Thursday 17 November 2011

ഷെഹ്റസാദയുടെ പകലുകൾ

അടുത്ത ബറ്റാലിയൻ കമാന്റിനായി കാത്ത് നിൽക്കുകയാണ്. ടാങ്കിന്റെ ശബ്ദം ടെന്റിനകത്തേയ്ക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. തുണിജാലകത്തിനപ്പുറം പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കിയിരിക്കുകയാണ് നിക്കോളാസ്. മരുഭൂമിയുടെ വിശാലതയ്ക്ക് ആകാശം അതിരുകളായി. അയാൾക്ക് എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നെങ്കിലും തടിച്ച പുസ്തകം വായിച്ചുകൊണ്ടിരുന്ന റോജർ ലോപ്പസിനെ ശല്യം ചെയ്യാൻ അയാൾക്ക് തോന്നിയില്ല. നിക്കോളാസ് പുറത്തേയ്ക്കിറങ്ങി. ടെന്റിൽ ബാക്കിയായ രണ്ടുപേർ പട്ടാളവേഷമണിഞ്ഞ് ഇറങ്ങുമ്പോൾ തടിച്ച പുസ്തകം വായിക്കുന്ന ലോപ്പസിനെ നോക്കി. അവരുടെ മുഖത്ത് പരിഹാസച്ചുവയുള്ള ചിരി പടർന്നു. അവരും ഇറങ്ങിയതോടെ ടെന്റിനകത്ത് ലോപ്പസ് ഒറ്റയ്ക്കായി. ടെന്റുകൾക്ക് മീതെ അശാന്തമായൊരു മുഴക്കം തങ്ങി നിന്നു.
അയാൾ വായന തുടർന്നു. വായനയ്ക്കിടയിൽ അയാളിൽ പുതിയ സംശയങ്ങൾ കിളിർത്തു. “വലിയ പാറക്കല്ലുകളിട്ട് സിന്ദ് ബാദിന്റെ പ്രതീക്ഷകൾക്കൊപ്പം കപ്പലുകളേയും തൂക്കുന്ന ആനറാഞ്ചി പക്ഷികൾ..ഇതൊക്കെ അയാളിൽ കിളിർത്ത സംശയം ചങ്കിൽ നിന്നും പുറത്തേയ്ക്കൂരിത്തെറിച്ചതും അവിടെയാകെ നീലപ്പുക പടർന്നു. ലോപ്പസ് അന്ധാളിച്ച് നിൽക്കെ പുകപടലങ്ങൾക്കിടയിൽ നിന്നും ചോദ്യമുയർന്നു.
“ഉം..എന്താ സംശയം?”
അയാൾ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു. ഒരു സുന്ദരി അവിടെ പ്രത്യക്ഷപ്പെട്ടു.  അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. നീലക്കണ്ണുകൾ തിളങ്ങി. അത്ഭുതത്തോടെ അയാൾ തന്റെ തന്നെ ശരീരത്തിൽ നുള്ളി നോവിച്ച് നോക്കി.
“ഹോ!” വേദനയോടെ കൈ പിൻ വലിച്ചു. അവൾ ചിരിച്ചു. അയാൾ അമ്പരപ്പിൽ നിന്നും കുതറിമാറി ധൈര്യം വീണ്ടെടുത്ത്
“ആരാണ് നീ..ഈ ക്യാമ്പിനുള്ളിൽ എങ്ങിനെ കടന്നു?” അവൾ പൊട്ടിച്ചിരിച്ചു.
“സുഹൃത്തേ..ഇത് അത്ഭുതങ്ങളുടെ ഭൂമിയാണ്. അത്ഭുതങ്ങൾ മാത്രം പിറക്കുന്ന ഭൂമി”
“എന്നാലും” അയാളിൽ സംശയങ്ങൾ ബാക്കി നിന്നു. സുന്ദരിമാരായ പരിചാരികമാർ വെള്ളിത്താലത്തിൽ കൊണ്ടുവന്ന കറുത്ത വീഞ്ഞ് അയാൾക്ക് നീട്ടി. അയാളത് കുടിക്കുവാൻ മടിച്ചു.
“ഉം..കുടിച്ചോളൂ..ഇത് താങ്കൾക്കായി കൊണ്ടുവന്നതാണ്.” അയാൽ അല്പം മടിയൊടെ നിന്നു. അവൾ ചിരിച്ച് അയാളുടെ തോളിൽ തട്ടിക്കൊണ്ട്
“സമാധാനിക്കൂ..ഇവിടെ പേടി വേണ്ട..പിന്നെ നിങ്ങളുടെ ശരികളിലൂടെ മാത്രമേ ലോകം സഞ്ചരിക്കൂ എന്ന് കരുതരുത്. താങ്കൾ വീഞ്ഞ് കുടിച്ചാലും”
സ്പർശനത്തിന്റെ സൌഖ്യത്തിൽ അയാൾ അത്ഭുതത്തോടെ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
“ഹോ..എന്തൊരു സൌന്ദര്യം”
അയാൾ വീഞ്ഞ് പാത്രം ചുണ്ടിനൊടടുപ്പിച്ചു.
“വരൂ” അവൾ അയാളെ സ്വീകരണമുറിയിലേയ്ക്കാനയിച്ചു. അയാൾക്ക് പിന്തുടരാതിരിക്കാനായില്ല. പരിചാരികമാർ നമ്രശിരസ്കരായി നിന്നു. കൊട്ടാരസദൃശമായ സ്വീകരണ മുറിയുടെ കൊത്തുപണികളോടുകൂടിയ തൂണുകൾ അയാൾ അത്ഭുതത്തോടെ തൊട്ടുനോക്കി.കാൽമുട്ടോളം നീണ്ട മുടി മടിയിലേയ്ക്കൊതുക്കിയിട്ട് ചുവന്ന പട്ടുവിരിച്ച സിംഹാസനത്തിൽ അവൾ ചാരിയിരുന്നു. ലോപ്പസ് പരിഭ്രമിച്ചുകൊണ്ട് അവൾ ചൂണ്ടിയ പിഠത്തിൽ അമർന്നു.
“താങ്കൾക്കിനിയും സംശയങ്ങൾ ബാക്കിയല്ലേ? ഇതൊരു അത്ഭുതലോകമാണ്. എന്റെ മുഖത്തേയ്ക്ക് സുക്ഷിച്ച് നോക്കുക…നിങ്ങൾക്കെന്നെ തിരിച്ചറിയാതിരിക്കാനാകില്ല.. കഥകൾ വറ്റിയ താങ്കളുടെ മനസ്സുനിറയെ കഥകൾ നിറയ്ക്കുകയാണെന്റെ നിയോഗം”
“ഓഹ്…ഷെഹ്..ഷെഹ് റസാദ്…”അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. ആശ്ചര്യത്തോടെ കണ്ണുകൾ വിടർന്നു.
“താങ്കളെല്ലാം മനസ്സിലാക്കിയിരിക്കുന്നു…ഇനി താങ്കളുടെ സംശയത്തിലേയ്ക്ക് വരാം..സിൻ ബാദ് അല്ലേ? അയാളൊരു അത്ഭുതമാണ്, ദുരന്തങ്ങളെ അതിജീവിക്കുന്നവനാണ്..ഒരേ സമയം സമ്പന്നനും ദരിദ്രനുമാണയാൾ.. മഹാസഞ്ചാരി” അവൾ കഥ തുടർന്നു. ഒരു കൊച്ചുകുട്ടിയെപ്പൊലെ അയാൾ കഥ കേട്ടിരുന്നു. കഥ പറച്ചിലിനിടയിൽ അവൾ ഒരു ഉപാധി വച്ചു.
“എന്റെ കഥകൾ മുഴുവനായും പറഞ്ഞുതീർന്നാലേ എന്റെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കാൻ പാടുള്ളൂ..അതുവരെ എന്നെ വിശ്വസിക്കുക..എന്റെ കഥകളേയും” വീഞ്ഞിന്റെ ലഹരിയിൽ അയാൾ തല കുലുക്കി സമ്മതിച്ചു.
“ കഥ പറയൂ..എന്റെ സുന്ദരീ..”
കഥ പറച്ചിലിനിടയിലെപ്പോഴോ അയാൾ അവളുമായി പ്രണയത്തിലായി. രാത്രികളിൽ സുഗന്ധം പരത്തി അവൾ വന്നു. ഓരോ രാത്രികളും ഒരോ കഥകളാൽ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. അവളുടെ നിശ്വാസം അയാളുടെ നെഞ്ചിലെ രോമകൂപങ്ങൾക്കിടയിൽ കിടന്നു പിടഞ്ഞു. ഊദിന്റെ സുഗന്ധമുള്ള അവളുടെ വിയർപ്പുതുള്ളികൾ അയാളുടെ നെഞ്ചിനെ മഴ നനഞ്ഞ കാടാക്കി. അവളുടെ നീലക്കണ്ണുകളിലേയ്ക്ക് നോക്കി അയാൾ ചോദിച്ചു.
“എന്റെ പ്രണയിനീ..നിനക്കെങ്ങിനെ ഇത്രയധികം കഥകൾ പറയാനാകുന്നു?”
“എന്റെ പ്രിയപ്പെട്ടവനേ, അതൊരു നിയോഗമാണ്. അല്ലാഹു പരമ
കാരുണ്യവാനാകുന്നു. അവൻ എന്റെ നാവിൽ കഥകൾ പെയ്തിറക്കുകയാണ്. ഓരോ കഥകളും ഒരോ രാത്രികളെ ജീവിപ്പിക്കുന്നു.”
വെളിച്ചത്തിന്റെ വെള്ളിനൂലുകൾ വീണുതുടങ്ങിയതോടെ-
“പ്രിയനേ, എനിക്ക് പോകാൻ സമയമായി..നാളത്തെ കഥ ഇതിലും രസകരമാണ്.”
അവൾ പറന്നുയരുന്നത് അയാൾ നോക്കി നിന്നു. കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു.
“പ്രിയനേ, നാളേയും ഞാൻ വരും. കാത്തിരിക്കുക.” അവൾ വെളിച്ചത്തിൽ അലിഞ്ഞില്ലാതായി.
അയാൾ മലർന്ന് കിടന്നു. പകലുകൾ അവളുടെ സാമീപ്യത്തിനായി കൊതിച്ചു. അവളില്ലാത്ത ഒരോ പകലും ദശകങ്ങളോളം നിണ്ടുകിടക്കുന്നതായി അയാൾക്കുതോന്നി.
അടുത്ത യാമത്തിൽ
“എന്റെ നീലസുന്ദരീ..നിന്റെ രാത്രികളെപ്പൊലെ പകലും എനിക്ക് സമ്മാനിക്കൂ”
“പ്രിയപ്പെട്ടവനേ. എന്റെ രാത്രികൾ മാത്രമാണ് സുന്ദരം. പകലുകൾ!“
അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും കണ്ണുകളിൽ തീ പടരുന്നതും അയാൾ കണ്ടു. അവൾക്കിടയിലേയ്ക്ക് ഒലിച്ചിറങ്ങിയ നിശബ്ദതയെ അവൾ തന്നെ തുടച്ച് നീക്കി.
“ഇത്രയും വിസ്മയകഥകളിൽ നീ ലയിച്ചുവല്ലേ! ഇന്ന് ഇനി ഒരു വർത്തമാനകഥയുടെ ചുരുലഴിക്കട്ടേ പ്രിയനേ?”
“അഴിച്ചോളൂ സുന്ദരീ!“ അയാളുടെ അർത്ഥം വച്ച നോട്ടം അവളുടെ മാറിടത്തിൽ തട്ടിത്തെറിച്ചു.
“നീയെന്ത് മൊഴിഞ്ഞാലും അത് തേനിനേക്കാൾ മധുരമേകുന്നതാണ്. നിന്റെ കഥകളത്രയും രസകരം തന്നെ, നി കഥകളിൽ വർണ്ണിച്ച ആ സുഗന്ധനഗരിയ്ക്ക് മുകളിലൂടെ ഒന്ന് പറക്കാനായെങ്കിൽ, ഒരു രാത്രി നമുക്കൊരുമിച്ച്..”
“നീ പറന്നുകഴിഞ്ഞല്ലോ പ്രിയതമാ, നീ ആദ്യബോംബ് വർഷിച്ചത് ആ സുഗന്ധനഗരിക്ക് മീതെയായിരുന്നില്ലേ?”
അയാൾ ഞെട്ടലോടെ അവളിൽ നിന്നകന്നു.
“ക്ഷമിക്കണം സുന്ദരീ..അത് ഞങ്ങളുടെ തൊഴിലാണ്”
അയാൾ അവളെ സമാധാനിപ്പിച്ചു. അവളുടെ വശ്യതയാർന്ന മുഖത്തേയ്ക്ക് അയാൾ നോക്കിയിരുന്നു. അവൾ പുഞ്ചിരിച്ചു. മെത്തയിൽ നീട്ടിവച്ച കണങ്കാലിൽ അയാൾ മെല്ലെ തടവി.
“കഥ പറയൂ സുന്ദരീ..”
“താങ്കൾ വിവാഹിതനാണോ? “ അപ്രതീക്ഷിതമായി അവളിൽ നിന്നുയർന്ന ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നയാൾ പരുങ്ങിയെങ്കിലും അവളുടെ പുഞ്ചിരി അയാൾക്ക് ആശ്വാസമേകി. അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു:
“അതെ..ഒരു തവണയല്ല അഞ്ച് തവണ”. അവൾ ചിരിച്ചു.
“നാലിലും കൂടുതലോ?”
അയാളും ചിരിയിൽ ലയിച്ചു.
“എന്നിട്ടും നീയെന്നെ പ്രണയിക്കുന്നുണ്ടോ?”
“നിന്നെ പ്രണയിക്കാതിരിക്കാനാവില്ല സുന്ദരീ..നിന്റെ നീലക്കണ്ണുകൾ, ചുവന്നുതുടുത്ത ചുണ്ടുകൾ, വിസ്മയ കഥകൾ നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കാനാകും?”
അയാൾ ആലിംഗനത്തിനായി അവളിലേയ്ക്കടുത്തു.
“കഥ കേൾക്കൂ കള്ളക്കുറുക്കാ..കഥ കേൾക്കൂ.! “ അവൾ അയാളെ മെല്ലെ തള്ളിമാറ്റി. അയാൾക്കല്പം പിന്നിലേയ്ക്ക് വലിഞ്ഞു.
“ക്ഷമിക്കണം സുന്ദരീ ഞാൻ!“ നിമിഷങ്ങൾക്കിടയിൽ കത്തുന്ന മൌനത്തിൽ കലമ്പി.
“ഞാൻ കഥ തുടങ്ങാം പ്രിയമുള്ളവനേ!“
അയാൾ ആശ്വാസത്തോടെ അവളിലേയ്ക്ക് ചാഞ്ഞു.
ഒരു വേശ്യയുടെ കഥ
കാമം തിളക്കമുള്ള കണ്ണുകളിലൂടെയാണ് സഞ്ചരിക്കുക. കണ്ണുകളിലത് നിറഞ്ഞ് കവിയുമ്പോൾ മറ്റുള്ളവരിലേയ്ക്ക് കൊടുങ്കാറ്റിന്റെ വേഗത്തിൽ പ്രവേശിക്കാൻ വെമ്പും, ആ കണ്ണുകളുമായി അവൾ നടന്നു. തകർന്നുതരിപ്പണമായ തെരുവോരങ്ങളിലൂടെ, വെടിമരുന്ന് മണക്കുന്ന ഇടവഴികളുലൂടെ, ടാങ്കുകൾ പായുന്ന പാതകളിലൂടെ. പട്ടാളക്കാർ അവളെ നോക്കി കൈ വീശി കാണിക്കുമ്പോൾ അവർക്കുനേരെ തന്റെ മാദകക്കണ്ണുകളെറിഞ്ഞ് കുണുങ്ങി നടക്കും. ഇവളെ നമുക്ക് മോണിക്ക എന്ന് വിളിക്കാം. ഒരു സൌകര്യത്തിന് റോസെന്ന് ചുരുക്കി വിളിക്കാം. വലിയൊരു ദൌത്യത്തിന്റെ ഭാരങ്ങളൊന്നും അവളുടെ കണ്ണുകളിൽ തടയുന്നേയില്ല. സദാ പുഞ്ചിരി തൂകിയ അവളെ ഒട്ടുമിക്ക കണ്ണുകളും ഉഴിഞ്ഞെടുക്കും. റോസ് തെരുവോരങ്ങളിലൂടെ കുണുങ്ങി നടക്കുമ്പോൾ ഭാണ്ഡവും, കുട്ടികളും, ആടും, കോഴികളും ഉന്തുവണ്ടിയും കരയുന്ന കണ്ണുകളോട് കൂടിയ സ്ത്രീകളുമടങ്ങുന്ന പലായനക്കൂട്ടങ്ങൾ രോഷത്തോടെ അവളെ നോക്കും. അവരുടെ ക്ഷീണിച്ച കണ്ണുകൾ തിളങ്ങും. അടുത്ത വെടിയൊച്ച കേൾക്കുന്നതോടെ പ്രാണരക്ഷാർഥം അവർ ഓടിയകലും. റോസിന്റ്റെ ഉള്ള് ഒന്ന് മന്ദഹസിക്കും. തന്റെ ഓരോ അജണ്ടയും നടപ്പിലാക്കുന്നുവല്ലോ എന്നോർത്ത് അവളെ സദാ നിരീക്ഷിക്കുന്നവരും സമാധാനിക്കും.
റോസ് ഇടുങ്ങിയ വഴിയിലേയ്ക്ക് കടന്നു. തകർന്ന കെട്ടിടങ്ങൾക്ക് മീതെ പുക നിറഞ്ഞ ആകാശം. പെട്ടെന്ന് മുഖം മറച്ച രണ്ട് പേർ അവൾക്ക് മുന്നിലേയ്ക്ക് ചാടിവീണു. അവളുടെ നേരെ തോക്ക് ചൂണ്ടി. മുഖത്ത് മറച്ച കറുത്ത തുണിയ്ക്കിടയിൽ തിളങ്ങുന്ന കണ്ണുകൾ. അവൾ അവരുടെതീക്ഷ്ണത നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി. കത്തിയാളുന്ന കണ്ണുകളിൽ മഴ പെയ്തിറങ്ങി, അവളുടെ വശ്യതയാർന്ന കണ്ണുകൾ അവർക്ക് നേരെ പതഞ്ഞൊഴുകി, അവൾ ഇറുകിയ ജീൻസിന്റെ നെരിയാണിയോളം നീണ്ട സിബ് മെല്ലെ താഴ്ത്തി. അവൾക്ക് നേരെ ചൂണ്ടിയ തോക്കുകൾ താഴ്ന്നു. അവളുടെ ഉടൽക്കാഴ്ചയിൽ അവരുടെ കണ്ണുകൾ തിളങ്ങി. അവളേയും കൊണ്ട് ഇടുങ്ങിയ വാതിലിലൂടെ അവർ പാതി തകർന്ന കെട്ടിടത്തിലേയ്ക്ക് കടന്നു. കുണുങ്ങിച്ചിരിച്ച് കൊണ്ട് അവർക്കുപിന്നാലെ ഇരുട്ട് പടർന്ന മുറിയിലേയ്ക്ക് റോസും.
ഷെഹ് റസാദ് കഥ പറച്ചിൽ നിർത്തി ലോപ്പസിന്റെ മുഖത്തേയ്ക്ക് നോക്കി.
“ പറയൂ സുന്ദരീ..പിന്നെയെന്തുണ്ടായി?” ലോപ്പസ് അവളെ ആർത്തിയോടെ നോക്കി. അവളുടെ കണ്ണുകൾ പതിവിലധികം തിളങ്ങുന്നു.
“തുടർന്ന് പറയൂ..” അയാൾക്കാവേശമായി.
“ഇനിയെന്തുണ്ടാകുമെന്ന് നിനക്ക് പറയാമോ?” അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു. അപ്രതീക്ഷിതമായി പറന്നുവീണ ചോദ്യത്തിന് മുന്നിൽ അയാൾ നിശ്ശബ്ദനായി. പിന്നെ ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു.
“അവർ ഉഗ്രമായി ഭോഗിക്കും..ആർത്തിയോടെ മാറിമാറി”
“ഛീ..അവൾ അയാളെ സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റി, അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു.
“നീ വെറും ഛെ..” അവൾ കാർക്കിച്ച് തുപ്പി. അയാൾ ഞെട്ടലൊടെ മുഖം തിരിച്ചു.
“നിങ്ങൾക്കിപ്പോഴും ഞങ്ങളെ മനസ്സിലായിട്ടില്ല. ഈ മണ്ണിനെ അറിയില്ല.
ഞാനുമൊരു പോരാളിയാണ്. നിങ്ങളുടെ സ്വപ്നങ്ങളും യാഥാർത്യങ്ങളും ഞങ്ങളുടെ പോരാട്ടവിര്യം ഉരുക്കിക്കളയും..പോരാറ്റ്അവീര്യം എന്താണെന്ന് നീ കണ്ടോ?”
അയാൾ അന്ധാളിച്ച് നിന്നു. അവളുടെ മുഖം ചുവന്നു. കണ്ണുകൾ കത്തി. അവൾ തന്റെ മേൽക്കുപ്പായം മാറ്റി. അവളുടെ വെളുത്ത ശരിരം നേർത്ത തുണിയ്ക്കിടയിലുടെ ജ്വലിക്കുന്നു. അയാൾ സൂക്ഷിച്ച് നോക്കി. അവളുടെ അരയിൽ വീതിയേറിയ കറുത്ത ബെൽറ്റ്..
“ഓ..മൈ ഗോഡ്..” തോക്കെടുക്കാനായി അയാൾ കുതിക്കുമ്പോഴേയ്ക്കും അവിടയാകെ വെടിമരുന്നിന്റെ ഗന്ധം പരന്നു.

4 comments:

  1. തുറന്നു പറയട്ടെ, ഒരുപാട് പറഞ്ഞു, പക്ഷെ ഒഴുക്ക് എവിടെയൊക്കെയോ നഷ്ടപ്പെടുന്നു. വായിച്ചു കഴിഞ്ഞിട്ടും കഥയുടെ ഒരു പൂര്‍ണരൂപം കിട്ടിയില്ല. ചിലപ്പോള്‍ എന്റെ പരിമിതികളാകാം.
    പക്ഷെ പല വരികളും എനിക്കിഷ്ട്ടപ്പെട്ടു. ക്ലൈമാക്സും എനിക്കിഷ്ടമായി. ഇനിയും എഴുതുക. ആശംസകള്‍.

    ReplyDelete
  2. ഒരു വേശ്യയുടെ കഥ.. മനോഹരം..

    ReplyDelete
  3. വെടിമരുന്നിന്റെ പുകയും മണവുമില്ലാത്ത വെടിക്കെട്ട്‌ കഥ.

    ReplyDelete