Wednesday, 30 April 2025

മരവിപ്പ് (കവിത )

 

ന്യൂട്ടന്റെ 

ദർശനാനുവർത്തന ചക്രം 

പോലെ 

നിറമില്ലാതായി 

കറങ്ങുന്ന 

ഓപ്പറേഷൻ 

തീയറ്ററിലെ

കറുത്ത ഫാൻ. 


അതിർത്തി 

പങ്കിട്ടിട്ടും 

ഭൂപടത്തിൽ 

നമ്മുടേതല്ലാത്ത

അയൽരാജ്യം പോലെ

മരവിച്ചു 

തൂങ്ങിയാടുന്ന 

കൈ.


പരവാതാനി പോലെ 

നീണ്ടുകിടന്ന 

ആശുപത്രി 

ബില്ലുകളത്രയും 

ഞാൻ പോലും 

അറിയാതെ 

വലിച്ചെടുത്ത 

സൗഹൃദ ഹസ്തങ്ങൾ.

 

ഫോൺ തുറന്നപ്പോൾ 

അന്വേഷണങ്ങളുടെ 

വലിയ കുന്ന്.

 

എഫ് ബി തുറന്നപ്പോൾ 

പഹൽഗാമിലെ 

പുൽപ്പരപ്പിൽ  

ചിതറിയ 

മൃതദേഹങ്ങൾക്ക് 

മുന്നിൽ, 

ജീവൻ ഉണ്ടായിട്ടും 

മരിച്ചുമരവിച്ച 

ശരീരങ്ങൾ!


കൈകളിലെ 

മരവിപ്പ് 

ശരീരമാസകലം 

പടർത്തി.  

അപ്പോഴേക്കും 

ഒരു വെളുത്ത 

നൈറ്റിംഗേ വന്ന്

സിറിഞ്ചമർത്തി 

എന്തോ കയറ്റി. 


മയക്കം ഒരു കറുത്ത 

പുതപ്പായി വീണു.

മഞ്ഞു വീഴുന്ന, 

പുകപടർന്ന 

പുൽപ്പരപ്പിൽ ഞാൻ. 

 

നെറ്റിയിലേക്ക്

എകെ 47 ചൂണ്ടിയ

തീവ്രവാദികളുടെ ചോദ്യം.

 

കലിമ അറിയുമോ?


തോക്കുകൾക്ക് മുന്നിൽ 

പരിചപോലെ 

നെഞ്ചുവിരിച്ച് 

സയ്യിദ് ആദിൽ ഹുസൈൻ ഷാ. 

 

വേദനമരവിച്ച 

ഇടതു കൈക്കുള്ളിൽ

എല്ലിനു പകരം പിടിപ്പിച്ച

കൈമുട്ട് മുതൽ 

നീണ്ട് കിടക്കുന്ന 

ലോഹക്കമ്പി 

കപീഷിന്റെ 

വാലുപോലെ 

പുറത്തേക്ക് നീണ്ടു.


തോക്കേന്തിയവരുടെ 

കഴുത്തുകളിലത് 

സർവ്വ ശക്തിയോടെ 

ചുറ്റി  ഒറ്റവലി! 

 

നമ്മുടെ രാജ്യത്തെ 

മുഴുവൻ മനുഷ്യരും

ചേർത്ത് പിടിച്ചു 

വലിച്ചപോലെ. 


മരവിച്ച കൈയ്യിൽ 

വേദന പടർന്നു. 

കണ്ണു തുറന്നപ്പോൾ 

ന്യൂട്ടന്റെ 

ദർശനാനുവർത്തനചക്രം 

പോലെ 

നിറമില്ലാതെ കറങ്ങുന്നു

കറുത്ത ഫാൻ.


----------------------------------------

30/04/2025 ബഹുസ്വരയിൽ വന്ന കവിത

 

Link 👇

https://bahuswara.in/literature/f/bodies-scattered-in-the-pahalgam-grassland-poetry

Sunday, 27 April 2025

ഡിസൈനും പ്രതിരോധവും (ഓപ്പൺ പേജ് 181)




2025-ലെ അന്താരാഷ്ട്ര ഡിസൈൻ ദിനത്തിന്റെ തീം "ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" ആണ്. ഈ തീം നെഗറ്റീവ് നാരേറ്റീവുകളിൽ നിന്ന് മോചിപ്പിക്കുകയും പോസിറ്റീവ് ഭാവിയെക്കുറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നുകൂടി അർത്ഥമുള്ള എക്കാലത്തും, പ്രത്യേകിച്ച് ഈ കാലത്ത് ഏറെ പ്രസക്തമായ ആശയം. ഡിസൈൻ എന്നത് വെറും വാണിജ്യ താല്പര്യത്തെ പ്രദർശിപ്പിക്കാനുള്ള സൗന്ദര്യാത്മകമായ ഒരു പ്രവർത്തനമല്ല, മറിച്ച് സാമൂഹ്യപരിവർത്തനത്തിനുള്ള ഒരു ശക്തമായ ഉപകരണമാണ്. സംഘർഷങ്ങൾക്കെതിരെ പ്രതിരോധം നിർമ്മിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ഡിസൈൻ എന്നും കല എന്ന അർത്ഥത്തിൽ പലപ്പോഴും ലോകത്തിനു മുന്നിൽ ശക്തമായ സൃഷ്ടികളിലൂടെ അവതരിപ്പിച്ച ചരിത്രം ഉള്ളതാണ്. വിവിധ തരത്തിലുള്ള കലാ സൃഷ്ടികളിലൂടെ നടത്തിയ പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ പ്രതിരോധങ്ങൾ ഒട്ടനവധി ഉണ്ടായിട്ടുണ്ട്. പിക്കാസോയുടെ പ്രശസ്തമായ ഗുർണിക്ക എന്ന പെയിന്റിംഗ്. എഴുപതുകളിലെ

വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള പോസ്റ്ററുകൾ അതിൽ എടുത്തു പറയേണ്ട സമാധാനത്തിന്റെ ഐക്കണായി മാറിയ. "വാർ ഈസ് ഓവ്!"എന്ന പോസ്റ്റർ, പോലീസ് ക്രൂരതയെതിരെ

പ്രതിഷേധത്തിനായുള്ള ഡിസൈൻ ആയി മാറിയ ഗ്രാഫിക്സിന്റെ ചലന രൂപമായ

ബ്ലാക്ക് ലൈവ്സ മാറ്റർ, ആണവ യുദ്ധത്തിന്റെ വേദനിക്കുന്ന ഓർമ്മയായി നിൽക്കുന്ന ഹിരോഷിമയിലെ 'പീസ് മെമ്മോറിയൽ പാർക്ക്' ഇങ്ങനെ ഉദാഹരണങ്ങൾ ഏറെയുണ്ട്. ഭീകരതയുടെയും സംഘർഷത്തിന്റെയും ഇരുട്ടിൽ നിന്ന് പുറത്തേക്കുള്ള കലാപരമായ ഒരു ദാർശനിക വഴിയാണ് ഇവയെല്ലാം.


കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം പോലെയുള്ള മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയുടെ ഓർമ്മപ്പെടുത്തുമ്പോൾ, ഡിസൈന്റെ ശക്തി വഴി പ്രതിരോധവും പുനർനിർമ്മാണവും സാധ്യമാണെന്ന് ഈ തീം ഊന്നിപ്പറയുന്നു. ഭീകരതയുടെ ലക്ഷ്യം ഭയവും ആശങ്കയും നിറച്ച് വിദ്വേഷത്തിന്റെ വിത്ത് വിഷ വിതയ്ക്കുകയാണ്. 


"ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" എന്ന ആശയം വിഷാദത്തെ മറികടക്കാൻ ഡിസൈൻ ഉപയോഗിക്കാനാവശ്യപ്പെടുത്തുക എന്നതാണ്. ഉദാഹരണത്തിന്, സമാധാനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്റർ ഡിസൈനുകൾ, സാമൂഹ്യ ഐക്യം ശക്തിപ്പെടുത്തുന്ന പ്രകടന കലകൾ തുടങ്ങിയവ. 

