Sunday, 4 September 2016

കപ്പിത്താള്‍: കഥകളുടെ പുതിയാഖ്യാനം.

വായനാനുഭവം-2 
ബിജു സിപിയുടെ ‘കപ്പിത്താൾ‘ എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള വായനാനുഭവമാണ് ഇത്തവണ വായന എന്ന കോളത്തിൽ

ല്ല കഥകൾ ആയിട്ടും എന്തുകൊണ്ടോ അത്രയൊന്നും ശ്രദ്ധ കിട്ടാതെ പോയ സമാഹാരമാണ് കപ്പിത്താൾ. ചെറുകഥയുടെ പതിവ് രീതി യിൽ നിന്നും കുതറി മാറാനും ഓരോന്നും വ്യത്യസ്ത മാക്കുവാനും കഥാകൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ “വരും കാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാള സാഹിത്യത്തില്‍ മുന്‍നിരയില്‍ കസേര വലിച്ച്ച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു” എന്നെഴുതിയത്. കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ ഈ വിലയിരുത്തൽ ശരിയാണ് എന്ന് തോന്നി. ഓരോ കഥയുടെയും ആഖ്യാനത്തിൽ കാണിച്ചിട്ടുള്ള സൂക്ഷ്മത അതിനു തെളിവാണ്. ഈ കഥ എങ്ങനെയല്ലാം സംവദിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീര ‘ആഴങ്ങൾക്കുളമേലുള്ള പ്ലവനം’ എന്ന അവതാരികയിൽ ഏറ്റവും ഭംഗിയായും കൃത്യമായും സൂചിപ്പിച്ചിട്ടുണ്ട്. അതിനേക്കാൾ ഭംഗിയായി എനിക്കവതരിപ്പിക്കാൻ കഴിയാത്തതിനാൽ ആ വരികൾ തന്നെ കുറിക്കട്ടെ
“പാമ്പു കടിക്കുന്നത് ഇറച്ചി തിന്നാനല്ല. ശത്രുവിന്റെ നാഡികൾ തളർത്തി കൊള്ളാൻ വേണ്ടി തന്നെയാണ്. ബിജുവിന്റെ കഥകൾ വായിക്കുന്നവരോട് ഒരു വാക്ക്- ജാഗ്രത! ഈ കഥകൾ ‘പരിമിതി കളുടെ വിളംബരങ്ങൾ’ അല്ല. ‘മനുഷ്യരെയും സമൂഹത്തെയും മുഖ്യചേരുവകളാക്കിയ പാചകപരിപാടി’യുമല്ല. സത്യത്തിൽ ഇവ ‘ചെറു’കഥകളല്ല, മനുഷ്യരെ അന്യഗ്രഹജീവികളാക്കുന്ന ബെൻടെന്റെ വാച്ച് കണക്കെ, വായനക്കാരെ ലിറ്റിൽ ഗ്രീൻ ഫ്രോഗുകൾ ആക്കാൻ ശേഷിയുള്ള ഓംനിട്രിക്സ് ഉപകരണങ്ങളാണ്. ലാഘവത്തോടെയാണ് പറയുന്നതെങ്കിലും ഈ കഥ കേട്ടുകഴിയുമ്പോൾ നാം വല്ലാത്തൊരു വിങ്ങലിന്റെ ഹോർലിക്സ് കുപ്പിക്കുള്ളിൽ അടയ്ക്കപ്പെടും. നിഷ്ടൂരമായൊരു സത്യസന്ധതയുടെ ബ്ലെയ്ഡ് കൊണ്ട് വയറു നെടുകെ കീറിമുറിക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കും. നമ്മുടെതന്നെ നിഴലുകള്‍ കണ്ട് അസ്വസ്ഥത തോന്നുന്നതാണ് സമകാലിക ജീവിതത്തിലെ ഏറ്റവും വലിയ തമാശയെന്ന ആത്മനിന്ദയില്‍ പുളയും” 


