Friday 1 June 2018

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി: മറക്കാന്‍ പാടില്ലാത്ത കഥകളുടെ കഥാകാരന്‍

ഓർമ്മക്കുറിപ്പ് 

അധികംശബ്ദഘോഷങ്ങളില്ലാതെമലയാള കഥാലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.പ്രത്യാശാപൂര്‍ണ്ണമായ ചിരിയോടെ കഥകളെഴുതി നമുക്കൊപ്പം നമ്മളറിയാതെ നമ്മുടെ കഥകളെന്നപോലെ മൂന്നാമതൊരാളായി കൂടെ നടന്നുകൊണ്ടിരുന്നു. തന്‍റെ എഴുത്തിനെ പറ്റി മുണ്ടൂര് മാഷ്‌ തന്നെ പറഞ്ഞത് ഇങ്ങനെയാണ് “ഞാന്‍ എന്നില്‍നിന്നും വളരെ ദൂരെയാണ് എപ്പോഴും. അതുമൂലം പലപ്പോഴും എനിക്ക് എന്നെത്തന്നെ മനസിലാകാതെ പോകുന്നു. ഈ മനസില്ലായ്മയിലിരുന്ന് ഞാന്‍ എന്നെ മനസിലാക്കാന്‍ പെടുന്ന പാടാണ് എന്‍റെ എഴുത്ത്” കഥയെ മനസിലേറ്റുന്നവര്‍ക്കൊന്നും ഈ എഴുത്തുകാരനെ മറക്കാനാകില്ല. ലോക കഥകള്‍ക്കൊപ്പം വെക്കാന്‍ ‘മൂന്നാമതൊരാള്‍’ എന്ന ഒറ്റ കഥ മതി.ലോകത്തെ മികച്ച പത്തുകഥകളിലോന്നായായാണ് ടി. പത്മനാഭന്‍ ഈ കഥയെ ഉള്‍പ്പെടുത്തിയിരികുന്നത്. വായിച്ചു കഴിഞ്ഞാല്‍ നമ്മെ പിന്തുടരുന്ന ഒരു കഥയാണ് മൂന്നാമതൊരാള്‍. 

“ഞാന്‍ പഴയപോലെ പത്തായപുരയിലേക്ക്‌ പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞു നിന്നിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങികിടന്നു. 
ഒരു കടവാതില്‍ ഞെട്ടിയുണര്‍ന്നു. അത് മുറിയില്‍ തലങ്ങും വിലങ്ങും പറന്നു. പിന്നെ കിളിവാതിലിലൂടെ രക്ഷപെട്ടു.
ഇപ്പോള്‍ ഈ വലിയ പുരയില്‍ ഈ മുറിയില്‍ ഞാന്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു രാത്രിയില്‍ ഈ മുറി തുറക്കുമ്പോള്‍ എന്‍റെ കൂടെ മറ്റൊരാളുണ്ടായിരുന്നു.” 
ഇതുപോലൊരു മറ്റൊരാള്‍ എന്നും നമുക്ക് പിന്നിലൂടെ നടന്നു വരുന്നുണ്ടാകാം മൂന്നാമതൊരാള്‍ എന്ന കഥ ഈ എല്ലാ പ്രത്യക്ഷങ്ങള്‍ക്കുമിടയില്‍മനസിന്റെ വ്യഥകളെ അതിജീവിക്കാനുള്ള അന്വേഷണമാണ് ഈ കഥ.

നിറപകിട്ടാര്‍ന്ന ജീവിതത്തിലൂടെ മാത്രമല്ല നിറം വറ്റിയ ലോകത്തെ വരച്ചുകാട്ടാനും അവിടുറെ ശബ്ദങ്ങള്‍ക്ക് സസൂഷ്മം കാതോര്‍ക്കാനും കഥാകാരന് ആകുന്നുണ്ട്, ചിലപ്പോള്‍ സ്വപ്നങ്ങളില്‍ നിന്നും തുടങ്ങുന്ന കഥകള്‍ ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകളായ് മാറുന്നു. കഥാപാത്രങ്ങളുടെമനസുകളിലൂടെ വായനക്കാരന് സഞ്ചരിക്കാനാവുന്നു അത്തരത്തില്‍ ഒരു കഥയാണ് ‘അവശേഷിപ്പിന്റെ പക്ഷി’ 

"സ്വപ്നങ്ങളുടെ ശാപകുരുക്കിൽ നിന്നും വിടുതൽ കിട്ടുമ്പോഴേക്ക് രാവ് തീർന്നിരിക്കുന്നു" അവശേഷിപ്പിന്റെ പക്ഷി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ജീവിത യാഥാർഥ്യങ്ങളും സ്വപ്നങ്ങളും ഇഴ ചേർന്നൊരു കഥ. ലിസിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വില്യം സ്വപ്നമോ യാതാര്‍ത്ഥ്യമോ എന്ന അങ്കലാപ്പിൽ എത്തിക്കുന്ന കഥ. "ലിസ്സി, നീതാഴേക്ക് കിടപ്പ് മാറ്റിയതോടെയാണ് എനിക്ക്, ഞാൻ പാപിയെന്നു പറഞ്ഞാൽ പോര കുറ്റക്കാരനാണ് എന്ന് തോന്നിതുടങ്ങിയത്. നാം ജനിക്കുമ്പോഴേ പാപികളാണല്ലോ. നമ്മൾ ഒന്നിച്ചു കാസറ്റ് കണ്ടതും പിന്നെ ഞാൻ നിന്റെ മുറിയിൽ വന്നതും പിന്നെ ഞാൻ തിരിച്ചുപോരുമ്പോൾ നീ എന്റെ കൈ പിടിച്ചു ഏങ്ങി പറഞ്ഞതുമെല്ലാം എന്റെ സ്വപ്നങ്ങളായാണ് ഞാൻ കരുതിയത്. നിനക്ക് പങ്കില്ലാത്ത സ്വപ്നങ്ങള്." ബന്ധങ്ങളിലെ ആത്മാര്ഥതകളെ അളക്കുന്ന മനഃശാസ്ത്രപരമായ ഒരു സമീപനം ആണ് ഈ കഥ.കഥയുടെ അവസാനം അവൾ ചോദിക്കുന്നുണ്ട്\"ഇപ്പോൾ പറയൂ കരുണേ, ഏതാ സ്വപ്നം ഏതാ പരമാർത്ഥം?\"വായനക്കാരെയും ഇത്തരത്തില്‍ ചിന്തിപ്പിക്കും ഈ കഥ. 

‘നിലാപിശുക്കുള്ള ഒരു രാത്രിയിൽ’ മുണ്ടൂര് മാഷിന്റെ മികച്ച സാമൂഹിക വിമർശനകഥകളില്‍ ഒന്നാണിത്. രാത്രി വീട്ടുവളപ്പിലെ ചന്ദന മരം മോഷ്ടിക്കാൻ വരുന്ന രണ്ടു കള്ളന്മാരും അതു നോക്കി നിൽക്കുന്ന നിസംഗനായ ഗൃഹനാഥനും കുടുംബവും ആണ് കഥയുടെ പശ്ചാത്തലം. മധ്യവർഗതിന്റെ നിസംഗതയും സാമൂഹ്യ വിഷയങ്ങളിൽ നിന്നും തെന്നി മാറി തന്നിലേക്ക് ചുരുങ്ങുന്നു കുടുംബ വ്യവസ്ഥിതിയും. കഥയിൽ വ്യക്തം, കഥയുടെആഖ്യാനരീതി ശ്രദ്ധേയമാണ്. ചന്ദനംമുറിക്കുന്നത്കണ്ടുനില്‍ക്കുന്ന ഗൃഹനാഥനും കുടുംബവും “നീ എന്താ കാവിലെ ഉത്സവം കാണുമ്പോലെ ഒരേ നില്‍പ്പ്?” എന്ന് ചോദിക്കുന്നുണ്ട് തൊട്ടടുത്ത ചന്ദന ഫാക്ടറി തുറന്നത് തന്നെ ഇവിടെയുള്ള "വീട്ടുവളപ്പുകളില്‍ വളരുന്ന ചന്ദനം കണ്ടാണെന്ന് ഇടക്ക് ഗൃഹനാഥന്‍ പറയുന്നുണ്ട്  അവിടെ ഫാക്ടറി രാത്രിയെ തുറക്കൂ എന്ന് കേട്ടിട്ടുണ്ട് ബകന്‍റെ വിശപ്പുള്ള ഒരു യന്ത്രമാണ് അവിടെ ഉള്ളത് ചവയ്ക്കാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കികൊണ്ട്‌ യന്ത്രം വായും പൊളിച്ചുള്ള നില്‍പ്പാണത്രേ. അപ്പോഴാണ് നമ്മുടെ ചന്ദനമരം എത്തിച്ചേര്‍ന്നത്. വന്നപാടെ അത് യന്ത്രത്തിന്റെ വായിലേക്ക് നീങ്ങിപോയി. ഒരു തുരങ്കം പോലെയായിരുന്നു വായ. അവസാനത്തെ ഏറ്റുകാരനും വായിലേക്ക് വീണുകഴിഞ്ഞു. ഒടുക്കംതോളു കാട്ടേണ്ടി വരുന്നവന്റെ ദുരന്തമാണത്.” ചന്ദന ഫാക്ടറി ഇവിടെ ഒരു പ്രതീകമാണ്‌. സമൂഹത്തില്‍ നടന്നുവരുന്ന അവസ്ഥകളെ ഗൃഹനാഥന്‍റെ കാഴ്ചകളിലൂടെ സമൂഹത്തിന്‍റെ നിസംഗത ഒരുകുടുംബത്തിലൂടെയും കാണിക്കുന്നു “നിനക്ക്ചന്ദനഫാക്ടറിയെ കുറിച്ച് വല്ലതും അറിയാമോ? ആ വരണ്ടുവിള്ളുന്ന പ്രദേശത്ത് ഇത്രയേറെ ചന്ദന ഫാക്ടറികള്‍ എന്തിനാണ് തുറന്നിട്ടുള്ളത്? മരത്തടികള്‍ ചവച്ച് ചവച്ച് ഉണ്ടാക്കുന്ന ചാറാണോ തൈലമാക്കുന്നത്? ഇവിടെയുണ്ടാക്കുന്ന ചന്ദനതൈലം വിശേഷാണെന്ന് നീയും കേട്ടിട്ടുണ്ടോ? ചന്ദനത്തടിയോടൊപ്പം മനുഷ്യത്തടിയും ചവച്ചുചേര്‍ക്കുമ്പോഴാണ് തൈലത്തിന് വിശേഷപ്പെട്ട മണം കിട്ടുന്നത്” കഥയില്‍ പ്രതികരണ ശേഷിഇല്ലാത്ത ഒരു സമൂഹത്തെ കുടുംബത്തിലൂടെ കാണിക്കുന്നു. എന്നാല്‍ എല്ലാം ഗാലറിയില്‍ ഇരുന്നു കാണുന്ന കാഴ്ച്ചക്കാരും കൂടിയാണ് കഥയുടെ അവസാനം ആ നിസംഗത നിസ്സാഹയാവസ്ഥയായി മാറുകയാണ്‌. മകന്‍റെ കരച്ചില്‍ തിരിച്ചറിയാനാവാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ “നാം അവനെ ഇന്നോളം കരായിപ്പിക്കാത്തത് തെറ്റായെന്നേ പറയേണ്ടു. നമുക്ക് അവന്റെ കരച്ചില്‍ പോലും അതുമൂലം തിരിച്ചറിയാന്‍ വയ്യാതെയായി” കഥ സാമൂഹിക വിമര്‍ശനം കൂടിയാകുമ്പോള്‍ഇത്തരം കരച്ചിലുകള്‍ തിരിച്ചറിയാതാകുന്ന അവസ്ഥ തുറന്നു കാട്ടുന്നതാകുകയാണ് കഥയുടെ ദൗത്യം. 

മുണ്ടൂര് മാഷിന്‍റെ കഥകളെ പറ്റി കെ.ഇ.എന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്“വിരുദ്ധ ബോധത്തിന്റെ ഇരുണ്ട വഴികളിലൂടെ കണ്ണീരുപ്പിലും മധുരം നുണഞ്ഞ് നിലവിളികള്‍ക്കിടയിലെ ചിരിയറിയിച്ച്, നിരാശ നിറയുമ്പോഴും നിറം കെടാത്ത പ്രത്യാശയുടെ കാവലായി നാളെയും മലയാളം മുണ്ടൂര്‍ കൃതികളെ ഓര്‍ക്കും” അവശേഷിപ്പിന്റെ പക്ഷി എന്ന കഥയില്‍ കെ.ഇ.എന്‍ തന്നെ കഥാപാത്രമായി വരുന്നുണ്ട്. സമഗ്രമായ ജീവിതത്തിന്റെ പോരാട്ടഭൂമികയെ തന്‍റെതായ ശൈലിയില്‍ വാരച്ചിടാന്‍ മുണ്ടൂര്‍ മാഷിനായി. 

സര്‍പ്പം എന്ന ചെറിയ കഥയെ മാത്രം എടുത്തു നോക്കിയാല്‍ മതി എത്ര സൂക്ഷ്മമായാണ് അതിന്‍റെ ആഖ്യാനവും അതില്‍ പറഞ്ഞിരിക്കുന്ന വിഷയവും. അന്നും ഇന്നും പെണ്ണ് എവിടെയും ഒരു നേരിടേണ്ടി വരുന്ന സാഹചര്യത്തെ എത്ര കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂന് പ്രിസിപ്പല്‍ അവളോട്‌ മാര്‍ലൊവിന്റെ നാടകങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അവള്‍ക്ക് മനസിലായി ജോലി കിട്ടും എന്നുറപ്പില്ല എന്ന്.തിരിച്ചു കാറില്‍ പോകുമ്പോള്‍ അച്ഛന്‍റെ ഉള്ളില്‍ അരിച്ചുകേറിയ സംശയം അവളില്‍ പറയാതെ പറയുന്നുണ്ട്. 
“ഒരുപക്ഷേ തനിക്കു കിട്ടിയെക്കുമോ ഈ ജോലി എന്നായിരിക്കുമോ അച്ഛന്റെ വിഷമം? 
വരണ്ട പറമ്പുകളുടെ മധ്യത്തിലൂടെ നീണ്ടുപോകുന്ന കറുത്ത പാതയിലേക്ക് നോക്കി അവള്‍ അച്ഛന്റെ അരികില്‍ മിണ്ടാതിരുന്നു. ഈജിപ്തിലെ മണല്പരപുകളെ മുറിച്ച് ഒഴുകിപ്പോവുന്ന നൈല്‍നദി അവളുടെ മനസിലേക്ക് അപ്പോള്‍ കടന്നുവന്നു. 
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അവള്‍ അവളെ കണ്ടെത്തുകയായിരുന്നു. 
അച്ഛനും അവളെ കണ്ടെതിയിരിക്കുമോ? 
നേരിയദുഃഖത്തോടെ അവള്‍ ആ നല്ല കോളേജിനെക്കുറിച്ചും അവിടെയുള്ള ഒഴിവിനെക്കുറിച്ചും ഓര്‍ത്തു. 
ട്രോജന്‍യുദ്ധത്തെക്കുറിച്ചും അവള്‍ ഓര്‍ത്തുപോയി” 

സര്‍പ്പം എത്ര അര്‍ത്ഥവത്തായ തലക്കെട്ട്, സമൂഹത്തില്‍ എവിടെയും സര്‍പ്പം പ്രത്യക്ഷപ്പെടാതെ തന്നെ ആ ചീറ്റല്‍ വ്യക്തം. 

മലയാളത്തിലെ തന്നെ മികച്ച കഥകളില്‍ ഒന്നാണ് ‘ആശ്വാസത്തിന്‍റെ മന്ത്രച്ചരട്’ എത്ര സുന്ദരമായാണ് ആലീസിന്റെയും അച്ചുതന്‍കുട്ടിയുടെയും സൌഹൃദത്തെ വരച്ചുകാട്ടിയിരിക്കുന്നത്. കഥയുടെഒതുക്കം നമ്മെ അത്ഭുതപ്പെടുത്തും ഒരു നല്ലകഥയിതാ എന്ന് കാണിക്കാന്‍ പാകത്തില്‍ ഉള്ള കഥയാണ് ഇത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി തന്‍റെ തൂലികയില്‍ കുറിച്ചിട്ട കഥകളുടെ വഴികള്‍ ഈ കുറഞ്ഞ വാക്കുകളില്‍ തീര്‍ക്കാവുന്നതല്ല.കഥപറച്ചിലില്‍ മൂന്നാമതൊരാള്‍,നിലാപിശുക്കുള്ള ഒരു രാത്രിയിൽ, അവശേഷിപ്പിന്റെ പക്ഷി,എന്നെ വെറുതെ വിട്ടാലും, അമ്മയ്ക്ക് വേണ്ടി, ആരോ പിന്നിലുണ്ട്, കഥാപുരുഷന്‍ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍ ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണപ്പരുന്ത് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. കഥയുടെ ലോകത്ത് മലയാളത്തിന്‍റെ എക്കാലത്തെയും യശസ്സ് തന്നയാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി. നൂറിലധികംകഥകളില്‍ഒട്ടുമിക്കവയും നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളാണ്. ആകഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആര്‍ദ്രത വളരെ നന്നായി നമുക്കനുഭാവിക്കാനാവും. കഥയും ജീവിതവും ഒന്നാകുന്ന ജീവിതത്തിന്റെ വിവിധ തലങ്ങളെ കഥകള്‍ ധാരാളം. എവിടെയോ തോര്‍ന്നു തീരുന്ന മഴ, പെരുവഴിയിലെ വിശേഷങ്ങള്‍, ഒരു ലക്ഷണം കേട്ടോന്‍റെ വേദാന്തം, മറക്കാന്‍ പാടില്ലാത്ത ഒരു കഥ, മണ്ണില്‍ ആണ്ടുപോയിരുന്ന സത്യം, ദീനാനുകമ്പ, തോന്നലുകളുടെ രാജ്യഭാരം... ഇങ്ങനെഒട്ടനവധി കഥകള്‍ പറയാനുണ്ട്‌. ഹൃദയത്തിന്റെ വിശുദ്ധതതയില്‍ നിന്നും ജീവിതത്തിന്‍റെ അഗാതമായ ആഴങ്ങളിലേക്ക് ഇറങ്ങി ഇരുളും വെളിച്ചവും അടയാളപ്പെടുത്തുന്ന മികച്ചകഥകള്‍ സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും നല്ല കഥാകാരനാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.

--


2005 ജൂണ്‍ 4ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ്‌ നമ്മോടു യാത്രപറഞ്ഞു മലയാള സാഹിത്യത്തിനു എക്കാലത്തെയും മികച്ച കഥകള്‍  മാഷിന്‍റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം