Wednesday 24 October 2012

കരിമണല്‍ ഖനനവും കറുത്ത ലാഭങ്ങളും



ണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുക എളുപ്പമല്ല കാരണം ഈ ബന്ധം മനുഷ്യന്റെ ജീവിതമുമായി ഇഴകിച്ചേര്‍ന്ന വൈകാരിക തലമാണ്. എന്നാല്‍ ഇത് തന്നെ വിപണനവും ആണ് എന്നത്‌ ഇതിന്റെ മറ്റൊരു വശം. മണ്ണ് കച്ചവടത്തിലെ കറുത്ത ലാഭത്തിനു വേണ്ടി മാഫിയകള്‍ തന്നെ വാഴുന്ന ഇടങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ പോലുമുണ്ട്. മണല്‍ മാഫിയ നിറഞ്ഞാടുന്ന കേരളത്തിലെ മറ്റൊരു മണ്ണ് കച്ചവടത്തിന്റെ കറുത്ത കഥയാണ് കരിമണല്‍ ഖനനം. ഇനിയുണ്ടാവില്ല എന്ന് കരുതി സമര കാഹളങ്ങള്‍ ഒതുങ്ങിയ കരിമണല്‍ ഖനനം വീണ്ടുമിതാ വരുന്നു. ആലപ്പുഴ തീരദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രതിബദ്ധതയുള്ള അപൂര്‍വ്വം ചില രാഷ്ട്രീയപ്രവര്‍ത്തരും ചേര്‍ന്ന് നടത്തിയ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഖനനം വേണ്ടെന്നു വെച്ച് പോയതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏറ്റവും പുതിയ അവസരം തേടി മാറിനിന്ന മാഫിയകള്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത് വില്പനയുടെ മന:ശാസ്ത്രമറിയുന്നവരുടെ രാഷ്ട്രീയ തന്ത്രമാണിത്. ഇത്തരം കാര്യങ്ങളില്‍ സമരമുഖത്ത്‌ എത്തുന്നവരെ തളര്‍ത്താന്‍ കാര്യങ്ങള്‍ അല്പം വൈകിച്ചും സാങ്കേതികമായി പുതിയ സാധ്യത ഉണ്ടാക്കിയെടുത്തും സര്‍ക്കാര്‍ കാണിക്കുന്ന അമിതോല്സാഹങ്ങള്‍ സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് എന്ന് ഏവര്‍ക്കും അറിയാം. അന്ന് കെ.എം.ആര്‍.എം.എല്ലിന് നല്‍കിയ എന്‍. ഒ. സി ആയിരുന്നില്ലെന്നും കരിമണല്‍ ഖനനത്തിന് 20 വര്‍ഷത്തെ പാട്ടത്തിനുള്ള അനുമതിയാണെന്ന് പുറത്ത് വന്നപ്പോളാണ് ഇതിനു പിന്നിലെ ഗൂഡാലോചനയുടെ വ്യാപ്തി ജനങ്ങള്‍ തിരിച്ചറിഞ്ഞത്‌. അതുവരെ സമരം ചെയ്തവരെ ഞെട്ടിച്ച അറിവായിരുന്നു അത്. എന്നാല്‍ അന്ന് വ്യവസായ വകുപ്പ്‌ ചോദിച്ച ചോദ്യം ഇന്നുമവര് ആവര്‍ത്തിക്കുന്നു "വെറുതെ കിടക്കുന്ന കരിമണല്‍ വില്‍ക്കാനും അനുവദിക്കില്ല എന്തിനും ഏതിനും സമരം തന്നെ" ഈ വിലാപം നടത്തിയവര്‍ തന്നെയാണ് വീണ്ടും ഈ മണ്ണിനെ വില്‍ക്കാന്‍ മുന്നോട്ട് വരുന്നത്. ഇത്തരം വില്പനകളെ വികസനത്തിന്റെ ലേബല്‍ ഒട്ടിച്ച് ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. ഈ വില്‍പ്പനയുടെ അനന്തരഫലം ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഖാതം സൃഷ്ടിക്കും എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു. ഈ പഴുതിലൂടെ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ കച്ചവട സാധ്യത വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. സര്‍ക്കാര്‍ അതിനെ കണ്ണടച്ച് സഹായിച്ചു ഈ അവസരത്തിലാണ് അപകടം തിരിച്ചറിഞ്ഞ ചിലര്‍ ഖനനം പാടില്ലെന്ന് പറഞ്ഞുകൊണ്ട് സമരം തുടങ്ങുന്നത്.