ബെണ്ടനും പോച്ചയും, നാലു പെണ്ണുങ്ങള്‍, ചുരുട്ടിയെറിഞ്ഞത്, അതെ കഥയുടെ പുതിയഖ്യാനം, കപ്പിത്താള്‍, ഒരു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വല്ലാര്‍പ്പാടത്തമ്മ, വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, സത്താവാദപരമായ ചില സന്ദേശങ്ങള്‍, യാത്രാവിവരണം, മലബന്ധദേശം, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരന്‍ എന്നീ പന്ത്രണ്ട് കഥകള്‍ അടങ്ങിയതാണ് ഈ കപ്പിത്താള്‍ എന്ന സമാഹാരം
ബെണ്ടനും പോച്ചയും എന്ന കഥ സമകാലിക യാഥാർഥ്യവും മലയാളിയയുടെ ജീവിതവുമായി ഏറെ ബന്ധപെട്ടു കിടക്കുന്നു. മലയാളിയുടെ ജീവിതത്തെ പിളർത്തിവെച്ച് അതിനു നടുവിലൂടെ യാണ് ഈ കഥ നടന്നു നീങ്ങുന്നത് ബി സനാതനൻ നായർ എന്ന സനുകുട്ടൻ തന്റെ പേര് ബെണ്ടനെന്നാക്കിയത് ഒരു കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ചുകൊണ്ടാണ്. ബെൻടെൻ എന്ന പ്രശസ്തമായ ഈ കഥാപാത്രം മലയാള ഇളംമനസുകളിൽ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ഈ കഥയിൽ വരച്ചു കാട്ടുന്നു ഇതിൽ പോച്ച എന്നത് നമ്മുടെ ചുറ്റുവട്ടത് നിന്നും നാം നിരന്തരം ആട്ടിയോടിക്കാൻ വെമ്പുന്ന അന്യസംസ്ഥാനത്തിൽ നിന്നും എത്തിയ അനാഥ ബാലനാണ് ഇവരുടെ സൗഹൃദം ആണ് ഈ കഥ എങ്കിലും അവിശ്വസനീയമായ ഒരു അന്ത്യത്തിൽ കഥയെ കൊണ്ടുപോകാൻ ബിജുവിനാകുന്നു. ലാബിലെ മേശയിൽ നാല് മുള്ളാണികളിൽ കാലുകൾ ബന്ധിച്ചു യേശുവിനെ പോലെ കിടക്കുന്ന തവളയെ കീറിമുറിക്കുന്ന ലാഘവത്തോടെ ഒരു മനുഷ്യകുട്ടിയുടെ വയറു കീറിമുറിക്കാൻ തയ്യാറാവുന്ന അവസ്ഥ. നിലവിൽ അനാഥമായി അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രതീകമാണ് ഇവിടെ പോച്ചയെന്ന ബാലനും . ഇനിയും പോച്ചമാരുടെ വയറുകൾ ബെണ്ടന്മാർ കീറിമുറിച്ചേക്കാം…സമകാലിക രാഷ്ട്രീയത്തെയും സാമൂഹികാവസ്ഥയെയും മേശയിൽ കിടത്തി കീറിമുറിക്കാൻ കഥാകൃത്തിനാവുന്നു.
ബിജുവിന്റെ കഥകളിലെ പെണ്ണുകൾ അബലകളല്ല. അവർക്ക് യഥാ സമയങ്ങളിൽ അസാമാന്യ ശക്തിയും പ്രതികരണ ശേഷിയും നൽകിയിട്ടുണ്ട്. നാല് പെണ്ണുങ്ങൾ എന്ന കഥ പ്രാദേശിക ഭാഷയുടെ നല്ല പരീക്ഷണമാണ്. ബാക്കിയുള്ള സ്ത്രീധനം കൊണ്ടുവരാത്ത തന്റെ ഭാര്യ നിമ്മിയെ ഭർത്താവ് മാത്തുക്കുട്ടി മർദ്ദിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് മാത്തുക്കുട്ടിയുടെ ഇളയ പെങ്ങളായ എണ്ണയാണ്. അന്നക്കൊച്ചിന്റെ ഇടപെടൽ ഈ കഥയെ വ്യത്യസ്തമാക്കുന്നു. ആക്രമകാരിയായ മാത്തുകുട്ടിയെ കയ്യുംകാലും കെട്ടി മുറ്റത്ത് ഇടുവാനുള്ള ധൈര്യം പോലും കാണിക്കുന്നു.
കൊച്ചി നഗരത്തെ ചുറ്റിപറ്റി കേരളത്തിന്റെ സാമൂഹികാവസ്ഥയും രാഷ്ട്രീയവും തുറന്നു കാട്ടുന്ന കഥയാണ് ‘ചുരുട്ടിയെറിഞ്ഞത്’. ഈ കഥയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രധാന സാന്നിധ്യമാണ്. ബംഗാളില്‍ നിന്നും ജോലി തേടി എത്തിയ ബസുവും ഭാര്യ ദുര്‍ഗ്ഗയും മകള്‍ അമര്‍ത്യയും അവര്‍ പുറമ്പോക്കില്‍ കെട്ടപൊക്കാന്‍ ഒരുങ്ങുന്ന ജീവിതവും അതിനിടയില്‍ അവര്‍ക്കുണ്ടാവുന്ന ദുരന്തവുമാണ് ഈ കഥ. വണ്ടി വിളിക്കാന്‍ പണമില്ലാതെ അസുഖം മൂര്‍ച്ചിച്ച കുട്ടിയെ എടുത്ത് കിലോമീറ്ററുകള്‍ നടക്കുകയും അതിനിടയില്‍ കുഞ്ഞ് മരിക്കുകയും ആംബുലന്‍സ് പോലും അനുവദിക്കാതെ ശവമുമായി നടന്നതും ഇന്ത്യന്‍ യാതാര്‍ത്ഥ്യം ആണെന്ന കാര്യം നമ്മള്‍ വായിച്ചു മറക്കാനുള്ള സമയം പോലും ആയിട്ടില്ല ഈ കഥയും അത്തരം ദാരിദ്ര്യത്തിന്റെ യാതാര്‍ത്ഥ്യം മകളുടെ മരണവും ഇതേ അവസ്ഥയും വരുന്നുണ്ട്, ഈ കഥ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത് വലിയ തലങ്ങളിലേക്കുള്ള ചര്‍ച്ചകളാണ് ജീവിതമാണ്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ എല്ലാം ക്രിമിനലുകള്‍ ആണെന് വാദിക്കുന്നവര്‍ അവരുടെ ജീവിതാവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല കുറഞ്ഞ പക്ഷം മലയാളിയുടെ കാപട്യം മറച്ചു പിടിക്കാനെങ്കിലും ഈ വാദം ചിലർ പറയാറുണ്ട്
“മൂന്നു ദിവസമായി പെയ്യുന്ന മഴ ഇനിയും നീണ്ടാല്‍ കയ്യിലുള്ള കാശ് തീര്‍ന്നുപോകുമല്ലോഎന്ന് ബസു പേടിച്ചു. രാത്രിയില്‍ ഉള്ള റോഡ്‌ പണിക്കു പോയാല്‍ നാനൂറു രൂപ കിട്ടും. ഒരു നേരം കഴിക്കാനുള്ള പൊറോട്ടയും പകല്‍ കിടന്നുറങ്ങാം ഒന്നും കഴിക്കേണ്ട അത്രയും പൈസ ലാഭം” ഇതവര്‍ നേരിടുന്ന ജീവിത യഥാര്‍ത്ഥ്യമാണ് ആരെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ എല്ലാ പാതകങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കുന്നവര്‍ക്ക് ഈ കഥയുടെ അന്ത്യം ഒരു മറുപടിയാണ് ആ ചുരുട്ടിയെറിയല്‍ നമ്മുടെ മുഖത്തേക്ക് തന്നെയാണ്. എന്നാല്‍ ആ ചുരുട്ടിയെറിഞ്ഞ ഇരുപത് രൂപ തിരയുന്നതാണ് നമ്മുടെ സാമൂഹികാവസ്ഥയുടെ നേര്‍ചിത്രം ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥയാണിത്.
ഈ സമാഹാരത്തിലെ മികച്ച കഥയാണ് കപ്പിത്താള്‍, പുരുഷ കേസരികളുടെ കുത്തകയായ കപ്പല്‍ ജോലിയും ക്യാപ്റ്റന്‍ പദവിയും ഒരു സ്ത്രീ എത്തിപെട്ടാല്‍ ഉണ്ടാവാനിടയുല്‍ അവസ്ഥ നമുക്കൂഹിക്കാം എന്നാല്‍ ബിജുവിന്റെ കഥകളിലെ പെണ്ണുങ്ങള്‍ താരതമ്യേന ശക്തിയുള്ളവരും തന്റേടം ഉള്ളവരുമാണ്‌ കഥയിലെ ഭാഷ ശ്രദ്ധേയമാണ് കഥ തുടങ്ങുന്നത് തന്നെ ഉള്‍ക്കടലിനെ ഒരു ഗര്‍ഭിണിയുമായ് ഉപമിച്ചു കൊണ്ടാണ്
“തുറമുത്തേക്ക് ഒരു കപ്പല്‍ അടുക്കാന്‍ തുടങ്ങുമ്പോള്‍ ഉള്‍ക്കടല്‍ ഗര്‍ഭിണിയെപ്പോലെയാകും. പ്രസവകട്ടിലില്‍ കാലുകള്‍ കവച്ച് ജനനേന്ദ്രിയമുഖം വിശാലമായി തുറന്ന്, അമുക്കി മുക്കിക്കൊണ്ട് ചാഞ്ഞു മലര്‍ന്നു കിടക്കുന്ന ഗര്‍ഭിണിയെ പോലെ. അഴിമുഖം ഭേദിച്ച് ചെറുകപ്പലുകളുടെ കടന്നുവരവ് ഒരു കുഴച്ചക്കയുടെ ചുളയില്‍ നിന്നും കുരു തെന്നിച്ചെടുക്കുന്നതുപോലെ അനായാസമാണ്. പക്ഷെ വലിയ കപ്പലുകളുടെ വരവോ! അത് തുറമുഖത്തിനു കൊടിയ പ്രസവവേദനയേകും. എന്നാല്‍ ഒരമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുംപോലെയാണ് കടല്‍ എല്ലാ കപ്പലുകളേയും ഒരേപോലെ പരിഗണിക്കുന്നത്. അമ്മ ഒരു കടല്‍ പോലെ വിശാലമാണെന്നുംഅമ്മയുടെ ആഴങ്ങള്‍ക്കുമേലുള്ള ഒരു പ്ലവനം മാത്രമാണ് എല്ലാ കപ്പലോട്ടങ്ങളുമെന്ന് ശര്‍മിളയ്ക്ക് തോന്നിയിരുന്നു”
കപ്പല്‍ ജോലിയും ജീവിതവും സ്ത്രീകള്‍ക്ക് അന്യമാനെന്നതിനെ ശര്‍മിള പൊളിച്ചെഴുതുകയാണ്. എല്ലാ എതിര്‍പ്പുകളും വേട്ടനോട്ടങ്ങളും തരണം ചെയ്ത് ശര്‍മിള മുന്നേറുന്നു ഒരു സമയം എല്ലാവരെയും അതിശയിപ്പിച്ച് കപ്പല്‍ കൊള്ളക്കായി എത്തിയ കൊള്ളക്കാരന്റെ വൃഷണങ്ങള്‍ ഇടിച്ചു പരത്തി, തന്റെ ജന്മനഗരമായ കൊച്ചിക്ക് അടുത്ത് ഇങ്ങനെ ഒരു കടല്കൊള്ളക്കാരനെ അവള്‍ക്ക് ഇല്ലാതാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
“ദിസീസ് മൈ ഹോം ടൌണ്‍. ഐ ഷാല്‍ മാനേജ്”
എന്ന് ധീരതയോടെ പറഞ്ഞ ശര്‍മിളയെ എന്തിനാണ് കഥാകൃത്ത് ഉടനെ തന്നെ വിയര്‍ത്തു വിറങ്ങലിപ്പിച്ചത്. പെണ്ണ് എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ പിടയുന്നുണ്ടാകുമോ?
“വൃഷണങ്ങള്‍ ഞെരിഞ്ഞ്‌ ബോധമറ്റ്‌ കിടക്കുമ്പോഴും ഞെളിപിരികൊണ്ടിരുന്ന കള്ളനെ എന്തു ചെയ്യണമെന്ന് അവള്‍ക്കും അറിയില്ലായിരുന്നു.
‘ചത്തുപോയാല്‍ എടുത്തു കടലിലെറിയാം’ എന്ന് പറഞ്ഞത് അവള്‍തന്നെയാണെങ്കിലും അത് കേട്ടപ്പോള്‍ അവള്‍ വിയര്‍ത്തു വിറങ്ങലിച്ചു.
കരുത്തുറ്റ തന്റെ ജീവിതം ശര്‍മിള ഒരാണ്‍തുരുത്തില്‍ അടുപ്പിച്ചപ്പോള്‍ ക്യാപറ്റന്‍സി സമ്മാനമായി
“കല്യാണത്തിനു മുമ്പ് എന്തൊക്കെ പറഞ്ഞിരുന്നെങ്കിലും കപ്പല്ജീവിതം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നു അയാള്‍ പിന്നെയും പിന്നെയും അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇനി കടലില്‍ പോകേണ്ട എന്നും പോര്ട്ടിലേക്ക് മാറണമെന്നും അവളുടെ ഭര്‍ത്താവ് നിര്‍ബന്ധം പറഞ്ഞു. ‘ആണുങ്ങള്‍ അനന്തമായ കടല്‍സഞ്ചാരത്തില്‍ മുഴുകുമ്പോള്‍ പെണ്ണുങ്ങള്‍ ഒരു തുറമുഖത്ത് നങ്കൂരമിട്ടു കിടക്കണം അല്ലെ’ എന്ന് ശര്‍മിള വാശിപിടിച്ചത് അമ്മയെയും അച്ഛനെയും കൂടി അതിശയിപ്പിച്ചു”
ഇതുപോലെ അതിശയിപ്പിക്കുന്ന കഥയാണ് ഇത്.
ഈ സമാഹാരത്തിലെ തന്നെ മികച്ച മറ്റുയാത്രാവിവരണവും, കഥകളാണ് വല്ലാര്‍പ്പാടത്തമ്മയും, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരനും ഓരോ കഥയും വ്യത്യസ്തത കൊണ്ടും ആഖ്യാന ഭംഗി കൊണ്ടും, കഥകള്‍ക്ക് അനുയോജ്യമായ നാട്ടുഭാഷകള്‍ വഴിയും മികച്ച വായനാസുഖം തരുന്ന കൃതിയാണ്. ഇത് എന്നാല്‍ രു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, എന്നീ കഥകൾ ഇതിനിടയിൽ മുഴച്ചു നിൽക്കുന്നതായി തോന്നി.
ഈ പുസ്തകത്തെ പറ്റി പ്രശസ്ത എഴുത്തുകാരൻ എൻ ശശിധരൻ ഇങ്ങനെ പറയുന്നു. “ചെറുകഥയുടെ പതിവുരീതിയെ തിരസ്ക്കരിക്കുന്ന ആഖ്യാനമാണ് മിക്കവാറും എല്ലാ കഥകളിലും പരീക്ഷിച്ചു കാണുന്നത്. അനുഭവങ്ങളുടെ വ്യത്യസ്തവും വിപുലവുമായ ശ്രേണിയിലൂടെ പടർന്നൊഴുകി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു പുഴയുടെ പരപ്പും വേഗവുമാണ് അവ സാക്ഷ്യപ്പെടുത്തുന്നത്.” ഈ വേഗതയും പരപ്പും വായിക്കുന്നവർക്ക് നൽകാൻ കഥാകൃത്തിന് ആയിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാം. നമുക്കൊപ്പം സഞ്ചരിച്ച് കഥയുടെ വേറിട്ട വഴിയിലേക്ക് വായനക്കാരെ നയിക്കാൻ ബിജു സിപിയുടെ കപ്പിത്താൾ എന്ന കഥാസമാഹാരത്തിനാവുന്നു.

മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്
2014ലെ ചെറുകഥക്കുള്ള അബുദാബി ശക്തി അവാർഡ്‌ ഈ സമാഹാരത്തിനായിരുന്നു
●●●●●●●●●●●●●●●●●●
കഥാകൃത്തിനെ കുറിച്ച്‌.
ബിജു സിപി
എറണാംകുളം പിറവത്തിനടുത്ത്‌ മുതുകുളം വടക്കേക്കരയിൽ ജനനം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും മലയാളത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. പ്രസ്‌ അക്കാദമിയിൽ നിന്നും ജേണലിസം ഡിപ്ലോമ. 1997മുതൽ മാതൃഭൂമിയിൽ. ഇപ്പോൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. പൊതുജന ആരോഗ്യ്‌ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള റീച്‌ ലിലി മീഡിയാ ഫെല്ലോഷിപ്പ്‌, ഇന്ത്യയിലെ മികച്ച പ്രാദേശിക ഭാഷാ ഹെൽത്‌ ജേണലിസ്റ്റിനുള്ള മീഡിയ പാർട്നർഷിപ്പ്‌ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. അമേരിക്കയിലെ നാഷനൽ പ്രസ്‌ ഫൗണ്ടേഷൻറെ ജെടുജെ ഫെല്ലോഷിപ്പോടെ ഫ്രാൻസിൽ നിന്നും ഹെൽത്‌ ജേണലിസത്തിൽ വിദഗ്ധപരിശീലനം നേടി. ചെറുകഥയ്ക്കുള്ള തോമസ്‌ മുണ്ടശേരി പുരസ്ക്കാരം, തകഴി പുരസ്കാരം, വൈക്കം മുഹമ്മദ്‌ ബഷീർ കഥാപുരസ്ക്കാരം, പൊൻകുന്നം വർക്കി പുരസ്ക്കാരം, അങ്കണം അവാർഡ്‌ തുടങ്ങിയ ഏതാനും പുരസ്കാരങ്ങൾ. ആദ്യ കഥാസമാഹാരമായ ചരക്ക്‌ എൻ.എൻ.പിള്ള അവാർഡും. ഇവിജി അവാർഡും നേടിയിരുന്നു. ചരക്ക്, പെലയസ്ഥാനം എന്നിവയാണ് മറ്റു കഥാ സമാഹാരങ്ങൾ.
_______________________
മലയാള മാധ്യമം വെബ് മാഗസിനില്‍ വന്ന വായനാനുഭവം 2 
http://malayalamadhyamam.com/mmnews-story-faisalbava-kappithal-readerstaste2/

Saturday, 27 August 2016

വിശപ്പിന്റെ മണമുള്ള ബിരിയാണി

സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയെ കുറിച്ചുള്ള വായനാനുഭവം 


വായനാനുഭവം എന്നത് തീർത്തും സ്വകാര്യമായ ഒരു കാര്യമാണ്. ഒരു സൃഷ്ടിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവത്തെ അതിന്റെ തീക്ഷണതയോടെ തന്നെ അക്ഷരങ്ങളാൽ ഉരുക്കിയെടുക്കാൻ ആകില്ലെങ്കിലും ഒരു ശ്രമം എന്ന നിലയിൽ വായന എന്ന കോളം തുടങ്ങട്ടെ. വലിയ വായനക്കാരനല്ല  എന്നതിനാൽ ചെറിയ എഴുത്തുമായിരിക്കും.. എന്നാലും എഴുതുന്നു, ഒരു മുൻവിധിയും ഇല്ലാതെ തന്നെ 
നിങ്ങൾക്കായി സമർപ്പിക്കുന്നു... 

മലയാളത്തില്‍ സാഹിത്യ ചര്‍ച്ചകള്‍ പൊതുവേ വഴിമുട്ടി നില്‍ക്കുന്ന കാലമാണ്. സാഹിത്യം മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പലതും മറഞ്ഞു പോകുകയും എന്നാൽ അനാവശ്യ ചർച്ച ആവോളം നടക്കുകയും വിവാദം ധാരാളം ഉണ്ടാകുകയും ചെയ്യുന്നു. ഇതിനിടയിലാണ് പതിവിൽ നിന്നും വിപരീതമായി മലയാളത്തിൽ കഥ ഒരു ചർച്ചയാകുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' വായിച്ച് അതിന്റെ കാണാതലങ്ങൾ തേടി അലയുന്നവരുടെ എണ്ണവും കൂടുന്നു. സമൂഹത്തിൽ വന്ന പുതിയ മാറ്റത്തിന്റെ അലയൊലി അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കഥാപാത്രങ്ങളുടെ ജാതി, മതം, എഴുത്തുകാരന്റെ ജാതി, മതം, പ്രസിദ്ധീകരണത്തിന്റെ നിലപാടുകൾ,  ഇതൊക്കെ കൂട്ടിയോജിപ്പിച്ച് കണ്ടുത്തുന്ന തുണ്ടുകൾ വെച്ച് വായിക്കുക എന്നത് ഒരു കഥയെ സംബന്ധിച്ച്, അതും സാഹിത്യത്തിൽ ഒട്ടും ഭൂഷണമല്ല. 


ബിരിയാണി എന്ന കഥ എനിക്ക് നല്ലൊരു വായനാനുഭവം നൽകി എന്നത് തുറന്നു പറയുന്നു. സന്തോഷിന്റെ ഏറ്റവും മികച്ച കഥയിതാണോ എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയും, എന്ന് കരുതി ഇത് മിക്കച്ച  കഥയല്ലാതാകുന്നുമില്ല . 
കലന്തൻ ഹാജി എന്ന എണ്‍പത് കടന്ന മുസ്‌ലിം വൃദ്ധന്റെ വീട്ടിൽ നടന്ന ഒരു സൽക്കാരവും അവിടെ നിത്യ ജോലിക്ക് വന്ന ഗോപാൽ യാദവ് എന്ന ബീഹാറിയുമാണ് കഥയുടെ കാതൽ എങ്കിലും കഥയിലെ സ്ഥലാഖ്യാനവും, വിശപ്പും, രണ്ടിങ്ങളിലെ സാമൂഹികവസ്ഥയും, ഭക്ഷണ ധൂര്‍ത്തും,  പട്ടിണി മരണവും, ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അവിടെയാണ് 'ബിരിയാണി' എന്ന കഥയുടെ പ്രസക്തിയും. 

