Friday 17 January 2020

പുതുതലമുറയുടെ ഒച്ച

(വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന സമാഹാരത്തിലൂടെ)
Painting by Renato-Guttuso

പുതുതലമുറയിലെ എഴുത്തുകാരിൽ വിനോയ് തോമസ് എന്ന ചെറുപ്പക്കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. ഉടമസ്ഥൻ എന്ന കഥയടക്കം നല്ല കുറച്ചു കഥകൾ കരിക്കോട്ടക്കരി നോവൽ ഇങ്ങനെ വായനക്കാർ പ്രതീക്ഷയോടെ ഉരുവിടുന്ന പേരാണ് വിനോയ് തോമസ്. *മുള്ളരഞ്ഞാണം* എന്ന കഥാസമാഹാരവും ആ പ്രതീക്ഷ നിലനിർത്തുന്നു.

*"അപൂർവമായ ജീവിതമേഖലകളും അത്യപൂർവ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലികജീവിതവുമായി അവയെ വൈരുദ്ധ്യാത്മികമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപാരികല്പനകൾക്കകത്ത് വിമർശനാത്മകമായി വിന്യസിക്കുക, നാടൻ നർമ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യം കൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിർത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാദ്യമാക്കുക... വിനോയ് തോമസിന്റെ സർഗാത്മകതയുടെ അടരുകൾ ഇങ്ങനെ പലതാണ്."* അവതാരികയിൽ എൻ.ശശിധരൻ പറയുന്നതാണിത്.
ക്രൈസ്തവ പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട ജീവിതവും വിലക്കുകളും ഉൾപ്പെട്ട വിശാലമായ കഥപറച്ചിലാണ് വിനോയ്‌തോമസ് കരിക്കോട്ടകരി എന്ന നോവലിൽ ചെയ്യുന്നത്. ഇറാനിമോസ് എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാകില്ല, അത്തരമൊരു ക്രൈസ്തവ കഥാ പരിസരം തന്നെയാണ് വ്യത്യസ്തമായ ആഖ്യാനത്തിലൂടെ മുള്ളരഞ്ഞാണം എന്ന കഥയിലും പറയുന്നത്. സ്ത്രീകൾക്ക് നേരെയുള്ള സദാചാര വിലങ്ങുകൾ പലതും മതകീയ അജണ്ടയിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന യാഥാർഥ്യത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മാവിൽ കേറാൻ പേടിയുള്ള സിബിയെ മാവിലേക്ക് കയറാൻ മാവിൽ മുകളിൽ തൂങ്ങിക്കിടന്നു കൈകൾ നീട്ടുന്ന കവിത മരം കേറുന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥപറയുന്നത്. ചരിത്രപരമായ ചില യാഥാർഥ്യങ്ങൾ കൂടി ഈ മരംകേറ്റതിനു പിന്നിലുണ്ട്. *"അവളുടെ എടുപ്പും നടപ്പും കാണുമ്പോൾ പുഴയ്ക്കക്കരെ താമസിക്കുന്ന കല്ലാനി മേഴ്‌സി പറയും. കവിതയുടെ കോലേക്കേറ്റംകൊണ്ടുമാത്രമല്ല മേഴ്‌സി തന്റെ മക്കളുടെ പിള്ളേരെയൊന്നും പുഴയുടെ ഇക്കരയ്ക്ക് കളിക്കാൻ വിടാത്തത്. കവിതയുടെ അമ്മ അൽഫോൻസയുടെ ചരിത്രം അറിയുന്നത്കൊണ്ട് കൂടിയാണ്"* എല്ലാവരും നോട്ടപുള്ളിയാക്കി വെച്ചിട്ടുള്ള കവിതയുടെ സാഹസം അവിടംകൊണ്ടൊന്നും തീരുന്നില്ല മേരിമമ്മി മാവിന് അൽഫോൻസാ എന്ന് മകളുടെ പേരിട്ടത് അന്നേ സംസാരവിഷമായിരുന്നെന്ന് മനസിലാക്കാം. അതിന്റെ ബാക്കിപത്രമാണ് ഇന്നും കേൾക്കുന്നതും
*"അൽഫോൻസാമാവിന്റെ മൂത്രമത്സരം നടത്തുന്നത്. ഏറ്റവും മുകളിലത്തെ കൊമ്പിൽ കയറിയിരിക്കുന്നത് കവിതയാണ്. മാവിൽ നിന്നും പുഴയിലേക്ക് മുള്ളുന്നതാണ് മത്സരം. വേറെ പെമ്പിള്ളേരൊന്നും മത്സരത്തിൽ പങ്കെടുക്കുന്നില്ല. ആമ്പിള്ളേരെല്ലാം നീട്ടിപ്പിടിച്ച് അകലേക്ക് മുള്ളാൻ നിൽക്കുന്നു. മൂത്രം ഏറ്റവും ദൂരെ തെറിപ്പിക്കുന്ന ആളാണ് വിജയിക്കുക"
ഇത്തരത്തിൽ കവിതയെന്ന കഥാപാത്രത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
*"ഇതാണ് കാർന്നോന്മാര് പറയുന്നത് ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരൂന്ന് വളന്നു വളന്ന് മൂന്നാംക്‌ളാസിലെത്തിയപ്പോഴേക്കും ഇനം ഏതാന്ന് നമ്മക്ക് മനസിലായില്ലേ"* ഇത്തരം മനസിലാക്കലുകൾക്കുമീതെയാണ് ഇന്നും സ്ത്രീജീവിതങ്ങൾ. എല്ലാത്തരം പ്രതിരോധചിന്തകൾക്കും കൂച്ചു വിലങ്ങിടുന്നതിനു മീതെ കയറിനിന്ന് സദാചാരബന്ധനങ്ങളെ തകർത്തുകളയുന്ന ഒരാത്മധൈര്യം കഥയിൽ കാണാം
*കളിഗെമിനാറിലെ കുറ്റവാളികൾ* എന്ന കഥ രണ്ടു പോലീസുകാരുടെ ജീവിതത്തിലൂടെയാണ് പറയുന്നത്. കുറ്റവാളിയെ തേടിയുള്ള അന്വേഷണമാണല്ലോ പോലീസ് ജീവിതത്തിലെ പ്രധാന സംഭവങ്ങൾ. അത്തരത്തിൽ പിടികിട്ടാപുള്ളികളായ പ്രതികളെ പിടിക്കാനായി വേഷംമാറി വിദൂരദേശത്തേക്ക് പോകുന്ന പൊലീസുകാർ അവരുടെ പ്രവൃത്തിയിൽ അവർ തന്നെ കുടുങ്ങിപോകുന്ന അവസ്ഥയൊക്കെ രസകരമായി അവതരിപ്പിച്ച കഥയാണ്. ഇത്.
*"വലിയ ബഹളമില്ലാതെ. മഞ്ഞുപാറിനിൽക്കുന്ന ഒരു രാത്രിയിൽ മഗലാപുരത്തുനിന്നും ധർമ്മസ്ഥലത്തേക്ക് ഓടിത്തുടങ്ങിയ ബസ്സിലിരിക്കുമ്പോൾ ആ യാത്രയ്ക്ക് വേണ്ടി മാത്രം ആന്റണി എന്ന പേര് സ്വീകരിച്ചിരിക്കുന്ന എ.എസ്.ഐ. തന്റെ കൂടെ ഷാജീവൻ എന്ന മാറ്റപ്പേരുമായി വന്നിരിക്കുന്ന പോലീസിനോട് പറഞ്ഞു:* കഥയുടെ തുടക്കത്തിൽ തന്നെ പെരുമാറ്റി പോകുന്ന സന്ദര്ഭത്തെ പറഞ്ഞുകൊണ്ട് ഒരു കാരണവശാലും സാറേ എന്നു വിളിക്കരുതെന്നും ആന്റണിചേട്ടനെന്നേ വിളിക്കാവൂ എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് വിഷയത്തിലെ പുതുമയില്ലായ്മയെ ആഖ്യാനത്തിന്റെ പുതുമയാൽ പുതുക്കി പണിത് കഥ കൊണ്ടുപോകുന്നത്. രണ്ടു പേരും ചെന്നു പെടുന്നിടത്ത് അവർ ചെയ്‌തുപോകുന്ന തെറ്റുകളും കേസന്വേഷണവും ഒക്കെയായി രസകരമായി കഥ പറയുന്നു.
വിനോയ്‌ തോമസിന്റെ വേറിട്ട ഒരു കഥയാണ്
*ആനന്ദബ്രാന്റൻ* ആത്മീയതെപോലെയുള്ള ഒരു ബ്രാന്റ്മീയത അനുഭവിപ്പിക്കുന്ന കഥ മറ്റെല്ലാ കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
*കുട്ടുക്കുറത്തീ കുർ..കുർ..,* എന്ന കഥയിലെ കുട്ടൂസും പിന്നെ കൊച്ചുതെയ്യാ വല്യമ്മച്ചിയും മറക്കാനാവാത്ത കഥാപാത്രങ്ങൾ തന്നെ.
ഇവ കൂടാതെ
*ചൂടൻ ഇങ്കന്റെ ശവമടക്ക്, നായ്കുരണ, തുഞ്ചൻ ഡയറ്റ്* എന്നീ കഥകളക്കം ഏഴുകഥകളാണ് മുള്ളരഞ്ഞാണം എന്ന ഈ സമാഹാരത്തിൽ ഉള്ളത്. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ കഥകളാൽ പുതുതലമുറയുടെ ഒച്ചയാണ് ഈ സമാഹാരം.
ഒരുപക്ഷേ മറ്റാർക്കും ആവർത്തിക്കാനാത്ത ഒച്ച.
വിനോയ് തോമസ്

............
ഡിസി ബുക്ക്‌സ്. വില 130 ₹

കഥയിലെ അഗ്നി

(സിതാര.എസിന്റെ അഗ്നി എന്ന കഥയിലൂടെ)

ലയാള കഥയിൽ ശക്തമായ ആഖ്യാനങ്ങൾ കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിതാര.എസ്. നിലനിൽക്കുന്ന സദാചാര ചിന്തകളെ തള്ളിക്കളഞ്ഞു കൊണ്ടു സാമൂഹ്യവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വാതന്ത്ര്യത്തെകുറിച്ചുള്ള അനന്തമായ സ്വപ്നവും ഉള്ളിലുള്ള എഴുത്തുകാരിയുടെ കഥാനിർമ്മിതിയിൽ അഗ്നി പോലുള്ള കഥകൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
*"സൈക്കിൾയാത്ര പ്രിയയ്ക്ക് അത്ര ഇഷ്ടമുള്ള സംഗതിയല്ല. പക്ഷേ ചിലപ്പോഴൊക്കെ ഓഫീസിലെ കടലാസുകൾ ടൈപ്പുചെയ്തു കഴിയുമ്പോൾ നേരം സന്ധ്യയാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വീട്ടിലേക്കു വേഗം എത്താൻ ഒരു സൈക്കിൾ ഉള്ളതു നല്ലതാണ്. സന്ധ്യയ്ക്ക്, ഓഫീസിനു തൊട്ടുള്ള ടി.പി. നാസർ റോഡിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ പ്രിയ ഇക്കാര്യം ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചു."* അഗ്നി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
പ്രിയ ധൈര്യശാലിയായ യുവതിയാണ് എങ്കിലും നേരം ഇരുട്ടിയാൽ ആളൊഴിഞ്ഞ ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് ഭയമാണ്. ഇത് നമ്മുടെ നാട്ടിലെ അവസ്ഥ കൂടിയാണ്.
*"ഒഴിഞ്ഞ ആ വഴിയിലൂടെ രാവിലെ വരുമ്പോൾപോലും പ്രിയയ്ക്ക് ചെറുതായി പേടി തോന്നും. എതിരേ വല്ലപ്പോഴും വരുന്ന മനുഷ്യരെ അവൾ സംശയത്തോടെ സൂക്ഷിച്ചുനോക്കും-കണ്ണുകളിൽ ആസക്തിയുമായി നടക്കുന്ന അപരിചിതൻ എന്ന ലേബൽ പതിക്കാവുന്നവനാണോ അയാൾ എന്ന്."*
മൂന്നുപേർ ചേർന്ന് പ്രിയയെ കുറ്റിക്കാട്ടിനപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു.
എന്നാൽ തന്നെ ബലാൽസംഗം ചെയ്ത മൂന്നുപോരോട് പിന്നീടുള്ള പ്രിയയുടെ സമീപനമാണ് കഥയെ. മറ്റൊരു തലത്തിൽ എത്തിക്കുന്നത്. സാറാ ജോസഫ് സിതാരയുടെ കഥകളെ പറ്റി ഇങ്ങനെ പറയുന്നു *"എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെണ്കുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിപുറത്താക്കുന്നത്. ലൈംഗികതയെപറ്റി തുറന്നു സംസാരിക്കാൻപോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ സമൂഹത്തോട് ലൈംഗികത കേന്ദ്രപ്രമേയമാകുന്നു..... കാമുക സന്നിധിയിൽ ലജ്ജകൊണ്ടു വിവശയായി കാൽനഖംകൊണ്ട് വരച്ചുനിന്നിരുന്ന 'പെണ്കുട്ടി'യിൽ നിന്ന് അഗ്നി എന്ന കഥയിൽ, തന്നെ ബലാൽസംഗം ചെയ്തവനോട് നീയത്രക്കുപോരാ, ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെടുത്താൻ നിനക്കാവില്ല എന്നു പുച്ഛിക്കുന്ന പെണ്കുട്ടിയിലേക്കുള്ള മാറ്റം അത്ര നിസാരമല്ലല്ലോ."* അഗ്നി എന്ന കഥയുടെ ശക്തി ഈ ട്വിസ്റ്റ് ആണ്. എന്നും മാഞ്ഞുപോകാത്ത കഥയാണ് സിതാരയുടെ അഗ്നി.
-----------------------------------------------------------------------------------
16 / 01 / 2020ന് കണ്ണാടി ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ചു 
http://kannadimagazine.com/article/1189

Sunday 12 January 2020

പശ്ചിമേഷ്യൻ ദേശം-രാഷ്ട്രം-രാഷ്ട്രീയം റിക്ലിസിന്റെ സിനിമകളിൽ

(ഇസ്രായേലി സംവിധായധകൻ എറാൻ  റിക്ലിസിന്റെ 'ലെമൺ ട്രീ',  സൈത്തൂൻ  എന്നീ സിനിമകളുടെ ആസ്വാദനം) 


ശ്ചിമേഷ്യൻ ജീവിതത്തിന്റെ  കഥകൾ പറയുമ്പോൾ  അത്രയും അതിജീവനതിന്റെ ആകുന്നതിന്റെ പൊരുൾ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകല്ക്കും ഈ അതിജീവനത്തിന്റെ കഥകൾ പറയാനുണ്ടാകും അത്തരത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന രണ്ടു സിനിമകളാണ് ലെമൺ ട്രീയും സൈതൂണും. അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ  സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമായി ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാർഥ്യങ്ങളെ പകർത്താം എന്ന് റിക്ലിസിന്റെ   സിനിമകൾ  മനസിലാക്കി തരുന്നു.  പ്രതിരോധത്തിന്റെ നാരങ്ങാ മണം നിറഞ്ഞ സിനിമയാണ്  "ലെമണ്‍ ട്രീ"  പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സൽമ സിദാൻ എന്ന 45 വയസുള്ള  പലസ്തീൻ കാരിയാണ് നായിക. 

വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസവും  തുടങ്ങുന്നതും ഈ തോട്ടതിൽ നിന്നാണ്. നാരങ്ങ ചെടിയിൽ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവർ തന്നെ അവ വിവിധ മാർകറ്റിൽ എത്തിക്കുന്നു. ഇവർക്ക് ഭർത്താവില്ല.  ആകെയുള്ള ഒരു മകൻ അമേരിക്കയിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ്‌ ബാങ്കിലെ ഇസ്രയേൽ പലസ്തീൻ അതിര്ത്തി പ്രദേശത്താണ് ഈ തോട്ടം സ്ഥിതിചെയ്യുന്നത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണിൽ എപ്പോൾ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം. സംഘര്ഷ ഭരിതമായ അതിര്ത്തി പ്രദേശങ്ങളില ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്ക്ക് നേരിടേണ്ടി വരുന്നുണ്ട്.  പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങൾ നമുക്കും കാണാൻ ആകുന്നുണ്ട് എന്നാൽ വലിയ സംഘർഷ ഭാരം കാഴ്ചക്കാരനിൽ അടിച്ചേൽപ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട് പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാർത്യത്തെ ചോർത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്ത്തിനടുത് ഇസ്രയേൽ പ്രതിരോധ മന്ത്രി ഈസ്ര എൽനോവോന്റെ വീട് ഈ അതിര്ത്തിക്കരികിൽ വരികയാണ് അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു ഇതോടെ സല്മയുടെ ജീവിതത്തിൽ വരുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു. പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികൾ സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് നേരെ ഉയർത്തി കാട്ടി "ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാൻ സാധ്യമല്ല" എന്നവർ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകൾ മന്ത്രിയും മറ്റുള്ളവരും നോക്കി നില്ക്കെ തന്നെ അവർക്കുനേരെ വലിച്ചെറിയുന്നുണ്ട്. തന്റെ നാരങ്ങ തോട്ടം നിലനിർത്താനായി അവർ നിയമ നടപടിക്കൊരുങ്ങുന്നു അതിനായി അവരെ സഹായിക്കാൻ ഒരു വക്കീൽ എത്തുന്നു അവർക്കിടയിൽ പ്രണയത്തിന്റെ നേരത്ത രേഖകൾ  മുളക്കുന്നുണ്ട്. കേസിന്റെ കാര്യങ്ങൾക്കായി അവർ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസിൽ എത്തിയപ്പോൾ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സൽമ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. 

ആരും സ്നേഹിക്കാനില്ലാത്ത സൽമയുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ് അവർക്കിടയിൽ എങ്ങിനെയോ പ്രണയത്തിന്റെ നേർത്ത രേഖകൾ പിറക്കുന്നു. എന്നാൽ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളിൽ പ്രണയം മാത്രം ആയിരുന്നില്ല ലക്ഷ്യം സൽമയുടെ ശരീരം തന്നെയായിരുന്നു എന്നവർ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവർ തന്റെ  ജീവിതത്തിൽ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ഒതുക്കി നിര്ത്തുന്നു. പുരുഷനോട്ടം പതിയുമ്പോൾ അതിന്റെ ആത്മാർത്ഥത തിരിച്ചറിയാൻ അവർക്കാവുന് അതിനെ പക്വതയോടെ മാറ്റി നിർത്താൻ അവർക്കു കഴിഞ്ഞു.  മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര് അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തിൽ  പ്രതിരോധ മതിൽ  തീർത്തതോടെ അവർ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളിൽ സഹായിക്കുന്ന വൃദ്ധൻ ഇവരുടെ അവസ്ഥയിൽ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളിൽ എത്തൂ എന്നൊക്കെ അവർ മനസിലാക്കുന്നുണ്ട് എങ്കിലും താൻ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവർക്ക് ഉറപ്പുണ്ട് അതിനവർ കഠിന പ്രയത്നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം  ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകൻ അമേരിക്കയിൽ ഇരുന്നു കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ്‌ ആണ് സൽമ സിദാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതൽ ഉയരത്തിൽ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി റോണ ലിപാസ് മിഷേൽ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്....പ്രതിരോധത്തിന്റെ നാരങ്ങാമണം പരത്തി അവരുടെ സമരജൈത്രയാത്ര വിജയിക്കുന്നു മികച്ച ഷോട്ടുകളാൽ സമ്പന്നമായ സിനിമ. 

ഏറാൻ  റിക്ലിസിന്റെതന്നെ മറ്റൊരു സിനിമയാണ്  സൈത്തൂന്‍   യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ്  സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

കുട്ടി പട്ടാള ക്യാമ്പിൽ അവന്‍ കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... സ്റ്റെഫാൻ  ഡോര്‍ഫനാണ്‌  യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍. 

Director: Eran Riklis

എറാൻ റിക്ലിസ് എന്ന സംവിധായകന്റെ സിനിമകിലൂടെ കടന്നുപോകുമ്പോൾ  തീക്ഷ്ണമായ ജീവിത ചിത്രങ്ങൾ കാണാം. നിരന്തരം യുദ്ധപശ്ചാത്തലങ്ങളിലൂടെ കഥ പറയുമ്പോളും സിനിമ അധികം വയലൻസിന്റെ ശബ്ദകോലാഹലങ്ങൾ സിനിമകളിൽ കാണാൻ സാധിക്കില്ല.  1984ൽ ഇറങ്ങിയ  ഓൺ എ ക്ലിയർ ഡേ യു കാൻ സീ ഡമാസ്കസ് ആണ് ആദ്യസിനിമ 1991ൽ ഇറങ്ങിയ ദി കപ്പ് ഫൈനൽ മോസ്‌കോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടി. ലെമൺ ട്രീ യുടെ തിരക്കഥയ്ക്ക്  2008ൽ ഏഷ്യ ഫസഫിക് സ്ക്രീൻ അവാർഡും, ദി ഹ്യൂമൻ റിസോഴ്‌സ് മാനേജർ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചു സൈതൂൺ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
--------------------------------------------------------
ആഡ്കോം മാസികയിൽ ചെയ്തുവരുന്ന  കോളം  2020 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു