Sunday, 19 March 2017

മാഞ്ഞുപോകുന്ന നീല സ്വർണം

വായനാനുഭവം

Blue Gold: The Battle Against Corporate Theft of the World’s Water
(Moude Barlow / Tony Clarck)


ലവും ജലമലിനീകരണവും ജലദൗലഭ്യത്തിന്റെ കണക്കുകൾ നാൾക്കുനാൾ വർദ്ധിക്കുകയും ഒപ്പം ജല മലിനീകരണവും കൂടുന്നതോടെ ഭീകരമായ ജലക്ഷാമത്തിലേക്കാണ് ലോകം പോയികൊണ്ടിരിക്കുന്നതെന്ന സത്യത്തെ നാം നേരിടാൻ ഇരിക്കുകയാണ്. ഈ കറുത്ത നാളുകളിലേക്ക് ലോകം നടന്നടുക്കുമ്പോൾ ഇതിനെ എങ്ങനെ പരിഹരിക്കാം എന്നത് ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന ചിന്തയാണ്. അത്തരത്തിൽ വെള്ളത്തെ കുറിച്ച് എഴുതപെട്ട ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് മോഡ് ബാർലെ യും ടോണി ക്‌ളാർക്കും ചേർന്ന് (Moude Barlow / Tony Clarck) എഴുതിയ Blue Gold: The Battle Against Corporate Theft of the World’s Water എന്ന വായിക്കേണ്ട പുസ്തകം പ്രധാന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. വരുംകാല യുദ്ധങ്ങള്‍ ജലത്തിന് വേണ്ടിയകുമെന്ന പ്രവചനത്തിന് മീതെയാണ് നാം വീണ്ടും വീണ്ടും ജല വില്പന നടത്തി കൊണ്ടിരിക്കുന്നത്. ജല വിപണി നാള്‍ക്കുനാള്‍ വളരുമ്പോള്‍ ഭൂമിയിലെ ജല സാന്നിധ്യം കുറഞ്ഞു വരികയാണ് എന്ന സത്യത്തെ ഇനിയും നാം വേണ്ട വിധത്തില്‍ നാള്‍ മനസിലാക്കിയിട്ടില്ല. ഇന്ത്യ മെക്സിക്കോ ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വർഷം തോറും താഴുന്നു എന്ന പഠനം ഇതിനോട് ചേര്‍ത്ത് വായിക്കണം. രാസമാലിന്യങ്ങള്‍ തള്ളുന്ന ഇടമായി നമ്മുടെ ജലാശയങ്ങള്‍ മാറുന്നതോടെ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നു. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി ഒഴുകുന്നുണ്ട് എന്ന യാതാര്‍ത്ഥ്യം ജലയുദ്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇപ്പോള്‍ തന്നെ നിരവധി ജല തര്‍ക്കങ്ങള്‍ വിവിധ ഇടങ്ങളില്‍ നടക്കുന്നുണ്ട്.

കുപ്പിവെള്ളം വിറ്റ് ശതകോടികൾ ലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് വേണ്ടി വാദിക്കാനും അവര്ക്കായി നയങ്ങള രൂപീകരിക്കുവാനും നിരവധി ഭരണകൂടങ്ങൾ ഇന്ന് ലോകത്തിന്റെ പല രാജ്യങ്ങളിൽ ഉണ്ട്. അവർ ഈ കമ്പനികള്ക്ക് വേണ്ടി പൊതു ജനത്തിന്റെ സ്വത്തായ പ്രകൃതി ദത്തമായ ജലസംഭരണികൾ നദികൾ ഒക്കെ തന്നെ ഈ ആകുലത പേറി ലോകത്താകമാനം സഞ്ചരിക്കുകയും കൌൺസിൽ ഓഫ് കനേഡിയൻസ് എന്ന പരിസ്ഥിതി സംഘടനയിലൂടെ പ്രവര്ത്തിക്കുകയും ശക്തമായി എഴുതുകയും ചെയ്യുന്ന മോഡ് ബാർലെയും പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ടോണി ക്ലാർക്കും ചേർന്ന് എഴുതിയ ഗ്രന്ഥമാണ് "Blue Gold: The Battle Against Corporate Theft of the World’s Water" വെള്ളത്തെ നീല സ്വര്ണ്ണം എന്ന് വിവക്ഷിക്കുന്ന ഈ പുസ്തകം തന്റെ ലോക സഞ്ചാരത്തിനിടയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങളും കുടിവെള്ളത്തെ പറ്റി ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളില എറ്റവും ആധികാരികമായ പഠനം എന്ന് പറയാം. കുടിവെള്ളം വിപണിയിലെ മത്സര വിഭാവമാക്കി ലാഭകച്ചവടം നടത്തുന്ന കുത്തക കമ്പനികല്ക്കെതിരെയുള്ള ആഹ്വാനമാണ് ഈ പുസ്തകം.

ലോകത്താകമാനം ശുദ്ധജലം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് അവശേഷിക്കുന്ന ജല സ്രോതസ്സുകൾ കടുത്ത മലിനീകരണത്താൽ നശിച്ചുകൊണ്ടിരിക്കുന്നു. മലിനജലം കുടിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഒട്ടുമിക്ക മരണങ്ങങ്ങളുടെയും മൂല കാരണം, ആഫ്രിക്കാൻ ജനതയുടെ മൂന്നിലൊന്നു പേര്ക്കും കുടിക്കാൻ ശുദ്ധജലം ലഭിക്കുന്നില്ല. 2020 ആകുന്നതോടെ ജനസംഖ്യയുടെ പകുതിയിലധികം പേര്ക്കും കുടിവെള്ളം കിട്ടാകനിയാകും അതാണ്‌ വിലപിടിപ്പുള്ള നീല സ്വർണ്ണമായി വെള്ളം മാറും എന്ന് പ്രവചിക്കുന്നത്. ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡതാല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്. കുടിവെള്ളം വരും കാലത്തിന്റെ മുദ്രാവാക്യം ആകുന്നതോടെ ജല തർക്കങ്ങൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമാകുമെന്നും അതിനെ ശക്തരായ വൻകിട കമ്പനികൾ കൃത്യമായി കച്ചവടം നടത്തി ലൊആഭം കൊയ്യുമെന്നും അതിനെതിരെ ഒരു ഹരിത രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ഈ ഗ്രന്ഥം കൃത്യമായ കണക്കുകളോടെ നമ്മെ ബോധിപ്പിക്കുന്നു.

ഇനിയെങ്കിലും വെള്ളത്തിന്റെ ഉപയോഗം നാം സൂക്ഷിച്ചു വേണം എന്ന സത്യം നമ്മുടെ ജീവിതത്തോടു ചേര്‍ത്ത് വെക്കണം. ഇല്ലെങ്കില്‍ ജലമില്ലാത്ത, അല്ലെങ്കില്‍ മലിനമാക്കപെട്ട ഒരു ജീവന്റെ ഗോളമായി ഭൂമി ചുരുങ്ങും. നീല സ്വർണം തട്ടിയെടുക്കാനായി എല്ലാവരും വേട്ടക്കാരാകുന്ന അവസ്ഥ ഉണ്ടാവും. ഈ പുസ്തകം നൽകുന്ന ഓർമ്മപ്പെടുത്തൽ നമുക്ക് തള്ളിക്കളയാൻ പറ്റാത്തവിധത്തിൽ ജലമലിനീകരണവും ജലക്ഷാമവും യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു.

Published in 19/03/2017 Gulf Siraj Sunday

Tuesday, 14 March 2017

പറഞ്ഞുതീരാതെ പ്രണയം

വായനാനുഭവം 

"വാഴ്ത്തപ്പെടാത്ത മുറിവുകള്‍
 (പ്രണയകവിതകള്‍)
 റസീന കെ.














പ്രണയത്തെകുറിച്ച് ആര്‍ക്കാണ് പറഞ്ഞുമടുക്കുക?   തീരത്തോടുള്ള തിരയുടെ പ്രണയം പോലെ എഴുതിയാലും തീരത്തെ പിന്നെയും ബാക്കി കിടക്കും, എത്ര പാടിയാലും തീരാതെ, പാടികൊണ്ടിരിക്കാന്‍ ഏറ്റവുംനല്ലതുംപ്രണയ ഗാനങ്ങള്‍തന്നെ.  റസീനടീച്ചറുടെ കവിതകളും അങ്ങനെ തന്നെ , കുഞ്ഞുവാക്കുകളില്‍ കുറഞ്ഞവരികളില്‍ വലിയ ലോകത്തെ ചുരുട്ടിമടക്കിവെക്കുന്നു, പ്രണയാതുരമായ നിറഞ്ഞുകവിഞ്ഞ ഒരുമനസ്സില്‍നിന്നും പൊടിഞ്ഞുവീഴുന്ന വാക്കുകളില്‍ ജീവിതം ഉഴുതുമറിക്കുന്നു, അക്ഷരങ്ങള്‍ വിത്തുകളായും വേരുകളായും, ഇലകളായും പൂക്കളായും, കായകളായും, പടര്‍ന്നു പന്തലിച്ച മരത്തില്‍ നിറയുന്നു, ചിലപ്പോഴൊക്കെ വിരഹത്തിന്റെ വേദനയോടെപൂക്കള്‍ പൊഴിയുന്നു, എന്നാലും കരുത്തുറ്റ, വേര്‍പ്പെടാന്‍ ആകാത്ത പ്രണയംനിറഞ്ഞുനില്‍ക്കുന്നു.
"ഒന്നിനെ അടര്ത്താന്‍ തുനിഞ്ഞാല്‍
രണ്ടുംമരിച്ചുപോകുന്ന
സയാമീസ് ഇരട്ടകളായിരിക്കുന്നു
നമ്മുടെപ്രണയം"

ഇങ്ങനെ പ്രണയത്തിന്റെ തീവ്രമായ അടുപ്പം വരികളില്‍ കോരിയിടുന്നു കവിതകള്‍ക്കൊന്നും തന്നെ ശീര്‍ഷകം പോലുമില്ല രണ്ടോമൂന്നോ വരികള്‍മാത്രം
തുറിച്ചനോട്ടങ്ങളെ കവയത്രി ഇങ്ങനെകാണുന്നു
"അവര്‍ക്കാര്‍ക്കുമറിയാത്ത ലിപികളില്‍
നിനക്ക്മാത്രംമനസ്സിലാകുന്ന ഭാഷയില്‍
വരികള്‍ കുറിച്ചുവെക്കുമ്പോള്‍ വേണേല്‍
നൊസ്സുള്ളവരെന്നവര്‍ വിളിച്ചുകൊള്ളട്ടെ.
നട്ടിടം മാത്രം നനക്കുന്ന മനസ്സുള്ളവരാനണവര്‍" 

അതെ സ്വാര്‍ത്ഥമായനിരവധി നോട്ടങ്ങള്‍, ശബ്ദങ്ങള്‍, കേള്‍ക്കലുകള്‍ ഇതിനിടയില്‍ മറ്റുള്ളവരുടെ പ്രണയം അവരില്‍ മുഴച്ചു നില്‍ക്കുന്ന ഒരു തടസമാണ്, അവര്‍ പറഞ്ഞു കൊണ്ടിരിക്കും ലോകത്തുള്ള എല്ലാ പ്രണയ ജോടികള്‍ക്കും ഓരോരോ ഭാഷയുണ്ടാകും,
റസീന ടീച്ചറുടെ ഈ വരികള്‍ ഇങ്ങനെതന്നെ നീണ്ടു പോകുന്നു വായിക്കാന്‍ പുതിയ ലോകങ്ങള്‍ തുറന്നു തന്ന് അവര്‍ എല്ലാവര്ക്കും വേണ്ടി പ്രണയ മഴ പെയ്യിക്കുന്നു അതാണ്‌ ഈ കുഞ്ഞു വരികളാല്‍ സമൃദ്ധമായ "വാഴ്ത്തപ്പെടാത്ത മുറിവുകള്‍" എന്ന പുസ്തകം ഓരോ വായനക്കാര്‍ക്കും തരുന്നത്.

ലോഗോസ് ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്
(88 പേജ്- വില- 70 രൂപ)

Thursday, 9 March 2017

പച്ചനെല്ലിക്കയുടെ ഓര്‍മ്മയില്‍ പി ടി അബ്ദുറഹ്മാന്‍

 ഓർമ്മ 



















പി ടി അബ്ദുറഹ്മാന്‍ എന്ന കവി ഒരു ഫെബ്രുവരി 9നാണ്   നമ്മെ വിട്ടകന്നത് മറക്കാനാവുമോ മലയാളിക്ക് ആ പൊന്‍തൂലിക? 
എന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന പി ടി അബ്ദുറഹിമാന്‍ എന്ന മറക്കാനാവാത്ത  കവിയുടെ മറക്കാനാവാത്ത ഗാനം വടകര കൃഷ്ണദാസും പിന്നീട് വി ടി മുരളിയും പാടി മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ഗാനം പിന്നീട് ഷഹബാസ് അമൻ എന്ന പ്രതിഭാശാലി ഗസലിന്റെ ഈണത്തിലേക്ക് ഈ ഗാനത്തെ ആവിഷ്കരിച്ചപ്പോൾ അത് ഒരു പുതിയ അനുഭവമായി 

കണ്ണാടിക്കൂടിലെ-

"മുനമുള്ളു  കൊണ്ടെൻ ജീവന്റെ നാമ്പിന്ന് 
മുറിവേറ്റു നോവുന്ന തേൻമുള്ള് ഞാനിന്ന്  
ആരമ്പത്തോട്ടത്തിൽ പൂജിക്കും പൂവിന്നു   
ആരാരും കാണാത്ത വേവ് കരളിന് "

 എന്ന ഗാനം എങ്ങനെ മറക്കാനാകും, വടകര കൃഷ്ണദാസിന്റെ സംഗീതത്തിൽ എസ ജാനകിയുടെ മധുരസ്വരത്തിൽ മലയാളത്തിലെ മികച്ച മെലഡികളിൽ ഈ ഗാനങ്ങൾ ഉണ്ടാകും.  പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കും, ഉല്പത്തി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും മലയാള മനസുകളിൽ മായാതെ കിടക്കുന്നു.
നീലദർപ്പണം, വയനാടൻ തത്ത, രാഗമാലിക, യാത്രികർക്ക് വെളിച്ചം, ഒരു ഇന്ത്യൻ കവിയുടെ മനസ്സിൽ, സുന്ദരിപെണ്ണും സുറുമകണ്ണും, കറുത്തമുത്ത്  എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. മലയാള മനസ്സിൽ ഓത്തുപള്ളിയുടെ ഗൃഹാതുരത്വം ഇന്നും ഒരു പച്ച നെല്ലിക്കയായ് നിലനിൽക്കുന്നു, കനവിന്റെ തേന്മുള്ളു കൊണ്ട് നോവിച്ച് പി.ടി അബുറഹ്മാൻ സാഹിബ്  വിടപറഞ്ഞപ്പോൾ നോവുന്ന ഒരുമയോടെ ആ ഗാനങ്ങൾ മറക്കാതെ ഇന്നും മലയാളി ഓർക്കുന്നു.     
ഒരായിരം ഓര്‍മ്മപ്പൂക്കള്‍ 
***********************************
സിനിമ:  തേൻതുള്ളി 
പി.ടി.അബ്ദുറഹിമാന്‍ 
.
 ഓത്തു പള്ളീല്‍ നമ്മളന്നു പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍വാര്‍ത്തു നില്‍ക്കയാണ്‌ നീലമേഘം
 കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക.

പാഠപുസ്തകത്തില്‍ മയില്‍പീലി വച്ചു കൊണ്ട്
 പീലി പെറ്റുകൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
 ഇപ്പൊഴാക്കഥകളെ നീ അപ്പടി മറന്ന്

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്
 കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
 കാത്തിരിപ്പും മോഹവുമിന്നെങ്ങനെ പിഴച്ച്
ഞാനൊരുത്തന്‍ നീയൊരുത്തി‍ നമ്മള്‍ തന്നിടയ്ക്ക്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്‌
 നിന്‍റെ കളിത്തോണി നീങ്ങിയെങ്ങുപോയ് മറഞ്ഞ്‌...

Tuesday, 17 January 2017

“ഭംഗാസ്വനജന്മം”


നാടകം



കഥാപാത്രങ്ങൾ- വേഷം 
ആശാൻ:- എഴുപതിനോട് അടുത്ത പ്രായം,  നരച്ചതാടിയും മുടിയും, കണ്ണടനീണ്ട കാദർ ജുബ്ബ, തുണി

റഷീദ് :- മുപ്പതിനോട് അടുത്ത പ്രായം സാധാരണ വേഷം

ജോസഫ്:- നാല്പതിനോട് അടുത്ത പ്രായം സാധാരണ വേഷം 

ഒന്നാമൻ,
രണ്ടാമൻ,
മൂന്നാമൻ :- മൂന്നുപേരും യുവാക്കൾ. സാധാരണ വേഷങ്ങൾ തലയിൽ കെട്ട്
ര്‍ട്ടന്‍ ഉയരുമ്പോള്‍ മങ്ങിയ വെളിച്ചം. സമയം രാത്രി എട്ടുമണി. പശ്ചാത്തലം ഒരു വായനശാലയുടെ ഉള്‍ഭാഗം. ചുറ്റും പുസ്തകങ്ങള്‍ നിറച്ച അലമാരകള്‍, മുറിയുടെ മദ്ധ്യഭാഗത്തായി മേശയും കസേരയും മേശയുടെ ഇടതു വശത്തായി ബെഞ്ചും ഡെസ്ക്കും, ഡസ്ക്കില്‍ പരന്നു കിടക്കുന്ന പത്രങ്ങള്‍, ആനുകാലികങ്ങള്‍. അകത്തേക്ക് തുറക്കാന്‍ പാകത്തില്‍ ഉള്ള വാതില്‍. ഒരു വശത്ത് അടഞ്ഞു കിടക്കുന്ന (തുറക്കാന്‍ പറ്റാവുന്ന) ജനല്‍. പാതി മാത്രം ഉള്ള കര്‍ട്ടന്‍ (അല്പം പഴകിയത്). അടഞ്ഞു കിടക്കുന്ന വാതില്‍. താഴേക്ക് തൂങ്ങി കിടക്കുന്ന ഇലക്ട്രിക് ബള്‍ബ്. പശ്ചാത്തലത്തിൽ നേര്‍ത്ത സംഗീതം.

ആശാന്‍:-ഓരൊറ്റയെണ്ണം പുസ്തകോം, പത്രോം അടക്കി വെക്കില്ല...”

വാതില്‍ തുറന്ന് ആശാന്‍ അകത്തേക്ക് കടക്കുന്നു മുറി ആകമാനം ഒന്ന് നോക്കുന്നു പരന്നു കിടക്കുന്ന പത്രങ്ങളും പുസ്തകങ്ങളും കണ്ട് അല്പം നീരസത്തോടെ മേശപ്പുറത്ത് കിടക്കുന്ന പുസ്തകങ്ങള്‍ ഒതുക്കി വെക്കുന്നു.(ആശാന്‍ പിറുപിറുക്കുന്നു). എല്ലാം ഒതുക്കിയത്തിനു ശേഷം കസേര വലിച്ചിട്ട് അതില്‍ ഇരിക്കുന്നു മേശ വലിപ്പില്‍ നിനും രജിസ്റ്റര്‍ ബുക്ക്‌ എടുത്ത് എന്തോ എഴുതുന്നു.
അകത്തേക്ക് റഷീദും ജോസഫും കടന്നു വരുന്നു.
റഷീദ്:- “ആശാനെ... ഇത്തവണ നമുക്ക് നാടകം ചെയ്യേണ്ടേ?  
റഷീദും ജോസഫും മേശക്കരികില്‍ ഉള്ള ബെഞ്ചില്‍ വന്നിരിക്കുന്നു.
ജോസഫ്:- ആശാനേ... റഷീദ് പറഞ്ഞതിലും കാര്യണ്ട്, ആ കലാസമിതികാര് ഒരുക്കങ്ങള്‍ തൊടങ്ങി. നമ്മടെ നാടകേതാന്നാ അവര്ടെ ഒക്കെ നോട്ടം.
ആശാന്‍:- ഒരെണ്ണം മനസീകെടന്ന് പിടയുന്നുണ്ട്
റഷീദ്:- അപ്പൊ എഴുതിയിട്ടില്ലേ?...
ജോസഫ്:- അതൊക്കെ ആശാന്‍ വിചാരിച്ചാ ഒറ്റ ദിവസം മതി.!
റഷീദ്:- പക്ഷെ വിചാരിക്കണം.
ആശാന്‍:- കലാസമിതിക്കാര് തുടങ്ങട്ടെ. ഇത്തവണ നമുക്കൊരു പുതിയ നാടകം ചെയ്യാം!
ജോസഫ്:- ഏതാ നാടകം ആശാനെ. നാടകത്തിന്‍റെ പേര്?
ആശാന്‍:- പേരൊന്നും ഇട്ടിട്ടില്ല, അല്ലെങ്കിലും പേരിലൊക്കെ എന്തിരിക്കുന്നു. അതും മഹാഭാരത്തീന്ന് ആകുമ്പോള്‍!
റഷീദ്:- മഹാഭാരതത്തീന്നോ, അപ്പൊ പുരാണ നാടകമാണോ?
ആശാന്‍ ചിരിക്കുന്നു കസേരയില്‍ നിന്നെഴുന്നേറ്റ്‌ പുസ്തകങ്ങള്‍ വെച്ച അലമാരയില്‍ പുസ്തകങ്ങള്‍ തിരയുന്നു.
ജോസഫ്:- ആശാനെ ഈ മഹാഭാരതമൊക്കെ കൈകാര്യം ചെയ്യുമ്പോ സൂക്ഷിക്കേണ്ടേ, ഇതൊക്കെ എടുത്ത് കളിക്കാന്‍ പേടിയില്ലേ?
ആശാന്‍:- ഹ.. ഹ... എന്തിനു പേടിക്കണം, കടന്നല്‍ കൂട് കെട്ടിയ മരങ്ങള്‍ കണ്ട് തേനെടുക്കാന്‍ വരുന്ന വേടന്മാര്‍ ഭയന്ന് പിന്മാറാറുണ്ടോ? അതുപോലെയാ നമ്മള്‍ നാടകപ്രവര്‍ത്തകര്‍!
ജോസഫ്:- ഒന്ന് പറ ആശാനെ. മഹാഭാരതത്തില്‍ ഏതുഭാഗം? ഏതു കഥാപാത്രത്തെ പറ്റി?
ആശാന്‍:- മഹാഭാരതക്ഷീരപഥത്തില്‍ ആരും ശ്രദ്ധിക്കുന്ന പ്രമുഖ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഏതോ വളവിലും തിരിവിലും ഒട്ടൊന്ന് ശ്രദ്ധിക്കാതെ എന്നാല്‍ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങള്ണ്ട്.

റഷീദ് ഒരഭിനേതാവിനെപോലെ മുറിയുടെ മധ്യഭാഗത്തേക്ക് വരുന്നു നാടകീയത കലര്‍ന്നരീതിയില്‍ കൈകള്‍കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ച്

