Monday, 7 November 2011

കൊച്ചുബാവയുടെ കഥാലോകം


ഫൈസല്‍ ബാവ


ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: http://www.epathram.com/


ചിത്രീകരണം - രമേഷ് പെരുമ്പിലാവ്
ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?

Tuesday, 25 October 2011

അകിര കുറൊസാവ ലോക സിനിമയിലെ അതുല്യ പ്രതിഭ


ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക്‌ മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.

Monday, 24 October 2011

ജോണ്‍ സി. ജേക്കബ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു

john c jacob-epathram
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് മൂന്നു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌…
- ഫൈസല്‍ ബാവ

ശബ്ദിക്കുന്ന കലപ്പ നിലച്ചു

ponkunnam-varkey-epathram
പൊന്‍കുന്നം വര്‍ക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടു പോയിട്ട് ഏഴു വര്ഷം. (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാര പ്രഭുക്കളുടെയും കൊള്ളരുതായ്മ കള്‍ക്കെതിരെ രോഷത്തിന്റെ വിത്തു പാകിതായിരുന്നു വര്‍ക്കിയുടെ രചനകള്‍. ജീവിത അവസാനം വരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു. ജീവിതത്തിന്റെ മധ്യാഹ്നം വരെയേ എഴുതിയുള്ളൂ എങ്കിലും വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവത്തതാണ്‌.
‘തിരുമുല്‍ക്കാഴ്ച’ എന്ന ഗദ്യ കവിതയുമായാണ്‌ വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമ കൃതിക്കു തന്നെ മദ്രാസ്‌ സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകള്‍ വിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാര വര്‍ഗ്ഗത്തെയും വിളറി പിടിപ്പിച്ചു. കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946-ല്‍ ആറു മാസം ജയിലില്‍ കിടക്കേണ്ടി വന്നു.
നാടകവും ചെറുകഥയും ഉള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരില്‍ ഒരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. താന്‍ തുടങ്ങി വെച്ച പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം ജീവിതാവസാനം വരെ ഊര്‍ജ്ജം പകര്‍ന്നു.
2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയില്‍ വച്ചാണ് മരണമടഞ്ഞത്.
- ഫൈസല്‍ ബാവ

മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി

ayyappapaniker-epathram
“നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ”
(കുരുക്ഷേത്രം)
ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ, സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയ ഡോ. കെ. അയ്യപ്പപ്പണിക്കർ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
“കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട
കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട,
മതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതിവിലാസം”
(മൃത്യുപൂജ) എന്നെഴുതിയ കെ. അയ്യപ്പപ്പണിക്കർ എന്ന കവിയെ മലയാളിക്ക് മറക്കാനാവില്ല.  2006 ഓഗസ്റ്റ് 23നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ നമോവാകം
- ഫൈസല്‍ ബാവ

അയ്യപ്പന്‍ എന്ന കവി

a-ayyappan-epathram
അയ്യപ്പന്‍ പോയി… അതെ, അയ്യപ്പന്‍ എന്ന കവി ഈ മണ്ണില്‍ നിന്ന് കുതറിയോടി, കവിതയെ ജീവിതമാക്കിയ അപൂര്‍വം ജനുസ്സില്‍ പെട്ട കവി. കയ്പുറ്റ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടു് കവിതയ്ക്ക് പുത്തന്‍ ഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പന്‍. അയ്യപ്പന്റെ ജീവിതവും കവിതയും ഒന്നായിരുന്നു. ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവി എ. അയ്യപ്പന്‍ 2010 ഒക്ടോബര്‍ 21നു തന്റെ കവിതകള്‍ ബാക്കി വെച്ചു എന്നെന്നേക്കുമായി വിട പറഞ്ഞു. ഇന്നേക്ക് ഒരു വര്ഷം മുമ്പേ അനാഥമായി ആശുപത്രിക്കിടക്കയില്‍, അതെ അയ്യപ്പന്‍ പോയി, ജീവിതത്തില്‍ നിന്നും കുതറിയോടി…
അയ്യപ്പന്‍ അവസാനമായി എഴുതിയ പല്ല് എന്ന കവിത
“അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി”
കറുപ്പ്, മാളമില്ലാത്ത പാമ്പ് , ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകള്‍ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവന്‍, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓര്‍മ്മക്കുറിപ്പുകള്‍), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ജയില്‍ മുറ്റത്തെ പൂക്കള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, മണ്ണില്‍ മഴവില്ല് വിരിയുന്നു, കാലം ഘടികാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍
അയ്യപ്പന്‍റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ

Friday, 9 September 2011

പശ്ചിമേഷ്യയിലെ ചോരപ്പാടുകള്‍

 

"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
: റാല്‍ഫ് ചാപ്ലിന്‍

പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ ഇവിടം എന്നും യുദ്ധമണം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരും ലോകത്തുണ്ട്. അവരാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നതെന്ന് അവര്‍ തന്നെ പറയുകയും സമാധാനത്തിന്റെ പേരില്‍ അധിനിവേശങ്ങള്‍ നടത്തി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതും. പശ്ചിമേഷ്യയിലെ പ്രധാനപ്രശ്നങ്ങള്‍ക്ക് കാരണം തന്നെ ഇസ്രയേലിന്റെ പ്രകോപനപരമായ പ്രവൃത്തികളും ആക്രമണങ്ങളുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. എന്നാല്‍ ഇസ്രായേല്‍ എന്ത് തെറ്റ് കാണിച്ചാലും അതിനെ അമേരിക്ക ന്യായീകരിച്ചു പ്രതികരിക്കുമെന്നതിനാല്‍ ഇസ്രായേലിന്റെ അതിക്രമങ്ങള്‍ മനുഷ്യത്വരഹിതമാണെങ്കിലും പലപ്പോഴും യു. എന്നും പക്ഷം പിടിക്കാറുണ്ട്. 2006ല്‍ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുണ്ടായ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ ബ്ലുലൈന്‍ വീണ്ടും ചോരക്കറ വീണത്‌ നാം കണ്ടതാണ്. ലബനാന്റെ അതിര്‍ത്തിഗ്രാമങ്ങളിലെ ഇടതൂര്‍ന്നുനില്ക്കുന്ന മരങ്ങള്‍ ബലം ഉപയോഗിച്ച് ഇസ്രായേല്‍സേന പിഴുതുമാറ്റിയതാണ് നിരവധിപേരുടെ മരണത്തിനിടയാക്കിയ അക്രമത്തില്‍ കലാശിച്ചത്.
ഇസ്രയേലിന്റെ ഫലസ്തീന്‍ ആക്രമണത്തെ ഫാസിസമായി കാണാന്‍ പല പാശ്ചാത്യ മാദ്ധ്യമങ്ങളും ശ്രമിക്കാറില്ല ഫാസിസ്റ്റ്‌ അക്രമത്തിനിരയാകുന്ന എല്ലാ മനുഷ്യരുടെയും രോദനം സമാനമാണ്. മനുഷ്യനന്മയെയും സാംസ്കാരികപാരമ്പര്യത്തെയും തച്ചുതകര്‍ത്തു ‌ തങ്ങളുടെ മാത്രം താല്പര്യത്തെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്ന അവസ്ഥ. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വിവിധരീതികളിലായി ഇത്തരം കടന്നാക്രമണങ്ങളും അധിനിവേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട് ഇപ്പോഴും പലയിടങ്ങളില്‍ നടക്കുന്നുമുണ്ട്, എന്നാല്‍ ഇരകളുടെ രോദനം പലപ്പോഴും ലോകം കണ്ടില്ലെന്നു നടിക്കുകയോ നോക്കിനില്ക്കുകയോയാണ് ചെയ്യാറുള്ളത്, വലിയവന്‍ ചെയ്യുന്ന ക്രൂരതകളെ പല കാരണങ്ങള്‍ നിരത്തി ന്യായീകരിക്കാറാനുള്ളത്. ഈ അനീതി ലോകത്ത്‌ തുടര്ന്നു കൊണ്ടിരിക്കുന്നു. ഫലസ്തീന്റെ കാര്യത്തിലും എന്നും ഇത്തരത്തിലുള്ള നോക്കി നില്ക്കലുകളാണ് ഇക്കാലമത്രയും ഉണ്ടായിടുള്ളത്. ഇസ്രായേലിന്റെ സയണിസ്റ്റു ഭീകരവാദത്തിന് ലോകത്തെ ഒന്നാമാനെന്നവകാശപ്പെടുന്ന അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ കൂടിയാകുമ്പോള്‍ ഫലസ്തീനിലെ മനുഷ്യരുടെ പക്ഷത്ത് നില്ക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും മുന്നോട്ട് വരുന്നില്ല എന്ന സ്ഥിതിയാണ്. ചില ഭരണകൂടങ്ങള്‍ ഒഴിച്ചാല്‍ മറ്റു