Thursday 4 September 2014

ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു

(ഈയിടെ അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ  ശുഭ്രദീപ് ചക്രവർത്തിയെ കുറിച്ച് തയ്യാറാക്കിയ ഒരു കുറിപ്പ്)


രണകൂട ഭീകരതയുടെ ഇരകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ജനാധിപത്യത്തിന്റെ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നയങ്ങളും ദീര്ഘകാലത്തെ മുന്നില് കണ്ടു കൊണ്ടുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കുകയും തന്റെ മാധ്യമമായ ചലച്ചിത്രത്തിലൂടെ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത ധീരനായ സംവിധായകനാണ് ശുഭ്രദീപ് ചക്രവർത്തി. വളച്ചൊടിക്കപ്പെട്ട വാര്ത്തകളിലൂടെ നാം കേട്ടറിഞ്ഞ അർദ്ധസത്യങ്ങളെ വകഞ്ഞുമാറ്റികൊണ്ട്  നേർചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്റെ ഡോക്യുമെന്റരികളിലൂടെ ശുഭ്രദീപ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. സ്വരക്ഷയോർത്തോ, പുരസ്കാര ലബ്ധിക്ക് തടസ്സം വരാതിരിക്കാനോ, മുതലാളിത്ത സുഖസൌകര്യങ്ങളുടെ താളത്തോടൊപ്പം സഞ്ചരിക്കാനോ വേണ്ടി സ്വയം തീർത്ത മൌനത്തിന്റെ വാല്മീകത്തിൽ ഇരുന്ന് സുരക്ഷിത സാംസ്കാരിക പ്രവർത്തനം നടത്തുന്ന പലരേയും ഞെട്ടിച്ചുകൊണ്ടാണ് ശുഭ്രദീപ് തന്റെ ലെൻസ്‌ തുറന്നു വെച്ചത്. പലരും പറയാൻ മടിച്ച കാര്യങ്ങൾ തുറന്നു പറയുന്നതിലൂടെ വലിയൊരു ശത്രുപക്ഷത്തെ ഉണ്ടാക്കി എന്ന് പറയാം.

ഗുജറാത്തിൽ നടന്ന വംശഹത്യയുടെ കറുത്ത ദിനങ്ങൾ  മനസിലുണ്ടാക്കിയ  ആഴമേറിയ മുറിവുകളാണ് പത്രപ്രവര്‍ത്തകനായ ശുഭ്രദീപിനെ  ജനങ്ങളുമായി കൂടുതൽ സംവദിക്കുന്ന ചലച്ചിത്രം എന്ന മേഖല തെരഞ്ഞെടുത്തതും. ചരിത്രത്തിലെ ആ കറുത്ത നാളുകള്‍ സൃഷ്ടിച്ചവര്‍ തന്നെ ഇന്ന് അധികാരത്തിന്റെ പിന്തുണയോടെ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശുഭ്രദീപിനെ പോലുള്ളവരുടെ വിയോഗം വലിയ  ശൂന്യതയാണ് ഉണ്ടാക്കുന്നത്.
ഏറെ ദുരൂഹതകൾ ഇപ്പോളും  ഒളിഞ്ഞുകിടക്കുന്ന ഗോധ്രയിലെ സബര്മതി തീവണ്ടിയുടെ ബോഗികൾക്ക് തീവെച്ച സംഭവവും അതിന്റെ രാഷ്ട്രീയവുമാണ് തന്റെ ആദ്യ ഡോക്യുമെന്റരിയായ 'ഗോധ്ര തകി'ലൂടെ പറയുന്നത്. കത്തികരിഞ്ഞ ബോഗിയുടെ ചിത്രങ്ങൾ നൽകുന്ന കറുത്ത ഓർമകളിലേക്ക് അതിന്റെ കാരണങ്ങളിലേക്ക് തുറന്നുവെച്ച വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ഈ ചിത്രം. ഈ നേര്‍ച്ചിത്രത്തില്‍ കാതലായ എന്തോ ഉണ്ടെന്നതിനാലാണ് തീവെപ്പ് സംഭവം അന്വേഷിക്കുന്ന ബാനര്‍ജി കമ്മീഷന്‍ ഗോധ്ര തക് കാണുകയും ശുഭ്രദീപിനെ കേസിലെ സാക്ഷിയായി കമ്മീഷന്‍ ഉള്‍പ്പെടുത്തിയതും. നേര് വിളിച്ചുപറയാന്‍ ആരുടേയും ഔദാര്യം ആവശ്യമില്ലെന്ന് ഈ ചിത്രം തുറന്നു കാണിക്കുന്നു. അത്യന്തം ദൌര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഗോധ്ര തീവെപ്പിന് ശേഷം അതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അരങ്ങേറിയത്. വര്‍ഗ്ഗീയ വിഷ വിത്തുകള്‍ ഗാന്ധിജി ജനിച്ച മണ്ണിലെ ജനമനസുകളില്‍ നേരിട്ടുപാകാന്‍ കഴിഞ്ഞത് എക്കാലത്തെയും കറുത്ത സത്യങ്ങളാണ്. ഈ സംഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ ജനങ്ങളില്‍ എത്തിച്ചതോടെ ശുഭ്രദീപ് ചക്രവര്‍ത്തി എന്ന ചലച്ചിത്രകാരന്‍ സംഘ പരിവാരങ്ങളുടെ ശത്രുവായി. ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന  ഫാഷിസത്തിന്റെ തേരോട്ടത്തെ ചെറുക്കാൻ ശുഭ്രദീപിനെ പോലുള്ള ധീരന്മാരുടെ ആവശ്യകത ഏറിവരികയാണ്. എന്നാൽ ജനാധിപത്യത്തിലൂടെ തന്നെ ഫാഷിസ്റ്റ് ശക്തികൾക്ക് അധികാരത്തിലെത്താൻ കഴിഞ്ഞെന്ന കറുത്ത സത്യം ഭാവിയെ ഇരുട്ടിലേക്ക് നയിക്കപെടുമോ? ഭയത്തിന്റെ വലക്കുള്ളിൽ ഒട്ടുമിക്ക സാമൂഹിക സാംസ്കാരിക പ്രവർത്തകരും അകപ്പെടുകയോ, പെടുത്തുകയോ ആയിരുന്നു. എന്നാൽ അതിലൊന്നും വീഴാതെ എല്ലാ ഭീഷണിയെയും തള്ളികളഞ്ഞു മരിക്കുവോളം തന്റെ ക്യാമറ നീതിക്കൊപ്പം ചലിപ്പിക്കാൻ ശുഭ്രദീപിനായി എന്നതിന് തെളിവാണ് ഈ  ഡോക്യുമെന്ററികൾ.  
ഗുജറാത്തിലെ തന്നെ വ്യാജ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയവും അതുണ്ടാക്കിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയും തുറന്നു കാണിക്കുന്ന ചിത്രമാണ്   'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'. ഈ ചിത്രം പ്രദർശിപ്പിക്കുന്നതിന് എതിരെ സംഘപരിവാർ രംഗത്ത് എത്തിയതും പ്രദർശനം നടക്കുന്ന എല്ലായിടത്തും ആക്രമണം അഴിച്ചു വിട്ടതും ഒറ്റ കോളം വാർത്തകളിൽ ഒതുങ്ങിപോന്നു. പ്രതിരോധത്തിന്റെ  നേർശബ്ദങ്ങൾക്കെന്നും മുതലാളിത്ത മാധ്യമങ്ങൾ താമസ്കരിക്കാനാണല്ലോ. ശക്തമായ ഭാഷയിൽ തന്നെ നികൃഷ്ഠമായ ഒരു രാഷ്ട്രീയ നാടകത്തിന്റെ അജണ്ട തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ ശുഭ്രദീപിനായി. ഇരകളെ തന്നെ പ്രതികളാക്കി ജനാധിപത്യ വ്യവസ്ഥിതിയെയും ജനതയേയും ഒന്നടങ്കം കബളിപ്പിക്കുകയും, ചതിയുടെ നടുക്കടലിലേക്ക് നിയമത്തെ എടുത്തെറിഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു വ്യാജ ഏറ്റുമുട്ടൽ. അതിനായി നിയമത്തെയും ഉദ്യോഗസ്ഥരേയും ഒരുപോലെ ഉപയോഗപ്പെടുത്തിയ നീചമായ ഈ സംഭവത്തെയും കൊല്ലപെട്ട നിരപരാധികളായവരുടെ ജീവിതത്തെയും തകർക്കപെട്ട അവരുടെ കുടുംബങ്ങളുടെയും അവസ്ഥ തുറന്നു കാണിക്കാൻ ഈ ചിത്രത്തിലൂടെ. കുറച്ചുകാലം എല്ലാവരെയും, കുറച്ചുപേരെ എല്ലാ കാലത്തേക്കും കബളിപ്പിക്കാൻ സാധിച്ചേക്കും എന്നാൽ എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കില്ലെന്ന സത്യമാണ് ഇതിലൂടെ തെളിയിക്കപെടുന്നത്. അസഹിഷ്ണത വക്താക്കൾക്ക് എന്നും ഇത്തരം ധീരന്മാരേ ഭയമാണ്. ഏറെ ചര്ച്ച ചെയ്യപെട്ട ചിത്രമാണ് 'എന്‍ കൌണ്ടേഡ് ഓഫ് സഫ്രോന്‍ അജണ്ട'.
ആരും അധികം പറയാത്തതും എന്നാൽ പറയേണ്ടതുമായ ഒരു വിഷയമാണ് 'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' എന്ന ഡോക്യുമെന്ററിയിലൂടെ ശുഭ്രദീപ് പറയാൻ ശ്രമിക്കുന്നത്. ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളാലും അല്ലാതെയും തടവിലാക്കപെട്ട നിരവധി നിരപരാധികൾ ഇന്ത്യയിൽ ഉണ്ട്. രാഷ്ട്രീയ, മത വൈര്യം തീർക്കാൻ കെട്ടിച്ചമയ്ക്കപെട്ട കള്ളകഥയുടെ പേരില് കുടുങ്ങിയ നിരപരാധികളും അല്ലാത്തവരും. തീവവാദികൾ എന്നാ ചെല്ലപ്പേര് നൽകി എല്ലാകാലത്തും ഉള്ളിലടക്കപെടാൻ വിധിക്കപെട്ടവർ ഇത്തരം കേസുകളിൽ ഹാജരാകാൻ തയ്യാറാകുന്ന അഭിഭാഷകരെ അക്രമിക്കപെട്ട നിരവധി സംഭവങ്ങൾ.  ഇത്തരത്തിൽ ആക്രമിക്കപെട്ട അഭിഭാഷകരുടെ ജീവിതത്തെയും അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ഒരന്വേഷണമാണ്  'ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്‍റ്' 
വിചാരണ തടവുകാരായി ഏറെകാലം ജയിലുകളിൽ കഴിയുകയും നിരപരാധികളെന്നുകണ്ട് കോടതി മോചിപ്പിക്കുകയും ചെയ്തവരുടെ ജീവിതവും തീവ്രവാദികളെന്ന പേരില് പിൽകാലം സമൂഹം അകറ്റിനിർത്തിയവരുടെ അവസ്ഥയിലൂടെയുള്ള സഞ്ചാരമാണ് 'ആഫ്റ്റർ ദ സ്ട്രോം' എന്ന ചിത്രം. എന്നും നിയമപാലകരുടെ നോട്ടത്തെ ഭയന്ന് ജീവിക്കുന്നവരിലൂടെ ഈ ചിത്രം കടന്നുപോകുന്നു. 
ശുഭ്രദീപ് ഏറെ വെല്ലുവിളിയോടെ എടുത്ത അവസാനത്തെ ചിത്രമാണ് 'ഇന്‍ ദിനോ മുസഫര്‍ നഗര്‍'. മോഡി സർക്കാരിന്റെ ആദ്യ നിരോധനത്തിന് ഈ ചിത്രം കാരണമായത് മുസഫര് നാഗര കലാപത്തിന്റെ നേര്ചിത്രം തുറന്നുകാണിച്ചതിനാലാണ്. യുപിയുടെ വര്ഗീയ രാഷ്ട്രീയത്തെയും ജനങ്ങളെ ഭിന്നിപ്പിച്ച് വര്ഗ്ഗീയമായി ചേരി തിരിച്ചു അധികാരം നേടാൻ  കൃതൃമമായി  ഉണ്ടാക്കിയ കലാപങ്ങളിലൂടെ വിജയ പർവ്വത്തിൽ കയറിയവരുടെ അപ്രീതിമൂലം നിരോധനം നീക്കാനുള്ള നിയമ പോരാട്ടത്തിനിടയിലാണ് ആ ധീരനെ മരണം കീഴടക്കിയത്, സിനിമാ പ്രവർത്തകയായ തന്റെ സഹധർമ്മിണി മീര ചൗധരിയോടൊപ്പം എടുക്കുന്ന ഈ ചിത്രം അധികാരത്തിൽ ഇരിക്കുന്നവരുടെ ഉറക്കം കെടുതുന്നതാണ്  

കറുത്തിരുണ്ട്  കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ വെളിച്ചത്തിലേക്ക് തിരിച്ചു വിടാൻ ഇത്തരം നെയ്ത്തിരി വെട്ടങ്ങൾ നല്കുന്ന സംഭാവന വളരെ വലുതാണ്‌. ശുഭ്രദീപ് ചക്രവർത്തിയുടെ വിയോഗം നമ്മുടെ  ലോകത്തിനും ജനാധിപത്യ മനസുകളെയും ഒരുപോലെ വേദനിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കേണ്ടാതിന്റെ  ആവശ്യകതയാണ് ഈ ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നത്.
 ------------------------------------------------------------------------

No comments:

Post a Comment