റഷീദ്:- സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കാന്‍ വിധിക്കപ്പെട്ടവന്‍, പാണ്ഡവജേഷ്ഠനാണെങ്കിലും കൌരവപക്ഷത്ത് നില്‍ക്കെണ്ടിവന്നവന്‍, സ്വന്തം സഹോദരനെതിരെ ശത്രുപക്ഷത്ത് നിന്ന് യുദ്ധം നയിക്കേണ്ടിവന്ന നിര്‍ഭാഗ്യവാന്‍, യോഗ്യത ഉണ്ടായിട്ടും അംഗരാജപദവി ദാനമായി വാങ്ങേണ്ടിവന്ന ദാനവ്രതന്‍. അതെ കര്‍ണ്ണനല്ലേ ആശാനേ ആ കഥാപാത്രം.
ആശാന്‍ ഒരു ചെറുപുഞ്ചിരി ചുണ്ടില്‍ ഒളിപ്പിച്ച് അല്ലെന്ന് തലയാട്ടുന്നു.റഷീദ് അതെ രീതിയില്‍ തന്നെ
റഷീദ്:- എന്നാല്‍ ഗുരുവിന് വിരല്‍ ദക്ഷിണയായി നല്‍കിയ ഏകലവ്യന്‍?
ആശാന്‍ രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്നു. എന്നിട്ട് അതുമല്ലെന്ന് തലയാട്ടുന്നു.
ജോസഫ്:- എന്നാ ഞാന്‍ പറയാം, പത്മവ്യൂഹത്തിലകപെട്ട അഭിമന്യൂ?
ആശാന്‍:- അല്ല
റഷീദ്:- അതുമല്ലേ? ഇനി യയാതി ആകുമോ? അല്ലെങ്കില്‍ യൌവ്വനം അച്ഛനു ദാനം നല്‍കിയ പുരുവരസ്? ഇവര്‍ക്കിടയില്‍ അമ്മയോ ഭാര്യയോ എന്നറിയാതെ പിടയുന്ന ശര്‍മിഷ്ഠ?
ആശാന്‍:- യയാതിയൊക്കെ വിഎസ് ഖണ്ടേക്കര്‍ നമുക്ക് മുന്നിലേക്ക് ഒരു ലോകത്തെ തന്നെ തുറന്നു തന്നതല്ലേ. അതില്പരം പിന്നെ നമുക്കെന്ത് ചെയ്യാനാകും. മഹാഭാരതം കടല് പോലെ പറന്നു കിടക്കുകയല്ലേ! ഏതു തീരത്തടുത്താലും ഒരു പുതുലോകം കാണാം.
റഷീദും ജോസഫും ചിന്തിച്ചുകൊണ്ട് ഇരിക്കുന്നു. ആശാന്‍ പുസ്തകങ്ങള്‍ക്കിടയില്‍നിന്നും മഹാഭാരതം എടുക്കുന്നു. സ്റ്റേജില്‍ വെളിച്ചം കുറയുന്നു. പിന്നില്‍ നിന്നും ചെറിയ ശബ്ദത്തില്‍ മഹാഭാരത വായന, കേള്‍ക്കുന്നു മങ്ങിയ വെളിച്ചം മൂവരുടെയും മുഖത്ത് പതിയുന്നു. ആശാന്‍ അല്പം മുന്നോട്ട് വന്നുനിന്ന്
ആശാന്‍:- “യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന കുത്രച്ചില്‍”
വെളിച്ചം തെളിയുന്നു. രണ്ടുപേരും അത്ഭുതത്തോടെ ആശാന്റെ മുഖത്തേക് നോക്കുന്നു.
ആശാന്‍:- ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും, എന്നാല്‍ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാകില്ല. അതാണ്‌ മഹാഭാരതം.
രണ്ടുപേരും മുഖത്തോട് മുഖം നോക്കുന്നു.
റഷീദ്:- ആശാനെ ഞാനൊരു സംശയം ചോദിച്ചോട്ടെ.
ആശാന്‍:- ഉം.
റഷീദ്:- ഈ പുരാണകഥ ഏശുമോ? ഇതിന്റെ സമകാലിക പ്രസക്തി ചോദ്യം ചെയ്യപ്പെടില്ലേ?

ആശാന്‍:- ഹ ഹ ഹ ... നമ്മടെ മിത്തുകളൊന്നും അത്രമോശമല്ല, അതൊക്കെ തിളക്കമുള്ളവയാ, പുരാണഇതിഹാസങ്ങളുടെ ആഴത്തെ അളക്കാന്‍ നമുക്കിന്നും ആയിട്ടില്ല.
ജോസഫ്:- ഈ ആസുരകാലത്ത്?
ആശാന്‍:- ഇപ്പോള്‍ തന്നെയാണ് പറയേണ്ടത്, ഈ കാലത്ത് തന്നെ, നിശബ്ദത നമ്മേ പടുകുഴിയില്‍ ചാടിക്കും. ഓരോ ശബ്ദവും മനുഷ്യന് വേണ്ടി ഉയരണം, അല്ലെങ്കില്‍ ഉയര്‍ത്തണം.
റഷീദ്:- ആശാനറിയാലോ? അന്ന് ഞാന്‍ കൃഷ്ണവേഷം ചെയ്തപ്പോ ഉണ്ടായ പുകില്.
ആശാന്‍:- റഷീദേ വിവരദോഷികള്‍, അവരാണോ ഈ ലോകം നിയന്ത്രിക്കുന്നത്, പോകാന്‍ പറ.
ജോസഫ്:- എന്നാലും?
ആശാന്‍ അവര്‍ക്ക് ചുറ്റും നടക്കുന്നു.
ആശാന്‍:- നിങ്ങള്‍ ഭയപ്പെടുന്ന പോലെ ജനങ്ങള്‍ അങ്ങനെയല്ല, കൂടുതല്‍ പേരും നമ ആഗ്രഹിക്കുന്നവരാ, പിന്നെ കുറച്ചുപേര്‍. ഒരു കുളം കലക്കാന്‍ ഒരു തുള്ളി വിഷം മതിയല്ലോ
റഷീദ്:- നാട്ടിലന്നെനിക്കും ഊരുവിലക്കായിരുന്നു. എന്തായിരുന്നു പ്രശ്നങ്ങള്‍, പെങ്ങള്ടെ കല്യാണം വരെ മുടക്കി,
ആശാന്‍;- ഇവര്‍ക്കൊക്കെ മനുഷ്യത്വം എന്താണെന്നറിയുമോ? ശവങ്ങള്‍!
ആശാന്‍ രോഷത്തോടെ മേശയില്‍ ഇടിക്കുന്നു. വെളിച്ചം കുറയുന്നു ചുവന്ന വെളിച്ചം തെളിയുന്നു. ആശാന്‍ മുന്നിലേക്ക് വന്നു കൈകള്‍ ഉയര്‍ത്തി
“മനുഷ്യന്‍ എത്ര സുന്ദരമായ പദം”
വെളിച്ചം കുറയുന്നു. മൂന്നുപേരും പോകുന്നു.
മേശപ്പുറത്തേക്ക് വെളിച്ചം വീഴുന്നു. ഒന്ന് രണ്ടു പുസ്തകങ്ങള്‍ തുറന്നു കിടക്കുന്നു. ആശാന്‍ ഇരുന്ന് എഴുതുന്നു ചുറ്റും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ എഴുതുന്നു കടലാസ് ചുരുട്ടി എറിയുന്നു, ഏറെ നേരം ചിന്തിച്ചിരിക്കുന്നു. ഇടക്ക് എഴുനേറ്റ് നടക്കുന്നു, അലമാരയില്‍ കൈകള്‍ വെച്ച് നില്‍ക്കുന്നു പെട്ടെന്ന് വീണ്ടും കസേരയില്‍ വന്നിരുന്ന് എഴുതുന്നു. കസേരയില്‍ ചാരി ഇരിക്കുന്നു. വെളിച്ചം കുറയുന്നു. ആശാന്‍ പുറത്തേക്ക് പോകുന്നു.

പുറത്ത് നിന്നും ബഹളം കേള്‍ക്കുന്നു. അട്ടഹാസങ്ങള്‍ കൊലവിളികള്‍ ആക്രോശങ്ങള്‍, ഒരു കലാപത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ശബ്ദ കോലാഹലങ്ങള്‍.
റഷീദും ജോസഫും ഓടിക്കിതച്ച് വാതില്‍ തള്ളിത്തുറന്ന് വാതില്‍ അടക്കുന്നു. പേടിയോടെ രണ്ടുപേരും പുറത്തേക്ക് വാതില്‍ പഴുതിലൂടെ നോക്കുന്നു. ഭയന്ന് വിറച്ച് രണ്ടുപേരും പരസ്പരം നോക്കുന്നു. പുറത്തപ്പോഴും ശബ്ദകോലാഹലങ്ങള്‍. അരണ്ട വെളിച്ചം.
റഷീദ്:- (കിതച്ചുകൊണ്ട്) ഭാഗ്യത്തിനാ രക്ഷപെട്ടത്.
ജോസഫ്:- ഞാനും, അവര്ടെ കയ്യീ കിട്ടീരുന്നെങ്കി എന്നെ വെട്ടികൊന്നെനെ?
വെളിച്ചം അണയുന്നു
ആശാന്‍ കസേരയില്‍ ഇരിക്കുന്നു. വാതിലില്‍ ശബ്ദത്തോടെ മുട്ട് കേള്‍ക്കുന്നു. ആശാന്‍ വാതില്‍ തുറക്കുന്നു. മൂന്നുപേര്‍ അകത്തേക്ക് പ്രവേശിക്കുന്നു ഒരാളുടെ കയ്യില്‍ വാളുമുണ്ട്. തബലയുടെ ദ്രുതതാളം.
തെല്ലു ഭയത്തോടെ എന്നാല്‍ ഭയം പുറത്ത് കാണിക്കാതെ
ആശാന്‍:- ആരാ നിങ്ങള്‍? നിങ്ങള്‍ക്കെന്ത്‌ വേണം?
ഒന്നാമന്‍:- എന്ത് വേണമെന്നല്ല എന്ത് വേണ്ടെന്നറിയിക്കാനാ ഞങ്ങള്‍ വന്നത്.
ആശാന്‍:- എന്നോട് എന്ത് വേണം എന്ത് വേണ്ടെന്ന് പറയാന്‍ നിങ്ങളാരാ?
രണ്ടാമന്‍:- (കൈചൂണ്ടി) വേണ്ട... ഒന്നോര്‍ത്തോ? നാടകം എന്നൊക്കെ പറഞ്ഞ് ഇനീം വന്നാല്‍ സ്വന്തം സമുദായമാണേ എന്നൊന്നും നോക്കൂലാ. (വാള് ചൂണ്ടി) തലയെടുക്കും.
ആശാന്‍:- എന്താ ഭീഷണിയാണോ?
മൂന്നാമന്‍:- അങ്ങനെതന്നെയെന്നുതന്നെ വെച്ചോ! ഇനീം ആ കള്ള റഷീദിനെ വെച്ച് നമ്മടെ മഹാഭാരതകഥ പറഞ്ഞ് നാടകം ചെയ്താ! ആ...
ആശാന്‍:- നീ പോടാ, മഹാഭാരതമെന്താ നിനക്കൊക്കെ തീറെഴുതി തന്നതാ,
രണ്ടാമന്‍ വെട്ടാന്‍ മുന്നോട്ട് അവരുന്നു ഒന്നാമന്‍ അയാളെ തടുക്കുന്നു.
ഒന്നാമന്‍:- വേണ്ടെടാ, ..ഈ മഹാഭാരതം വെച്ച്ചോണ്ടുള്ള കളി അങ്ങ് നിര്ത്തിയേക്ക്.. ട്ടഡാ.. ഉം..
ആശാന്‍:- എന്നാ ഇതുകൂടി കേട്ടോ? എന്റെ അടുത്ത നാടകം മഹാഭാരതം അടിസ്ഥാനമാക്കി തന്നെയാ, നിനക്കൊന്നും അറിയാത്ത നീയൊന്നും ജീവിതത്തില്‍ കേള്‍ക്കാത്ത അറിയാത്ത ഒരു ഭാഗത്തെ കുറിച്ച്. ആദ്യം അതൊക്കെ മുഴുവന്‍ പഠിച്ചിട്ടു വാടാ എന്നിട്ട് മതി ഈ ആവേശം.
രണ്ടാമന്‍:- (വാള് ചൂണ്ടി) നിന്നെ ഇപ്പൊ വെറുതെ വിടുന്നു, നീ ചെവിയില്‍ നുള്ളിക്കോ, ഈ നാടകമായി വന്നാല്‍, ആ......
അവര്‍ ദേഷ്യത്തില്‍ വാതില്‍ അടച്ച് അവര്‍ പോകുന്നു. സംഗീതം നിലക്കുന്നു.
അവര്‍ പോയതിനു ശേഷം പതുങ്ങി റഷീദും ജോസഫും കടന്നു വരുന്നു. രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിക്കുന്നുണ്ട്. റഷീദ് തല താഴ്ത്തി നില്‍ക്കുന്നു.
റഷീദ്:-  ആശാനെ എന്നോട് ക്ഷമിക്ക്, ഞാന്‍...
ജോസഫ്:- ഇവന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റാ ഇതിനൊക്കെ കാരണം, ആശാന്റെ നാടകത്തെപറ്റി ഇവനിട്ട പോസ്റ്റാ ഇവരെ ചൊടിപ്പിച്ചത്.
ആശാന്‍: സാരല്ലാ... എഴുതീട്ടില്ലാ, അതിനുമുമ്പേ വിലക്ക് എന്തൊരു ലോകാ ഇത്.
റഷീദ്:- ഞാന്‍ ഒരു കൌതുകത്തിനിട്ടതാ ആശാന്റെ അടുത്ത നാടകം മഹാഭാരതത്തിലെ ഇതുവരെ ആരും പറയാതെ പോയ കഥ അതിത്ര പുലിവാലാകുമെന്ന് കരുതിയില്ല.
ജോസഫ്:- ആശാനെ ഇനി നമുക്കിത് വേണോ?
ആശാന്‍:- നിനക്ക് പേടിണ്ടോ? പേടിച്ചിരിക്കേണ്ട സമയമല്ലിത്.
റഷീദ്:- ഞാനൊരു അഭിപ്രായം പറയട്ടെ ആശാനെ. നമുക്കാ അയണസ്കോയുടെ ‘കാണ്ടാമൃഗം’ കളിച്ചാലോ? അതാകുമ്പോ ഇതൊക്കെ പറയുകയുമായി എന്നാ  ഇവറ്റകള്‍ക്കൊന്നും മനസിലാകുകയുമില്ല.
ആശാന്‍: അത് നമ്മൾ തന്നെ കളിച്ചതല്ലേ ഇവറ്റകൾക്കുണ്ടോ അതൊക്കെ മനസിലാകുന്നു, മാത്രല്ല മനസിലാക്കണം, അതാണ് വേണ്ടത് പറയേണ്ടത് പറയേണ്ട സമയത്ത് പറയണം, ഇവരുടെയൊക്കെ ഭീഷണിക്ക് വഴങ്ങി ഇതൊക്കെ വേണ്ടാന്ന് വെക്കാന്‍ പറ്റോ? ഇല്ലല്ലോ?
രണ്ടുപേരും തലയാട്ടുന്നു,
ആശാന്‍:- ഇവിടേം വന്നിരുന്നു, അവന്മാര് കെടന്ന് കുരക്കട്ടെ, നമുക്കെന്താ,
റഷീദ്:- ന്നാലും ആശാനെ?
ആശാന്‍:- ഞാന്‍ എന്തെഴുതണം എന്ത് എഴുതേണ്ട, എന്ത് തിന്നണം, എന്ത് തിന്നണ്ട, എന്നൊക്കെ പറയാന്‍ ഇവന്മാരാരാ? നാടകം എഴുതീട്ടില്ല, എന്നിട്ടാ ഇപ്പൊ, ചിന്തക്ക് പോലും വിലക്ക് കഷ്ടം.
റഷീദ്:- എല്ലാവരിലും ഇത്തരത്തിലുള്ള ചിന്തകള്‍ വേഗത്തില്‍ പടരുന്നുണ്ട്, അതാ കാലം,
ആശാന്‍:- അതെ വികല ചിന്തകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലം, അടിസ്ഥാനമില്ലാത്ത കലകള്‍ക്ക് ജനസമ്മിതി ലഭിക്കുന്ന കാലം,
ജോസഫ്: ആശാന്‍ നാടകത്തെ പറ്റി ഇനീം പറഞ്ഞില്ല!
റഷീദ്:- അത് ശരിയാ കേള്‍ക്കാനുള്ള ആകാംഷ കൊണ്ടാ.
ആശാന്‍:- ഞാന്‍ പറഞ്ഞില്ലേ മഹാഭാരതം ഒരു കടലാണെന്ന്, അതില്‍ നിരവധി ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും ഉണ്ട്. അതിലെ ഒരു ഉപാഖ്യാനത്തിലെ കഥാപാത്രമാണ് ഭംഗാസ്വനന്‍
റഷീദ്:- ഭംഗാസ്വനന്‍?

