Wednesday, 1 August 2018

വിശുദ്ധ വിലക്കുകൾ മറികടക്കുന്ന പ്രണയം

സിനിമാ ലേഖനം


സിനിമ.         വൂംബ്  (Womb), (ഹംഗറി) 
സംവിധാനം. Benedek Fliegauf





"അപകടത്തിൽ മരിച്ച കാമുകനെ  ക്ലോൺ  ചെയ്തു ഗർഭം ധരിച്ചു  വീണ്ടും ജനിപ്പിക്കുന്നതതിനു  വേണ്ടി  കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ്  സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു". 


പ്രണയം ആണ് ഏറ്റവും തീക്ഷ്ണമായ വികാരമെന്ന്  തെളിയിക്കുകയും  ചിലപ്പോഴൊക്കെ  നമ്മെ അന്ധാളിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ് ഗർഭപാത്രം   എന്ന് അർത്ഥംവരുന്ന  ‘വൂംബ്എന്ന ഹംഗേറിയൻ  സിനിമയിൽ   ഉള്ളത്. എന്തുകൊണ്ടും സിനിമ  വ്യത്യസ്തം   തന്നെ .ഇതൊരു പ്രണയകഥ  മാത്രമല്ല കലാപരമായി സയൻസിനെ  എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞു തരുന്നു.
ഒരു വിഷയം എങ്ങനെ സാമൂഹിക ഇടപെടലിലേക്ക് ഇഴകിച്ചേരാം,  അതൊരു സംവാദമാക്കാം,  ഇങ്ങനെയും ചിന്തിക്കാം എന്ന് ഒരു നാമ്പ് സിനിമയോർമ്മിപ്പിക്കുന്നുണ്ട്.

റെബേക്കടോമി എന്നീ രണ്ട് കുട്ടികൾ തമ്മിലുള്ള പ്രണയകഥയാണ് സിനിമയിൽ പറയുന്നത് എങ്കിലും  നാം കണ്ടു ശീലിച്ച പ്രണയ കഥയുടെ ശ്രേണിയിൽ ഇതിനെ ഉൾപ്പെടുത്താനാവില്ല. റബേക്ക അമ്മോയോടൊപ്പം ജപ്പാനിലേക്ക് പോകുന്നത്തോടെ റബേക്കയും ടോമും കണ്ടുമുട്ടാൻ സാധിക്കാത്തവിധം അകലെയാകുന്നു, എന്നാൽ രണ്ടുപേരുടെയും ഉള്ളിൽ കിളിർത്ത പ്രണയം അതെ പച്ചപ്പോടെ വീണ്ടും പന്ത്രണ്ട് വർഷത്തിനു ശേഷം കാണുമ്പോളും നിലനിൽക്കുന്നുടോം അപ്പോഴേക്കും ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയി മാറി, അതും ക്ളോണിങ് വഴി കൃത്രിമമായി സൃഷ്ടിച്ച മൃഗങ്ങളെ ഉൾപ്പെടുത്തി ഒരു പാർക്ക് നിർമ്മിക്കാൻ ഒരുങ്ങുന്ന ബയോടെക് കമ്പനിക്കെതിരെ സമരമുഖത്താണ് ടോം.

റബേക്ക കംപ്യൂട്ടർ സോഫ്റ്റ് വെയർ പ്രോഗ്രാമറും. തുടർന്ന് സംഭവിക്കുന്നത്    ചിലപ്പോൾ നമ്മുടെ സദാചാര വിചാരങ്ങളെയും ചോദ്യം ചെയ്തേക്കാം. വിശുദ്ധ വിലക്കുകളെ മറികടന്നുള്ള   സയൻസ് അതിന്റെ മുന്നേറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നേടിയെടുത്ത വ്യത്യസ്തമായ ഒരു ബന്ധത്തിന്റെ കഥയാണ്   വൂമ്പ് എന്ന സിനിമയിലൂടെ നാം കാണുന്നത് .    ക്ളോണിംഗ് എന്ന വിപ്ലവകരമായ കണ്ടുപിടുത്തം ജീവശാസ്താപരമായ വലിയ ചിന്തകൾക്കും ഒപ്പം ഇതുപോലുള്ള കലാ സൃഷ്ടികൾക്കും കാരണമാകുന്നു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന കാമുകൻ ഒരു ദിവസം അപ്രതീക്ഷിതമായി അപകടത്തിൽ മരണപ്പെട്ടാൽ ഏതൊരു കാമുകിയും അവരുടെ ജീവൻ വരെ കാമുകന് നല്കാൻ തയ്യാറാകും . അത്തരത്തിൽ നിരവധി പ്രണയ സിനിമകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അവൾ ചെയ്യുന്നത് അതല്ല. അപകടത്തിൽ മരിച്ച കാമുകനെ ക്ലോൺ ചെയ്തു ഗർഭം ധരിച്ചു വീണ്ടും ജനിപ്പിക്കുന്നതതിനു വേണ്ടി കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ് സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു.തന്റെ ഉദരത്തിൽ കാമുകൻ ഭ്രൂണമായി വളരുന്നു എന്ന യാഥാർഥ്യം  , ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ സദാചാര വിചാരങ്ങളിലൂടെ ഒക്കെ സമർത്ഥമായി സിനിമ കടന്നുപോകുന്നു.

ടോം ഒരു പൂർണ്ണ യുവാവ് ആകുന്നതോടെ തന്റേതായ ചിയ വ്യക്തിത്വ സ്വഭാവങ്ങൾ പ്രകടമാകുന്നു, റബേക്കയുടെ മുതിർന്ന പുത്രൻ എന്നാൽ ടോം എന്ന കാമുകനും അങ്കലാപ്പിലൂടെ സമർത്ഥമായി സിനിമ കൊണ്ടുപോകുന്നു. നാം സ്വീകരിച്ചുപോരുന്ന സദാചാര്യ മൂല്യങ്ങളെ വ് വെല്ലുവിളിക്കുന്ന രീതിയിൽ റബേക്കയും ടോമും ഉണ്ടാകുന്ന ലൈംഗിക ബന്ധം ഏവരെയും അത്ഭുതപ്പെടുത്തും.   പുരുവരസിന്റെ യുവത്വം വാങ്ങി വരുന്ന യയാതിയെ കണ്ടു വരുന്നത് മകനോ അമ്മയോ എന്ന് അങ്കലാപ്പിലാകുന്ന ശർമിഷ്ഠയെ എൻ എസ് മാധവൻ കഥയാക്കിയിട്ടുണ്ട്. ടോമിന്റെ  ഡി എൻ വഴി റബേക്ക ഗർഭിണിയാകുമ്പോൾ തന്നിൽ വളരുന്നത്പത്തു മാസത്തിൽ    പ്രസവിക്കുന്ന കുഞ്ഞിനെ കാമുകനോ മകനോ ആയി കാണാൻ സാധിക്കുക എന്ന അങ്കലാപ്പ് കാതിരിപ്പിൽ നമ്മെ എത്തിക്കും.. ഇവ ഗ്രീനിന്റെ മികച്ച അഭിനയം നമ്മെ അത്ഭുതപ്പെടുത്തും, റബേക്കയാകാൻ കുറച്ചു ധൈര്യം വേണം…. കാമുകനെ ഗര്ഭം ധരിച്ചു കത്തിരിക്കുന്ന റബേക്കയായി ഇവ ഗ്രീൻ നന്നായി കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്തു.

ടോം ആയി മാറ്റ് സ്മിത്തും മത്സരിച്ചു അഭിനയിച്ചുഈഡിപ്പസ് കോംപ്ലസ് വിഷയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട് എന്നാൽ ഇത് മറ്റൊരു തലം നമുക്ക് മുന്നിൽ തുറന്നു വെക്കുന്നു. ഗർഭപാത്രം എന്ന സിനിമാ എന്തുകൊണ്ടും വ്യെത്യസ്ഥം തന്നേ. പ്രണയം നൽകുന്ന വ്യത്യസ്തമായ ഒരനുഭവം ആണ് സിനിമ ലിസ്ലി മാൻവില്ല, പീറ്റർ വൈറ്റ്,ഹന്നാ മുറെ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബെനഡിക് ഫ്ലിംഗാഫിന്റെ  2009 ഇറങ്ങിയ ചിത്രം വിവിധ ചലചിത്രമേളകളിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇന്നും ചിത്രം ചർച്ചാവിഷയമാണ്

                                        ************************************

http://myimpressio.com/       
myimpressio എന്ന വെബ് മാഗസിനിൽ 2018 ജൂൺ 15നു പ്രസിദ്ധീകരിച്ചത്   

http://myimpressio.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%AE%E0%B4%B1%E0%B4%BF%E0%B4%95%E0%B4%9F%E0%B4%95/





Friday, 1 June 2018

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി: മറക്കാന്‍ പാടില്ലാത്ത കഥകളുടെ കഥാകാരന്‍

ഓർമ്മക്കുറിപ്പ് 

അധികംശബ്ദഘോഷങ്ങളില്ലാതെമലയാള കഥാലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.പ്രത്യാശാപൂര്‍ണ്ണമായ ചിരിയോടെ കഥകളെഴുതി നമുക്കൊപ്പം നമ്മളറിയാതെ നമ്മുടെ കഥകളെന്നപോലെ മൂന്നാമതൊരാളായി കൂടെ നടന്നുകൊണ്ടിരുന്നു. തന്‍റെ എഴുത്തിനെ പറ്റി മുണ്ടൂര് മാഷ്‌ തന്നെ പറഞ്ഞത് ഇങ്ങനെയാണ് “ഞാന്‍ എന്നില്‍നിന്നും വളരെ ദൂരെയാണ് എപ്പോഴും. അതുമൂലം പലപ്പോഴും എനിക്ക് എന്നെത്തന്നെ മനസിലാകാതെ പോകുന്നു. ഈ മനസില്ലായ്മയിലിരുന്ന് ഞാന്‍ എന്നെ മനസിലാക്കാന്‍ പെടുന്ന പാടാണ് എന്‍റെ എഴുത്ത്” കഥയെ മനസിലേറ്റുന്നവര്‍ക്കൊന്നും ഈ എഴുത്തുകാരനെ മറക്കാനാകില്ല. ലോക കഥകള്‍ക്കൊപ്പം വെക്കാന്‍ ‘മൂന്നാമതൊരാള്‍’ എന്ന ഒറ്റ കഥ മതി.ലോകത്തെ മികച്ച പത്തുകഥകളിലോന്നായായാണ് ടി. പത്മനാഭന്‍ ഈ കഥയെ ഉള്‍പ്പെടുത്തിയിരികുന്നത്. വായിച്ചു കഴിഞ്ഞാല്‍ നമ്മെ പിന്തുടരുന്ന ഒരു കഥയാണ് മൂന്നാമതൊരാള്‍. 

“ഞാന്‍ പഴയപോലെ പത്തായപുരയിലേക്ക്‌ പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞു നിന്നിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങികിടന്നു. 
ഒരു കടവാതില്‍ ഞെട്ടിയുണര്‍ന്നു. അത് മുറിയില്‍ തലങ്ങും വിലങ്ങും പറന്നു. പിന്നെ കിളിവാതിലിലൂടെ രക്ഷപെട്ടു.
ഇപ്പോള്‍ ഈ വലിയ പുരയില്‍ ഈ മുറിയില്‍ ഞാന്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു രാത്രിയില്‍ ഈ മുറി തുറക്കുമ്പോള്‍ എന്‍റെ കൂടെ മറ്റൊരാളുണ്ടായിരുന്നു.” 
ഇതുപോലൊരു മറ്റൊരാള്‍ എന്നും നമുക്ക് പിന്നിലൂടെ നടന്നു വരുന്നുണ്ടാകാം മൂന്നാമതൊരാള്‍ എന്ന കഥ ഈ എല്ലാ പ്രത്യക്ഷങ്ങള്‍ക്കുമിടയില്‍മനസിന്റെ വ്യഥകളെ അതിജീവിക്കാനുള്ള അന്വേഷണമാണ് ഈ കഥ.

നിറപകിട്ടാര്‍ന്ന ജീവിതത്തിലൂടെ മാത്രമല്ല നിറം വറ്റിയ ലോകത്തെ വരച്ചുകാട്ടാനും അവിടുറെ ശബ്ദങ്ങള്‍ക്ക് സസൂഷ്മം കാതോര്‍ക്കാനും കഥാകാരന് ആകുന്നുണ്ട്, ചിലപ്പോള്‍ സ്വപ്നങ്ങളില്‍ നിന്നും തുടങ്ങുന്ന കഥകള്‍ ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകളായ് മാറുന്നു. കഥാപാത്രങ്ങളുടെമനസുകളിലൂടെ വായനക്കാരന് സഞ്ചരിക്കാനാവുന്നു അത്തരത്തില്‍ ഒരു കഥയാണ് ‘അവശേഷിപ്പിന്റെ പക്ഷി’ 

"സ്വപ്നങ്ങളുടെ ശാപകുരുക്കിൽ നിന്നും വിടുതൽ കിട്ടുമ്പോഴേക്ക് രാവ് തീർന്നിരിക്കുന്നു" അവശേഷിപ്പിന്റെ പക്ഷി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ജീവിത യാഥാർഥ്യങ്ങളും സ്വപ്നങ്ങളും ഇഴ ചേർന്നൊരു കഥ. ലിസിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വില്യം സ്വപ്നമോ യാതാര്‍ത്ഥ്യമോ എന്ന അങ്കലാപ്പിൽ എത്തിക്കുന്ന കഥ. "ലിസ്സി, നീതാഴേക്ക് കിടപ്പ് മാറ്റിയതോടെയാണ് എനിക്ക്, ഞാൻ പാപിയെന്നു പറഞ്ഞാൽ പോര കുറ്റക്കാരനാണ് എന്ന് തോന്നിതുടങ്ങിയത്. നാം ജനിക്കുമ്പോഴേ പാപികളാണല്ലോ. നമ്മൾ ഒന്നിച്ചു കാസറ്റ് കണ്ടതും പിന്നെ ഞാൻ നിന്റെ മുറിയിൽ വന്നതും പിന്നെ ഞാൻ തിരിച്ചുപോരുമ്പോൾ നീ എന്റെ കൈ പിടിച്ചു ഏങ്ങി പറഞ്ഞതുമെല്ലാം എന്റെ സ്വപ്നങ്ങളായാണ് ഞാൻ കരുതിയത്. നിനക്ക് പങ്കില്ലാത്ത സ്വപ്നങ്ങള്." ബന്ധങ്ങളിലെ ആത്മാര്ഥതകളെ അളക്കുന്ന മനഃശാസ്ത്രപരമായ ഒരു സമീപനം ആണ് ഈ കഥ.കഥയുടെ അവസാനം അവൾ ചോദിക്കുന്നുണ്ട്\"ഇപ്പോൾ പറയൂ കരുണേ, ഏതാ സ്വപ്നം ഏതാ പരമാർത്ഥം?\"വായനക്കാരെയും ഇത്തരത്തില്‍ ചിന്തിപ്പിക്കും ഈ കഥ. 

‘നിലാപിശുക്കുള്ള ഒരു രാത്രിയിൽ’ മുണ്ടൂര് മാഷിന്റെ മികച്ച സാമൂഹിക വിമർശനകഥകളില്‍ ഒന്നാണിത്. രാത്രി വീട്ടുവളപ്പിലെ ചന്ദന മരം മോഷ്ടിക്കാൻ വരുന്ന രണ്ടു കള്ളന്മാരും അതു നോക്കി നിൽക്കുന്ന നിസംഗനായ ഗൃഹനാഥനും കുടുംബവും ആണ് കഥയുടെ പശ്ചാത്തലം. മധ്യവർഗതിന്റെ നിസംഗതയും സാമൂഹ്യ വിഷയങ്ങളിൽ നിന്നും തെന്നി മാറി തന്നിലേക്ക് ചുരുങ്ങുന്നു കുടുംബ വ്യവസ്ഥിതിയും. കഥയിൽ വ്യക്തം, കഥയുടെആഖ്യാനരീതി ശ്രദ്ധേയമാണ്. ചന്ദനംമുറിക്കുന്നത്കണ്ടുനില്‍ക്കുന്ന ഗൃഹനാഥനും കുടുംബവും “നീ എന്താ കാവിലെ ഉത്സവം കാണുമ്പോലെ ഒരേ നില്‍പ്പ്?” എന്ന് ചോദിക്കുന്നുണ്ട് തൊട്ടടുത്ത ചന്ദന ഫാക്ടറി തുറന്നത് തന്നെ ഇവിടെയുള്ള "വീട്ടുവളപ്പുകളില്‍ വളരുന്ന ചന്ദനം കണ്ടാണെന്ന് ഇടക്ക് ഗൃഹനാഥന്‍ പറയുന്നുണ്ട്  അവിടെ ഫാക്ടറി രാത്രിയെ തുറക്കൂ എന്ന് കേട്ടിട്ടുണ്ട് ബകന്‍റെ വിശപ്പുള്ള ഒരു യന്ത്രമാണ് അവിടെ ഉള്ളത് ചവയ്ക്കാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കികൊണ്ട്‌ യന്ത്രം വായും പൊളിച്ചുള്ള നില്‍പ്പാണത്രേ. അപ്പോഴാണ് നമ്മുടെ ചന്ദനമരം എത്തിച്ചേര്‍ന്നത്. വന്നപാടെ അത് യന്ത്രത്തിന്റെ വായിലേക്ക് നീങ്ങിപോയി. ഒരു തുരങ്കം പോലെയായിരുന്നു വായ. അവസാനത്തെ ഏറ്റുകാരനും വായിലേക്ക് വീണുകഴിഞ്ഞു. ഒടുക്കംതോളു കാട്ടേണ്ടി വരുന്നവന്റെ ദുരന്തമാണത്.” ചന്ദന ഫാക്ടറി ഇവിടെ ഒരു പ്രതീകമാണ്‌. സമൂഹത്തില്‍ നടന്നുവരുന്ന അവസ്ഥകളെ ഗൃഹനാഥന്‍റെ കാഴ്ചകളിലൂടെ സമൂഹത്തിന്‍റെ നിസംഗത ഒരുകുടുംബത്തിലൂടെയും കാണിക്കുന്നു “നിനക്ക്ചന്ദനഫാക്ടറിയെ കുറിച്ച് വല്ലതും അറിയാമോ? ആ വരണ്ടുവിള്ളുന്ന പ്രദേശത്ത് ഇത്രയേറെ ചന്ദന ഫാക്ടറികള്‍ എന്തിനാണ് തുറന്നിട്ടുള്ളത്? മരത്തടികള്‍ ചവച്ച് ചവച്ച് ഉണ്ടാക്കുന്ന ചാറാണോ തൈലമാക്കുന്നത്? ഇവിടെയുണ്ടാക്കുന്ന ചന്ദനതൈലം വിശേഷാണെന്ന് നീയും കേട്ടിട്ടുണ്ടോ? ചന്ദനത്തടിയോടൊപ്പം മനുഷ്യത്തടിയും ചവച്ചുചേര്‍ക്കുമ്പോഴാണ് തൈലത്തിന് വിശേഷപ്പെട്ട മണം കിട്ടുന്നത്” കഥയില്‍ പ്രതികരണ ശേഷിഇല്ലാത്ത ഒരു സമൂഹത്തെ കുടുംബത്തിലൂടെ കാണിക്കുന്നു. എന്നാല്‍ എല്ലാം ഗാലറിയില്‍ ഇരുന്നു കാണുന്ന കാഴ്ച്ചക്കാരും കൂടിയാണ് കഥയുടെ അവസാനം ആ നിസംഗത നിസ്സാഹയാവസ്ഥയായി മാറുകയാണ്‌. മകന്‍റെ കരച്ചില്‍ തിരിച്ചറിയാനാവാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ “നാം അവനെ ഇന്നോളം കരായിപ്പിക്കാത്തത് തെറ്റായെന്നേ പറയേണ്ടു. നമുക്ക് അവന്റെ കരച്ചില്‍ പോലും അതുമൂലം തിരിച്ചറിയാന്‍ വയ്യാതെയായി” കഥ സാമൂഹിക വിമര്‍ശനം കൂടിയാകുമ്പോള്‍ഇത്തരം കരച്ചിലുകള്‍ തിരിച്ചറിയാതാകുന്ന അവസ്ഥ തുറന്നു കാട്ടുന്നതാകുകയാണ് കഥയുടെ ദൗത്യം. 

മുണ്ടൂര് മാഷിന്‍റെ കഥകളെ പറ്റി കെ.ഇ.എന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്“വിരുദ്ധ ബോധത്തിന്റെ ഇരുണ്ട വഴികളിലൂടെ കണ്ണീരുപ്പിലും മധുരം നുണഞ്ഞ് നിലവിളികള്‍ക്കിടയിലെ ചിരിയറിയിച്ച്, നിരാശ നിറയുമ്പോഴും നിറം കെടാത്ത പ്രത്യാശയുടെ കാവലായി നാളെയും മലയാളം മുണ്ടൂര്‍ കൃതികളെ ഓര്‍ക്കും” അവശേഷിപ്പിന്റെ പക്ഷി എന്ന കഥയില്‍ കെ.ഇ.എന്‍ തന്നെ കഥാപാത്രമായി വരുന്നുണ്ട്. സമഗ്രമായ ജീവിതത്തിന്റെ പോരാട്ടഭൂമികയെ തന്‍റെതായ ശൈലിയില്‍ വാരച്ചിടാന്‍ മുണ്ടൂര്‍ മാഷിനായി. 

സര്‍പ്പം എന്ന ചെറിയ കഥയെ മാത്രം എടുത്തു നോക്കിയാല്‍ മതി എത്ര സൂക്ഷ്മമായാണ് അതിന്‍റെ ആഖ്യാനവും അതില്‍ പറഞ്ഞിരിക്കുന്ന വിഷയവും. അന്നും ഇന്നും പെണ്ണ് എവിടെയും ഒരു നേരിടേണ്ടി വരുന്ന സാഹചര്യത്തെ എത്ര കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂന് പ്രിസിപ്പല്‍ അവളോട്‌ മാര്‍ലൊവിന്റെ നാടകങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അവള്‍ക്ക് മനസിലായി ജോലി കിട്ടും എന്നുറപ്പില്ല എന്ന്.തിരിച്ചു കാറില്‍ പോകുമ്പോള്‍ അച്ഛന്‍റെ ഉള്ളില്‍ അരിച്ചുകേറിയ സംശയം അവളില്‍ പറയാതെ പറയുന്നുണ്ട്. 
“ഒരുപക്ഷേ തനിക്കു കിട്ടിയെക്കുമോ ഈ ജോലി എന്നായിരിക്കുമോ അച്ഛന്റെ വിഷമം? 
വരണ്ട പറമ്പുകളുടെ മധ്യത്തിലൂടെ നീണ്ടുപോകുന്ന കറുത്ത പാതയിലേക്ക് നോക്കി അവള്‍ അച്ഛന്റെ അരികില്‍ മിണ്ടാതിരുന്നു. ഈജിപ്തിലെ മണല്പരപുകളെ മുറിച്ച് ഒഴുകിപ്പോവുന്ന നൈല്‍നദി അവളുടെ മനസിലേക്ക് അപ്പോള്‍ കടന്നുവന്നു. 
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അവള്‍ അവളെ കണ്ടെത്തുകയായിരുന്നു. 
അച്ഛനും അവളെ കണ്ടെതിയിരിക്കുമോ? 
നേരിയദുഃഖത്തോടെ അവള്‍ ആ നല്ല കോളേജിനെക്കുറിച്ചും അവിടെയുള്ള ഒഴിവിനെക്കുറിച്ചും ഓര്‍ത്തു. 
ട്രോജന്‍യുദ്ധത്തെക്കുറിച്ചും അവള്‍ ഓര്‍ത്തുപോയി” 

സര്‍പ്പം എത്ര അര്‍ത്ഥവത്തായ തലക്കെട്ട്, സമൂഹത്തില്‍ എവിടെയും സര്‍പ്പം പ്രത്യക്ഷപ്പെടാതെ തന്നെ ആ ചീറ്റല്‍ വ്യക്തം. 

മലയാളത്തിലെ തന്നെ മികച്ച കഥകളില്‍ ഒന്നാണ് ‘ആശ്വാസത്തിന്‍റെ മന്ത്രച്ചരട്’ എത്ര സുന്ദരമായാണ് ആലീസിന്റെയും അച്ചുതന്‍കുട്ടിയുടെയും സൌഹൃദത്തെ വരച്ചുകാട്ടിയിരിക്കുന്നത്. കഥയുടെഒതുക്കം നമ്മെ അത്ഭുതപ്പെടുത്തും ഒരു നല്ലകഥയിതാ എന്ന് കാണിക്കാന്‍ പാകത്തില്‍ ഉള്ള കഥയാണ് ഇത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി തന്‍റെ തൂലികയില്‍ കുറിച്ചിട്ട കഥകളുടെ വഴികള്‍ ഈ കുറഞ്ഞ വാക്കുകളില്‍ തീര്‍ക്കാവുന്നതല്ല.കഥപറച്ചിലില്‍ മൂന്നാമതൊരാള്‍,നിലാപിശുക്കുള്ള ഒരു രാത്രിയിൽ, അവശേഷിപ്പിന്റെ പക്ഷി,എന്നെ വെറുതെ വിട്ടാലും, അമ്മയ്ക്ക് വേണ്ടി, ആരോ പിന്നിലുണ്ട്, കഥാപുരുഷന്‍ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍ ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണപ്പരുന്ത് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. കഥയുടെ ലോകത്ത് മലയാളത്തിന്‍റെ എക്കാലത്തെയും യശസ്സ് തന്നയാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി. നൂറിലധികംകഥകളില്‍ഒട്ടുമിക്കവയും നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളാണ്. ആകഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആര്‍ദ്രത വളരെ നന്നായി നമുക്കനുഭാവിക്കാനാവും. കഥയും ജീവിതവും ഒന്നാകുന്ന ജീവിതത്തിന്റെ വിവിധ തലങ്ങളെ കഥകള്‍ ധാരാളം. എവിടെയോ തോര്‍ന്നു തീരുന്ന മഴ, പെരുവഴിയിലെ വിശേഷങ്ങള്‍, ഒരു ലക്ഷണം കേട്ടോന്‍റെ വേദാന്തം, മറക്കാന്‍ പാടില്ലാത്ത ഒരു കഥ, മണ്ണില്‍ ആണ്ടുപോയിരുന്ന സത്യം, ദീനാനുകമ്പ, തോന്നലുകളുടെ രാജ്യഭാരം... ഇങ്ങനെഒട്ടനവധി കഥകള്‍ പറയാനുണ്ട്‌. ഹൃദയത്തിന്റെ വിശുദ്ധതതയില്‍ നിന്നും ജീവിതത്തിന്‍റെ അഗാതമായ ആഴങ്ങളിലേക്ക് ഇറങ്ങി ഇരുളും വെളിച്ചവും അടയാളപ്പെടുത്തുന്ന മികച്ചകഥകള്‍ സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും നല്ല കഥാകാരനാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.

--


2005 ജൂണ്‍ 4ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ്‌ നമ്മോടു യാത്രപറഞ്ഞു മലയാള സാഹിത്യത്തിനു എക്കാലത്തെയും മികച്ച കഥകള്‍  മാഷിന്‍റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം


Sunday, 27 May 2018

പി.എന്ന ഒറ്റ അക്ഷരത്താല്‍ കുറിക്കപ്പെട്ട കവിതയും പ്രകൃതിയും


പ്രകൃതിയേയും, മനുഷ്യനെയും പ്രണയത്തെയും പറ്റി ഭാഷയുടെ സൗന്ദര്യം നിറച്ച കവിതകള്‍ എഴുതി മലയാളത്തെ വാനോളം ഉയര്‍ത്തിയ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വിട വാങ്ങിയിട്ട് നാല് പതിറ്റാണ്ട്. കേരളത്തിന്‍റെ പ്രകൃതിയും ഗ്രാമീണ ജീവിതവും, കാര്‍ഷിക സംസ്കാരവും നിറഞ്ഞാടുന്ന കവിതയില്‍, ഇതെല്ലാം ഇല്ലാതായേക്കുമോ എന്ന ആകുലതയും നമുക്ക് കാണാം. പ്രകൃതിയെ പി യോളം നിരീക്ഷിച്ച ഒരാളില്ല എന്ന് തന്നെ പറയാം.കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെയായിരുന്നു എങ്കിലും എഴുതിയ കവിത കള്‍ തുറന്നിടുന്ന വലിയലോകത്തെ എത്ര വ്യാഖാനിച്ചാലും അതധികമാകില്ല. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു.
“കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?”
എന്ന് കവി ചോദിച്ചുകൊണ്ടേയിരുന്നു.നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനംനൊന്ത് വിലപിക്കുന്ന പി ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നാല് പതിറ്റാണ്ട്കള്‍ക്ക് മുമ്പ് ചോദിച്ചതത്രയും ഇന്നിന്റെയും യാതാര്‍ത്ഥ്യമാകുന്നു എന്നിടത്താണ് കവിയുടെ ദീര്‍ഘവീക്ഷണം പ്രസക്തമാകുന്നത്
“കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?”
പ്രകൃതിയോടു ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യരെയും കവി അന്വേഷിക്കുകയാണ്. ഗ്രാമത്തിന്റെ ഇല്ലായ്മകളിലേക്കും കവി ചെന്നെത്തുന്നു. ഗ്രാമത്തെ വിട്ടൊഴിയുന്ന ഒരു മനസ്സ് ചേക്കേറുന്ന മനുഷ്യവിചാരങ്ങളെ ഇല്ലാതാകുന്ന ചിഹ്നങ്ങളിലൂടെ കാണിക്കുന്നു. ഒപ്പം അവനവന്റെ തന്നെ വീഴ്ചയും തിരിച്ചറിയുന്നു.
“മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.”
ഇങ്ങനെ എല്ലാ കോണുകളിലൂടെയും പി. എന്നഏകാക്ഷരത്താല്‍തന്നെ പ്രസിദ്ധനായിത്തീര്‍ന്ന മഹാകവി സഞ്ചരിക്കുമ്പോള്‍ പ്രകൃതിയെ പറ്റി തന്‍റെ കാവ്യപ്രമേയത്തിന്‍റെ അപൂര്‍വതകൊണ്ടും കാവ്യശൈലിയുടെ മനോഹാര്യത കൊണ്ടും മറ്റാരുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു. കവിയെവിടെ എന്ന കവിതയില്‍ മോന്നോട്ടു വെച്ച ഈ ആകുലതകള്‍ ഇനിയും പലതുണ്ട്.
“ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?”
എന്ന് കവിക്ക് ചോദിക്കാനകുന്നു. പ്രകൃതിയുടെ മനോഹാര്യത അവിടുത്തെ മനുഷ്യരും ചേര്‍ന്നതാണ് എന്നും എന്നാല്‍ മനുഷ്യര്‍ തന്നെ തീര്‍ത്ത മതില്കെട്ടിനു പുറത്തേക്കു വലിച്ചെറിയപ്പെട്ട മനുഷ്യരുടെ വിലാപവും അതോടൊപ്പം കൂര്‍ത്ത ചോദ്യങ്ങളും കവി നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. കവി കവിയോട് തന്നെ നിരന്തന്തരം ചോദിച്ചുകൊണ്ടിരുന്നു.
“കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!”

നിത്യ സഞ്ചാരത്തില്‍ താന്‍ കണ്ടെടുത്ത ജീവിതത്തിന്‍റെ നേര്‍ചിത്രങ്ങളിലെ ഓരോ അണുവും സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുന്നതായി നമുക്ക് കാണാം. ഇന്നും ഈ ചോദ്യങ്ങള്‍ പ്രസക്തം എന്നതാണ് കാവ്യപ്രമേയത്തിലെയും അപൂര്‍വതകൊണ്ട് സ്വന്തം തട്ടകം തീര്‍ത്ത കവിയെ അനശ്വരനായിത്തീര്‍ക്കുന്നത്
“കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു
മലനാടിനെ
ഒളിച്ചു പൂക്കളം തീർത്ത്
കുളിച്ചുപുലർവേളകൾ”
എന്ന് തുടങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലെ പച്ചപ്പും കേരളത്തിന്‍റെ പ്രകൃതിയും നിറയുന്നു, എന്നാല്‍ ആപോഴെല്ലാം പ്രകൃതിയെ മനുഷ്യന്‍ ഉപയോഗിച്ചുവരുന്ന രീതിയില്‍ ഉള്ള ആശങ്കയും ആകുലതയും കവിതകളിലെങ്ങും കാണാം. വര്‍ത്തമാനകാലത്ത് നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതുമൂലം സര്‍വ്വ ജീവികളും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഇതെല്ലാം അന്നേ കവിതയിലൂടെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. .
പ്രകൃതിയുടെ ഓരോ ചലനവും കവിതയിലൂടെ അവഹിക്കുന്നു. പ്രാകൃതിയും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഇവിടെ പ്രകൃതിയോടുള്ള പ്രണയം സൌന്ദര്യ പൂജയായ് മാറുന്നു
“പൂനിലാവിൽ മുങ്ങി
നീരുമാമ്പലപ്പൂവുപോലവേ
മലഞ്ചെരുവിലാപ്പുള്ളി
മാൻകിടാവെന്നപോലവെ
കസ്തൂരിക്കുറിപൂശുന്ന വരമ്പിൻ
വക്കിലൊക്കെയും കാൽവെപ്പിനാൽപൂനിരത്തി
രമ്യശാരദ കന്യക”
മനുഷ്യനില്‍ പ്രകൃതിയുണ്ടാവണം എങ്കിലേ പ്രകൃതിയില്‍ മനുഷ്യരുണ്ടാകൂ കവി പദ്യത്തിലും ഗദ്യത്തിലും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിയുടെ ഭാവവും നല്‍കി.
“പറന്നുപോയ്പഞ്ച
വർണ്ണകിളിക്കൂട്ടങ്ങൾ
പോലവെ
കുന്നിചെരുവിലോണപ്പൂക്കളേന്തിയ
സന്ധ്യകൾ”
എന്നെഴുതുമ്പോള്‍ ഓണപ്പൂകളവും ആ വസന്തകാലവും ഋതുഭേതങ്ങളും ഗ്രമാചിത്രങ്ങളും അനുഭവിപ്പിക്കുകയാണ്‌. പ്രകൃതിയുടെ സൗന്ദര്യവും ഭാഷയുടെ സൗന്ദര്യവും പ്രകൃതിയും മനുഷ്യനും ഇഴ ചേര്‍ന്ന് നില്‍കുന്ന ആഖ്യാന ശൈലിയില്‍ കവി വാക്കുകളുടെ പ്രപഞ്ചം തീര്‍ക്കുന്നു. വ്യാഖാനത്തിലുപരി ആസ്വാദനത്തിന്റെ തലം തുറന്നു തരുന്നു.
“സത്വവെണ്മയേഴും
കന്നിവാനിൽച്ചുറ്റിപ്പറക്കവെ
പൂമണിച്ചിറകിൻക്കാറ്റിലാടി
സ്വർഗീയസൗഭഗം
നിശതൻ ഖണ്ഡകാവ്യങ്ങൾ തിരുത്തും
സൂര്യരശ്മികൾ
നിർമ്മിച്ചുതൂവലിൻ തുമ്പാൽ
ഭാവാനാമണി പത്തനം”
പ്രകൃതിയും കൃഷിയും കാര്‍ഷിക സംസ്കാരവും ആ മനോഹാരിതയും ജീവിതവും വേദനയുമെല്ലാം പ്രകൃതിയെ അതിന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്നത് ഒരു പൂജയായി കവി കാണുന്നു. കവി ഒരു നിത്യ സഞ്ചാരി ആയതിനാലാകാം പ്രകൃതിയില്‍ ഇത്രമാത്രം നയിച്ച്‌ ചേര്‍ന്ന് എഴുതനായത്.
“അർക്കന്റെകാൽക്കൽത്തലവെച്ചുറന്ന
മിഴിനീരൊലി
ഒതുക്കി നോക്കുന്ന കുട്ടി
കഴിഞ്ഞവിളഭൂമികൾ
ചളിപ്പാടത്തു താരങ്ങൾ
പിടിതാളുപെറുക്കവെ
അലക്കിത്തേച്ച കുപ്പായമിട്ടുലാത്തുന്നു
വെണ്മുകിൽ”
എന്നാല്‍ പ്രാകൃതിയുടെ സൌന്ദര്യത്തെ മാത്രമല്ല നോക്കികാണുന്നത് മനുഷ്യന്‍ തന്നെ പ്രകൃതിക്കുമേല്‍ നടത്തുന്ന ചെറിയ പ്രഹരം പോലും കവിതയില്‍ നിറയുന്നു. മനുഷ്യന്റെ രണ്ടു മുഖങ്ങളും മായാതെ തെളിയുന്നു
“സത്യപ്രകൃതിദീപത്തിൽക്കത്തും
പൊൻതിരിപോലവെ
അരിവാളെന്തിനിൽക്കുന്നു
കന്നിക്കർഷക കന്യക
കുളുർക്കെയവൾ നോക്കുമ്പോൾ
പൂത്തുവിൺപിച്ചകച്ചെടി
അവൾനീരാടാവെ നീലദർപ്പണം
പാഴ്ച്ചെളിക്കുളം”
മനുഷ്യന്‍ അവന്‍റെ ആര്‍ത്തിയാല്‍ കൈവിട്ടുപോകുന്ന പലതും കവിതയില്‍ കാണാം, കന്നിമാസത്തിന്റെ ആഹ്ളാദവും തിമിര്‍പ്പും കവിതയില്‍ നിറയുന്നു കാലം തന്നെ തീര്‍ക്കുന്ന പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ മലയാളവുമായി എത്രകണ്ട് അടുത്ത് നില്കുന്നു എന്ന് കാണാം.
‘ആ ചെന്താമരപ്പൂവ്’ എന്ന കവിതയില്‍ പെരിയാറലകളുടെ നെടുവീര്‍പ്പുകളില്‍ പ്രണയത്തിന്റെ വിരഹവും പെരിയാറിന്‍കരയുടെ ഭംഗിയും ഇഴ ചേര്‍ന്ന് നില്കുന്നു.
തള്ളുന്നൂ ലാവണ്യവെണ്‍നുര സങ്കല്പ-
പ്പുള്ളിയുലയുമാ വെള്ളസാരി!
ആ മലഞ്ചോലതന്‍ തീരത്തിലംബുജ-
ത്തുമുഖം തേടുന്നു വണ്ടിന്‍ചാരെ;
ഉള്ളംകുലുര്‍പ്പിക്കുമാദ്യത്തെത്തൂമഴ-
ത്തുള്ളിയില്‍നിന്നൊരെഴുത്തു വീണു!”
വിരിഞ്ഞു നില്‍ക്കുന്ന ചെന്താമാരയോടു ഇടറിയ ശബ്ദത്തില്‍ മൊഴിയുന്നു.
“തെക്കുനിന്നൊരാല്‍ത്തോഴാന്‍വരുംതെന്നലിന്‍-
പക്കല്‍ക്കുറിച്ചു കൊടുക്കേണമേ;
പ്രേമപ്പൂമ്പൊയ്കയില്‍ നീന്തിക്കളിക്കുമെന്‍
താമരപ്പൂവേ, നിന്‍ മേല്‍വിലാസം”
(ആ ചെന്താമരപ്പൂവ്)
കവിതയിലെവിടെയും ഭാഷയുടെ സൗന്ദര്യതലം കാണാം, അന്നത്തെ തിരുവാതിര എന്ന കവിതയില്‍
“കേറിപ്പുളച്ചുവരുമാതിരക്കുളിര്‍ത്തെന്ന-
ലാറിന്റെയലകളിലൂഞ്ഞാലിട്ടൂ;
തെല്ലിട മുങ്ങിപ്പൊങ്ങി വാര്‍മുടിയൊതുക്കുന്ന
വള്ളിതന്‍ മൃദുമേനി തൊട്ടുരുംമ്മീ.”
പി.യുടെ സൗന്ദര്യദര്‍ശനം നിറഞ്ഞ കവിതകള്‍ ധാരാളം. പ്രകൃതിയെ തന്നിലേക്കാവാഹിച്ചു നടത്തുന്ന പൂജയാണ് പിയുടെ കവിതകള്‍ മുക്കുറ്റികളുടെ കടങ്കഥകള്‍ പൂതുമ്പകളുടെ പഴഞ്ചൊല്ലുകള്‍ തോടുകളുടെ നാടോടിപ്പാട്ടുകള്‍ അങ്ങനെ പ്രകൃതി വര്‍ണ്ണന പ്രപഞ്ച ദര്‍ശനമായി കവി മാറ്റുന്നു ‘ചിതറിയ ചിത്രങ്ങള്‍’ എന്ന കവിത അത്തരത്തിലൊരു യാത്രയാണ്, മുളംക്കൂടിന്റെ ശബ്ദത്തെ കവി വര്‍ണ്ണിക്കുന്നവേലയില്ലാതെ കലമ്പി പിണങ്ങി നില്കുന്നുവെന്നാണ്.
“ഹൃദയം മീട്ടും വീണാത്ന്ധങ്കാരമുതിരുന്ന
മധുരസ്മൃതിപോലെ മങ്ങി ശാരദ സന്ധ്യ!
വാടിവീഴുന്നൂ പനീര്‍പ്പൂവിതളോരോന്നായി,
വാനില്‍ചില്ലയിലുണ്ടു ഞെട്ടിയാം പകല്‍ ദീപ്തി.
ഫുല്ലമാം പകലിന്റെ ജീവിതദാനം പാറ-
ക്കല്ലിനും കടലിനും പുല്ലിനുമുള്ളില്‍ത്തട്ടീ.
ഇല്ല പുല്ലിനും സ്വൈരം പദഘാതത്താല്‍ വേല-
യില്ലാതെ കലമ്പുന്നൂ പിണങ്ങും മുളക്കൂട്ടം.”
(ചിതറിയ ചിത്രങ്ങള്‍)

വിക്രമ സൂര്യന്‍ കയരിനിള്‍ക്കും വിശ്വ-
ചക്രവാളമതില്‍ക്കെട്ടിന്‍മുകളിലായ്
അന്തിയുഷസ്സുകള്‍ ചന്തത്തില്‍ വില്ലീസ്സു
നെയ്തുതള്ളും നെയ്ത്തുശാലയ്ക്കരികിലായ്”
(സന്ന്യാസിയുടെ പാട്ട്)

പൊന്നണിഞ്ഞു മിന്നുമീ-
പ്പുണ്യശൈലസാനുവില്‍,
മുറ്റുമിന്നു പൊന്‍കതിര്‍-
ക്കറ്റയേറ്റി നില്‍ക്കയായ്
(വീരകേരളം)

പിയുടെ കവിതകളിലൂടെ എത്ര സഞ്ചരിച്ചാലും തീരില്ല. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം കവിതയിലൂടെ തുറന്നു വെക്കുകയും ഒപ്പം കവി മുന്നോട്ടുവെക്കുന്ന പ്രപഞ്ച ദര്‍ശനം വിശ്വലോകത്തിനു വേണ്ടി കൂടിയാണ്. കവികളുടെ ദൗത്യവും അതാണല്ലോ. വറ്റിപ്പോകരുത് ഈ പ്രകൃതിയോടുള്ള സ്നേഹം എന്ന് തന്‍റെ ജീവിത സഞ്ചാരത്തിലുടനീളം നിരന്തരം ഓര്‍മ്മിപ്പിച്ചു. ജീവിതം തന്നെ ഒരലച്ചിലായി കവിതപോലെയാകുന്നു അതുകൊണ്ടാണ് “കുയിലും മയിലും കുഞ്ഞിരാമന്‍ നായരും കൂടുകൂട്ടാറില്ല” എന്ന് കെജി ശങ്കരപിള്ള പിയെ കുറിച്ച് എഴുതിയത്. പി എവിടെയും കാത്തുനില്‍ക്കാതെ അലയുകയായിരുന്നു, കവിതക്കായി ജീവിതം മുഴുവന്‍ അലഞ്ഞു തീര്‍ത്ത ഒരു സമ്പൂര്‍ണ്ണനായ കവി. പി എന്ന കവിയെ കവിതയിലൂടെ നാം എത്രമാത്രം അറിഞ്ഞു എന്ന ചോദ്യം നമ്മോടു തന്നെ ചോദിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പി യുടെ ജീവിതത്തിലേക്ക് നാം എത്തിനോക്കിയ അത്ര ആ കവിതയിലേക്ക് നോക്കിയോ എന്ന സംശയം ബാക്കി നില്ക്കും. സുകുമാര്‍ അഴിക്കോട് ഇക്കാര്യം കൃത്യമായി പറയുന്നു “കുഞ്ഞിരാമന്‍ നായരുടെ കവിതകളിലെ സംവിധാനശില്പത്തെ അഥവാ നാടകീയതയെ വാഴ്തേണ്ടത്ര വാഴ്ത്തിയിട്ടില്ല നമ്മുടെ നമ്മുടെ സഹൃദയലോകം.” അതെ പി.യെ നമ്മള്‍ വായിച്ചത് അധികവും ജീവിതത്തിലൂടെയാണ് ജീവിതം തന്നെ കവിതപോലെയൊന്നായതിനാല്‍ നമ്മള്‍ കവിതയിലും എത്തി. കാലമേറെ കഴിഞ്ഞാലും മലയാളം ബാക്കിവെക്കുന്ന കവിതകള്‍ ആയിരിക്കും പി.യുടേത്. മറവിയുടെ പുതപ്പില്‍ ഈ കവിതകള്‍ ഒതുങ്ങിപോകില്ല കാലമേറും തോറും കൂടുതല്‍ പ്രസക്തമാകും ഓരോ കവിതകളും. കവിതയിലെ പ്രകൃതിലൂടെ മാത്രം ഹരിതാഭമായ വാക്കുകളാല്‍ തീര്‍ത്ത കാട്ടില്‍ ദിവസങ്ങളോളം അലയേണ്ടി വരും. പദ്യത്തിലും ഗദ്യത്തിലും പി ഉണ്ടാക്കിയ ലോകം അത്രയും വിപുലമാണ്.
“ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്‍റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
ജീവിതത്തെയും പ്രകൃതിയേയും കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുകായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍ എന്ന മഹാകവി. അദ്ദേഹം വിട്ടുപോയ സിംഹാസനത്തില്‍ ഇരിക്കാന്‍ പാകത്തില്‍ ആരും പിന്നെ മലയാളത്തില്‍ ഉണ്ടായിട്ടില്ല ഉണ്ടാകുമോ, എന്നും സംശയവുമാണ്. കേരളത്തിന്റെ പച്ചപ്പ്‌,സാമൂഹികാവസ്ഥ, ക്ഷേത്രാന്തരീക്ഷം,ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെനേര്‍ ചിത്രങ്ങളെല്ലാം ഒരാത്മകഥയാക്കി തരികയായിരുന്നു പിയുടെ ഓരോ കവിതയുംനാല് പതിറ്റാണ്ടിനപ്പുറം മലയാളനാടാകെയലഞ്ഞു നടന്നിരുന്ന പച്ച മനുഷ്യന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ എക്കാലവും കൂടുതല്‍ പ്രസക്തമാകും. ഈ അനശ്വരതയാണ് പി എന്ന ഒറ്റക്ഷരത്തില്‍ അന്നും ഇന്നും തെളിഞ്ഞു നില്‍കുന്ന കവിയും കവിതയും.

ഫൈസല്‍ ബാവ

Monday, 9 April 2018

അബുദാബിയിലെ കാടൊഴിയുന്ന അലാവുദ്ദീൻ

 "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ മരത്തിനു ഉയിര് കൊടുക്കാം" 
പാരിസ്ഥിതിക ബോധം എന്നത് ജൈവികമായി  എത്തപ്പെട്ടവർ ഭൂമിയിൽ ഉണ്ട് അവരെ സംബന്ധിച്ചു ഒരു പഠനത്തിന്റെയോ പുസ്തകങ്ങളുടെയോ ആവശ്യമില്ല അവർ തന്നെ ഒരു പുസ്തകമാണ്. ഇത്തരത്തിൽ ഉള്ള ഒരു പരിസ്ഥിതി പ്രവർത്തകനാണ് അലാവുദ്ദീൻ. 

പ്രവാസ ജീവിതം തേടി വന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ ഒരാൾ തമിഴ്നാട് തിരുവാവൂർ  ഗ്രാമത്തിൽ നിന്നും 24 വര്ഷം മുമ്പ് ദുബായ് എന്ന സ്വപ്ന നഗരത്തിൽ എത്തുമ്പോൾ കയ്യിൽ ആകെയുണ്ടായിരുന്നത് ഉള്ളിൽ ബാക്കിയായ  പച്ചപ്പ് മാത്രം. സ്‌കൂളിൽ പഠിച്ച കാലത്തൊന്നും ഓക്സിജൻ എന്ന വാക്ക് കേള്കാത്ത അലാവുദ്ദീൻ ഓക്സിജനെ പറ്റി പഠിക്കുന്ന ഉയർന്ന ക്‌ളാസുകളിൽ പഠിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പഠിച്ചത്  സൈക്കിൾ റിപ്പയറിംഗ് അതിനാണ് എങ്കിൽ ഈ മരുഭൂമിയിൽ വലിയ സാദ്ധ്യതകൾ ഇല്ല. പല ജോലികൾ ചെയ്തു പതിനാലു കൊല്ലമായി അബുദാബിയിൽ അലാവുദ്ദീൻ ഈ സ്ഥലത്ത് എത്തിയിട്ട്. ഇവിടെ വരുമ്പോൾ   കല്ലുകൾ കൂടിയില്ല കുറച്ചു മണ്ണിട്ട ഭാഗങ്ങൾ മാത്രം പച്ചപ്പ് എങ്ങുമില്ല. മണ്ണും വെള്ളവും  ഉണ്ടെങ്കിൽ  പച്ചപ്പും ഉണ്ടാക്കാം എന്ന സത്യം തിരിച്ചറിയാൻ വലിയ പുസ്തകങ്ങൾ ഒന്നും വായിക്കേണ്ടതില്ല എന്നും  ഇത്തരം ജൈവികമായ ചിന്തയിൽ നിന്നും അവർ ഇടപെടുന്ന ഇടങ്ങളിൽ അവർ ചെയ്തിരിക്കും എന്ന് തെളിയിച്ച ഒരു വ്യത്യസ്തനായ പ്രവാസി. സാധാരണ പ്രവാസിയെ പോലെ ആയിരുന്നില്ല അലാവുദ്ദീന്റെ ചിന്ത.  ഭൂമിയിൽ എവിടെയാണ് എങ്കിലും  താൻ വസിക്കുന്ന ഇടത്തിൽ ആണ് പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്ന മഹത്തായ ആശയം കൂടെകൂട്ടിയതിനാലാണ് ജോലി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലുള്ള ഒഴിഞ്ഞ കുറച്ചു ഭാഗം ചെടികൾ നാട്ടോട്ടെ എന്ന് അനുവാദം വാങ്ങുന്നു ഫഹദ് എന്ന മുതലാളി അന്ന് സ്വാപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല ഇതുപോലൊരു കൊച്ചുകാഡ് തന്റെ കെട്ടിടത്തിന് മുന്നിൽ ഉയരുമെന്ന് . എന്നാൽ അലാവുദ്ദീന് ഉറപ്പുണ്ടായിരുന്നു ഉള്ള മണ്ണിൽ പച്ചപ്പ് ഇന്നത് ഒരു കൊച്ചു കാടായി മാറിയിരിക്കുന്നു.  ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം നാമൊക്കെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യത്തിനു മീതെയാണ് ഈ പഠനങ്ങൾ ഒന്നും അറിയാതെ വായിക്കാതെ ഒരു മനുഷ്യൻ ചുട്ടുപഴുത്ത ഭൂമിയിൽ ചെടികൾ നട്ട് ഒരു കൊച്ചു കാടാക്കിയത്  വരും തലമുറക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും ക്രിയാത്മകമായ ഒരു പ്രവൃത്തി ചെയ്യാൻ അലാവുദ്ദീന് റേച്ചൽ കഴ്‌സന്റെ സൈലൻസ് സ്പ്രിങ്‌സോ മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവമോ വായിക്കേണ്ടി വന്നില്ല.  പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനം  എന്നാൽ   അലാവുദ്ദീൻ തന്റെ കാൽ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ നൽകുന്ന സന്ദേശം വളരെ വലുതാണ്.  പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതം ഒട്ടേറെ പേര് നയിക്കുമ്പോൾ  . ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്ന് ആകുലത പേറുന്ന ഇക്കാലത്ത് അതിനായ് സെമിനാറുകളും സമീലനങ്ങളും നടത്തുന്ന ഇക്കാലത്ത് അലാവുദ്ദീൻ പോലുള്ള ഒറ്റ നക്ഷത്രങ്ങൾ നൽകുന്ന പ്രകാശം ആരും കാണാതെ പോകുന്നു. എന്നത് ഖേദകരം തന്നേ. പ്രവാസ ജീവിതം അവസാനിപ്പിച്ച് എയർപോട്ടിലേക്ക് വണ്ടിയിൽ കയറുമ്പോൾ ഓരോ മരവും അതിന്റെ ഓരോ ഇലത്തലപ്പുകളും   അലാവുദ്ദീനെ അവയുടെ ഭാഷയിൽ  കണ്ണീരോടെ  യാത്രയാകുന്നുണ്ടാകും പടർന്നു പന്തലിച്ച ഞാവലിൽ ഇരിക്കുന്ന കിളികളും അങ്ങിങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ തേൻ നുകരുന്ന വണ്ടുകളും അലാവുദ്ദീന് വേണ്ടി പ്രാര്ഥിക്കുന്നുണ്ടാകും  ഇ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ നമിക്കുന്നുണ്ടാകും. വേലയും നീലയും ശംഖുപുഷ്പം വള്ളിയിൽ തൂങ്ങി കിടന്നു അഭിവാദ്യങ്ങൾ ചെയ്യുന്നുണ്ടാകും,  പ്രകൃതിക്ക് കൃത്രിമത്വം അറിയില്ലല്ലോ, മനുഷ്യൻ ഒഴികെ എല്ലാവരും അലാവുദ്ദീൻ എന്ന പച്ച മനുഷ്യനെ നമിക്കും നമ്മൾ കാൽ നൂറ്റാണ്ട് പിന്നിട്ട പ്രവാസിയായി ലക്ഷ്യങ്ങളിൽ ഒരുവൻ മാത്രം. മുഖ്യധാരയിൽ ഇല്ലാത്തതിനാൽ യാത്രയപ്പ് പോലും അന്യം. ഈ യാത്രിക ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു പോലും അറിയാതെ നാട്ടിൽ തമിഴ് നാട്ടിലെ ഗ്രാമത്തിൽ തന്റെ പ്രവർത്തനത്തിൽ മുഴുകാം. അവസാനം അലാവുദ്ദീൻ സൂചിപ്പിച്ചതും അതായിരുന്നു "ഉയിര് കാക്കാൻ വായു വേണം വായു കാക്കാൻ മരം വേണം നമുക്കപ്പോ 
 മരത്തിനു ഉയിര് കൊടുക്കാം"   എത്ര മഹത്തായ വാക്കുകൾ ആണ് ഈ സാധനരക്കാരനായ മനുഷ്യനിൽ നിന്നും വരുന്നത്. 

അലാവുദ്ദീൻ അബുദാബി യിലെ കാട് വിട്ട് നാട്ടിലേക്ക് പോകുമ്പോൾ ഇതിൽ പരം ഒരു സന്ദേശം നൽകാനുണ്ടോ അലാവുദ്ദീൻ  നൽകുന്ന സന്ദേശം വളരെ വലുതാണ്. കഴിഞ്ഞ പതിനാലു കൊല്ലമായി താൻ ജോലി ചെയ്തിരുന്ന കെട്ടിടത്തിന് മുന്നിൽ ഒരു ചെറു കാട് തന്നെ തീർത്താണ് അലാവുദ്ദീന്റെ മടക്കംഎന്നത് മാത്രം പോരെ ഈ ജീവിതം ധന്യമാക്കാൻ. പ്രാഥമിക വിദ്യാഭാസം മാത്രം ഉള്ള ഈ അസാധാരണക്കാരൻ ആയ മനുഷ്യൻ നടത്തിയ പാരിസ്ഥിതിക പ്രവർത്തനത്തെ നാം എങ്ങനെയാണു നമ്മുടെ നിലവിലെ അളവുകോൽ വെച്ച് അലക്കേണ്ടത്?  ഇനി ഈ കാട് ഇതേ ഭാവത്തിൽ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല അലാവുദ്ദീൻ ഇല്ലാത്ത ഈ കാടിന്റെ ഇളക്കം ഇനിയും എത്രനാൾ എന്നും അറിയില്ല. സാധാരണക്കാരനായ ഈ തമിഴ്നാട് സ്വാദേശിയിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനായി എന്നത് വളരെ വലിയ കാര്യമാണ്.  അലാവുദ്ദീൻ എന്ന പ്രകൃതിസ്നേഹിക്ക് ഇനി നാട്ടിലും ഒരായിരം നന്മകൾ ചെയ്യാനും പച്ചപ്പ് വിരിക്കാനും ആകട്ടെ എന്നും ഈ പച്ച മനുഷ്യന്റെ ഹരിത സ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കാനും നമുക്കാവട്ടെ ഒപ്പം ഇത്തരം ജീവിതാങ്ങാകേ തിരിച്ചറിയാനും പഠിക്കാനും കഴിയട്ടെ.  “ജീവന്റെ അതിബ്ര്യഹത്തായ ഒരുസിംഫണിയാണ്പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”  പ്രകൃത്യാ തന്നെ ഈ സംഫണി തിരിച്ചറിഞ്ഞ പച്ച മനുഷ്യനായ അലാവുദ്ദീന്റെ ഹരിത ജീവിതത്തിൽ ഇനിയും പച്ചപ്പുകൾ തളിർക്കട്ടെ 





(മുമ്പ് മാതൃഭൂമിചാനലിൽ  വന്ന വാർത്തയുടെ ലിങ്ക് ഇതോടൊപ്പം)