്കുന്നു അതുകൊണ്ടു തന്നെ നല്ല റീഡബിലിറ്റിയും കിട്ടുന്നു. ഇലയുടെ അനുഭവത്തിലൂടെ സഞ്ചരിക്കുമ്പോൾ അതൊക്കെ നമ്മുടെതല്ല എന്ന തോന്നലുണ്ടാകാൻ സാധിക്കാത്തവിധം എഴുത്തും ജീവിതവും ചേർത്തുവെച്ചു പറയുന്നു.
 
മത്സരങ്ങളെ  കുറിച്ച്  സ്റ്റീഫൻ ഹോക്കിങ്‌സ് നോവലിൽ പറയുന്ന ഭാഗമുണ്ട് "ആരാണ് ജയിച്ചത്? സ്റ്റീഫൻ കൂട്ടുകാരോട് പറഞ്ഞു 'നമ്മൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത് നമ്മുടെ പരമാവധിയാണ്. ഈ വർഷത്തെ മികച്ച ടൈം. ഈ മത്സരത്തിൽ നമ്മൾ തോറ്റാലും സാരമില്ല ഇതിനപ്പുറത്തേക്ക് നമുക്ക് കഴിയില്ല. അതുകൊണ്ടു ഇതിൽ നമ്മൾ വിജയിച്ചതായി കണക്കാക്കി ആഘോഷിക്കാം. ഇനിയും മികച്ച സമയം കണ്ടെത്താൻ നമുക്ക് അടുത്ത പരിശീലനം തുടരുകയും ചെയ്യാം.' ആഹ്ലാദത്തോടെ കൂട്ടുകാർ സ്റ്റീഫനെ എടുത്തുയർത്തി ചുവടുകൾ വെച്ച്" നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്ന  ഭാഗമാണ് ഇത് ശാരീരികായി വളരെ ശോഷിച്ച ആരും കളിയാക്കുന്ന ശരീരപ്രകൃതിയിൽ ഒരു മത്സരത്തെ അതും കായികക്ഷമത ഏറെ വേണ്ട ഒന്നിൽ മത്സരിക്കുമ്പോൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഭാഗം.  പരിമിതികൾ മറികടക്കാനുള്ള സ്വബോധ്യങ്ങളുണ്ടാക്കാൻ ചെറുപ്പത്തിൽ തന്നെ ഹോക്കിങ്‌സ് ശ്രമിച്ചിരുന്നു. പരിമിതിയെ മറികടക്കുക എന്നത് ചെറിയ കാര്യമല്ല എന്നാൽ അതിനെയും അതിജീവിച്ച് പുതിയൊരുഅത്ഭുതകരമായ ലോകം കെട്ടിപ്പടിക്കുകയാണ് സ്റ്റീഫൻ ഹോക്കിങ്സ് ചെയ്തത് ഈ ജീവിതത്തിന്റെ അസാധ്യമായ ഒരു ലോകത്തെ നമുക്ക് മുന്നിൽ കെട്ടിപ്പടുക്കുകയായിരുന്നു.
 
ആ മഹാന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ നോവൽ  വായനാസുഖം തരുന്നു എന്ന് മാത്രമല്ല ആ വലിയ മനുഷ്യനോടൊപ്പം സഞ്ചരിക്കുന്ന ഫീലിംഗ് ഉണ്ടാക്കുന്നു എന്നതാണ് ഏറെ പ്രത്യേകത. പ്രശസ്ത ശാസ്ത്രലേഖകനും, നോവലിസ്റ്റുമായ ജീവൻ ജോബ് തോമസ് അവതാരികയിൽ പറയുന്നു   '' സ്റ്റീഫൻ ഹോക്കിങ്ങിനെ വളരെ വ്യത്യസ്ഥമായ ആഖ്യാന തന്ത്രത്തിലൂടെയാണ് ആസിഡ് ഫ്രെയിം സ് അവതരിപ്പിക്കുന്നത്.ഇതിലെ മുഖ്യ കഥാപാത്രമായ ഇലയുടെ അനുഭവ ലോകം നമ്മുടെയെല്ലാവരുടേയും അനുഭവതലത്തെ സ്പർശിക്കു മാറ് അവതരിപ്പിക്കാൻ,
ബാലൻ വേങ്ങരയ്ക്കു കഴിഞ്ഞിട്ടുണ്ട് ." ഏവരും വായിച്ചിരിക്കേണ്ട നോവലാണ് ആസിഡ് ഫ്രെയിംസ്.