Tuesday 26 June 2012

അറബി പെണ്‍കഥകള്‍ക്ക് നിറച്ചാര്‍ത്ത്

  • ഭാരതവും അറേബ്യന്‍ രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാഹിത്യത്തിലൂടെയും ചിത്രകലയിലൂടെയും മറ്റു വിവിധ കലാരൂപങ്ങളിലൂടെയും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഈ ബന്ധത്തിന്റെ കാതല്‍ ഇന്ത്യന്‍-അറേബ്യന്‍ പ്രദേശങ്ങളിലെ സാംസ്കാരിക അകക്കാമ്പ് തന്നെയാണ്. വലിയൊരു സാംസ്കാരിക ചരിത്രമാണ് ഈ ഭൂമികയില്‍ നിലനിന്നിരുന്നത്. ഇത്തരത്തില്‍ പരസ്പരം കൈമാറിക്കൊണ്ടിരുന്ന സാംസ്കാരിക വിനിമയം അതാത് കാലത്തിന്റെ കൈയൊപ്പ് ചാര്‍ത്തി നിലനിന്നുപോന്നു. അതിനാലാണ് "ആയിരത്തൊന്ന് രാവുകളും", "കലീന വദിം"യും, ജിബ്രാന്റെ മാസ്മരിക കൃതികളും ഒമര്‍ ഖയ്യാമിന്റെ പ്രണയാതുരമായ കാവ്യങ്ങളും നിസ്സാര്‍ ഖബ്ബാനിയുടെ കവിതകളും നജീബ് മഹ്ഫൂസിന്റെ കൃതികളും എന്നിങ്ങനെ അറേബ്യന്‍ ദേശങ്ങളില്‍ പിറന്ന നിരവധി ക്ലാസിക്കുകള്‍ നമ്മുടെതെന്നപോലെ നാം കൊണ്ടാടുന്നത്. ഈ സാംസ്കാരിക വിനിമയത്തിന്റെ തുടര്‍ച്ച നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഉണ്ടാകുന്നു എന്നതിന് തെളിവാണ് അറബി പെണ്‍കഥകളുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം.

  • മുപ്പത് സമകാലിക അറബ് പെണ്‍കഥകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി രണ്ടു പ്രദേശങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ദൃഢപ്പെടുത്തിയത് പ്രമുഖ ഇന്തോ-അറബ് സാഹിത്യകാരനായ എസ് എ ഖുദ്സിയാണ്. ഇദ്ദേഹം മലയാള വിവര്‍ത്തന സാഹിത്യത്തിനു നല്‍കിയ സംഭാവനയെ ആദരിച്ചുകൊണ്ട് യു എ ഇയിലെ ചിത്രകാരന്മാരും ചിത്രകാരികളും ചേര്‍ന്ന് നല്‍കിയ നിറച്ചാര്‍ത്ത് വിസ്മയകരമായ അനുഭവം നല്‍കുന്നതായിരുന്നു. നിറങ്ങളുടെ ആഘോഷങ്ങളില്‍ വന്യമായ ഒരു സത്യസന്ധത നിറഞ്ഞുനില്‍ക്കാറുണ്ട്. അധ്വാനത്തിന്റെ ചായക്കൂട്ടുകള്‍ ഉണ്ടാക്കിയെടുത്ത ചിത്രങ്ങള്‍ ഏറെ സാംസ്കാരിക പൈതൃകമുള്ള അറേബ്യന്‍ മണ്ണിലെ പെണ്‍കഥകളെ ആസ്പദമാക്കിയുള്ളതാകുമ്പോള്‍ അതിനു തിളക്കം കൂടും. ഇത്തരത്തില്‍ ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 25 അറേബ്യന്‍ പെണ്‍കഥകളെ മനസ്സിലേറ്റി കലാകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ സര്‍ഗാത്മക ഇടപെടലിന്റെ ആവിഷ്കാരമായിരുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ചിത്രമായിരുന്നു ഒമാനിലെ പ്രശസ്ത എഴുത്തുകാരിയായ ബുഷ്റ ഖല്ഫാന്റെ "ബന്ധനസ്ഥര്‍" എന്ന കഥക്ക് ആര്‍ടിസ്റ്റ് ഇ ജെ റോയിച്ചന്‍ വരച്ച ചിത്രം.

    വാന്‍ഗോഗ് ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള കടുത്ത മഞ്ഞ നിറങ്ങള്‍ ഉപയോഗിച്ചുള്ള രീതി ചിത്രത്തിന്റെ തീവ്രമായ സ്വാതന്ത്ര്യബോധം വരച്ചുകാട്ടുന്നതായിരുന്നു. ഉള്ളില്‍ പതഞ്ഞുകിടക്കുന്ന വിപ്ലവ ബീജത്തെ അടക്കിവച്ച വേദനയാണ് കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മരണം കൈയടക്കിയ ശരീരം അടക്കാനായി കെട്ടി വച്ചപ്പോളും ആത്മാവ് സ്വാതന്ത്ര്യത്തിനായി അലയുകയാണ്. നിറങ്ങളുടെ സാന്നിധ്യം ഈ അലച്ചിലിനെ സാധൂകരിക്കുന്നു. ഒരു കഥയും മരണത്തില്‍ അവസാനിക്കുന്നില്ല. അറിയാത്ത അന്വേഷണ തലങ്ങള്‍ തേടിയലയലാണ് കഥയെന്ന് ഹെമിങ്വേ പറഞ്ഞിട്ടുണ്ട്. ബന്ധനസ്ഥര്‍ ഇതിനെ അന്വര്‍ഥമാക്കുന്നു. ഒപ്പം കഥക്കായ് ഒരുക്കിയ ചിത്രവും. ചരിത്രം മനഃപൂര്‍വം ഉണ്ടാക്കിയെടുത്ത കറുത്ത അധ്യായങ്ങളിലെ ഇരകളാണ് പലസ്തീന്‍ ജനത. അര നൂറ്റാണ്ടിലധികമായി നിരന്തരം സാമ്രാജ്യത്വ വേട്ടനിലമായി ദുരിതമനുഭവിക്കുന്ന വേദന. ഈ മണ്ണിലെ എഴുത്തുകാരിയാണ് ലയാന ബദര്‍. ആട്ടിപ്പായിക്കപ്പെട്ട അനുഭവങ്ങളുടെ നേര്‍ ചിത്രങ്ങളാണ് ഇവരുടെ കഥകള്‍. ഇവരുടെ "നിറങ്ങള്‍" എന്ന കഥ നല്‍കുന്ന അനുഭവവും മറ്റൊന്നല്ല. മരണമെന്തെന്നു ഊഹിക്കാന്‍ പോലും ആവാത്ത ജീവിതത്തെ നയിക്കുന്ന രോഗിയായ ഉമ്മ തന്റെ മാസ്മരികമായ വിരലുകള്‍കൊണ്ട് ക്യാന്‍വാസില്‍ അത്ഭുതകരമായ ചിത്രങ്ങള്‍ തീര്‍ക്കുമ്പോള്‍ വിസ്മയിച്ചു നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയും, കടുത്ത യാതനകള്‍ അനുഭവിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളും ഇവരുടെ നിറങ്ങളുടെ ലോകവുമാണ് കഥ. ഇരുണ്ട നിറങ്ങളിലൂടെ വേദന പങ്കുവയ്ക്കാന്‍ അമൂര്‍ത്തതയെക്കാള്‍ യോജിച്ചത് മറ്റൊന്നില്ല എന്നതിനാലാകണം ശശിന്‍സ് ഈ കഥക്കായ് വരച്ച ചിത്രത്തില്‍ അമൂര്‍ത്തമായ ബിംബങ്ങളും ഇരുണ്ട നിറങ്ങളും നിറഞ്ഞുനിന്നത്. ജനലിനുള്ളിലൂടെ കണ്ട പ്രകൃതി ദൃശ്യം ചിത്രകാരന്‍ ഇരുളില്‍ ഒളിപ്പിക്കുന്നതും അതിനാലാകാം. വലിച്ചെറിയപ്പെടുന്ന വാര്‍ധക്യം ലോകത്തിന്റെ എല്ലായിടത്തും ഒരുപോലെയാണ്. പുതിയ ജീവിത യാഥാര്‍ഥ്യം സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് ഒരു ശല്യമാണ് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇന്നും ലോകത്തുണ്ട്. ഇത്തരത്തില്‍ പഴയകാല ജീവിതം തുടരുന്ന ഒരു വൃദ്ധയുടെ ജീവിതപരിസരത്തെ വരച്ചുകാട്ടുന്ന യു എ ഇ യിലെ യുവ എഴുത്തുകാരിയായ മറിയം അല്‍ സഈദിയുടെ  "കിഴവിത്തള്ള" എന്ന കഥക്ക് രണ്ട് ചിത്രകാരികളാണ് ക്യാന്‍വാസില്‍ നിറച്ചാര്‍ത്ത് ഒരുക്കിയത്. സിറിയയില്‍ നിന്നുള്ള പ്രശസ്ത ചിത്രകാരി ഇമാല്‍ നവലാതിയും മലയാളിയായ കൊച്ചു കലാകാരി ഐശ്വര്യ ഗൗരീ നാരായണനും. തികച്ചും റിയലിസ്റ്റിക്കായ ഒരു രീതിയാണ് ഇമാല്‍ നവലാതി സ്വീകരിച്ചത്. അറേബ്യന്‍ പ്രകൃതി നിറഞ്ഞുനിന്ന ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കൊച്ചു ചിത്രകാരി ഐശ്വര്യ ഗൗരീ നാരായണന്‍ ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഭിന്ന മുഖങ്ങള്‍ നിറങ്ങളുടെ വൈവിധ്യമാര്‍ന്ന കൂട്ടിച്ചേര്‍ക്കലില്‍ മികവുറ്റതാക്കി. ഈ കഥ എഴുതിയ മറിയം അല്‍ സഈദിയുടെ സാന്നിധ്യം ഇവര്‍ക്ക് ഏറെ പ്രോത്സാഹനമായി. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സാഹചര്യത്തെയും ഭൂമിശാസ്ത്രത്തെയും മാറ്റിമറിച്ച ഒരു കടന്നാക്രമണമായിരുന്നു ഇറാഖിന്റെ കുവൈത്ത് അധിനിവേശം. അതി സമ്പന്നതയില്‍ കഴിഞ്ഞിരുന്ന ഒരു ജനപഥത്തിന്റെ ജീവിത ഗതി മാറ്റിമറിച്ച വേദനാജനകമായ ഓര്‍മപ്പെടുത്തലാണ് പ്രമുഖ എഴുത്തുകാരി ലൈല അല്‍ ഉസ്മാന്റെ ശ്രദ്ധേയമായ കഥ "തിരിച്ചറിയല്‍ കാര്‍ഡ്". രശ്മി സലീല്‍ എന്ന ചിത്രകാരി കടുത്ത നീല വര്‍ണത്തില്‍ തീര്‍ത്ത ദുഃഖം നിറഞ്ഞ സ്ത്രീയുടെ തിരിഞ്ഞു നടത്തം തന്റെ ഐഡന്‍ന്റിറ്റി ചവിട്ടിമെതിച്ച അധിനിവേശ സേനയോടുള്ള കടുത്ത പ്രതിഷേധമാണ് സൂചിപ്പിക്കുന്നത്. ഇതേ കഥക്ക് തന്നെ ഷാജഹാന്‍ വരച്ചത് സിമ്പോളിക് ആയ ബിംബങ്ങളെയാണ്.

    എല്ലാ അധിനിവേശങ്ങളും നല്‍കുന്നത് വേദന മാത്രമാണെന്നും അത് സ്ത്രീകളിലാണ് ഏറെയും ബാധിക്കുന്നതെന്നും ചിത്രം പറയാതെ പറഞ്ഞു. ലബനന്‍ എഴുത്തുകാരിയായ ഹനാന്‍ അല്‍ ശൈഖിന്റെ  ബന്ധങ്ങളുടെയും വേര്‍പെടലിന്റെയും ഇടയിലെ ജീവിതം പറയുന്ന പേര്‍ഷ്യന്‍ കാര്‍പെറ്റ് എന്ന വളരെ പ്രശസ്തമായ കഥക്ക് ചിത്രകാരി നിഷ വര്‍ഗീസും ചിത്രകാരന്‍ സോജനും തീര്‍ത്ത ചിത്രങ്ങള്‍ മികവുറ്റതായിരുന്നു. യമന്‍ എഴുത്തുകാരി റംസിയ അബ്ബാസ് അല്‍ ഇര്‍യാനിയുടെ  "ഇടവഴിയിലെ പാവങ്ങള്‍" എന്ന കഥക്ക് രാജേഷ് ബാബു വരച്ച ചിത്രവും, ഇറാഖി എഴുത്തുകാരിയായ ഡെയ്സി അല്‍ അമീറിന്റെ "മരുന്നുശീട്ട് എന്ന കഥക്ക് നദീം മുസ്തഫയും, ഈജിപ്തില്‍ നിന്നുള്ള കഥാകാരി സഹര്‍ തൗഫീഖിന്റെ "ജിസായിലെ കര്‍പ്പൂര വൃക്ഷങ്ങള്‍" എന്ന കഥക്ക് ജോഷ് കുമാറും, റസ്വാ ആശൂര്‍ എന്ന ഈജിപ്ഷ്യന്‍ എഴുത്തുകാരിയുടെ "ഞാന്‍ ഈന്തപ്പനകള്‍ കണ്ടു" എന്ന കഥക്ക് ഷാഹുല്‍ കൊല്ലംകോടും, പലസ്തീനില്‍ നിന്നുള്ള എഴുത്തുകാരി ലൈല ഹലബിയുടെ "സലീനാസിലെ ജാര സന്തതി" എന്ന കഥക്ക് രഘു കാരിയാട്ടും അള്‍ജീരിയന്‍ എഴുത്തുകാരി സുഹൂര്‍ വനീസിയുടെ "പേടിപ്പെടുതുന്ന കടല്‍" എന്ന കഥക്ക് രാജീവ് മുളക്കുഴ എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരി ശിഖ ശശിന്സ വരച്ചത് ഈജിപ്ഷ്യന്‍ എഴുത്തുകാരിയായ അലിഫ റിഫ്അത്തിന്റെ  "ഗൊബാഷി ഗൃഹത്തിലെ ആകസ്മിക സംഭവം" എന്ന കഥക്കാണ്.

    ഈ കൊച്ചു കരങ്ങളില്‍നിന്നും വിരിഞ്ഞ ശ്രദ്ധേയമായ ചിത്രം കഥയെ അങ്ങേയറ്റം മനസ്സിലേറ്റി വരച്ചതായിരുന്നു. മുപ്പത് അറബി പെണ്‍കഥകള്‍ ദേശാഭിമാനി ആഴ്ചപ്പതിപ്പിലൂടെ പരിഭാഷപ്പെടുത്തിയ എസ് എ ഖുദ്സിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ തീര്‍ത്തും വ്യത്യസ്തമായ ഈ ആദരം സംഘടിപ്പിച്ചത് പ്രസക്തി എന്ന സാംസ്കാരിക സംഘടനയായിരുന്നു. ആര്‍ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര്‍ ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ എഴുത്തുകാരി മറിയം അല്‍ സഈദി, സിറിയന്‍ ചിത്രകാരി ഇമാല്‍ നവലാതി എന്നിവരുടെ സാന്നിധ്യത്തില്‍ ഖുദ്സിക്ക് കൈമാറി. മറിയം അല്‍ സഈദിയുടെ കിഴവിത്തള്ള എന്ന കഥ പ്രസിദ്ധീകരിച്ചു വന്ന ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ കോപ്പി എസ് എ ഖുദ്സി മറിയം അല്‍ സഈദിക്ക് നല്‍കി. തുടര്‍ന്ന് പ്രശസ്ത കവി അസ്മോ പുത്തന്‍ചിറയുടെ നേൃത്വത്തില്‍ അറബി കവിതകളുടെ ചൊല്‍കാഴ്ചയും ഒ വി വിജയന്റെ കടല്‍തീരത്ത് എന്ന കഥയെ ആസ്പദമാക്കി നാടകസൗഹൃദം അബുദാബി അവതരിപ്പിച്ച നാടകവും അരങ്ങേറി.
  •                                                             (കടല്‍തീരത്ത് എന്ന നാടകത്തില്‍ നിന്ന് )

ദേശാഭിമാനി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത് (ജൂണ്‍ 30 - 2012 )

Monday 18 June 2012

വായന മനുഷ്യനെ പൂര്‍ണനാക്കുന്നു.

 

books-epathram

ഇന്ന് വായനാദിനം ജൂണ്‍ 19

” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍ വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത് സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ് കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

 

നഷ്ടം



ഫൈസല്‍ ബാവ ഫൈസല്‍ ബാവ

 

പുതുമഴയിലെ
പച്ച മണ്ണിന്‍ ഗന്ധവും.
മീന്‍ വല്ലത്തിലെ
ഏറ്റീന്‍* പിടച്ചിലും.
ചൂണ്ടയില്‍ തൂങ്ങി
മുങ്ങിത്താഴും,പൊന്തും,
ജീവനോടെ
തുളച്ച മണ്ണിരയും.
ചതിയുടെ
രസതന്ത്രമറിയാത്ത
കണ്ണന്‍* മീനും.
തോട്ടിന്‍ വരമ്പില്‍
നിന്നെത്തി നോക്കി
സുഗന്ധ മെറിയും
കൈതപ്പൂവും.
കാവലിരിക്കും
നഗത്താനും.
മീന്‍കാരാ
നിന്റെ ഒറ്റ്ലും*,
കണ്ടാടിയും*,
ഭൂഗോളം ചുറ്റിയെറിയും
വലയും.
പൊന്തക്കാട്ടില്‍
ഒളിച്ചിരിക്കും
നീര്‍ക്കോലിയും.
നാമ ജപിക്കും
തവളകളും എവിടെ ?
----------------
* ഏറ്റീന്‍ = മഴവെള്ളത്തില്‍ കയറിവരുന്ന മീന്‍
* കണ്ണന്‍ = വരാല്‍ മത്സ്യം
* ഒറ്റ്ലും = മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരാം കുട്ട
* കണ്ടാടി = കായലുകളില്‍ മീന്‍ പിടിക്കുന്ന ഒരു തരാം നീണ്ട വല

പിടയുന്ന മനസുകളുടെ മേല്‍വിലാസം



"വീടിനെക്കുറിച്ചുള്ള ഒരു നീണ്ട സ്വപ്നമാണ് പ്രവാസം"   -: വിക്ടര്‍ ഹ്യൂഗോ

ട്ടകുഞ്ഞിനെ അതിന്റെ അതിന്റെ അമ്മയില്‍ നിന്നും അകറ്റുന്ന ഹൃദയഭേദകമായ കാഴ്ച മരുഭൂമിയിലെ ഒട്ടക കൂടുകള്‍ക്കരികില്‍ നിന്നും നമുക്ക്‌ കാണാവുന്നതാണ്. അമ്മയുടെ വാല്‍സല്യം തേടി അടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞിനെ അതിന്റെ അരികില്‍ നിന്നും ആട്ടിപ്പായിച്ചുകൊണ്ട് ബന്ധത്തിന്റെ നേര്‍രേഖ മുറിക്കുന്ന പ്രക്രിയ. വേദനയോടെ ഒട്ടകയമ്മ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കി നടക്കുമ്പോള്‍ സ്വന്തം കുഞ്ഞുമായുള്ള അകലമാണ് വര്‍ദ്ധിക്കുനതെന്ന് ആ പാവം അറിയാതെ പോകുന്നു. നിരവധി തവണ ഈ പ്രക്രിയ തുടരുന്നതോടെ അമ്മയും കുഞ്ഞും അപരിചിതരായി മാറുന്നു. നാലു മാസക്കാലം മാത്രമേ ഒരമ്മയുടെ ലാളന ലഭിക്കാനുള്ള ഭാഗ്യം ഒട്ടകത്തിനു വിധിച്ചിട്ടുള്ളൂ എന്ന് നമുക്കിതിനെ ലളിതവല്‍ക്കരിക്കനാകും. ഇതുപോലൊരു വേരറത്ത് മാറ്റലിന്റെ വേദന പേറിതന്നെയാണ് ഓരോ പ്രവാസിയും വീടുവിട്ടിറങ്ങുന്നത്.


കേരളത്തെ സംബന്ധിച്ച് സാമൂഹിക സാമ്പത്തിക രംഗത്ത്‌ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ പ്രതിഭാസമാണ്  ഗള്‍ഫ്‌ കുടിയേറ്റം. പെട്രോ ഡോളറിന്റെ തണലില്‍ കേരളത്തെ ഏതാണ്ട് അമ്പത്‌ കൊല്ലമായി തീട്ടിപോറ്റി കൊണ്ടിരിക്കുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നും എത്തുന്ന പണമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ 20 ലക്ഷത്തിലധികം വരുന്ന ഗള്‍ഫ്‌ മലയാളികളെ കുറിച്ചുള്ള ചര്‍ച്ചകളത്രയും നിക്ഷേപമിറക്കുന്നതിനെ കുറിച്ചും അതിനോടു ബന്ധപ്പെട്ടു രൂപപ്പെടുന്ന ഊഹകച്ചവടത്തെ ചുറ്റിപറ്റിയും വോട്ട്‌ ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു വഴിതെറ്റി സഞ്ചരിക്കുകയാണ്. എത്ര പേര്‍ ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്നുണ്ട് എന്ന കണക്കുപോലും ശേഖരിക്കാനാവാത്ത ഗവണ്മെന്റിനു മുന്നിലാണ് പ്രവാസികള്‍  വോട്ടവകാശം തേടി കാത്തുകിടക്കുന്നത്. ഇന്നും ഗള്‍ഫ്‌ മലയാളികളുടെ ജീവിത നിലവാരത്തെ വിലയിരുത്തുന്നത് സമ്പന്ന ജീവിതം നയിക്കുന്ന അഞ്ചു ശതാമാനം  വരുന്നവരുടെ ഗണത്തിലാണ്. അതുകൊണ്ട് തന്നെയാണ് പ്രവാസി ചര്‍ച്ചകളത്രയും നിക്ഷേപ സാധ്യതകള്‍ തേടി പോകുന്നത്. ആ വഴിയില്‍ ഏറെ ലാഭങ്ങള്‍ കൊയ്യാനാവുമെന്നതിനാല്‍ ദൃശ്യ ശ്രാവ്യ പത്ര മാധ്യങ്ങള്‍ പലരും ഈ ചര്‍ച്ചകള്‍ മൊത്തം പ്രവാസികളുടെ പ്രശ്നമായി അവതരിപ്പിക്കുന്നത്. കുടിയേറ്റത്തെ കുറിച്ച് സി.ഡി.എസിന്റെ (സെന്റെര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്) പഠനങ്ങള്‍ ഒഴിച്ചാല്‍ മറ്റു കാര്യക്ഷമായ പഠനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. അതും പ്രവാസികളുടെ സാമ്പത്തിക നിലവാരത്തെയും അതിനോട് ബന്ധപ്പെട്ട ജീവിതത്തെയും തൊഴില്‍ രംഗത്തെയും കുറിച്ചായിരുന്നു.


മറ്റുള്ള മേഖലകളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഗള്‍ഫ്‌ മേഖലയില്‍ കഴിയുന്ന പ്രവാസികള്‍ നേരിടുന്നത് വെത്യസ്തവും ഏറ്റവും പ്രതികൂലമായ സാഹചര്യ വും ജീവിതത്തോട് കൂട്ടികെട്ടാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും വളരെ അധികമാണ്. എന്നാല്‍ നമ്മുടെ മലയാള സാഹിത്യത്തിലോ സിനിമയിലോ നാടകത്തിലോ ഗള്‍ഫ്‌ മലയാളികളുടെ ഉള്ളറിയുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ പൊങ്ങച്ചക്കാരായും കോമാളികളായും പലതവണ ഗള്‍ഫുകാരന്‍ തിരശ്ശീലയിലും മറ്റും അവതരിക്ക പെട്ടിട്ടുമുണ്ട്. ഗള്‍ഫ്‌ മലയാളികളുടെ മാനസിക പ്രശ്നങ്ങളെ കുറിച്ച് മന:ശാസ്ത്രപരമായ ഒരു പഠനം ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പൊതു കക്കൂസികളിലും തീവണ്ടിയുടെ കമ്പാര്‍ട്ട്‌മെന്റിലും ബസ്‌ സ്റ്റാന്റിലും മലയാളി എഴുതി വരച്ചു കൂട്ടുന്ന അശ്ലീലങ്ങളും അതെഴുതി വെക്കുന്നവരുടെ മാനസിക വൈകല്യങ്ങളെ കുറിച്ച് വരെ പഠനങ്ങള്‍ നടത്തി മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെ അച്ചടിച്ച്‌ വന്നിട്ടുണ്ട് എന്നത് ഇതിനോട ചേര്‍ത്ത്‌ വായിക്കേണ്ടതാണ്. (മലയാളിയുടെ നിരീക്ഷണ പാടവത്തെ ഇവിടെ ചുരുക്കി കാണുന്നില്ല) എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിലയിരുത്തുവാനോ പഠനങ്ങള്‍ നടത്തുവാനോ മനസിലാകുവാനോ പ്രവാസികളുടെ കുടുംബമോ, സമൂഹമോ, ഭരണകൂടാമോ തയ്യാറാവുന്നില്ല എന്നത് വേദനാജനകമായ കാര്യമാണ്. ഗള്‍ഫ്‌ മലയാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം അവന്റെ ഒറ്റപെടല്‍ തന്നെയാണ്. ജന്മനാടും ഭാഷയും സ്വത്വവും അകലുന്ന എന്നാല്‍ മറ്റൊരു സംസ്കാരത്തിലേക്ക് ലയിക്കാനുമാകാത്ത അവസ്ഥ. എന്നും നഷ്ടപെടാവുന്ന തൊഴില്‍, അങ്ങനെ സംഭവിച്ചാല്‍ വേരുകള്‍ പറിച്ചു നടാന്‍ പറ്റിയ സാഹചര്യമില്ലാത്ത ജന്മനാട്. ഇതിനിടയില്‍ നൂലുപോട്ടിയ  പട്ടമായി കാറ്റിന്റെ ഗതിക്കനുസരിച്ച് പരന്നുകൊണ്ടിരിക്കുന്ന എപ്പോഴും ചെളികുണ്ടിലേക്ക് മൂക്കുകുത്തി വീഴാന്‍ തയ്യാറായികൊണ്ട് കാത്തിരിക്കുന്ന വല്ലാത്ത ഒരു അവസ്ഥ. ഈ യാഥാര്‍ത്ഥ്യം ഒരു നിഴലായി ഓരോ ഗള്‍ഫ്‌ മലയാളിയും നിരന്തരം പിന്തുടരുന്നു. എന്നാലും ആശയറ്റ തൊഴില്‍രഹിതനായ മലയാളി യുവതീ യുവാക്കലുനെ സ്വപ്ന ഭൂമിയാണിന്നും ഗള്‍ഫ്‌.


ഏറെ ത്യാഗങ്ങള്‍ സഹിച്ചു പ്രതികൂല സാഹചര്യങ്ങളെ തന്റെ ജീവിതവുമായി കൂട്ടികെട്ടി വളരെ കഷ്ടപെട്ട് ഉണ്ടാക്കിയെടുത്ത നേട്ടത്തെ സംശയത്തോടെ വീക്ഷിച്ച ഭരണാധികാരികള്‍ നമുക്കിടയില്‍ ഉണ്ട്. സമൂഹത്തിന്റെ അസന്തുലിതാവസ്തക്ക് കാരണം ഈ പെരും ചൂടില്‍ ജോലി ചെയ്ത്‌ വലിയോരു സമൂഹത്തെ തീറ്റിപ്പോറ്റിയാതിനാലാണ് എന്ന പഴിയും കേള്‍ക്കേണ്ടിവന്നു. ഇങ്ങനെ ഏറെ പഴികള്‍ കേട്ടും പരിഹസിക്കപെട്ടും തെട്ടിദ്ധരിക്കപെട്ട ഗള്‍ഫ്‌ മലയാളികളുടെ ജീവിത പശ്ചാത്തലം കൃത്യമായി വായിച്ചെടുക്കാന്‍ കേരളം മറന്നു പോയി എന്നതാണ് സത്യം. വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെയാണ്  ഓരോ ഗള്‍ഫ്‌ മലയാളിയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ അവസ്ഥയെ അതിന്റെ ആഴത്തിലും തീഷ്ണതയിലും നിര്‍വചിക്കുക ഏറെ പ്രയാസമാണ്. തന്റെ വേദനകള്‍ പങ്കിടാന്‍, അത് മനസിലാക്കാന്‍ തന്റെ ചുറ്റുവട്ടത്‌ ആരും തന്നെയില്ല എന്ന അവസ്ഥയാണ് ഒട്ടുമിക്കവരും അനുഭവിക്കുന്നത്. പലര്‍ക്കും മനസ് തുറക്കാന്‍ ഒരു നല്ല കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ല, ഇരുപതു വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ താനെ കുടുംബവുമായി ആകെ കഴിഞ്ഞത് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമായിരിക്കും. ബാക്കി വരുന്ന 18 കൊല്ലവും മേല്‍പറഞ്ഞ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിയുന്നു. അങ്ങനെ ഒരാളുടെ ഏറ്റവും യൌവ്വന തീഷ്ണമായ കാലങ്ങള്‍ മരുഭൂമിയോട്‌ മല്ലിട്ട് ഉരുകി തീര്‍ക്കുന്നു. സ്വന്തം മക്കളുടെ കൊച്ചു കുസൃതികള്‍ കാണാനാവാതെ അവന്‍ അതിനെ മനസ്സിലിട്ട് താലോലിക്കുന്നു. രണ്ടു വര്‍ഷത്തിലോ മറ്റോ കുടുംബത്തിലെത്തി ഒന്നോ രണ്ടോ മാസം മാത്രം നിന്ന് തിരിച്ചു പോകുന്ന പിതാവ് പലപ്പോഴും കൊച്ചു മക്കള്‍ക്ക്‌ ഒരപരിചിതന്‍ മാത്രമായി മാറുന്നു.

മുതലാളിത്തം പടച്ചുവിട്ട ലോകക്രമത്തോടൊപ്പം ഓടിയെത്താന്‍ വെമ്പുന്നവരാണ് ഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളികളും. മധ്യവര്‍ഗത്തോടൊപ്പമോ അതിനു മീതെയോ സഞ്ചരിക്കാനാണ് എന്നും ഗള്‍ഫ്‌ മലയാളികള്‍ ശ്രമിച്ചിട്ടുള്ളത്‌. മധ്യവര്‍ഗ്ഗത്തിലേക്കടുക്കാന്‍ വെമ്പുന്ന മനസ്സ് പ്രവാസികളില്‍ തങ്ങി കിടക്കുന്നതിനാലാണ് ഒട്ടേറെ വ്യവഹാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഇട നല്‍കുന്നത്. ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ കൂടുതല്‍ കടക്കെണിയിലേക്ക് വഴുതിപോകാനുള്ള വ്യഗ്രത ഗള്‍ഫ്‌ മലയാളികളില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കിന്നു. മുതലാളിത്തത്തിന്റെ സാമ്പത്തിക സാങ്കേതിക തന്ത്രങ്ങളില്‍ ഒന്നായ ക്രെഡിറ്റ്കാര്‍ഡ് വലയില്‍ ഇരയാകുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരായ പുതുതലമുറയിലെ ഗള്‍ഫ്‌ മലയാളികളാണ്. കടം പെരുകി ആത്മഹത്യയിലേക്ക് വഴി തെറ്റുന്ന പ്രവണത ഗള്‍ഫ്‌ മലയാളികളില്‍ ഏറി വരികയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയാതെ ക്രെഡിറ്റ്കാര്‍ഡ് വിളമ്പുന്ന പ്രലോഭനങ്ങളില്‍ വീഴുന്നതിന്റെ ഫലമാണ് ഇത്. ഈ മാനസിക വൈകല്യത്തെ തടുത്തു നിര്‍ത്താനുള്ള സാമൂഹിക ബോധം ഗള്‍ഫ്‌ മലയാളികളില്‍ നിന്നും അകലുകയാണോ? ലോകത്ത്‌ തന്നെ ഏറ്റവും വലിയ ബാച്ചലര്‍ സമൂഹം താമസിക്കുന്ന ഇടം ചിലപ്പോള്‍ ഗള്‍ഫ്‌ മേഖല ആയിരിക്കും.


ഈ ഒറ്റപെടലിനിടയില്‍ അവന് / അവള്‍ക്ക് നഷടമാകുന്ന ഒന്നുണ്ട് അത് അവരുടെ ദാമ്പത്യ ജീവിതമാണ്. മനുഷ്യന്റെ ആരോഗ്യത്തിനേയും, ആയുസ്സിനേയും, വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ലൈംഗികത. എന്നാല്‍ കുടുംബമുണ്ടാകുംപോലും അവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ അവന്റെ / അവളുടെ ലൈംഗികതയെ അടിച്ചമര്‍ത്തുകയാണ്. ബാഹ്യമായി ഇത് പ്രകടമാകുന്നില്ല എങ്കിലും മാനസികമായി ഒരുപാട് പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. (ചിലര്‍ ആരോഗ്യകരമല്ലാത്ത രീതിയിലൂടെ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ബന്ധത്തിന്റെ മൂല്യവും സദാചാര ബോധവും പവിത്രമായ കുടുംബ സങ്കല്‍പ്പവും ഉള്ള ഭൂരിപക്ഷം പേരും ഇത്തരം വളഞ്ഞ വഴി സ്വീകരിക്കാറില്ല. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ ഒക്കെ തന്നെ പലപ്പോഴും തകര്‍ച്ചയിലേക്കാണ് എത്തിച്ചേരുന്നത്) ഇതേ ഒറ്റപെടലിന്റെ അവസ്ഥ തന്നെ ഇവരുടെ ജീവിത പങ്കാളിയും അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ്‌ മേഖലകളില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് ജോലി തേടി എത്തിയിട്ടുള്ളത്‌. ഇവരുടെ ഭാര്യമാര്‍ നിരവധി മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സാധാരണ കുടുംബത്തില്‍ കഴിയുന്ന സ്ത്രീക്ക് കുടുംബം നോക്കി നടത്തുകയും അതിനോട് ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങള്‍, കടങ്ങള്‍ എല്ലാം തരണം ചെയ്തു വേണം ജീവിതം മുന്നോട്ട് നീക്കാന്‍. അതിനിടയില്‍ അവര്‍ അടിച്ചമര്‍ത്തിവെക്കുന്ന ലൈംഗികത അവരറിയാതെ തന്നെ മനസ്സിനെയും ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായി വിവിധ രോഗങ്ങള്‍ക്ക് അവര്‍ അടിമപ്പെടുന്നു. മുപ്പത്‌ നാല്‍പ്പത്‌ വയസ്സ് ആകുംപോഴേക്കും ഒട്ടുമിക്ക സ്ത്രീകള്‍ക്കും പുറം വേദന ശരീര തളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ നിരന്തരം കണ്ടു വരുന്നു. മാനസികമായ അടിച്ചമര്‍ത്തലിന്റെ ഫലമാകാം ഇത്. ഈ വിഷയത്തെ പറ്റി ശാസ്ത്രീയമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.


ഗള്‍ഫ്‌ മലയാളികള്‍ വിവര സാങ്കേതിക രംഗത്തെ കുറിച്ച് ഏറെ വിശാല മനസ്സ്‌ കാണിക്കുമ്പോള്‍ തന്നെ മാനവിക വിഷയങ്ങളില്‍ എത്തുമ്പോള്‍ ഇടറാറുള്ളതായി കാണാം. ഇത് അരാഷ്ട്രീയ വല്ക്കരണത്തിന് വഴി തുറക്കുന്നു ഇത്തരം മനസുകള്‍ ചെന്നെത്തിപ്പെടുന്നത് അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വര്‍ഗ്ഗീയ ചേരികളിലുമാണ്  ഗള്‍ഫ്‌ മലയാളികളുടെ ഈ രാഷ്ട്രീയ നിസ്സംഗത മുതലാളിത്തം വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ വേരുകള്‍ അറേബ്യന്‍ മണ്ണില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ എങ്ങിനെയെങ്കിലും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പക്ഷങ്ങള്‍ എന്നും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. മാറിവരുന്ന ലോക സാഹചര്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങളും ഇത്തരക്കാരെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി പത്രങ്ങളിലും, പൊതു ഇടങ്ങളിലും കാണുന്ന  താമസിക്കാന്‍ മുറികള്‍ ഒഴിമുകള്‍ ഉണ്ടെന്ന പരസ്യം നിരീക്ഷിച്ചാല്‍ ഈ വ്യത്യാസം മനസിലാകാം. മുസ്ലീം മാത്രം ഹിന്ദു മാത്രം, ക്രിസ്ത്യന്‍ മാത്രം എന്നിങ്ങനെ വേര്‍തിരിച്ചു പരസ്യപ്പെടുത്തുന്നു. ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ ഈ മാനസികാന്തരം എങ്ങനെ രൂപപെട്ടു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സങ്കുചിതാവസ്തയുടെ പ്രത്യാഖാതങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകും.

കുളങ്ങളും അരുവികളും പച്ചവിരിച്ച പാടങ്ങളും ചെറു നീരുറവയും ഒഴുകുന്ന ചോലകളും അടങ്ങിയ ഗ്രാമീണ ദൃശ്യങ്ങള്‍ ഗള്‍ഫ്‌ മലയാളിയുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട് എങ്കിലും ഇവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തുവാനും പ്രകൃതിയെ നിലനിര്‍ത്തുവാനും ഉള്ള ശ്രമം വളരെ കുറവാണ് എന്നത് മനസിലാക്കുവാന്‍ കേരളത്തിലെ ഗള്‍ഫ്‌ ഭവനങ്ങളും പരിസരവും വീക്ഷിച്ചാല്‍ മനസിലാകും. പ്രകൃതിയെ കുറിച്ച് ഏറെ വാചാലമാകുകയും പ്രകൃതിയെ ഗുരുതരമായി ബാധിക്കുന്ന വികസന പദ്ധതികളെ നിര്‍ലോഭം പിന്തുണക്കുകയും ചെയ്യുന്ന ചാഞ്ചാടുന്ന മനസ്സ്‌ പെരുന്നവരാന് ഇന്നത്തെ ഒട്ടുമിക്ക ഗള്‍ഫ്‌ മലയാളികളും. അതുകൊണ്ടാണ് അതിസമ്പന്നതയില്‍ കഴിയുന്ന അറേബ്യന്‍ നഗരങ്ങളെ താരതമ്യപ്പെടുത്തി അത്തരത്തിലുള്ള വികസനമാണ് നമുക്കും വേണ്ടത് എന്ന ചിന്ത വളരുന്നത്.

കുടുംബവുമായി അകന്നു കഴിയുന്ന ഗള്‍ഫ്‌ മലയാളികളുടെ മാനസികാവസ്ഥയെ കുറിച്ച് വിശദമായ ഒരു പഠനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മഹത്യയിലേക്കും, അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും, വര്‍ഗ്ഗീയ ചെരികളിലേക്കും മറ്റും ചെന്നെത്തിപ്പെടാതെ കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹമായി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സുസ്ഥിരതയ്ക്കും ഭദ്രതയ്ക്കും അനിവാര്യമാണെന്ന ബോധം ഗള്‍ഫ്‌ മലയാളികളിലും ഒപ്പം കേരളത്തില്‍ ഉള്ളവരിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല വേണ്ടത്‌, ഗള്‍ഫ്‌ മലയാളികളുടെ യഥാര്‍ത്ഥ പ്രശ്നത്തെ മനസ്സിലാക്കി അതിനുള്ള പരിഹാരമാണ്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവസരമില്ലാത്തതല്ല ഗള്‍ഫ്‌ മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം മറിച്ച് അവന്റെ ജീവിതം തന്നെയാണ് എന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും, ഒപ്പം കുടുംബങ്ങള്‍ക്കും, ഭരണകൂടങ്ങള്‍ക്കും ഉണ്ടാവേണ്ടത്. മാനസിക പിന്തുണയാണ് അത്യാവശ്യം, നിര്‍ഭാഗ്യവശാല്‍ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ എവിടെയും ലഭിക്കാതെ പോകുന്നതും അതാണ്‌.
                                     **********************************
മലയാള സമീക്ഷയില്‍ 'മഷിനോട്ടം' എന്ന പംക്തിയുടെ ജൂണ്‍ ലക്കം
http://www.malayalasameeksha.com/2012/06/blog-post_8602.html 

Monday 4 June 2012

ഭൂമിയുടെ മരണം ഒരു സാധ്യതയല്ല

 


വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്- ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചില ഓര്‍മ്മപ്പെടുത്തലുകള്‍. ഫൈസല്‍ ബാവ എഴുതുന്നു

http://www.nalamidam.com/archives/13095




“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്‍്റെ സമന്വയം ബോധനത്തിന്‍്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍്ത്തിയാക്കാനാകൂ. മനുഷ്യന്‍്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം                             (സരളാ ബഹന്‍:- Revive our Dying Planet)

ഫൈസല്‍ ബാവ


ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.
പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.
കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. ആമസോണ്‍ മേഖല കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത പാരിസ്ഥിതികാഘാതമാണ് നേരിടുന്നത്.



വികസനത്തിന്‍്റെ വിളി കാത്ത് കിടക്കുകയാണ് സൈലന്‍്റ്വാലി. ബയോവാലി പോലുള്ള പാദ്ധതികള്‍ കാത്തു കിടക്കുന്നു. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്‍്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതി .
44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമമാണ്. കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരിക്കോരിയോഴിക്കുന്ന കീട നാശിനികള്‍, വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ് ലോബി കയ്യറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, പുത്തന്‍ രോഗങ്ങള്‍, ഇങ്ങനെ നീളുന്നു കേരളത്തിന്‍്റെ വികസന വിശേഷങ്ങള്‍.



നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” പുരോഗതി തന്നെയാണ് തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുകയാണ്.
കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ നമ്മുടെ പടിപ്പുറത്താണ്. അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്‍്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്‍്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്‍്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്‍കീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

.

കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ് കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും.
ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ച േഅടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. ചെര്‍ണോബിലും, ത്രീമെന്‍ ഐലന്‍്റും നാം മറന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക് പിടിച്ചു കെട്ടാനാവുമെന്ന ചിന്ത എത്ര അപകടകരമാണ്. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ?
ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍.