Monday 25 July 2016

മരുഭൂമിയിലെ കൃഷിഗീത

(വയലും വീടും എന്ന ദുബായിലെ ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച്)

 

  കേരളത്തിലെ  റേഡിയോ ശ്രോതാക്കള്‍  കേട്ടുകൊണ്ടിരുന്ന ജനകീയ പരിപാടിയാണ് വയലും  വീടും.   എന്നാല്‍ ഇത് ദുബൈയില്‍ ഇത്  ഹരിതാഭമായ മനസ്സുകളുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ്, ഒരു കൂട്ടം ഊര്‍ജസ്വലരുടെ ഹരിതസേനയാണ്. 2008 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിലാണ് ദുബായ് കേന്ദ്രമായി നാദി അല്‍ ശിബയിലെ ഹരിത കര്‍മ്മസേന എന്നു വിളിക്കുന്ന മരുഭൂമിയിലെ മലയാളി കര്‍ഷക സംഘം ‘വയലും വീടും’ എന്ന കൂട്ടായ്മക്ക് തുടക്കമിട്ടത്. തിരക്കിട്ട മറ്റു ജോലിക്കിടയിലും കര്‍ഷകരെന്നു പറയാന്‍ അഭിമാനിക്കുന്ന ഈ കൂട്ടത്തിന്‍്റെ പ്രവര്‍ത്തനം ഇന്ന് ദുബൈ കടന്ന് കേരളത്തിലും വ്യാപിക്കുന്നു. 

                                     വയലും വീടും കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്

 കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ‘പത്തായം’  എന്നപേരില്‍ സൗജന്യ വിത്തു വിതരണവുമായും വളവും മണ്ണൊരുക്കലും കൃഷി സഹായവും മറ്റു സാമൂഹിക സേവനവുമായി ‘കര്‍മ്മസേന’ എന്നപേരില്‍ യുവ കര്‍ഷകരുടെ ഒരു നീണ്ട നിരയുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.  പാലക്കാട്ടെ കര്‍ഷകര്‍ക്കായി സൗജന്യ ഭക്ഷണവും താമസവുമൊരുക്കി എക്സിബിഷനും കാര്‍ഷിക മേളയുമുള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കാനും കൂട്ടായ്മക്കായി. തൃശൂര്‍ ജില്ലയിലെ വട്ടേക്കാട്ട് നടന്ന രണ്ടുദിവസത്തെ കാര്‍ഷികോത്സവത്തിന്‍െറ വിജയം  ഈ കൂട്ടായ്മയുടെ  ശക്തി തെളിയിക്കുന്നു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍്റെ ഭാഗമായി നല്ല കര്‍ഷകരെ കണ്ടത്തെി  പാരിതോഷികം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കര്‍ഷകരുടെ ജൈവ വിളവുകളും മറ്റു കാര്‍ഷികോല്‍പന്നങ്ങളും കേരളത്തിലും ഗള്‍ഫിലും ആവശ്യക്കാര്‍ക്ക് എത്തിക്കാനായി ‘വെജ് വിലേജ്’ എന്ന വിപണന സംവിധാനവും  ഉണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ  ന്യായ വില നല്‍കാനാകുന്നു. ആഴ്ച തോറും അംഗങ്ങളില്‍ നിന്ന് നല്ല കര്‍ഷകരെ കണ്ടത്തെി ആഴ്ചയിലെ നല്ല കര്‍ഷകരെ കണ്ടത്തെുന്ന സമ്മാന പദ്ധതിയുമുണ്ട്. പുതുതായി കൃഷിക്കുള്ള ജൈവ വളങ്ങളും വിത്തുകളും ജൈവ കീടനാശിനികളും കാര്‍ഷിക പ്രസിദ്ധീകരണങ്ങളുമടക്കം ഒരു വര്‍ഷത്തേക്കുള്ള സമ്മാന കിറ്റും നല്‍കുന്നു.

                                           വയലും വീടും കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍

                                                                  കെ വി ദയാല്‍       ക്ലാസെടുക്കുന്നു 

തൃശൂര്‍ ജില്ലയിലെ ചാവക്കാട് അടുത്തുള്ള അടിതിരുത്തിയില്‍ തുടങ്ങിയ വെജ് വിലേജ്ല്‍ കിട്ടാത്ത ജൈവ ഉല്‍പ്പങ്ങള്‍ ഒന്നും തന്നെയില്ല.  മൂന്ന് തരം ശര്‍ക്കര മുതല്‍ ഉമിക്കരി ,രണ്ടു തരം തവിട് ,ഉരുക്ക് വെളിച്ചെണ്ണ തുടങ്ങി മുള ഉത്പന്നങ്ങള്‍ വരെ ഇവിടെയുണ്ട്.  ഈ സംവിധാനം മലപ്പുറത്തും ദുബായിലും ഓരോ ശാഖകള്‍  തുടങ്ങാനുള്ള പുറപ്പാടിലാണ്.
പ്രതിഫലം വാങ്ങാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തുടങ്ങി ഇന്ന് എല്ലായിടത്തും വ്യാപിക്കും തരത്തില്‍  ജൈവ കൂട്ടായ്മയായി മാറുകയാണ് വയലും വീടും. 

 --------------------------------------------------------------------------------------------------------------------------

മാധ്യമം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് 

http://www.madhyamam.com/agriculture/neighbourhood-farming/2016/jul/25/210931 

No comments:

Post a Comment