ഇന്ന് ലോകം ഒട്ടുമിക്കവാറും പ്രതിസന്ധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു ഭീകരവാദം, യുദ്ധം, പരിസ്ഥിതി പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക അസമത്വം തുടങ്ങിയവ. ഈ സാഹചര്യത്തിൽ, ഡിസൈൻ വഴി പ്രതീക്ഷയും പുത്തൻ ദർശനങ്ങളും സൃഷ്ടിക്കാനാകും എന്നതാണ് ഈ വർഷത്തെ തീമിന്റെ സന്ദേശം. ഉദാഹരണത്തിന്, സുസ്ഥിര ഡിസൈൻ (sustainable design), സാമൂഹ്യ നീതി പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി ഡിസൈൻ തുടങ്ങിയവയിൽ ഈ ദിനം സ്വാധീനം നൽകുന്നു.

 

ഡിസൈൻ എന്നത് ചിത്രലിപി കാലം മുതലുള്ള മനുഷ്യന്റെ സാംസ്കാരിക പ്രയത്നമാണ്. ബൗഹാസ് (Bauhaus), ആർട്ട് ഡെക്കോ (Art Deco), മിനിമലിസം (Minimalism) തുടങ്ങിയവ ഡിസൈനെ എങ്ങനെ സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗിച്ചു എന്ന് ചരിത്രം തെളിയിക്കുന്നു. 2025-ലെ ഈ തീം അത്തരം പരിവർത്തനങ്ങളുടെ തുടർച്ചയാണ് ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ഡിസൈൻ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ പ്രതീക്ഷാബോധത്തോടെയുള്ള ആഹ്വാനം.  


"ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" എന്ന തീം പോളിഷ് ഗ്രാഫിക് ഡിസൈനർമാരുടെ അസോസിയേഷൻ (STGU) ആണ് മുന്നോട്ട് വെച്ചത്.അതിനോട് ഐക്യ ദാർഢ്യപ്പെട്ട് യുക്രേനിയൻ ഗ്രാഫിക് ഡിസൈനർ ഒലേന ട്വെർഡോഖ്ലിബ് രൂപകൽപ്പന ചെയ്ത പോസ്റ്റർ കൂടി ആയതോടെ അത് ലോക ശ്രദ്ധ നേടി

"ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" ഭയത്തിന്റെയും സംഘർഷത്തിന്റെയും നിലവിലെ നാരേറ്റീവുകളെ വെല്ലുവിളിക്കുകയും, ഡിസൈനർമാരെ ഒരു ശ്രേഷ്ഠമായ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയമായി വളർന്നു.   

ഈ തീം ഡിസൈനിൽ ഒരു പ്രതീക്ഷാബോധവും പോസിറ്റീവ് സമീപനവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു, യഥാർത്ഥ്യത്തെ പുനർരൂപകൽപ്പന ചെയ്യാനും മികച്ച ലോകങ്ങൾ സൃഷ്ടിക്കാനും ഡിസൈൻ ഒരു ഉപകരണമായി ഉപയോഗിക്കേണ്ടതുണ്ട്. .  


സംഘർഷങ്ങൾക്കെതിരെ ഡിസൈൻ ഒരു 'മൗനമായ യുദ്ധം' നടത്തുന്നു. ചരിത്രം തെളിയിക്കുന്നത് പോലെ, ഡിസൈൻ ഒരു 'പ്രതിരോധമാവാനും പുനർനിർമ്മാണത്തിന്റെ ഭാഷയാവാനും കഴിയുമെന്നാണ്. എന്നാൽ രാഷ്ട്രീയ പ്രതിബന്ധങ്ങൾ, ഫണ്ടിംഗ് പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നു. ഭാവിയിൽ, ടെക്നോളജിയും സാമൂഹ്യ ബോധവും ചേർന്ന് ഡിസൈൻ സമാധാനത്തിനായുള്ള കൂടുതൽ ശക്തിയായി മാറും എന്ന് തന്നെ കരുതാം. ഇന്റർ നാഷണൽ ഡിസൈൻദിനത്തിന്റെ സ്ലോഗൺ പഹൽഗാമിലെ ഭീകരാക്രമണത്തിനു കൂടിയുള്ള പ്രതിരോധമാകുന്നത് അതിനാലാണ്. ഏതൊരു കലാ പ്രവർത്തകനും വെറുതെ ഇരിക്കാനാവില്ല. പലപ്പോഴും കലയിലൂടെ അത് പ്രവചനസ്വരത്തിൽ വെളിപ്പെടുത്തും.

---------------------

Sunday, 23 March 2025

ദ യങ് കാൾ മാർക്‌സ്

 സിനിമ

 


 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്‌സ്. ലോകത്തിന്റെ ഏത് കോണിലും ഏതു മാറിയ സാഹചര്യത്തിലും മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയും പൊരുതുകയും ചെയ്യുകയാണ് അപ്പോഴും ഇപ്പോഴും മാർക്സ്. മുതലാളിത്തവും സാമ്രാജ്യത്വവും ഫാസിസവും സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധ മാരക വൈറസുകളുടെ ചികിത്സകരാണ് 'മാർക്സിസ്റ്റുകൾ. മാർച്ച് 14നാണ് കാറൽ മാർക്സിന്റെ ചരമദിനം

 

 

അതുകൊണ്ട് രോഗമുള്ള കാലം വരെ മാർക്സിസവും മാർക്സിസ്റ്റുകളും ലോകത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും. 19-ാം നൂറ്റാണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടങ്ങളെയും വർഗ്ഗസമരത്തെയും വിശകലനം ചെയ്യുകയും മാർക്സിന്റെ ജീവിതത്തിലെ പ്രധാനപെട്ട കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഫ്രഞ്ച്- ജർമൻ സിനിമയാണ് റൗൾ പെക്ക് സംവിധാനം ചെയ്ത 2017ൽ ഇറങ്ങി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ "ദ യങ് കാൾ മാർക്‌സ്".


കാൾ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും ജീവിതത്തിലെ നിർണായകമായ യുവത്വത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.  1840-കളിലെ യൂറോപ്പിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളെ  പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്.1843-ലെ കാലഘട്ടത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം, കാൾ മാർക്‌സും ഫ്രെഡറിക് എംഗൽസും തമ്മിൽ കണ്ടുമുട്ടുന്നതും അവരുടെ സൗഹൃദം വളരുന്നതും മനോഹരമായ സീനുകളിലൂടെ വ്യക്തമാക്കുന്നു. അതിലൂടെ അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ കുറിച്ച് അവർ എങ്ങനെ ചിന്തിക്കുന്നുവെന്നും  സിനിമയിൽ വ്യക്തമാക്കുന്നുണ്ട്. അവരിലെ ആശയങ്ങൾ  രൂപപ്പെടുന്നതും, പരസ്പരം സഹകരിക്കുന്നതും, അവരുടെ സൗഹൃദം  വളരുന്നുതുമൊക്കെ കാണാം .


ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന 1840-കളിലെ യൂറോപ്പിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളെ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അതിലൂടെ മാർക്സിസത്തിന്റെ ഉദയത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ചും ചിത്രം വ്യക്തമായ കാഴ്ച നൽകുന്നു. കാൾ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും വ്യക്തിപരമായ ജീവിതവും കൂടി ഉൾപെടുത്തുന്നതോടെ  അവരുടെ ആശയങ്ങളുടെ രൂപീകരണത്തെ ഇതെല്ലാം എങ്ങനെ സ്വാധീനിച്ചു എന്നത് സിനിമയിൽ കാണാം.


 

ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം കാൾ മാർക്‌സിനെ അവതരിപ്പിച്ച ഓഗസ്റ്റ് ഡീലിന്റെ  മികച്ച അഭിനയമാണ്. ഒരു ചരിത്ര പുരുഷനെ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അഭിനേതാവ് സൂക്ഷ്മമായി പരിഗണിച്ചിട്ടുണ്ട്‌. അതുപോലെഫ്രെഡറിക് എംഗൽസിന്റെ വേഷം മനോഹരമാക്കിയ സ്റ്റെഫാൻ കോണാർസ്‌കി അവരുടെ സൗഹൃദവും, ആശയപരമായ സഹകരണവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. സാങ്കേതികമായ മികവും സിനിമയെ ലോകോത്തരമാക്കുന്നു.സിനിമയുടെ ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ അന്തരീക്ഷത്തിനോട്‌ ഏറെ ചേർന്ന് നിൽക്കുന്നു.


_______________________________________________________

 

 

2025 മാർച്ച് 14 ന് ബഹുസ്വരയിൽ പ്രസിദ്ധീകരിച്ചത്  

 

Link -  https://bahuswara.in/politics/f/the-young-karl-marx-life-and-message-of-marx--faisal-bava

 

 

Friday, 24 November 2023

സാമൂഹികബോധത്തെ ഉണർത്തുന്ന കഥകൾ

ഫൈസൽ ബാവ (ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' എന്ന സമാഹാരത്തിലൂടെ)
"എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ കഥകളിലും ഒരുപോലെ കാണുന്ന ഫലിതത്തിന്റെ മൂർച്ചയാണ്. മനുഷ്യാവസ്ഥയുടെ നേരെയാണ് ചിരി. സ്ഥലകാലങ്ങൾക്ക് അതീതമാണ് അത്. ധ്വനിയിൽ അധിഷ്ഠിതമായ നർമ്മം കണ്ടെടുക്കാനും കൈവശപ്പെടുത്താനും പ്രയോഗിക്കാനും ഒരുപോലെ പ്രയാസമുള്ള ആയുധമാണ്. എന്നുവെച്ചാൽ ഈ കഥാകാരന് എഴുത്ത് നന്നായി വഴങ്ങുന്നു എന്ന് സാരം" ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ' കഥാ സമാഹാരത്തിന്റെ അവതാരികയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി രാധാകൃഷൻ എഴുതിയ വരികളാണിത്. നർമത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം ജഹാംഗീറിന്റെ കഥകളുടെ ഉത്പാദനഘടകങ്ങളാവുന്നുണ്ട്. സമൂഹവുമായി തുറന്ന വ്യവഹാരമാണ് എഴുത്തിലൂടെ നൽകുന്നത്, ക്ലാനിലെ കൊല, മാട്രിമോണി, ആത്മാവിനെ തൊടുമ്പോൾ, ചന്ദ്രഹാസൻ്റെ ലോകം, ചാക്രികം, താവളം നിർമ്മിക്കുന്നവർ, ഭയം കനക്കുന്ന നേരം, ഭ്രാന്ത്, പൂതി, ഒമിക്രോണും ഓമനയും, ആധി, ഷുഗർ ഡാഡി തുടങ്ങി പന്ത്രണ്ടു കഥകൾ അടങ്ങിയ സമാഹാരാണ് ജഹാംഗീർ ഇളയേടത്തിന്റെ 'താവളം നിർമ്മിക്കുന്നവർ'. സമാഹാരത്തിലെ ആദ്യകഥയായ ക്ലാനിലെ കൊലയിലെ സുരേഷൻ എന്ന കള്ളനെ ജീവിതം അവതരിപ്പിച്ച രീതി ആ കഥയെ വ്യത്യസ്തമാക്കുന്നത്. മൊബൈൽ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞു വെക്കുന്നത് നമ്മൾക്കിടയിലെ ഒരു വിപത്തിനെ കൂടിയാണ്, പുതികാലത്തിന്റെ സവിശേഷതയും അതിന്റെ പ്രശ്നവും ചേർന്നു നില്കുന്നു എന്നതാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ നാം മനുഷ്യർ കൂടുതൽ സ്വതന്ത്രരായികൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വകാര്യത എന്നത് നമ്മുടേത് മാത്രമായി ഒരു വെർച്വൽ ലോകമായി ചുരുങ്ങുന്നു. നാം ഒരു സാമൂഹിക ജീവി എന്നനിലയിൽ നമ്മളിൽ നിക്ഷിപ്തമായ പലതിൽ നിന്നും നാം ഒരാളായി ഒറ്റയപ്പെട്ട് ഒരേകാന്തപതികനേ പോലെ വെർച്വൽ ലോകത്ത് അലയുന്നു, അൽഷിമേഴ്സ് രോഗിയെ പോലെ അവനറിയുന്നില്ല അവനിലെ ഒറ്റപ്പെടൽ, ഇത് കുട്ടികളിലാണ് ഏറ്റവും വേഗത്തിൽ ബാധിക്കുക, മോഷ്ടിക്കാൻ കയറിയ കള്ളനെ മൊബൈൽ ഗെയ്മിലെ ഒരു കഥാപാത്രമായി കാണാനേ കഴിയുന്നുള്ളു, കള്ളൻ സുരേഷനും താൻ വന്ന ദൗത്യം നടക്കുന്നു.o ദുരന്തപൂർണമായ ഒരന്ത്യത്തിലേക്ക് കഥ പോകുന്നു. "ജനമൈത്രി പോലീസ് വിഷാദ രോഗത്തിനടിമപെട്ടവരുടെ ആത്മഹത്യ ലിസ്റ്റിൽ ഒരെണ്ണം കൂട്ടിച്ചേർത്ത് ഫയൽ മടക്കി. മാട്രിമോണി എന്ന കഥ നിലവിലെ അവസ്ഥയെ കറുത്ത ചിരിയിലൂടെ തുറന്നു കാണിക്കുന്നു പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന മാട്രിമോണി പുതിയ കാലത്തിന്റെ വേറിട്ട അടയാളങ്ങളിൽ ഒന്നാണ്. കല്ല്യണവീരന്മാരുടെ ഒട്ടേറെ കഥകൾ കേട്ടുപരിചയിച്ച നമുക്ക് ഈ കഥ നേരെ വിപരീതമായ തലത്തിലൂടെയാണ് കടന്നു പോകുന്നത് അവസാനം പോലീസ് കയ്യാമം വെച്ച് കൊണ്ടുപോകുന്നത് പല യുവാക്കളെയും പറ്റിച്ച് കടന്നു കളയുന്ന കല്യാണ വീരത്തിയെ അവതരിപ്പിക്കുന്ന കഥ വ്യത്യസ്തത പുലർത്തുന്നു. നമ്മുടെയൊക്കെ സ്വകാര്യതിയിലേക്ക് കടന്നു കയറുന്ന കമ്പോള ശക്തികളെ നമുക്കിതിൽ കാണാം, അനുകരണശീലത്തിൽ മുങ്ങിയ മലയാളി വ്യവസ്ഥയുടെ ദയനീയ ചിത്രം ചതിക്കപെട്ട വരനിൽ കാണാം, ഫോണോ കമ്പ്യൂട്ടറോ തുറന്നാൽ കൈകൂപ്പി ചിരിച്ചു നിൽക്കുന്ന മാട്രിമോണി പരസ്യത്തിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി ചില യാതാർഥ്യങ്ങൾ തുറന്നു വെക്കുന്നു ഈ കഥയിൽ ആത്മാവിനെ തൊടുമ്പോൾ എന്ന കഥ നിലവിലെ കുടുംബ വ്യെവസ്ഥക്കിടയിലെ ലൈംഗികതയുടെ തലം എങ്ങനെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും പരിഷ്കൃത സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തുറന്നു വെക്കുന്നു. കുടുംബം എന്നും തുറന്നു പറയാൻ ആഗ്രഹിക്കാത്ത ഒന്നാണ് ലൈംഗികത, ലൈംഗിക ബന്ധത്തിലേപ്പെടാൻ ഏറെ പാടുപെടുന്ന ഒരു സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന നമ്മുടെ ഈ സമൂഹത്തിനിടയിൽ അതിലെ മറച്ചുവെക്കലുകളുടെയും സങ്കീര്ണതകളേയും ഈ കഥയിലൂടെ വായിക്കാം. കൊൽക്കൊത്തയുടെ അന്തരീക്ഷത്തിൽ പറയുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ പ്രസൂൺ കുമാർ മുഖർജി നമ്മുടെ സമൂഹത്തിന്റെ പ്രതീകമാണ്. സമാഹാരത്തിന്റെ തലക്കെട്ടായ കഥയാണ് 'താവളം നിർമിക്കുന്നവർ' കഥയിലൂടെ നടത്തുന്ന സാമൂഹിക നിരീക്ഷണത്തിന്റെ ഉൾകാഴ്ച പ്രധാനമാണ് "ഒരു സീതാപ്പഴം വേണം കൊണ്ട് പോകാൻ' ഞാൻ പറഞ്ഞു. 'ഒരു ക്കോ' ഡ്രൈവറുടെ ഞെട്ടൽ എനിക്ക് പുതുമയുള്ളതായിരുന്നു “സാറു അതിനൊക്കെ വലിയ വിലയാകും' 'മുപ്പത് മുപ്പത് രൂപ പോരെ ചാക്കിന് ' ഞാൻ പഴയ കണക്ക് കൂട്ടി. അതു ഒരു കിലോപോലും കിട്ടില്ല ഇക്കാലത്ത്. കാട്ടിലും മേട്ടിലും വളർന്നിരുന്ന തൊക്കെ ഇപ്പോൾ ഇല്ലാതായി. പറിച്ച് വിറ്റിരുന്ന ലമ്പാഡകളും ദൂരെ പ്പോയി. നഗരം വളരുമ്പോൾ ഗ്രാമം ചുരുങ്ങുന്നു. ഗാനം മ്പോൾ മനുഷ്യൻ ഞെരുങ്ങുന്നു. നിസ്സംഗ ഭാവത്തോടെ ഗൂഗിളിനെ ശ്രവിക്കാതെ എന്നോട് സംസാരിച്ച് കൊണ്ട് ഡ്രൈവർ ഗണേഷ് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. പറഞ്ഞ സ്ഥലം തെറ്റാതെ എത്തിച്ച് ഗണേഷ് ചിരിച്ചു. ഗൂഗിളമ്മായിക്ക് എന്നും എപ്പോഴും ഒരേ ഭാവം ഒരേ ഈണം." പുതിയ കാലത്തിന്റെ നീക്കങ്ങളെ സമർത്ഥമായി കഥയിൽ കൊണ്ടുവരുന്നു, ഗ്രാമങ്ങളെ വിഴുങ്ങിയുള്ള നഗരങ്ങളുടെ വളർച്ചയിലൂടെ നഷ്ടമാകുന്നത് കാണിച്ചു തരുന്നു സർവ്വം സാങ്കേതികക്ക് സമർപ്പിച്ചു ജീവിക്കാമെന്നതിനെ കൃത്യമായി ഓർമ്മിപ്പിക്കുന്നു. ഒപ്പം മുതലാളിത്തം ഗ്രാമീണ മനുഷ്യരെയും, പ്രകൃതിയെയും ചൂഷണം ചെയ്തുകൊണ്ട് തന്ത്രപരമായി നുഴഞ്ഞു കേറികൊണ്ടിരിക്കുകയാണ് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് താവളം നിർമ്മിക്കുന്നവർ എന്ന അർത്ഥവത്തായ ശീർഷകത്തിലൂടെ പറയുന്നത്. മേല്പറഞ്ഞ വിഷയത്തിന്റെ മറ്റൊരു വേർഷനാണ് 'ചാക്രികം' എന്ന കഥ. "ചന്ദ്രഹാസന്റെ ലോകം' എന്ന ഈ സമാഹാരത്തിലെ എല്ലാ കഥകളെയും കോർത്തിണക്കുന്ന സാമൂഹിക നിരീക്ഷണമാണ് കഥകളിലാകെ ഒളിച്ചു വെച്ചിട്ടുള്ള കറുത്ത ഹാസ്യം പൊതിഞ്ഞ ചിരിയിലൂടെ സമർത്ഥമായി പറയാനുള്ളത് പറഞ്ഞുകൊണ്ട് കഥാകൃത്ത് തന്റെ ദൗത്യം നിർവഹിക്കുന്നു. ഡോ. കെ. എസ് മിഥുൻ എഴുതിയ 'സാമൂഹിക ബോധത്തെ നിർമ്മിക്കുന്നവർ' എന്ന കഥകളുടെ ആഴങ്ങളിലേക്ക് സൂക്ഷ്മമായി ഇറങ്ങി ചെന്നുള്ള പഠനം അതിനെ സാധൂകരിക്കുന്നു. താവളം നിർമ്മിക്കുന്നവർ. ജഹാംഗീർ ഇളയേടത്ത്.

Friday, 3 November 2023

കെന്‍ സാരോ വിവ: കവിയും പോരാളിയ

 

വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി

"പുലരി വാനിന്റെ നിലത്തിരശ്ശീലയ്ക്കു മുന്നിൽ
പടരുന്ന നേർത്ത നവംബർ മഞ്ഞിൽ
നിന്റെ വത്സലാകാരം മുഴുവൻ ഉയരവും
കാണിച്ചുയർന്നു നിന്നു
ഇനിയും പാടാത്ത പാട്ടുകൾ"

ഇതുപോലൊരു നവംബർ 10-നാണ് ഇതെഴുതിയ നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും "ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്" ജേതാവുമാണ്‌ കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവയെ നൈജീരിയന്‍ ഭരണകൂടം പരസ്യമായി തൂക്കികൊന്നത്. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവി. അദ്ദേഹം എഴുതി

"സുരക്ഷാഭടന്റെ ശാസനകൾ
നടപ്പാക്കേണ്ടി വരുന്നതാണത്.
നീതിരഹിതമെന്ന് അറിഞ്ഞിട്ടും
പുസ്തകത്താളുകളിൽ
മജിസ്ട്രേറ്റ് കുറിക്കുന്ന ശിക്ഷകളാണത്.
അനുസരണയുടെ മുഖംമൂടിയണിഞ്ഞ്
നിന്ദ്യരായ ആത്മാക്കളിലേയ്ക്ക്
ആഴ്ന്നിറങ്ങുന്ന ഭീരുത്വവും
ഉടുവസ്ത്രങ്ങളെ മലിനമാക്കുന്ന ഭയവും
സ്വന്തം മൂത്രം കഴുകാനറയ്ക്കുന്ന
ധൈര്യഹീനതയുമാണത്.
അതാണ് അതാണ്.
പ്രിയ സുഹൃത്തേ, നമ്മുടെ
സ്വതന്ത്രലോകത്തെ
മടുപ്പിക്കുന്ന
തടവറയാക്കുന്നത്."

ഈ വാക്കുകളൊക്കെ ഭരണകൂടത്തിന്റെ ശിരസിലേക്കുള്ള അമ്പുകളായിരുന്നു. നൈജീരിയയിലെ  ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.


കെന്‍ സാരോ വിവ

ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍" (MOSOP) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ഒപ്പം കവിതയിലൂടെ കീറി മുറിച്ചു.

"ഭൂമി മുഴുവൻ ആക്രമിക്കുന്ന
വൻകക്കകളുടെ ആകാരം ധരിച്ച്
എണ്ണവണ്ടികൾ
അശമമായ ദാഹത്തോടെ
വഴികളിലിരമ്പിപ്പാഞ്ഞു
കരിനൊച്ചിമരങ്ങൾ
വരാനിരിക്കുന്ന ഹേമന്തമോർത്ത്
ഇല പൊഴിച്ചു
കാതൽ മരവിച്ചു നിന്നു
ലഗോണികളുടെ ആകാശത്തിൽ
അസാധരണമായ ഒരടയാളവും ഇല്ലായിരുന്നു"

ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു. ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു.

യഥാർത്ഥ തടവറ എന്ന കവിതയിൽ കെൻ സാരോ വിവ ഇങ്ങനെ എഴുതുന്നു 

"ഇരുണ്ട്, നാറുന്ന മുറികളുടെ
ചോരുന്ന മേൽക്കൂരയോ
കൊതുകുകളോ അല്ല
നിങ്ങളെ മുറിയിലിട്ടു പൂട്ടുമ്പോൾ
വാർഡന്റെ കയ്യിൽ
കിലുങ്ങുന്ന താക്കോൽക്കൂട്ടമല്ല.
മനുഷ്യനോ മൃഗമോ
കഴിക്കാനറയ്ക്കുന്ന
വൃത്തി ഹീനമായ ഭക്ഷണമല്ല
രാവിന്റെ നിരർത്ഥകതയിലേയ്ക്ക
വഴുതിയിറങ്ങുന്ന
ദിനത്തിന്റെ ശൂന്യതയുമല്ല.
അതല്ല, അതല്ല,
അതൊന്നുമല്ല, തടവറ.
ഒരൊറ്റ തലമുറയ്ക്കായി
നിങ്ങളുടെ കാതുകളിൽ
പെരുമ്പറ മുഴക്കുന്ന
നുണകളാണത്."

