Monday, 9 April 2018

അബുദാബിയിലെ കാടൊഴിയുന്ന അലാവുദ്ദീൻ

 "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ മരത്തിനു ഉയിര് കൊടുക്കാം" 
പാരിസ്ഥിതിക ബോധം എന്നത് ജൈവികമായി  എത്തപ്പെട്ടവർ ഭൂമിയിൽ ഉണ്ട് അവരെ സംബന്ധിച്ചു ഒരു പഠനത്തിന്റെയോ പുസ്തകങ്ങളുടെയോ ആവശ്യമില്ല അവർ തന്നെ ഒരു പുസ്തകമാണ്. ഇത്തരത്തിൽ ഉള്ള ഒരു പരിസ്ഥിതി പ്രവർത്തകനാണ് അലാവുദ്ദീൻ. 

പ്രവാസ ജീവിതം തേടി വന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ ഒരാൾ തമിഴ്നാട് തിരുവാവൂർ  ഗ്രാമത്തിൽ നിന്നും 24 വര്ഷം മുമ്പ് ദുബായ് എന്ന സ്വപ്ന നഗരത്തിൽ എത്തുമ്പോൾ കയ്യിൽ ആകെയുണ്ടായിരുന്നത് ഉള്ളിൽ ബാക്കിയായ  പച്ചപ്പ് മാത്രം. സ്‌കൂളിൽ പഠിച്ച കാലത്തൊന്നും ഓക്സിജൻ എന്ന വാക്ക് കേള്കാത്ത അലാവുദ്ദീൻ ഓക്സിജനെ പറ്റി പഠിക്കുന്ന ഉയർന്ന ക്‌ളാസുകളിൽ പഠിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പഠിച്ചത്  സൈക്കിൾ റിപ്പയറിംഗ് അതിനാണ് എങ്കിൽ ഈ മരുഭൂമിയിൽ വലിയ സാദ്ധ്യതകൾ ഇല്ല. പല ജോലികൾ ചെയ്തു പതിനാലു കൊല്ലമായി അബുദാബിയിൽ അലാവുദ്ദീൻ ഈ സ്ഥലത്ത് എത്തിയിട്ട്. ഇവിടെ വരുമ്പോൾ   കല്ലുകൾ കൂടിയില്ല കുറച്ചു മണ്ണിട്ട ഭാഗങ്ങൾ മാത്രം പച്ചപ്പ് എങ്ങുമില്ല. മണ്ണും വെള്ളവും  ഉണ്ടെങ്കിൽ  പച്ചപ്പും ഉണ്ടാക്കാം എന്ന സത്യം തിരിച്ചറിയാൻ വലിയ പുസ്തകങ്ങൾ ഒന്നും വായിക്കേണ്ടതില്ല എന്നും  ഇത്തരം ജൈവികമായ ചിന്തയിൽ നിന്നും അവർ ഇടപെടുന്ന ഇടങ്ങളിൽ അവർ ചെയ്തിരിക്കും എന്ന് തെളിയിച്ച ഒരു വ്യത്യസ്തനായ പ്രവാസി. സാധാരണ പ്രവാസിയെ പോലെ ആയിരുന്നില്ല അലാവുദ്ദീന്റെ ചിന്ത.  ഭൂമിയിൽ എവിടെയാണ് എങ്കിലും  താൻ വസിക്കുന്ന ഇടത്തിൽ ആണ് പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്ന മഹത്തായ ആശയം കൂടെകൂട്ടിയതിനാലാണ് ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലുള്ള ഒഴിഞ്ഞ കുറച്ചു ഭാഗം ചെടികൾ നാട്ടോട്ടെ എന്ന് അനുവാദം വാങ്ങുന്നു ഫഹദ് എന്ന മുതലാളി അന്ന് സ്വാപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല ഇതുപോലൊരു കൊച്ചുകാഡ് തന്റെ കെട്ടിടത്തിന് മുന്നിൽ ഉയരുമെന്ന് . എന്നാൽ അലാവുദ്ദീന് ഉറപ്പുണ്ടായിരുന്നു ഉള്ള മണ്ണിൽ പച്ചപ്പ് ഇന്നത് ഒരു കൊച്ചു കാടായി മാറിയിരിക്കുന്നു.  ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം നാമൊക്കെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യത്തിനു മീതെയാണ് ഈ പഠനങ്ങൾ ഒന്നും അറിയാതെ വായിക്കാതെ ഒരു മനുഷ്യൻ ചുട്ടുപഴുത്ത ഭൂമിയിൽ ചെടികൾ നട്ട് ഒരു കൊച്ചു കാടാക്കിയത്  വരും തലമുറക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും ക്രിയാത്മകമായ ഒരു പ്രവൃത്തി ചെയ്യാൻ അലാവുദ്ദീന് റേച്ചൽ കഴ്‌സന്റെ സൈലൻസ് സ്പ്രിങ്‌സോ മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവമോ വായിക്കേണ്ടി വന്നില്ല.  പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനം  എന്നാൽ   അലാവുദ്ദീൻ തന്റെ കാൽ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ നൽകുന്ന സന്ദേശം വളരെ വലുതാണ്.  പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതം ഒട്ടേറെ പേര് നയിക്കുമ്പോൾ  . ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്ന് ആകുലത പേറുന്ന ഇക്കാലത്ത് അതിനായ് സെമിനാറുകളും സമീലനങ്ങളും നടത്തുന്ന ഇക്കാലത്ത് അലാവുദ്ദീൻ പോലുള്ള ഒറ്റ നക്ഷത്രങ്ങൾ നൽകുന്ന പ്രകാശം ആരും കാണാതെ പോകുന്നു. എന്നത് ഖേദകരം തന്നേ. പ്രവാസ ജീവിതം അവസാനിപ്പിച്ച് എയർപോട്ടിലേക്ക് വണ്ടിയിൽ കയറുമ്പോൾ ഓരോ മരവും അതിന്റെ ഓരോ ഇലത്തലപ്പുകളും   അലാവുദ്ദീനെ അവയുടെ ഭാഷയിൽ  കണ്ണീരോടെ  യാത്രയാകുന്നുണ്ടാകും പടർന്നു പന്തലിച്ച ഞാവലിൽ ഇരിക്കുന്ന കിളികളും അങ്ങിങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ തേൻ നുകരുന്ന വണ്ടുകളും അലാവുദ്ദീന് വേണ്ടി പ്രാര്ഥിക്കുന്നുണ്ടാകും  ഇ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ നമിക്കുന്നുണ്ടാകും. വേലയും നീലയും ശംഖുപുഷ്പം വള്ളിയിൽ തൂങ്ങി കിടന്നു അഭിവാദ്യങ്ങൾ ചെയ്യുന്നുണ്ടാകും,  പ്രകൃതിക്ക് കൃത്രിമത്വം അറിയില്ലല്ലോ, മനുഷ്യൻ ഒഴികെ എല്ലാവരും അലാവുദ്ദീൻ എന്ന പച്ച മനുഷ്യനെ നമിക്കും നമ്മൾ കാൽ നൂറ്റാണ്ട് പിന്നിട്ട പ്രവാസിയായി ലക്ഷ്യങ്ങളിൽ ഒരുവൻ മാത്രം. മുഖ്യധാരയിൽ ഇല്ലാത്തതിനാൽ യാത്രയപ്പ് പോലും അന്യം. ഈ യാത്രിക ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു പോലും അറിയാതെ നാട്ടിൽ തമിഴ് നാട്ടിലെ ഗ്രാമത്തിൽ തന്റെ പ്രവർത്തനത്തിൽ മുഴുകാം. അവസാനം അലാവുദ്ദീൻ സൂചിപ്പിച്ചതും അതായിരുന്നു "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ 
 മരത്തിനു ഉയിര് കൊടുക്കാം"   എത്ര മഹത്തായ വാക്കുകൾ ആണ് ഈ സാധനരക്കാരനായ മനുഷ്യനിൽ നിന്നും വരുന്നത്. 

അലാവുദ്ദീൻ അബുദാബി യിലെ കാട് വിട്ട് നാട്ടിലേക്ക് പോകുമ്പോൾ ഇതിൽ പരം ഒരു സന്ദേശം നൽകാനുണ്ടോ അലാവുദ്ദീൻ  നൽകുന്ന സന്ദേശം വളരെ വലുതാണ്. കഴിഞ്ഞ പതിനാലു കൊല്ലമായി താൻ ജോലി ചെയ്തിരുന്ന കെട്ടിടത്തിന് മുന്നിൽ ഒരു ചെറു കാട് തന്നെ തീർത്താണ് അലാവുദ്ദീന്റെ മടക്കംഎന്നത് മാത്രം പോരെ ഈ ജീവിതം ധന്യമാക്കാൻ. പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനത്തെ നാം എങ്ങനെയാണു നമ്മുടെ നിലവിലെ അളവുകോൽ വെച്ച് അലക്കേണ്ടത്?  ഇനി ഈ കാട് ഇതേ ഭാവത്തിൽ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല അലാവുദ്ദീൻ ഇല്ലാത്ത ഈ കാടിന്റെ ഇളക്കം ഇനിയും എത്രനാൾ എന്നും അറിയില്ല. സാധാരണക്കാരനായ ഈ തമിഴ്നാട് സ്വാദേശിയിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനായി എന്നത് വളരെ വലിയ കാര്യമാണ്.  അലാവുദ്ദീൻ എന്ന പ്രകൃതിസ്നേഹിക്ക് ഇനി നാട്ടിലും ഒരായിരം നന്മകൾ ചെയ്യാനും പച്ചപ്പ് വിരിക്കാനും ആകട്ടെ എന്നും ഈ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കാനും നമുക്കാവട്ടെ ഒപ്പം ഇത്തരം ജീവിതാങ്ങാകേ തിരിച്ചറിയാനും പഠിക്കാനും കഴിയട്ടെ.  “ജീവന്റെ അതിബ്ര്യഹത്തായ ഒരുസിംഫണിയാണ്പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”  പ്രകൃത്യാ തന്നെ ഈ സംഫണി തിരിച്ചറിഞ്ഞ പച്ച മനുഷ്യനായ അലാവുദ്ദീന്റെ ഹരിത ജീവിതത്തിൽ ഇനിയും പച്ചപ്പുകൾ തളിർക്കട്ടെ 





(മുമ്പ് മാതൃഭൂമിചാനലിൽ  വന്ന വാർത്തയുടെ ലിങ്ക് ഇതോടൊപ്പം) 

Sunday, 4 March 2018

ഒരു മഴയിൽ മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്ന കേരളം


ലേഖനം : പരിസ്ഥിതി



“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”



കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും നാം പഠിച്ചോ എന്നത് സംശയമാണ്. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”
ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ദൈവത്തിന്റെ  സ്വന്തം നാടെന്നു നാം പറയുകയും എന്നാൽ ദൈവം പോലും നാണിച്ചു പോകുന്നത് തരത്തിൽ പ്രവർത്തികൾ തുടരുകയും ചെയ്യുന്നു.  16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ 44 നദികളുടെ ഈ ഭൂമിയിൽ കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് ഒരു മഴയിൽ നാം മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്നു എങ്കിൽ നമ്മുടെ ആസൂത്രണം എങ്ങിനെ പിഴച്ചതെന്നു  ഇനിയെങ്കിലും നാം ചിന്തിക്കണം.  
ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. 

കേരളം എന്നും ഇതൊക്കെ നിരന്തരം സെമിനാറുകളിൽ മാത്രം ഉരുവിടുകയും പ്രവർത്തന രംഗത്ത് ക്വാറി, മണൽ, ഭൂമി, തുടങ്ങിയ നാമത്തിൽ വാഴുന്ന മാഫിയകൾ നമ്മുടെ പ്രകൃതി വിഭവങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യുന്ന അവസ്തയും ഉണ്ട്, കൂടാതെ വികസനത്തിൽ ആസൂത്രണം ഇല്ലായ്മ മൂലം പ്രാദേശിക തലത്തിൽ പാരിസ്ഥിതികമായ ഒട്ടേറെ നാശങ്ങൾ ചെറുതാണ് എങ്കിൽ പോലും കേരളത്തിന്റെ പ്രകൃതിയെ മാറ്റി മറിക്കുന്ന തരത്തിൽ  രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നാട്ടിൻപുറങ്ങളിൽ നടത്തിയ ആസൂത്രണമായില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണെന്ന് മനസിലാക്കാം കേരളം ഇന്ന് കാസര് കോഡ് മുതൽ തിരുവനന്തപുരം വരെ ഒരു ചെറു പട്ടണം ആണെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ആ തരത്തിൽ ആണ് നമ്മുടെ വികസനം മുന്നേറുന്നത് എന്നാൽ ഈ കാഴചപ്പാടിൽ എവിടെയും പ്രകൃതിയും കുടിവെള്ളവും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സങ്കടകരം. തദ്ദേഹ സ്വയം ഭരണ സ്ഥാപനങ്ങൾക്കു അധികാരം കൈവന്നപ്പോൾ നാം നടത്തിയ പ്രധാന വികസനം എല്ലാ തോടുകളും റോഡുകളാക്കി മാറ്റി എന്നതാണ് ജല മാർഗങ്ങളെ ഇല്ലാതാക്കിയത് ജലക്ഷാമത്തിനോക്കാം മഴക്കാലത്തു വെള്ളപൊക്കം ഉണ്ടാകുന്ന അവസ്ഥയ്ക്ക് കാരണമായി കായൽ നിലങ്ങൾ മണ്ണിട്ട് നികത്തിയും കുന്നുകൾ ഇടിച്ചു നിർത്തുന്നതും സർവ്വ സാധാരണയായപ്പോൾ വേലാതെ സ്പോഞ്ചുപോലെ സൂക്ഷിക്കുന്ന കുന്നുകൾ പ്രകൃതിക്കു നൽകുന്ന വലിയ സംഭാവന നാം ഓർത്തതേയില്ല ആ മാന് കൊണ്ടിട്ടു നികത്തിയ തണ്ണീർത്തടങ്ങൾ ലക്ഷക്കണക്കിന് ലിറ്റർ ജലം സംഭരിക്കുന്ന ഇടമാണെന്നു നാം ഇന്നും ഓർക്കുന്നില്ല.  


കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.
അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.
എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തൽ  ഇങ്ങനെ  തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവരാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…

നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ…
ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്ലാറ്റിലെ എല്ലാവരും ചെയ്താലോ‍? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ഇങ്ങനെ നാം ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ…


ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 25 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട് എന്ന് നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക. നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…
ഈ അറിവ് ഒരു ഓര്‍മ്മ പ്പെടുത്തലാണ്… ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍..! ഈ ഓർമ്മപ്പെടുത്തൽ ഒന്നും മലയാളിയെ സ്പർശിക്കുന്നില്ല എന്നതാണ് സത്യം പതിനഞ്ചോ ഇരുപതോ രൂപ കൊടുത്താൽ ഒരു ബോട്ടിൽ വെള്ളം കിട്ടുമെങ്കിൽ പിന്നെ ഈ പൊന്നുംവിലയുള്ള ഇടങ്ങൾ എന്തുകൊണ്ട് വിറ്റുകൂടാ! ഈ മനോഗതി നമ്മളിൽ കുടിയേറികഴിഞ്ഞു. ജല സാക്ഷരതയിൽ നാം പിന്നിലേക്ക് തന്നെ എന്ന് പറയേണ്ടി വരും എന്നാലും കടുത്ത വേനൽ വരുമ്പോൾ നാം ഓർക്കും കുടിവെള്ള ക്ഷാമത്തെ പറ്റി, രണ്ടു മഴ പെയ്തു മുങ്ങിയാൽ നാം മഴയെ പഴി പറയും.. 
ഒരു മഴയിൽ മുങ്ങുകയും ഒരു മഴയിൽ വരളുകയും ചെയ്യുന്ന കേരളം ഇന്നിതാ വരണ്ടു ഉണങ്ങുന്നു... 


“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ മനസ് ഇടവപാതി കണ്ടു ശീലിച്ച ഇന്ന്  നമുക്കുണ്ടോ ചിന്തിക്കുക. ഇടവപ്പാതികും വില പറയാൻ പോകുമോ നാം ? 
_________________________________________________
04/ 03 / 2018ൽ  ഗൾഫ് സിറാജ് ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ചത് 

Saturday, 3 March 2018

കാഴ്ച

കുഞ്ഞുകവിത

"കണ്ണു കിടന്ന 
കിണ്ണത്തില്‍ 
കാഴ്ച വെന്തു".


Thursday, 1 March 2018

സാമ്പത്തികനയം

കവിത 

ഞാനും മധുവാണ് 
ആദിവാസിയല്ല 
ഒരാധുനികൻ.
വിശന്നപ്പോൾ 
മോഷ്ടിച്ചിട്ടുണ്ട് 
നിങ്ങൾക്കാർക്കും 
എന്നെ തല്ലിക്കൊല്ലേണ്ടി വരില്ല 
സ്വയം 
തൂങ്ങി ചത്തോളും





Thursday, 22 February 2018

ഓർമ്മമരം




നടുമോ 
എനിക്കായ് 
ഒരു ഓർമ്മമരം 
എനിക്ക് മാത്രം
പൂക്കാൻ
ഒരു മരം

നിനക്കായ്
തണലും
സുഗന്ധവും
നൽകാനൊരു മരം

ആകാശത്തെ
താരമാകുമെനിക്ക്
പൂവായ്
പരകായപ്രവേശം
നടത്താനൊരുമരം
നിന്നിലെ
എൻ ഓർമ്മകളെ
ഊഞ്ഞാലാട്ടൻ
ഒരു മരം
നടുക
എന്റെ വേർപാടിന്റെ
ശൂന്യതയെ
അന്യമാക്കാൻ
ഒരുമരം

Sunday, 18 February 2018

ലളിതമല്ലാത്ത ഉത്തരങ്ങള്‍

കവിത 

കൂര്‍ത്ത ഓരോ നോട്ടവും 
നിന്റെ അധികാരത്തെ 
വരച്ചു കാട്ടുന്നു. 

സ്വപ്നം പോലും
നിന്റെ കുറിപ്പടി-
പ്രകാരം.

കാണുന്നതും 
കേള്‍ക്കുന്നതും
നിനക്ക് വേണ്ടി 
മാത്രം.

മറുവാക്കിന്
നാടുകടത്തും,
പിന്നെ 
ജീവനെടുപ്പും.

ചുട്ടെടുത്തതത്രയും
നിന്റെ അധികാരമെങ്കില്‍
കരികട്ടകളാല്‍
നിറയും ഈ ഭൂമി.

നിന്റെ കൂര്‍ത്ത 
ചോദ്യങ്ങള്‍ക്ക് 
ലളിതമായ
ഉത്തരമേയില്ല. 





2018 ഫെബ്രുവരി ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചത് 

Friday, 17 November 2017

ലത പോയി, പുഴ കരയുന്നു

ഓർമ്മ 

ഡോ. എ.  ലത ഇനി ഓർമ്മയിൽ ഒഴുകും 


പുഴയ്ക്കും ജീവനുണ്ട് അതുകൊണ്ട് തന്നെ പുഴ ഇല്ലാതാവുന്നത് ജീവൻ തന്നെ ഇല്ലാതാവുന്നതിന് തുല്യമാണ്. ലത എന്ന ഞങ്ങളുടെ ലതേച്ചിയും അതുപോലെ തന്നെ. പുഴപോലെ ഒരു  ജീവൻ, പുഴക്ക് വേണ്ടി ഒരു ജീവിതം, സമരപാതയിൽ പുഴയുടെ ജീവൻ നിലനിർത്താൻ നിരന്തരം ശബ്ദിച്ചു, വെറുതെ ഒച്ചവെക്കൽ മാത്രമല്ല അതിന്റെ കാര്യകാരണങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് യുക്തിപൂർവം, സർക്കാരിനോടും ജനങ്ങളോടും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു ചാലക്കുടി പുഴയുടെ ഒഴുകുന്ന കളകള  ശബ്ദമിപ്പോൾ കരച്ചിലായി മാറിയിട്ടുണ്ടാകും അത്രമാത്രം ഒന്നായിരുന്നു ആ പുഴയും  ലതേച്ചിയും. 
ലതേച്ചിയെ ആദ്യമായി കാണുന്നത് പാത്രക്കടവ് പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ഒന്നായി എത്തിയപ്പോൾ ആയിരുന്നു. നാട്ടുകാർ ഒന്നടങ്കം പദ്ധതി വേണമെന്ന വാശിയിൽ ആരോ പറഞ്ഞുപഠിപ്പിച്ച വാക്കുകൾ തുപ്പി ഞങ്ങൾക്ക് നേരെ കുതിച്ചു വന്നു. കേരളത്തിന്റെ പലദിക്കിൽ നിന്നും സൈലന്റ് വാലിയെന്ന പച്ചത്തുരുത്തിനെയും കൊല്ലാൻ ഒരുങ്ങുന്നു എന്ന് കേട്ടറിഞ്ഞു ഓടിയെത്തിയവർ, സുഗതകുമാരി ടീച്ചർ അടക്കം നിരവധി പേര്. ജനക്കൂട്ടം വൈകാരികമായി കാര്യങ്ങളെ കണ്ടു. സ്റ്റേജിൽ ഇരിക്കുന്ന സുഗതകുമാരി ടീച്ചറെ വലിച്ചിടാൻ നോക്കി അപ്പോഴതാ കൂട്ടത്തിൽ നിന്നും ശക്തമായ ഒരു പെൺശബ്ദം.... "അമ്മയോളം പ്രായമുള്ള ടീച്ചറെ ആരാടാ തൊടുന്നത്" കളക്ടറും പോലീസും ഒക്കെ ഉള്ള വേദി അന്നാണ് ഞാൻ ലതേച്ചിയെ ആദ്യമായി നേരിൽ കണ്ടത്. അന്ന് മണ്ണാർക്കാട് ഗസ്റ്റ് ഹൌസിൽ  വെച്ച് നടന്ന സമരകൂടിയാലോചന യോഗം. അവിടെയും ലതേച്ചി ശക്തമായി പറഞ്ഞുകൊണ്ടിരുന്നു. അന്ന് പരിചയപെട്ടപ്പോൾ അതിരപ്പള്ളി പദ്ധതിയെ സമരത്തെ പറ്റി  പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ലതേച്ചിയെ കാണാൻ  ചെന്നു  അതിരപ്പള്ളി പദ്ധതിയെ പറ്റി എഴുതിയ ലേഖനങ്ങൾ തന്നു. പിന്നെ  ഏറെ കാലം അതിരപ്പള്ളി പദ്ധതി ചർച്ചകൾ നടന്നു ഞാൻ എഴുതിയ പഠനത്തിന് ഫോറസ്റ്റ് പ്രൊട്ടക്ടീവ് അസോസിയേഷന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചതറിഞ്ഞു ലതേച്ചിയാണ് ആദ്യം എന്നെ വിളിച്ചത്. നാട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും പാലക്കാട് പുരസ്‌കാരം വാങ്ങുന്ന ചടങ്ങിൽ എത്തും ഫൈസലെ എന്ന് പറഞ്ഞു, അന്ന്  ചേച്ചിക്ക് എത്താൻ പറ്റിയില്ല,   അന്നുതന്നെ ഞാൻ ഗൾഫിലേക്ക് പോരുകയും  ചെയ്തു.  
അതിരപ്പള്ളി പഠനത്തിന് എന്നെ ലതേച്ചി  ഏറെ സഹായിച്ചിരുന്നു. ആ പഠനത്തിനാണ് പുരസ്ക്കാരം കിട്ടിയത് എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചു, ചേച്ചി അക്കാര്യം വിളിച്ചു പറയുകയും ചെയ്തു 
ലതേച്ചിയില്ലാത്ത നാളുകൾ വലിയ ശൂന്യത നൽകുന്നു. സമരത്തിന് ഒരു ദിശാബോധം നൽകാൻ ഏറെ സഹായിച്ച ഒരാൾ എന്ന നിലയിൽ സമരത്തോടൊപ്പം നിന്നവർക്കും അതിരപ്പള്ളി നിവാസികൾക്കും ആദിവാസികൾക്കും അവർ സ്നേഹപൂർവ്വം ലതാ മേഡം എന്ന് വിളിക്കുന്ന ലതേച്ചിയുടെ വിയോഗം വലിയ ശൂന്യത ഉണ്ടാകും എന്നതിൽ സംശയം ഇല്ല. ഇനി ലത എന്നാൽ പുഴയുടെ കരച്ചിലാണ്.... 
ഈ വിട വാങ്ങൽ പുഴയോളം  വേദന ബാക്കിവെക്കുന്നു,