Friday 17 January 2020

പുതുതലമുറയുടെ ഒച്ച

(വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന സമാഹാരത്തിലൂടെ)
Painting by Renato-Guttuso

പുതുതലമുറയിലെ എഴുത്തുകാരിൽ വിനോയ് തോമസ് എന്ന ചെറുപ്പക്കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. ഉടമസ്ഥൻ എന്ന കഥയടക്കം നല്ല കുറച്ചു കഥകൾ കരിക്കോട്ടക്കരി നോവൽ ഇങ്ങനെ വായനക്കാർ പ്രതീക്ഷയോടെ ഉരുവിടുന്ന പേരാണ് വിനോയ് തോമസ്. *മുള്ളരഞ്ഞാണം* എന്ന കഥാസമാഹാരവും ആ പ്രതീക്ഷ നിലനിർത്തുന്നു.

*"അപൂർവമായ ജീവിതമേഖലകളും അത്യപൂർവ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലികജീവിതവുമായി അവയെ വൈരുദ്ധ്യാത്മികമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപാരികല്പനകൾക്കകത്ത് വിമർശനാത്മകമായി വിന്യസിക്കുക, നാടൻ നർമ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യം കൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിർത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാദ്യമാക്കുക... വിനോയ് തോമസിന്റെ സർഗാത്മകതയുടെ അടരുകൾ ഇങ്ങനെ പലതാണ്."* അവതാരികയിൽ എൻ.ശശിധരൻ പറയുന്നതാണിത്.
ക്രൈസ്തവ പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട ജീവിതവും വിലക്കുകളും ഉൾപ്പെട്ട വിശാലമായ കഥപറച്ചിലാണ് വിനോയ്‌തോമസ് കരിക്കോട്ടകരി എന്ന നോവലിൽ ചെയ്യുന്നത്. ഇറാനിമോസ് എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാകില്ല, അത്തരമൊരു ക്രൈസ്തവ കഥാ പരിസരം തന്നെയാണ് വ്യത്യസ്തമായ ആഖ്യാനത്തിലൂടെ മുള്ളരഞ്ഞാണം എന്ന കഥയിലും പറയുന്നത്. സ്ത്രീകൾക്ക് നേരെയുള്ള സദാചാര വിലങ്ങുകൾ പലതും മതകീയ അജണ്ടയിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന യാഥാർഥ്യത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മാവിൽ കേറാൻ പേടിയുള്ള സിബിയെ മാവിലേക്ക് കയറാൻ മാവിൽ മുകളിൽ തൂങ്ങിക്കിടന്നു കൈകൾ നീട്ടുന്ന കവിത മരം കേറുന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥപറയുന്നത്. ചരിത്രപരമായ ചില യാഥാർഥ്യങ്ങൾ കൂടി ഈ മരംകേറ്റതിനു പിന്നിലുണ്ട്. *"അവളുടെ എടുപ്പും നടപ്പും കാണുമ്പോൾ പുഴയ്ക്കക്കരെ താമസിക്കുന്ന കല്ലാനി മേഴ്‌സി പറയും. കവിതയുടെ കോലേക്കേറ്റംകൊണ്ടുമാത്രമല്ല മേഴ്‌സി തന്റെ മക്കളുടെ പിള്ളേരെയൊന്നും പുഴയുടെ ഇക്കരയ്ക്ക് കളിക്കാൻ വിടാത്തത്. കവിതയുടെ അമ്മ അൽഫോൻസയുടെ ചരിത്രം അറിയുന്നത്കൊണ്ട് കൂടിയാണ്"* എല്ലാവരും നോട്ടപുള്ളിയാക്കി വെച്ചിട്ടുള്ള കവിതയുടെ സാഹസം അവിടംകൊണ്ടൊന്നും തീരുന്നില്ല മേരിമമ്മി മാവിന് അൽഫോൻസാ എന്ന് മകളുടെ പേരിട്ടത് അന്നേ സംസാരവിഷമായിരുന്നെന്ന് മനസിലാക്കാം. അതിന്റെ ബാക്കിപത്രമാണ് ഇന്നും കേൾക്കുന്നതും
*"അൽഫോൻസാമാവിന്റെ മൂത്രമത്സരം നടത്തുന്നത്. ഏറ്റവും മുകളിലത്തെ കൊമ്പിൽ കയറിയിരിക്കുന്നത് കവിതയാണ്. മാവിൽ നിന്നും പുഴയിലേക്ക് മുള്ളുന്നതാണ് മത്സരം. വേറെ പെമ്പിള്ളേരൊന്നും മത്സരത്തിൽ പങ്കെടുക്കുന്നില്ല. ആമ്പിള്ളേരെല്ലാം നീട്ടിപ്പിടിച്ച് അകലേക്ക് മുള്ളാൻ നിൽക്കുന്നു. മൂത്രം ഏറ്റവും ദൂരെ തെറിപ്പിക്കുന്ന ആളാണ് വിജയിക്കുക"
ഇത്തരത്തിൽ കവിതയെന്ന കഥാപാത്രത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
*"ഇതാണ് കാർന്നോന്മാര് പറയുന്നത് ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരൂന്ന് വളന്നു വളന്ന് മൂന്നാംക്‌ളാസിലെത്തിയപ്പോഴേക്കും ഇനം ഏതാന്ന് നമ്മക്ക് മനസിലായില്ലേ"* ഇത്തരം മനസിലാക്കലുകൾക്കുമീതെയാണ് ഇന്നും സ്ത്രീജീവിതങ്ങൾ. എല്ലാത്തരം പ്രതിരോധചിന്തകൾക്കും കൂച്ചു വിലങ്ങിടുന്നതിനു മീതെ കയറിനിന്ന് സദാചാരബന്ധനങ്ങളെ തകർത്തുകളയുന്ന ഒരാത്മധൈര്യം കഥയിൽ കാണാം
*കളിഗെമിനാറിലെ കുറ്റവാളികൾ* എന്ന കഥ രണ്ടു പോലീസുകാരുടെ ജീവിതത്തിലൂടെയാണ് പറയുന്നത്. കുറ്റവാളിയെ തേടിയുള്ള അന്വേഷണമാണല്ലോ പോലീസ് ജീവിതത്തിലെ പ്രധാന സംഭവങ്ങൾ. അത്തരത്തിൽ പിടികിട്ടാപുള്ളികളായ പ്രതികളെ പിടിക്കാനായി വേഷംമാറി വിദൂരദേശത്തേക്ക് പോകുന്ന പൊലീസുകാർ അവരുടെ പ്രവൃത്തിയിൽ അവർ തന്നെ കുടുങ്ങിപോകുന്ന അവസ്ഥയൊക്കെ രസകരമായി അവതരിപ്പിച്ച കഥയാണ്. ഇത്.
*"വലിയ ബഹളമില്ലാതെ. മഞ്ഞുപാറിനിൽക്കുന്ന ഒരു രാത്രിയിൽ മഗലാപുരത്തുനിന്നും ധർമ്മസ്ഥലത്തേക്ക് ഓടിത്തുടങ്ങിയ ബസ്സിലിരിക്കുമ്പോൾ ആ യാത്രയ്ക്ക് വേണ്ടി മാത്രം ആന്റണി എന്ന പേര് സ്വീകരിച്ചിരിക്കുന്ന എ.എസ്.ഐ. തന്റെ കൂടെ ഷാജീവൻ എന്ന മാറ്റപ്പേരുമായി വന്നിരിക്കുന്ന പോലീസിനോട് പറഞ്ഞു:* കഥയുടെ തുടക്കത്തിൽ തന്നെ പെരുമാറ്റി പോകുന്ന സന്ദര്ഭത്തെ പറഞ്ഞുകൊണ്ട് ഒരു കാരണവശാലും സാറേ എന്നു വിളിക്കരുതെന്നും ആന്റണിചേട്ടനെന്നേ വിളിക്കാവൂ എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് വിഷയത്തിലെ പുതുമയില്ലായ്മയെ ആഖ്യാനത്തിന്റെ പുതുമയാൽ പുതുക്കി പണിത് കഥ കൊണ്ടുപോകുന്നത്. രണ്ടു പേരും ചെന്നു പെടുന്നിടത്ത് അവർ ചെയ്‌തുപോകുന്ന തെറ്റുകളും കേസന്വേഷണവും ഒക്കെയായി രസകരമായി കഥ പറയുന്നു.
വിനോയ്‌ തോമസിന്റെ വേറിട്ട ഒരു കഥയാണ്
*ആനന്ദബ്രാന്റൻ* ആത്മീയതെപോലെയുള്ള ഒരു ബ്രാന്റ്മീയത അനുഭവിപ്പിക്കുന്ന കഥ മറ്റെല്ലാ കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
*കുട്ടുക്കുറത്തീ കുർ..കുർ..,* എന്ന കഥയിലെ കുട്ടൂസും പിന്നെ കൊച്ചുതെയ്യാ വല്യമ്മച്ചിയും മറക്കാനാവാത്ത കഥാപാത്രങ്ങൾ തന്നെ.
ഇവ കൂടാതെ
*ചൂടൻ ഇങ്കന്റെ ശവമടക്ക്, നായ്കുരണ, തുഞ്ചൻ ഡയറ്റ്* എന്നീ കഥകളക്കം ഏഴുകഥകളാണ് മുള്ളരഞ്ഞാണം എന്ന ഈ സമാഹാരത്തിൽ ഉള്ളത്. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ കഥകളാൽ പുതുതലമുറയുടെ ഒച്ചയാണ് ഈ സമാഹാരം.
ഒരുപക്ഷേ മറ്റാർക്കും ആവർത്തിക്കാനാത്ത ഒച്ച.
വിനോയ് തോമസ്

............
ഡിസി ബുക്ക്‌സ്. വില 130 ₹

No comments:

Post a Comment