Monday 12 August 2013

മുല്ലപ്പൂ കരിഞ്ഞ്, വസന്തം വിരിയാതെ?

ലേഖനം


റെ വാഴ്ത്തപ്പെട്ട മുല്ലപ്പൂവിപ്ലവം ഒട്ടും സുഗന്ധം പരത്താതെ വാടി ഉണങ്ങി, ഇപ്പോള്‍ കരിഞ്ഞിരിക്കുന്നു. ടുണീഷ്യയിലെ ഒരു തെരുവുകച്ചവടക്കാരന്‍ കാണിച്ച ധീരമായ ചെറുത്തുനില്പ്, പ്രതിഷേധം, അയാളുടെ ജീവന്‍ നല്കികൊണ്ടായിരുന്നു അതിന്റെ തുടക്കം. അറബ് മണ്ണില്‍ പുതുചരിത്രമെഴുതുന്നതായിരുന്നു ഈ ആത്മഹത്യ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിന്റെ തടവില്‍ കഴിഞ്ഞിരുന്ന ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ആണികല്ലിലിളക്കാന്‍ ഈ ആത്മഹത്യ ഒരു കാരണമായി. പല ഭരണകര്‍ത്താക്കളുടെയും പതിറ്റാണ്ടുകളായുള്ള അധികാരം തെറിപ്പിച്ച് കാലങ്ങളായി ഒരു വന്യമൃഗത്തിന്റെ ആമാശയത്തിനുള്ളിലെന്നപോലെ കഴിഞ്ഞ ഒരു ജനതയെ തുറസ്സായ ഒരു സ്ഥലത്തേക്ക് തുറന്നുവിടാന്‍ സഹായിച്ചു. പക്ഷെ ആ തുറന്നുവിടലിന് എത്രകണ്ടു ഫലപ്രാപ്തികിട്ടി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഏറെ പ്രതീക്ഷയോടെ കണ്ട മുല്ലപ്പൂവിപ്ലവം എത്ര പെട്ടെന്നാണ് വഴിമാറി നടന്നത്. ഈ വിപ്ലവം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാന്‍കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരു ആശയത്തിന്റെ പിന്‍ബലമില്ലായ്മ കാണാന്‍ കഴിയും. അസംതൃപ്തരായ ജനപഥം അവരുടെ വൈകാരികതലത്തില്‍ ഉണ്ടായ പ്രതിഷേധം എന്നതിലുപരി മുന്നോട്ട് പോയോ എന്ന് സംശയമാണ്. മാത്രമല്ല ഈ മുല്ലപ്പൂവിപ്ലവം കഴിഞ്ഞ പലയിടത്തും അധികാരം ലഭിച്ചവര്‍ ഇനി ജനാധിപത്യം നിലനിര്‍ത്താന്‍ പാകത്തില്‍ ഉള്ളവരാകുമോ? ഇക്കാര്യത്തില്‍ നിലനിന്നിരുന്ന സംശയം ശരിവെക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. അതിനു ഈജിപ്തിലെ മാത്രം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. തഹ്രീര്‍ ചത്വരത്തില്‍ എത്തുമ്പോള്‍ ആ വിപ്ലവത്തിന് പുതിയ മാനം വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാസങ്ങള്‍ തഹ്രീര്‍ ചത്വരത്തില്‍ താമസിച്ച് നടത്തിയ സമരം ഹുസ്നി മുബാറക്‌ എന്ന ഏകാധിപതിയെ അധികാരക്കസേരയില്‍നിന്നും പുറത്താക്കുംവരെ എത്തി. പിന്നീട് അവിടെ സംഭവിച്ചത് ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ആണെങ്കിലും കൂടുതല്‍ മതാധിഷ്ടിതമായ കക്ഷി ഭരണത്തില്‍ മേല്‍ക്കൈ നേടുന്നു. എന്നാല്‍ അതോടെയും ജനങ്ങള്‍ തൃപ്തരാകുന്നില്ല അതുകൊണ്ട് തന്നെ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയപ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായ മുഹമ്മദ്‌ മുര്‍സിക്ക് പ്രസിഡണ്ട്‌ സ്ഥാനം ഏറെക്കാലം നിലനിര്‍ത്താന്‍ ആയില്ല. ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുകയാണ്. ചാരപ്രവര്‍ത്തനം, അക്രമത്തിന് പ്രേരിപ്പിക്കല്‍, രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ഹുസ്നി മുബാറക്കിനുവന്ന അതേ അവസ്ഥ ഇന്ന് മുഹമ്മദ് മുര്‍സിക്കും സംഭവിച്ചിരിക്കുന്നു. എന്നാല്‍ മുര്‍സിഅനുകൂലികള്‍ വെറുതെ ഇരിക്കുന്നില്ല. ഈ പട്ടാളഅട്ടിമാറിക്കെതിരെ അവരും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഏകാധിപതിയുടെ തകര്‍ച്ച കൊണ്ടൊന്നും ഈജിപ്തില്‍ ജനാധിപത്യം തിരിച്ചെത്തിയില്ല. ഒപ്പം സമാധാനവും. എന്തുകൊണ്ടാണ് ഈജിപ്തില്‍ മുല്ലപ്പൂവിപ്ലവം സുഗന്ധം പരത്താതെ പോയത്? തികച്ചും ഒരു ആശയത്തിന്റെ പിന്തുണ ഇല്ലായ്മ ഈജിപ്തിനെ പിടിച്ചുലക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും ഈ പ്രശ്നം നേരിടുന്നു. ഒരു ഭരണകൂടത്തെ കടപുഴക്കിക്കളഞ്ഞുവെങ്കിലും കേവലം കുറെ ജനങ്ങള്‍ ഒത്തുകൂടിയാല്‍ മാത്രം അതിനെ വിജയകരമായ ഒരു നീക്കം എന്ന് പറയാന്‍ കഴിയില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രചരിപ്പിക്കപ്പെട്ട ആശയങ്ങളാണ് ഇവരുടെ പിന്തുണയും ശക്തിയും. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കിനെത്തന്നെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വരാജ്യങ്ങളാണ് എന്ന സത്യം മറച്ചു വെക്കുന്നില്ല. (ഈ വല പലപ്പോഴും അവരുടെ കയ്യില്‍ നിന്നും പൊട്ടിപ്പോയിട്ടുമുണ്ട്.) പക്ഷെ ഇത് മാത്രം ഒരു ആശയരൂപീകരണത്തിനു തക്ക കാരണമല്ല. അവിടെ വ്യക്തമായ രാഷ്ട്രീയം ഉരുത്തിരിയണം. ജനാധിപത്യം ഉണ്ടാകണം. നിലവില്‍ മുല്ലപ്പൂവിപ്ലവം അരങ്ങേറിയ ഒരിടത്തും അതുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വലിയ വസന്തം വിരിച്ച്‌ ഉണ്ടായ മുല്ലപ്പൂ വളരെ പെട്ടന്ന് വാടിക്കരിഞ്ഞത്.
ലിബിയയില്‍ ഇപ്പോഴും മുറിവുണങ്ങിയിട്ടില്ല, യമനിലും ടുണീഷ്യയിലും സമാന സ്ഥിതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. എന്നിവിടങ്ങളിലെല്ലാം ഈ അലയൊലി കൃത്യമായ മാറ്റങ്ങള്‍ക്കു വഴിവെച്ചു. അതില്‍ ലിബിയയില്‍ ഉണ്ടായത്‌ ഒരു അധിനിവേശം തന്നെയായിരുന്നു. അതിനായി ആ രാജ്യത്തെ അസംതൃപ്തരായ ജനതയെ അമേരിക്ക വളരെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. അവരെക്കൊണ്ടുതന്നെ ഭരണാധികാരിയെ കൊല്ലിച്ചു. സിറിയയില്‍ ഇപ്പോഴും ചോരപ്പുഴ ഒഴുകിക്കൊണ്ടിരിക്കുന്നു. ബഷറുല്‍ അസദ് എന്ന ഏകാധിപതിയെ തളയ്ക്കാന്‍ വിമതര്ക്കും കഴിഞ്ഞിട്ടില്ല. കത്തുന്ന സിറിയയില്‍ സമാധാനത്തിന്റെ ഒരു തിരിയും ഇതുവരെ തെളിഞ്ഞിട്ടില്ല. മൂന്നുവര്‍ഷമായിഒരു രാജ്യം ആഭ്യന്തരയുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്നു. ദിനംപ്രതി നൂറുകണക്കിന് പേര്‍ തോക്കിനിരയാകുന്നു. കടുത്ത സാമ്പത്തികമാന്ദ്യം ഉണ്ടായ ഈ സമയത്ത്‌ ലോകത്താകമാനം പുതിയ വിപ്ലവചിന്തകള്‍ ഉണ്ടാകുന്നു എന്നത് ആശാവഹമാണ്. വാള്‍ സ്ട്രീറ്റില്‍ നടന്ന സമരമുറ ആ അര്‍ത്ഥത്തില്‍ പുതുപ്രതീക്ഷകള്‍ തന്നുവെങ്കിലും മുതലാളിത്തകവാടത്തിനെ തച്ചുതകര്‍ക്കാന്‍ പാകത്തില്‍ ആ വിപ്ലവവും വളര്ന്നില്ല. മുതലാളിത്തത്തിന്റെ വികലമായ നയങ്ങള്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടുന്ന തരത്തില്‍ ആയപ്പോഴാണ് ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായത്‌. ഇതിന്റെയെല്ലാം പ്രചോദനം അറബുദേശങ്ങളില്‍ ഉരിത്തിരിഞ്ഞു വന്ന മുല്ലപ്പൂവിപ്ലവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല.
എന്നാല്‍ എവിടെയും കൃത്യമായ ലക്ഷ്യപ്രാപ്തിയില്‍ ഏത്താതെയാണ് ഈ വസന്തം പെട്ടെന്ന് ഇല്ലാതായത്. ഈ വിപ്ലവത്തിന്റെ പ്രധാനഗുണം ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു എങ്കിലും. കൃത്യമായ ഒരു ആശയരൂപീകരണത്തിലൂടെ മാത്രമേ ലോകം മുന്നോട്ട് നയിക്കപ്പെടാന്‍ സാധിക്കൂ. അതില്‍ ഭൂമിയുടെ രാഷ്ട്രീയം കൃത്യമായി ഉള്‍പ്പെടുകയും വേണം. ഈ വാടിയ മുല്ലപ്പൂ വീണ്ടും വസന്തം വിരിക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു ജനാധിപത്യചിന്ത വളരാന്‍ കഴിയണം. അതുണ്ടായില്ല എന്ന് മാത്രമല്ല മിക്കയിടത്തും അരക്ഷിതാവസ്ഥ നിലനിര്‍ത്തി. എന്നും സമധാനം പിറക്കാതെ ഇറാഖും എന്നും ചോരക്കഥകള്‍ പറയുന്ന പലസ്തീനും ഈ ചുറ്റുവട്ടത്ത് ഉണ്ട്. മനുഷ്യന്റെ വിലയറിയുന്ന ഭരണാധികാരികള്‍ ഇങ്ങനെ പല രാജ്യങ്ങളിലും ഇല്ലാത്തതിനാല്‍ അടിച്ചമര്‍ത്തലുകള്‍ അധിനിവേശങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇടയ്ക്ക് ഇതുപോലെ പാതി വിരിഞ്ഞു കരിഞ്ഞു വീഴുന്ന വിപ്ലവങ്ങള്‍ മാത്രം. ലോകത്തെ ചോരക്കളമാക്കുന്നതില്‍ നിന്നും പിന്തിരിയാതെ ചിലര്‍ ലോകത്തിന്റെ ചക്രം തിരിക്കുന്നു. അതിനിടയില്‍ ഏറെ വാഴ്ത്തപെട്ട മുല്ലപ്പൂവിപ്ലവം ഒട്ടും സുഗന്ധം പരത്താതെ വാടി ഉണങ്ങി ഇപ്പോഴിതാ കരിഞ്ഞിരിക്കുന്നു.
===============================================

ചിന്ത ഡോട്ട് കോമിലെ തര്ജ്ജനി വെബ് മാഗസിനിൽ വന്ന ലേഖനം

No comments:

Post a Comment