കവിതയുടെ ശക്തിയും സമരവീര്യവും ഭരണകൂടത്തെ വെറുതെയിരുത്തിയില്ല. പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമൺ വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. തന്റെ കൊലക്കയർ മുന്കൂട്ടിക്കണ്ടുകൊണ്ട് അദ്ദേഹം എഴുതി.

"കഴുത്തിൽ കയർ പതുക്കെപ്പതുക്കെ മുറുകുന്നതറിഞ്ഞ്
നിന്റെ ഹൃദയം ഉടലിൽ നിന്നു പുറത്തുചാടി
ഓരോ ശവക്കുഴിയിലും മുട്ടി വിളിക്കുന്നു"

ഓഗോണികൾക്കായി നടത്തിയ പോരാട്ടം ലോകം മുഴുവൻ അംഗീകരിച്ചു. ഒരേ സമയം കവിയും ആക്ടിവിസ്റ്റും ആയി സ്വന്തം ജീവൻ പോലും നോക്കാതെ പൊരുതി. ഒഗോണികൾക്കായി അദ്ദേഹം പ്രാർത്ഥനാപൂർവം  എഴുതിയ കവിതയാണ്  'ഒഗോണി ഗീതം' 

"ഒഗോണിയുടെ സ്രഷ്ടാവേ 
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയുംമണ്ണേ
നിന്റെ സമാധാനവും
അവസാനിക്കാത്ത സ്നേഹവും
ഞങ്ങൾക്കു തരിക.
നമ്മുടെ ഭൂമിയിൽ നീതി വിതയ്ക്കുക.
നമ്മുടെ ശത്രുക്കളെ
ലജ്ജിപ്പിക്കാൻ
വിവേകവും ശക്തിയും തരിക
ഓഗാണിയുടെ സ്രഷ്ടാവേ,
ഔന്നിത്യത്തിന്റെയും
സമ്പന്നതയുടെയും മണ്ണേ 
ഗാകാനകൾക്കും ഘാനകൾക്കും
എലമെകൾക്കും തായ്മകൾക്കും
ബബ്ബേകൾക്കും
ഒടുങ്ങാത്ത വരങ്ങൾ തരിക.
ഉന്നതമായ ഒഗോണി മണ്ണേ 
ഒടുങ്ങാത്ത അനുഗ്രഹങ്ങൾ തരിക."

ഓഗോണികൾക്ക് മാത്രമല്ല ദുരിതം പേറുന്ന ആഫ്രിക്കൻ കറുത്ത മക്കൾക്കെല്ലാം വേണ്ടി കഴുത്തിൽ  കയറു മുറുകും വരെ ധീരതയോടെ കവിത ചൊല്ലിക്കൊണ്ടിരുന്നു. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കൂപ്പുകൈ.

___________________________________________________________________


Published on wtplive.in at  : Issue 183   2 November 2023 11:10 AM 

https://wtplive.in/Niroopanam-Vimarshanam/faizal-bava-about-ken-saro-wiwa-5255?fbclid=IwAR28AdDHljUOoZcxTeYdj7vnFViEtW3Bo2wsFsooRe3z42xtnnrMeF6ySIc

ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര

 

പുസ്തക പരിചയം | 'ആംചൊ ബസ്തർ'

 



ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി മേഖലകളിലൂടെയുള്ള ഒരു സാഹസിക യാത്രയാണ് നന്ദിനി മേനോൻ എഴുതിയ 'ആംചൊ ബസ്തർ' എന്ന പുസ്തകം. ഭാരതീയ പുരാണങ്ങളിലെ ദണ്ഡകാരണ്യമെന്ന ഇടമാണ് ഇപ്പോൾ  ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ഭാഗമായ ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പൂര്‍, കാംകേര്‍, സുക്മ, ബിജാപൂര്‍ എന്നീ ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന റെഡ് കോറിഡോർ എന്നറിയപ്പെടുന്ന ബസ്തര്‍. 


ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര

ഈ പുസ്തകം കാഴ്ചകളെ എഴുതി വെക്കുക മാത്രമല്ല ചെയ്യുന്നത്‌, ചരിത്രത്തെയും ഭൂമി ശാസ്ത്രത്തെയും പരത്തി വിവരിക്കുകയുമല്ല; മറിച്ച്‌ അല്ലവയെല്ലാം പാകത്തിലുള്ള ചേരുവയാക്കി മനോഹരമായി ആവിഷ്കരിക്കുകയാണ്. ജനജീവിതം, മനുഷ്യരുടെ വേദനകൾ, പ്രണയങ്ങൾ, സമരങ്ങൾ.... എന്നിങ്ങനെ ബസ്തറിലെ ജീവിതാവസ്ഥകളെ കൃത്യമായി നിരീക്ഷിച്ച് കാലങ്ങളെടുത്ത് പഠിച്ചു മികച്ച ഭാഷയിൽ എഴുതിയ പുസ്തകമാനിത്‌.


ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ പ്രാധാന്യം നിലനിൽക്കുന്ന ഇവിടം പോരാട്ടങ്ങളുടെയും കലാപങ്ങളുടെയും ചോരപ്പാടുകൾ പതിഞ്ഞ ഭൂമിക കൂടിയാണ്. സംഭവങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്‌ എന്നതിന്റെ ഉദാഹരണമാണ്, പ്രണയകഥകൾ വിശദീകരിക്കുന്ന ഭാഗം.  ഗ്രാമീണ സാമൂഹിക അവസ്ഥകൾ നാടോടിക്കഥയുടെ നൈർമല്യത്തോടെയാണ് പറഞ്ഞു വെക്കുന്നത്‌. ’ജിട്കു മിട്കി' എന്ന അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോൾ അത് കാണാം. 


 ആംചൊ ബസ്തർ

▪ നന്ദിനി മേനോൻ

(സഞ്ചാര സാഹിത്യം) 

പ്രസാ: മാതൃഭൂമി ബുക്സ്‌


"കൃഷിയും കന്നുകാലികളും ധാരാളമുള്ള ഏഴാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായിരുന്നു അതിസുന്ദരിയായ മിട്കി. കൗമാരം താണ്ടും മുന്നേതന്നെ സുന്ദരനും ധനികനും ഭാര്യവീട്ടിൽ തങ്ങാൻ തയ്യാറായവനുമായ വരനെ അവരന്വേഷിച്ചു തുടങ്ങി. എന്നാൽ അതിമനോഹരമായി വാദ്യോപകരണങ്ങൾ വായിക്കുന്ന അയൽഗ്രാമക്കാരനായ ജിട്കു  അവളുടെ മനസ്സിൽ കുടിയേറിയിരുന്നു. അയാൾ ദരിദ്രനായ കന്നുകാലിച്ചെറുക്കനായിരുന്നു എന്നത് മിട്കിക്ക്  വിഷയമായിരുന്നതുമില്ല. നീണ്ട മുടിയും നീളൻ മുക്കും നിലാവിന്റെ നിറവുമുള്ള മിട്കി അവനിൽ നിറഞ്ഞുതൂവിയിരുന്നു.


മിട്കിയുടെ പ്രണയത്തിനു മുന്നിൽ ആങ്ങളമാർക്ക് വഴങ്ങേണ്ടിവന്നു. ചൈത്രത്തിൽ വിവാഹം നടന്നു. പക്ഷേ, ഭാര്യവീട്ടിൽ തങ്ങാതെ ജിട്കു  ചെറിയൊരു കുടിൽ കെട്ടി മിട്കിയുടെ ഗ്രാമത്തിൽ ജീവിതമാരംഭിച്ചു. ആ മിഥുനങ്ങളുടെ പ്രണയം മഹുവക്കൊമ്പിലെ കാട്ടുതേവിയെപ്പോലും മോഹിപ്പിച്ചു. സല്ലാപങ്ങൾ പൂത്തുലഞ്ഞ ചമ്പയെപ്പോലും നാണിപ്പിച്ചു. രണ്ടുപേരും ആങ്ങളമാർക്കൊപ്പം പാടത്ത് കറിനാദ്ധ്വാനം ചെയ്തു.


അങ്ങനെയിരിക്കേയാണ് ഗ്രാമത്തിൽ അതിരൂക്ഷമായ വരൾച്ചയും ക്ഷാമവും ആരംഭിച്ചത്. കന്നുകാലികൾ ചത്തൊടുങ്ങാൻ തുടങ്ങി, പാടങ്ങൾ കരിഞ്ഞു. ഗ്രാമപഖരായ സഹോദരങ്ങൾ ചേർന്ന് വിശാലമായൊരു കുളം കുഴിച്ചെങ്കിലും അത് വീണ്ടുകീറിക്കിടന്നു. മരണം ഗ്രാമവാതിൽക്കൽ വന്നതിൽ അന്നൊരു രാവിൽ കുലദേവത മൂത്ത ആങ്ങളയുടെ സ്വപ്നത്തിൽ വന്ന് സുന്ദരനും നല്ലവനും അദ്ധ്വാനിയും ലക്ഷണയുക്തനുമായ യുവാവിന്റെ ബലി ആവശ്യപ്പെട്ടു. അയാളത് ആവേശത്തോടെ ഗ്രാമീണരുമായി പങ്കിട്ടു. എന്നാൽ അങ്ങനൊരാളെ കണ്ടുപിടിക്കാനാവാതെ അവർ വലഞ്ഞു.



അപ്പോഴാണ് ഒരിക്കൽ മിട്കിയെ കിനാവു കണ്ടു തളർന്നിരുന്ന ഗ്രാമീണ യുവാക്കൾ ആങ്ങളമാരെ സമീപിക്കുന്നത്. ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തികഞ്ഞ ജിട്കുവിനെ ബലികൊടുക്കുക, അവൻ നമ്മുടെ ഗ്രാമക്കാരനല്ല. നമ്മുടെ ഗ്രാമം രക്ഷപ്പെടും, യൗവ്വനത്തിലേക്കു കാൽകുത്തിയിട്ടുള്ള മിട്കിയെ പരിണയിക്കാൻ മേളപോലെ ചെറുപ്പക്കാർ വരും. ആങ്ങളമാർ ജിട്കുവിനെയും കൊണ്ട് പിറ്റേന്ന് പാടത്തേക്കു പോയി. അന്നുച്ചയ്ക്ക് ഇടിവെട്ടി കാടുലഞ്ഞ് ആർത്തിരമ്പി മഴ പെയ്തു. 


മിട്കീ റാഗിച്ചോറും കറികളും കമ്പിളി നിർത്തിയ കിടക്കയുമായി കാത്തിരുന്നു. മുറ്റത്തുകൂടെ ചുവന്ന ചാലുകൾ അട്ടഹസിച്ചൊഴുകി. ജിട്കി  വന്നില്ല. അവളുടെ കൊച്ചുകുടിൽ ചോർന്നൊഴുകി, മുറ്റത്തെ മന്ദാരം മുഖം കുത്തി. ജിട്കു വന്നില്ല. കൂരിരുട്ടത്ത് അവൾ അന്വേഷിച്ചിറങ്ങി. നിറങ്ങളും പാലങ്ങൾ തിരഞ്ഞു. തകർന്ന ഏറുമാടങ്ങൾ തിരഞ്ഞു. പൊട്ടിയൊലിക്കുന്ന പാറപ്പ ങ്ങളിലും തട്ടിയുടഞ്ഞ താഴ്വാരങ്ങളിലും തിരഞ്ഞു. ജിട്കുവിനെ വിളിച്ച കേണവൾ കുളക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന കുളത്തിൽ അവരി അവന്റെ മണം കിട്ടി. പെരുമഴയത്ത് ഭ്രാന്തിയെപ്പോലെ അവൾ കുളത്തിൽ മുങ്ങിത്തപ്പി. ഒടുവിൽ പാതിരാവിൽ അവന്റെ മുറിച്ചുമാറ്റപ്പെട്ട ശിരസ്സുമായി അവൾ പൊങ്ങി.


ചെളിവെള്ളത്തിൽ ആലോലം വാർന്നുനിന്ന് അവൾ ഗ്രാമത്തെ ഉള്ളിൽ ശപിച്ചു. ഒരിക്കലും ഗുണം പിടിക്കാതെ നശിച്ചുപോകട്ടെ. പിറ്റേന്ന് പെരുമഴ തോർന്നപ്പോൾ കാലുകൾ തല്ലിയൊടിച്ച നിലയിൽ ജിട്കുവിന്റെ കബന്ധം കുളക്കരയിലും അവന്റെ ശിരസ്സിനെ മാറോടു ചേർത്ത നിലയിൽ മിട്കിയുടെ ശരീരം കുളത്തിലും ഗ്രാമീണർ കണ്ടു. അത് ഫലഭൂയിഷ്ഠമായിരുന്ന ആ ഗ്രാമത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു.


പിന്നീട് പല രാവുകളിലും അടുത്ത ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ ചോരയൊലിക്കുന്നൊരുവൻ മുടന്തുന്ന കാലും വലിച്ചു നടന്നു കേണ്‌  മീട്കി....നീണ്ടമുടിയുമായി നനഞ്ഞൊട്ടിയ ഒരുവൾ കൈകൾ നീട്ടി വിലപിച്ചു. ജിട്കൂ.. പലരുടെയും കിനാവുകളിൽ ഉറക്കെയൊരു വിലാപവുമായി അവർ.ഒരു ഗ്രാമത്തിന്റെ ദുരന്തപര്യവസാനമായി മാറിയ പ്രണയകഥ പകർത്തി ഗ്രാമചിത്രം വരയ്ക്കുമ്പോൾ ഒരു നാടോടിക്കഥ വായിക്കുമ്പോലെ വായിക്കാവുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ ഭാഷ. 


ഇന്തയിലെ ഏറ്റവും വലുതും അതിപുരാതമവുമായ ഏഴു ജില്ലകൾ ഒന്നിച്ചു ചേരുന്ന  ആദിവാസി മേഖലയായ ബസ്തർ ഡിവിഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് വിവരിച്ചു കൊണ്ട് തുടങ്ങുന്ന ആംചൊ ബസ്തർ മികച്ച വായനനുഭവം തരുന്നു. കൃതിയുടെ ആഖ്യാന രീതി സഞ്ചാര സാഹിത്യത്തിൽ തന്നെ പുതുവഴി സൃഷ്ടിച്ചിരിക്കുന്നു.

______________________________________________________________

 

:ബഹുസ്വര വെബ് മാഗസിനിൽ 31 October 2023ന്  പ്രസിദ്ധീകരിച്ചു


https://bahuswara.in/literature/f/ബസ്തർ-ആദിവാസി-ജീവിതങ്ങളിലൂടെ-ഒരു-യാത്ര

Wednesday, 27 September 2023

പ്രതിഭകളുടെ ആത്മസംഘർഷങ്ങളും ആത്മഹത്യാദാഹവും

 ലേഖനം

 


 

"അനുനയിക്കുവാനെത്തുമെൻകൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: 

മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!"

                                      (മണിനാദം :- ഇടപ്പള്ളി)

ഒരാൾ സ്വയം ഇല്ലാതാവുക, സ്വന്തം ജീവനെടുക്കുക എന്ന രീതി മനുഷ്യനിൽ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി. ഒരുപക്ഷെ ആദിമമനുഷ്യന്റെ കാലത്ത് തന്നെ തുടങ്ങിയിട്ടുണ്ടാകാം. ആത്മഹത്യയെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം ആദ്യകാല നിവാസികൾക്കിടയിൽ എന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീക്കിലെ വീരന്മാരിൽ ഒരാളായ അജാക്കസ്, വികാരാധീനനായി സ്വയം ജീവനൊടുക്കി. സ്പാർട്ടയിലെ നിയമസഭാംഗമായ ലൈക്കുർഗസ് തന്റെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ആത്മഹത്യ ചെയ്ത ഒരാളാണ്. ഏതാണ്ട് എ.ഡി. 150-ൽ, "ഒരു മനുഷ്യന് പുക നിറഞ്ഞ ഒരു മുറിയിൽ നിന്ന് പുറത്തുപോകാനുള്ള അവകാശം പോലെ തന്നെ ലോകം വിട്ടുപോകാനുള്ള അവകാശവും ഉണ്ടായിരുന്നു" എന്ന്  നെർവ-ആന്റണിൻ രാജവംശത്തിലെ അവസാനത്തെ അംഗവും, റോമൻ ചക്രവർത്തിയും സ്റ്റോയിക് തത്ത്വചിന്തകനുമായിരുന്നു മാർക്കസ് ഔറേലിയസ് അന്റോണിയസ് പ്രസ്താവിച്ചതായി പറയപ്പെടുന്നു*. ആത്മഹത്യ എല്ലാകാലത്തും സമൂഹത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു. ഇങ്ങനെ സ്വയംഹത്യ തെരെഞ്ഞെടുത്തവരിൽ വിവിധ മേഖലകളിൽ തന്റേതായ സംഭാവന നൽകിയ  ഒട്ടേറെ പ്രതിഭകളും ഉണ്ടായിരുന്നു. 

പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം കാരണം, അതല്ലെങ്കിൽ സ്വകാര്യമായ മറ്റെന്തെങ്കിലും. അതെന്തായാലും  ആത്മഹത്യകളിലൂടെ ലോകത്തിന് വിവിധ തരത്തിൽ   അനേകം പ്രശസ്തരെ നഷ്ടമായിട്ടുണ്ട്, അതിൽ പ്രസിദ്ധരും, കുപ്രസിദ്ധരും പെടും.

നോബൽ സമ്മാനം ലഭിച്ച ഏണസ്റ്റ്  ഹെമിങ്‌വേ, വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗ്, കവയിത്രി സിൽവിയ പ്ലാത്ത്, ജപ്പാൻ  സാഹിത്യകാരൻ യാസുനാരി കവബാത്ത, പുലിസ്റ്റർ ജേതാവായ ഫോട്ടോഗ്രാഫർ കെവിൻ കാർട്ടർ, ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ, ഹിറ്റ്ലറുടെ തന്നെ നാസി ജർമ്മനിയുടെ പ്രചരണ വിഭാഗം മന്ത്രിയായിരുന്ന ഗീബൽസ്, ഹോളിവുഡ് നടൻ റോബിൻ വില്യംസ്, കമ്മ്യുണിസ്റ്റ് നേതാവ് കനു സന്യാൽ, തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ, നോവലിസ്റ്റ് നന്തനാർ, കവി ഇടപ്പള്ളി രാഘവൻ പിള്ള, എഴുത്തുകാരി  രാജലക്ഷ്മി, ശില്പി കൃഷ്ണകുമാർ, കവി ഗുഹൻ, കവയിത്രി നന്ദിത, "മലയാളി ഒരു തോറ്റ ജനതയാണ്" എന്ന് എഴുതിവെച്ച സുബ്രഹ്മണ്യദാസ്, സ്വതന്ത്ര സോഫ്റ്റവെയർ ആക്ടിവിസ്റ്റ്‌ ആരൺ ഷ്വാർട്‌സ്... ഇങ്ങനെ പല കാരണങ്ങളാൽ  പലവിധത്തിൽ സ്വയം ജീവിനൊടുക്കിയ പ്രശസ്തരുടെ പട്ടിക നീണ്ടുപോകും. 

ഇതുപോലെ  ജപ്പാനിലെ പ്രശസ്തരായ രണ്ടു പ്രതിഭകളുടെ സർഗാത്മക ജീവിതവും അവരുടെ ആത്മഹത്യപ്രവണതയും അവരുടെ പരസ്പര സർഗാത്മക ബന്ധവും ചേർത്ത് വായിക്കുമ്പോൾ പ്രതിഭകൾ എല്ലാ കാലത്തും നേരിട്ടിരുന്ന ആത്മ സംഘർഷത്തിന്റെ ആഴം എത്രയോ വലുതായിരിക്കും എന്ന്  മനസിലാക്കാൻ സാധിക്കും. മുപ്പത്തിയഞ്ചാം വയസിൽ സ്വയം ജീവിനൊടുക്കിയ എഴുത്തുകാരനായിരുന്നു റ്യൂനോസുകെ അകുതഗാവ ( Ryūnosuke Akutagawa) അതിലൊരാൾ. 1927ലാണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്. വിഖ്യാത സംവിധായകൻ അകിര കുറസോവയാണ് ജീവിതത്തിലുടനീളം ആത്മഹത്യാ പ്രവണത കണ്ടുനടന്ന മറ്റൊരാൾ. അകുതഗാവ സ്വയം ജീവനൊടുക്കുമ്പോൾ  അന്ന് അകിര കുറസോവക്ക് 17 വയസ്സാണ്. കുറസോവ  1998 സെപ്തംബർ 6, ന് മരണപ്പെട്ടു എങ്കിലും പലതവണ അദ്ദേഹവും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇരുവരും പലതവണ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയവരാണ്,  അവരുടെ സർഗാത്മക ബന്ധത്തെ കൂടി ചേർത്ത് വായിക്കുമ്പോൾ സർഗത്മകതയും ആത്മസംഘർഷവും എഴുത്തുകാരിൽ കലാകാരന്മാരിൽ  എത്രമാത്രം ചേർന്ന് നിന്നിരുന്നു എന്ന് മനസ്സിലാക്കാം. കുറസോവയെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ് റ്യൂനോസുകെ അകുതഗാവ. രണ്ടുപേരും ജപ്പാൻകാരാണ്. 

പല തവണ ആത്മഹത്യശ്രമം നടത്തിയ അകുതഗാവ തന്റെ സുഹൃത്തിന് എഴുതിയ ആത്മഹത്യ കുറിപ്പ് പ്രശസ്തമാണ്. "കഴിഞ്ഞ രണ്ട് വർഷമായി മരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഈ സമയത്താണ് ഞാൻ മെയിൻലാൻഡറിനെ ( Philipp Mainländer ) അതീവ താല്പര്യത്തോടെ വായിച്ചത്. അമൂർത്തമായ ഭാഷയിൽ മരണത്തിലേക്കുള്ള യാത്രയെ മെയിൻറാൻഡൽ സമർത്ഥമായി ചിത്രീകരിക്കുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അതേകാര്യം കൂടുതൽ വ്യക്തമായി ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".

 ഈ മനുഷ്യൻ മരണത്തെ എത്ര ഒരുക്കത്തോടുകൂടിയാണ്  മാടിവിളിച്ചത്, ആ കുറിപ്പ് വീണ്ടും തുടരുന്നു.    

"എന്റെ ആദ്യത്തെ ചിന്ത വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതായിരുന്നു. തീർച്ചയായും, ആത്മഹത്യയാണ് ഇതിന് ഏറ്റവും അനുയോജ്യമായ മാർഗം. എന്നിരുന്നാലും, ഞാൻ സ്വയം തൂങ്ങിക്കിടക്കുന്നതായി സങ്കൽപ്പിച്ചപ്പോൾ, എനിക്ക് അതിരുകടന്ന സൗന്ദര്യാത്മക വെറുപ്പ് തോന്നി. എനിക്ക് നീന്താൻ അറിയാവുന്നതിനാൽ മുങ്ങിമരിക്കുന്നത് പോലും എന്റെ ലക്ഷ്യത്തിലെത്തില്ല. മാത്രവുമല്ല, അത് വിജയിച്ചാലും തൂങ്ങിമരിച്ചതിലും വലുതായിരിക്കും വേദന. അല്ലെങ്കിൽ കത്തി ഉപയോഗിച്ചുള്ള മരണം എന്റെ വിറയൽ മൂലം പരാജയപ്പെടാൻ സാധ്യതയുണ്ട്. ഒരു കെട്ടിടത്തിൽ നിന്ന് ചാടുന്നതും വൃത്തികെട്ടതായിരിക്കണം. ഇക്കാരണങ്ങളാൽ, സ്വയം കൊല്ലാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. തൂങ്ങിമരിക്കുന്നതിനേക്കാൾ വേദനാജനകമായിരിക്കും മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണം. എന്നിരുന്നാലും, തൂങ്ങിമരിക്കുന്നതിനേക്കാൾ സൗന്ദര്യാത്മകമായി വെറുപ്പുളവാക്കാത്തതും  അപകടസാധ്യതയില്ലാത്തതുമാണ്".

മരണത്തെ കുറിച്ച് തീവ്രമായ അന്വേഷണത്തിലൂടെ അതിലേക്ക് എത്തിച്ചേരുകയായിരുന്നു റ്യൂനോസുകെ അകുതഗാവ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടുകഥകളാണ്  In a Grove  (ഒരു കാട്ടിൽ) റാഷമോൺ എന്നിവ. നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചുകൊണ്ട്  വ്യത്യസ്തമായി എഴുതിയ  വിശ്വാത്തര കഥകളാണ് ഇവരണ്ടും, ഈ കഥകളെ അടിസ്ഥാനമാക്കി കുറസോവ എടുത്ത, റാഷമോൺ എന്ന സിനിമയും.


കുറസോവ

നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കപ്പെടും എന്നൊക്കെയുള്ള അവസ്‌ഥ ഈ കഥകളിൽ കാണാം. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ് സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്. പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു. സഞ്ചാരിയായ ബുദ്ധസന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തെക്കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും സന്യാസിയുടെ ഊഹങ്ങളാണ്  ആണ് കമ്മീഷണറുമായി  പങ്കുവെച്ചത്. സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം മേലധികാരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം. പോലീസുകാരൻ കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ. "കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ് സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ ഉള്ള വാദം. എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം. തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ കഥ അവസാനിക്കും എന്നു കരുതിയാൽ തെറ്റി, തീർത്തും വ്യത്യസ്തമായ മൊഴിയായിരുന്നു ഷിമീഡു ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീയുടേത്. പിന്നീട് കഥ  കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി ആയതോടെ അസാധാരണമായ മറ്റൊരു തലത്തിൽ എത്തുന്നു. 

ഈ രണ്ടു കഥകളിൽ നിന്നാണ് വിഖ്യാത ജപ്പാനീസ് സംവിധായകൻ അകിര കുറസോവ റാഷമോണെന്ന ക്ലാസിക്ക് സിനിമ എടുക്കുന്നത്. പ്രതിഭയുടെ നിറകുടമായ കുറസോവ നൽകിയ ഈ ക്‌ളാസിക് സിനിമ കാണാത്തവർ ചുരുക്കമായിരിക്കും. 1943ൽ സംശിരോ സുഗത   (Sanshiro Sugata) എന്ന സിനിമയിൽ  തുടങ്ങി 1993 ൽ ഇറങ്ങിയ അവസാന സിനിമയായ മദാദയോ (Mādadayo) വരെ നീണ്ട ചലച്ചിത്ര ജീവിതം ലോകത്തിനു നൽികിയ സംഭാവനകൾ എണ്ണമറ്റതാണ്. 1998  സെപ്തംബർ  6 നു ഈ മഹാപ്രതിഭ മരണപെട്ടു, അകിര കുറസോവ തന്റെ വ്യക്തിജീവിതം തുറന്ന് ചർച്ച ചെയ്യാൻ തയ്യാറായിരുന്നില്ല. 1981-ൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ (Something like an Autobiography) 1950-ൽ ഇറങ്ങിയ  റാഷോമോൺ വരെ  മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനപ്പുറത്തേക്ക് അദ്ദേഹം താനായി സഞ്ചരിച്ചത് സിനിമയിലെ കഥാപാത്ര സൃഷ്ടിയിലൂടെയായിരുന്നു. "റാഷോമണിന് ശേഷം എനിക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കുക എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ കരുതുന്നു, റാഷോമോണിന് ശേഷം ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ എന്നെ അന്വേഷിക്കാൻ."

1971ൽ  കുറസോവ വീണ്ടും  ആത്മഹത്യ ശ്രമം നടത്തിയിരുന്നു, അതിനു കാരണം  ശരീരത്തിലെ പിത്താശയത്തിൽ രൂപപ്പെട്ട  കല്ലുകൾ ഉണ്ടാക്കിയിരുന്ന വേദന മാത്രമായിരിക്കില്ല. അറുപതുകൾ തൊട്ട് സിനിമയിൽ വന്ന മാറ്റങ്ങൾ, വിപണിയുടെ സ്വാധീനം, തന്റെ സിനിമകളുടെ പരാജയം - ഇതൊക്കെയാകാം. 1960-കളിൽ പുതിയ താൽപ്പര്യങ്ങളുള്ള നവസംവിധായകരുമായി സിനിമാവ്യവസായം അദ്ദേഹത്തിൽ നിന്ന് അകന്നുപോകാൻ തുടങ്ങിയിരുന്നു. യുദ്ധാനന്തര കാലഘട്ടത്തിൽ, വഴിതെറ്റിപ്പോയ ഒരു സമൂഹത്തിൽ അദ്ദേഹത്തിന്റെ ധാർമ്മികമായ  അധ്യാപനസ്വരം സ്വാഗതം ചെയ്യപ്പെട്ടിരുന്നു, എന്നാൽ തീവ്രമായ അന്തഃസംഘർഷത്തിലും  1950-കളുടെ അവസാനവും 1960-കളുടെ അവസാനവും കുറോസോവയെ സംബന്ധിച്ചു അത്ര ശുഭകരമായിരുന്നില്ല. എന്നാൽ 1965ൽ  ഇറങ്ങിയ റെഡ് ബിയേർഡ്, ഡോഡെസ്‌കാ-ഡെൻ (1970) ദർസു ഉസാല (1975)  റാൻ (1985) ഡ്രീംസ് (1990) റാപ്‌സോഡി ഇൻ ഓഗസ്റ്റ് (1991) തുടങ്ങിയ സിനിമകൾ നൽകി ആ പ്രതിഭ അത്ഭുതപ്പെടുത്തൽ  തുടർന്നു. 

കുറസോവ തന്റെ എൺപത്തിയെട്ടു വർഷത്തെ ജീവിതത്തിനിടയിൽ പലതവണ ജീവിതത്തിൽ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചതിനു പിന്നിൽ  അദ്ദേഹത്തിൽ വളർന്നു വന്ന ആത്മസംഘർഷങ്ങൾക്ക് വലിയ പങ്കുണ്ടാവാം. പതിമൂന്നാം വയസ്സിൽ ഉണ്ടായ ഭൂകമ്പം നൽകിയ ഭായനകമായ ഓർമ്മകൾ തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുമുണ്ട്. "കരിഞ്ഞ, പാതി കത്തിക്കരിഞ്ഞ ശവങ്ങൾ, ഗട്ടറുകളിൽ, നദികളിൽ, പാലങ്ങളിൽ എല്ലാം ശവങ്ങൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു..." പിന്നീട് അമേരിക്കയുടെ ലോകത്തെ നടുക്കിയ ഹിരോഷിമയിലും നാഗസാക്കിയിലും   ആറ്റംബോംബ് ആക്രമണത്തെയും അതിജീവിച്ചു, ഏതൊരു കലാകാരനേയും ആത്മസംഘർഷത്തിൽ പിടിച്ചുലക്കുന്ന സംഭവങ്ങൾ. ഇതെല്ലാം  ഉള്ളിൽ പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നപ്പോൾ അതിന്റെ തീവ്രത സിനിമകളിൽ നിറഞ്ഞു, ഇനിയും വയ്യെന്ന അവസ്ഥയിൽ വാർധക്യത്തിലും അദ്ദേഹത്തെ അലട്ടിയിരുന്നത്രെ. അത് ആത്മസംഘർഷങ്ങളുടെ കൂടിയായിരുന്നു. ഒരേ രാജ്യത്ത് ഒരേ ഭാഷയിൽ ചിന്തിച്ച, എഴുത്തിലും സിനിമയിലും അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ടു പ്രതിഭകൾ. ആത്മസംഘർഷത്താൽ ജീവിതത്തിൽ നിന്നും കുതറിയോടാൻ പലതവണ ശ്രമിക്കുകയും അതിലൊരാൾ വളരെ പെട്ടെന്ന് കുതറി ഓടുകയും ചെയ്‌തു. ഒരാളുടെ എഴുത്തിന് മറ്റൊരാൾ അഭ്രപാളിയിൽ കാവ്യം തീർത്തു. രണ്ടും  ക്ലാസിക്കുകൾ. 

 

 റഫറൻസ് :

* Suicide Its History, Literature, Jurisprudence, Causation, and Prevention -  W. Wynn Westcott

* Something Like An Autobiography: Akira Kurosawa

* To the distant observer: form and meaning in the Japanese cinema:  Noel Burch

==========================================

wtplive.in
28th September | Issue 178