രാജ്യങ്ങളൊന്നും ഇസ്രായേലിന്റെ ഭീകരതയെ എതിര്‍ക്കാന്‍ താല്പര്യം കാണിക്കാറില്ല. ഒരു ജനതയെ നിരന്തരം കൊന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഭീകരതക്കെതിരെ ലോകം തിമിരം ബാധിച്ച കണ്ണുകളോടെയാണ് കാണുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെ തോക്കുകൊണ്ടും ടാങ്കുകൊണ്ടും നേരിടുന്ന ഇസ്രായേലിന്റെ കിരാതനടപടിക്കെതിരെ മൌനം പാലിക്കുന്നവര്‍ അതിജീവനത്തിനായി കല്ലുകൊണ്ട് ഇസ്രായേല്‍ പട്ടാളത്തെ നേരിടുന്നത് തീവ്രവാദമായാണ് കാണുന്നത്. "തിമിരമാണ്, നമുക്കൊക്കെ തിമിരമാണ്" എന്ന ഷൂസെ സരമാഗുവിന്റെണ വാക്കുകള്‍ അര്‍ത്ഥവത്താകുകയാണ്, ലോകത്തിന്റെ നിസ്സംഗതതയില്‍ മടുത്ത ഫലസ്തീന്‍ ജനതയ്ക്ക് ഇനിയും സമാധാനകരാറുകളില്‍ വിശ്വാസമുണ്ടാകാനിടയില്ല അതുകൊണ്ടാണ് തന്നെ മുസ്തഫല്‍ കുര്‍ദ്ദിന്റെ വാക്കുകള്‍ അവര്‍ക്ക് ആവേശമായി മാറുന്നത്, “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" ഇസ്രയേലിന്റെ സുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന ജൂതവാശിയെ പിന്താങ്ങുന്ന അമേരിക്കയാണ് ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍, ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കി, ജനതയുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കി ജന്മദേശത്ത് നിന്നും ആട്ടിപ്പായിക്കുന്ന ധിക്കാരം എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടാതെ പോകുന്നത് ? സമാധാനത്തിന്റെ വിപരീതമായ ഇസ്രായേല്‍ ഇക്കാലമത്രയും ചെയ്തു കൂട്ടിയ ക്രൂരതകളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് അമേരിക്ക ലോകത്ത്‌ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. വളഞ്ഞ വഴിയിലൂടെ ആണവായുധം കൈവശമാക്കിയ ഇസ്രായേലും ലോകം മുഴുവന്‍ തങ്ങളുടെ കൈകളിലൊതുക്കാന്‍ അധിനിവേശങ്ങള്‍ തുടരുന്ന അമേരിക്കയും ചേര്‍ന്നുള്ള ഭീകരസഖ്യം ലോകത്തിനു തന്നെ ഭീഷണിയാണ്,
എന്താണ് ഫലസ്തീന്‍ ജനതയുടെ അവസ്ഥ
70 ലക്ഷത്തിലധികം ഫലസ്തീനികളാണ് ജന്മനാടുപേക്ഷിച്ച് മറ്റു രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്, ഇവരില്‍ പലര്‍ക്കും ജന്മനാട് ഒരു സ്വപ്നം മാത്രമാണ്, “ജറുസലേമിലേക്ക്... പ്രവാസിയായ ഓരോ ഫലസ്തീനിയുടെയും ഒരിക്കലും മരിക്കാത്ത മോഹവും സ്വപ്നവുമാണത്, 1948 ല്‍ സ്വന്തം ഗൃഹങ്ങളില്‍ നിന്ന് പറിച്ചറിയപ്പെടുകയും ലബനാനിലും, സിറിയയിലും, ജോര്‍ദാനിലും ലോകത്തിന്റെ അങ്ങോളമിങ്ങോളം അലഞ്ഞുതിരിയുകയും ചെയ്യുന്ന ഓരോ ഫലസ്തീനിയുടെയും ഹൃദയത്തില്‍ അതുണ്ട്. ഇസ്രായേല്‍ എന്ന് പിന്നീട് മാറ്റിവിളിക്കപ്പെട്ട സ്വന്തംഭൂമിക്കുമേലുള്ള അവകാശബോധം; ഇന്നല്ലെങ്കില്‍ നാളെ ജറുസലേമിലേക്ക് മടങ്ങിയെത്തുമെന്നുള്ള വിശ്വാസം" 1 . ജന്മനാടിന്റെ ഓര്‍മ്മകളുമായി അലഞ്ഞുതിരിയുന്ന ഒരു ജനതയുടെ നാട്ടില്‍ അവശേഷിക്കുന്നവര്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥ എത്ര ഭീകരമാണ്. ഗാസയിലും വെസ്റ്റ്‌ബാങ്കിലും ഉള്ള 75ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്, പോഷകാഹാരക്കുറവ് മൂലം 25 ശതമാനം കുട്ടികളും വിവിധരോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഷ്ടപ്പെടുന്നവരാണ്. ഫലസ്തീന്‍ ജനസംഖ്യയെ നിയന്ത്രിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഇസ്രായേല്‍സേനയുടെ അക്രമത്തിനിരയാകുന്നവരിലധികവും കുട്ടികളും സ്ത്രീകളുമാണ്. ആയിരത്തിലധികം കുട്ടികളായ തടവുകാരാണ് ഇസ്രായേലിന്റെ ജയിലുകളില്‍ ഉള്ളത്. ഡോക്ടര്‍ എന്ന നിലയില്‍ ആങ്ങ്‌ സ്വീ ചായ്‌ നേരില്‍ കണ്ട ദാരുണമായ കാഴ്ചകള്‍ തന്റെ പുസ്തകത്തില്‍ ഇങ്ങനെ വിവരിക്കുന്നു. “ ഞാന്‍ കരയാന്‍ തുടങ്ങി.... കൊലചെയ്യപ്പെടും മുമ്പെ അവരൊക്കെ ഭീകരമായി പീഡിക്കപ്പെട്ടു. കഠിനമായി മര്‍ദ്ദിക്കപ്പെട്ടവര്‍, വൈദ്യുതകമ്പി ചുറ്റി ഷോക്കേല്ക്കുപ്പെട്ടവര്‍, കണ്ണുകള്‍ പിഴുതെടുക്കപ്പെട്ടവര്‍, ബലാത്സംഗംചെയ്യപ്പെട്ട സ്ത്രീകള്‍, ജീവനോടെ ഡയ്നാമിറ്റ് വെച്ച് തകര്‍ക്കപ്പെട്ട കുഞ്ഞുങ്ങള്‍....പൊട്ടിത്തകര്‍ന്നു കിടക്കുന്ന ശരീരങ്ങള്‍ നോക്കി ഞാനോര്‍ത്തു, മരിച്ചവര്‍ മഹാഭാഗ്യവാന്മാര്‍" (2) ഫലസ്തീന്‍ ജനതക്കായി മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന മരുന്നുകള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ എല്ലാം ഇസ്രായേല്‍ തടഞ്ഞുവെക്കുന്നു, ഭക്ഷണവുമായി ഗാസയിലേക്ക് പുറപ്പെട്ട കപ്പലുകള്‍ സമുദ്രത്തില്‍ വെച്ചുതന്നെ തടഞ്ഞതിനെ ലോകം നിസ്സംഗതയോടെയാണ് കണ്ടത്‌. ഇത്തരം കണ്ടില്ലെന്നു നടിക്കലുകള്‍ ഫലസ്തീന്‍ജനത നിരന്തരം അനുഭവിക്കുന്നവരാണ്. ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കന്‍ നിലപാട് സാമ്രാജ്യത്വവീക്ഷണത്തിന്റെ ഭാഗമാണെന്നാണ് എഡ്വേര്‍ഡ് സെയ്ദിന്റെ അഭിപ്രായം "സാമ്രാജ്യത്വവീക്ഷണങ്ങളിലെ വക്രതകള്‍ മദ്ധ്യപൌരസ്ത്യസമൂഹത്തില്‍ വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നു, അവ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെറുത്തുനില്പിന്റെ‍ തീവ്രരൂപങ്ങള്‍ക്കും രാഷ്ട്രീയസ്വത്വനിര്‍ധാരകങ്ങള്‍ക്കും പ്രേരണനല്കുകയും ചെയ്യുന്നു" അറബികളെ ഒരു ജനത എന്ന നിലയില്‍ സ്വയം നിര്‍ണ്ണായകാവകാശം ഉപയോഗപ്പെടുത്താന്‍ അനുവദിച്ചുകൂടെന്ന ഏറെ കാലമായി നിലനില്ക്കുയന്ന ഒറിയന്റലിസ്റ്റ് കാഴ്ചപ്പാടാണ് ഈ പ്രത്യേക സാമ്രാജ്യത്വവീക്ഷണത്തിനു പിന്നിലുള്ളത്‌.
ചരിത്രപരമായ ചില സത്യങ്ങള്‍
അര നൂറ്റാണ്ടിലധികമായി ഫലസ്തീന്‍ ജനതയ്ക്കു നേരെയുള്ള സയണിസ്റ്റുകളുടെ ക്രൂരത തുടരുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇസ്രായേല്‍സേന ഫലസ്തീനില്‍ നടത്തുന്ന കടന്നാക്രമണത്തിനു പിന്നില്‍ ചരിത്രപരമായ ചില വസ്തുതകള്‍ ഉണ്ടെന്ന്‌ ഇസ്രായേല്‍ വാദിക്കുന്നു. നാസികളുടെ വളര്‍ച്ചയോടെ അഡോള്‍ഫ്‌ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നടത്തിയ ജൂതവേട്ടയും, പോളണ്ടിലും റഷ്യയിലും ഉരിത്തിരിഞ്ഞ ജൂതവിരോധവും മുറുകിയപ്പോള്‍ കിഴക്കന്‍യൂറോപ്പിലെ ജൂതന്മാര്‍ക്ക് ചേക്കേറാന്‍ ഒരിടമായി കണ്ടെത്തിയത്‌ അറബുവംശജര്‍ താമസിക്കുന്ന ഫലസ്തീന്‍ എന്ന 'വാഗ്ദത്തഭൂമി'യാണ്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ തങ്ങളെ ആട്ടിപായിച്ച ഇടമാണിത് എന്നും ഈ ഭൂമി ദൈവം തങ്ങള്‍ക്കായി സൃഷ്ടിച്ചുവെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. ഹോളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ ഭൂരിപക്ഷം വരുന്ന ജൂതന്മാന്‍ അമേരിക്കയിലോ, ഫ്രാന്‍സിലോ കുടിയേറിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുവാനാണ് അവരെ തന്ത്രപൂര്‍വ്വം ഫലസ്തീന്‍ മണ്ണിലേക്ക് തള്ളി വിട്ടത്‌. അതിന്റെ ദുരന്തഫലമാണ് ഇന്നും ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 1948 ല്‍ പത്തുലക്ഷത്തോളം ഫലസ്തീന്‍ അറബ് വംശജരെ ആട്ടിപ്പായിച്ചുകൊണ്ടാണ് സയണിസ്റ്റ്‌ശക്തികള്‍ വാഗ്ദത്തഭൂമിയില്‍ അവകാശമുറപ്പിക്കുന്നത്. ഇസ്രയേലിന്റെ‌ കാര്യത്തില്‍ ഗാന്ധിജി അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ് "ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും, ഫ്രാന്‍സ് ഫ്രഞ്ച്കാരുടെതുമെന്നപോലെ നിസ്സംശയം ഫലസ്തീന്‍ അറബികളുടെതാകുന്നു. യഹൂദരെ അറബിള്‍ക്കുമേല്‍ അടിച്ചേല്പിക്കുക എന്നത് മനുഷ്യത്വത്തിനു നിരക്കാത്ത അപരാധമാണ്". എന്നാല്‍ ഗാന്ധിജിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്ട്ടി അടങ്ങുന്ന ഇപ്പോഴത്തെ ഭരണകൂടം ഇന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെരയും നയങ്ങളെ അനുകൂലിച്ചുകൊണ്ട് അവരുമായി ആയുധഇടപാടുകള്‍ നടത്തിവരുന്നു. ചേരിചേരാനയത്തിന്റെണ അനുയായികള്‍ ഇന്ന് അമേരിക്കന്‍ താല്പര്യത്തെ സഹായിക്കുന്ന ആണവകരാറില്‍ ഒപ്പിട്ടു.
പാപമുക്തിക്ക് പരിഗണിക്കപ്പെട്ട ശ്രേഷ്ഠജനവിഭാഗമാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ജൂതയാഥാസ്ഥിതികര്‍ മറ്റുള്ളവരുടെ മൗലികാവകാശത്തെ ഹനിക്കുന്നത് ദൈവഹിതമാണെന്ന് വിശ്വസിക്കുന്നു. ദൈവം തങ്ങള്‍ക്ക് ഈ നാട് നല്കിയെന്നും അവിടുത്തെ മുഴുവന്‍ ഉല്പന്നങ്ങളും തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്നും അവിടുത്തെ ഒരു തുണ്ടുഭൂമിപോലും വിദേശികള്‍ക്ക് വിട്ടുകൊടുത്താല്‍ അത് തോറയിലെ കല്പനകള്‍ ലംഘിക്കലാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇവിടെ വിദേശികളെന്ന് മുദ്രകുത്തപ്പെട്ട ഫലസ്തീന്‍ജനത യഥാര്‍ത്ഥത്തില്‍ തലമുറകളായി ഇതേ മണ്ണില്‍ ജീവിച്ചുവരുന്നവരാണ്. ഇസ്രയേലിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികവും. അറബ് വംശജരാണെങ്കിലും ഭൂമിയുടെ 97ശതമാനവും ജൂതവിഭാഗത്തിന്റെ കൈവശമാണ്. ഒരു ജനതയുടെ മൌലികാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അവരുടെ ഭൂമികയ്യേറി അധിനിവേശം തുടരുന്ന ഇസ്രയേലിന്റെ നടപടിയെ ആരും എതിര്‍ക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? യൂറോപ്പിനും അമേരിക്കക്കും ബാദ്ധ്യത ആകേണ്ടിയിരുന്ന ജൂതരെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയതിനെ ദൈവകല്പനയുടെ പിന്തുണ നല്കുന്നു. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടലോബിയുടെ ഒരു കണ്ണിയായ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ ദേശത്തിന്റെ സുരക്ഷക്കായുള്ള അവകാശമായി മുതലാളിത്തമാദ്ധ്യമങ്ങള്‍ വ്യാഖാനിക്കുന്നു. നിരന്തരം ആക്രമണത്തിനു വിധേയരാവുന്ന ഒരു ജനത അതിജീവനത്തിനായുള്ള പഴുത് തേടുമ്പോള്‍ അതിനെ ഭീകരമായി അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍സേന പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതാണ് ഫലസ്തീന്‍ ജനതക്കിടയില്‍ തീവ്ര നിലപാടുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. തികച്ചും അന്യായമായ അധിനിവേശത്തെ എതിര്‍ക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു എന്നസത്യം മറച്ചുവെക്കുന്നില്ല. ഈ നിസ്സംഗത ലോകത്ത്‌ തീവ്രവാദത്തിനു വളം നല്കുന്നു. 1982 ല്‍ ഇസ്രായേല്‍ ലബനാന്‍ ആക്രമിച്ചപ്പോള്‍ ഫലസ്തീന്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ നടത്തിയ നരനായാട്ടാണ് അന്ന് ഹിസ്ബുല്ലയുടെ ഉദയത്തിനു കാരണമായത്‌. ഇന്ന് ഫലസ്തീനിലെ ഓരോരുത്തരും ചാവേറുകള്‍ ആവാന്‍ തയ്യാറായി വരുന്നതിനെ ഭയത്തോടെ വേണം കാണുവാന്‍
പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാവാന്‍ അമേരിക്ക ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്ന സത്യം ഇസ്രായേല്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അത്തരം തിരിച്ചറിവിലേക്ക് എത്തിപ്പെടാന്‍ അമേരിക്ക ഇസ്രയേലിനെ വിടുകയുമില്ല. അവര്‍ക്കെന്നും ഇരകള്‍ വേണം ഇസ്രായേലിലെ പ്രശസ്തചരിത്രപണ്ഡിതന്‍ ഇലാന്‍ പാപ്പി ഇസ്രയേലികള്‍ക്ക് നല്കിയ മുന്നറിയിപ്പ്‌ പ്രസക്തമാണ്. "എന്തായാലും ഇസ്രായേലും അമേരിക്കയും തമ്മിലുള്ളത് ഒരു ഭീകരസഖ്യമാണ്. അതിന്റെ അവസാനം ദുരിതമനുഭവിക്കാന്‍ പോകുന്നത് ഇസ്രായേല്‍ തന്നെയായിരിക്കും. സാമ്രാജ്യത്വം അതിന്റെ നയങ്ങള്‍ എപ്പോഴും മാറ്റികൊണ്ടിരിക്കും. സാമ്രാജ്യത്വം തകരുകയും ചെയ്യും. അപ്പോഴായിരിക്കും ഇസ്രയേലുകാര്‍ ശരിക്കും കഷ്ടത്തിലാവുക.” ഇസ്രായേല്‍ ഇന്ന് അമേരിക്കന്‍ കൈകളിലെ കളിപ്പാവയാണ്. ഫലസ്തീന്‍ജനത ഇരകളാകുന്നതില്‍ സന്തോഷിക്കുന്ന ഇസ്രായേല്‍ തങ്ങളുടെ കഴുത്ത് അമേരിക്കയ്ക്ക് മുന്നിലാണ് നീട്ടിവെച്ചിരിക്കുന്നത്. അവര്‍ എന്നും അത് വെട്ടാം. അതാണ്‌ അമേരിക്ക ഇതുവരെ എഴുതി ചേര്‍ത്തിട്ടുള്ള ചരിത്രം. ഇസ്രായേലിന്റെ ആയുധക്കച്ചവടവും ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള അക്രമവും അവസാനിപ്പിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാവാന്‍ പോകുന്നില്ല. ഇവിടം എന്നും കത്തികൊണ്ടിരിക്കണമെന്ന് സാമ്രാജ്യത്വം ആഗ്രഹിക്കുന്നു. അതിനുവേണ്ടി ശ്രമിക്കുന്നു. ഇറാഖ്‌ അധിനിവേശത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പ്രത്യേകിച്ച് ഇറാനെതിരെ സന്നാഹമൊരുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമേരിക്ക കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ഇസ്രയേലിനെ സഹായിക്കുന്നതിനു പിന്നിലും അധിനിവേശതാല്പര്യം തന്നെയാണ്. ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി പശ്ചിമേഷ്യന്‍രാജ്യങ്ങള്‍ക്കില്ല. ആണവായുധം കൈവശമുള്ള ഇസ്രയേലിനെ ഭയത്തോടെ വേണം കാണുവാന്‍. അവര്‍ എത്ര ക്രൂരമായ അക്രമത്തിനും തയ്യാറുള്ളവരാണ്. ഇസ്രായേല്‍ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന വാശിയെ പിന്താങ്ങുന്ന അമേരിക്ക സയണിസ്റ്റ്‌ ശക്തികളുടെ താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള കരാറുകള്‍ മാത്രമാണ് നാളിതുവരെ അവതരിപ്പിച്ചിട്ടുള്ളത്‌. ഫലസ്തീന്‍ ജനതയുടെ പോരാട്ടവീര്യം സ്വാതന്ത്രത്തിന്റെ വക്കോളമെത്തിനില്ക്കുമ്പോള്‍ ഇസ്രയേലിനെ സഹായിക്കാന്‍വേണ്ടി അമേരിക്ക സമാധാനക്കരാര്‍ എന്ന തന്ത്രവുമായി ദൂതന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടും. ഓരോ കരാറിന്റേയും ചരിത്രം അതാണ്‌. ഓസ്ലോ മുതല്‍ അന്നാപോലിസുവരെ മറിച്ചൊന്നും സംഭവിച്ചതുമില്ല. ഇസ്രായേല്‍സൈന്യത്തിന് അധിനിവേശം നിലനിര്‍ത്താനാവാതെ വരികയും ഫലസ്തീന്‍ജനത അധിനിവേശം അനുവദിക്കുകയുമില്ല എന്ന ഘട്ടത്തിലാണ് 'ഓസ്ലോ' ഉടമ്പടി പിറന്നത്. ഫലസ്തീന്‍ജനതയുടെ ജനകീയചെറുത്തുനില്പിന്റെ വീര്യം ഊതിക്കെടുത്തിക്കളയാനാണ് പലപ്പോഴും ഇതുപോലെ ദൂതന്റെ വേഷത്തില്‍ അമേരിക്ക എത്തിയിട്ടുള്ളത്‌. ഇസ്രായേല്‍ ഏറ്റവും ക്രൂരമായ ആക്രമണം നടത്തുമ്പോഴൊക്കെ അമേരിക്കയുടെ പൂര്‍ണ്ണപിന്തുണയോടെയായിരുന്നു എന്ന സത്യം തെളിയിക്കപ്പെട്ടതാണ്. അമേരിക്കന്‍ വിധേയത്വത്തിന് അടിമപ്പെടാത്ത രാജ്യങ്ങള്‍ ഇസ്രായേലിന്റെ ക്രൂരതയ്ക്ക് എതിരെ ശക്തമായ നിലപാട്‌ എടുക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിന്ന് ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യ എന്നും ഫലസ്തീന് അനുകൂലമായ ഒരു നിലപാടാണ് മുമ്പ്‌ എടുത്തിരുന്നത്. ഇന്ത്യയില്‍ മൊസാദിന്റെ ചാരക്കൈകള്‍ തീവ്രവാദമരുന്ന് വിതറുന്നുണ്ട് എന്ന സംശയം കൂടുതല്‍ ദൃഡപ്പെടുകയാണ്. മുതലാളിത്തശക്തികള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ തന്നെ ഭരണാധികാരികള്‍ ആകുമ്പോള്‍ ഇത്തരം ശക്തികള്ക്ക് കൂടുതല്‍ സൗകര്യമായി.
ഇസ്രായേല്‍ തുടര്ന്നുവരുന്ന അധിനിവേശവും, അക്രമവും അവസാനിപ്പിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം സാദ്ധ്യമല്ല. പ്രത്യേകിച്ച്‌ വളഞ്ഞ വഴിയിലൂടെ ആണവായുധം കൈവശപ്പെടുത്തിയ ഇസ്രയേലിനെ ഭയത്തോടെ വേണം കാണുവാന്‍. എന്ത് ക്രൂരതക്കും മടിക്കാത്ത ഭരണത്തലവന്മാര്‍ എന്നും ഇസ്രയേലില്‍ ഉണ്ടായിട്ടുണ്ട്. ആ അപക്വമായ മനസ്സുകള്‍ ആണവായുധം ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കാന്‍ വയ്യ. നിരന്തരം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാതെ പ്രവര്ത്തിക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്തിട്ടും അമേരിക്ക ഇസ്രായേലിനെതിരെ ഒന്നും പറയുന്നില്ല. എന്നുമാത്രമല്ല, യു എന്‍ പൊതുസഭയില്‍ ഇസ്രായേലിനെതിരെ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ എല്ലാം അമേരിക്ക തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച് തള്ളിക്കളയാറാണ് പതിവ്‌. ഐക്യരാഷ്ടസഭയെ പുല്ലുവില കല്പിച്ച് ഇസ്രായേല്‍ തങ്ങളുടെ ക്രൂരതകള്‍ തുടരുന്നു. ഇറാഖ്‌ അധിനിവേശത്തിന്റെ മുറിവുണങ്ങുംമുമ്പ്‌ ഇറാനെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. അതിന് പുതിയ നുണക്കഥകള്‍ കെട്ടിച്ചമക്കാന്‍ തയ്യാറെടുക്കുകയാണ് അവര്‍. മുറിവില്‍ എരിവുപുരട്ടാന്‍ ഇസ്രയേലും അമേരിക്കയ്ക്ക്‌ ഒപ്പമുണ്ട്. ഇതിനിടയില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുന്നു. കഴിഞ്ഞ അമ്പത്‌ വര്ഷമത്തിലധികമായി ഇസ്രയേലിന്റെ അതിക്രമങ്ങള്‍ ദിനംപ്രതി വര്ദ്ധിച്ചതല്ലാതെ കുറയുന്നില്ല. ഇസ്രായേലിനെ പിടിച്ചുകെട്ടാന്‍ ആര്ക്ക് കഴിയും? എന്നെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകുമോ? ഡോക്ടര്‍ ആങ്ങ്‌ സ്വീ ചായ്‌ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "അവര്ക്കൊരു സ്വപ്നമുണ്ട്; അവരോടൊപ്പം ഞാനും ആ സ്വപ്നം കാണുന്നു. ക്യാമ്പിന്റെ എരിയുന്ന ശിഷ്ടങ്ങളിലൂടെ, കണ്ണീര്‍വാതകങ്ങളിലൂടെ, തീഷ്ണതയിലൂടെ മങ്ങിക്കാണുന്ന ഒരു പുതിയ ലോകം. സമാധാനത്തിന്റെയും, നീതിയുടെയും, സുരക്ഷിതത്വത്തിന്റേതുമായ ഒരു നവലോകം. അത്തരമൊരു ലോകമാണ് നമ്മുടെ സ്വപ്നം, നമ്മുടെ ജറുസലേം.” 3 അതെ, ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. കൊന്നുതീര്ക്കുന്നവര്ക്ക് മുന്നില്‍ നിന്നുകൊണ്ട് ഇനിയെങ്കിലും ശബ്ദത്തോടെ പറയണം, നീ വലിയവനാകാം, സമ്പന്നനാകാം, പക്ഷെ മനുഷ്യര്ക്ക് ജീവിക്കുവാനുള്ള അവകാശം തുല്യമാണ്‌, എനിക്കും നിനക്കും! ഈ ലോകം സമാധാനത്തിനായി കാത്തിരിക്കുകയാണ്.
1, 2, 3 ഡോ.ആങ്ങ്‌ സ്വീ ചായ്‌ രചിച്ച ജറുസലേം: കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം എന്ന ഗ്രന്ഥത്തില്‍ നിന്ന് (കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി 'ഫലസ്തീന്‍ മെഡിക്കല്‍ എയ്ഡ്‌' എന്ന സന്നദ്ധവൈദ്യസംഘം രൂപീകരിക്കുകയും ഫലസ്തീന്‍ അഭയാര്ത്ഥിക്യാമ്പുകളില്‍ ഏറെകാലം പ്രവര്ത്തിക്കുകയും ചെയ്ത ഭിഷഗ്വര)
കടപ്പാട്: ഡോക്ടര്‍ ആങ്ങ്‌ സ്വീ ചായുടെ ഗ്രന്ഥത്തോട്, മുഹമ്മദ്‌ അഹമ്മദ്‌ ബിന്‍ ഉമര്‍ എന്ന ഫലസ്തീന്‍ സുഹൃത്തിനോട്