ആലപ്പുഴയുടെ തീരത്ത്‌ പലയിടത്തും കടലിനെയും കായലിനെയും വേറിട്ട്‌ നിര്‍ത്തുന്ന മണല്‍ത്തിട്ടയുടെ അകലം വെറും 20 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ മാത്രമാണ്. ഖനനത്തിലൂടെ ഈ തിട്ടകള്‍ ഇല്ലാതാകുകയും അതോടെ കായലുകളെ കടല്‍ എടുക്കുകയും ചെയ്യും. ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ മണല്‍ തിട്ടകളില്‍ സമൃദ്ധമായി കണ്ടുവരുന്ന ഇല്മനേറ്റ് മാത്രമെടുത്ത്‌ മണല്‍ തിരിച്ചു നിക്ഷേപിക്കാം എന്ന തികച്ചും അശാസ്ത്രീയമായ ഒരു ബദല്‍ മാര്‍ഗ്ഗമാണ് പകരം മുമ്പോട്ട് വെക്കുന്നത്. സ്വകാര്യ കമ്പനികളുടെ താല്പര്യത്തിലൂന്നി കരിമണല്‍ വില്‍ക്കനോരുങ്ങുന്നതിനു മുമ്പ്‌ എന്താണ് കരിമണല്‍ എന്നും ഇതിന്റെ അശാസ്ത്രീയമായ ഖനനം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്താണെന്നും സത്യസന്ധമായി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കരിമണല്‍ എന്നാല്‍ കറുത്ത മണല്‍ മാത്രമല്ല. ഇല്മനേറ്റ് അടങ്ങിയ ധാതുമണലാണ് റഷ്യയിലെ ഇല്മണ്‍ മലനിരകളില്‍ നിന്നാണ് ധാതുസമ്പത്തായ ഇല്മനേറ്റ് ആദ്യമായി കണ്ടെത്തിയത്‌. ഇല്മനേറ്റ് ധാരാളം അടങ്ങിയതാണ് ആലപ്പുഴ തീരങ്ങളില്‍ കണ്ടുവരുന്ന കരിമണല്‍. വിലമതിക്കാനാവാത്ത മൂല്യമുണ്ടിതിന്. ഈ തിരിച്ചറിവ് സ്വകാര്യ കമ്പനികള്‍ക്ക് ഉണ്ടായതിനാലാണ് പലരും ഇതിനായി രംഗത്ത്‌ വന്നത്. ഇതിനു പിന്നിലെ ലാഭം ആരെയും മോഹിപ്പിക്കുന്നതാണ്. 50ശതമാനം ഇല്മനേറ്റ് അടങ്ങിയ ധാതുമണല്‍ ഖനനം ചെയ്യാന്‍ ഒരു തത്വദീക്ഷയുമില്ലാതെ അനുമതി നല്‍കുമ്പോള്‍ വലിയൊരു സമ്പത്താണ് അവര്‍ വളരെ എളുപ്പത്തില്‍ സ്വന്തമാക്കുക. ഇന്ന് ലോകത്തില്‍ ഒരിടത്തും 25ശതമാനത്തില്‍ അധികം ഇല്മനേറ്റ് അടങ്ങിയ ധാതുമണല്‍ ഇല്ലെന്നതാണ് സത്യം. ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയതും 0.1ശതമാനം മോണോസൈറ്റ് അടങ്ങിയതുമായ ഈ ധാതുമണലില്‍ അണുബോംബിന്റെ നിര്‍മാണത്തിനാവശ്യമായ തോറിയം അടങ്ങിയിടുണ്ട്. സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടത്തില്‍ അല്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് ഖനാനാനുമതി നല്‍കുക വഴി നിയന്ത്രിതമാല്ലാത്ത ഖനനം നടക്കുകയും അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട തോറിയം പോലുള്ളവ സ്വകാര്യ കമ്പനികളുടെ കൈകളില്‍ യഥേഷ്ടം എത്തുകയും അത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയേക്കാം. സ്വകാര്യ കൈകളില്‍ വിലമതിക്കാനാവാത്ത ഈ ധാതുസമ്പത്ത്‌ സുലഭമാകുന്നതോടെ ഇതെല്ലാം കറുത്ത മാര്‍ഗ്ഗങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പറയാനാവില്ല. ഇത് സുരക്ഷിതമല്ലാത്ത അവസ്ഥ സംജാതമാക്കും. ഖനനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 14 ഏജന്‍സികളില്‍ നിന്നും അനുമതി വാങ്ങണമെന്നാണ്. മുമ്പ് ഖനനാനുമാതിക്കായി സര്‍ക്കാര്‍ നടത്തിയ നാടകങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ് ഖനനത്തിനെതിരെ വി.ബി മിനറല്സിന്റെ കേസ്‌ ഹൈകോടതിയില്‍ പരിഗണനയിലിരിക്കെ സര്‍ക്കാര്‍ തന്നെ ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കുകയും അവര്‍ മനപൂര്‍വ്വം ഖനനത്തിന് അനുമതി നല്‍കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കലും നാം കണ്ടതാണ്. ജസ്റ്റിസ്‌ ജോര്‍ജ്ജ് മാത്യു അധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഖനനം ആറാട്ടുപുഴ പ്രദേശത്തെ പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നു കണ്ടെത്തിയപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ ഈ സാങ്കേതികതയില്‍ തൂങ്ങി വേഗത്തില്‍ ഖനനാനുമതി നല്‍കാന്‍ തിടുക്കം കാട്ടുന്നത് നാം കണ്ടതാണ്. ജസ്റ്റിസ്‌ ജോര്‍ജ്ജ് മാത്യുവിനെ കൂടാതെ ആറ്റമിക്‌ എനര്‍ജ്ജി കമ്മീഷന്‍ റിട്ടേര്‍ഡ് ഡയറക്ടര്‍ കെ.കെ.ദ്വിവേദി, ജിയോളജിക്കല്‍ സര്‍വേ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ഇ. ബോഡര്‍, ഖനനത്തെ ആദ്യവസാനം വരെ ശക്തിയായി അനുകൂലിച്ച മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്‌ ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. ഖനന സ്ഥലം പോലും സന്ദര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌ എന്ന് അന്ന് തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഈ വിദഗ്ദ്ധ സമിതിയെയും റിപ്പോര്‍ട്ടിനെയും അന്ന് സമര രംഗത്തുള്ളവര്‍ തള്ളിക്കളഞ്ഞിരുന്നു. സ്വകാര്യ കമ്പനികളുടെ താല്പര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി അഹോരാത്രം ശ്രമിച്ച അന്നത്തെ ഭരണാധികാരികള്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴേക്കും വീണ്ടും കരിമണല്‍ കച്ചവട താല്പര്യക്കാര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗൂഡാലോചന ഇതിലൂടെ വ്യക്തമാണ്. മുമ്പും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ തന്നെ വീണ്ടും രംഗത്ത്‌ വന്നാല്‍ ഈ തന്ത്രങ്ങള്‍ വീണ്ടും മെനെഞ്ഞെടുക്കാന്‍ മടിക്കാണിക്കില്ല.

