Sunday 12 January 2020

പശ്ചിമേഷ്യൻ ദേശം-രാഷ്ട്രം-രാഷ്ട്രീയം റിക്ലിസിന്റെ സിനിമകളിൽ

(ഇസ്രായേലി സംവിധായധകൻ എറാൻ  റിക്ലിസിന്റെ 'ലെമൺ ട്രീ',  സൈത്തൂൻ  എന്നീ സിനിമകളുടെ ആസ്വാദനം) 


ശ്ചിമേഷ്യൻ ജീവിതത്തിന്റെ  കഥകൾ പറയുമ്പോൾ  അത്രയും അതിജീവനതിന്റെ ആകുന്നതിന്റെ പൊരുൾ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകല്ക്കും ഈ അതിജീവനത്തിന്റെ കഥകൾ പറയാനുണ്ടാകും അത്തരത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന രണ്ടു സിനിമകളാണ് ലെമൺ ട്രീയും സൈതൂണും. അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ  സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമായി ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാർഥ്യങ്ങളെ പകർത്താം എന്ന് റിക്ലിസിന്റെ   സിനിമകൾ  മനസിലാക്കി തരുന്നു.  പ്രതിരോധത്തിന്റെ നാരങ്ങാ മണം നിറഞ്ഞ സിനിമയാണ്  "ലെമണ്‍ ട്രീ"  പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സൽമ സിദാൻ എന്ന 45 വയസുള്ള  പലസ്തീൻ കാരിയാണ് നായിക. 

വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസവും  തുടങ്ങുന്നതും ഈ തോട്ടതിൽ നിന്നാണ്. നാരങ്ങ ചെടിയിൽ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവർ തന്നെ അവ വിവിധ മാർകറ്റിൽ എത്തിക്കുന്നു. ഇവർക്ക് ഭർത്താവില്ല.  ആകെയുള്ള ഒരു മകൻ അമേരിക്കയിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ്‌ ബാങ്കിലെ ഇസ്രയേൽ പലസ്തീൻ അതിര്ത്തി പ്രദേശത്താണ് ഈ തോട്ടം സ്ഥിതിചെയ്യുന്നത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണിൽ എപ്പോൾ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം. സംഘര്ഷ ഭരിതമായ അതിര്ത്തി പ്രദേശങ്ങളില ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്ക്ക് നേരിടേണ്ടി വരുന്നുണ്ട്.  പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങൾ നമുക്കും കാണാൻ ആകുന്നുണ്ട് എന്നാൽ വലിയ സംഘർഷ ഭാരം കാഴ്ചക്കാരനിൽ അടിച്ചേൽപ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട് പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാർത്യത്തെ ചോർത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്ത്തിനടുത് ഇസ്രയേൽ പ്രതിരോധ മന്ത്രി ഈസ്ര എൽനോവോന്റെ വീട് ഈ അതിര്ത്തിക്കരികിൽ വരികയാണ് അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു ഇതോടെ സല്മയുടെ ജീവിതത്തിൽ വരുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു. പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികൾ സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് നേരെ ഉയർത്തി കാട്ടി "ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാൻ സാധ്യമല്ല" എന്നവർ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകൾ മന്ത്രിയും മറ്റുള്ളവരും നോക്കി നില്ക്കെ തന്നെ അവർക്കുനേരെ വലിച്ചെറിയുന്നുണ്ട്. തന്റെ നാരങ്ങ തോട്ടം നിലനിർത്താനായി അവർ നിയമ നടപടിക്കൊരുങ്ങുന്നു അതിനായി അവരെ സഹായിക്കാൻ ഒരു വക്കീൽ എത്തുന്നു അവർക്കിടയിൽ പ്രണയത്തിന്റെ നേരത്ത രേഖകൾ  മുളക്കുന്നുണ്ട്. കേസിന്റെ കാര്യങ്ങൾക്കായി അവർ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസിൽ എത്തിയപ്പോൾ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സൽമ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. 

ആരും സ്നേഹിക്കാനില്ലാത്ത സൽമയുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ് അവർക്കിടയിൽ എങ്ങിനെയോ പ്രണയത്തിന്റെ നേർത്ത രേഖകൾ പിറക്കുന്നു. എന്നാൽ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളിൽ പ്രണയം മാത്രം ആയിരുന്നില്ല ലക്ഷ്യം സൽമയുടെ ശരീരം തന്നെയായിരുന്നു എന്നവർ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവർ തന്റെ  ജീവിതത്തിൽ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ഒതുക്കി നിര്ത്തുന്നു. പുരുഷനോട്ടം പതിയുമ്പോൾ അതിന്റെ ആത്മാർത്ഥത തിരിച്ചറിയാൻ അവർക്കാവുന് അതിനെ പക്വതയോടെ മാറ്റി നിർത്താൻ അവർക്കു കഴിഞ്ഞു.  മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര് അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തിൽ  പ്രതിരോധ മതിൽ  തീർത്തതോടെ അവർ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളിൽ സഹായിക്കുന്ന വൃദ്ധൻ ഇവരുടെ അവസ്ഥയിൽ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളിൽ എത്തൂ എന്നൊക്കെ അവർ മനസിലാക്കുന്നുണ്ട് എങ്കിലും താൻ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവർക്ക് ഉറപ്പുണ്ട് അതിനവർ കഠിന പ്രയത്നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം  ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകൻ അമേരിക്കയിൽ ഇരുന്നു കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ്‌ ആണ് സൽമ സിദാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതൽ ഉയരത്തിൽ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി റോണ ലിപാസ് മിഷേൽ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്....പ്രതിരോധത്തിന്റെ നാരങ്ങാമണം പരത്തി അവരുടെ സമരജൈത്രയാത്ര വിജയിക്കുന്നു മികച്ച ഷോട്ടുകളാൽ സമ്പന്നമായ സിനിമ. 

ഏറാൻ  റിക്ലിസിന്റെതന്നെ മറ്റൊരു സിനിമയാണ്  സൈത്തൂന്‍   യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ്  സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

കുട്ടി പട്ടാള ക്യാമ്പിൽ അവന്‍ കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... സ്റ്റെഫാൻ  ഡോര്‍ഫനാണ്‌  യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍. 

Director: Eran Riklis

എറാൻ റിക്ലിസ് എന്ന സംവിധായകന്റെ സിനിമകിലൂടെ കടന്നുപോകുമ്പോൾ  തീക്ഷ്ണമായ ജീവിത ചിത്രങ്ങൾ കാണാം. നിരന്തരം യുദ്ധപശ്ചാത്തലങ്ങളിലൂടെ കഥ പറയുമ്പോളും സിനിമ അധികം വയലൻസിന്റെ ശബ്ദകോലാഹലങ്ങൾ സിനിമകളിൽ കാണാൻ സാധിക്കില്ല.  1984ൽ ഇറങ്ങിയ  ഓൺ എ ക്ലിയർ ഡേ യു കാൻ സീ ഡമാസ്കസ് ആണ് ആദ്യസിനിമ 1991ൽ ഇറങ്ങിയ ദി കപ്പ് ഫൈനൽ മോസ്‌കോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടി. ലെമൺ ട്രീ യുടെ തിരക്കഥയ്ക്ക്  2008ൽ ഏഷ്യ ഫസഫിക് സ്ക്രീൻ അവാർഡും, ദി ഹ്യൂമൻ റിസോഴ്‌സ് മാനേജർ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചു സൈതൂൺ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
--------------------------------------------------------
ആഡ്കോം മാസികയിൽ ചെയ്തുവരുന്ന  കോളം  2020 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു 
 


No comments:

Post a Comment