കഥയിൽ ചോദ്യമില്ലെന്ന സദാ നാം പറഞ്ഞുകൊണ്ടിരുന്നതു തിരുത്തേണ്ടി വരുന്ന കാലമാണിത് എന്ന് കരുതുന്നു. ആദ്യമേ ഈ വായനയിൽ മഞ്ഞക്കണ്ണട മാറ്റിവെക്കുന്നു ക്ലിയർ ഗ്ലാസ്സിലൂടെ എത്ര സൂക്ഷമായി നിരീക്ഷിച്ചിട്ടും ഈ കഥയിൽ ജാതിയുടെ നൂലുകൾകൊണ്ട് ചുറ്റിവരിഞ്ഞ ഒരവസ്ഥ കാണാൻ കഴിഞ്ഞില്ല. അതെന്റെ കുഴപ്പമാണോ  എന്നുമറിയില്ല. കഥ വായിക്കുന്നതിനു മുമ്പ് തന്നെ ധാരാളം റിവ്യൂകളും അഭിപ്രായങ്ങളും നവ മാധ്യമങ്ങളിലൂടെ വായിക്കാൻ ഇടയായി. കഥയെ മാർക്കറ്റു ചെയ്യാൻ ഒരു ശ്രമമാണിതെന്ന് ചിലർ വിവക്ഷിക്കുന്നു. ചുരുക്കി പറഞ്ഞാൽ കഥകൾക്കും ഇപ്പോൾ മാർക്കറ്റുണ്ടെന്നു കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നി. അങ്ങിനെയാകുമ്പോൾ ഇടക്കെങ്കിലും മാർക്കറ്റിലേക്ക് ഒരു കഥയെറിഞ്ഞു  നോക്കാമല്ലോ. 

ബിരിയാണി ഇന് സർവ്വസാധാരണമായ ഒരു ഭക്ഷണമായതിനാൽ നമുക്കത് ഒരു സംഭവം അല്ലാതിരിക്കാം എന്നാൽ ആംബുലൻസ് വിളിക്കാൻ കാശില്ലാത്തതിനാൽ ഭാര്യയുടെ ശവശരീരം താങ്ങി കിലോ മീറ്ററോളം നടക്കേണ്ടി വന്ന ഒരു സാധാരണക്കാരൻ വസിക്കുന്ന ഇന്ത്യയിൽ വിലകൂടിയ ബസുമതി അരി പ്രതീകമാകുന്നത് ഒരത്ഭുതമല്ല. 

കഥയിൽ കാണിച്ച സ്ഥലാഖ്യാനം കഥാകൃത്തിനു പരിചിത മേഖലയാണ് എന്നതും ഏറെക്കുറെ അത്തരം യാഥാർഥ്യങ്ങൾ നിലനിക്കുന്ന ഇടമെന്ന നിലയിലും തീർത്തും യോജിക്കുന്നതായി. കലന്തൻ ഹാജിയെന്ന പണക്കാരനായ കഥാപാത്രത്തെ കഥാകൃത്ത് ചിത്രീകരിച്ച രീതിയിലാണ് പലരും വർഗീയത ഒളിപ്പിച്ച് വെച്ച് എന്ന് പറയുന്നത്. 

കഥയിൽ കലന്തൻ ഹാജിയെ പരിചയെപ്പെടുത്തടുന്നത് എങ്ങനെ എന്ന് നോക്കാം 

" പണ്ട് തളങ്കരയിൽ നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്. കഴിഞ്ഞ ജനുവരിയിൽ എൺപത്താറായി. ജീവിച്ചിരിക്കുന്ന നാല് ഭാര്യമാരിൽ കുഞ്ഞാബിയെ മറന്നുപോയി എന്നതല്ലാതെ ഹാജിയാരുടെ ഓർമ്മശക്തിക്ക് വേറെ കുഴപ്പമൊന്നുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം" 

ഇത് സമൂഹത്തിൽ നിലനിന്നുരുന്ന,  ഇപ്പോളും നിലനിൽക്കുന്ന സാമൂഹികാവസ്ഥയുടെ നേർചിത്രമാണ്. അത് ഹാജിയാർ ആയത് കൊണ്ട് എങ്ങനെയാണ് വർഗീയതയുടെ നിറം ഉണ്ടാകുന്നത്? മാത്രമല്ല നമ്മുടെ സാമൂഹിക പരിസരം ഉൾപ്പെടുത്തുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഏതെങ്കിലും ജാതിയിലോ മതത്തിലോ പെടുത്താത്തെ എഴുതാൻ ഒക്കുമോ?  

കഥയിലെ സ്ഥലാഖ്യാനത്തിൽ ഇന്ത്യയിലെ തന്നെ രണ്ടു നേർച്ചിത്രങ്ങളും അവിടുത്തെ രാഷ്ട്രീയ പശ്ചാത്തലവും വരുന്നുണ്ട്. വിവാഹങ്ങളിൽ കാണിക്കുന്ന ഭക്ഷണ  ധൂർത്ത് മറ്റൊരിടത്തെ വിശപ്പിന്റെ നേർരേഖയുമായി കൂട്ടിക്കെട്ടാൻ കഥാകൃത്ത് നടത്തിയ ശ്രമം തീർത്തും നന്നായിട്ടുണ്ട് ഈ ആഖ്യാന രീതിയാണ് ഈ കഥയെ മികച്ചതാക്കുന്നതും. മറുനാട്ടിൽ കഴിയുന്ന മലയാളികളുടെ വിയർപ്പ് കേരളത്തിന്റെ ജീവിത നിലവാരത്തെ വലിയ മാറ്റങ്ങൾക്ക് വഴി വെച്ചപ്പോൾ ഇന്നും ദാരിദ്ര്യത്തിന്റെ തീക്കനലിനു മീതെ ജീവിച്ചു തീർക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പരമ ദരിദ്രരായ ജനപഥം ഒരാശ്വാസമാകുകയാണ് ഉണ്ടായത്.  അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെ കേരളത്തിലേക്ക് ചേക്കേറാനും  രാഷ്ട്രീയ അവസ്ഥയെയും  രണ്ടിടത്തെ വ്യത്യാസങ്ങൾ തുറന്നു കാണിക്കാനും കഥയിൽ ശ്രമിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ജീവിതത്തെ കുറിച്ച് മലയാളിയുടെ അറിവും നിരീക്ഷണവും തുലോം കുറവാണ് എന്നതിന് തെളിവാണ് ബീഹാറിനെ പറ്റിയുള്ള സംഭാഷണം. 

"കിഥർ ക്കാ ഹി തും" 
"ബീഹാർ" 
"ഓ... ആപ് ലാലൂജികാ ദേശ് യേനാ,"

ഇതിനപ്പുറത്തെ ജീവിതത്തിലേക്ക് നാം സാധാരണ കടക്കാറില്ല. ഈ ചോദ്യത്തിനപ്പുറം നാം സഞ്ചരിക്കാറുമില്ല അതുകൊണ്ടാണ് ബസുമതി എന്ന മോൾ നമുക്ക് ഒരു അതിശയം ആകുന്നതും  ബസുമതി അരി കഴിക്കാത്തവർ ഇന്ത്യയിൽ ഉണ്ടാകുമോ എന്ന് നാം അറിയാതെ തന്നെ ചോദിക്കുന്നത്.  എന്നാൽ ഈ കഥയിൽ തന്നെ മറ്റൊരു സന്ദർഭം കൂടിയുണ്ട് വിവര സാങ്കേതിക വിദ്യ നമ്മുടെ കൊട്ടാരങ്ങളിലും കുടിലിലും ഒരുപോലെ വന്നതിന്റെ നേർചിത്രം നമുക്ക് കാണാം. ഇന്ന് എല്ലാം ഓൺ ലൈൻ ആണ്.  അതിനപ്പുറം ഒരു യാഥാർഥ്യം നാം സമ്മതിക്കില്ല,. ഒന്ന് തൊട്ട്  ഒരു സെർച്ചിലൂടെ കാര്യം അപ്പോൾ തന്നെ മുമ്പിൽ തെളിയിക്കും. പത്തുരൂപക്കു വേണ്ടി  40 കിലോമീറ്റർ സൈക്കിൾ തള്ളി  കൽക്കരി എത്തിക്കാറുണ്ടെന്ന ഉത്തരേന്ത്യൻ യാഥാർഥ്യം നമുക്കാ   സെർച്ചിൽ കണ്ടെത്തനാവില്ല. എന്നാൽ ജീവിതത്തിലെ കൽക്കരിയുടെ കരി കഴുകിക്കളയാൻ വേണ്ടി, ഒരു ചെറു വെളിച്ചം തേടി എട്ടുവർഷം മുമ്പ് എത്തിയ ബീഹാറിലെ ഗോപാൽ യാദവിന്റെ ലാൽമാത്തി എന്ന ഗ്രാമം ജാർ ഖണ്ഡിലേക്ക്  പറിച്ച് നടപെട്ടു എന്ന രാഷ്ട്രീയയാതാർഥ്യം  ഈ പാവം മനുഷ്യൻ അറിയാതെ പോകുന്നു.  

"അതിനിടയിൽ തന്നെക്കുറിച്ച് ചുരുക്കം ചില വിവരങ്ങൾ ചോദിച്ചറിഞ്ഞ പയ്യൻ ഗൂഗിളിൽ കയറി നേരെ ലാൽമത്തിയയിലേക്ക് പോയത് ഗോപാൽ യാദവ് അറിഞ്ഞില്ല. 

"ബീഹാറിൽ ലാൽമാത്തി എന്ന പ്ളേസൊന്നും ഇല്ലല്ലോ ഭായി" അവൻ പറഞ്ഞു 

മണ്ണിൽതറഞ്ഞുകയറിയ പിക്കാസ് വലിച്ചെടുക്കാതെ ഗോപാൽ യാദവ് സിനാനുനേരെ നോക്കി.

"ലാല്മാത്തിയ ബീഹാറിലാണ്. യേ  മേരാ ഗാവ് ഹേ" 

"തും ജോക്മത്ബോലോ. അത് ജാർഖണ്ഡിലാണ്ഭായി. ദാ നോക്ക്."  

ഇക്കാര്യം സെർച്ചിലോടെ ഗൂഗിളിൽ കേറി ഗ്രാമം മുഴുവൻ കറങ്ങി കണ്ടെത്തിയ രാഷ്ട്രീയ വ്യതിയാനത്തെ പയ്യൻ ഗോപാൽ യാദവിന്‌ മുമ്പിൽ പറയുമ്പോൾ അങ്ങനെ സംഭവിക്കാൻ വിദൂര സാധ്യത പോലും ഈ ഗ്രാമീണൻ കാണുന്നില്ല. ഈ വ്യത്യാസം കഥയിൽ നിന്നും കൃത്യമായി വായിച്ചെടുക്കുമ്പോൾ രണ്ടു രാഷ്ട്രീയ വ്യവസ്ഥിതിയും സാമൂഹിക ജീവിതവുമാണ് വരച്ചു കാട്ടുന്നത്.  

മലബാർ കല്യാണങ്ങൾ ഇന്ന് നവ മാധ്യമങ്ങളിൽ ചർച്ചയാണ്. ചില പ്രവൃത്തികൾ കാരണം കല്യാണങ്ങൾ  മുടങ്ങുകയും കുടുംബങ്ങൾ തമ്മിൽ വലിയ തർക്കങ്ങളും അടിപിടിയും ഉണ്ടാകുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വിവാഹത്തിന് വെക്കുന്ന ഭക്ഷണം മറ്റു കല്ല്യാണങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കുകയും അതിനായി പുതിയ രീതികൾ കൊണ്ടുവരുന്നതും ഇന്ന് സർവ്വ സാധാരണമാണ്. അത്തരം ഭക്ഷണ  ധൂർത്തിന്റെ നേർചിത്രമാണ് ഈ കഥയിൽ മറ്റൊരിടത്തെ വിശപ്പിനെ സൂചിപ്പിച്ച് വരച്ചു കാണിക്കുന്നത്. 

"ബെറും ബിരിയാണിയല്ല. കുയിമന്തിവരെയ്ണ്ട്മോനെ. ഇദ് ഈട്ത്തെ ലോക്കല് ഇച്ചാമ്മാരെ  മംഗലത്തിന് കിട്ട്ന്ന ചല്ല്പുല്ല് ബിരിയാണിയല്ല. ഒന്നാംതരം ബസ്മതി അരീന്റെ ബിരിയാണിയാ. പഞ്ചാബ്ന്ന്  ഒരു ലോഡ് അങ്ങനെ തന്നെ എറക്കി" 

ആർഭാഢത്തിന്റെയും ഭക്ഷണ ധൂർത്തിന്റെയും ഒരു ചിത്രം ഇതിലൂടെ നമുക്ക് വായിച്ചെടുക്കാൻ എളുപ്പം സാധിക്കും.   കഥയുടെ ഏറ്റവും ദുരന്തപൂര്ണവും ശക്‌തവുമായ ഭാഗം അവസാനത്തിൽ കാണാം വലിയ കുഴിയിൽ ബസുമതി അരിയിൽ ഉണ്ടാക്കിയ ചെമ്പു കണക്കിന് ബിരിയാണി കൊട്ടുകയും ദമ്മ് പൊട്ടിക്കാത്ത ബിരിയാണി കമഴ്ത്തി അത് ഗോപാൽ യാദവ് ചാവിട്ടി താഴ്ത്തുമ്പോൾ കഥ മറ്റൊരു തലത്തിലേക്കും വിശപ്പിന്റെ യാഥാർഥ്യങ്ങളിലേക്കും നടന്നു കയറുന്നു. 


"ഭായ്‌... ഭായിക്കെത്ര മക്കളാ?"

"ഒരു മോൾ"

"എന്താ പേര്?"

"ബസ്മതി"

"നിക്കാഹ്‌ കയിഞ്ഞോ?"

"ഇല്ല"

അത്‌ കേട്ടതും മൊബെയിൽ എടുത്ത്‌ പോക്കറ്റിലിട്ട്‌ കൊണ്ട്‌ സിനാൻ പ്രതീക്ഷയോടെ ഗോപാൽ യാദവിനെ നോക്കി.

"പഠിക്ക്യാണൊ?"

"അല്ല"

"പിന്നേ?"

"മരിച്ചു"

"മരിച്ചോ..?"

വലിയൊരാഘാതമൊന്നുമുണ്ടാക്കിയില്
ലെങ്കിലും അങ്ങനെയൊരുത്തരം സിനാനെ ലേശം തളർത്തി.

"എങ്ങനെ?" അവൻ ചോദിച്ചു.

"വിശന്നിട്ട്‌"

ഗോപാൽ യാദവ്‌ ഒരു കൈക്കോട്ട്‌ മണ്ണു കൂടി ബസ്മതിക്ക്‌ മേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക്‌ വലിച്ചെടുത്തു.

കഥ ഇങ്ങനെ തീരുമ്പോൾ വിശപ്പ് എന്ന യാഥാർഥ്യം അന്നും ഇന്നും അതിന്റെ വ്യത്യസ്തമായ രീതിയിൽ നമ്മെ ചുറ്റി നിൽക്കുന്നു എന്നും അതിലേക്ക് നോക്കാൻ നമ്മുടെ കണ്ണുകൾക്ക് കഴിയുന്നുണ്ടോ എന്നുമുള്ള കാലിക പ്രസക്തിയുള്ള ചോദ്യമാണ് കഥാകൃത്ത് മുന്നോട്ട് വെക്കുന്നത്. ഒരു കഥ അതിന്റെ ആഖ്യാനത്തിലാണ് ഭംഗിയാകുന്നത്  സന്തോഷ് ഏച്ചിക്കാനം ഇതിനകം, തന്നെ ഉഭയജീവിതം, ഉടൽ വിഭവസമൃദ്ധിയിൽ, പന്തിഭോജനം, കൊമാല തുടങ്ങി നിരവധി മികച്ച കഥകൾ തന്നെ സമ്മാനിച്ച എഴുത്തുകാരനാണ്. നിർഭാഗ്യവശാൽ ഈ കഥ വായനയുടെ അപനിർമാണം നടത്തനാണോ കൂടുതലും പേര് ശ്രമിച്ചത് എന്ന് തോന്നിപോലും നവ മാധ്യമങ്ങളിൽ വന്ന ചർച്ചകൾ കാണുമ്പോൾ. ഈ കഥയിൽ ഒരു മുസ്‌ലിം വിരുദ്ധത വായിച്ചെടുക്കാൻ എന്റെ ഈ വായനയിൽ എനിക്കായില്ല എന്ന് മാത്രമല്ല പോസറ്റിവ് ആയ ഒരു ചർച്ചയിലേക്ക് നയിക്കേണ്ട ചില കാര്യങ്ങൾ ഈ കഥയിൽ ഉള്ളതായും തോന്നി. സത്യത്തിൽ ആ യാഥാർഥ്യങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണോ കഥയിൽ മുസ്‌ലിം വിരുദ്ധത ഉണ്ടെന്ന ആരോപണത്തിന് പിന്നിലെന്നും 'സന്തോഷ്' എഴുതുകയും എഴുതിയത് 'കലന്തൻ ഹാജി'യെ കുറിച്ചും 'ബിരിയാണി'യെ കുറിച്ചും ആയതുകൊണ്ടായിരിക്കുമോ ഇതിൽ ചിലർ വർഗ്ഗീയത കണ്ടത് എന്നും തോന്നിപോകുകയാണ്. ഒരു കാര്യത്തിൽ സന്തോഷമുണ്ട് മലയാളത്തിലെ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സാഹിത്യ വിഭാഗമായ കഥകളെപറ്റി ഇത്രയും നീണ്ട ചർച്ചകൾ ഉണ്ടാകുന്നുണ്ടല്ലോ! ആശ്വാസം തോന്നുന്നു. ചർച്ചകൾ നടക്കട്ടെ നമുക്ക് ജീവിതത്തെ പറ്റി സംസാരിക്കാം കഥ ജീവിതത്തെ പറ്റിയാണ് എങ്കിൽ കഥകളെ പറ്റിയും ഒപ്പം വിശപ്പിന്റെ മണമുള്ള ബിരിയാണിയെ പറ്റിയും!
              ****************************


മലയാളം മാധ്യമമെന്ന വെബ് മാഗസിനിൽ
http://malayalamadhyamam.com/hunger-and-scented-biryani-faisalbava-readertaste/

Sunday, 21 August 2016

ഊക്കൻ വാക്കുള്ള കുഞ്ഞുണ്ണിക്കവിതകൾ




'എനിക്കും പോക്കകുറവാ-
ണെന്നെപ്പൊക്കാതിരിക്കുവിൻ
എനിക്കൂക്കു കുറവാ-
ണെന്നെത്താങ്ങാതിരിക്കുവാൻ
പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാൻ'
കുഞ്ഞുണ്ണിമാഷെന്ന ചെറിയ മനുഷ്യൻ തീർത്ത വലിയൊരു ലോകമുണ്ട്വാക്കുകളെ ഊക്കുള്ളതാക്കി മലയാളത്തെ സ്നേഹിച്ച ഒരു കുറിയ മനുഷ്യൻഅദ്ദേഹത്തിന്റെ കുറ്റിപെൻസിലിൽ നിന്നും പിറന്നു വീണ കുഞ്ഞുവരികൾ ലളിതവും ഏറെദാർശനിക തലമുള്ളതുമായിരുന്നു. കുഞ്ഞുണ്ണിമാഷ് ചെറു പുഞ്ചിരിയോടെ നമ്മെ ഓർമ്മിപ്പിക്കുന്നു 'ഉയരാനുയിരു പോരാ ഉശിരുവേണം’ കുഞ്ഞുണ്ണിമാഷ് മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്‌ കുട്ടേട്ടന്റെ സ്നേഹ സമ്പന്നമായ തലോടലില്‍ എത്ര തുടക്കക്കാരാണ് പില്‍ക്കാലത്ത് മികച്ച എഴുത്തുകാരായത്. സര്‍ഗധനരായ ഇവര്‍ക്ക് അന്ന് ഏറെ പ്രചോദനം നല്‍കാന്‍ മാഷിനായിഅദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള ഉപദേശവുംവിമര്‍ശനവും അവരുടെ സര്‍ഗ്ഗശേഷി വളര്‍ത്താന്‍ നന്നായി സഹായിച്ചു. മാതൃഭാഷയോടുള്ള കുഞ്ഞുണ്ണിമാഷിന്റെ സ്നേഹം അമ്മയോളം പോന്നതായിരുന്നു. 



‘അമ്പത്താറക്ഷരമല്ല,
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം.
മലയാളമെന്ന നാലക്ഷരവുമല്ല,
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന  ഒരൊറ്റക്ഷരമാണെന്‍റെ-
മലയാളം’



മാതൃഭാഷ പഠിച്ചാലേ മറ്റെന്തും പഠിക്കാനാവൂ എന്ന് മാഷ്‌ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല  മാതൃഭാഷ  അതിന്റെ പരിശുദ്ധിയോടെ കൃത്യമായി പഠിക്കണമെന്ന ശാഠ്യം മാഷിനുണ്ട്മാറിവരുന്ന മലയാളി തന്റെ മാതൃഭാഷയായ മലയാളത്തോട് കാണിക്കുന്ന വിമുഖതയെ കുഞ്ഞുണ്ണിമാഷ് സരസമായി എന്നാല്‍ അതിശക്തമായി തന്നെ വിമര്‍ശിക്കുന്നു. അമ്മയെ അമ്മയെന്നേ വിളിക്കാവൂ എന്ന നിര്‍ബന്ധബുദ്ധി മാഷില്‍ എന്നും ഉണ്ടായിരുന്നു.

‘അമ്മ മമ്മിയായന്നേ മരിച്ചു മലയാളം
ഇന്നുള്ളതതില്‍ ഡാഡി ജഡമാം മലയാലം
വാക്കിനോളം തൂക്കമില്ലീ-
യൂക്കന്‍ ഭൂമിക്കു പോലുമേ’.

കുഞ്ഞുണ്ണിമാഷ് ശാഠ്യത്തോടെ  കവിത എഴുതുക മാത്രമല്ല ചെയ്തത്. നമ്മുടെ ഭാഷയിലെ പഴമൊഴികളുംകടങ്കഥകളും സമാഹരിക്കുകയും മലയാള ശൈലീ സമ്പത്തിനെ സംരക്ഷിക്കുയും ചെയ്തു. അതുകൊണ്ടാണ് ജനിക്കുമ്പോഴേ മക്കള്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് വാശിയുള്ളവര്‍ ഇംഗ്ലണ്ടില്‍ പോയി പ്രസവിക്കട്ടെയെന്നു  രോഷത്തോടെ പറയുന്നത്.

"ജനിക്കും നിമിഷ തൊട്ടെന്‍
മകന്‍  ഇംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍
പേറങ്ങ്ഇംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍"

മാതൃഭാഷയെ തള്ളിപറയുന്നവരെ പടിക്ക് പുറത്ത് തന്നെ  നിര്‍ത്തണമെന്നാണ് മാഷിന്റെ ശാഠ്യം. മലയാളത്തോടൊപ്പം സഞ്ചരിക്കുമ്പോള്‍ കുഞ്ഞു ശരീരത്തിലെ ആ വലിയ മനസ് കൂടുതല്‍ വിശാലമാകുന്നു. തന്റെ ചുറ്റുപാടുകളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രകൃതിയെ വളരെ ലളിതമായി തന്റെ കുഞ്ഞു വരികളിലേക്ക് ആവാഹിക്കുന്നു. അതിലെ 'അടിയും പൊടിയു'മൊക്കെ വളരെ സൂക്ഷ്മമായി കണ്ടെത്തുന്നു. 


"ഇത്ര ചെറിയൊരു
കുന്നിക്കുരുവി-
ന്നെത്തറ നല്ല നിറം,
കള്‍ കറുപ്പും മുക്കാല്‍ ചോപ്പും,
കാണാനെന്തുരസം".

ചിലപ്പോള്‍ വളരെ കുസൃതിയോടെശിശുകൌതുകത്തോടെ കുഞ്ഞു വരികളിലൂടെ ചോദിക്കുന്നു.

"തെങ്ങുമേ കായ്പ്പതു തേങ്ങ
മാവുമ്മേ കായ്പ്പതു മാങ്ങ
പ്ലാവുമ്മേ കായ്പ്പതു മാത്രം
പ്ലാങ്ങയാകാത്തതെന്താമ്മേ".

കുസൃതി നിറഞ്ഞ ഈ ചോദ്യം കുഞ്ഞുണ്ണിമാഷല്ലാതെ വേറെ ആര് ചോദിക്കും

"മാങ്ങ തോണ്ടാന്‍ തോട്ടിയുന്ദ്
മാങ്ങ പൂളാന്‍ കത്തിയുണ്ട്
മാങ്ങ തിന്നാന്‍ ഞാനുമുണ്ട്
മാങ്ങ മാത്രം മാവിലില്ല".

പ്രകൃതിയില്‍ നിന്നും നമുക്ക് പലതും അന്യമായി ക്കൊണ്ടിരിക്കുകയാണെന്ന സത്യം ഈ വരികളില്‍ ഒളിച്ചിരിപ്പുണ്ട്. ഗ്രാമങ്ങളില്‍ നിന്നും പട്ടണത്തിലേക്ക് ചേക്കേറാന്‍ വെമ്പുന്ന മനസ്സുമായി വേഗത്തില്‍ ഓടുന്ന മലയാളിക്ക് ഇങ്ങനെ പലതും നഷ്ടമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയ  വ്യവസ്ഥിതിയെ വളരെ സരസമായി കുഞ്ഞുണ്ണിമാഷ് ചോദ്യം ചെയ്യുകയും ഒപ്പം സ്വയം വിമര്‍ശനവും  നടത്തുന്നുണ്ട്


"എനിക്കു ദുഃഖമുണ്ടെനന്‍റെ-
യിന്ത്യ നന്നായീടാത്തതില്‍
എനിക്കു നാണമില്ലിന്ത്യ
ഞാനും നന്നാക്കിടാത്തതില്‍.
തപം ചെയ്തേ പതം വരൂ
തപിക്കാത്തോന്‍ പതിച്ചിടും".

ഒരു ജനത ആവശ്യപ്പെടുന്ന ഭരണാധികാരികളെയാണ് അതാത് ജനതയ്ക്ക് ലഭിക്കൂ എന്ന വാക്യം ഇതിനോട് ചേര്‍ത്തു വായിക്കാം. കുഞ്ഞുണ്ണിക്കവിതകളില്‍ ഇങ്ങനെ പലയിടത്തായി രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങള്‍ ഊക്കോടെ പ്രയോഗിച്ചത് കാണാം. അതുപോലെ രസകരമായ കഥയാണ് കുഞ്ഞുണ്ണി മാഷിന്റെ 'അകുനാവപുരാണത്തിനുള്ളത്' അകുനാവ എന്നാല്‍ 'അതിയാരത്ത് നാരായണിയമ്മ മകന്‍ കുഞ്ഞുണ്ണി നായര്‍ വലപ്പാട്എന്നതാണത്. ചെറിയ കുഞ്ഞുണ്ണിമാഷിന്റെ വലിയ മനസ്സിങ്ങനെ പറയുന്നു. "എന്‍റെയുള്ളില്‍ വലിയൊരു ലോകമുണ്ട്അല്ലലോകങ്ങള്‍ തന്നെയുണ്ട്. അതിനാലാകാം ഞാനും എന്റെ കവിതകളും ചെറുതെന്ന് എനിക്കു തോന്നുന്നത്". കുഞ്ഞുണ്ണിക്കഥകളുംകവിതകളും പഴഞ്ചൊല്ലുംകടങ്കഥകളും വായ്ത്താരിയും കുട്ടിപ്പാട്ടുകളും കൂടിച്ചേര്‍ന്ന ഒരു ലോകത്തെ തുറന്നു വെക്കുവാനും അതിലേക്ക് കുഞ്ഞുങ്ങളെ സ്നേഹത്തോടെ തലോടാനും അവരില്‍ മലയാളമെന്ന ശ്രേഷ്ഠഭാഷയെ- യുറപ്പിക്കുവാനും ഈ ചെറിയ മനുഷ്യന്‍ കാണിച്ച ആത്മാര്‍ത്ഥമായ സമീപനം മലയാള ഭാഷാ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തും.

"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്ക്‌ രസിച്ചീടുന്നൊരു
കവിയായിട്ട് മരിക്കാന്‍".


അതെ കുഞ്ഞുണ്ണിമാഷ് ഒരേ സമയം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വലിയകവി തന്നെയായാണ് നമ്മെ വിട്ടുപോയത്കുഞ്ഞുന്നിമാഷായി കുഞ്ഞുങ്ങള്‍ക്കൊപ്പം പാടിനടക്കാന്‍ കുഞ്ഞുണ്ണിമാഷിനെ സാധിക്കൂ. 

കുറ്റിപ്പെന്‍സില്‍കദളിപ്പഴം, കുഞ്ഞുണ്ണിക്കവിതകള്‍ഒലക്കഅടിയും പൊടിയുംഅക്ഷരത്തെറ്റ്കിലുകിലുക്കാംപെട്ടിപഴമൊഴി പത്തായം,ഇങ്ങനെ കുഞ്ഞുണ്ണിമാഷിന്റെ നിരവധി പുസ്തകങ്ങള്‍ ഉണ്ട്. അക്ഷരങ്ങളുടെയും കുട്ടികളുടെയും തോഴന്‍ കുട്ടികള്‍ക്കായി രസിക്കും കവിയായി ജീവിച്ച് കവിതകള്‍ ബാക്കിവെച്ച് 2006 മാര്‍ച്ച് 26ന് യാത്രയായി.












സിറാജ് ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് 21/8/2016

Monday, 25 July 2016

മരുഭൂമിയിലെ കൃഷിഗീത

(വയലും വീടും എന്ന ദുബായിലെ ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച്)

 

  കേരളത്തിലെ  റേഡിയോ ശ്രോതാക്കള്‍  കേട്ടുകൊണ്ടിരുന്ന ജനകീയ പരിപാടിയാണ് വയലും  വീടും.   എന്നാല്‍ ഇത് ദുബൈയില്‍ ഇത്  ഹരിതാഭമായ മനസ്സുകളുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ്, ഒരു കൂട്ടം ഊര്‍ജസ്വലരുടെ ഹരിതസേനയാണ്. 2008 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിലാണ് ദുബായ് കേന്ദ്രമായി നാദി അല്‍ ശിബയിലെ ഹരിത കര്‍മ്മസേന എന്നു വിളിക്കുന്ന മരുഭൂമിയിലെ മലയാളി കര്‍ഷക സംഘം ‘വയലും വീടും’ എന്ന കൂട്ടായ്മക്ക് തുടക്കമിട്ടത്. തിരക്കിട്ട മറ്റു ജോലിക്കിടയിലും കര്‍ഷകരെന്നു പറയാന്‍ അഭിമാനിക്കുന്ന ഈ കൂട്ടത്തിന്‍്റെ പ്രവര്‍ത്തനം ഇന്ന് ദുബൈ കടന്ന് കേരളത്തിലും വ്യാപിക്കുന്നു. 

                                     വയലും വീടും കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്

 കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ‘പത്തായം’  എന്നപേരില്‍ സൗജന്യ വിത്തു വിതരണവുമായും വളവും മണ്ണൊരുക്കലും കൃഷി സഹായവും മറ്റു സാമൂഹിക സേവനവുമായി ‘കര്‍മ്മസേന’ എന്നപേരില്‍ യുവ കര്‍ഷകരുടെ ഒരു നീണ്ട നിരയുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.  പാലക്കാട്ടെ കര്‍ഷകര്‍ക്കായി സൗജന്യ ഭക്ഷണവും താമസവുമൊരുക്കി എക്സിബിഷനും കാര്‍ഷിക മേളയുമുള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കാനും കൂട്ടായ്മക്കായി. തൃശൂര്‍ ജില്ലയിലെ വട്ടേക്കാട്ട് നടന്ന രണ്ടുദിവസത്തെ കാര്‍ഷികോത്സവത്തിന്‍െറ വിജയം  ഈ കൂട്ടായ്മയുടെ  ശക്തി തെളിയിക്കുന്നു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍്റെ ഭാഗമായി നല്ല കര്‍ഷകരെ കണ്ടത്തെി  പാരിതോഷികം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കര്‍ഷകരുടെ ജൈവ വിളവുകളും മറ്റു കാര്‍ഷികോല്‍പന്നങ്ങളും കേരളത്തിലും ഗള്‍ഫിലും ആവശ്യക്കാര്‍ക്ക് എത്തിക്കാനായി ‘വെജ് വിലേജ്’ എന്ന വിപണന സംവിധാനവും  ഉണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ  ന്യായ വില നല്‍കാനാകുന്നു. ആഴ്ച തോറും അംഗങ്ങളില്‍ നിന്ന് നല്ല കര്‍ഷകരെ കണ്ടത്തെി ആഴ്ചയിലെ നല്ല കര്‍ഷകരെ കണ്ടത്തെുന്ന സമ്മാന പദ്ധതിയുമുണ്ട്. പുതുതായി കൃഷിക്കുള്ള ജൈവ വളങ്ങളും വിത്തുകളും ജൈവ കീടനാശിനികളും കാര്‍ഷിക പ്രസിദ്ധീകരണങ്ങളുമടക്കം ഒരു വര്‍ഷത്തേക്കുള്ള സമ്മാന കിറ്റും നല്‍കുന്നു.

                                           വയലും വീടും കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍

                                                                  കെ വി ദയാല്‍       ക്ലാസെടുക്കുന്നു 

തൃശൂര്‍ ജില്ലയിലെ ചാവക്കാട് അടുത്തുള്ള അടിതിരുത്തിയില്‍ തുടങ്ങിയ വെജ് വിലേജ്ല്‍ കിട്ടാത്ത ജൈവ ഉല്‍പ്പങ്ങള്‍ ഒന്നും തന്നെയില്ല.  മൂന്ന് തരം ശര്‍ക്കര മുതല്‍ ഉമിക്കരി ,രണ്ടു തരം തവിട് ,ഉരുക്ക് വെളിച്ചെണ്ണ തുടങ്ങി മുള ഉത്പന്നങ്ങള്‍ വരെ ഇവിടെയുണ്ട്.  ഈ സംവിധാനം മലപ്പുറത്തും ദുബായിലും ഓരോ ശാഖകള്‍  തുടങ്ങാനുള്ള പുറപ്പാടിലാണ്.
പ്രതിഫലം വാങ്ങാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തുടങ്ങി ഇന്ന് എല്ലായിടത്തും വ്യാപിക്കും തരത്തില്‍  ജൈവ കൂട്ടായ്മയായി മാറുകയാണ് വയലും വീടും. 

 --------------------------------------------------------------------------------------------------------------------------

മാധ്യമം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് 

http://www.madhyamam.com/agriculture/neighbourhood-farming/2016/jul/25/210931 

Wednesday, 20 July 2016

ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

 വായനാനുഭവം


(ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ വായനാനുഭവം)






















ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന നോവൽ വായിച്ചു തീരുമ്പോൾ നാം ഇതുവരെ നേടിയെന്നു പറയുന്ന പുരോഗതി ഒക്കെ തന്നെ ഇന്നും എത്രകണ്ട്‌ ജാതീയവും അസമത്വവും നിറഞ്ഞതാണെന്നും ഇന്നും കീഴാളവർഗ്ഗങ്ങളെ മുഖ്യധാര എങ്ങനെ കാണുന്നു എന്നും മനസിലാക്കാം. കീഴാളരിൽ പെട്ട നായാടിവർഗ്ഗം അന്നും ഇന്നും തീണ്ടാപാടകലെ മാത്രമല്ല അതിനുമപ്പുറം ആഴത്തിൽ ആണെന്നു വേണം പറയാൻ. സ്വന്തം അമ്മയുടെ ദയനീയ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. നായാടിയായതിനാൽ അഴുക്കു പുരണ്ട ജീവിതസാഹചര്യങ്ങൾ മാത്രമേ അവകാശമായി കിട്ടിയിട്ടുള്ളൂ എന്നും നായാടി അല്ലാതെ ബാക്കി വരുന്ന മനുഷ്യർ ഒക്കെ തന്നെ തങ്ങളുടെ യജമാനന്മാരാണ് എന്നും മനസ്സിൽ പേറിയ ആ അമ്മയ്ക്ക് മകന്റെ ഉന്നത ജീവിതത്തോടൊപ്പം മുന്നോട്ട് പോകാനോ അതിൽ ലയിക്കാനോ സാധ്യമല്ല. അമ്മക്ക് മകൻ അന്ന് ഇന്നും മൂക്കൊലിപ്പിച്ച് ഷർട്ടിടാതെ നടക്കുന്ന കാപ്പൻ തന്നെയാണ്, കുപ്പായമിടുക എന്നത് അത്യന്തം പാതകമാണെന്നും അതു യജമാനന്മാരായ മറ്റുള്ളവർക്ക് പറഞ്ഞതാണെന്നും ആ പാവം അമ്മ അവസാനം വരെ വിശ്വസിച്ചുപോന്നു. എന്നാൽ രമണിയെ കല്യാണം കഴിച്ച് സമൂഹത്തിൽ ഉന്നത അധികാരം പേറുന്ന കാപ്പന് ആ പേര് പോലും ബാധ്യത ആകുകയാണ്. ഭീഷണമായി മുഖത്തേക്ക് തുറിച്ചു നോക്കുന്ന യാഥാർഥ്യങ്ങളാണ് കാപ്പന് ചുറ്റും. ഏതൊരു സിംഹാസനവും ജാതിയുടെ കറപറ്റിയ അവജ്ഞനിറഞ്ഞ നോട്ടങ്ങളുടെ നടുവിലാണെന്നു കാപ്പൻ തിരിച്ചറിയുന്നു. മൃഗാശുപത്രിയിലെ വാർഡിൽ മൃഗസമാനമായി കിടക്കുന്ന അമ്മയുടെ ചിത്രം സൂചിപ്പിച്ചുകൊണ്ട് കുഞ്ഞൻ നായർ പറയുമ്പോൾ ഏറെ കാലം ആ കരിഞ്ഞ ജീവിതത്തെ എത്തിനോക്കാത്ത വേദന ഉള്ളിൽ പേറുന്നു എങ്കിലും നിലവിലെ ജീവിത സാഹചര്യം അമ്മയെ വാരിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. നായാടി വർഗത്തിന്റെ ദയനീയമായ ജീവിത പരിസരത്തെയാണ് അമ്മയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നത്. മനുഷ്യരായി പരിഗണിക്കാതെ പോയ ഈ ജീവിതങ്ങളുടെ ദുരന്തപൂർണ്ണമായ ചരിത്രത്തേയും നോവലിലൂടെ വരച്ചു കാട്ടുന്നു.

“ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ പഞ്ഞത്തിൽ തെക്കേയിന്ത്യയിൽ മാത്രം മൂന്നു കോടിയാളുകളാണ് പട്ടിണി കിടന്നു ചത്തത്. അതിൽ നായാടികൾ മിക്കവാറും ചത്ത്‌ മുടിഞ്ഞിട്ടിക്കാനാണ് സാധ്യത. കല്ലിന്റെയുള്ളിൽ കഴിയുന്ന തവളപോലെ അവർ ജീവിച്ചിരുന്നതും ആർക്കുമറിയില്ല, ചത്തതും അറിഞ്ഞിരിക്കില്ല. പക്ഷെ, അതും തറപ്പിച്ചു പറയാനാവില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ചവരാണ് നായാടികൾ. അവർ അതുമാത്രം തിന്ന് നഗരങ്ങളിൽ ജീവിച്ചിരിക്കാനും ഇടയുണ്ട്. നഗരങ്ങൾ വളർന്നപ്പോൾ ചവറ്റുകൂനകൾ വളർന്നു. അവയിൽ ജീവിക്കുന്ന ഒരുകൂട്ടമാളുകൾ ഉണ്ടായി. അവരിലധികവും നായാടികളായിരിക്കാം.”
നഗരം വളരുമ്പോൾ ഒപ്പം അഴുക്കുപുരണ്ട കുറെ ജീവിതങ്ങളും വരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ട ഇവരെന്നും മനുഷ്യരല്ലാതെ കഴിയുമെന്നുമുള്ള സമകാലിക യാഥാർഥ്യം നോവലിൽ തുറന്നു കാണിക്കുന്നു. നായാടികളെ മനുഷ്യരായി കണക്കുകൂട്ടയിരുന്നില്ല എന്നുമാത്രമല്ല അവർക്ക് പൊതുസമൂഹത്തിൽ ഇടം നൽകാൻ പുരോഗമന വാദികൾ വരെ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. ഈ നോവലിലെ നായകൻ ഉയർന്ന പദവി അലങ്കരിക്കുന്ന അധികാരി ആണെങ്കിൽ കൂടി നായാടിയാണെന്ന അപകർഷതാബോധം ഇടക്കിടക്ക് തികട്ടി വരുന്നുണ്ട്. ഇന്നും ഏറെ പുരോഗമിച്ചിട്ടും കീഴാള വർഗ്ഗത്തിൽ പെട്ടവൻ ഉന്നതാധികാരം കയ്യാളുമ്പോൾ അതിന്റെ അമർഷവും രോഷവും സവർണ്ണർ പരസ്യമായി തന്നെ പ്രകടമാക്കുകയും അതിനെ മറികടന്നു അപകർഷതാബോധത്തിൽ നിന്നും കുടഞ്ഞെഴുനേൽക്കാൻ തയ്യാറാവുന്നില്ല എന്നത്തന്നെയാണ് ഇന്നിന്റെയും ദുരന്തം.
“അധികാരത്തിന്റെ ഉത്തരവാദിത്തം മുഴുവൻ പേറികൊണ്ട് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന നഗരത്തിൽ ഞാൻ ചെന്നുചേർന്നു. ഞാൻ പണിയെടുത്ത ഓരോ ഓഫീസിലും എനിക്കു താഴെ ഒരു ശക്തനായ രണ്ടാംനില അധികാരി ഉണ്ടാവും. അയാൾ ആ ഭാഗത്ത് ഏറ്റവും കൂടുതലുള്ള ജാതിയിൽ പെട്ടയാളായിരിക്കും. ഭരണകക്ഷിയിലെ പ്രമുഖർക്കോ ഉന്നത അധികാരികൾക്കോ വേണ്ടപ്പെട്ട ആളായിരിക്കും. ഞാൻ വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ അധികാരവും അയാളുടെ കൈകളിലേക്ക് ചെന്നുചേരും. അയാളുടെ ഉത്തരവുകൾ മാത്രമേ നടക്കുകയുള്ളൂ. അയാളാണ് ഭരിക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കും. എന്നാൽ അയാൾ എന്നോട് ഭവ്യതയോടെ പെരുമാറും. ആ പട്ടുതുണിയുടെ ഉള്ളിൽ ഇരുമ്പുണ്ടെന്ന് എപ്പോഴും എനിക്കയാൾ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും”


അധികാരികൾ എന്നും സവർണ്ണൻ തന്നെയായിരിക്കും എന്ന ഇന്ത്യൻ സാഹചര്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്. അധികാരത്തിൽ എത്തിയാലും കീഴാളന്റെ മുഖത്ത് ഭീതി നിലനിൽക്കുന്നു. ഇവിടെ കാപ്പനിലും ആ ഭീതി നിഴലിക്കുന്നുണ്ട്. നായാടിയെ നായാടുന്ന സമൂഹത്തിന്റെ ക്രൗര്യവും, അപകർഷതാബോധം മൂലം ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ഒരു മനസ്സിന്റെ തീവ്ര വേദന ഈ നോവലിൽ വായിച്ചെടുക്കാനാകും.
ഒരെഴുത്തുകാരൻ എന്ന നിലയിൽ ജയ്മോഹന്റെ എഴുത്തിനോടുള്ള സമീപനവും രാഷ്ട്രീയവും ഈ നോവലിൽ നിന്നും വ്യക്തമാണ്. ആർക്കും എപ്പോഴും പകർപ്പവകാശം ഇല്ലാതെ തന്നെ ഈ നോവൽ ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് തന്നെ ചെറുതും വലുതുമായ ഒട്ടുമിക്ക പ്രസാധകരും ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ ഏറെ പേര് വായിച്ച ഈ നോവൽ എത്രപ്രതി ഇറങ്ങിയെന്നു അറിയാൻ കഴിയില്ല മലയാളം ഒന്നടങ്കം ഈ നോവൽ ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തു എന്നുള്ളത് തന്നെ ഈ നോവലിന്റെ സ്വീകാര്യതയെയാണ് കാണിക്കുന്നത്.