ജോസഫ്:- ഞാനാദ്യമായാ ഈ പേര് കേള്‍ക്കണതെന്നെ.
ആശാന്‍:- എന്റെ മനസ്സില്‍ ചില ചിത്രങ്ങള്‍ രൂപപെട്ടിട്ടുണ്ട്,
ആശാന്‍ റഷീദിനെ നോക്കുന്നു എഴുന്നേറ്റ്നിന്ന് റഷീദിന്റെ തോളിൽ  രണ്ടു കയ്യുംവെച്ച്
ആശാന്‍:- ഇവനാ എന്‍റെ ഭംഗാസ്വനന്‍
റഷീദിനെ ആശാന്‍ വട്ടം ചുറ്റുന്നു, വെളിച്ചം മിന്നിമറയുന്നു, പശ്ചാത്തലത്തില്‍  സംഗീതം.
റഷീദ്:- എനിക്കൊരു ഐഡിയയും ഇല്ലാത്ത കഥാപാത്രാ, കേട്ടിട്ടുപോലുമില്ല
ആശാന്‍:-  ഇതാരും അധികം കേട്ടിരിക്കില്ല, ആ കഥാപാത്രത്തിന്റെ വൈചിത്ര്യമാണ് എന്നെ ആകര്‍ഷിച്ചത്. ഒരു മനുഷ്യായുസ്സില്‍ ആര്‍ക്കും ലഭിക്കാതെപോയ രണ്ടു അനുഭവ തലങ്ങളുണ്ട് ഭംഗാസ്വനന്.
ജോസഫ്:- ആരും അധികം കേള്‍ക്കാത്ത ഈ കഥ സ്വീകരിക്കപെടുമോ?
ആശാന്‍:- ഉം. സ്വീകരിക്കപ്പെടണം, അത്രക്കും വൈചിത്ര്യം കഥയില്‍ ഉണ്ട്. അനുഗ്രഹം വാങ്ങാനായി എത്തിയ യുധിഷ്ഠരനോട്‌ ശരശയ്യില്‍ കിടന്നുകൊണ്ട് ഭീഷ്മ പിതാമഹന്‍ പറഞ്ഞ ധര്‍മ്മതത്വങ്ങള്‍ക്കിടയില്‍ ഇഹജീവിതത്തിന്റെ സംശയ നിവാരണത്തിനു ഉദാഹരണമായാണ് ഭംഗാസ്വനനെപറ്റി പറഞ്ഞത്. അധികമാര്‍ക്കും ഈ ഉപാഖ്യാനത്തെ പറ്റി അറിയില്ല. ഇനി നമ്മള്‍ നാടകമായിട്ടെ കാണൂ...
റഷീദ്:- അതെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച്.
റഷീദ് ചിരിക്കുന്നു വെളിച്ചം കുറയുന്നു. എല്ലാവരും പോകുന്നു.
വായനശാലയിലെ മേശയും കസേരയും ഒരു വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നു നേരിയ വെളിച്ചം, ആശാനും റഷീദും ജോസഫും മറ്റു നാലുപേരും ചേര്‍ന്ന് വട്ടത്തില്‍ നില്‍ക്കുന്നു. നടുവില്‍ വിവരണം നല്‍കുന്ന ആശാന്‍, ആണ്ഗ്യങ്ങള്‍ മാത്രം ചെറിയ വെളിച്ചം അവര്‍ക്ക് നടുവില്‍ വീഴുന്നു. നേര്‍ത്ത സംഗീതം. റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങുന്നു.
ആശാന്‍ കയ്യടിച്ച് എല്ലാവരുടെയും ശ്രദ്ധ കൊണ്ടുവരുന്നു

ആശാന്‍:- നമ്മുടെ നാടകം എല്ലാവരും വായിക്കണം, ഇതൊരു മഹാഭാരത കഥയിലെ ഭാഗമാണ്. പ്രധാനകഥാപാത്രം ഭംഗാസ്വനന്‍ എന്ന പേരുള്ള ഒരു രാജാവാണ്,
എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുന്നു.
ആശാന്‍:- ഒരേ ജന്മത്തില്‍ തന്നെ ആണായും പെണ്ണായും ജീവിക്കാന്‍ അവസരം ലഭിച്ച ഒരാള്‍. 100 കുട്ടികളുടെ പിതാവായും 100 മാതാവായും ജീവിച്ച ഒരാള്‍.
റഷീദ്:- ങേ.. ആണും പെണ്ണോ ഒരാളോ?
ജോസഫ്:- ഇതൊരു സംഭവമാണല്ലോ ആശാനെ.
റഷീദ്:- ഈ കാലത്ത് ഇതിനു പ്രസക്തിയുണ്ടോ?
ആശാന്‍:- ഇതിഹാസങ്ങള്‍, മിത്തുകള്‍ ഇതിനൊക്കെ എന്നും പ്രസ്കതിയുണ്ട്, ഇന്ദ്രശാപമേറ്റ ഭംഗാസ്വനന്‍ സര്‍വമംഗല ആയതോടെ മനുജാതന്റെ സഖിയായി. പിന്നെ ക്ഷാപമോക്ഷം ലഭിച്ചപ്പോള്‍ സര്‍വ മംഗലയായി ജീവിതം തുടരാനാണ് അവര്‍ തീരുമാനിച്ചത്. ആണ്‍പെണ് വ്യത്യാസം നടമാടുന്ന ഇക്കാലത്ത് പെണ്ണിനെ മൂടിപ്പുതച്ച് വീട്ടിലിരുത്തണം എന്നുപറയുന്ന കാലത്ത്, ഈ കഥക്ക് ഏറെ പ്രസക്തിയുണ്ട്
റഷീദ്:- അതെ പെണ്ണ് പ്രസവിക്കാനുള്ള യന്ത്രം മാത്രമാണെന്ന് പറഞ്ഞ ഈ കാലത്ത്
ജോസഫ്:- അപ്പൊ ലിംഗമാറ്റ ശാസ്ത്രക്ക്രിയ അന്നേ ഉണ്ടായിരുന്നോ?
എല്ലാവരും ചിരിക്കുന്നു.
ആശാന്‍:- നമ്മുടെ നാടകത്തിന്റെ പേര് “ഭംഗാസ്വനജന്മം”   
വെളിച്ചം കുറയുന്നു എല്ലാവരും ചേര്‍ന്ന് നില്‍ക്കുന്നു, കൂട്ടമായി കൈകള്‍ മേലോട്ടുയര്‍ത്തി മുഷ്ടി ചുരുട്ടി പറയുന്നു
“ഭംഗാസ്വനജന്മം”   
വെളിച്ചം കുറയുന്നു എല്ലാവരും എല്ലാവരും പോകുന്നു

വായനശാല പഴയ പടി തന്നെ പുറത്ത് ശബ്ദ കോലാഹലങ്ങള്‍ ആക്രോശങ്ങള്‍  കേള്‍ക്കുന്നു റഷീദ് വാനശാലയിലെക്ക് ഓടി വീഴുന്നു പിന്നില്‍ വാളുമായി മൂന്നുപേരും ദ്രുതസംഗീതം  മിന്നിമറയുന്ന വെളിച്ചം കൂട്ടം ചേര്‍ന്ന്‍ മര്‍ദ്ദിക്കുന്നു മൂന്നാമന്‍ വാള്കൊണ്ട് വെട്ടുന്നു. വെട്ടുകൊണ്ട റഷീദ് പിടയുന്നു വായനശാലയിലേക്ക് ജോസഫും ആശാനും ഓടിയടുക്കുന്നു റഷീദിനെ വാരിയെടുക്കുന്നു
റഷീദ്:- ആശാനെ.. അവരാ സ്ക്രിപ്റ്റ് ചോദിച്ചു, ഞാന്‍... ഞാ.....ഞാ
റഷീദിന്റെ കണ്ണുകള്‍ അടയുന്നു. മുറിക്കകത്ത് ചിതറികിടക്കുന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് അത് വാരി ആശാന്‍ മുന്നിലേക്ക് വരുന്നു
ആശാന്‍:- എന്തിനാടാ നിങ്ങക്കീ നാടകം ഇന്നാ കൊണ്ടുപോയി തിന്ന് തിന്ന്
ജോസഫ് റഷീദിന്റെ കണ്ണുകള്‍ അടക്കുന്നു.
ജോസഫ്:- എന്തിനാ ആശാനെ അവരീ റഷീദിനെ കൊന്നത്?
ആശാന്‍:- ഒരു കൊലക്കും കാരണങ്ങള്‍ ഇല്ല, ഒരു വിലക്കിനും കാരണങ്ങള്‍ ഇല്ല... ഇല്ല...
രണ്ടുപേരും റഷീദിന്റെ മൃതദേഹം താങ്ങി നില്‍ക്കുന്നു.   
        ---------------------------കര്‍ട്ടന്‍---------------------------