Thursday, 17 November 2011

ജൈവദർശനം: ജനത്തിനു വേണ്ടത് ജൈവം..ജൈവം മാത്രം...

ജൈവദർശനം: ജനത്തിനു വേണ്ടത് ജൈവം..ജൈവം മാത്രം...

ഷെഹ്റസാദയുടെ പകലുകൾ

അടുത്ത ബറ്റാലിയൻ കമാന്റിനായി കാത്ത് നിൽക്കുകയാണ്. ടാങ്കിന്റെ ശബ്ദം ടെന്റിനകത്തേയ്ക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. തുണിജാലകത്തിനപ്പുറം പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കിയിരിക്കുകയാണ് നിക്കോളാസ്. മരുഭൂമിയുടെ വിശാലതയ്ക്ക് ആകാശം അതിരുകളായി. അയാൾക്ക് എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നെങ്കിലും തടിച്ച പുസ്തകം വായിച്ചുകൊണ്ടിരുന്ന റോജർ ലോപ്പസിനെ ശല്യം ചെയ്യാൻ അയാൾക്ക് തോന്നിയില്ല. നിക്കോളാസ് പുറത്തേയ്ക്കിറങ്ങി. ടെന്റിൽ ബാക്കിയായ രണ്ടുപേർ പട്ടാളവേഷമണിഞ്ഞ് ഇറങ്ങുമ്പോൾ തടിച്ച പുസ്തകം വായിക്കുന്ന ലോപ്പസിനെ നോക്കി. അവരുടെ മുഖത്ത് പരിഹാസച്ചുവയുള്ള ചിരി പടർന്നു. അവരും ഇറങ്ങിയതോടെ ടെന്റിനകത്ത് ലോപ്പസ് ഒറ്റയ്ക്കായി. ടെന്റുകൾക്ക് മീതെ അശാന്തമായൊരു മുഴക്കം തങ്ങി നിന്നു.
അയാൾ വായന തുടർന്നു. വായനയ്ക്കിടയിൽ അയാളിൽ പുതിയ സംശയങ്ങൾ കിളിർത്തു. “വലിയ പാറക്കല്ലുകളിട്ട് സിന്ദ് ബാദിന്റെ പ്രതീക്ഷകൾക്കൊപ്പം കപ്പലുകളേയും തൂക്കുന്ന ആനറാഞ്ചി പക്ഷികൾ..ഇതൊക്കെ അയാളിൽ കിളിർത്ത സംശയം ചങ്കിൽ നിന്നും പുറത്തേയ്ക്കൂരിത്തെറിച്ചതും അവിടെയാകെ നീലപ്പുക പടർന്നു. ലോപ്പസ് അന്ധാളിച്ച് നിൽക്കെ പുകപടലങ്ങൾക്കിടയിൽ നിന്നും ചോദ്യമുയർന്നു.
“ഉം..എന്താ സംശയം?”
അയാൾ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു. ഒരു സുന്ദരി അവിടെ പ്രത്യക്ഷപ്പെട്ടു.  അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. നീലക്കണ്ണുകൾ തിളങ്ങി. അത്ഭുതത്തോടെ അയാൾ തന്റെ തന്നെ ശരീരത്തിൽ നുള്ളി നോവിച്ച് നോക്കി.
“ഹോ!” വേദനയോടെ കൈ പിൻ വലിച്ചു. അവൾ ചിരിച്ചു. അയാൾ അമ്പരപ്പിൽ നിന്നും കുതറിമാറി ധൈര്യം വീണ്ടെടുത്ത്
“ആരാണ് നീ..ഈ ക്യാമ്പിനുള്ളിൽ എങ്ങിനെ കടന്നു?” അവൾ പൊട്ടിച്ചിരിച്ചു.
“സുഹൃത്തേ..ഇത് അത്ഭുതങ്ങളുടെ ഭൂമിയാണ്. അത്ഭുതങ്ങൾ മാത്രം പിറക്കുന്ന ഭൂമി”
“എന്നാലും” അയാളിൽ സംശയങ്ങൾ ബാക്കി നിന്നു. സുന്ദരിമാരായ പരിചാരികമാർ വെള്ളിത്താലത്തിൽ കൊണ്ടുവന്ന കറുത്ത വീഞ്ഞ് അയാൾക്ക് നീട്ടി. അയാളത് കുടിക്കുവാൻ മടിച്ചു.
“ഉം..കുടിച്ചോളൂ..ഇത് താങ്കൾക്കായി കൊണ്ടുവന്നതാണ്.” അയാൽ അല്പം മടിയൊടെ നിന്നു. അവൾ ചിരിച്ച് അയാളുടെ തോളിൽ തട്ടിക്കൊണ്ട്
“സമാധാനിക്കൂ..ഇവിടെ പേടി വേണ്ട..പിന്നെ നിങ്ങളുടെ ശരികളിലൂടെ മാത്രമേ ലോകം സഞ്ചരിക്കൂ എന്ന് കരുതരുത്. താങ്കൾ വീഞ്ഞ് കുടിച്ചാലും”
സ്പർശനത്തിന്റെ സൌഖ്യത്തിൽ അയാൾ അത്ഭുതത്തോടെ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
“ഹോ..എന്തൊരു സൌന്ദര്യം”
അയാൾ വീഞ്ഞ് പാത്രം ചുണ്ടിനൊടടുപ്പിച്ചു.
“വരൂ” അവൾ അയാളെ സ്വീകരണമുറിയിലേയ്ക്കാനയിച്ചു. അയാൾക്ക് പിന്തുടരാതിരിക്കാനായില്ല. പരിചാരികമാർ നമ്രശിരസ്കരായി നിന്നു. കൊട്ടാരസദൃശമായ സ്വീകരണ മുറിയുടെ കൊത്തുപണികളോടുകൂടിയ തൂണുകൾ അയാൾ അത്ഭുതത്തോടെ തൊട്ടുനോക്കി.കാൽമുട്ടോളം നീണ്ട മുടി മടിയിലേയ്ക്കൊതുക്കിയിട്ട് ചുവന്ന പട്ടുവിരിച്ച സിംഹാസനത്തിൽ അവൾ ചാരിയിരുന്നു. ലോപ്പസ് പരിഭ്രമിച്ചുകൊണ്ട് അവൾ ചൂണ്ടിയ പിഠത്തിൽ അമർന്നു.
“താങ്കൾക്കിനിയും സംശയങ്ങൾ ബാക്കിയല്ലേ? ഇതൊരു അത്ഭുതലോകമാണ്. എന്റെ മുഖത്തേയ്ക്ക് സുക്ഷിച്ച് നോക്കുക…നിങ്ങൾക്കെന്നെ തിരിച്ചറിയാതിരിക്കാനാകില്ല.. കഥകൾ വറ്റിയ താങ്കളുടെ മനസ്സുനിറയെ കഥകൾ നിറയ്ക്കുകയാണെന്റെ നിയോഗം”
“ഓഹ്…ഷെഹ്..ഷെഹ് റസാദ്…”അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. ആശ്ചര്യത്തോടെ കണ്ണുകൾ വിടർന്നു.
“താങ്കളെല്ലാം മനസ്സിലാക്കിയിരിക്കുന്നു…ഇനി താങ്കളുടെ സംശയത്തിലേയ്ക്ക് വരാം..സിൻ ബാദ് അല്ലേ? അയാളൊരു അത്ഭുതമാണ്, ദുരന്തങ്ങളെ അതിജീവിക്കുന്നവനാണ്..ഒരേ സമയം സമ്പന്നനും ദരിദ്രനുമാണയാൾ.. മഹാസഞ്ചാരി” അവൾ കഥ തുടർന്നു. ഒരു കൊച്ചുകുട്ടിയെപ്പൊലെ അയാൾ കഥ കേട്ടിരുന്നു. കഥ പറച്ചിലിനിടയിൽ അവൾ ഒരു ഉപാധി വച്ചു.
“എന്റെ കഥകൾ മുഴുവനായും പറഞ്ഞുതീർന്നാലേ എന്റെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കാൻ പാടുള്ളൂ..അതുവരെ എന്നെ വിശ്വസിക്കുക..എന്റെ കഥകളേയും” വീഞ്ഞിന്റെ ലഹരിയിൽ അയാൾ തല കുലുക്കി സമ്മതിച്ചു.
“ കഥ പറയൂ..എന്റെ സുന്ദരീ..”
കഥ പറച്ചിലിനിടയിലെപ്പോഴോ അയാൾ അവളുമായി പ്രണയത്തിലായി. രാത്രികളിൽ സുഗന്ധം പരത്തി അവൾ വന്നു. ഓരോ രാത്രികളും ഒരോ കഥകളാൽ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. അവളുടെ നിശ്വാസം അയാളുടെ നെഞ്ചിലെ രോമകൂപങ്ങൾക്കിടയിൽ കിടന്നു പിടഞ്ഞു. ഊദിന്റെ സുഗന്ധമുള്ള അവളുടെ വിയർപ്പുതുള്ളികൾ അയാളുടെ നെഞ്ചിനെ മഴ നനഞ്ഞ കാടാക്കി. അവളുടെ നീലക്കണ്ണുകളിലേയ്ക്ക് നോക്കി അയാൾ ചോദിച്ചു.
“എന്റെ പ്രണയിനീ..നിനക്കെങ്ങിനെ ഇത്രയധികം കഥകൾ പറയാനാകുന്നു?”
“എന്റെ പ്രിയപ്പെട്ടവനേ, അതൊരു നിയോഗമാണ്. അല്ലാഹു പരമ
കാരുണ്യവാനാകുന്നു. അവൻ എന്റെ നാവിൽ കഥകൾ പെയ്തിറക്കുകയാണ്. ഓരോ കഥകളും ഒരോ രാത്രികളെ ജീവിപ്പിക്കുന്നു.”
വെളിച്ചത്തിന്റെ വെള്ളിനൂലുകൾ വീണുതുടങ്ങിയതോടെ-
“പ്രിയനേ, എനിക്ക് പോകാൻ സമയമായി..നാളത്തെ കഥ ഇതിലും രസകരമാണ്.”
അവൾ പറന്നുയരുന്നത് അയാൾ നോക്കി നിന്നു. കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു.
“പ്രിയനേ, നാളേയും ഞാൻ വരും. കാത്തിരിക്കുക.” അവൾ വെളിച്ചത്തിൽ അലിഞ്ഞില്ലാതായി.
അയാൾ മലർന്ന് കിടന്നു. പകലുകൾ അവളുടെ സാമീപ്യത്തിനായി കൊതിച്ചു. അവളില്ലാത്ത ഒരോ പകലും ദശകങ്ങളോളം നിണ്ടുകിടക്കുന്നതായി അയാൾക്കുതോന്നി.
അടുത്ത യാമത്തിൽ
“എന്റെ നീലസുന്ദരീ..നിന്റെ രാത്രികളെപ്പൊലെ പകലും എനിക്ക് സമ്മാനിക്കൂ”
“പ്രിയപ്പെട്ടവനേ. എന്റെ രാത്രികൾ മാത്രമാണ് സുന്ദരം. പകലുകൾ!“
അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും കണ്ണുകളിൽ തീ പടരുന്നതും അയാൾ കണ്ടു. അവൾക്കിടയിലേയ്ക്ക് ഒലിച്ചിറങ്ങിയ നിശബ്ദതയെ അവൾ തന്നെ തുടച്ച് നീക്കി.
“ഇത്രയും വിസ്മയകഥകളിൽ നീ ലയിച്ചുവല്ലേ! ഇന്ന് ഇനി ഒരു വർത്തമാനകഥയുടെ ചുരുലഴിക്കട്ടേ പ്രിയനേ?”
“അഴിച്ചോളൂ സുന്ദരീ!“ അയാളുടെ അർത്ഥം വച്ച നോട്ടം അവളുടെ മാറിടത്തിൽ തട്ടിത്തെറിച്ചു.
“നീയെന്ത് മൊഴിഞ്ഞാലും അത് തേനിനേക്കാൾ മധുരമേകുന്നതാണ്. നിന്റെ കഥകളത്രയും രസകരം തന്നെ, നി കഥകളിൽ വർണ്ണിച്ച ആ സുഗന്ധനഗരിയ്ക്ക് മുകളിലൂടെ ഒന്ന് പറക്കാനായെങ്കിൽ, ഒരു രാത്രി നമുക്കൊരുമിച്ച്..”
“നീ പറന്നുകഴിഞ്ഞല്ലോ പ്രിയതമാ, നീ ആദ്യബോംബ് വർഷിച്ചത് ആ സുഗന്ധനഗരിക്ക് മീതെയായിരുന്നില്ലേ?”
അയാൾ ഞെട്ടലോടെ അവളിൽ നിന്നകന്നു.
“ക്ഷമിക്കണം സുന്ദരീ..അത് ഞങ്ങളുടെ തൊഴിലാണ്”
അയാൾ അവളെ സമാധാനിപ്പിച്ചു. അവളുടെ വശ്യതയാർന്ന മുഖത്തേയ്ക്ക് അയാൾ നോക്കിയിരുന്നു. അവൾ പുഞ്ചിരിച്ചു. മെത്തയിൽ നീട്ടിവച്ച കണങ്കാലിൽ അയാൾ മെല്ലെ തടവി.
“കഥ പറയൂ സുന്ദരീ..”
“താങ്കൾ വിവാഹിതനാണോ? “ അപ്രതീക്ഷിതമായി അവളിൽ നിന്നുയർന്ന ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നയാൾ പരുങ്ങിയെങ്കിലും അവളുടെ പുഞ്ചിരി അയാൾക്ക് ആശ്വാസമേകി. അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു:
“അതെ..ഒരു തവണയല്ല അഞ്ച് തവണ”. അവൾ ചിരിച്ചു.
“നാലിലും കൂടുതലോ?”
അയാളും ചിരിയിൽ ലയിച്ചു.
“എന്നിട്ടും നീയെന്നെ പ്രണയിക്കുന്നുണ്ടോ?”
“നിന്നെ പ്രണയിക്കാതിരിക്കാനാവില്ല സുന്ദരീ..നിന്റെ നീലക്കണ്ണുകൾ, ചുവന്നുതുടുത്ത ചുണ്ടുകൾ, വിസ്മയ കഥകൾ നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കാനാകും?”
അയാൾ ആലിംഗനത്തിനായി അവളിലേയ്ക്കടുത്തു.
“കഥ കേൾക്കൂ കള്ളക്കുറുക്കാ..കഥ കേൾക്കൂ.! “ അവൾ അയാളെ മെല്ലെ തള്ളിമാറ്റി. അയാൾക്കല്പം പിന്നിലേയ്ക്ക് വലിഞ്ഞു.
“ക്ഷമിക്കണം സുന്ദരീ ഞാൻ!“ നിമിഷങ്ങൾക്കിടയിൽ കത്തുന്ന മൌനത്തിൽ കലമ്പി.
“ഞാൻ കഥ തുടങ്ങാം പ്രിയമുള്ളവനേ!“
അയാൾ ആശ്വാസത്തോടെ അവളിലേയ്ക്ക് ചാഞ്ഞു.
ഒരു വേശ്യയുടെ കഥ
കാമം തിളക്കമുള്ള കണ്ണുകളിലൂടെയാണ് സഞ്ചരിക്കുക. കണ്ണുകളിലത് നിറഞ്ഞ് കവിയുമ്പോൾ മറ്റുള്ളവരിലേയ്ക്ക് കൊടുങ്കാറ്റിന്റെ വേഗത്തിൽ പ്രവേശിക്കാൻ വെമ്പും, ആ കണ്ണുകളുമായി അവൾ നടന്നു. തകർന്നുതരിപ്പണമായ തെരുവോരങ്ങളിലൂടെ, വെടിമരുന്ന് മണക്കുന്ന ഇടവഴികളുലൂടെ, ടാങ്കുകൾ പായുന്ന പാതകളിലൂടെ. പട്ടാളക്കാർ അവളെ നോക്കി കൈ വീശി കാണിക്കുമ്പോൾ അവർക്കുനേരെ തന്റെ മാദകക്കണ്ണുകളെറിഞ്ഞ് കുണുങ്ങി നടക്കും. ഇവളെ നമുക്ക് മോണിക്ക എന്ന് വിളിക്കാം. ഒരു സൌകര്യത്തിന് റോസെന്ന് ചുരുക്കി വിളിക്കാം. വലിയൊരു ദൌത്യത്തിന്റെ ഭാരങ്ങളൊന്നും അവളുടെ കണ്ണുകളിൽ തടയുന്നേയില്ല. സദാ പുഞ്ചിരി തൂകിയ അവളെ ഒട്ടുമിക്ക കണ്ണുകളും ഉഴിഞ്ഞെടുക്കും. റോസ് തെരുവോരങ്ങളിലൂടെ കുണുങ്ങി നടക്കുമ്പോൾ ഭാണ്ഡവും, കുട്ടികളും, ആടും, കോഴികളും ഉന്തുവണ്ടിയും കരയുന്ന കണ്ണുകളോട് കൂടിയ സ്ത്രീകളുമടങ്ങുന്ന പലായനക്കൂട്ടങ്ങൾ രോഷത്തോടെ അവളെ നോക്കും. അവരുടെ ക്ഷീണിച്ച കണ്ണുകൾ തിളങ്ങും. അടുത്ത വെടിയൊച്ച കേൾക്കുന്നതോടെ പ്രാണരക്ഷാർഥം അവർ ഓടിയകലും. റോസിന്റ്റെ ഉള്ള് ഒന്ന് മന്ദഹസിക്കും. തന്റെ ഓരോ അജണ്ടയും നടപ്പിലാക്കുന്നുവല്ലോ എന്നോർത്ത് അവളെ സദാ നിരീക്ഷിക്കുന്നവരും സമാധാനിക്കും.
റോസ് ഇടുങ്ങിയ വഴിയിലേയ്ക്ക് കടന്നു. തകർന്ന കെട്ടിടങ്ങൾക്ക് മീതെ പുക നിറഞ്ഞ ആകാശം. പെട്ടെന്ന് മുഖം മറച്ച രണ്ട് പേർ അവൾക്ക് മുന്നിലേയ്ക്ക് ചാടിവീണു. അവളുടെ നേരെ തോക്ക് ചൂണ്ടി. മുഖത്ത് മറച്ച കറുത്ത തുണിയ്ക്കിടയിൽ തിളങ്ങുന്ന കണ്ണുകൾ. അവൾ അവരുടെതീക്ഷ്ണത നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി. കത്തിയാളുന്ന കണ്ണുകളിൽ മഴ പെയ്തിറങ്ങി, അവളുടെ വശ്യതയാർന്ന കണ്ണുകൾ അവർക്ക് നേരെ പതഞ്ഞൊഴുകി, അവൾ ഇറുകിയ ജീൻസിന്റെ നെരിയാണിയോളം നീണ്ട സിബ് മെല്ലെ താഴ്ത്തി. അവൾക്ക് നേരെ ചൂണ്ടിയ തോക്കുകൾ താഴ്ന്നു. അവളുടെ ഉടൽക്കാഴ്ചയിൽ അവരുടെ കണ്ണുകൾ തിളങ്ങി. അവളേയും കൊണ്ട് ഇടുങ്ങിയ വാതിലിലൂടെ അവർ പാതി തകർന്ന കെട്ടിടത്തിലേയ്ക്ക് കടന്നു. കുണുങ്ങിച്ചിരിച്ച് കൊണ്ട് അവർക്കുപിന്നാലെ ഇരുട്ട് പടർന്ന മുറിയിലേയ്ക്ക് റോസും.
ഷെഹ് റസാദ് കഥ പറച്ചിൽ നിർത്തി ലോപ്പസിന്റെ മുഖത്തേയ്ക്ക് നോക്കി.
“ പറയൂ സുന്ദരീ..പിന്നെയെന്തുണ്ടായി?” ലോപ്പസ് അവളെ ആർത്തിയോടെ നോക്കി. അവളുടെ കണ്ണുകൾ പതിവിലധികം തിളങ്ങുന്നു.
“തുടർന്ന് പറയൂ..” അയാൾക്കാവേശമായി.
“ഇനിയെന്തുണ്ടാകുമെന്ന് നിനക്ക് പറയാമോ?” അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു. അപ്രതീക്ഷിതമായി പറന്നുവീണ ചോദ്യത്തിന് മുന്നിൽ അയാൾ നിശ്ശബ്ദനായി. പിന്നെ ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു.
“അവർ ഉഗ്രമായി ഭോഗിക്കും..ആർത്തിയോടെ മാറിമാറി”
“ഛീ..അവൾ അയാളെ സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റി, അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു.
“നീ വെറും ഛെ..” അവൾ കാർക്കിച്ച് തുപ്പി. അയാൾ ഞെട്ടലൊടെ മുഖം തിരിച്ചു.
“നിങ്ങൾക്കിപ്പോഴും ഞങ്ങളെ മനസ്സിലായിട്ടില്ല. ഈ മണ്ണിനെ അറിയില്ല.
ഞാനുമൊരു പോരാളിയാണ്. നിങ്ങളുടെ സ്വപ്നങ്ങളും യാഥാർത്യങ്ങളും ഞങ്ങളുടെ പോരാട്ടവിര്യം ഉരുക്കിക്കളയും..പോരാറ്റ്അവീര്യം എന്താണെന്ന് നീ കണ്ടോ?”
അയാൾ അന്ധാളിച്ച് നിന്നു. അവളുടെ മുഖം ചുവന്നു. കണ്ണുകൾ കത്തി. അവൾ തന്റെ മേൽക്കുപ്പായം മാറ്റി. അവളുടെ വെളുത്ത ശരിരം നേർത്ത തുണിയ്ക്കിടയിലുടെ ജ്വലിക്കുന്നു. അയാൾ സൂക്ഷിച്ച് നോക്കി. അവളുടെ അരയിൽ വീതിയേറിയ കറുത്ത ബെൽറ്റ്..
“ഓ..മൈ ഗോഡ്..” തോക്കെടുക്കാനായി അയാൾ കുതിക്കുമ്പോഴേയ്ക്കും അവിടയാകെ വെടിമരുന്നിന്റെ ഗന്ധം പരന്നു.

Saturday, 12 November 2011

വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം

vittorio-de-sica-epathram
ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ ഡിസീക്ക. 1929 ല്‍ നിര്‍മിച്ച റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്. 1974 നവംബര്‍ 13നു മഹാനായ ചലച്ചിത്രകാരന്‍ നമ്മെ വിട്ടുപോയി. ബൈസൈക്കിള്‍ തീവ്സ് എന്ന ക്ലാസിക്‌  സിനിമ ഇന്നും സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ്
- ഫൈസല്‍ ബാവ

Friday, 11 November 2011

കെന്‍ സാരോ വിവ: പോരാളിയായ കവി

കെന്‍ സാരോ വിവ: പോരാളിയായ കവി

Ken-Saro-Wiwa-epathram
നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും “ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്” ജേതാവുമാണ്‌ കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവ. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവിയാണ്. 1995 നവംബര്‍ 10 നാണ് നൈജീരിയന്‍ ഭരണകൂടം അദ്ദേഹത്തെ പരസ്യമായി തൂക്കികൊന്നത്. നൈജീരിയയില ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ “മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍” [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു.
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കൂപ്പുകൈ.
- ഫൈസല്‍ ബാവ

Monday, 7 November 2011

കൊച്ചുബാവയുടെ കഥാലോകം


ഫൈസല്‍ ബാവ


ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: http://www.epathram.com/


ചിത്രീകരണം - രമേഷ് പെരുമ്പിലാവ്
ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?

Tuesday, 25 October 2011

അകിര കുറൊസാവ ലോക സിനിമയിലെ അതുല്യ പ്രതിഭ


ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക്‌ മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.

Monday, 24 October 2011

ജോണ്‍ സി. ജേക്കബ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു

john c jacob-epathram
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് മൂന്നു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌…
- ഫൈസല്‍ ബാവ