Saturday 28 June 2014

നെല്‍സന്‍ മണ്ടേലയും സിനിമയും

സിനിമ


ക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയുടെ ജീവിതം ആധാരമാക്കി നിരവധി  ഫീച്ചര്‍ സിനിമകൾ ഇറങ്ങിയിട്ടുണ്ട് അതിൽ മൂന്നെണ്ണമാണ് പ്രധാനപ്പെട്ടവ. മണ്ടേല, ഗുഡ്‌ബൈ ബഫാന( Goodbye Bafana ), ഇന്‍വിക്ടസ്('INVICTUS') എന്നിവയാണീചിത്രങ്ങള്‍.'മണ്ടേല'യില്‍ അദ്ദേഹത്തിന്റെ യൗവ്വനകാലമാണ് നമ്മള്‍ കണ്ടത്. രണ്ടാമത്തെ ചിത്രമായ 'ഗുഡ്‌ബൈ ബഫാന'യിലെത്തുമ്പോള്‍ മണ്ടേല തടവുകാരനാണ്. ബില്ലി ഓഗസ്റ്റ് സംവിധാനം ചെയ്ത ഈ ചിത്രം 2007-ലാണ് ഇറങ്ങിയത്. മണ്ടേലയും അദ്ദേഹത്തിന്റെ ജയില്‍ വാര്‍ഡന്‍ ജയിംസ് ഗ്രിഗറി എന്ന വെള്ളക്കാരനും തമ്മില്‍ വളര്‍ന്നുവന്ന ആത്മബന്ധത്തിന്റെ കഥ പറയുന്നു ഈ ചിത്രം. മണ്ടേലയും ജയിംസും രണ്ട് ദശകത്തോളം ഒരുമിച്ചുണ്ടായിരുന്നു. മണ്ടേലയുമായുള്ള അടുപ്പം ജയിംസിന്റെ അടിസ്ഥാനവിശ്വാസങ്ങളെത്തന്നെ മാറ്റിമറിച്ചു. 27 വര്‍ഷത്തെ തടവിനുശേഷം 1990-ല്‍ മണ്ടേല മോചിതനായി. ഈ വിമോചനത്തോടെയാണ് 'ഗുഡ് ബൈ ബഫാന' അവസാനിക്കുന്നത്.

ജോണ്‍ കാര്‍ലിന്‍ എഴുതിയ ഒരു ഗ്രന്ഥത്തെ ആധാരമാക്കി അമേരിക്കന്‍ നടന്‍ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ചിത്രമാണ്‌  ഇന്‍വിക്ടസ്', 'അപരാജിതന്‍' എന്നര്‍ഥം വരുന്ന ഇന്‍വിക്ട്‌സ് എന്നത് ലാറ്റിന്‍ വാക്കാണ്. ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സന്‍ മണ്ടേലയ്ക്ക്  ഈ വാക്ക് നന്നായി ചേരും.  നിണമൊഴുകുമ്പോഴും ശിരസ്സുയര്‍ത്തിപ്പിടിച്ച് സ്വന്തം വിധിയുടെ യജമാനന്‍ താന്‍ തന്നെയാണെന്ന് ലോകത്തെ പഠിപ്പിച്ച നേതാവ്. ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ടേല അഞ്ചുകൊല്ലം രാജ്യം ഭരിച്ചു. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കാലമായിരുന്നു അത്. ഭിന്ന സംസ്‌കാരങ്ങളുള്ള ജനതയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ചു അദ്ദേഹം. 

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാണദ്ദേഹം. അടിസ്ഥാനപരമായി മാറ്റമുണ്ട് മണ്ടേലയ്ക്ക്. ഏറ്റുമുട്ടലിന്റെ പാത അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. 'ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം ആവുന്നതെല്ലാം സന്തോഷത്തോടെ വിട്ടുകൊടുക്കണ'മെന്ന ഗാന്ധിയന്‍ ദര്‍ശനമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. അനുരഞ്ജനത്തിന്റെ പാതയിലൂടെ ഭിന്ന വിഭാഗങ്ങളെ ഒരുമിപ്പിക്കുകയാണ് മണ്ടേല. തങ്ങളെ അടിച്ചമര്‍ത്തിയ വര്‍ണവെറിയരോട് അദ്ദേഹം പൊറുക്കുന്നു. അവരുടെ സംസ്‌കാരം നിലനിര്‍ത്തി അവരെയും തന്നോടൊപ്പം ചേര്‍ത്തുപിടിക്കുകയാണ് മണ്ടേല. സമാധാനവാദിയാണ് മണ്ടേല. അതേസമയം, തടിമിടുക്കും ആക്രമണോത്സുകതയും ആവശ്യമുള്ള റഗ്ബി എന്ന കളിയുടെ ആരാധകനാണദ്ദേഹം. ഈ കളിയെ രാഷ്ട്രീയതന്ത്രജ്ഞതയുടെ ഭാഗമാക്കിമാറ്റുന്ന മണ്ടേലയെയും ആ ഭരണകാലവുമാണ്. ആ ഭരണകാലമാണ് 2009-ല്‍ ഇറങ്ങിയ 'ഇന്‍വിക്ടസ്' എന്ന ഇംഗ്ലീഷ് സിനിമ വിഷയമാക്കുന്നത്.

No comments:

Post a Comment