Wednesday 4 September 2013

വിജനതയിലെ മരണദൂരം

 
അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു.
ണ്ടു പട്ടാള ബാരക്കുകള്‍ക്കിടയിലെ ദൂരം മരണത്തെ എളുപ്പം അടുപ്പിക്കുന്നു അതിര്‍ത്തിയിലെ രണ്ടറ്റങ്ങള്‍ക്കും മരണത്തിന്റെ മണമാണ്. രാജ്യങ്ങള്‍ തമ്മില്‍ ശത്രുത കൂടുമ്പോള്‍ പട്ടാളക്കാരുടെ ജീവനു മീതെ മരണത്തിന്റെ മണം പരക്കും. പട്ടാള ജീവിതം എന്നാല്‍ ഒരു വശത്ത് വലിയ ഒരു സമൂഹത്തിന്റെ ജീവനും മറുവശത്ത് ഈ പട്ടാളക്കാരന്‍ എന്ന ഒറ്റ മനുഷ്യന്റെ ജീവനുമാണ്. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം സ്വന്തം ജീവനേക്കാള്‍ അവര്‍ മറ്റു ജീവനുകളെ സ്‌നേഹിക്കുന്നു എന്നതാണ്. അവര്‍ക്കായി ജീവന്‍ നല്‍കാന്‍ തയ്യാറാകുന്നു എന്നതാണ്. മരണമുഖം കണി കണ്ടുണരുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ് നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്' എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. സെര്‍ബ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ആക്രമിക്കാന്‍ ഒരുങ്ങുന്ന ഒരു ബറ്റാലിയനിലെ അംഗങ്ങളാണ് കികിയും സിറയും. രാത്രി അവര്‍ വിജനമായ ഒരിടത്ത് മൂടല്‍ മഞ്ഞില്‍ ജാഗരൂകരായി ഇരിക്കുകയാണ്. തൊട്ടടുത്താണ് ശത്രു പാളയത്തിന്റെ ട്രഞ്ച്. അതിനപ്പുറം അവരുടെ പട്ടാള ബാരക്കും. രാത്രിയുടെ മറവില്‍ വളരെ ശ്രദ്ധയോടെ അവര്‍ മേജറുടെ നിര്‍ദ്ദേശം അനുസരിച്ച് നുഴഞ്ഞു നീങ്ങുന്നു. എന്നാല്‍, അപ്രതീക്ഷിതമായ അക്രമത്തില്‍ ബറ്റാലിയനിലെ നിരവധി പേര്‍ മരിച്ചു വീഴുന്നു. ബാക്കിയായവരില്‍ ചിലര്‍ തങ്ങളുടെ ബാരക്കിലേക്ക് പിന്‍വാങ്ങുന്നു. എന്നാല്‍ കികിയും സിറയും മുന്നോട്ട് കുതിക്കുന്നു. രണ്ടു പേരും വെടിയേറ്റ് ട്രഞ്ചിലേക്ക് വീഴുന്നു.
ട്രഞ്ചില്‍ അകപെട്ട രണ്ടു പട്ടാളക്കാരുടെ വളരെ അപകടം നിറഞ്ഞ നിമിഷങ്ങളാണ് ഈ സിനിമ. സഹപട്ടാളക്കാരനെ രക്ഷിക്കുന്നതെങ്ങനെ എന്ന വളരെ ബുദ്ധിമുട്ടും എന്നാല്‍ രക്ഷിച്ചേ തീരൂ എന്ന അവസ്ഥയും കൂടിച്ചേര്‍ന്ന് വല്ലാത്തൊരു അവസ്ഥയിലേക്കാണ് നമ്മളെ സിനിമ കൊണ്ടുപോകുന്നത്. കൈക്കും വയറിനും വെടിയേറ്റ കികി തന്റെ കയ്യിലുള്ള മരുന്ന് ഉപയോഗിച്ച് സ്വയം കെട്ടിവെക്കുന്നു. വെടിയേറ്റ് മരിച്ചു വീഴുന്ന തന്റെ സഹപ്രവര്‍ത്തകനായ സിറ ഇതേ ട്രഞ്ചില്‍ എവിടെയോ ഉണ്ടെന്ന കാര്യം കികിക്ക് അറിയാം എന്നാല്‍, അയാളുടെ അടുത്തേക്ക് നീങ്ങാന്‍ പറ്റാതെ നില്‍ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് ഏറെ വേദന സഹിക്കുന്ന കികി. ഇതിനിടയില്‍ എതിര്‍ പാളയത്തില്‍ ട്രഞ്ച് നിരീക്ഷിക്കാനായി രണ്ടു പേരെ ചുമതലപ്പെടുത്തുന്നു. ഏറെ പരിചയ സമ്പന്നനായ ക്യാപ്റ്റനും പുതുതായി എത്തിയ നിനോയും ആയിരുന്നു അത്. അവര്‍ ട്രഞ്ചില്‍ എത്തുന്നതോടെയാണ് സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്.
സര്‍ബ് പട്ടാളം വികസിപ്പിച്ചെടുത്ത പ്രത്യക തരം മൈന്‍കുഴി കുഴിച്ച് അതിന്റെ വാല് മാത്രം മുകളില്‍ ആക്കി മരണപ്പെട്ടെന്ന് കരുതി സിറ എന്ന ബോസ്‌നിയന്‍ പടയാളിയെ അതിനു മുകളില്‍ കിടത്തുന്നു. സഹപട്ടാളക്കാരന്റെ മൃതദേഹം അന്വേഷിച്ചെത്തുന്ന ബോസ്‌നിയന്‍ പടയാളികള്‍ തന്റെ സഹപ്രവര്‍ത്തകന്റെ മൃതദേഹം പോക്കിയെടുക്കുമ്പോള്‍ മൈന്‍ പൊട്ടും. സെര്‍ബ് പട്ടാളക്കാരുടെ ഈ പ്രവൃത്തിയെ നിനോ എതിര്‍ക്കുന്നു. എങ്കിലും ഇതൊക്കെ പട്ടാള നിയമത്തിലെ അനുവദനീയമായ ചതിയാണ് എന്ന് ക്യാപ്റ്റന്‍ നിനോയെ മനസിലാക്കുന്നു. ഇതെല്ലാം കികി ഒളിച്ചിരുന്ന് കേള്‍ക്കുകയാണ്. ക്യാപ്റ്റനെ വെടിവെച്ചു വീഴ്ത്തി കികി അവിടം തന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് സിറ മരിച്ചിട്ടില്ല എന്നു മനസിലാകുന്നതോടെ സിനിമ അതിന്റെ ഉദ്യേഗനിമിഷങ്ങളിലേക്ക് കടക്കുന്നു.


അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക് കാണാം. ഇവിടെയും ജീവനെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന മനുഷ്യന്‍ തന്നെ ഒരു ജീവനെ മരണത്തിന് മുന്നില്‍ നിവര്‍ത്തി കിടത്തി ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ സിനിമ അവസാനിക്കുന്നു. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു. സിറയുടെ സ്ഥിതി ഇനി എന്തായിരിക്കും? വെളിച്ചം അകലുമ്പോള്‍ ഇരുട്ട് സിറയെ മൂടുകയാണ്. കയ്യിലുള്ള ഫോട്ടോ മുറുക്കെ പിടിച്ചു സിറ ഇരുട്ട് പടരുന്ന ആകാശത്തേക്ക് നോക്കി കിടക്കുന്നു. കികിയായി അഭിനയിച്ച ബ്രാങ്കോ ദുരിച (Branko Ðuric-Ciki), നിനോ ആയി അഭിനയിച്ച റെനെ ബിറ്റൊറാജെച് (Rene Bitorajac-Nino), സിറയായി അഭിനയിച്ച ഫിലിപ്പ് സോവജോവിച് (Filip Sovagovic-Cera) എന്നിവരുടെ അവിസ്മരണീയ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒട്ടും നാടകീയത കലരാതെ തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവര്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്'നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രമായ ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു ലഗാനും ഈ ചിത്രത്തോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നു.
==========================================================================

നെല്ല് ഡോട്ട് നെറ്റില്‍ 2013 സെപ്തംബര്‍ ലക്കത്തില്‍ വന്ന കോളം
http://www.nellu.net/component/content/article/780.html
 

No comments:

Post a Comment