നമ്മുടെ വികസനങ്ങള്‍ പലതുമിങ്ങനെയാണ്. പല താല്‍പര്യങ്ങളിലൂന്നിയാണ് വികസന രേഖകള്‍ പിറക്കുന്നതുതന്നെ. അതിനാല്‍ സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്തേണ്ട പല പദ്ധതികളും സര്‍ക്കാരിന്റെ അലംഭാവമോ മറ്റു നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹൈജാക്ക്‌ ചെയ്യപെടുന്നു. അത്തരം ഒരവസ്ഥയിലേക്ക് കരിമണല്‍ ഖനനവും നീങ്ങുകയാണ്. സര്‍ക്കാരിനു എന്താണിത്ര തിടുക്കം ഈ ധാതുമണല്‍ രാജ്യത്തിന്റെ പൊതു സ്വത്താണ് അത് കച്ചവട കണ്ണോടെ വിനിമയം നടത്താനുള്ളതല്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തോടെ അതീവ ജാഗ്രതയോടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ ഒരു ഖനന സാധ്യതയാണ് തേടേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് മുന്നില്‍ രാജ്യസുരക്ഷയോ പരിസ്ഥിതി പ്രശ്നങ്ങളോ, തീരദേശ വാസികളുടെ പ്രശ്നങ്ങളോ വരുന്നില്ല. പകരം തികച്ചും ലാഭം മാത്രം പ്രതീക്ഷിക്കുന്ന കച്ചവടക്കാര്‍ക്ക് കരിമണല്‍ വീതിച്ചു നല്‍കാനാണ് സര്‍ക്കാരിനു താല്പര്യം. ഇങ്ങനെ നമ്മുടെ വികസനങ്ങള്‍ കറുത്ത കരങ്ങളിലൂടെ മാറിമറിഞ്ഞു പോയികൊണ്ടിരിക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് തങ്ങള്‍ക്കനുകൂല മായ വിദഗ്ധരെ കൊണ്ട് റിപ്പോട്ടുകള്‍ തയ്യാറാക്കി വികസന ഭീകരതയെ നാം യഥേഷ്ടം സ്വീകരിക്കുന്നു. കരിമണല്‍ ഖനനവും ഇത്തരത്തില്‍ കറുത്ത കരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എമര്‍ജിംഗ് കേരളയില്‍ ഒരു കണ്ണ് ഈ കരിമണലില്‍ ആണ്. പണ്ടേ നോട്ടമിട്ട പലരും ഇന്ന് അവിടെ തന്നെ ഇരിക്കുന്നുണ്ട്, പലരും അധികാരത്തിലും. നമ്മുടെ വികസനത്തിന്റെ ഒരു പ്രധാന തകരാറും അതാണ്‌ ഇത്തരക്കാര്‍ മുന്നോട്ട് വെക്കുന്ന നയങ്ങളെ സംസ്ഥാനത്തിന്റെ വലിയ വികസനം എന്ന് വരുത്തി തീര്‍ക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. വികസനം നമ്മുടെ മണ്ണിനും മനുഷ്യനും വേണ്ടിയാകണം, എന്നാല്‍ ഈ എമര്‍ജിംഗ് കേരളകള്‍ ഉണ്ടാകുമ്പോള്‍ കരിമാനാലും വെള്ളവും കാടും എല്ലാം വില്‍പ്പനയുടെ കണ്ണുകളിലൂടെ മാത്രം എന്നതാണ് കഷ്ടം. ഇനിയും വിറ്റു മുടിക്കാന്‍ വെട്ടിയെടുക്കാന്‍ നമ്മുടെ കേരളത്തില്‍ ഒന്നും ബാക്കിയില്ല. കരിമണലും ഇത്തരത്തില്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ് എന്ന കാര്യം ഓര്‍ക്കുക.