Monday, 10 July 2017

വാക്കിൻറെ കാട്ടിൽ ഉൾക്കാഴ്ചയോടെ

വായനാനുഭവം

"വാക്സ്ഥലി"
(അതിജീവനത്തിന്റെ പുസ്തകം)
ബിന്ദു സന്തോഷ് 


"നിഴലുകൾ 
ഉണ്ടാക്കിയെടുത്ത വെയ്ക്കുക 
സന്ദർശകരില്ലാത്ത
ദുരിതനാളുകളിൽ ഉപകരിച്ചേക്കും" 

വാക്കുകളുടെ കാട്ടിലൂടെ സഞ്ചരിച്ച ബിന്ദു അകക്കണ്ണിലൂടെ കണ്ടെടുത്ത കാഴ്ച്ചകൾ നിറച്ച ഈ അതിജീവനത്തിന്റെ പുസ്തകത്തിന് കണ്ണിന്റെ കൃഷ്ണമണിയേക്കാൾ തിളക്കമാണ്, ഇരുട്ട് കുടിച്ച്, ഇരുട്ട് ശ്വസിച്ചു വരച്ചുവെച്ച ഈ ചിത്രങ്ങളുടെ  വെളിച്ചത്തനേർത്തൊരു വെളിച്ചം, ജീവനുള്ള അക്ഷരങ്ങൾ നമുക്ക് ചുറ്റും കൂടിയ പ്രതീതി ഓരോ അക്ഷരങ്ങൾ ഒരായിരം കഥകൾ പറഞ്ഞു തന്നു നമ്മെ വീർപ്പുമുട്ടിക്കുന്നു. ഇരുട്ടിന്റെ മാസ്മരികത തിരിച്ചറിയാൻ നമ്മുടെ ഈ കാഴച്ചകൾക്കാവുന്നില്ല, എന്നാൽ ബിന്ദു കവിതകളിലൂടെ  വരച്ചിടുന്ന ചിത്രങ്ങൾക്ക് അത്തരം പരിധികൾ ഇല്ല. പരിധികൾക്കപ്പുറം സഞ്ചരിക്കാൻ ബിന്ദുവിനാകുന്നു. 
"കരച്ചിലിനൊപ്പം 
ഒലിച്ചുപോയ കൃഷ്ണമണി 
തിരയുകയാണ് ഞാൻ 
മഷിയുടഞ്ഞ് 
ഏതു കടലിലായിരിക്കുമിപ്പോൾ" 
എന്ന് ബിന്ദു എഴുതുമ്പോൾ  അകക്കണ്ണിനാൽ  വരച്ചെടുത്ത ചിത്രത്തിൽ താനനുഭവിച്ചു തീർത്തുകൊണ്ടിരിക്കുന്ന ഇരുട്ടിന്റെ വേദനയുടെ മേൽവിലാസം ഒട്ടിച്ചു വെച്ചിരിക്കുന്നു.   പ്രതീക്ഷ കൈവിടാതെ ബിന്ദു പറയുന്നു 
"നിഴലുകൾ 
ഉണ്ടാക്കിയെടുത്ത വെയ്ക്കുക 
സന്ദർശകരില്ലാത്ത 
ദുരിതനാളുകളിൽ 
ഉപകരിച്ചേക്കും" 
ഉള്ളിൽ നിറഞ്ഞ സ്നേഹം തുളുമ്പി വാക്കിന്റെ കാടുകൾ നനയ്ക്കാൻ ബിന്ദുവിന് ആകുന്നു. ജീവിതത്തിന്റെ മരവിപ്പ് ഇരുട്ടിൽ പൊതിഞ്ഞ അക്ഷമാക്കിയപ്പോൾ ഓരോ അക്ഷരവും ഓരോ മിന്നാമിനുങ്ങുകളായ് വെളിച്ചം വിതറി  പാറിനടക്കുന്നത് നമുക്ക് കാണാനാനും. സഹതാപത്തിന്റെ ഒരു മഴയിലും നിൽക്കാനിഷ്ടപ്പെടാത്ത ബിന്ദു വാക്കുകൾ കൊണ്ട് അക്ഷര ഗോപുരം തീർക്കുന്നു. ജീവിത മരവിപ്പിന്റെ ഇരുട്ടിൽ നിന്നും വിശാലമായ ഒരു ലോകത്തിന്റെ മാനവികതയുടെ ഏകീകരണത്തിന്റെ സ്നേഹത്തിന്റെ ഒരു പുതുലോകം തുറക്കാൻ ശ്രമിക്കുകയാണ് ബിന്ദു പാൻഗിയ  എന്ന കവിതയിൽ "പഴ രാജ്യങ്ങളൊക്കെയും മറന്ന്, മുറതെറ്റിയ അഴകുഴമ്പൻ ഭൂപടങ്ങളാണ് എന്റെ ഭൂമി ശാസ്ത്രത്തിൽ" ലോകത്തെ മുഴുവൻ തന്റെ അകക്കണ്ണിലൂടെ  കാണുന്നുണ്ട്. ഒന്നായ ഒരു ഭൂമികളുടെ അതിർത്തികളിലാത്ത ഭൂപടം തേടി അലയുകയാണ് ബിന്ദു. ഒരിക്കലും തിരിച്ചുവരാത്ത തുണ്ടു തുണ്ടുകളായ  പാൻഗിയയും കീറിയ ചെലപ്പോൾ പലതായി മാറിയ പന്തലാസയും ആ മനസിൽ തിരയിളക്കുന്നു ഈ കവിതയിലൂടെ. 

"പ്രണയം ഒന്നാം പാദത്തിൽ കൃത്യതയുള്ള ഘടികാരം ഓരോ നിമിഷവും സ്പന്ദിക്കും" എന്ന് തുടങ്ങുന്ന ദൈർഘ്യം എന്ന കവിതയിൽ ജീവിതത്തിന്റെ യാഥാർഥ്യം എഴുതി വെക്കുന്നു "ദൈവത്തിനാണെ മുപ്പത് നാൾക്കകം പ്രണയം ചത്ത് തുലയും" എന്ന് അവസാനിക്കുമ്പോൾ പ്രണയത്തിന്റെ എല്ലാ രേഖകളിലൂടെയും കയറിയിറങ്ങി ജീവിതമെന്ന പ്രായോഗികതയയിൽ പ്രണയം ഇല്ലാതാകുമെന്ന് യാഥാർഥ്യം മറച്ചുവെക്കുന്നില്ല. 

"കടലിത്ര കടന്നിട്ടും
തിരായറിയാ മൽസ്യം

വഴിയിത്ര പറന്നിട്ടും
വാനാറിയാ പറവ
മണ്ണിത്രയളന്നിട്ടും
ദിക്കറിയാപഥികൻ
ഒപ്പം നീന്തിയിട്ടും
ഒരുമിച്ച് പറന്നിട്ടും
തോൾ ചേർന്ന്
ദൂരങ്ങൾ അളന്നിട്ടും
നാമറിയാതെ പോയ് നമ്മളും".
(ഗ്രാഹ്യം)  കവിതയിലൂടെ അന്വേഷിക്കുന്ന അടുപ്പമെത്രയകലെയാണ്. വാക്കുകളിൽ നിന്നും വാക്കുകളിലേക്ക് പറക്കുമ്പോൾ മണ്ണും വിണ്ണും കടലും ആകാശവും ഒന്നാകുന്നു, ഏതൊരാളും അവൻ അല്ലെങ്കിൽ അവൾ ഒറ്റക്ക് സഞ്ചരിക്കുന്നുണ്ട് അകക്കണ്ണിൽ നിറയുന്ന കാഴ്ചയും ബോധമനസിനപ്പുറം തീർത്ത ലോകവും അവിടെ ഒരു ഗ്രഹം  പോലെ ജ്വലിക്കുന്നുണ്ട് അതിലേക്ക് നടന്നടുക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു കൈ നീട്ടുമ്പോൾ ഒരു സ്നേഹ സ്പർശം പ്രതീക്ഷിച്ചുകൊണ്ട് ആരെയാണ് നാം എപ്പഴും തിരയുന്നത്?  


"ചങ്ങാതി നന്നല്ലാത്ത നാളുകളിൽ ഞാനെന്റെ കണ്ണാടി കളയാതെ സൂക്ഷിച്ചുവെച്ച, ചങ്ങാതി നന്നായപ്പോൾ എനിക്ക് കൂടുതൽ തെളിച്ചമുള്ള മറ്റൊരെണ്ണം വാങ്ങേണ്ടിവന്നു" കുറഞ്ഞ വരിയിൽ വലിയ യാഥാർഥ്യങ്ങൾ പറയുക മാത്രമല്ല അനുഭവിപ്പിക്ക കൂടി യാകുന്നു. കണ്ണാടി നന്നായാൽ  ചങ്ങാതി വേണ്ട എന്ന പഴഞ്ചൊല്ല് കേട്ട് ശീലിച്ചവരിൽ മറ്റൊരു അനുഭവത്തിന്റെ നേർരേഖ വരക്കുകയാണ്. കാഴ്‌ചക്കപ്പുറത്തെ ആഴമേറിയ ജീവിതത്തിന്റെ വിശാല ലോകത്ത് വാക്കിന്റെ കാടുകൾ ഉണ്ടാക്കുകയാണ് ഇവിടെ, ജീവിത യാഥാർഥ്യങ്ങളെ തന്നെ മറ്റാരും കാണാനിടയില്ലാത്ത ഇരുട്ടിൽ മാത്രം വരക്കപ്പെട്ട കറുത്ത രേഖകളാൽ ഉള്ള നേർത്ത ചിത്രങ്ങൾ ആ അകക്കണ്ണിൽ പതിയുന്നു, സൂക്ഷ്മമായ ഈ നോട്ടം കാഴ്ചയെന്ന പരിധിക്കപ്പുറം കടക്കുന്നു.
വാക്കുകൾ അതിശയിപ്പിക്കുന്ന തരത്തിൽ വാക്കുകൾ തന്നെ തന്നോട് ചോദിക്കുന്നു "എങ്ങനെ നീ എന്നെ കണ്ടത്തിയെന്ന്". കളഞ്ഞു കിട്ടിയ വാക്കുകളും ഇരുട്ടിൽ ഒളിപ്പിച്ചുവെച്ച വാക്കുകളും ഖനനം ചെയ്‌തതാണ് കവിതകൾ തീർക്കുന്നത് തിരിച്ചറിയാതെ പോയ വാക്കുകൾ തിരഞ്ഞുകൊണ്ടാണ് അന്വേഷണം തുടരുന്നത്. വാക്കുകളുടെ ഈ അന്വേഷണം ചവപ്പശയായ് ജീവിതം തിന്നുന്നു വെന്ന് ബിന്ദു പറയുന്നു.
"ഇളം മധുരത്തിൽ 
പെപ്പര്മിന്റ് സുഖത്തിൽ 
പൊതിയഴിച്ച് വായിലിട്ട 
ച്യൂയിഗം കണക്കെ ജീവിതം 
വായ നീളെ തെന്നി തെന്നി തെന്നി" (ചവപ്പശ)  ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ എപ്പോഴും ചുണ്ടിലോട്ടാമെന്നും ചവപ്പശയായി പരിണമിക്കാമെന്നും പറയാതെ പറയുന്നു. കുറച്ചു വാക്കുകളിൽ തന്നെ തീർത്ത വിശാലമായ തലം ജീവിതത്തെ തുറന്നു വെച്ച് വാക്കിലൂടെ  അതിന്റെ രുചിയറിയുകാണ്, ഒറ്റ തുപ്പിൽ കളയാവുന്ന ഒന്നല്ല ജീവിതമെന്ന സത്യം. ഈ വാക്കിന്റെ കാട്ടിൽ അലയുമ്പോൾ ജീവിതത്തിന്റെ ചൂരും ചൂടും വേദനയും സന്തോഷവും ഇരുട്ടും വെളിച്ചവും തിരിച്ചറിയാൻ ആകുന്നു വാക്കുകൾ കൊണ്ടാണ് കാടുണ്ടാക്കിയത് എങ്കിലും അതിൽ പച്ചപ്പിന്റെ തുരുത്തുകൾ ധാരാളം ഉണ്ട്. ഏതു തുരുത്തിലും നാം ചെന്ന്ചേരും ഓരോ തുരുത്തും പുതു അനുഭവങ്ങൾ നിറയ്ക്കും. വരൂ നമുക്ക് വാക്സ്ഥലിയിലേക്ക് നടന്നു നീങ്ങാം അതിജീവനത്തിന്റെ കഥ പറയാനുള്ള ഈ പുസ്തകം ഇരുട്ടിനെ വകഞ്ഞു മാറ്റി നടന്ന ഒരു ഹെലൻ കെല്ലറെ നമുക്ക് കണ്ടെത്താനാകും. ദൈവം ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊരു വാതിൽ തുറന്നിടുന്നുണ്ട്, തുറന്നിട്ട വാതിലുകളിലൂടെ അപ്പോഴും ഏതൊരു ഇരുട്ടിലും അകക്കണ്ണിന്റെ വെട്ടത്തിൽ  ബിന്ദു പറഞ്ഞുകൊണ്ടിരിക്കും 
"എങ്കിലും 
ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും  
എന്റെ ഇച്ഛാശക്തിയുടെ ആഴങ്ങൾ 
വറ്റുന്നതുവരെ, 
എന്റെ നേരമ്പോക്കുകൾ 
അവസാനിക്കുന്നത് വരെ..." 

----














കാരുണ്യത്തിന്റെ ഒത്തുചേരലിൽ ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഏറെ ബുദ്ധിമുട്ട്  അനുഭവിക്കുന്ന ബിന്ദു സന്തോഷിനെ സഹായിക്കാൻ തയ്യാറായി അക്ഷരക്കൂട്ടവും സുഹൃത്തുക്കളും മുന്നോട്ട് വന്നപ്പോൾ അതൊരു കാരുണ്യത്തിന്റെ സദസ്സായി മാറി എന്നത് അക്ഷരത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും അഭിമാനിക്കാവുന്ന കാര്യമാണ്

No comments:

Post a Comment