Monday 3 February 2020

കഥയുടെ യുവത്വം

(മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെ)

ലയാള സാഹിത്യ ശാഖയിൽ ഏറ്റവും മുന്നോട്ടു നീങ്ങിയിട്ടുള്ളത് കഥയാണെന്നതിൽ സംശയമില്ല. മലയാളത്തിൽ എഴുത്തിന്റെ പുതുവഴി വെട്ടിത്തെളിച്ച് ശക്തമായ കഥകളെഴുതുന്ന വലിയൊരു യുവതയുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം. കാലത്തിന്റെ യാഥാർഥ്യങ്ങളെ കൂസലില്ലാതെ തങ്ങളുടേതായ പുതു രീതിയിൽ ഇവർ വരച്ചു വെക്കുന്നു. ക്രാഫ്റ്റിനെ പ്രയോജനപ്പെടുത്തുന്നതിൽ ഏതറ്റം വരേ പോകാനും സ്വാതന്ത്ര്യത്തോടെ സാമൂഹികാവസ്ഥകളോടുള്ള തിരിച്ചറിവുള്ള വേറിട്ട വഴിതാണ്ടുന്ന ഈ യുവ എഴുത്തുകാരിൽ ഏറെ പ്രതീക്ഷയുണ്ട്. ശീലങ്ങളിൽ അകപ്പെട്ടുപോകാത്ത ഈ ഒച്ച ശക്തവുമാണ്.
ആ കൂട്ടത്തിൽ നിന്നും മൂന്നുപേരുടെ ഈയിടെ വന്ന കഥകളിലൂടെ സഞ്ചരിക്കാൻ ഒരു ശ്രമമാണിത്.

ബഷീറിന്റെ ജന്മനാടായ തലയോലപറമ്പിൽ നിന്നുള്ള
മജീദ് സെയ്ദ് ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ എഴുതിയ കഥയാണ്. ചോരപ്പോര് സ്ത്രീയുടെ അതിജീവനം മാത്രമല്ല പകയും പ്രണയവും ഇഴചേർത്തു പറയുന്ന കഥയിലെ ജെറോമിയെന്ന കഥാപാത്രത്തിനു നൽകിയിട്ടുള്ള അസാധാരണമായ ധൈര്യം അമ്പരിപ്പിച്ചുകൊണ്ടിരിക്കും. കാലാ കാലങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്ന സദാചാര വിചാരങ്ങൾക്കു മീതെ തീകൊരിയിട്ടു കരിയിച്ചു കളയുന്നുണ്ട് ഈ കഥ *"വർക്കല വിജയന്റെ ഒറ്റക്കുത്തിന് ഭൂമീന്നു കട്ടേം പടോം.  മടക്കിയ ഞങ്ങടെ പ്രാഞ്ചിയപ്പന്റെ പതിനഞ്ചാമത്തെ ആണ്ടു പൊലയാണ് നാളെ. ജെറോമിനെ പെറ്റെണീറ്റ് മൂന്നാം കൊല്ലത്തിലാണ് അപ്പൻ ചത്തതെന്ന് പോലീസിനെ വെട്ടിച്ച് ഓടിക്കേറിയ ജാതിത്തോട്ടത്തിലിരുന്ന് കെതച്ചോണ്ടു ഞാനോർത്തു"* ഇങ്ങിനെയാണ് കഥ തുടങ്ങുന്നത്. മുച്ചീട്ടു കളിയും പോക്കറ്റടിയും ഒക്കെയായ ഒരുത്സവന്തരീക്ഷത്തിലെ ആൾക്കൂട്ടത്തിനിടയിലും അവളിൽ നിറയുന്ന ഒരക്ഷിതാബോധമുണ്ട് അതിനെ അതിജീവിക്കാൻ അവൾ തന്നെ തന്നിലേക്ക് പകരുന്ന ഒരൂർജ്ജമുണ്ട്. ഓരോ ഉത്സവത്തിലുമവർ അപ്പനെ കൊന്നവരെ തിരയുന്നുണ്ട്. തിരക്കിൽ നിന്നും ഓടിരക്ഷപ്പെട്ടു കിട്ടിയത് എണ്ണുമ്പോൾ 
അവൻ പോക്കറ്റടിച്ചത്  മുന്നിലേക്കിട്ടു.

"തമ്മീ ഭേതം ഈ പണിയാ"
"ഇതെവിടുന്നാ"
"എവിടെച്ചെന്നാലും നെന്റെ മൊല കാണാൻ ചെലവൻമ്മാര് കൂടിനിക്കും, അങ്ങനൊള്ളവനൊക്കെ വല്ല വെളിവും വെള്ളിയാഴ്ചേം ഒണ്ടാ"
ജെറോമ് ഒച്ചതാത്തി ചിരിച്ചു..."

ഉത്സവന്താരീക്ഷത്തിലെ വെളിച്ചവും അതിലപ്പുറം ഉള്ള ഇരുളും നിഴലുമൊക്കെ കഥയിൽ നിറഞ്ഞ വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.  കഥയുടെ ആഖ്യാനത്തിൽ കാണിച്ചിട്ടുള സൂക്ഷ്മത യിലൂടെ കഥാപാത്രങ്ങളുടെ വികാസം അമ്പരിപ്പിക്കുന്നു. പ്രണയത്തിന്റെയും പകയുടെയും സ്ത്രീപക്ഷ വായനാനുഭവം നൽകുന്ന കഥ.

ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം ലഭിച്ച എഴുത്തുകാരനാണ് അജിജേഷ് പച്ചാട്ട്.
മാധ്യമം ആഴ്ചപ്പതിപ്പ് ജനുവരി ആദ്യലക്കത്തിൽ വന്ന അജിജേഷ് പച്ചാട്ടിന്റെ കഥയാണ് വേളിക്കുന്ന് ടാസ്ക്  പതിവിൽ നിന്നും വ്യത്യസ്തമായി കറുത്ത ഹസ്യത്തിൽ പൊതിഞ്ഞ കഥ സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയെ കൃത്യമായി വരച്ചുകാട്ടുന്നു. ഒരു ചിത്രകഥപോലെ പറയുന്ന കഥയിൽ ചിത്രകഥയിലെ കഥാപാത്രങ്ങളായ മല്ലനും ഡേവിഡും ചിത്ര കഥയിൽ നിന്നും പഠപുസ്തകത്തിലേക്ക് കയറാനുള്ള ശ്രമത്തിനായി മറ്റൊരു കഥാപാത്രമായ തെനാലി രാമനെ കാണാൻ പോകുന്നത് കഥയുടെ രസകരമായ ഭാഗമാണ്.
പിന്നെ ഈ കഥാപാത്രങ്ങൾ  വേളിക്കുന്ന് പഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

തുടർന്നങ്ങോട്ട് ഇന്ത്യൻ രാഷ്‌ട്രീയ അവസ്‌ഥയുടെ സമകാലികമുഖത്തെ വരച്ചു കാട്ടാനുള്ള ശ്രമമാണ്. സംഭാഷണ ശകലങ്ങളിൽ അത് അതിനെ ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്നു

"പ്രമോദനെങ്ങോട്ടാ തിരക്കിട്ട്? കളീന്റെ ഡ്യൂട്ടി വല്ലതും ഉണ്ടോ?"
"ഇല്ല മാഷേ. ഇന്ത്യ കത്തണേന്റെടേല് നമ്മക്കൊക്കെ എന്ത് കളി!"

കാല്പന്തുകളിയുടെ ചരിത്രപരമായ ഗ്രാമകഥയുടെ പശ്ചാത്തലത്തിൽ ഗ്രാമ വാസികൾ രണ്ടായി പിരിഞ്ഞ അവസ്‌ഥയെ വിഭജനകാലത്തെ ഓർമിപ്പിച്ചു.

"പ്രിയമുള്ള വേളിക്കുന്ന് പഞ്ചായത്ത് നിവാസികളേ..."
അതോടെ തെനാലി രാമനും മല്ലനും ഡേവിഡും   ഒരുമിച്ചു തിരിഞ്ഞു നോക്കി. ഒരു മഹീന്ദ്ര ജീപ്പ് കണ്ടമാനം സ്പീക്കർ സെറ്റുകളും ഫ്‌ളക്‌സ് 
 ബോർഡുകളും പേറി പാതിയരഞ്ഞ തേരട്ടയെപ്പോലെ  ഇഴഞ്ഞിഴഞ്ഞു വരുന്നു..
"ഓർമയുണ്ടോ അന്ന ആ രാത്രി? വർഷങ്ങൾക്ക് മുമ്പ് വേളിക്കുന്ന് പഞ്ചായത്തിനെ പുത്തൂരെന്നും ഉൽപ്രംകോടെന്നും രണ്ടായി വിഭജിക്കാൻ കാരണമായ ആ രാത്രി..."

കളിയിലൂടെ പറയുന്നതത്രയും കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ രാഷ്ട്രീയമായിരുന്നു. 

"ദേ പപ്പ്വെട്ടാ, വേളിക്കുന്നിൽ നിന്നോണ്ട് തമ്പ്രാക്കൻമാർക്ക് വേണ്ടി            പറഞ്ഞാ വണ്ടി കയറ്റിവിടും അങ്ങ് തൃശ്ശൂർക്ക്, പറഞ്ഞില്ലാന്ന് വേണ്ട."

"യ്യങ്ങട്ട് ഒലത്തും. ഡാ ഇന്ത്യേ പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോ നീ ഇന്ത്യക്ക് വേണ്ടി കൈയടിക്കും. ഞാൻ നന്നായി കളിക്കുന്നോർക്ക് വേണ്ടിയും കൈയടിക്കും. അതെന്തൊണ്ടാ...? പറ, എന്തോണ്ടാ...?

"എന്തോണ്ടാ?

ഷവർമ അരിയുന്ന മുള്ളൻപന്നി മുടിക്കാരൻ പാതിമലയാളത്തിൽ വിളിച്ചുചോദിച്ചു.

"ഈ പാപ്പു ഒറിജിനലായതോണ്ട്..., വെറും ഒറിജിനല്ല, തനി ഒറിജിനലായതോണ്ട്.."

ഈ പറച്ചിലിലെല്ലാം ഗ്രാമത്തിന്റെ അവസ്ഥ മാത്രമല്ല പറയുന്നത്. 
പാഠപുസ്തകത്തിലെ പുതിയ സിലബസിൽ കേറാൻ ശ്രമിക്കുന്ന തെനാലി രാമനും മല്ലനും ഡേവിഡിനും പഴേ സിലബസ് പോലെയല്ല പുതിയ സിലബസ് എന്ന തിരിച്ചറിവ് പ്രസക്തമാണ്.  ആഖ്യാനത്തിന്റെ പുതുമയും  ഭാഷയും കഥാവായനക്ക് ഉണർവേകുന്നു. അജിജേഷിന്റെ വ്യത്യസ്തമായൊരു എഴുത്തുരീതി ഈ കഥയിൽ കാണാം.

അനിൽ ദേവസ്സി ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ്. ഇത്തവണത്തെ ഡിസി നോവൽ പുരസ്ക്കാരം ലഭിച്ചത് അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്ന കൃതിക്കായിരുന്നു. അനിൽ ദേവസ്സിയുടെ മാധ്യമം ആഴ്ചപ്പതിപ്പിന്റെ ജനുവരി ആദ്യലക്കത്തിൽ  വന്ന കഥയാണ് കളമെഴുത്ത്

ഉണ്ണിയച്ഛന്റെ കളമെഴുത്ത് ജീവിതത്തിലൂടെ, അതിന്റെ ഐതിഹ്യത്തിലൂടെ ഗ്രാമജീവിതത്തിന്റെ വേരുകൾ പറയുന്ന കഥയാണ് ഇതെങ്കിലും കൊച്ചിയിലെ ഇടുങ്ങിയ ജീവിതത്തിൽ ഇപ്പഴും പേര് പോലും ഒരു രാഷ്ട്രീയ പ്രശ്നമാകുന്ന സാഹചര്യവും, ഇടകലർന്ന് വിശാലമായ ഒരു കാൻവാസിൽ പറയുന്ന കഥയാണ് കളമെഴുത്ത്.

വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹത്തിന്റയും പ്രണയത്തിന്റെയും ബാക്കി പത്രങ്ങൾ വേദനനിറഞ്ഞ സാഹചര്യത്തെ ഉണ്ടാകുന്നു എന്നത് അന്നും ഇന്നും ഒരു യാഥാർഥ്യമാണ്.
*"പതിറ്റാംകുഴി സുലൈമാൻ തങ്ങളുടെ ഔരോയൊരു മകളായ ജമീലയും നിരണേൽ മത്തായിയുടെ മൂത്ത സന്താനമായ ജോസഫും പ്രണയത്തിന്റെ പേരിൽ അവരവരുടെ വീടുകളിൽ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോൾ പരസ്പര വിശ്വാസവും സ്‌നേഹവും അതിലടിയുറച്ച ധൈര്യവും മാത്രമായിരുന്നു മുന്നോട്ടേക്ക് നടക്കാൻ വെളിച്ചമായത്. ആലപ്പുഴക്കും തൃശൂരിനുമിടയിൽ പ്രണയത്തിന്റെ വർണപ്രപഞ്ചം വിടർത്തിപ്പിടിച്ച കൊച്ചയിലേക്ക് തന്നെയാണ് അവരും ചേക്കേറിയത്. കൊച്ചിയുടെ വളർച്ച തിവേഗത്തിലായിരുന്നു. ആ വേഗത്തിനൊപ്പമെത്താൻ ഉമ്മച്ചിക്കും അപ്പനും കഴിഞ്ഞില്ല"*

പ്രണയബദ്ധരായ ജമീലയും ജോസഫും.  മകൻ ബെന്നിയ്ക്ക് മുന്നിൽവെച്ച് പരസ്പരം കലഹിക്കുന്നതും ആ കറുത്ത രാത്രിയെ ഇരുവരും ശപിച്ച്‌ പിണക്കങ്ങളുടെ ആയുസ്സ് ഒരു രാത്രിക്കപ്പുറം നീണ്ടുപോകാൻ പാടില്ലെന്ന വിശുദ്ധ ഉടമ്പടി തെറ്റുന്നതോടെ ആ ജീവിതങ്ങൾ എന്നന്നേക്കുമായി വേർപ്പെടുന്ന ഭാഗം കഥയിലെ ഏറ്റവും ശക്തവും ഭംഗിയുമുള്ളതാണ്.
 ബെന്നിയുടെ ആ രാത്രിയെ കുറിച്ചുള്ള വേദനിപ്പിക്കുന്ന വിവരണം ഇങ്ങനെ 
*"ആ രാത്രി അവരുടെ ഹൃദയങ്ങൾ എത്രമാത്രം വിങ്ങിയിട്ടുണ്ടാകാം, കണ്ണുനീരുകൊണ്ട് അവരവരെതന്നെ കഴുകി ശുദ്ധിയാക്കി, നേരം പുലരാൻ കാത്തു കിട്ടുന്നതിന് ഞാൻ മാത്രമാണ് സാക്ഷി. പൊറുക്കണേ നാഥാ എന്ന് മാപ്പിരന്നുതന്നെയാകണം ഉമ്മച്ചി നിസ്കാരപായയിൽനിന്നും ഞെട്ടിയെണീറ്റിട്ടുണ്ടാകുക. ജനൽപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെട്ടത്തിലേക്ക് മുഖമുയർത്തി എന്റെ പിഴ എന്റെ പിഴ എന്റെ പിഴ എന്ന് ശപിച്ചുകൊണ്ടാകും അപ്പൻ ഉണരാൻ ശ്രമിച്ചിട്ടുണ്ടാകുക. അപ്പന്റെ ശ്രമങ്ങൾ എവിടെയോ പാളിക്കാണണം. നിസ്കാര പായയുടെ മിനുസത്തിലേക്ക് ചോരയും വെള്ളവുമിറ്റിച്ച് സകലഭരങ്ങളും ഇറക്കിവെച്ചു ഒരു തൂവലുപോലെ കിടന്ന അപ്പന്റെ ശരീരത്തിനരികിലൂടെ ഉറുമ്പുകളുടെ വരി നിരതെറ്റാതെ അപ്പന്റെ ജീവനുമേറ്റി പോകുന്നുണ്ടായിരുന്നു. പരിഭവങ്ങൾ പറഞ്ഞു തീർക്കാനകാതെ അത്രമേൽ പ്രിയപ്പെട്ട ഒരാൾ മരണത്തിലേക്കും മറ്റെയാൾ ജീവിതത്തിലേക്കും ഒറ്റപ്പെടുന്നത് തന്നെയല്ലേ ലോകാവസാനം"*  എന്തൊരു എഴുത്താണിത്..  കളമെഴുത്തിലേക്ക് ഇടകർത്തിയ ജീവിതത്തിന്റെ തീവ്രമായ ഭാവപകർച്ചയുടെ നിറങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മൗനത്തിലൂടെ എത്ര ആഴത്തിലാണ് ഈ ഭൂമികയിൽ നിലനിന്നിരുന്ന മത സൗഹാർദ്ദ അന്തരീക്ഷത്തെ വരച്ചു കാട്ടുന്നത്.  
ജമീലയും ഉണ്ണിയച്ഛനും ബെന്നിയും ശക്തമായ കഥാപാത്രങ്ങൾ തന്നെ. 

"പല കാലങ്ങളിൽ ജനിച്ച്‌ പല സ്ഥലങ്ങളിൽ ജീവിച്ച മനുഷ്യരുടെ ജീവിതമിപ്പോൾ ഒരു കളത്തിലെ വർണങ്ങൾപോലെ ചേർന്നുകിടക്കുകയാണല്ലോയെന്ന് ഓർത്തു കൊണ്ടു ഞാൻ കാറിന്റെ കീ തിരിച്ച് കയറ്റത്തിലേക്ക് കുതിക്കാൻ തയ്യറെടുത്തു. ദൂരെനിന്നും  സൂര്യൻ തെളിഞ്ഞുവരുന്നു; പോകെ പോകെ ഭൂമിയൊരു പഞ്ചവർണക്കളമായി  പരിണമിക്കാൻ തുടങ്ങി" ഇങ്ങനെ കാത്യാവസാനികുമ്പോൾ
കഥയിൽ ആദ്യാവസാനം എഴുത്തിന്റെ ഒരു വിചിത്രലോകം സൃഷ്ടിക്കുന്നു. കാലത്തിന്റെ അവസ്ഥാ വിശേഷങ്ങൾ സമകലീനതയുടെ കൂടിയാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഏറ്റവും പുതിയ ക്രാഫ്റ്റ് തേടിയലയുന്ന ഒരു പറ്റം യുവതീയുവാക്കളുടെ ഏറ്റവും തെളിഞ്ഞ ഭാഷയുമായി പരീക്ഷണ പറക്കലിലാണ് ഓരോരുത്തരും. ചൂടോടെ അടർത്തിയെടുക്കുന്ന കഥകളുമായി അവർ വായനക്കാരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ കാലം ഇവരേക്കുറിച്ചുള്ള പ്രതീക്ഷയിൽ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു


(Painting by 1. Mahorni, 2. Marc Chagall 3.Renato Guttuso  ) 
-----------------------------------------------------------

Published by (31-01-2020) Mathrubhoomi Gulf Feature 

No comments:

Post a Comment