Monday, 14 January 2013

അമ്മ

 
 
 (മിനിക്കഥ)

 
 
ന്റെ കുട്ടിക്കാലത്ത് നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറയാറുണ്ട്
 
"ഇവയെല്ലാം പരേതാത്മാക്കളാണ്, കൂടുതല്‍ തിളങ്ങുന്നത് നല്ല ഹൃദയമുളളവരുടെയാണ്"

മൈതാനത്ത് ഞാന്‍ മലര്‍ന്നു കിടന്നു. ആകാശത്ത് നിരവധി നക്ഷത്രങ്ങള്‍ തിളങ്ങുന്നു. ഒരു നക്ഷത്രം കൂടുതല്‍ തിളങ്ങുന്നു.
ആ നക്ഷത്രത്തെ ഞാന്‍ അമ്മേയെന്നു വിളിച്ചു.

Wednesday, 14 November 2012

കവിതയിലെ പച്ചപ്പ്

പുസ്തകവിചാരം

വയനാട്ടിലെ മഴ - വി.മോഹനകൃഷ്ണന്‍
(കവിതാസമാഹാരം)
വിതയില്‍ പച്ചപ്പ് നിലനില്‍ക്കുന്നത് നല്ല സൂച്ചനയാണ്,
പച്ച മാഞ്ഞുപോയി കൊണ്ടിരിക്കുന്ന ലോകത്ത്‌
അക്ഷരങ്ങളിലൂടെ പച്ചപ്പ് പടര്‍ത്താന്‍ ശ്രമിക്കുകയാണ് വി മോഹനകൃഷ്ണന്‍. പക്ഷികളെയും,
പുഴുക്കളും, മൃഗങ്ങളും, വയനാടന്‍ മലയും,
പക്ഷിപാതാളവുമെല്ലാം കവിതയിലൂടെ തൊടുന്നത് കാണാം.
വയനാടന്‍ മലകളില്‍ തങ്ങി നില്‍ക്കുന്ന
വിപ്ലവ ഓര്‍മ്മകള്‍ കവി വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
 വര്‍ഗ്ഗീസ് മഴമേഘങ്ങളെ 
വെടി വെച്ചു വീഴ്ത്തിയ തിരുനെല്ലിയില്‍
ജലം അദൃശ്യമായൊഴുകുന്നു
ആത്മാക്കള്‍ക്ക് മുങ്ങിക്കുളിക്കാന്‍.
(വയനാട്ടിലെ മഴ)
 
ജലം കൊണ്ടിതു നിറയില്ലെങ്കില്‍
 കല്ലും മരങ്ങളും ഓര്‍മ്മകളും
കൊണ്ട് തൂരണം
അല്ലെങ്കില്‍ തകരണം
അണകെട്ടിയാല്‍ നില്‍ക്കുന്ന
ഓര്‍മ്മയല്ല കക്കയം.
 (അണക്കെട്ട്)
 ഇങ്ങനെ നീളുന്നു വിപ്ലവ ഓര്‍മ്മകള്‍ തുളുമ്പുന്ന
മോഹനകൃഷ്ണന്റെ
കവിതകള്‍, പക്ഷികളും , പുഴുക്കളും, മൃഗങ്ങളും,
മരങ്ങളും സ്വച്ഛന്ദം
വിഹാരം ചെയ്യുന്ന വിചിത്രമായൊരു ജീവ ലോകത്തേക്കാണ്
മോഹന കൃഷ്ണന്റെ കവിതകള്‍ തുറക്കുന്നത്, മീനും,
വയനാടന്‍ മലകളും, കാടും പക്ഷികളും, പക്ഷിപാതാളവും,
പൂമ്പാറ്റയും, വിപ്ലവ ഓര്‍മ്മകളും,
കക്കയവും, വര്‍ഗ്ഗീസും, ഇറങ്ങി വരുന്ന കവിതകള്‍
ഏറെ പ്രതീക്ഷ തരുന്നു,
വലിയ ഒച്ചപ്പാടുകള്‍ക്കിടയില്‍ അധികം ശബ്ദമുണ്ടാക്കാതെ
വി മോഹനകൃഷ്ണന്‍ കവിത എഴുതി കൊണ്ടിരിക്കുന്നു.
വയനാട്ടിലെ മഴ, നിശബ്ദതയുടെ ആയുധങ്ങള്‍, കാക്കജന്മം,
പക്ഷിജന്മം, പരാജിതരുടെ
അടയാളങ്ങള്‍, അണക്കെട്ട്, പൊന്നാനിപ്പുഴ,
മരിച്ചവന്റെ മരം,
കാട്ടുവഴികള്‍ എന്നിങ്ങനെ മികച്ച്ചവയെന്നു തന്നെ
പറയാവുന്ന 49 കവിതകള്‍ അടങ്ങിയതാണ്
വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന
കവിതാ സമാഹാരം. "അര്‍ത്ഥം വെച്ചുള്ള കൊച്ചു
വര്ത്തമാനങ്ങളാകുമോ
നമ്മുടെ കവിത " എന്ന ആകുലത പങ്കുവെച്ചുകൊണ്ട്
സമാഹാരത്തില്‍ കാക്കയായിരുന്നതില്‍ ബാക്കി എന്ന യോജിച്ച ഒരു അവതാരിക
പ്രശസ്ത കവി പി പി രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്. വായനക്കാര്‍ക്ക്
വേണ്ടി ഈ അവതാരികയുടെ പൂര്‍ണ്ണ രൂപം
ഇതോടൊപ്പം ചേര്‍ക്കുന്നു.
                             ---------------------------------------
 
കവിത
അണക്കെട്ട്
വി. മോഹനകൃഷ്ണന്‍
മുന്നിലേക്ക്‌ വഴി തിരിയാത്തതിനാല്‍
പിന്നിലേക്ക് നടന്നു
വെളിച്ചത്തിന്റെ പിന്നിലെ
ഇരുട്ടിലേക്ക്
ശബ്ദത്തിനു പിന്നിലെ
നിശ്ശബ്ദതയിലേക്ക്
ഒഴുകുന്ന പുഴയിലൂടെ
ഒഴുക്ക് മുട്ടിയ അണക്കെട്ടിലേക്ക്
പ്രവാഹങ്ങള്‍ക്കു പിന്നില്‍
കെട്ടി നിര്‍ത്തിയ ജലമളന്നളന്ന്
കക്കയത്തെത്തി
വയനാട്ടില്‍ നിന്നുള്ള
ഒരുറവിനെ ഇവിടെ കെട്ടിനിര്ത്തിയിരിക്കുന്നു.
ജലം കൊണ്ടിതു നിറയില്ലെങ്കില്‍
കല്ലും മരങ്ങളും ഓര്‍മ്മകളും
കൊണ്ട് തൂരണം
അല്ലെങ്കില്‍ തകരണം
അണകെട്ടിയാല്‍ നില്‍ക്കുന്ന
ഓര്‍മ്മയല്ല കക്കയം.
_____________________
(വയനാട്ടിലെ മഴ എന്ന സമാഹാരത്തില്‍ നിന്ന്)

