Friday 13 December 2013

വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ

സിനിമ 

"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
                                                                                 : റാല്‍ഫ് ചാപ്ലിന്‍

യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ് ഇസ്രയേലി സംവിധായകന്‍ ഏറാൻ  റിക്ലിസിന്റെ സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

ഫഹദ്  പട്ടാള ക്യാമ്പിൽ  കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... 
സ്റ്റെഫാൻ  ഡോര്‍ഫാന് യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