Saturday 5 November 2016

നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികളിലൂടെ

വി മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മകഥയുടെ  (യാത്രാ വിവരണം) വായനാനുഭവം 
 
 
രുഭൂമിയുടെ അനുഭവകാഴ്ചകള്‍ക്ക് ഒടുങ്ങാത്ത വിശാലതയാല്‍ തീരാത്ത കൊതിയോടെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഒരു പ്രത്യേക തലമാണ് മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥക്കുള്ളത്. ഓരോ യാത്രയും തീക്ഷ്ണമായ  അനുഭവചൂടില്‍ പൊള്ളുകയും ചിലപ്പോള്‍ കടുത്ത ശൈത്യത്താല്‍ വിറക്കുകയും ചെയ്യുന്ന ഒരു വായനാനുഭവം ഉണ്ടാകുന്നു. ഓരോ യാത്രയും ഓരോ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മളില്‍ മണലും മരുക്കാറ്റും തട്ടി ചിന്നി ചിതറുന്നു. മരങ്ങളില്ലാത്ത കാട്ടില്‍ അലയുന്നു യാത്രികന്‍ അവിടുത്തെ ഒളിഞ്ഞു കിടക്കുന്ന മിത്തുകളും ചരിത്രത്തിന്റെ അവശേഷിപ്പുകളും ജീവിതത്തിന്‍റെ ചൂരും പച്ചപ്പോടെ അനുഭവിപ്പിക്കുന്നു.  "നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്ന്‍ അല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണമെന്ന്‍, ചെടികളും മനുഷ്യരെ പോലെ ദൈവ സൃഷ്ടിയാണെന്നും അവയ്ക്കും വികാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു" (നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികള്‍ എന്ന അദ്ധ്യായം) സസ്യങ്ങള്‍ക്കും മനസുണ്ട്  എന്ന ആശയം  മുമ്പ് പലയിടത്തും നമ്മള്‍ വായിച്ചിരിക്കും മുസഫര്‍അഹമ്മദിന്‍റെ യാത്രാനുഭവത്തിലും ഇക്കാര്യം തന്നെ പറയുന്നു. ലൂഥര്‍ ബെര്‍ബാങ്ക് (Luther Burbank) എന്ന പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞന്‍ മുന്നോട്ട് വെച്ച അല്‍ഭുതം എന്നു പറയാവുന്ന ഒരു ആശയം ആണ് സസ്യങ്ങള്‍ക്കും മനസുണ്ട് എന്നത്. അതിന്നദ്ദേഹം അനുഭവത്തിന്റെ ഒരേട് നമുക്ക് പറഞ്ഞു തരുന്നു 
"തന്‍റെ മട്ടുപ്പാവിലെ റോസാ ചെടിയില്‍ എന്നും അദ്ദേഹം തലോടികൊണ്ട് പറയാറുണ്ടത്രേ "നീ എത്ര സുന്ദരിയാണ് നിന്റെ പൂക്കള്‍ നല്‍കുന്ന സൌരഭ്യം എത്ര വലുതാണ് പക്ഷേ നിന്റെ ഈ മുള്ളുകള്‍? അത് ഈ സൌന്ദര്യം നിറഞ്ഞ നിന്നില്‍ വേണ്ടായിരുന്നു, സുരക്ഷക്കാണ് നീയിതിനെ നിലനിര്‍ത്തുന്നത് എങ്കില്‍ ഈ മട്ടുപ്പാവില്‍ എന്നും നീ സുരക്ഷിതയായിരിക്കും അതിനാല്‍ നിന്‍റെ മുള്ളുകള്‍ നിനക്കു വേണ്ട നിന്നെ ഞാന്‍ സംരക്ഷിക്കും" എന്നും  അദ്ദേഹം ഈ പ്രക്രിയ തുടര്‍ന്നു ക്രമേണ പുതുതായി കിളിര്‍ത്തു വന്ന കൊമ്പുകളില്‍ മുള്ളുകള്‍ ഉണ്ടായിരുന്നിലത്രേ. എന്നാല്‍ ഇവിടെ ചെടികളുടെ മനസിനെ പറ്റി  അത്ര പരിഷ്കാരം ഒന്നും ഇല്ലാത്ത വിവര സാങ്കേതിക ജ്ഞാനത്തിന്റെ പിന്തുണയൊന്നും ഇല്ലാത്ത സാധാരണക്കാരനായ ഒരു ബദുവിയന്‍ അറബിയുടെ അനുഭവ ജ്ഞാനത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നു.

യാത്രയുടെയും അനുഭവത്തിന്റെയും പൊള്ളല്‍ അനുഭവിപ്പിക്കുന്ന എഴുത്താണ് മുസഫറിന്റെത്.  ചില അനുഭവങ്ങള്‍ തീവ്രവും സഹിക്കനാവാത്തവുമാണ്. മരണത്തിന്‍റെ പൊള്ളല്‍ എന്ന അദ്ധ്യായം അത്തരത്തില്‍ നമ്മെ പൊള്ളിക്കും. മരുഭൂമിയിലെ തീവ്രമായ ജീവിതാനുഭത്തിന്റെ വേര്‍പാടുകള്‍ ഉണ്ടാക്കുന്ന വേദന ആഴത്തില്‍ ഉള്ളതാണ് എന്ന് വരികള്‍ വ്യക്തമാക്കുന്നു.
"തോട്ടത്തില്‍ എള്ളുവിളഞ്ഞു നില്‍ക്കുന്നിടത്ത് എരിക്കാണെന്ന് തോന്നുന്ന മരമുണ്ട് ആ മരത്തില്‍ നിന്ന് അല്‍പ്പം മാറി മറ്റൊന്നു കൂടിയുണ്ട്. യൊരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് ഒരു പെരുമ്പാമ്പിനെ വലിച്ചു കെട്ടിയിട്ടുണ്ട്. അതിനു ജീവനുണ്ട്. വലിച്ചു കെട്ടിയിട്ട നിലയിലും അത് ജീവനുള്ള പ്രതിഷേധ ചിഹ്നങ്ങള്‍ ദുര്‍ബലമാമെങ്കിലും  പ്രകടിപ്പിക്കുന്നുണ്ട്. വയര്‍ കീറാന്‍ പോലിസ് അനുമതി നല്‍കിയതോടെ പാമ്പിനെ മരങ്ങളില്‍ നിന്നും താഴെയിറക്കി. തുടര്‍ന്ന് അതിന്റെ വയറില്‍ വാള്‍ സമാനമായ രണ്ട് കത്തികള്‍ അവിടെയുള്ളവര്‍ പായിച്ചു. പതുക്കെ ചെയ്യൂ, അവന് ജീവനുണ്ടാകാനിടയുണ്ട്. അവനെ നോവിക്കാതെ പതുക്കെ കീറൂ- തോട്ടത്തിന്‍റെ ഉടമയായ ബദവി പറഞ്ഞു കൊണ്ടിരുന്നു...... പാമ്പിന്‍റെ വയര്‍ തുരക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനുഷ്യ വിരലുകള്‍ പുറത്തുചാടി. പിന്നെ ഓരോ അവയവങ്ങളും പുറത്തേക്ക് വന്ന് കൊണ്ടിരുന്നു. ഒടുവില്‍ തുടക്കത്തില്‍ പറഞ്ഞപോലെ ഉറങ്ങികിടക്കുന്ന  മനുഷ്യന്‍ മുഴുവനായി പുറത്തേക്ക് വന്നു. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് പോലിസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥിരീകരിച്ചു. അവനൊന്നും പറ്റിയിട്ടില്ലല്ലോ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന തോട്ടം മുതലാളി ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതോടെ പൊട്ടികരയന്‍ തുടങ്ങി.

ടീഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലുള്ള നേപ്പാളി തൊഴിലാളിയുടെ മൃതദേഹം കുഞ്ഞ് അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കിടക്കുന്ന അതേ നിലയിലായിരുന്നു"... എഴുത്തുകാരന്‍ അനുഭവിച്ച കാഴ്ചയുടെ ഈ പൊള്ളല്‍ വായനക്കാരിലും അതെ അളവില്‍ തന്നെ പൊള്ളിക്കുന്ന തരത്തില്‍ ആകുന്നു എന്നതാണ് ഈ എഴുത്തിന്റെ പ്രത്യേകത... 

മരുഭൂമിയിലെ വിവരിക്കാനാവാത്ത അനുഭവങ്ങള്‍ ഇങ്ങനെ അറ്റമില്ലാത്ത മരുഭൂമി പോലെ പരന്നു കിടക്കുന്നു. മുസഫ്ഫറിന്റെ എഴുത്തും ഇതുപോലെ ആഴത്തില്‍ മനസിനെ തൊട്ടു നില്‍ക്കുന്നു. മരുഭൂമിയുടെ ഓരോ അദ്ധ്യായത്തിലും ഭൂമിശാസ്ത്രത്തെ നന്നായി വിവരിക്കുന്നുണ്ട്
"ഗാരയുടെ വിടവുകള്‍ സൂര്യപ്രകാശത്തേയും അതിന്റെ ബലിഷ്ഠ പേശികള്‍ ശൂന്യതയെയും പുണര്‍ന്ന് നില്‍ക്കുന്നു. മരുഭൂമിയില്‍ മഴയും മണ്ണും മണലും കാറ്റും ചേര്‍ന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെടുത്തിയതായിരിക്കണം ജബല്‍ ഗാര എന്ന് വിളിക്കുന്ന ഈ മണല്‍പാറ മലകള്‍".
(ഗൂഡ ലിപികളില്‍ കൊത്തിയ ജലഭൂപടം എന്ന അദ്ധ്യായത്തില്‍).
അറേബ്യന്‍ മരുഭൂമിയുടെ അനുഭവ കഥകള്‍ മലയാളത്തില്‍ അത്ര പരിചിതമല്ല, ആയിരത്തൊന്നു രാവുകളും ഖലീന വ ദിംനയും വായിച്ച് തീര്‍ത്ത മലയാളിക്ക് മരുഭൂമിയുടെ ആത്മകഥ പുതിയൊരു അനുഭവ ഭാഷ്യം നല്‍കുന്നുണ്ട്. എത്ര യാത്ര ചെയ്താലും വീണ്ടും വീണ്ടും തിരിച്ചു വിളിക്കുന്ന ഒരു മാസ്മരികത ഈ മരുഭൂമികള്‍ക്കുണ്ട്. സൌദ്യ അറേബ്യയിലെ മക്ക, മദീനാ, ലൈല അഫ്ലാജ്, ജബല്‍ ഉല്ലൂഷ്, തബൂക്ക്, അല്‍ ജൌഫ്, അല്‍ ഉല, അല്‍ നഫൂദ്, സക്കാക, ദോമ, മദായിന്‍ സ്വാലിഹ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ മരുപ്രദേശങ്ങളില്‍ സഞ്ചരിച്ച് ഉള്ളില്‍ ആവാഹിച്ച അനുഭവത്തിന്റെ അക്ഷരരൂപങ്ങളാണ് മനോഹരമായ ഭാഷയില്‍ വി മുസഫര്‍ അഹമ്മദ് എഴുതിയ മരുഭൂമിയുടെ ആത്മകഥ. ഈ യാത്രയില്‍ കൊതി തീരാതെയാണ് മുസഫര്‍ അവസാനിപ്പിച്ചത് എന്ന് മനസിലാക്കാം മുസഫര്‍ തന്നെ തന്റെ ഈ യാത്രയെ പറ്റി ഇങ്ങനെ എഴുതുന്നു "മണല്‍ യാത്രകള്‍ തുടരാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. മരുഭൂമി എന്നും ക്ഷണിച്ചുകൊണ്ടിരിക്കും. ആയുസ്സിന്‍റെ ഇല പൊഴിയുംവരെ യാത്ര ചെയ്യേണ്ടവരാണല്ലോ മനുഷ്യര്‍"  
 



 
 
 
 
 
 
 
 
 
 
 
 
 
 
മലയാള മാധ്യമം വെബ് മാഗസിനിലെ വായന എന്ന പംക്തിയിലെ 5 ലക്കം