Saturday 1 June 2019

കഥയിലെ നന്മയുടെ വെയിൽപാളികൾ

ജനീഷ് ജജികാലയത്തിന്റെ ഓർമ്മച്ചുവടുകൾ, വെയിൽ മഴ നനയുമ്പോൾ, ഇമ്പരാഗം എന്നീ സമാഹാരങ്ങളിലൂടെ


നുഷ്യത്വം തന്നെ വേട്ടയാടപെടുമ്പോൾ കഥ തന്നെ പ്രതിരോധമാക്കി നന്മയുടെ വെയിൽപാളികളാകുന്ന കഥകളാണ് ജനീഷിന്റേത്. എഴുത്തിലും, സിനിമയിലും അടക്കം വിവിധ മേഖലകളിൽ വിഹരിക്കുന്നത് കൊണ്ടാകാം കഥകൾ സർവ്വ കാലികമായ അവസ്ഥ സൃഷ്ടിക്കുന്നത്. ജീവിതത്തിന്റെ ഋതുഭേതങ്ങളെ വരച്ചിടുന്ന കഥകളാണ് വെയിൽ മഴ നനയുമ്പോൾ എന്ന സമാഹാരത്തിലെ കഥകളുടെ പ്രത്യേകത. മഴ  ഒരു പൊള്ളലായി മാറുന്ന അവസ്ഥയും കഥകളിൽ കാണാം. മനുഷ്യ ബന്ധങ്ങളിലെ ആന്തരികമായ പിരിമുറുക്കങ്ങളും പൊരുത്തക്കേടുകളും പ്രതിസന്ധികളും വിഷാദയോഗങ്ങളും  കഥകളിലേക്ക് അതിന്റെ തീവ്രതയോടെ പകരുകയാണ് കഥകൾ.
ആധുനിക കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായ ടെലിഫോണ് വിളിയുമായി ബന്ധപ്പെട്ട വിചാരങ്ങൾ ആണ്  വിളി എന്ന കഥ. ഇതിൽ ബന്ധങ്ങളുടെ ആഴമേറിയ  ഇടപെടൽ കാണാം.  "ദയവ്ചെയ്ത് വിളിക്കരുതെന്ന് അവനോട് പറയേണ്ടായിരുന്നു. അതാണല്ലോ ആ ഹൃദയബന്ധം തകർന്ന് പോയത്, അവനിപ്പോ വിളിക്കാറില്ല. എന്തു ചെയ്യുന്നു എന്നുപോലും അറിയില്ല. അവൻ അവളെ പരിചയപ്പെട്ടിരിക്കുമോ? ഉണ്ടെങ്കിൽ തന്നെ കാണാൻ അവൾ എങ്ങനെയായിരിക്കും? അവൾക്ക് അവനെ ഇഷ്ടപ്പെട്ടു കാണുമോ? അവളെ വിളിക്കാൻ വേണ്ടിയല്ലേ അവൻ എന്നെ വിളിച്ചത്" വിളി എന്നത് ബന്ധത്തിന്റെ നിലനില്പായി മാറുന്ന അവസ്ഥ ഈ ചെറിയ  കഥയിൽ കാണാം.
 മനുഷ്യ ബന്ധങ്ങളുടെ ആന്തരികമായ പിരിമുറുക്കങ്ങളും, ചേർച്ചക്കുറവുകൾ. തർക്കങ്ങൾ, വിഹ്വലതകൾ, ഇങ്ങനെ വിവിധ തലങ്ങളിലൂടെ ആഴമേറിയ ചിത്രം പകർത്തിവെക്കുന്ന  കഥയാണ് ബാക്കിപത്രം  കഥകൾകകത്തു നിന്നുകൊണ്ട് തന്നെ അതാത് കഥാപാത്രങ്ങളെ പരിചിതമായ ഇടങ്ങളിൽ ചേർത്തുവെച്ചു പുതിയൊരു ആഖ്യാനശൈലി സൃഷ്ടിക്കാൻ നടത്തുന്ന കഥകളാണ് ഒട്ടുമിക്കവയും. പരിചയം,  ബാക്കി പത്രം, ദൃശ്യാദൃശ്യരേഖകൾ.. തുടങ്ങി 13 കഥകളാണ് വെയിൽ മഴ നനയുമ്പോൾ എന്ന സമാഹാരത്തിൽ ഉള്ളത്.
നന്മയുടെ വെയിൽപാളികൾ പോലെ മനസ്സിൽ തട്ടുന്ന കഥകളാണ് ഇമ്പരാഗം എന്ന സമാഹാരത്തിൽ. പേരു പോലെ തന്നെ സംഗീതസാന്ദ്രമായ കഥകൾ. ഹിന്ദുസ്ഥാനി സംഗീതത്തലെ ഹൃദയസ്പർശിയായ രാഗമായ ബീംപ്ലാസ യുടെ പേരിൽ ഉള്ള കഥയുടെ ഭാഷയും സംഗീതം പോലെ ആസ്വാദിക്കാം "ഓർമ്മകൾക്ക് കാലും ചിറകും മുളയ്ക്കുമ്പോൾ നിന്റെ വയലിൻ തനിയെ പാടും." കഥയിൽ ജോയുടെ വിശ്വാസ വിചാരങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.
ജുഗൽബന്ദി എന്ന കഥ അഭിമന്യു എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നു. അയാളുടെ വേദന പേറുന്ന ജീവിതത്തിന്റെ വഴിയിൽ തബലയും അതുമായി ബന്ധപ്പെട്ട സംഗീതവും മറ്റുള്ളവർക്ക് പരിഹാസം ആണെങ്കിൽ അഭിമന്യുവിനത് ജീവനാണ്.. "തബലയുടെ താളങ്ങൾ അഭിമന്യുവിന്റെ തലച്ചോറിന്റെ ക്ഷീണിച്ച നാഡികൾ ത്രസിപ്പിച്ചുകൊണ്ടിരുന്നു. അഭിമന്യു തീർത്തും ക്ഷീണിതനായിരുന്നു. തബല വായിക്കുമ്പോൾ എപ്പോഴും സമ്മർദ്ദം അഭിമന്യുവിന് അനുഭവപ്പെടും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. ഒരു താളത്തിൽനിന്ന് അടുത്ത താളത്തിലേക്ക് കടക്കുമ്പോൾ ഒരു ഇരുണ്ട കടലിന്റെ ഇടനാഴി കടക്കുന്ന അനുഭവമാണ് അഭിമന്യുവിനു തോന്നുക. കടലിരമ്പങ്ങൾ അഭിമന്യുവിനെ ഏകാന്തതയിലേക്ക് കൊണ്ടുപോകും" സംഗീതം തന്നെ ജീവിതം എന്നു ചിന്തിക്കുന്ന ഒരാളുടെ വേദനയോടെയുള്ള ജീവിതമാണ് ഈ കഥ.
 വ്യത്യസ്തമായ കഥകളും ഈ സമാഹാരത്തിൽ ഉണ്ട്. മെട്രോ റെയിൽ തൊഴിലിയായ  ഒറീസക്കാരൻ ആനന്ദബല്ലിയുടെ ജീവിതം പറയുന്ന ജന്മശനി  സംഗീതവുമായി ബന്ധപ്പെട്ട കഥകൾ തന്നെയാണ് നദികളുടെ പാട്ട്, ജന്മദിനം വും. കൂടാതെ കൈമുദ്രകൾ, ജലസമാധി, വേരുകളിലെ ഭൂമി, ജലശ്രുതി തുടങ്ങിയ 14 കഥകൾ അടങ്ങിയ സമാഹാരമാണ് ഇമ്പരാഗം.
കഥകൾ ഒരു തരത്തിലുള്ള പ്രതിരോധമാണ്. മനുഷ്യത്വം തന്നെ വേട്ടയാടപെടുമ്പോൾ അങ്ങനെ ആകാതെ തരമില്ല. ഓർമ്മച്ചുവടുകൾ എന്ന സമാഹാരത്തിലെ കഥകളും അത്തരത്തിൽ ഉള്ളിൽ നിന്നും ഉറച്ചു നിൽക്കുന്ന രാഷ്ട്രീയത്തിന്റെ ആത്മപ്രകാശനത്തിന്റെ അടയാളങ്ങളാണ്. കുശവന്റെ നിലം എന്ന കഥയിൽ ബൈബിളിന്റെ പശ്ചാത്തലം ആഖ്യാനത്തിനു പുതുമയും സൗന്ദര്യവും നൽകുന്നു,
ജൈവതാളം എന്ന കഥ  തെയ്യവും അനുഷ്‌ഠനവും സമലകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ ചേർത്തു വായിക്കുന്നു. ആഗോളീകരിക്കപ്പെട്ട ലോകത്ത് ഇങ്ങനെയാ കഥ പറയേണ്ടതെന്ന് ജനീഷ് പറയാതെ പറയുന്നു.
സമാഹാരത്തിലെ മികച്ച കഥയാണ് ഹൊസള്ളി  സ്ത്രീ പുരുഷ ബന്ധത്തിനെ കുറിച്ചുള്ള വ്യത്യസ്തവും ശക്തമായ നിരീക്ഷണമാണ് ഈ കഥ. ദാമുവും ശാന്തയുമായുള്ള  ബന്ധം രണ്ടു  സ്ഥലങ്ങളിലെ നാട്ടു വ്യത്യാസങ്ങലൂടെ രസകരമായി പറയുന്നു.
ജന്മാന്തരം, കിനാനടത്തം, തലശ്ശേരിപ്പുഴ, കൈവിളയാട്ടം തുടങ്ങി 10 കഥകളാണ് ഓർമ്മച്ചുവടുകൾ എന്ന ഈ സമാഹാരത്തിൽ ഉള്ളത്.
വളരെ അനായാസമായി കഥ പറയുന്ന ഒരു രസവിദ്യ ജനീഷ് എഴുത്തിൽ ഒളിപ്പിക്കുന്നു. എവിടെയും ഒരു ഒഴുക്കില്ലായ്മ അനുഭവിക്കാതെ വായിക്കാവുന്ന കഥകൾ.
-----------------------------------------------------
കണ്ണാടി മാഗസിനിൽ 31-05-2019 ൽ വന്നു 
http://kannadimagazine.com/index.php?article=881

No comments:

Post a Comment