Tuesday, 17 January 2017

ഇടിമുറികളാകുന്ന പഠനമുറികൾ.

ലേഖനം




ഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം എന്ന യാഥാർഥ്യം നാൾക്കുനാൾ തെളിഞ്ഞു കൊണ്ടിരിക്കുന്നതായാണ്. വാർത്താ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ നടക്കുന്ന ക്രൂരതകൾ ഓരോന്നായി പുറം ലോകം അറിഞ്ഞുവരുന്നേയുള്ളൂ, ഏറെ പ്രതിബദ്ധത അവകാശപ്പെടുന്ന കേരളത്തിനകത്ത് തന്നെ ഇതൊക്കെ നടക്കുന്നു എന്നതാണ് വിരോധാഭാസം. രക്ഷിതാക്കളുടെ ആകുലത ഒരു വർത്തകാണലിൽ ഒതുങ്ങുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പ്രതികരണ ശേഷിയില്ലാത്ത ഒരു യുവത്വത്തെ വളർത്താൻ പാകത്തിൽ ഉണ്ടാകുന്ന ഇത്തരം കലാലയങ്ങളിലാണ് പുതുതലമുറയുടെ  ഭാവിയുടെ താക്കോൽ എങ്കിൽ നിർഭാഗ്യം എന്നെ പറയാൻ ഒക്കൂ.   
കേരളമാണ് ആഗോളീകരണത്തിന്റെ  ആഘാതത്തിലമര്‍ന്നു  കഴിഞ്ഞ പ്രധാന മേഖല എന്ന സ്ഥിതിക്ക് ഈ കറുത്ത വാർത്തകൾ നൽകുന്ന ദുഃസൂചന വളരെ വലുതാണ്
 
 
വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിൽ എത്ര പെട്ടെന്നാണ് പടർന്നത്. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണകൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. അവിടെയാണ് ക്ലാസ് മുറികൾ ഇടിമുറികളായി രൂപാന്തരപ്പെട്ട കലാലയങ്ങൾ ഉണ്ടായതും അധ്യാപകർക്ക് പകരം ഗുണ്ടകൾ ആ സ്ഥാനത്തു വന്നതും.  വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും എന്നുമാത്രമല്ല ഇപ്പോൾ തന്നെ പ്രതികരിക്കാൻ ഭയപ്പെടുന്ന ഒരു വിഭാഗമായി ഈ കൗമാരക്കാർ മാറുന്നു എങ്കിൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏകാധിപത്യ മനസുപേറുന്ന വരുടെ രാഷ്ട്രീയ ഭരണശക്തി വർദ്ധിക്കുകയും ശണ്ഠസമാനമായ പ്രതികാരമില്ലാത്ത ഒരു സമൂഹം വളർന്നു വരികയും ചെയ്യും. "ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം" (സരള ബഹന്‍: Revive our Dying Planet)  വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർ ഇന്നത് തിരുത്തികൊണ്ടിരിക്കുകയാണ്. കലാലയങ്ങളിൽ രാഷ്ട്രീയം ഉണ്ടായിരുന്നു എങ്കിൽ ഈ ഇടിമുറികൾ അവർ അടിച്ചു നിരത്തുമായിരുന്നു. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.  സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി സ്വകാര്യമേഖലയ്ക്ക് ലഭിച്ചു കഴിഞ്ഞു. . ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കലാലയങ്ങളിലെ പീഡനങ്ങൾ സഹിക്കാനാവാതെ വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു, ഇത്തരം അവസ്ഥ നിലനിൽക്കുമ്പോൾ നമുക്കെങ്ങനെ പ്രതിബദ്ധതയെപ്പറ്റിയും സാമൂഹിക ഉയർച്ചയെ പറ്റിയും പറയാനാകും.

ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. 

വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതികളുമായി  സര്‍ക്കാര്‍ മുന്നോട്ട്വരണം. വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ   ഉപകരിക്കുകയുള്ളൂ എന്ന് തെളിയിക്കുന്ന കാലത്ത് വിദ്യ എന്ന മഹനീയ ലക്ഷ്യം ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമിട്ടു കൂണുപോലെ ഉയരുന്ന  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലക്ക് നിർത്തുക തന്നെ വേണം എന്നുമാത്രമല്ല ഗുണ്ടായിസം കാണിക്കുന്ന വിദ്യാഭ്യാസ ഗുണ്ടകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം . നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങൾ തന്നെ ഈ പോക്രിത്തരങ്ങൾക്കെതിരെ രംഗത് വരണം. നമുക്ക് മൂന്നാംമുറയിൽ ഉരുട്ടി പാകപ്പെടുത്തിയ എഞ്ചിനീയര്മാരെയും ഡോക്ടർമാരെയും അല്ല വേണ്ടത്  അന്യായം കണ്ടാൽ അതിനെ വീറോടെ എത്തിക്കുന്ന ഒരു യുവത്വമാണ്.  വിദ്യാര്‍ഥികളെ അടിമകളാക്കി അവരുടെ   യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് പീഡിപ്പിച്ചു അച്ചിൽ വാർത്തെടുക്കുന്നതിനെ എതിർക്കാൻ നമ്മുടെ സാമൂഹിക ബോധം വളർന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. നമുക്ക് വേണ്ടത് പഠന മുറികളാണ് അല്ലാതെ ഇടിമുറികൾ അല്ല!

Sunday, 15 January 2017

എം റഷീദ് എന്ന അറിവ് ഒരു നിറഞ്ഞ ഓർമ്മ

(ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ്നെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്)

ന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ് ഒരു കാലത്ത് വായനയിലൂടെ മാത്രം അറിയാമായിരുന്ന ഒരാൾ. സഖാവ് കെ.ദാമോദരൻ, റോസാ ലക്ശംബർഗ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, വെളിയംകോട് ഉമർ ഖാസി എന്നിവരെ പറ്റി എഴുതിയ പുസ്‌തകവായനയിലൂടെ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കൂടികൂടിവന്നു.   എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു, അങ്ങനെ ആ ആഗ്രഹം അവിടെ കിടന്നു കുറെനാൾ. ഒരു ദിവസം ഹക്കീം വെളിയത്ത്  എന്ന സുഹൃത്ത് ചോദിച്ചു "നമുക്ക് റഷീദ്ക്കയെ ഒന്ന് പോയി കണ്ടാലോ?" 
അത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ് ആണെന്നറിഞ്ഞതും ഒട്ടും താമസിച്ചില്ല, അന്ന് ഏറെ നേരം സംസാരിച്ചു എന്റെ കുടുംബത്തെ കുറിച്ചും തറവാടിന്റെ കുറിച്ചും ഒക്കെ  ചോദിച്ചറിഞ്ഞു, അപ്പോഴാണ് എന്റെ ഉപ്പാനെ അറിയും എന്ന് ഞാൻ അറിയുന്നത്. ഇക്കാര്യം ഉപ്പാട്  പറഞ്ഞപ്പോൾ അദ്ദേഹം "കോഴിക്കോടല്ലേ"
അല്ല ഇവിടെ നമ്മുടെ അടുത്ത് അപ്പോൾ തന്നെ ഉപ്പയുമായി ഞാൻ വെളിയംകോട്ട് പഴഞ്ഞിയിലേക്ക് തിരിച്ചു 
അവർ പരസ്പരം സംസാരിക്കുന്നത് ഞാൻ ഏറെ നേരം നോക്കിയിരുന്നു.  മുഹർത്താമായിരുന്നു ആ കൂടിച്ചേരൽ, വർഷങ്ങൾക്കു  ശേഷമാണ് റഷീദിക്ക ഉപ്പയെ കാണുന്നത്. അവരുടെ രണ്ടുപേടുടെയും കണ്ണുകളിൽ ആനന്ദാശ്രു ഞാൻ കണ്ടു. രണ്ടുപേരും കൂടി എന്നെ ചേർത്ത് പിടിച്ചു ഇന്നും ആ ഓർമ്മ എന്നിൽ നിറഞ്ഞു നിൽക്കുന്നു.  ആ  സ്വാധീനം ഇന്നും എന്നിൽ നിറഞ്ഞു നിൽക്കുന്നു. 
പിന്നീട് ഞാൻ അവിടെ ഒരു നിത്യ സന്ദർശകനായി ഓരോ വരവിലും അദ്ദേഹം തുറന്നു വെക്കുന്ന ചരിത്രത്തിന്റെ അറിവുകൾ നിറഞ്ഞ ഓർമ്മകൾ എന്നെ അത്ഭുതപ്പെടുത്തി. ടീച്ചറുമ്മ സുലൈമാനി തരും അതും  കുടിച്ച് ഏറെ നേരം സംസാരിച്ചിരിക്കും. എന്റെ ലേഖനങ്ങൾ കൃത്യമായി വായിക്കുന്ന ഒരാൾ, പലവട്ടം മാധ്യമം പക്തിയിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  സുകുമാർ അഴിക്കോട് പങ്കെടുക്കുന്ന ഒരു പരിപാടി എരമംഗലത്ത് റഷീദ്ക്കയും ഒരു  മുഖ്യാതിഥിയാണ് അന്ന് റഷീദ്ക്കയെ ഞാനാണ് കൊണ്ടുവന്നത്, പരിപാടി തുടങ്ങാൻ ഇനിയും ഏറെ സമയം ആരും എത്തിയിരുന്നില്ല അഴീക്കോട് മാഷ് ക്ര്യത്യസമയത്ത് എത്തിയിരുന്നു സംഘാടകർ എത്തുന്നതിനു മുമ്പ് തന്നെ അഴീക്കോട് മാഷ് എന്ത് പറയും എന്ന പേടി ഉണ്ടായിരുന്നു മാഷ് പറഞ്ഞു "പരിപാടി വൈകിയത് നന്നായി ഞങ്ങൾക്ക് കുറച്ചു സംസാരിക്കാലോ" ആ കൂടിച്ചേരൽ രണ്ടു വലിയ മനുഷ്യർ ഉള്ള ആ സംഭാഷണത്തിൽ കുറച്ചു നേരം കേൾവിക്കാരനാകാൻ അവസരം കിട്ടി. ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് രണ്ടു വലിയ മനുഷ്യർ ഇറങ്ങുമ്പോൾ കാതോർത്തുനിന്നു, അറിവിന്റെ വാതായനങ്ങൾ തുറന്നു, അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു അത് ഇപ്പോഴിതാ ആ രണ്ടു മഹാരഥന്മാരും ചരിത്ര താളുകളിൽ പിന്നീട് പലതവണ അത്തരം ചെറിയ  യാത്രകൾ ഉണ്ടായി.

എന്റെ ഉപ്പയുടെ വിയോഗം, അതറിഞ്ഞ റഷീദ്ക്ക വിളിച്ചു.
"എനിക്ക് വരാനാവില്ല ഫൈസലേ തീരെ വയ്യ ,  തിരക്കൊഴിഞ്ഞാൽ നീയൊന്നു വാ ഒന്ന് കാണണം"
പിന്നീട് കണ്ടപ്പോൾ എന്റെ കൈകൾ പിടിച്ചു ഏറെ നേരം ഇരുന്നു. എന്തോ പറയാനുണ്ടായിരുന്നു എങ്കിലും ആ മനസ് വിങ്ങുകയാണ് എന്ന് ആ കണ്ണുകൾ പറഞ്ഞു. അന്നൊന്നും ഞങ്ങൾ സംസാരിച്ചില്ല. ഇറങ്ങുമ്പോൾ "ഇടക്ക് നാട്ടിൽ വരുമ്പോൾ വാ, ഇവിടെ ഉണ്ടങ്കിൽ കാണാം"

ഞാൻ മൊയ്തു മൗലവിയെ വരച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്നായി. ഡ്രോയിങ് ബുക്കിൽ കോറിയിട്ട സ്കെച്ച് റഷീദ്ക്കാക്ക് ഏറെ ഇഷ്ടമായി ആ ചിത്രം കുറച്ചുകൂടി വലുതാക്കി വരച്ചുകൊടുത്തു. ആ ചിത്രം ഇപ്പോഴും അവിടെ ഉണ്ടോ എന്നറിയില്ല എന്നാൽ ഡ്രോയിങ് ബുക്കിൽ വരച്ച ചിത്രം ഇപ്പോഴും ഞാൻ സൂക്ഷിട്ടുണ്ട്
എന്റെ ബ്ലോഗിന് ഒരു പേര് വേണം റഷീദ്ക്കാട് ഞാൻ സൂചിപ്പിച്ചു, 
"നീ പരിസ്ഥിതിയുമായി നടക്കുന്ന ആളല്ലേ, ആദ്യം കുറച്ചു കയ്ച്ചാലും പിന്നെ മധുരിക്കാതിരിക്കില്ല, നീ എഴുതൂ, നെല്ലിക്ക എന്നിടാൻ പറ്റുമോ?' നൂറുവട്ടം സമ്മതമായിരുന്നു 

എന്നും പുതിയ കാര്യങ്ങൾ അറിവിലേക്ക് റഷീദ്ക്ക തന്നുകൊണ്ടിരുന്നു, അദ്ദേഹം നിർദേശിച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു ട്രോട്സ്ക്കിയും ബുക്കാറിനും, റോസാ ലക്സം ബർഗും എനിക്ക്  സുപരിചിതരായി അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് പറയുമ്പോൾ ആ കണ്ണുകൾ  തിളങ്ങുന്നത് ഞാൻ കണ്ടു, കെ എ കൊടുങ്ങല്ലൂരിരെ പറ്റി ഏറ്റവും കൂടുതൽ കേട്ടതും റശീദ്‌ക്കയിൽ നിന്നും തന്നെ. ഇടക്ക് ടീച്ചറുമ്മ കട്ടൻ കാപ്പി യുമായി വരുമ്പോൾ ഞങ്ങൾ ഏതെങ്കിലും പുസ്തകം മുന്നിൽ വെച്ച് ചർച്ചയിൽ ആയിരിക്കും, ഇടക്കിടക്ക് ചില കുറിപ്പുകൾ വായിക്കാനായി തരും, ചില പുസ്‌തകങ്ങൾ കാണിക്കും... നിരവധി ദിനങ്ങൾ ഇങ്ങനെ. പുന്നയൂർക്കുളം ബാപ്പു സാഹിബിനെ പറ്റി എഴുതാൻ പ്രേരിപ്പിച്ചത് റഷീദ്ക്ക തന്നെ. നിർഭാഗ്യവശാൽ ആ അന്വേഷണം അധികം മുന്നോട്ട് പോയില്ല. പിന്നെ ഗൾഫിലേക്ക് പറന്നു... 
കഴിഞ്ഞ നാലഞ്ചു കൊല്ലമായി റഷീദ്ക്കയെ കാണാൻ പറ്റിയിരുന്നില്ല, അവസാനം കണ്ടത് ഈ ഡിസംബറിൽ, അപ്പോൾ പ്രായം വല്ലാതെ അവശനാക്കിയിരുന്നു. എന്നെ മനസിലായില്ല, ഏറെ നേരം പറയേണ്ടി വന്നു മനസിലാക്കാൻ അതോ മനസ്സിലായോ ആവോ ? . ആ കണ്ണുകൾ ഇന്നും ഓർമ്മയിൽ ഉണ്ട്, ആ കണ്ണുകൾ എന്തോ അന്വേഷിക്കുയാണ്.  ഓർമയുടെ താളുകളിൽ പതിപ്പിച്ച ചിത്രങ്ങൾ പരതുകയാകാം, അതിൽ ഈ മുഖം തേടുകയാണോ, ഞാൻ വീടിന്റെ ഗെയ്റ്റ് കടക്കുന്നത് വരെ അദ്ദേഹം നോക്കിയിരുന്നു. 
ഈ വിടവാങ്ങൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.

Saturday, 5 November 2016

നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികളിലൂടെ

വി മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മകഥയുടെ  (യാത്രാ വിവരണം) വായനാനുഭവം 
 
 
രുഭൂമിയുടെ അനുഭവകാഴ്ചകള്‍ക്ക് ഒടുങ്ങാത്ത വിശാലതയാല്‍ തീരാത്ത കൊതിയോടെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഒരു പ്രത്യേക തലമാണ് മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥക്കുള്ളത്. ഓരോ യാത്രയും തീക്ഷ്ണമായ  അനുഭവചൂടില്‍ പൊള്ളുകയും ചിലപ്പോള്‍ കടുത്ത ശൈത്യത്താല്‍ വിറക്കുകയും ചെയ്യുന്ന ഒരു വായനാനുഭവം ഉണ്ടാകുന്നു. ഓരോ യാത്രയും ഓരോ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മളില്‍ മണലും മരുക്കാറ്റും തട്ടി ചിന്നി ചിതറുന്നു. മരങ്ങളില്ലാത്ത കാട്ടില്‍ അലയുന്നു യാത്രികന്‍ അവിടുത്തെ ഒളിഞ്ഞു കിടക്കുന്ന മിത്തുകളും ചരിത്രത്തിന്റെ അവശേഷിപ്പുകളും ജീവിതത്തിന്‍റെ ചൂരും പച്ചപ്പോടെ അനുഭവിപ്പിക്കുന്നു.  "നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്ന്‍ അല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണമെന്ന്‍, ചെടികളും മനുഷ്യരെ പോലെ ദൈവ സൃഷ്ടിയാണെന്നും അവയ്ക്കും വികാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു" (നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികള്‍ എന്ന അദ്ധ്യായം) സസ്യങ്ങള്‍ക്കും മനസുണ്ട്  എന്ന ആശയം  മുമ്പ് പലയിടത്തും നമ്മള്‍ വായിച്ചിരിക്കും മുസഫര്‍അഹമ്മദിന്‍റെ യാത്രാനുഭവത്തിലും ഇക്കാര്യം തന്നെ പറയുന്നു. ലൂഥര്‍ ബെര്‍ബാങ്ക് (Luther Burbank) എന്ന പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞന്‍ മുന്നോട്ട് വെച്ച അല്‍ഭുതം എന്നു പറയാവുന്ന ഒരു ആശയം ആണ് സസ്യങ്ങള്‍ക്കും മനസുണ്ട് എന്നത്. അതിന്നദ്ദേഹം അനുഭവത്തിന്റെ ഒരേട് നമുക്ക് പറഞ്ഞു തരുന്നു 
"തന്‍റെ മട്ടുപ്പാവിലെ റോസാ ചെടിയില്‍ എന്നും അദ്ദേഹം തലോടികൊണ്ട് പറയാറുണ്ടത്രേ "നീ എത്ര സുന്ദരിയാണ് നിന്റെ പൂക്കള്‍ നല്‍കുന്ന സൌരഭ്യം എത്ര വലുതാണ് പക്ഷേ നിന്റെ ഈ മുള്ളുകള്‍? അത് ഈ സൌന്ദര്യം നിറഞ്ഞ നിന്നില്‍ വേണ്ടായിരുന്നു, സുരക്ഷക്കാണ് നീയിതിനെ നിലനിര്‍ത്തുന്നത് എങ്കില്‍ ഈ മട്ടുപ്പാവില്‍ എന്നും നീ സുരക്ഷിതയായിരിക്കും അതിനാല്‍ നിന്‍റെ മുള്ളുകള്‍ നിനക്കു വേണ്ട നിന്നെ ഞാന്‍ സംരക്ഷിക്കും" എന്നും  അദ്ദേഹം ഈ പ്രക്രിയ തുടര്‍ന്നു ക്രമേണ പുതുതായി കിളിര്‍ത്തു വന്ന കൊമ്പുകളില്‍ മുള്ളുകള്‍ ഉണ്ടായിരുന്നിലത്രേ. എന്നാല്‍ ഇവിടെ ചെടികളുടെ മനസിനെ പറ്റി  അത്ര പരിഷ്കാരം ഒന്നും ഇല്ലാത്ത വിവര സാങ്കേതിക ജ്ഞാനത്തിന്റെ പിന്തുണയൊന്നും ഇല്ലാത്ത സാധാരണക്കാരനായ ഒരു ബദുവിയന്‍ അറബിയുടെ അനുഭവ ജ്ഞാനത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നു.

യാത്രയുടെയും അനുഭവത്തിന്റെയും പൊള്ളല്‍ അനുഭവിപ്പിക്കുന്ന എഴുത്താണ് മുസഫറിന്റെത്.  ചില അനുഭവങ്ങള്‍ തീവ്രവും സഹിക്കനാവാത്തവുമാണ്. മരണത്തിന്‍റെ പൊള്ളല്‍ എന്ന അദ്ധ്യായം അത്തരത്തില്‍ നമ്മെ പൊള്ളിക്കും. മരുഭൂമിയിലെ തീവ്രമായ ജീവിതാനുഭത്തിന്റെ വേര്‍പാടുകള്‍ ഉണ്ടാക്കുന്ന വേദന ആഴത്തില്‍ ഉള്ളതാണ് എന്ന് വരികള്‍ വ്യക്തമാക്കുന്നു.
"തോട്ടത്തില്‍ എള്ളുവിളഞ്ഞു നില്‍ക്കുന്നിടത്ത് എരിക്കാണെന്ന് തോന്നുന്ന മരമുണ്ട് ആ മരത്തില്‍ നിന്ന് അല്‍പ്പം മാറി മറ്റൊന്നു കൂടിയുണ്ട്. യൊരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് ഒരു പെരുമ്പാമ്പിനെ വലിച്ചു കെട്ടിയിട്ടുണ്ട്. അതിനു ജീവനുണ്ട്. വലിച്ചു കെട്ടിയിട്ട നിലയിലും അത് ജീവനുള്ള പ്രതിഷേധ ചിഹ്നങ്ങള്‍ ദുര്‍ബലമാമെങ്കിലും  പ്രകടിപ്പിക്കുന്നുണ്ട്. വയര്‍ കീറാന്‍ പോലിസ് അനുമതി നല്‍കിയതോടെ പാമ്പിനെ മരങ്ങളില്‍ നിന്നും താഴെയിറക്കി. തുടര്‍ന്ന് അതിന്റെ വയറില്‍ വാള്‍ സമാനമായ രണ്ട് കത്തികള്‍ അവിടെയുള്ളവര്‍ പായിച്ചു. പതുക്കെ ചെയ്യൂ, അവന് ജീവനുണ്ടാകാനിടയുണ്ട്. അവനെ നോവിക്കാതെ പതുക്കെ കീറൂ- തോട്ടത്തിന്‍റെ ഉടമയായ ബദവി പറഞ്ഞു കൊണ്ടിരുന്നു...... പാമ്പിന്‍റെ വയര്‍ തുരക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനുഷ്യ വിരലുകള്‍ പുറത്തുചാടി. പിന്നെ ഓരോ അവയവങ്ങളും പുറത്തേക്ക് വന്ന് കൊണ്ടിരുന്നു. ഒടുവില്‍ തുടക്കത്തില്‍ പറഞ്ഞപോലെ ഉറങ്ങികിടക്കുന്ന  മനുഷ്യന്‍ മുഴുവനായി പുറത്തേക്ക് വന്നു. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് പോലിസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥിരീകരിച്ചു. അവനൊന്നും പറ്റിയിട്ടില്ലല്ലോ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന തോട്ടം മുതലാളി ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതോടെ പൊട്ടികരയന്‍ തുടങ്ങി.

ടീഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലുള്ള നേപ്പാളി തൊഴിലാളിയുടെ മൃതദേഹം കുഞ്ഞ് അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കിടക്കുന്ന അതേ നിലയിലായിരുന്നു"... എഴുത്തുകാരന്‍ അനുഭവിച്ച കാഴ്ചയുടെ ഈ പൊള്ളല്‍ വായനക്കാരിലും അതെ അളവില്‍ തന്നെ പൊള്ളിക്കുന്ന തരത്തില്‍ ആകുന്നു എന്നതാണ് ഈ എഴുത്തിന്റെ പ്രത്യേകത... 

മരുഭൂമിയിലെ വിവരിക്കാനാവാത്ത അനുഭവങ്ങള്‍ ഇങ്ങനെ അറ്റമില്ലാത്ത മരുഭൂമി പോലെ പരന്നു കിടക്കുന്നു. മുസഫ്ഫറിന്റെ എഴുത്തും ഇതുപോലെ ആഴത്തില്‍ മനസിനെ തൊട്ടു നില്‍ക്കുന്നു. മരുഭൂമിയുടെ ഓരോ അദ്ധ്യായത്തിലും ഭൂമിശാസ്ത്രത്തെ നന്നായി വിവരിക്കുന്നുണ്ട്
"ഗാരയുടെ വിടവുകള്‍ സൂര്യപ്രകാശത്തേയും അതിന്റെ ബലിഷ്ഠ പേശികള്‍ ശൂന്യതയെയും പുണര്‍ന്ന് നില്‍ക്കുന്നു. മരുഭൂമിയില്‍ മഴയും മണ്ണും മണലും കാറ്റും ചേര്‍ന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെടുത്തിയതായിരിക്കണം ജബല്‍ ഗാര എന്ന് വിളിക്കുന്ന ഈ മണല്‍പാറ മലകള്‍".
(ഗൂഡ ലിപികളില്‍ കൊത്തിയ ജലഭൂപടം എന്ന അദ്ധ്യായത്തില്‍).
അറേബ്യന്‍ മരുഭൂമിയുടെ അനുഭവ കഥകള്‍ മലയാളത്തില്‍ അത്ര പരിചിതമല്ല, ആയിരത്തൊന്നു രാവുകളും ഖലീന വ ദിംനയും വായിച്ച് തീര്‍ത്ത മലയാളിക്ക് മരുഭൂമിയുടെ ആത്മകഥ പുതിയൊരു അനുഭവ ഭാഷ്യം നല്‍കുന്നുണ്ട്. എത്ര യാത്ര ചെയ്താലും വീണ്ടും വീണ്ടും തിരിച്ചു വിളിക്കുന്ന ഒരു മാസ്മരികത ഈ മരുഭൂമികള്‍ക്കുണ്ട്. സൌദ്യ അറേബ്യയിലെ മക്ക, മദീനാ, ലൈല അഫ്ലാജ്, ജബല്‍ ഉല്ലൂഷ്, തബൂക്ക്, അല്‍ ജൌഫ്, അല്‍ ഉല, അല്‍ നഫൂദ്, സക്കാക, ദോമ, മദായിന്‍ സ്വാലിഹ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ മരുപ്രദേശങ്ങളില്‍ സഞ്ചരിച്ച് ഉള്ളില്‍ ആവാഹിച്ച അനുഭവത്തിന്റെ അക്ഷരരൂപങ്ങളാണ് മനോഹരമായ ഭാഷയില്‍ വി മുസഫര്‍ അഹമ്മദ് എഴുതിയ മരുഭൂമിയുടെ ആത്മകഥ. ഈ യാത്രയില്‍ കൊതി തീരാതെയാണ് മുസഫര്‍ അവസാനിപ്പിച്ചത് എന്ന് മനസിലാക്കാം മുസഫര്‍ തന്നെ തന്റെ ഈ യാത്രയെ പറ്റി ഇങ്ങനെ എഴുതുന്നു "മണല്‍ യാത്രകള്‍ തുടരാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. മരുഭൂമി എന്നും ക്ഷണിച്ചുകൊണ്ടിരിക്കും. ആയുസ്സിന്‍റെ ഇല പൊഴിയുംവരെ യാത്ര ചെയ്യേണ്ടവരാണല്ലോ മനുഷ്യര്‍"  
 



 
 
 
 
 
 
 
 
 
 
 
 
 
 
മലയാള മാധ്യമം വെബ് മാഗസിനിലെ വായന എന്ന പംക്തിയിലെ 5 ലക്കം 

Tuesday, 25 October 2016

വായനാനുഭവം: ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’

ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’  എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള ‘വായനാനുഭവം’
ഷീലാ ടോമിയുടെ ഈ പുസ്തകത്തിൽ ഉള്ള കഥകൾ അത്രയൊന്നും വലുതല്ല. കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളും നിറഞ്ഞ കഥകളാണെല്ലാം.

എല്ലാ കഥകളിലെയും സ്ത്രീ കഥാപാത്രങ്ങൾ ഭീതിയോടെയാണു ജീവിതത്തെ നേരിടുന്നത്‌. മുഖ മൊഴിയിൽ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്‌ ഇക്കാര്യം തുറന്നു എഴുതുന്നു.
“അവളവളെക്കുറിച്ചുള്ള ഉത്കണ്ഠകളായി വളരുന്നതും ഭയപ്പെടുത്തുന്നതും എങ്ങനെയെന്നു ഭ്രമാത്മകമായി എഴുതപ്പെട്ട കഥ” എന്നാണ് മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം എന്ന കഥയെ കുറിച്ച് വിലയിരുത്തുന്നത്.
ലളിതമായ ആഖ്യാനരീതിയിൽ സങ്കീർണ്ണതകൾ നിറഞ്ഞ മാനസികാവസ്ഥകളെ ആവിഷ്കരിക്കാൻ ഈ കഥാ സമാഹാരത്തിലെ കഥകൾക്ക് ആവുന്നുണ്ട്.

മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം. വറവുചട്ടിയിൽ നിന്ന് ഒരു സവാള, വൈടുകെ, കിളിനൊച്ചിയിലെ ശലഭങ്ങൾ, കാഴ്ച, ബ്രഹ്മഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ, മകൾ, മൃണാളിനിയുടെ കഥ താരയുടെയും, നിന്റെ ഓർമയ്ക്ക് എന്നീ ഒൻപത് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
ഭീതി നിറഞ്ഞ ഒരു നോട്ടമോ, തിരിഞ്ഞു നോട്ടമോ,ഉത്കണ്ഠയോ ഒട്ടുമിക്ക കഥകളിലും നിഴലിക്കുന്നത് കാണാം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയുന്ന എഴുത്തുകാരിയാണ് ഷീല ടോമി എന്ന് അവതാരികയിൽ പികെ ഗോപി പറയുന്നുണ്ട്. ദുരന്ത മുഖങ്ങൾ യാഥാർഥ്യ ബോധത്തോടെ തന്നെയാണ് കഥാകാരി നേരിടുന്നത്. വേണ്ടപെട്ടവരാരും ഇല്ലാത്ത ഒറ്റക്കുള്ള യാത്രകൾ ഇന്ത്യൻ അവസ്ഥയിൽ സ്ത്രീകൾക്ക് ഭീതി ജനിപ്പിക്കുന്ന ഒന്നാണ്. ചുറ്റുമുള്ള കണ്ണുകൾ, മുനവെച്ച നോട്ടങ്ങൾ, വെറുതെയുള്ള പിന്തുടരലുകൾ ഇങ്ങനെ ഭീതിയോടെ ചുറ്റും നോക്കാതെ സ്ത്രീകൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ ആകില്ല എന്ന യാഥാർഥ്യം ആദ്യആവസാനം നിറഞ്ഞു നിൽക്കുന്ന കഥയാണ് ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’. ഡാമിന്റെ പരിശോധനക്കായി പുതിയ ഡാം സ്പെഷലിസ്റ്റായി നിയമിക്കപെടുന്നത് അപ്രതീക്ഷിതവും ഭാഗ്യമുമായാണ് ഇസബെല്ല കാണുന്നത്. മക്കളെ പഠിപ്പിക്കാൻ ലോൺ എടുത്ത് ജീവിതം അത്ര സുഖകരമല്ലതെ മുന്നോട്ട് തള്ളി നീക്കുന്ന മംഗലത്ത് സെബാസ്ത്യാനോസിന് മകൾക്ക് കിട്ടിയ ഈ അവസരം ഒരു ആശ്വാസമാണ്. കടമെടുത്തു കൃഷിയും നഷ്ടത്തിലായ കാലത്ത് ഇതൊരു ആശ്വാസം തന്നെയാണ്. നിയമന ഉത്തരവ് കിട്ടിയ ഉടനെ മറ്റൊന്നിന്നും ആലോചിക്കാതെ ഇറങ്ങിത്തിരിച്ച ഇസബെല്ലയുടെ യാത്രയിലൂടെയാണ് കഥ തുടങ്ങുന്നത്.

ചുരം എത്തിയതോടെ ഇസബെല്ലയിൽ താൻ ഒറ്റക്കാണല്ലോ എന്ന ഭീതി നിറയുന്നു. കറുത്ത തടിച്ച ഡ്രൈവറെ അവൾ ഭയത്തോടെ കാണുന്നു. ഈ ഭീതിയിൽ നിന്നും പെട്ടെന്നുള്ള ട്വിസ്റ്റ് രസകരമാണ്. വഴിയരികിൽ കാണുന്ന വൃദ്ധയുടെ കുടിലിൽ ഇസബെല്ലയെ കാത്തിരിക്കുന്നത് മാസ്മരികമായ മറ്റൊരു ലോകമാണ്. ഈ ട്വിസ്റ്റ് തന്നെയാണ് കഥയുടെ ഭംഗിയും. ഇസബെല്ല പ്രകൃതിയോടും ഭൂമിയോടും ലയിക്കുന്നു. ഇസബെല്ല കഥാപാത്രമല്ല പ്രകൃതിയുടെ സ്പന്ദനം കൂടിയാണെന്ന് അവതാരികയിൽ പറയുന്നു. വിസ്മയകരമായ കഥയുടെ രാവ് അവസാനിക്കുമ്പോൾ ഭീതിയുടെ കെട്ടുമഴിയുന്നു. മെക്കണ്ടോയും മെൽക്വിയാഡിസിന്റെ ഓർമകളും വന്നു മറഞ്ഞു പോയതിനു ശേഷം വീണ്ടും ഭീതിനിറയുന്നു ഇസബെല്ലക്ക് ഓടേണ്ടി വരുന്നു പീഠഭൂമിയിലൂടെ ചതുപ്പിലൂടെ ഭീതിയുടെ നിഴലുകൾ പിന്നാലെയും, മുല്ലപ്പെരിയാർ ഭീതിയിലും കഥ നീങ്ങുന്നു. ഭയം നിറക്കുന്ന ഒരവസ്ഥയുടെ പ്രളയ തീരമാണ് ഈ കഥ. മൂടുപടമിട്ട സാമൂഹികാവസ്ഥയുടെ കറുത്ത രൂപകങ്ങളെ കണക്കിന് പരിഹസിക്കുന്നു. സങ്കല്പ രൂപകങ്ങളില്‍ ചുറ്റി മറുലോകത്തേ ചൂണ്ടുന്നു. പൊട്ടാറായ അണക്കെട്ടിനു താഴെ ഭീതിയോടെ നില്‍ക്കുന്ന ജന്മങ്ങളുടെ അസാധാരണ ഘടനയിലുള്ള ഈ കഥ തന്നെയാണ് സമാഹാരത്തിലെ മികച്ചതെന്നു നിസംശയത്തെ പറയാം …

മനസില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത വിപ്ലവഓര്‍മകളാല്‍ നിറയ്ക്കപെട്ട അണക്കെട്ടുകള്‍ ആണ് നാം ജലം വറ്റി മണല്‍ കൂനകള്‍ പൊന്തിയ വിപ്ലവ സ്വപ്‌നങ്ങള്‍ നിറവേറ്റപ്പെടാതെ പോയ ഈ ഓര്‍മകളെ യാണ് കിളിനോച്ചിയിലെ ശലഭങ്ങള്‍ എന്ന കഥ. രാഷ്ട്രീയമാണ് ഈ കഥയില്‍ പറയുന്നത് എങ്കിലും അതിനിടയില്‍ ഉറ്റു നോക്കുന്ന ജീവിതത്തിന്‍റെ തുടിപ്പ് തങ്ങി നിക്കുന്നത് കാണാം കാവേരി ലഷ്മി ഇത്തരം രാഷ്ട്രീയ ജിവിതത്തിന്റെ പ്രതീകമാണ്‌. എല്ലാം വറ്റിയ അഭയാര്‍ഥി ജീവിതത്തിലൂടെ ഇറ്റിറ്റായി വീഴുന്ന ജലാംശമാണ് ഈ കഥ. “അനുരാധപുരത്തെകുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത് പ്രാക്തന സംസ്കൃതിയുടെ കൊത്തുപണികളിലും ബുദ്ധ സ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ് നിറയെ. കാവേരി ലക്ഷ്മി.” ജീവിതങ്ങള്‍ അനവധി വീണുടഞ്ഞു തകര്‍ന്ന ഒരിടത്തിന്റെ അന്വേഷണം വരലക്ഷിയിലൂടെ ഇന്ദു നടത്തുമ്പോള്‍ രാഷ്ട്രീയം നിറയാതെ തരമില്ലാതവിധം കൂടികുഴയുന്നു.
“ഒരു നിമിഷം… ഒരുനാളും മഴയെത്താത്ത മരുഭൂമിയിലെ ചുടുകാറ്റായി ലക്ഷ്മി.. കൊടുങ്കാറ്റായ് ലക്ഷ്മി…!
‘പുലികളാണ് പോലും! സോഷ്യലിസ്റ്റുകളാ അവര്. അടിമൈയാക്കപ്പെട്ടതാലതാന. അവങ്ക ഒന്ന സെര്‍ന്തങ്ക. അവരെ കൊന്നൊടുക്കിയാല്‍ തീരുമോ തമിഴരുടെ പ്രശ്നങ്ങള്‍?
ഈ ചോദ്യം അന്നും ഇന്നും നില്‍ക്കുന്നു. കഥയും
ബ്രഹ്മഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ, മൃണാളിനിയുടെ കഥ താരയുടെയും, തുടങ്ങിയ വ്യത്യസ്തവും പുതിയ തീരത്തിലൂടെ സഞ്ചരിക്കുന്നതുമായ കഥകള്‍ കൂടി ഈ സമാഹാരത്തില്‍ ഉണ്ട്. ജീവിതത്തിന്‍റെ കയ്പ്പും മധുരവും ചാലിച്ച് പുതിയ തലം സൃഷ്ടിക്കാനും അതിലൂടെ വായനക്കാരെ അമ്പരപ്പോടെ, ചിലപ്പോഴൊക്കെ ഭീതിയോടെ നടത്താന്‍ ഈ കഥകള്‍ക്ക് ആകുന്നു.

Thursday, 20 October 2016

ചലച്ചിത്രത്തിലേക്കുള്ള നടപ്പാത









 

           



 ചലച്ചിത്രം അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നതിനു മുമ്പ് ത്യാഗ്വോജ്ജലമായ നിരവധി പേരുടെ ജീവന്റെ കഥകളുണ്ട്. പലരാജ്യങ്ങളിൽ പല കാലഘട്ടങ്ങളിൽ നടന്ന വ്യത്യസ്തമായ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങളിൽ നിന്നാണ് ചലച്ചിത്രത്തിലെക്കുള്ള പരിണാമം സാദ്ധ്യമായത്
സർ ഐസക് ന്യൂട്ടന്റെ ദർശനാനുവർത്തനം  (persistence of vision) എന്ന കണ്ടെത്തൽ ഇന്നത്തെ ചലച്ചിത്രം എന്ന രൂപത്തിലേക്കുള്ള വഴി തുറക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. തോമോസ്ട്രോപ്പ്, മൈക്കൽ ഫാരഡെയുടെ ചക്രം, സ്ട്രോബോ സ്കോപ്പ്, സോയി ട്രോപ്പ് തുടങ്ങിയവയുടെ കണ്ടുപിടുത്തങ്ങൾ ഇങ്ങനെ നിരവധി കണ്ടുപിടുത്തങ്ങളും അന്വേഷണങ്ങളും ചലച്ചിത്രം എന്ന ജനകീയ കലയുടെ ഉത്ഭവത്തിന് സഹായകമായിമാറി. അത്തരത്തിൽ  ‘ഫിനാകിറ്റോ സ്കോപ്പ്’ എന്ന ഉപകരണത്തിന്‍റെ കണ്ടുപിടുത്തത്തിനായി ബെല്ജിയംകാരനായ ജെ. എ. എഫ്. പ്ലേറ്റോയുടേ സഹനത്തിന്റെ കഥ ഏറെ വേദന ജനിപ്പിക്കുന്ന ഒന്നാണ്.  ചിത്രങ്ങളുടെ ചലനം സാധ്യമാക്കാനുള്ള തന്‍റെ അന്വേഷണത്തിന് അദ്ദേഹം സമര്‍പ്പിച്ചത് തന്‍റെ കാഴ്ച ശക്തിയെ തന്നെയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നിരന്തരം നോക്കിയുള്ള പരീക്ഷണങ്ങൾ കാരണം ഇരുപത്തിയെട്ടാമത്തെ വയസിൽ അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപെട്ടു. അതോടെ ഈ പരീക്ഷണം ഇനിയെങ്കിലും വസാനിപ്പിക്കണം എന്ന് അദ്ദേഹത്തോട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപെട്ടു മാസങ്ങളുടെ ചികിത്സയിലൂടെ കാഴ്ചശക്തി വീണ്ടെടുത്തു. എന്നിട്ടും അദ്ദേഹം വെറുതെയിരിക്കാന്‍ തയ്യാറായില്ല എല്ലാ എതിർപ്പുകളും മറികടന്ന് വീണ്ടും തന്റെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.  നാൽപതാം വയസിൽ ഇനിയൊരിക്കലും ഒരു കാഴ്ചയും കാണാന്‍ കഴിയാത്ത വിധം എന്നെന്നേക്കുമായി അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. കാഴ്ച്ചയുടെ മഹാലോകം തീര്‍ക്കാന്‍ ഈ മഹാനായ ശാസ്ത്രഞ്ജന്‍ തന്റെ തന്നെ കാഴ്ച്ചയെ ബലിയര്‍പ്പിക്കുകയായിരുന്നു കാഴ്ച ശക്തി നഷ്ടപെട്ടിട്ടും അദ്ദേഹം തളരാതെ തന്റെ അകക്കണ്ണ് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരുന്നു. എൻപതാം വയസിൽ മരിക്കുന്നതുവരെ അദ്ദേഹം പരീക്ഷങ്ങൾ തുടർന്നു. ആ ത്യാഗത്തിന്റെ ഫലമാണ്‌ ഫലമാണ് 1883ൽ കണ്ടുപിടിച്ച ‘ഫിനാകിറ്റോ സ്കോപ്പ്’  എന്ന ഉപകരണം.
ഇതുപോലെ ചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത പേരാണ്  ഇംഗ്ലണ്ടുകാരൻ ഫ്രീസ് ഗ്രീന്‍. ഇദേഹത്തിന്റെ ജീവിതവും ദുരിതപൂർണ്ണമായിരുന്നു. രണ്ടു സിലിണ്ടറുകൾക്കിടയിലൂടെ കടന്നു പോകുന്ന പ്രതിരൂപങ്ങൾ പതിപ്പിക്കാവുന്ന സെല്ലുലോയ്ഡിന്റെ കണ്ടിപിടുത്തമാണ് ഇദ്ദേഹം  നടത്തിയത്. കണ്ടെത്തലുകള്‍ക്കായി തന്‍റെ സമ്പാദ്യം മുഴുവനും ചെലവഴിച്ചിട്ടും മതിയാകാതെ ഭീമമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജയിൽവാസം വരെ ഈ ശാസ്ത്രഞ്ജന്‍  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവസാനം ഒരു നേരത്തെ ഭക്ഷണത്തിനായി തന്റെ പ്രിയപ്പെട്ട ക്യാമറ പോലും വിൽക്കേണ്ട ഗതികേടില്‍ ഇദ്ദേഹം എത്തപ്പെട്ടു. ചലച്ചിത്ര ലോകത്തിനു നല്കിയ സംഭാവന മാനിച്ച് അദ്ദേഹത്തെ അനുമോദിക്കാൻ വിളിച്ചു ചേർത്ത  യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ മരിച്ചുവീഴുകയായിരുന്നു.
ചലച്ചിത്രത്തിലേക്കുള്ള നടപ്പാതയില്‍ ഒരു പ്രതീക്ഷയുടെ വഴി വെട്ടിയ ആളാണ്‌ എഡ്വേർഡ് മയ് ബ്രിഡ്ജ് (Eadweard James Muybridge)  ഇദ്ദേഹം ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു.
ചാടുന്ന കുതിരകൾ ഭൂമിയിൽ സ്പര്ശിക്കാതെയുള്ള രംഗങ്ങളുടെ തുടർച്ച ചിത്രീകരിക്കാൻ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ശ്രമം ചലിക്കുന്ന ചിത്രം എന്നര്ത്ഥമാകുന്ന  ചലച്ചിത്രം എന്നതിലേക്ക് കൂടുതൽ അടുപ്പിച്ചു. എഡ്വേർഡ് മയ് ബ്രിഡ്ജ് (Eadweard James Muybridge) നടത്തിയ ശ്രമമാണ് ചലച്ചിത്രത്തിന്റെ ഇപ്പോഴത്തെ രീതിയുടെ കണ്ടെത്തലിനു ഏറെ  സഹായിച്ചത്. 1882ൽ   മയ് ബ്രിഡ്ജിന്റെ ഓടിക്കൊണ്ടിരിക്കുന്ന കുതിരകളുടെ  ഈ ഫോട്ടോ സീരീസാണ് ഷാൻ പി ലൂയി മീസ്സനീർ എന്ന ഫ്രഞ്ച് പെയ്ന്റർ  സൂസ്ട്രോപ്പ് എന്ന പ്രൊജക്റ്റ്‌ മെഷിനിലൂടെ കടത്തിവിട്ട് ചലനാത്മകമായി പ്രാക്സിനോ സ്കോപ്പ് വഴി പ്രദർശിപ്പിച്ചു. മയ് ബ്രിഡ്ജിന്റെ ‘ഫോട്ടോ ഗ്രാഫിക് സൂ’വിന് ഉപയോഗിച്ചതിനാലാണ്  സൂപ്രാക്സിനോ സ്കോപ്പ് (Zoopraxinoscope) എന്ന്  ഈ മെഷീൻ അറിയപ്പെടാൻ കാരണമായത്. ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞനായ ഡോ: ഇ. ജെ. മാരി തന്റെ  ഒറ്റ കാമറ കൊണ്ട് ചലന ചിത്രങ്ങളെ പിന്തുടരാനുള്ള ശ്രമവും അതിനായി കണ്ടെത്തിയ ഫോട്ടോഗ്രാഫി റിവോൾവറും ഒരു വഴിത്തിരിവായികണ്ടുപിടുത്തങ്ങളുടെ രാജാവ് തോമസ്‌ ആൽവാ എഡിസന്റെ പരീക്ഷണങ്ങൾ ചലച്ചിത്രം എന്ന ഇന്നത്തെ രൂപത്തിലേക്കുള്ള പരിണാമത്തിന്റെ പ്രധാന പടിയായി. എഡിസണ്‍ തന്നെ രൂപപ്പെടുത്തിയെടുത്ത ‘കൈനെറ്റോ സ്കോപ്പി’എന്ന ഉപകരണത്തിലൂടെ ഫ്രെഡ് ഓട്ട് എന്നയാളുടെ തുമ്മൽ എഡിസണ്‍ ചിത്രീകരിച്ചതിലൂടെ ചലച്ചിത്രത്തിന്റെ പുതിയ രൂപം പിറന്നു. അതോടെ കാമറക്കു മുന്നിൽ അഭിനയിച്ച ആദ്യ നടൻ എന്ന ഖ്യാതിയും ഫ്രെഡ് ഓട്ട് നേടി. ‘ഫ്രെഡ് ഓട്ട്സ് സ്നീസ്’ (Fred Ott’s Sneeze)
എന്നതായിരുന്നു ആ ചിത്രം. ജോര്ജ്ജ് ഈസ്റ്റ് മാന്റെ കണ്ടെത്തലായ ഈസ്റ്റ് മാൻ ഫിലിമാണ്‌ ഈ ചിത്രത്തിനായി എഡിസണ്‍ ഉപയോഗിച്ചത്. എഡിസന്റെ  കണ്ടുപിടുത്തത്തിനു പിന്നിൽ അഹോരാത്രം സഹായിച്ച വില്ല്യം കെന്നഡി ലാറി ഡിക്സണ്‍ എന്ന മനുഷ്യനെയും ഇവിടെ സ്മരിക്കുന്നു.
ലൂയി ലൂമിയർ, അഗസ്റ്റ് ലൂമിയർ ഈ സഹോദരങ്ങൾ നടത്തിയ മുന്നേറ്റത്തെയാണ് പിൽകാലത്ത് ചലച്ചിത്രം എന്ന കലയുടെ പിറവി എന്ന് പറയാവുന്ന ഒരു കണ്ടെത്തലായി അറിയപ്പെട്ടത്. ഇവരുടെ 1895 ഡിസംബർ 28ന് പാരീസിൽ വലിയ സദസിനു മുമ്പാകെ ഫാക്ടറിയില്നിന്നും പുറത്തേക്കു പോകുന്ന തൊഴിലാളികളെ ചിത്രീകരിച്ച ‘വർക്കേഴ്സ് ലിവിംഗ് ദി ലൂമിയർ ഫാക്ടറി’ Workers Leaving the Lumiere Factory
എന്ന ചിത്രം പ്രദർശിപ്പിച്ചതോടെ പുതിയ ഒരു ചരിത്രം പിറക്കുകയായി. ഈ സഹോദരങ്ങളുടെ കണ്ടുപിടുത്തത്തിന് പൂർണ്ണ പിന്തുണ നല്കിയ ഇവരുടെ പിതാവ് ആന്റണി ലൂമിയറിനെ ഇവിടെ ഓർക്കുന്നു. എഡിസന്റെ കൈനെറ്റോസ്കോപ്പ് വാങ്ങിക്കാനാവാതെ വന്നപ്പോൾ അത് സ്വയം നിർമ്മിക്കാൻ ഈ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചത് പിതാവായിരുന്നു.
എന്നാൽ ഇന്ന് നമ്മള്‍ കണ്ടു ആസ്വദിക്കുന്ന ഫീച്ചര്‍ സിനിമകളുടെ തുടക്കം കുറിക്കാൻ കാരണക്കാരൻ  മാന്ത്രികനായ ജോര്‍ജ്ജ് മെലീസ് (George Melies) ആയിരുന്നു.  ലൂമിയര്‍ സഹോദരങ്ങള്‍ നിര്‍മ്മിച്ച ഉപകരണം വാങ്ങിക്കുവാൻ മെലീസിന് ആയില്ല ഇതോടെ മെലീസിന്റെ വാശി കൂടി അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച ക്യാമറയും പ്രൊജെക്ടറിലുമായി ചിത്രീകരണം തുടങ്ങി. അങ്ങനെ ഒരു  കഥയെ അടിസ്ഥാനമാക്കി അഭിനേതാക്കളെ ഉൾപ്പെടുത്തി നിത്യ ജീവിതത്തിലെ രംഗങ്ങൾ ചിത്രീകരിച്ചതോടെ ഫീച്ചര് സിനിമകളുടെ തുടക്കമായി എന്ന് പറയാം. ചരിത്രത്തിലാദ്യമായി ഫിലിം സ്റ്റുഡിയോ നിർമ്മിച്ചതും മേലീസ് തന്നെയാണ്. മേലീസിന്റെ ഈ ശ്രമത്തോടെയാണ്   ലക്ഷണമൊത്ത ഫീച്ചര് സിനിമക്ക് തുടക്കമിട്ടത്.  എഡ്വിന്‍ എസ് പോര്‍ട്ടര്‍ (Edwin S Porter) ആണ് ആദ്യമായി  ശരിയായ കഥാചിത്രം എടുത്തതും നാടക സങ്കേതങ്ങളുടെ സഹായത്തോടെ വിദൂര-സമീപ ദൃശ്യങ്ങള്‍, മുകളില്‍ നിന്നുള്ള ചലിക്കുന്ന പാന്‍ ചിത്രങള്‍, ക്ലോസപ് ചിത്രങള്‍ എഡിറ്റിങ്ങിന്റെ പ്രാഗ് രീതി ഇവയൊക്കെ ഇദ്ദേഹം തന്റെ ചിത്രങ്ങളിൽ പരീക്ഷിച്ചു. സര്‍ക്കുലര്‍ ‘പനോരമ ഓഫ് ഇലക്ട്രിക് ടവര്‍ (1091), ഗേ ഷൂ ക്ലര്‍ക്ക്  (1903) റെസ്ക്യൂസ് ഫ്രം ആന്‍ ഈഗിള്‍ നെസ്റ്റ്, ദി ഗ്രൈറ്റ് ട്രെയിൻ  റോബറി (1093)തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ. തുടർന്ന് നിരവധി പേര് ഈ രംഗത്ത് തന്റേതായ സംഭാവനകൾ നൽകി 1907ൽ ഡേവിഡ് വാർക്ക് ഗ്രിഫിത്തിന്റെ ‘ദി അഡ്വഞ്ചെഴ്സ് ഓഫ് ഡോളി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകം കൂടുതൽ വികസിക്കാൻ വഴിത്തിരിവായി. 1913 ൽ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നായ ‘ദി ബർത്ത് ഓഫ് നേഷൻ’  ഇറങ്ങി. പിന്നീടുള്ള ചാലച്ചിത്രത്തിന്റെ വളർച്ച അതി വേഗത്തിലായിരുന്നു. ആദ്യ നടിയായ ഫ്ലോറൻസ് ലോറൻസ്, വിഖ്യാത നടൻ ചാർളി ചാപ്ലിൻ, ബസ്റ്റർ കീറ്റണ്‍, ലിലിയൻ ഗിഷ്, ഡഗ്ലസ് ഫെയർ ബാങ്ക്സ്, മേരി ഫിക് ഫോർഡ്, ഗ്രേറ്റാ  ഗാർബൊ, എമിൽ ജാന്നിഗ്സ് ആസ്താ നിൽസൻ ഇങ്ങനെ നീണ്ടുപോകുന്ന ഈ കാലഘട്ടത്തിലെ താരങ്ങൾ എഴുതിയാൽ തീരാത്ത ചലച്ചിത്രത്തിലേക്കുള്ള നടപ്പാത ഇന്നും സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങളിലൂടെ അതിന്റെ വികാസം തുടരുകയാണ്. ഇന്നിന്റെ സാങ്കേതിക മേന്മയിലേക്ക് നയിച്ച ചലച്ചിത്രത്തിന്റെ ആദിമ വഴിയിലെ ചില നാഴികക്കല്ലുകൾ  മാത്രമാണ് ഇവിടെ പരാമർശിച്ചത്. സഹനത്തിന്റെയും ത്യാഗത്തിൻറെയും ആത്മ സമർപ്പണത്തിന്റെയും വേദനയുടെയും ചരിത്രം നിറഞ്ഞതാണ് ഇന്ന് നാം കണ്ടു രസിക്കുന്ന ആസ്വദിക്കുന്ന സിനിമകൾ.
ലോക സിനിമയിൽ ചാപ്ലിൻ എന്ന വന്മരം ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്‌ ചിരിയിലൂടെ വലിയ വലിയ ചിന്തയിലേക്ക് നയിക്കുകയും സമകാലിക ലോക രാഷ്ട്രീയത്തെ കൃത്യമായി തന്റെ സിനിമകളിലൂടെ പറയുകയും  ചെയ്ത മഹാനായ ചാർളി ചാപ്ലിൻ എന്ന ചലച്ചിത്രകാരന് പറഞ്ഞത് മഴയിലൂടെ നടക്കാനാണ് എക്കിഷ്ടം. അപ്പോൾ ഞാൻ കരയുന്നത് ആരും അറിയില്ലല്ലോ” എന്നാണ്. വേദന താണ്ടിയ ഒരു നടപ്പാതയിലൂടെയാണ് ചലച്ചിത്രം എന്ന മഹത്തായ കലാരൂപം ഈ ജനകീയതയിലേക്ക് എത്തിച്ചേർന്നത്. ഇത്തരത്തിൽ പരാമർശിച്ചവരും പരാമർശിക്കാൻ വിട്ടുപോയവരുടെയും ഏറെ ത്യാഗങ്ങളും വേദനകളും നിറഞ്ഞതാണീ ചലച്ചിത്ര ത്തിലേക്കുള്ള നടപ്പാത.
കടപ്പാട് : ചലച്ചിത്ര നിരൂപകന്മാരായ വിജയകൃഷ്ണന്‍, ജി പി രാമചന്ദ്രന്‍


Wednesday, 21 September 2016

പുതുവായനയുടെ ജലത്തിന്‍റെ ത്രികോണങ്ങള്‍

വായനാനുഭവം 3 

 ജലത്തിന്‍റെ ത്രികോണങ്ങള്‍ 
(കഥാസമാഹാരം) 
എജെ മുഹമ്മദ്‌ ഷഫീര്‍ 

വീനമായ വായനയിലേക്കുള്ള ക്ഷണക്കുറിപ്പാണ് എജെ മുഹമ്മദ്‌ ഷഫീറിന്റെ കഥകള്‍. ഗതാനുഗതികമല്ലാത്ത ഭാവുകത്വ പരിസരം ആനയിക്കുന്ന കഥകള്‍ പതിവില്‍ നിന്നും മാറി നില്‍ക്കുന്നു. എജെ മുഹമ്മദ്‌ ഷഫീര്‍ ഒരു കവിയാണ്‌ അത് കൊണ്ട് തന്നെ കഥകളില്‍ ഇടക്ക് കാവ്യ ബിംബങ്ങള്‍ എത്തി നോക്കുന്നതായി കാണാം. 
ഖരങ്ങളുടെ ഉടമ്പടി, ഏഴു നിറങ്ങളില്‍ ഒരു സ്ത്രീ, അയഥാര്‍ത്ഥമായ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്, ഹ്വിയാങ്ങ്  എഴുതിയ കവിതകള്‍, തെരുവുകളിലെ മരങ്ങളെ വെള്ളികടലാസില്‍ പൊതിഞ്ഞ ഈ നഗരത്തിന് എന്നോടെന്താണ് പറയുവാനുള്ളത്?, ദിക്കുകള്‍ നിലവിളിക്കുമ്പോള്‍, പ്രകാശത്തിന്റെ കടല്‍, കൊച്ചവിരായുടെ കുലപരമ്പരകള്‍, ജലത്തിന്‍റെ ത്രികോണങ്ങള്‍, കാന്തികജലാശയം എന്നിങ്ങനെ അത്ര വലുതല്ലാത്ത പത്ത് കഥകള്‍ അടങ്ങിയതാണ് ഈ ചെറുപുസ്തകം.

പ്രൊഫസര്‍ സഹാക്കിന്റെ അതി നിഗൂഡവും അന്വേഷണാത്മകവുമായ ജീവിതത്തിലൂടെ ഒരു യാത്രയാണ് ജലത്തിന്‍റെ ത്രികോണങ്ങള്‍ എന്ന കഥ.  ഇതേ ശീര്‍ഷകത്തില്‍ തന്നെയാണ് ഈ സമാഹാരവും. കൂടെ പഠിക്കുന്ന വരുമായി ജ്യാമതീയ രൂപങ്ങളെയും ജലത്തിലൂടെ സഞ്ചരിക്കുന്ന പ്രകാശത്തിന്റെ പ്രവേഗ വ്യതിയാനങ്ങളെ കുറിച്ചും നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നവന് തീര്‍ച്ചയായും പ്രൊഫ; സഹാക്ക് ഒരത്ഭുതമാണ് ആ അന്വേഷണമാണ്  ഈ കഥ 
"അന്നുരാത്രി, കരിങ്കല്ലില്‍ തീര്‍ത്ത ദുര്ഗ്ഗമമായ പ്രേതകുടീരമെന്ന പ്രതീതി യുണര്‍ത്തുന്ന പ്രഫസറുടെ പരീക്ഷണ ശാലയിലേക്ക് രഹസ്യമായി പ്രവേശിച്ചുകൊണ്ട് അതിന്റെ ഒന്നാം കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഫലകത്തില്‍ കൊത്തിയ വാചകങ്ങള്‍ ഞാന്‍ പണിപ്പെട്ടു വായിച്ചെടുത്തു: "ഇന്ദ്രിയങ്ങളാല്‍ പ്രപഞ്ചത്തെക്കുറിച്ചും ജീവ രഹസ്യങ്ങളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനു വേണ്ടി നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു". ആര്?, ഞാന്‍ സ്വയം ചോദിച്ചു: ദൈവം?? എന്നാല്‍, ഫലകത്തിലെ വാചകങ്ങള്‍ക്കിടയില്‍ നിഗൂഡമായ മറ്റൊരുത്തരം മറഞ്ഞുകിടക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ആ കരിങ്കല്‍ക്കോട്ടയ്ക്കു പുറത്തെ രാത്രിയോടു ലയിച്ചുകിടന്നിരുന്ന നിശ്ശബ്ദതയോടെ സ്പഷ്ടവും വിഹ്വലവുമായ ഒന്ന്; ഒരു പ്രഹേളിക."

 ഈ കഥയുടെ തുടക്കം തന്നെ വായിച്ചാല്‍ തന്നെ പ്രൊഫസര്‍ സഹാക്കിന്റെ നിഗൂഡമായ ലോകത്തെ വ്യക്തമായി വരച്ചു കാണിക്കുന്നതു മനസിലാക്കാം.  പ്രൊഫസറുടെ നിഗൂഡമായ ആ വീട്ടിലേക്കു കടന്നു ചെല്ലാനുള്ള ആഗ്രഹം ഉള്ളില്‍ പേറി നടക്കുകയാണ്.  
"നാളുകള്‍ക്ക് ശേഷം ഒരു രാത്രിയില്‍, പഠനമുറിയില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ കരിങ്കല്ലില്‍ തീര്‍ത്ത കൊത്തളങ്ങള്‍ നിറഞ്ഞ പ്രൊഫസറുടെ വീട് - കോട്ട - എന്നെ സ്തബ്ധമാക്കുന്ന രീതിയില്‍ പൊടുന്നനെ നിശ്ശബ്ദമായതായി. എനിക്ക് തോന്നി. അപ്പോള്‍, ജീവന്റെ കണ്ണാടികളില്‍ പ്രതിബിംബിക്കപ്പെട്ടുറങ്ങുന്ന സ്ഥിരപ്രതിമകള്‍ നിറഞ്ഞ കൊത്തുപണികള്‍ക്കുള്ളിലൂടെ എനിക്ക് മീതെ ഒലിച്ചിറങ്ങിയ ജലത്തില്‍, ഓക്സൈഡ്കളുടെയും സള്‍ഫേറ്റ്കളുടെയും ഗന്ധം കലര്‍ന്നിരുന്നു. പെട്ടെന്ന്, മുകളിലെ മുറി, അതിവിചിത്രമായ ഒരു രസതന്ത്ര പരീക്ഷണശാല തന്നെയാണെന്ന് ഞാന്‍ തീരുമാനിച്ചു. ഒരിക്കല്‍ പ്രൊഫസറുടെ കണ്ണുവെട്ടിച്ച് ഞാനതിനുള്ളില്‍ അതിക്രമിച്ചു കയറുകതന്നെ ചെയ്യും" 

പ്രൊഫസറുടെ പരികല്പനകള്‍  ഇതില്‍ നിന്നും വായിച്ചെടുക്കാം തന്ത്രത്തില്‍ കിട്ടുന്ന പ്രൊഫസറുടെ ഡയറിയില്‍ ഹീബ്രുഭാഷയില്‍ കുറിക്കപെട്ട വാക്കുകളുടെ അര്‍ത്ഥം തേടി പോയപ്പോള്‍ ചരിത്രത്തിലെ നിഗൂഡതയും അതില്‍ ഇഴചേര്‍ന്നു കിടക്കുന്ന രാഷ്ട്രീയവും കാണാന്‍ കഴിയും.  ഈ രാസമാറ്റങ്ങള്‍ ഒക്കെ തന്നെ വലിയ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലൂടെ ഇറങ്ങി നടക്കാനുള്ളതാണെന്ന് മനസിലാവും. ചരിത്ര സ്മാരകങ്ങളായി രൂപാന്തരപെട്ട വിജനമായ യാഹൂദത്തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രൊഫസറുടെ മനോനിലയില്‍ സംശയം തോന്നുന്നത് കാലാകാലങ്ങളായി  ഒളിഞ്ഞു കിടക്കുന്ന ചരിത്രത്തിന്റെ നിഗൂഡതയാണ്. വിഷയത്തില്‍ കാണിക്കുന്ന നിഗൂഡതയുടെ ശക്തി കൂട്ടാന്‍ ഭാഷയിലും ലളിത വല്‍ക്കരണം മാറ്റി വെച്ചിട്ടുണ്ട്. ഒട്ടുമിക്ക കഥകളും ആ രീതിയില്‍ തന്നെയാണ് മുന്നോട്ട്പോകുന്നതും 

എന്നാല്‍ മറ്റുകഥകളില്‍ തികച്ചും വ്യത്യസ്തമാണ് കാന്തികജലാശയം എന്ന കഥ. മത്സ്യം  പിടിച്ചു ജീവിക്കുന്ന മുക്കുവരുടെ ദ്വീപില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ  ഉദ്യോഗസ്ഥനാണ് ഹരി. ഹരിയുടെ പ്രവചനങ്ങള്‍ മുക്കുവരെ സംബന്ധിച്ച് ജീവിതം തന്നെയാണ്. എന്നാല്‍ ഒരു പ്രവചനം തെറ്റിയതോടെ വലിയ ദുരന്തത്തെയാണ് ഗ്രാമം ഏറ്റുവാങ്ങിയത്. ഹരിയുടെ പ്രവചനം വിശ്വസിച്ച് കടലിലിറങ്ങിയ ഇരുപത് പേരാണ് ജീവന്‍ വെടിഞ്ഞത്. അതോടെ പ്രകോപിതരായ ജനങ്ങളില്‍  നിന്നും ഹരി ഒളിക്കുന്നു ഭാര്യ ജയന്തി മാത്രമുള്ള വീട് വളഞ്ഞിരിക്കുകയാണ് ജനങ്ങള്‍. 
കാലാവസ്ഥ നിരീക്ഷകേന്ദ്രത്തില്‍ തന്നെയുള്ള ഒരു മുറിയില്‍ ഒളിച്ചിരിക്കുന്ന ഹരിയെ കിട്ടാതെ വന്നപ്പോള്‍ പ്രകോപിതരായ ജനങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തീയിടാന്‍ പോകുന്നു എന്ന വിവരം ഇവര്‍ക്കിടയില്‍ നിന്നും സഹായത്തിനു എത്തുന്ന ചെന്താമര ജയന്തിയെ അറിയിക്കുന്നു. പിന്നീട്  ചെന്താമരയാണ് ഇവരെ ആ ദ്വീപില്‍ നിന്നും ഏറെ കഷ്ടപ്പെട്ട് രക്ഷിക്കുന്നത്. ഇവര്‍ തമ്മിലുള്ള ആത്മബന്ധമാണ് ഈ കഥയുടെ കാതല്‍. മറ്റുകഥകളില്‍ നിന്നും വ്യത്യസ്തമായി ഈ കഥ വളരെ ലളിതമായി പറയുന്നു എന്നുള്ളതാണ് പ്രത്യേകത. 

എന്നാല്‍ അത്ര ലളിതമല്ലാത്ത ആഖ്യാന ശൈലിയാണ് ഖരങ്ങളുടെ ഉടമ്പടി, ഏഴു നിറങ്ങളില്‍ ഒരു സ്ത്രീ, എന്നീകഥകള്‍ക്ക് സ്വീകരിച്ചിട്ടുള്ളത്. കുടുംബ പാരമ്പര്യത്തിന്റെ കഥപറയുന്ന കൊച്ചവിരായുടെ കുലപരമ്പരകള്‍, ഹ്വിയാങ്ങ്  എഴുതിയ കവിതകള്‍ എന്നീ കഥകള്‍ ഇതില്‍ നിന്നും വ്യെത്യസ്തമായി നില്‍ക്കുന്നു. കഥാഗതിക്കനുസരിച്ച് വായനക്കാരനെ മറ്റൊരു നിഗൂഡമായ ലോകത്തേക്ക് കൊണ്ടുപോകാന്‍ എജെ മുഹമ്മദ്‌ ഷഫീറിന്റെ കഥകള്‍ക്ക് ആകുന്നുണ്ട്. മലയാളത്തില്‍ സമാനതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്ത എഴുത്താണ് നമുക്ക് ദര്‍ശിക്കാനാകുക. ഒരു പുതിയ പാരായണ സുഖം നല്‍കാന്‍ കഥകള്‍ക്ക് ആകുന്നുണ്ട്. 



എഴുത്തുകാരനെ കുറിച്ച് 

എജെ മുഹമ്മദ്‌ ഷഫീര്‍ 

1973ല്‍ ജനനം, 1993 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം, അതെ വര്ഷം തന്നെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ചെറുകഥയ്ക്ക് ഒന്നാം സ്ഥാനം. സമുദ്രത്തേക്കാള്‍ പഴക്കമേറിയ മരക്കപ്പല്‍, പ്രപഞ്ചത്തിന്റെ തുറമുഖങ്ങള്‍ എന്നിവയാണ് മറ്റു കൃതികള്‍.  





മലയാള മാധ്യമം വെബ് മാഗസിനില്‍ വന്ന വായനാനുഭവം 3
http://malayalamadhyamam.com/mmnews-readers-taste-3rd-faisalbava/

Sunday, 4 September 2016

കപ്പിത്താള്‍: കഥകളുടെ പുതിയാഖ്യാനം.

വായനാനുഭവം-2 
ബിജു സിപിയുടെ ‘കപ്പിത്താൾ‘ എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള വായനാനുഭവമാണ് ഇത്തവണ വായന എന്ന കോളത്തിൽ

ല്ല കഥകൾ ആയിട്ടും എന്തുകൊണ്ടോ അത്രയൊന്നും ശ്രദ്ധ കിട്ടാതെ പോയ സമാഹാരമാണ് കപ്പിത്താൾ. ചെറുകഥയുടെ പതിവ് രീതി യിൽ നിന്നും കുതറി മാറാനും ഓരോന്നും വ്യത്യസ്ത മാക്കുവാനും കഥാകൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ “വരും കാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാള സാഹിത്യത്തില്‍ മുന്‍നിരയില്‍ കസേര വലിച്ച്ച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു” എന്നെഴുതിയത്. കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ ഈ വിലയിരുത്തൽ ശരിയാണ് എന്ന് തോന്നി. ഓരോ കഥയുടെയും ആഖ്യാനത്തിൽ കാണിച്ചിട്ടുള്ള സൂക്ഷ്മത അതിനു തെളിവാണ്. ഈ കഥ എങ്ങനെയല്ലാം സംവദിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീര ‘ആഴങ്ങൾക്കുളമേലുള്ള പ്ലവനം’ എന്ന അവതാരികയിൽ ഏറ്റവും ഭംഗിയായും കൃത്യമായും സൂചിപ്പിച്ചിട്ടുണ്ട്. അതിനേക്കാൾ ഭംഗിയായി എനിക്കവതരിപ്പിക്കാൻ കഴിയാത്തതിനാൽ ആ വരികൾ തന്നെ കുറിക്കട്ടെ
“പാമ്പു കടിക്കുന്നത് ഇറച്ചി തിന്നാനല്ല. ശത്രുവിന്റെ നാഡികൾ തളർത്തി കൊള്ളാൻ വേണ്ടി തന്നെയാണ്. ബിജുവിന്റെ കഥകൾ വായിക്കുന്നവരോട് ഒരു വാക്ക്- ജാഗ്രത! ഈ കഥകൾ ‘പരിമിതി കളുടെ വിളംബരങ്ങൾ’ അല്ല. ‘മനുഷ്യരെയും സമൂഹത്തെയും മുഖ്യചേരുവകളാക്കിയ പാചകപരിപാടി’യുമല്ല. സത്യത്തിൽ ഇവ ‘ചെറു’കഥകളല്ല, മനുഷ്യരെ അന്യഗ്രഹജീവികളാക്കുന്ന ബെൻടെന്റെ വാച്ച് കണക്കെ, വായനക്കാരെ ലിറ്റിൽ ഗ്രീൻ ഫ്രോഗുകൾ ആക്കാൻ ശേഷിയുള്ള ഓംനിട്രിക്സ് ഉപകരണങ്ങളാണ്. ലാഘവത്തോടെയാണ് പറയുന്നതെങ്കിലും ഈ കഥ കേട്ടുകഴിയുമ്പോൾ നാം വല്ലാത്തൊരു വിങ്ങലിന്റെ ഹോർലിക്സ് കുപ്പിക്കുള്ളിൽ അടയ്ക്കപ്പെടും. നിഷ്ടൂരമായൊരു സത്യസന്ധതയുടെ ബ്ലെയ്ഡ് കൊണ്ട് വയറു നെടുകെ കീറിമുറിക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കും. നമ്മുടെതന്നെ നിഴലുകള്‍ കണ്ട് അസ്വസ്ഥത തോന്നുന്നതാണ് സമകാലിക ജീവിതത്തിലെ ഏറ്റവും വലിയ തമാശയെന്ന ആത്മനിന്ദയില്‍ പുളയും” 


ബെണ്ടനും പോച്ചയും, നാലു പെണ്ണുങ്ങള്‍, ചുരുട്ടിയെറിഞ്ഞത്, അതെ കഥയുടെ പുതിയഖ്യാനം, കപ്പിത്താള്‍, ഒരു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വല്ലാര്‍പ്പാടത്തമ്മ, വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, സത്താവാദപരമായ ചില സന്ദേശങ്ങള്‍, യാത്രാവിവരണം, മലബന്ധദേശം, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരന്‍ എന്നീ പന്ത്രണ്ട് കഥകള്‍ അടങ്ങിയതാണ് ഈ കപ്പിത്താള്‍ എന്ന സമാഹാരം
ബെണ്ടനും പോച്ചയും എന്ന കഥ സമകാലിക യാഥാർഥ്യവും മലയാളിയയുടെ ജീവിതവുമായി ഏറെ ബന്ധപെട്ടു കിടക്കുന്നു. മലയാളിയുടെ ജീവിതത്തെ പിളർത്തിവെച്ച് അതിനു നടുവിലൂടെ യാണ് ഈ കഥ നടന്നു നീങ്ങുന്നത് ബി സനാതനൻ നായർ എന്ന സനുകുട്ടൻ തന്റെ പേര് ബെണ്ടനെന്നാക്കിയത് ഒരു കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ചുകൊണ്ടാണ്. ബെൻടെൻ എന്ന പ്രശസ്തമായ ഈ കഥാപാത്രം മലയാള ഇളംമനസുകളിൽ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ഈ കഥയിൽ വരച്ചു കാട്ടുന്നു ഇതിൽ പോച്ച എന്നത് നമ്മുടെ ചുറ്റുവട്ടത് നിന്നും നാം നിരന്തരം ആട്ടിയോടിക്കാൻ വെമ്പുന്ന അന്യസംസ്ഥാനത്തിൽ നിന്നും എത്തിയ അനാഥ ബാലനാണ് ഇവരുടെ സൗഹൃദം ആണ് ഈ കഥ എങ്കിലും അവിശ്വസനീയമായ ഒരു അന്ത്യത്തിൽ കഥയെ കൊണ്ടുപോകാൻ ബിജുവിനാകുന്നു. ലാബിലെ മേശയിൽ നാല് മുള്ളാണികളിൽ കാലുകൾ ബന്ധിച്ചു യേശുവിനെ പോലെ കിടക്കുന്ന തവളയെ കീറിമുറിക്കുന്ന ലാഘവത്തോടെ ഒരു മനുഷ്യകുട്ടിയുടെ വയറു കീറിമുറിക്കാൻ തയ്യാറാവുന്ന അവസ്ഥ. നിലവിൽ അനാഥമായി അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രതീകമാണ് ഇവിടെ പോച്ചയെന്ന ബാലനും . ഇനിയും പോച്ചമാരുടെ വയറുകൾ ബെണ്ടന്മാർ കീറിമുറിച്ചേക്കാം…സമകാലിക രാഷ്ട്രീയത്തെയും സാമൂഹികാവസ്ഥയെയും മേശയിൽ കിടത്തി കീറിമുറിക്കാൻ കഥാകൃത്തിനാവുന്നു.
ബിജുവിന്റെ കഥകളിലെ പെണ്ണുകൾ അബലകളല്ല. അവർക്ക് യഥാ സമയങ്ങളിൽ അസാമാന്യ ശക്തിയും പ്രതികരണ ശേഷിയും നൽകിയിട്ടുണ്ട്. നാല് പെണ്ണുങ്ങൾ എന്ന കഥ പ്രാദേശിക ഭാഷയുടെ നല്ല പരീക്ഷണമാണ്. ബാക്കിയുള്ള സ്ത്രീധനം കൊണ്ടുവരാത്ത തന്റെ ഭാര്യ നിമ്മിയെ ഭർത്താവ് മാത്തുക്കുട്ടി മർദ്ദിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് മാത്തുക്കുട്ടിയുടെ ഇളയ പെങ്ങളായ എണ്ണയാണ്. അന്നക്കൊച്ചിന്റെ ഇടപെടൽ ഈ കഥയെ വ്യത്യസ്തമാക്കുന്നു. ആക്രമകാരിയായ മാത്തുകുട്ടിയെ കയ്യുംകാലും കെട്ടി മുറ്റത്ത് ഇടുവാനുള്ള ധൈര്യം പോലും കാണിക്കുന്നു.
കൊച്ചി നഗരത്തെ ചുറ്റിപറ്റി കേരളത്തിന്റെ സാമൂഹികാവസ്ഥയും രാഷ്ട്രീയവും തുറന്നു കാട്ടുന്ന കഥയാണ് ‘ചുരുട്ടിയെറിഞ്ഞത്’. ഈ കഥയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രധാന സാന്നിധ്യമാണ്. ബംഗാളില്‍ നിന്നും ജോലി തേടി എത്തിയ ബസുവും ഭാര്യ ദുര്‍ഗ്ഗയും മകള്‍ അമര്‍ത്യയും അവര്‍ പുറമ്പോക്കില്‍ കെട്ടപൊക്കാന്‍ ഒരുങ്ങുന്ന ജീവിതവും അതിനിടയില്‍ അവര്‍ക്കുണ്ടാവുന്ന ദുരന്തവുമാണ് ഈ കഥ. വണ്ടി വിളിക്കാന്‍ പണമില്ലാതെ അസുഖം മൂര്‍ച്ചിച്ച കുട്ടിയെ എടുത്ത് കിലോമീറ്ററുകള്‍ നടക്കുകയും അതിനിടയില്‍ കുഞ്ഞ് മരിക്കുകയും ആംബുലന്‍സ് പോലും അനുവദിക്കാതെ ശവമുമായി നടന്നതും ഇന്ത്യന്‍ യാതാര്‍ത്ഥ്യം ആണെന്ന കാര്യം നമ്മള്‍ വായിച്ചു മറക്കാനുള്ള സമയം പോലും ആയിട്ടില്ല ഈ കഥയും അത്തരം ദാരിദ്ര്യത്തിന്റെ യാതാര്‍ത്ഥ്യം മകളുടെ മരണവും ഇതേ അവസ്ഥയും വരുന്നുണ്ട്, ഈ കഥ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത് വലിയ തലങ്ങളിലേക്കുള്ള ചര്‍ച്ചകളാണ് ജീവിതമാണ്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ എല്ലാം ക്രിമിനലുകള്‍ ആണെന് വാദിക്കുന്നവര്‍ അവരുടെ ജീവിതാവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല കുറഞ്ഞ പക്ഷം മലയാളിയുടെ കാപട്യം മറച്ചു പിടിക്കാനെങ്കിലും ഈ വാദം ചിലർ പറയാറുണ്ട്
“മൂന്നു ദിവസമായി പെയ്യുന്ന മഴ ഇനിയും നീണ്ടാല്‍ കയ്യിലുള്ള കാശ് തീര്‍ന്നുപോകുമല്ലോഎന്ന് ബസു പേടിച്ചു. രാത്രിയില്‍ ഉള്ള റോഡ്‌ പണിക്കു പോയാല്‍ നാനൂറു രൂപ കിട്ടും. ഒരു നേരം കഴിക്കാനുള്ള പൊറോട്ടയും പകല്‍ കിടന്നുറങ്ങാം ഒന്നും കഴിക്കേണ്ട അത്രയും പൈസ ലാഭം” ഇതവര്‍ നേരിടുന്ന ജീവിത യഥാര്‍ത്ഥ്യമാണ് ആരെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ എല്ലാ പാതകങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കുന്നവര്‍ക്ക് ഈ കഥയുടെ അന്ത്യം ഒരു മറുപടിയാണ് ആ ചുരുട്ടിയെറിയല്‍ നമ്മുടെ മുഖത്തേക്ക് തന്നെയാണ്. എന്നാല്‍ ആ ചുരുട്ടിയെറിഞ്ഞ ഇരുപത് രൂപ തിരയുന്നതാണ് നമ്മുടെ സാമൂഹികാവസ്ഥയുടെ നേര്‍ചിത്രം ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥയാണിത്.
ഈ സമാഹാരത്തിലെ മികച്ച കഥയാണ് കപ്പിത്താള്‍, പുരുഷ കേസരികളുടെ കുത്തകയായ കപ്പല്‍ ജോലിയും ക്യാപ്റ്റന്‍ പദവിയും ഒരു സ്ത്രീ എത്തിപെട്ടാല്‍ ഉണ്ടാവാനിടയുല്‍ അവസ്ഥ നമുക്കൂഹിക്കാം എന്നാല്‍ ബിജുവിന്റെ കഥകളിലെ പെണ്ണുങ്ങള്‍ താരതമ്യേന ശക്തിയുള്ളവരും തന്റേടം ഉള്ളവരുമാണ്‌ കഥയിലെ ഭാഷ ശ്രദ്ധേയമാണ് കഥ തുടങ്ങുന്നത് തന്നെ ഉള്‍ക്കടലിനെ ഒരു ഗര്‍ഭിണിയുമായ് ഉപമിച്ചു കൊണ്ടാണ്
“തുറമുത്തേക്ക് ഒരു കപ്പല്‍ അടുക്കാന്‍ തുടങ്ങുമ്പോള്‍ ഉള്‍ക്കടല്‍ ഗര്‍ഭിണിയെപ്പോലെയാകും. പ്രസവകട്ടിലില്‍ കാലുകള്‍ കവച്ച് ജനനേന്ദ്രിയമുഖം വിശാലമായി തുറന്ന്, അമുക്കി മുക്കിക്കൊണ്ട് ചാഞ്ഞു മലര്‍ന്നു കിടക്കുന്ന ഗര്‍ഭിണിയെ പോലെ. അഴിമുഖം ഭേദിച്ച് ചെറുകപ്പലുകളുടെ കടന്നുവരവ് ഒരു കുഴച്ചക്കയുടെ ചുളയില്‍ നിന്നും കുരു തെന്നിച്ചെടുക്കുന്നതുപോലെ അനായാസമാണ്. പക്ഷെ വലിയ കപ്പലുകളുടെ വരവോ! അത് തുറമുഖത്തിനു കൊടിയ പ്രസവവേദനയേകും. എന്നാല്‍ ഒരമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുംപോലെയാണ് കടല്‍ എല്ലാ കപ്പലുകളേയും ഒരേപോലെ പരിഗണിക്കുന്നത്. അമ്മ ഒരു കടല്‍ പോലെ വിശാലമാണെന്നുംഅമ്മയുടെ ആഴങ്ങള്‍ക്കുമേലുള്ള ഒരു പ്ലവനം മാത്രമാണ് എല്ലാ കപ്പലോട്ടങ്ങളുമെന്ന് ശര്‍മിളയ്ക്ക് തോന്നിയിരുന്നു”
കപ്പല്‍ ജോലിയും ജീവിതവും സ്ത്രീകള്‍ക്ക് അന്യമാനെന്നതിനെ ശര്‍മിള പൊളിച്ചെഴുതുകയാണ്. എല്ലാ എതിര്‍പ്പുകളും വേട്ടനോട്ടങ്ങളും തരണം ചെയ്ത് ശര്‍മിള മുന്നേറുന്നു ഒരു സമയം എല്ലാവരെയും അതിശയിപ്പിച്ച് കപ്പല്‍ കൊള്ളക്കായി എത്തിയ കൊള്ളക്കാരന്റെ വൃഷണങ്ങള്‍ ഇടിച്ചു പരത്തി, തന്റെ ജന്മനഗരമായ കൊച്ചിക്ക് അടുത്ത് ഇങ്ങനെ ഒരു കടല്കൊള്ളക്കാരനെ അവള്‍ക്ക് ഇല്ലാതാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
“ദിസീസ് മൈ ഹോം ടൌണ്‍. ഐ ഷാല്‍ മാനേജ്”
എന്ന് ധീരതയോടെ പറഞ്ഞ ശര്‍മിളയെ എന്തിനാണ് കഥാകൃത്ത് ഉടനെ തന്നെ വിയര്‍ത്തു വിറങ്ങലിപ്പിച്ചത്. പെണ്ണ് എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ പിടയുന്നുണ്ടാകുമോ?
“വൃഷണങ്ങള്‍ ഞെരിഞ്ഞ്‌ ബോധമറ്റ്‌ കിടക്കുമ്പോഴും ഞെളിപിരികൊണ്ടിരുന്ന കള്ളനെ എന്തു ചെയ്യണമെന്ന് അവള്‍ക്കും അറിയില്ലായിരുന്നു.
‘ചത്തുപോയാല്‍ എടുത്തു കടലിലെറിയാം’ എന്ന് പറഞ്ഞത് അവള്‍തന്നെയാണെങ്കിലും അത് കേട്ടപ്പോള്‍ അവള്‍ വിയര്‍ത്തു വിറങ്ങലിച്ചു.
കരുത്തുറ്റ തന്റെ ജീവിതം ശര്‍മിള ഒരാണ്‍തുരുത്തില്‍ അടുപ്പിച്ചപ്പോള്‍ ക്യാപറ്റന്‍സി സമ്മാനമായി
“കല്യാണത്തിനു മുമ്പ് എന്തൊക്കെ പറഞ്ഞിരുന്നെങ്കിലും കപ്പല്ജീവിതം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നു അയാള്‍ പിന്നെയും പിന്നെയും അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇനി കടലില്‍ പോകേണ്ട എന്നും പോര്ട്ടിലേക്ക് മാറണമെന്നും അവളുടെ ഭര്‍ത്താവ് നിര്‍ബന്ധം പറഞ്ഞു. ‘ആണുങ്ങള്‍ അനന്തമായ കടല്‍സഞ്ചാരത്തില്‍ മുഴുകുമ്പോള്‍ പെണ്ണുങ്ങള്‍ ഒരു തുറമുഖത്ത് നങ്കൂരമിട്ടു കിടക്കണം അല്ലെ’ എന്ന് ശര്‍മിള വാശിപിടിച്ചത് അമ്മയെയും അച്ഛനെയും കൂടി അതിശയിപ്പിച്ചു”
ഇതുപോലെ അതിശയിപ്പിക്കുന്ന കഥയാണ് ഇത്.
ഈ സമാഹാരത്തിലെ തന്നെ മികച്ച മറ്റുയാത്രാവിവരണവും, കഥകളാണ് വല്ലാര്‍പ്പാടത്തമ്മയും, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരനും ഓരോ കഥയും വ്യത്യസ്തത കൊണ്ടും ആഖ്യാന ഭംഗി കൊണ്ടും, കഥകള്‍ക്ക് അനുയോജ്യമായ നാട്ടുഭാഷകള്‍ വഴിയും മികച്ച വായനാസുഖം തരുന്ന കൃതിയാണ്. ഇത് എന്നാല്‍ രു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, എന്നീ കഥകൾ ഇതിനിടയിൽ മുഴച്ചു നിൽക്കുന്നതായി തോന്നി.
ഈ പുസ്തകത്തെ പറ്റി പ്രശസ്ത എഴുത്തുകാരൻ എൻ ശശിധരൻ ഇങ്ങനെ പറയുന്നു. “ചെറുകഥയുടെ പതിവുരീതിയെ തിരസ്ക്കരിക്കുന്ന ആഖ്യാനമാണ് മിക്കവാറും എല്ലാ കഥകളിലും പരീക്ഷിച്ചു കാണുന്നത്. അനുഭവങ്ങളുടെ വ്യത്യസ്തവും വിപുലവുമായ ശ്രേണിയിലൂടെ പടർന്നൊഴുകി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു പുഴയുടെ പരപ്പും വേഗവുമാണ് അവ സാക്ഷ്യപ്പെടുത്തുന്നത്.” ഈ വേഗതയും പരപ്പും വായിക്കുന്നവർക്ക് നൽകാൻ കഥാകൃത്തിന് ആയിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാം. നമുക്കൊപ്പം സഞ്ചരിച്ച് കഥയുടെ വേറിട്ട വഴിയിലേക്ക് വായനക്കാരെ നയിക്കാൻ ബിജു സിപിയുടെ കപ്പിത്താൾ എന്ന കഥാസമാഹാരത്തിനാവുന്നു.

മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്
2014ലെ ചെറുകഥക്കുള്ള അബുദാബി ശക്തി അവാർഡ്‌ ഈ സമാഹാരത്തിനായിരുന്നു
●●●●●●●●●●●●●●●●●●
കഥാകൃത്തിനെ കുറിച്ച്‌.
ബിജു സിപി
എറണാംകുളം പിറവത്തിനടുത്ത്‌ മുതുകുളം വടക്കേക്കരയിൽ ജനനം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും മലയാളത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. പ്രസ്‌ അക്കാദമിയിൽ നിന്നും ജേണലിസം ഡിപ്ലോമ. 1997മുതൽ മാതൃഭൂമിയിൽ. ഇപ്പോൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. പൊതുജന ആരോഗ്യ്‌ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള റീച്‌ ലിലി മീഡിയാ ഫെല്ലോഷിപ്പ്‌, ഇന്ത്യയിലെ മികച്ച പ്രാദേശിക ഭാഷാ ഹെൽത്‌ ജേണലിസ്റ്റിനുള്ള മീഡിയ പാർട്നർഷിപ്പ്‌ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. അമേരിക്കയിലെ നാഷനൽ പ്രസ്‌ ഫൗണ്ടേഷൻറെ ജെടുജെ ഫെല്ലോഷിപ്പോടെ ഫ്രാൻസിൽ നിന്നും ഹെൽത്‌ ജേണലിസത്തിൽ വിദഗ്ധപരിശീലനം നേടി. ചെറുകഥയ്ക്കുള്ള തോമസ്‌ മുണ്ടശേരി പുരസ്ക്കാരം, തകഴി പുരസ്കാരം, വൈക്കം മുഹമ്മദ്‌ ബഷീർ കഥാപുരസ്ക്കാരം, പൊൻകുന്നം വർക്കി പുരസ്ക്കാരം, അങ്കണം അവാർഡ്‌ തുടങ്ങിയ ഏതാനും പുരസ്കാരങ്ങൾ. ആദ്യ കഥാസമാഹാരമായ ചരക്ക്‌ എൻ.എൻ.പിള്ള അവാർഡും. ഇവിജി അവാർഡും നേടിയിരുന്നു. ചരക്ക്, പെലയസ്ഥാനം എന്നിവയാണ് മറ്റു കഥാ സമാഹാരങ്ങൾ.
_______________________
മലയാള മാധ്യമം വെബ് മാഗസിനില്‍ വന്ന വായനാനുഭവം 2 
http://malayalamadhyamam.com/mmnews-story-faisalbava-kappithal-readerstaste2/