 
കാക്കയായിരുന്നതിന്‍ ബാക്കി
( വി മോഹനകൃഷ്ണന്റെ 'വയനാട്ടിലെ മഴ' എന്ന കവിതാസമാഹരത്തിന്‌ പി. പി. രാമചന്ദ്രന്‍ എഴുതിയ അവതാരിക.)crow
"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളാ'യിച്ചുരുങ്ങുമോ
നമ്മുടെ കവിതയിലെ പുതുമകള്‍? ചരിത്രം, രാഷ്ട്രീയം,
സംസ്കാരം എന്നിവയെ
ച്ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമോ വിദൂരമോ ആയ പശ്ചാത്തലംപോലുമാവാത്ത കേവലഭാഷാനിര്‍മ്മിതികളായി
പരിണമിക്കുമോ അത്‌? കാടോ മരങ്ങളോ ഇലകളോ കാണാതെ,
കിളിക്കണ്ണുമാത്രം കാണുന്ന കൗശലമായിത്തീരുമോ?
അല്ലെങ്കില്‍, കിളിയെ കിളിയായും മരത്തെ മരമായും വേറിട്ടുകാണാതെ കാടടച്ചു വെടിവെച്ച പൂര്‍വ്വികരോടുള്ള കലാപമായിരിക്കുമോ?

ആനുകാലികകവിതയിലെ പുതിയശബ്ദങ്ങള്‍ക്കു
കാതോര്‍ക്കുമ്പോള്‍ ഉള്ളിലുടക്കാറുള്ള സംശയങ്ങളാണിവ.
രൂപശില്‍പത്തില്‍
ഛന്ദോമുക്തതകൊണ്ടും ഭാവശില്‍പത്തില്‍
അകാല്‍പനികതകൊണ്ടും
ആധുനികര്‍ കവിതയുടെ സാമ്പ്രദായികശാസനങ്ങളില്‍നിന്ന്
വിടുതിനേടിയെങ്കിലും ചരിത്രം, പ്രസ്ഥാനം തുടങ്ങിയ
 സമഷ്ടിബോധം ഉപേക്ഷിച്ചിരുന്നില്ല. അവരെത്തുടര്‍ന്നുവന്ന
തലമുറയാകട്ടെ, അപ്പൊഴെക്കും അപചയിച്ചുതുടങ്ങിയ
മുക്തച്ഛന്ദസ്സിനെ വലിയ വിപ്ലവമായോ
താളനിബദ്ധമായ കാവ്യശില്‍പത്തെ അസ്പൃശ്യമായോ
കരുതിയുമില്ല.
എന്നാല്‍ പിന്നെപ്പിന്നെ ഉള്ളടക്കത്തില്‍ സമഷ്ടിചിന്ത കുറഞ്ഞു
വന്നതായിക്കാണാം. ഇപ്പോഴാകട്ടെ, കാവ്യഭാഷ
തിരിച്ചറിയപ്പെടാനാവാത്ത
വിധം "വര്‍ത്തമാന'മായി. താരതമ്യേന നിസ്സാരങ്ങളും
നിത്യനിദാനങ്ങളും വിഷയമായി. "കവിതയായി
വായിച്ചെടുക്കാവുന്ന വിത'യായി എല്ലാ ഭാഷാപ്രയോഗങ്ങളും. കാഴ്ചപ്പാടുകള്‍ക്കു പകരം കാഴ്ചകളും നിലപാടുകള്‍ക്കു
പകരം നിലകളും മാത്രമുള്ള ഒരാളായി കവി.

തെളിവുകള്‍ നിരത്താതെയുള്ള ഒരു സാമാന്യവല്‍ക്കരണമാണിതെന്നു
 പറയാം. സമ്മതിക്കുന്നു. എന്നാല്‍ ഇത്‌ കവിയേയും
കവിതയേയും മാത്രം ബാധിച്ച ഒന്നാണോ? തീര്‍ച്ചയായുമല്ല. കേരളീയസമൂഹവും ഭാഷയും സംസ്കാരവും പൊതുവില്‍
നേരിടുന്ന ഒരു വെല്ലുവിളിയുടെ ഭാഗം മാത്രമാണ്‌
പുതുകവിതയും നേരിടുന്നത്‌. ആഗോളീകരണത്തിന്റേതായ
പുതിയലോകത്ത്‌ സ്വത്വവും നിലനില്‍പ്പും ചോദ്യം
ചെയ്യപ്പെട്ടുകഴിഞ്ഞ നിരവധിഭാഷാസമൂഹങ്ങളില്‍ ഒന്നുമാത്രമാണ്‌
മലയാളം. സ്വന്തം മണ്ണില്‍നിന്നും ചരിത്രത്തില്‍നിന്നും
വിശ്വാസങ്ങളില്‍നിന്നും ഇളക്കിമാല്‍കപ്പെടുന്ന
ഏതുജനതയുടേയും അനിശ്ചിതത്വം മലയാളിയും നേരിടുന്നുണ്ട്‌.

ഈ പ്രതിസന്ധി, ജീവിതത്തിന്റെ സമസ്തമേഖലകളേയും വീണ്ടു
വിചാരങ്ങള്‍ക്കും പുനര്‍നിര്‍വ്വചനങ്ങള്‍ക്കും
വിധേയമാക്കിക്കൊണ്ടിരുന്നു. രാഷ്ട്രീയവും കലയും
സംസ്കാരവുമെല്ലാം പുതുക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന
ഇത്തരമൊരു സാഹചര്യത്തിന്റെ സമ്മര്‍ദ്ദം
സ്വാഭാവികമായും കവിതയിലും പ്രത്യക്ഷമായി.
മലയാളത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ സജീവമായ പുതുകവിതയ്ക്ക്‌ നേരിടേണ്ടിവന്നത്‌ ഈ സങ്കീര്‍ണ്ണ
സാഹചര്യത്തെയാണ്‌. കലങ്ങിമറിഞ്ഞ സമകാലത്തെ
പ്രതിഫലിപ്പിക്കാന്‍ ആധുനികര്‍ക്കും അവര്‍ക്കുമുമ്പുള്ളവര്‍ക്കുമുണ്ടായിരുന്നതുപോലെ
തെളിമയുള്ള പ്രസ്ഥാനങ്ങളുടേയോ പ്രത്യയശാസ്ത്രങ്ങളുടേയോ
 പിന്‍ബലം ഇവര്‍ക്കുണ്ടായില്ല. ആദര്‍ശപ്രചോദിതമായ നവോത്ഥാനകവിതകളിലെപ്പോലെയോ ആശയ
പ്രചോദിതമായ ആധുനികതയിലെപ്പോലെയോ
പുതുകവിതയില്‍ ഉള്ളടക്കം മുഴങ്ങിയില്ല. ആദര്‍ശങ്ങളും
 പ്രസ്ഥാനങ്ങളും അപചയിച്ചുതുടങ്ങിയ കാലം
വലുതുകളെ ഉപേക്ഷിച്ച്‌ ചെറുതുകളെ ശ്രദ്ധേയമാക്കി.
"വയനാട്ടിലെ മഴ' എന്ന
കവിതയില്‍ വി. മോഹനകൃഷ്ണന്‍ ഇങ്ങനെ എഴുതി:

"വയനാട്ടില്‍ ഞാനെത്തുമ്പോള്‍
വലിയമഴകളൊക്കെതോര്‍ന്നുകഴിഞ്ഞിരുന്നു.
പെയ്തുതീരാത്ത മരങ്ങളും
ഇറ്റുവീഴുന്ന ഇറവെള്ളവുംബാക്കിനിന്നു.'

സമാനമായ മറ്റൊരു കവിതകൂടി ഇതിനോടു ചേര്‍ത്തുവായിക്കാം:

"ഒരുമഴയും ഞാന്‍നേരേ നനഞ്ഞില്ല.
വിടവുകളിലൂടെ
ഊത്താലടിച്ചുകൊണ്ടിരുന്നു.
അനുഭവങ്ങളില്ല;
ലോകമില്ല
ഉള്ളതവയുടെ ഊത്താല്‍.'

പുതുകവികളുടെ അനുഭവദാരിദ്ര്യത്തെ പരിഹസിക്കാനായി പല നിരൂപകരും ഉദ്ധരിക്കാറുള്ള ഈ വരികള്‍ യുവകവികളില്‍ ശ്രദ്ധേയനായ പി.രാമന്റേതാണ്‌. ശരിയാണ്‌; പുതുകവിതയില്‍ പ്രസ്ഥാനങ്ങളുടെ ചോരപുരണ്ടില്ല. അവരെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. "It was as if the festivity
was over; there was little to experiment with; almost every form of verse and prose had been tried;
the past was a shade; the present offered little stimulus; the future seemed bleak. Anything they
wrote was likely to be accused of echoing their immediate predecessors. Creating space for
themselves, articulating the experiences of their own generation in fresh styles, was no easy task." ( K.Satchidanandan, "Malayalam Poetry: The changing Scenario"
 (The Book Review, Dec.2000.)
എങ്കിലും ഒന്നു പറയാതെവയ്യ. അവരുടെ കുമ്പസാരങ്ങള്‍ക്ക്‌ പണ്ടില്ലാതിരുന്ന സത്യസന്ധതയുടെ ആര്‍ജ്ജവമുണ്ട്‌. ഇല്ലാത്തതിനെ ഉള്ളതായി നടിച്ചില്ല. ഉള്ളത്‌ ഒളിച്ചുവച്ചുമില്ല.
മോഹനകൃഷ്ണന്‍ തുടരുന്നു:

"വര്‍ഗ്ഗീസ്‌ മഴമേഘങ്ങളെ
വെടിവെച്ചുവീഴ്ത്തിയ തിരുനെല്ലിയില്‍
ജലം അദൃശ്യമായൊഴുകുന്നു,
ആത്മാക്കള്‍ക്കു മുങ്ങിക്കുളിക്കാന്‍.' (വയനാട്ടിലെ മഴ)

വിപ്ലവകാരികളെക്കൊണ്ടു കോരിത്തരിച്ച വയനാടന്‍മല ശബരിമലപോലെ തീര്‍ത്ഥാടനകേന്ദ്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. വയനാട്ടില്‍ അവര്‍ തിരുനെല്ലിയിലെ പക്ഷിപാതാളമാണ്‌ സന്ദര്‍ശിച്ചത്‌. ഈ സ്ഥലനാമത്തെ ഒരു പ്രതീകമായിട്ടെടുത്താല്‍ അത്‌ പതുകവിതയിലെ ഒരു വീക്ഷണ
വ്യതിയാനത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതായിക്കാണാം. കുറത്തികള്‍ക്കും കുറിച്യര്‍ക്കും മാത്രമായി ഒരു വിമോചനം സാദ്ധ്യമല്ലെന്നും കിളിയും
പുഴയും കാടും ചേര്‍ന്ന പരിസ്ഥിതിയോടു ചേര്‍ന്നുമാത്രമേ അത്‌ സാദ്ധ്യമാകൂ എന്നുമുള്ള തിരിച്ചറിവാണ്‌ അത്‌.
മോഹനകൃഷ്ണന്റെ കവിത അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌:

"പക്ഷിപാതാളത്തില്‍ കടക്കുവാന്‍
വെറും ചിറകുമതി.
കനമുള്ളതൊന്നും കൂടെവേണ്ട.'

ഭാരം തടസ്സമായി. "പൂര്‍വ്വഭാരങ്ങളില്ലാത്ത കവി' എന്നതു വിശേഷണമായി.
ഉടല്‍ മുഴുവന്‍ വേണ്ട, ചിറകുമാത്രം മതി എന്നായി. ഒറ്റത്തൂവല്‍കൊണ്ടുതന്നെ സാന്നിദ്ധ്യമറിയിക്കാമെന്നായി."ഇവിടെയുണ്ടായിരുന്നുഞ്ഞാനെന്നതിന്നൊരു
വെറും തൂവല്‍ താഴെയിട്ടാല്‍മതി' (പി പി രാമചന്ദ്രന്‍ / ലളിതം)

ഇങ്ങനെ സ്ഥൂലതയില്‍നിന്ന്‌ സൂക്ഷ്മതയിലേക്ക്‌, കേന്ദ്രങ്ങളില്‍നിന്ന്‌ ഓരങ്ങളിലേക്ക്‌, വൈകാരികധൂര്‍ത്തില്‍നിന്ന്‌ വാക്കുകളുടെ മിതവ്യയത്തിലേക്ക്‌ പുതുകവിത ഒരു ഘട്ടത്തില്‍ ഒതുങ്ങി. ക്രമേണ അത്‌ മാനകീകരിക്കപ്പെടുകയും അനുകരണംകൊണ്ടും വൈവിധ്യമില്ലായ്മകൊണ്ടും ഏകതാനവും വിരസവുമായിത്തീരുകയും ചെയ്തു.

ഈ നിശ്ശബ്ദപരിണാമത്തില്‍ സാക്ഷിയും പങ്കാളിയുമായ കവിയാണ്‌ വി മോഹനകൃഷ്ണന്‍. എന്നാല്‍ ഒട്ടും പ്രകടനപരമല്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായതിനാലാവണം, അപൂര്‍വ്വമായിമാത്രം പുറത്തുകാട്ടാറുള്ള തന്റെ രചനകളിലൂടെ, അദ്ദേഹം ഒരു ചെറിയ സൗഹൃദവലയത്തിനകത്തുമാത്രമായി ഒതുങ്ങിനിന്നു. ഇതിനര്‍ത്ഥം മോഹനകൃഷ്ണന്‍ തീരെ ശ്രദ്ധിക്കപ്പെട്ടില്ലെന്നല്ല. ഉദാഹരണത്തിന്‌, വയനാട്ടിലെ മഴ എന്ന കവിതയെ വിലയിരുത്തിക്കൊണ്ട്‌ സച്ചിദാനന്ദന്‍തന്നെ മോഹനകൃഷ്ണന്റെ കൈത്തഴക്കത്തെ ഇങ്ങനെ പ്രശംസിച്ചിട്ടുണ്ട്‌. "കവിത തുടങ്ങാനും അവസാനിപ്പിക്കാനും അറിഞ്ഞാല്‍ കവിതയെ സംബന്ധിച്ച വലിയൊരു രഹസ്യം പഠിച്ചുകഴിഞ്ഞു എന്നാണര്‍ത്ഥം. നമ്മുടെ ചില പ്രശസ്തകവികള്‍പോലും എവിടെ എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെകവിത വലിച്ചുനീട്ടുന്നതു കാണാറുണ്ട്‌. മോഹനകൃഷ്ണന്‌ കവിത തുടങ്ങാനും അവസാനിപ്പിക്കാനും അറിയാം.'

( 2 )

പക്ഷികളും പുഴുക്കളും മൃഗങ്ങളും മരങ്ങളും സ്വച്ഛന്ദവിഹാരംചെയ്യുന്ന വിചിത്രമായൊരു ജീവിലോകത്തേക്കാണ്‌ മോഹനകൃഷ്ണന്റെ കവിതകള്‍ തുറക്കുന്നത്‌. ഇഴയുകയോ പറക്കുകയോ നീന്തുകയോ ചെയ്യുന്ന ആ ജന്തുലോകത്തിലൊന്നുമാത്രമാണ്‌ താനെന്നുള്ള സ്വയം ബോദ്ധ്യപ്പെടുത്തലുകളാണ്‌ മോഹനകൃഷ്ണന്റെ എഴുത്ത്‌. "നിശ്ശബ്ദതയുടെ ആയുധങ്ങള്‍' എന്ന കവിതയിലെ ഈ വരികള്‍ നോക്കൂ:

"അടച്ചിട്ട ചില്ലിന്മേല്‍
ഒരു പൂമ്പാറ്റ
അലമുറയില്ലാതെ
പറന്നുവന്നിരിക്കുന്നു.
അതിന്റെ വര്‍ണ്ണക്കുപ്പായം
എനിക്കു പുറംതിരിഞ്ഞാണ്‌.
മെലിഞ്ഞ കാലുകളും
മുട്ടകള്‍ വഹിക്കുന്നവലിയ വയറുമാണ്‌
ഇപ്പുറമെന്നെ കാണിച്ചുതരുന്നത്‌.
നിശ്ശബ്ദതയില്‍
ഞാന്‍ തനിച്ചിരിക്കുമ്പോള്‍
ഒരു പക്ഷി
അതിനെ കൊത്തിപ്പറന്നുപോയി.
എന്റെ കാഴ്ചയുടെ കാണാപ്പുറത്ത്‌
ആ പക്ഷിയെ ഒരു പാമ്പ്‌ വിഴുങ്ങിയിരിക്കും
പാമ്പിനെമറ്റൊരു പാമ്പോ പക്ഷിയോ.
കിലുക്കങ്ങളില്ലാത്തചങ്ങലക്കണ്ണികള്‍
നീണ്ടുപോകുന്നതു കാണാം."

ജീവശാസ്ത്രത്തിലെ ആഹാരശൃംഖലയുടെ ലഘുവിവരണംപോലെ തോന്നിപ്പിക്കുന്ന ഈ നേര്‍പറച്ചിലില്‍ സൂക്ഷ്മദൃക്കുകളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്‌. പുതുകാലത്തിന്റെ അവസ്ഥയും സൗന്ദര്യശാസ്ത്രവുമുണ്ട്‌. അടച്ചിട്ടചില്ലിന്മേല്‍ വന്നിരിക്കുന്ന പൂമ്പാറ്റയുടെ മെലിഞ്ഞ കാലും വലിയ വയറും കാണുന്നവനാണ്‌ ഇന്നത്തെ കവി. ചിറകിന്റെ വര്‍ണ്ണക്കുപ്പായം അയാള്‍ക്കു പുറംതിരിഞ്ഞാണ്‌. കാല്‍പനികകവികള്‍ക്കു കാണാന്‍ പറ്റാതെപോയ ഈ "കാഴ്ചപ്പാട്‌' ഇന്നു നമുക്കു ലഭ്യമാക്കിയത്‌ ലോകത്തിനും നമുക്കും ഇടയ്ക്കു സ്ഥാപിതമായ "ഇല്ലെന്നു തോന്നിപ്പിക്കുന്ന' ആ ചില്ലാണ്‌. അത്‌ ഒരു ടെലിവിഷന്‍ സ്ക്രീനോ അക്വേറിയംപേടകമോ ആകാം. യാഥാര്‍ത്ഥ്യത്തെ പലകോണില്‍നിന്നു വീക്ഷിക്കാനും ചെറുതാക്കിയോ വലുതാക്കിയോ നിരീക്ഷിക്കാനുംപാകത്തില്‍ ഒരു "മാധ്യമക്കണ്ണട' നമ്മുടെയെല്ലാം മൂക്കത്ത്‌ നാമറിയാതെ ആരോ വെച്ചതുകൊണ്ടുമാകാം. ഇതൊരവസരമായിക്കണ്ട്‌, ഇമേജുകളെ ഡിസ്ടോര്‍ട്‌ ചെയ്ത്‌ അവതരിപ്പിക്കുക എന്ന മള്‍ട്ടിമീഡിയാതന്ത്രം പുതുകവിതയില്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നുണ്ടെന്നു നമുക്കറിയാം, കൗതുകത്തിനപ്പുറം അവ നിലനില്‍ക്കുന്നില്ലെന്നും. മോഹനകൃഷ്ണന്റേതു പക്ഷേ, കാഴ്ചപ്പാടോടുകൂടിയ കാഴ്ചയാണ്‌. യാഥാര്‍ത്ഥ്യത്തെ അയാള്‍ ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്തല്ല കാണുന്നത്‌. കാരണം, എഴുപതുകളിലെ വസന്തത്തിന്റെ ഇടിമുഴക്കം അയാള്‍ കേട്ടിട്ടെങ്കിലുമുണ്ട്‌. എണ്‍പതുകളില്‍ ആധുനികതയുടെ ചുവന്നവാല്‍ ഇഴഞ്ഞപ്രത്യക്ഷമാകുന്നതിന്‌ സാക്ഷിയായിട്ടുമുണ്ട്‌.

3

"പറഞ്ഞാല്‍ തീരുമോ പക്ഷിക്കാര്യം?' മോഹനകൃഷ്ണന്‍ മതിവരാതെ പരിചരിച്ചുപോന്ന ഒരു പ്രമേയമാണിത്‌. ചിറകുള്ള വാക്കുകളെ, അവയുടെ വിചിത്രസ്വഭാവങ്ങളെ, നിരീക്ഷിച്ചും നിരൂപിച്ചും ഇയാള്‍ ഭാഷയുടെ കാട്ടിലലയുന്നു, ഏകാകിയായി. മോഹനകൃഷ്ണന്റെ "പക്ഷിനിരീക്ഷണങ്ങള്‍' ഭാഷയേയും സര്‍ഗ്ഗാത്മകതയേയും കുറിച്ചുള്ള നിരൂപണങ്ങളായിത്തീരുന്നതങ്ങനെയാണ്‌. "പലപല ജന്മം കടക്കണം പക്ഷിജന്മം പൂകുവാന്‍' എന്നിങ്ങനെ അതിനെ അസുലഭലബ്ധമായ ഒരു ഭാഗ്യമായി വിശേഷിപ്പിക്കുമ്പോള്‍ കവിജന്മത്തിന്റെ ധന്യതയാണ്‌ ധ്വനിക്കുന്നത്‌.

പക്ഷമുള്ളതാണല്ലോ പക്ഷി. എന്നാല്‍ "ഒരുചിറകിനാല്‍ ആകാശത്തേക്കും മറുചിറകിനാല്‍ ഭൂമിയിലേക്കും ഒരേസമയം പറക്കാന്‍ വിധിക്കപ്പെട്ട "നിഷ്പക്ഷി'യുടെ എവിടേയും ഉറയ്ക്കാത്ത, വേദനകൊണ്ടു പുളയുന്ന ഉടലാണ്‌ മോഹനകൃഷ്ണന്‌ വാക്ക്‌. ആ സന്ദിഗ്ദ്ധജന്മം പേറുമ്പോള്‍ത്തന്നെ, കൊക്കായും കഴുകനായും മരംകൊത്തിയായും പൊന്മാനായും ചമഞ്ഞിറങ്ങേണ്ടിയും വരുന്നു അതിന്‌. അപ്പോഴെല്ലാം കവി പ്രാര്‍ത്ഥിക്കുന്നത്‌ ഇങ്ങനെ:

"കാലദേശങ്ങളേറെ
കടന്നുപോകുമ്പോഴും
കാക്കയായിരുന്നതിന്‍
ബാക്കിയായുണ്ടാവണം
കറുത്ത ചിറകുകള്‍
കാലുകള്‍,
കണ്ണ്‌,
ചുണ്ട്‌,
കരച്ചില്‍,
കലപില,
ചെരിഞ്ഞനോട്ടം,
ചാട്ടം...
ഇത്തിരി കാക്കത്തരം
ബാക്കിയായുണ്ടാവണം... "

കാക്കത്തരം കൈവിടാതെ, കാലത്തിനുനേര്‍ക്കു പായിച്ച ചെരിനോട്ടങ്ങളാണ്‌ ഈ സമാഹാരത്തിലെ മിക്ക കവിതകളുമെന്ന്‌ ഞാന്‍ കരുതുന്നു.
                                  ---------------
 
 
വയനാട്ടിലെ മഴ - വി.മോഹനകൃഷ്ണന്‍
(കവിതാസമാഹാരം)
പ്രസാ:- കറന്‍റ് ബുക്സ്‌ തൃശൂര്‍
വില: 55 രൂപ, പേജ് 88.

Monday, 12 November 2012

മനുഷ്യന്‍

മിനിക്കഥ


 

**************************


ഞാന്‍ ബെറ്റി, ഒരുകാലത്ത് റേസ് കോര്‍ട്ടിലെ പറക്കുന്ന കുതിര, ഇന്ന് ദയാവധത്തിനായി കാത്തു കിടക്കുന്നു. ഒരു വെടിയുണ്ടയുടെ കാരുണ്യം മരണത്തെ എളുപ്പം മനസിലാക്കി തരുന്നു. ചുറ്റുമുള്ള മനുഷ്യ ശബ്ദങ്ങള്‍ എന്റെ കാതുകളെ തുളയ്ക്കുന്നു. “ബെറ്റിയെ എത്രയും പെട്ടെന്ന് വേണം, അത്രയും ചെലവ് കുറയ്ക്കാമല്ലോ”



ഞാനിപ്പോള്‍ ചിന്തിക്കുന്നത് എന്നിലൂടെ സമ്പാദിച്ച കോടികളെ കുറിച്ചോ ഗാലറിയിലെ ഹര്‍ഷാരവത്തെ കുറിച്ചോ അല്ല. എന്താണീ മനുഷ്യനെന്ന് മാത്രം

**************************

Wednesday, 24 October 2012

കരിമണല്‍ ഖനനവും കറുത്ത ലാഭങ്ങളും



ണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുക എളുപ്പമല്ല കാരണം ഈ ബന്ധം മനുഷ്യന്റെ ജീവിതമുമായി ഇഴകിച്ചേര്‍ന്ന വൈകാരിക തലമാണ്. എന്നാല്‍ ഇത് തന്നെ വിപണനവും ആണ് എന്നത്‌ ഇതിന്റെ മറ്റൊരു വശം. മണ്ണ് കച്ചവടത്തിലെ കറുത്ത ലാഭത്തിനു വേണ്ടി മാഫിയകള്‍ തന്നെ വാഴുന്ന ഇടങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ പോലുമുണ്ട്. മണല്‍ മാഫിയ നിറഞ്ഞാടുന്ന കേരളത്തിലെ മറ്റൊരു മണ്ണ് കച്ചവടത്തിന്റെ കറുത്ത കഥയാണ് കരിമണല്‍ ഖനനം. ഇനിയുണ്ടാവില്ല എന്ന് കരുതി സമര കാഹളങ്ങള്‍ ഒതുങ്ങിയ കരിമണല്‍ ഖനനം വീണ്ടുമിതാ വരുന്നു. ആലപ്പുഴ തീരദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രതിബദ്ധതയുള്ള അപൂര്‍വ്വം ചില രാഷ്ട്രീയപ്രവര്‍ത്തരും ചേര്‍ന്ന് നടത്തിയ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഖനനം വേണ്ടെന്നു വെച്ച് പോയതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏറ്റവും പുതിയ അവസരം തേടി മാറിനിന്ന മാഫിയകള്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത് വില്പനയുടെ മന:ശാസ്ത്രമറിയുന്നവരുടെ രാഷ്ട്രീയ തന്ത്രമാണിത്. ഇത്തരം കാര്യങ്ങളില്‍ സമരമുഖത്ത്‌ എത്തുന്നവരെ തളര്‍ത്താന്‍ കാര്യങ്ങള്‍ അല്പം വൈകിച്ചും സാങ്കേതികമായി പുതിയ സാധ്യത ഉണ്ടാക്കിയെടുത്തും സര്‍ക്കാര്‍ കാണിക്കുന്ന അമിതോല്സാഹങ്ങള്‍ സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് എന്ന് ഏവര്‍ക്കും അറിയാം. അന്ന് കെ.എം.ആര്‍.എം.എല്ലിന് നല്‍കിയ എന്‍. ഒ. സി ആയിരുന്നില്ലെന്നും കരിമണല്‍ ഖനനത്തിന് 20 വര്‍ഷത്തെ പാട്ടത്തിനുള്ള അനുമതിയാണെന്ന് പുറത്ത് വന്നപ്പോളാണ് ഇതിനു പിന്നിലെ ഗൂഡാലോചനയുടെ വ്യാപ്തി ജനങ്ങള്‍ തിരിച്ചറിഞ്ഞത്‌. അതുവരെ സമരം ചെയ്തവരെ ഞെട്ടിച്ച അറിവായിരുന്നു അത്. എന്നാല്‍ അന്ന് വ്യവസായ വകുപ്പ്‌ ചോദിച്ച ചോദ്യം ഇന്നുമവര് ആവര്‍ത്തിക്കുന്നു "വെറുതെ കിടക്കുന്ന കരിമണല്‍ വില്‍ക്കാനും അനുവദിക്കില്ല എന്തിനും ഏതിനും സമരം തന്നെ" ഈ വിലാപം നടത്തിയവര്‍ തന്നെയാണ് വീണ്ടും ഈ മണ്ണിനെ വില്‍ക്കാന്‍ മുന്നോട്ട് വരുന്നത്. ഇത്തരം വില്പനകളെ വികസനത്തിന്റെ ലേബല്‍ ഒട്ടിച്ച് ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. ഈ വില്‍പ്പനയുടെ അനന്തരഫലം ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഖാതം സൃഷ്ടിക്കും എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു. ഈ പഴുതിലൂടെ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ കച്ചവട സാധ്യത വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. സര്‍ക്കാര്‍ അതിനെ കണ്ണടച്ച് സഹായിച്ചു ഈ അവസരത്തിലാണ് അപകടം തിരിച്ചറിഞ്ഞ ചിലര്‍ ഖനനം പാടില്ലെന്ന് പറഞ്ഞുകൊണ്ട് സമരം തുടങ്ങുന്നത്.

ആലപ്പുഴയുടെ തീരത്ത്‌ പലയിടത്തും കടലിനെയും കായലിനെയും വേറിട്ട്‌ നിര്‍ത്തുന്ന മണല്‍ത്തിട്ടയുടെ അകലം വെറും 20 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ മാത്രമാണ്. ഖനനത്തിലൂടെ ഈ തിട്ടകള്‍ ഇല്ലാതാകുകയും അതോടെ കായലുകളെ കടല്‍ എടുക്കുകയും ചെയ്യും. ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ മണല്‍ തിട്ടകളില്‍ സമൃദ്ധമായി കണ്ടുവരുന്ന ഇല്മനേറ്റ് മാത്രമെടുത്ത്‌ മണല്‍ തിരിച്ചു നിക്ഷേപിക്കാം എന്ന തികച്ചും അശാസ്ത്രീയമായ ഒരു ബദല്‍ മാര്‍ഗ്ഗമാണ് പകരം മുമ്പോട്ട് വെക്കുന്നത്. സ്വകാര്യ കമ്പനികളുടെ താല്പര്യത്തിലൂന്നി കരിമണല്‍ വില്‍ക്കനോരുങ്ങുന്നതിനു മുമ്പ്‌ എന്താണ് കരിമണല്‍ എന്നും ഇതിന്റെ അശാസ്ത്രീയമായ ഖനനം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്താണെന്നും സത്യസന്ധമായി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കരിമണല്‍ എന്നാല്‍ കറുത്ത മണല്‍ മാത്രമല്ല. ഇല്മനേറ്റ് അടങ്ങിയ ധാതുമണലാണ് റഷ്യയിലെ ഇല്മണ്‍ മലനിരകളില്‍ നിന്നാണ് ധാതുസമ്പത്തായ ഇല്മനേറ്റ് ആദ്യമായി കണ്ടെത്തിയത്‌. ഇല്മനേറ്റ് ധാരാളം അടങ്ങിയതാണ് ആലപ്പുഴ തീരങ്ങളില്‍ കണ്ടുവരുന്ന കരിമണല്‍. വിലമതിക്കാനാവാത്ത മൂല്യമുണ്ടിതിന്. ഈ തിരിച്ചറിവ് സ്വകാര്യ കമ്പനികള്‍ക്ക് ഉണ്ടായതിനാലാണ് പലരും ഇതിനായി രംഗത്ത്‌ വന്നത്. ഇതിനു പിന്നിലെ ലാഭം ആരെയും മോഹിപ്പിക്കുന്നതാണ്. 50ശതമാനം ഇല്മനേറ്റ് അടങ്ങിയ ധാതുമണല്‍ ഖനനം ചെയ്യാന്‍ ഒരു തത്വദീക്ഷയുമില്ലാതെ അനുമതി നല്‍കുമ്പോള്‍ വലിയൊരു സമ്പത്താണ് അവര്‍ വളരെ എളുപ്പത്തില്‍ സ്വന്തമാക്കുക. ഇന്ന് ലോകത്തില്‍ ഒരിടത്തും 25ശതമാനത്തില്‍ അധികം ഇല്മനേറ്റ് അടങ്ങിയ ധാതുമണല്‍ ഇല്ലെന്നതാണ് സത്യം. ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയതും 0.1ശതമാനം മോണോസൈറ്റ് അടങ്ങിയതുമായ ഈ ധാതുമണലില്‍ അണുബോംബിന്റെ നിര്‍മാണത്തിനാവശ്യമായ തോറിയം അടങ്ങിയിടുണ്ട്. സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടത്തില്‍ അല്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് ഖനാനാനുമതി നല്‍കുക വഴി നിയന്ത്രിതമാല്ലാത്ത ഖനനം നടക്കുകയും അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട തോറിയം പോലുള്ളവ സ്വകാര്യ കമ്പനികളുടെ കൈകളില്‍ യഥേഷ്ടം എത്തുകയും അത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയേക്കാം. സ്വകാര്യ കൈകളില്‍ വിലമതിക്കാനാവാത്ത ഈ ധാതുസമ്പത്ത്‌ സുലഭമാകുന്നതോടെ ഇതെല്ലാം കറുത്ത മാര്‍ഗ്ഗങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പറയാനാവില്ല. ഇത് സുരക്ഷിതമല്ലാത്ത അവസ്ഥ സംജാതമാക്കും. ഖനനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 14 ഏജന്‍സികളില്‍ നിന്നും അനുമതി വാങ്ങണമെന്നാണ്. മുമ്പ് ഖനനാനുമാതിക്കായി സര്‍ക്കാര്‍ നടത്തിയ നാടകങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ് ഖനനത്തിനെതിരെ വി.ബി മിനറല്സിന്റെ കേസ്‌ ഹൈകോടതിയില്‍ പരിഗണനയിലിരിക്കെ സര്‍ക്കാര്‍ തന്നെ ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കുകയും അവര്‍ മനപൂര്‍വ്വം ഖനനത്തിന് അനുമതി നല്‍കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കലും നാം കണ്ടതാണ്. ജസ്റ്റിസ്‌ ജോര്‍ജ്ജ് മാത്യു അധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഖനനം ആറാട്ടുപുഴ പ്രദേശത്തെ പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നു കണ്ടെത്തിയപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ ഈ സാങ്കേതികതയില്‍ തൂങ്ങി വേഗത്തില്‍ ഖനനാനുമതി നല്‍കാന്‍ തിടുക്കം കാട്ടുന്നത് നാം കണ്ടതാണ്. ജസ്റ്റിസ്‌ ജോര്‍ജ്ജ് മാത്യുവിനെ കൂടാതെ ആറ്റമിക്‌ എനര്‍ജ്ജി കമ്മീഷന്‍ റിട്ടേര്‍ഡ് ഡയറക്ടര്‍ കെ.കെ.ദ്വിവേദി, ജിയോളജിക്കല്‍ സര്‍വേ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ഇ. ബോഡര്‍, ഖനനത്തെ ആദ്യവസാനം വരെ ശക്തിയായി അനുകൂലിച്ച മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്‌ ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. ഖനന സ്ഥലം പോലും സന്ദര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌ എന്ന് അന്ന് തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഈ വിദഗ്ദ്ധ സമിതിയെയും റിപ്പോര്‍ട്ടിനെയും അന്ന് സമര രംഗത്തുള്ളവര്‍ തള്ളിക്കളഞ്ഞിരുന്നു. സ്വകാര്യ കമ്പനികളുടെ താല്പര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി അഹോരാത്രം ശ്രമിച്ച അന്നത്തെ ഭരണാധികാരികള്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴേക്കും വീണ്ടും കരിമണല്‍ കച്ചവട താല്പര്യക്കാര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗൂഡാലോചന ഇതിലൂടെ വ്യക്തമാണ്. മുമ്പും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ തന്നെ വീണ്ടും രംഗത്ത്‌ വന്നാല്‍ ഈ തന്ത്രങ്ങള്‍ വീണ്ടും മെനെഞ്ഞെടുക്കാന്‍ മടിക്കാണിക്കില്ല.

നമ്മുടെ വികസനങ്ങള്‍ പലതുമിങ്ങനെയാണ്. പല താല്‍പര്യങ്ങളിലൂന്നിയാണ് വികസന രേഖകള്‍ പിറക്കുന്നതുതന്നെ. അതിനാല്‍ സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്തേണ്ട പല പദ്ധതികളും സര്‍ക്കാരിന്റെ അലംഭാവമോ മറ്റു നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹൈജാക്ക്‌ ചെയ്യപെടുന്നു. അത്തരം ഒരവസ്ഥയിലേക്ക് കരിമണല്‍ ഖനനവും നീങ്ങുകയാണ്. സര്‍ക്കാരിനു എന്താണിത്ര തിടുക്കം ഈ ധാതുമണല്‍ രാജ്യത്തിന്റെ പൊതു സ്വത്താണ് അത് കച്ചവട കണ്ണോടെ വിനിമയം നടത്താനുള്ളതല്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തോടെ അതീവ ജാഗ്രതയോടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ ഒരു ഖനന സാധ്യതയാണ് തേടേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് മുന്നില്‍ രാജ്യസുരക്ഷയോ പരിസ്ഥിതി പ്രശ്നങ്ങളോ, തീരദേശ വാസികളുടെ പ്രശ്നങ്ങളോ വരുന്നില്ല. പകരം തികച്ചും ലാഭം മാത്രം പ്രതീക്ഷിക്കുന്ന കച്ചവടക്കാര്‍ക്ക് കരിമണല്‍ വീതിച്ചു നല്‍കാനാണ് സര്‍ക്കാരിനു താല്പര്യം. ഇങ്ങനെ നമ്മുടെ വികസനങ്ങള്‍ കറുത്ത കരങ്ങളിലൂടെ മാറിമറിഞ്ഞു പോയികൊണ്ടിരിക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് തങ്ങള്‍ക്കനുകൂല മായ വിദഗ്ധരെ കൊണ്ട് റിപ്പോട്ടുകള്‍ തയ്യാറാക്കി വികസന ഭീകരതയെ നാം യഥേഷ്ടം സ്വീകരിക്കുന്നു. കരിമണല്‍ ഖനനവും ഇത്തരത്തില്‍ കറുത്ത കരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എമര്‍ജിംഗ് കേരളയില്‍ ഒരു കണ്ണ് ഈ കരിമണലില്‍ ആണ്. പണ്ടേ നോട്ടമിട്ട പലരും ഇന്ന് അവിടെ തന്നെ ഇരിക്കുന്നുണ്ട്, പലരും അധികാരത്തിലും. നമ്മുടെ വികസനത്തിന്റെ ഒരു പ്രധാന തകരാറും അതാണ്‌ ഇത്തരക്കാര്‍ മുന്നോട്ട് വെക്കുന്ന നയങ്ങളെ സംസ്ഥാനത്തിന്റെ വലിയ വികസനം എന്ന് വരുത്തി തീര്‍ക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. വികസനം നമ്മുടെ മണ്ണിനും മനുഷ്യനും വേണ്ടിയാകണം, എന്നാല്‍ ഈ എമര്‍ജിംഗ് കേരളകള്‍ ഉണ്ടാകുമ്പോള്‍ കരിമാനാലും വെള്ളവും കാടും എല്ലാം വില്‍പ്പനയുടെ കണ്ണുകളിലൂടെ മാത്രം എന്നതാണ് കഷ്ടം. ഇനിയും വിറ്റു മുടിക്കാന്‍ വെട്ടിയെടുക്കാന്‍ നമ്മുടെ കേരളത്തില്‍ ഒന്നും ബാക്കിയില്ല. കരിമണലും ഇത്തരത്തില്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ് എന്ന കാര്യം ഓര്‍ക്കുക.

Saturday, 22 September 2012

ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?


ലോകം ആണവ ഭീതിയില്‍ കഴിയുകയുമ്പോള്‍ നമ്മുടെ ആണവ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സ്വന്തം ജനതയെ തന്നെ കൊല്ലുന്നു, ആട്ടി പായിക്കുന്നു, അതാണ്‌ കൂടംകുളത്ത് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് നമ്മുടെ ഭരണകൂടം തന്നെ പറയുന്നു എന്ന് മാത്രമല്ല അതിനായി പുതിയ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കുന്നു. തദ്ദേശ വാസികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ ഈ അപകടകാരിയായ ഊര്‍ജ്ജത്തെ മഹാ വികസനമായി ഭരണകൂടം ഉയര്‍ത്തുമ്പോള്‍ പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മൌനം പാലിക്കുന്നു, ഒപ്പം ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനായി വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്.
ഭരണകൂടവും വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു. തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ സാധാരണക്കാരനെ പാടെ മറക്കുന്നു എന്ന് മാത്രമല്ല സാമ്രാജ്യത്വ ആശയങ്ങള്‍ ഒരു മടിയുമില്ലാതെ ജനതയ്ക്ക് മീതെ അടിച്ചേല്‍പ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. എന്നാല്‍ ജനകീയ സമരങ്ങള്‍ അതിന്റെ ശക്തി ദിനം പ്രതി കൂടി വരുന്നതിന്റെ തെളിവാണ് നാം കൂടംകുളത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും രാവും പകലും സമരപന്തലില്‍ ചെലവഴിക്കുന്നു. ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനെതിരെ ഭരണകൂടം നിരന്തരം അക്രമം അഴിച്ചു വിടുന്നു. സമരത്തിനു നേതൃത്വം നല്ക്ക ഉദയകുമാറിന് നേരെ നൂറോളം കേസുകളാണ് പോലിസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. (മുംബൈ ഭീകരാക്രമണ കേസില്‍ തടവില്‍ കഴിയുന്ന അജ്മല്‍ കസബിനു പോലും ഇത്രയധികം കേസ് ഇല്ല)
വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു. ആണവ നിലയത്തിനായി വാദിക്കുന്ന രാഷ്ട്രീയ നേതൃത്വം ഒരു കാര്യം പാടെ മറക്കുന്നു.


നമ്മെക്കാള്‍ സാങ്കേതിക മേന്മ അവകാശപ്പെടുന്ന ജപ്പാന്‍ പോലും ഈ അപകടകാരിയായ ഊര്‍ജ്ജത്തെ ഒഴിവാകാന്‍ ശ്രമിക്കുകയാണ്. ഫുക്കുഷിമ ദുരന്തം അവര്‍ക്കൊരു പാഠമായി അവര്‍ എടുത്തപ്പോള്‍ നമുക്കതോന്നും വിഷയമേ അല്ല. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്. ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area), അവസാനം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഫുക്കുഷിമയില്‍ ഉണ്ടായ ആണവ നിലയത്തിന്റെ തകര്‍ച്ച. 


ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്. അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക. ആണവോര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം. തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്. അത് പോരതെയാണ് കൂടംകുളത്തും ആണവ നിലയം നിര്‍മ്മിച്ചത്. അതും ആയിരക്കണക്കിനു തദ്ദേശ വാസികളെ ആട്ടി പായിച്ചുകൊണ്ട്. ഇപ്പോഴിതാ ഒരാളെ കൊന്നിരിക്കുന്നു. ഒരു ജനതയെ നിരന്തരം പീഡിപ്പിക്കുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്നു ഭരണകൂട ഭീകരതയുടെ ഏറ്റവും കറുത്ത മുഖം നമുക്കിവിടെ കാണാം. ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും. ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും.

ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജം. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്. എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.
                                                          ***********************
(മലയാളസമീക്ഷയിലെ മഷിനോട്ടം എന്ന എന്റെ പംക്തി)
http://www.malayalasameeksha.com/2012/09/blog-post_6226.html

Monday, 27 August 2012

ഓണം പ്രകൃതിയുടെ ആഘോഷം



“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍നിര്‍മാണമാണ്” - ഒക്ടോവിയോ പാസ്

സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക - സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.
അത്തം തൊട്ട് പത്തു ദിവസങ്ങളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു.

പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”.
 എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.

ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.
ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.

http://www.malayalasameeksha.com/2012/08/blog-post_2197.html
 

Sunday, 29 July 2012

മലയാളത്തിന്റെ ഭരതൻ സ്പര്‍ശം


ലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം
jayabharathy-krishna-chandran
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ, കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു, ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.

 ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌ ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.

ഇത്തരത്തില്‍ ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ് ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.

പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി, വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
മലയാളത്തിന്റെ ഭരതൻ സ്പര്‍ശം
മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ
ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ
ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ
പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര
പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ
ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ
നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ്
ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ
പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ
തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം)
ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ
ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു.
പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ
ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന
അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ
പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം
ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം.
ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. ക
ൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും
കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ
പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട്
ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ
ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം,
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള
ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി
എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച
കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍
എടുത്ത ആവാരംപൂ, ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക്
രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍
യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല
എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത
മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു
വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും
അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം.
ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു,
ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ്
ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി
എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ
പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം.
ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ
ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌
ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ഇത്തരത്തില്‍
ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ്
ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി
തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ
സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള
സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര
സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി,
പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി,
പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം,
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം,
ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,
നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം,
താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി,
വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ്
ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര
പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ
എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ്
ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം
ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു